This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുട്ടറവധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരുട്ടറവധം

ബംഗാളിലെ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി ആസ്ഥാനമായ ഫോര്‍ട്ട്‌ വില്യമിലെ ഇരുട്ടറയില്‍ തടവിലാക്കപ്പെട്ട ബ്രിട്ടീഷുകാര്‍ ശ്വാസം മുട്ടി മരിച്ചുവെന്ന്‌ കരുതപ്പെടുന്ന സംഭവം (1756 ജൂണ്‍ 20). ബംഗാള്‍ നവാബായ സിറാജ്‌-ഉദ്‌-ദൗല ഫോര്‍ട്ട്‌ വില്യം ആക്രമിച്ചതിനെത്തുടര്‍ന്നു നടന്നു എന്നു പറയപ്പെടുന്ന ഈ സംഭവത്തിന്റെ ആധികാരികതയെ നിരവധി ചരിത്രകാരന്മാര്‍ ചോദ്യം ചെയ്‌തിട്ടുണ്ട്‌.

ഫോര്‍ട്ട്‌ വില്യമില്‍ അനധികൃതമായി പണിതുയര്‍ത്തിയ കോട്ടകള്‍ ഉടനടി പൊളിച്ചുമാറ്റണമെന്ന നവാബിന്റെ ആവശ്യത്തെ ഇംഗ്ലീഷുകാര്‍ നിരാകരിച്ചതിനുള്ള മറുപടിയായിരുന്നു ഫോര്‍ട്ട്‌ വില്യമിനെതിരെ നടന്ന ആക്രമണം. (ജൂണ്‍ 16). മൂന്നു നാള്‍നീണ്ടുനിന്ന ചെറുത്തു നില്‌പിനുശേഷം ഫോര്‍ട്ട്‌ വില്യം നവാബിന്റെ ശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങി. ഇതിനുശേഷം നടന്നു എന്നു പറയപ്പെടുന്ന ഇരുട്ടറ വധത്തെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌ ഈ ദുരന്തത്തെ അതിജീവിച്ച ജോണ്‍ ഹോള്‍വെല്ലിന്റെ വിവരണങ്ങളിലൂടെയാണ്‌. വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മുറിയില്‍ ഹോള്‍വെല്‍ അടക്കമുള്ള ബ്രിട്ടീഷുകാരെ തടവിലാക്കിയ സിറാജിന്റെ ഉദ്യോഗസ്ഥര്‍ അവരുടെ മരണവെപ്രാളം നേരിട്ടുകണ്ടാസ്വദിച്ചു എന്നാണ്‌ ഹോള്‍വെല്‍ രേഖപ്പെടുത്തിയത്‌. മാനവചരിത്രത്തിലെ ഏറ്റവും കിരാതമായ ഏട്‌ എന്ന്‌ ഹോള്‍വെല്‍ സ്വയം വിശേഷിപ്പിച്ച ദുരന്തത്തില്‍ 146 പേര്‍ കൊല്ലപ്പെട്ടു എന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം. വാഗണ്‍ ട്രാജഡിയോടു സമാനതകള്‍ പുലര്‍ത്തുന്ന ഈ സംഭവം ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചെങ്കിലും ചരിത്രകാരന്മാര്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നു. സംഭവത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച കാരണങ്ങള്‍ ഇവയാണ്‌.

(1) 324 ച.അ. (ചില രേഖകളനുസരിച്ച്‌ 267) വിസ്‌താരത്തിലുള്ള ഒരു മുറിയില്‍ 146 പേര്‍ക്ക്‌ നില്‌ക്കാനോ ഇരിക്കാനോ കഴിയില്ല;

(2) സമകാലീന മുസ്‌ലിം ചരിത്രകാരന്മാര്‍ ഈ സംഭവത്തെപ്പറ്റി പരാമര്‍ശിച്ചിട്ടേയില്ല;

(3) 1757 ഫെബ്രുവരിയില്‍ സിറാജ്‌ ഉദ്‌ദൗലയും റോബര്‍ട്ട്‌ ക്ലൈവും തമ്മില്‍ ഒപ്പുവച്ച സന്ധി ചരിത്രപ്രസിദ്ധമാണ്‌. ഇരുട്ടറവധം ശരിയായിരുന്നെങ്കില്‍ ആ സംഭവത്തില്‍ ക്രൂശിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരം വാങ്ങിക്കൊടുക്കാനെങ്കിലും ക്ലൈവ്‌ ശ്രമിക്കുമായിരുന്നു;

(4) ഹള്‍ട്ട (ഫോര്‍ട്ട്‌ വില്യം കൈവിട്ടശേഷം ഇംഗ്ലീഷുകാര്‍ കോട്ട നിര്‍മിച്ച സ്ഥലം) രേഖകളിലും ഇരുട്ടറവധത്തെപ്പറ്റി പരാമര്‍ശങ്ങളില്ല. ഇരുട്ടറവധത്തിന്റെ സ്രഷ്‌ടാവായ ഹോള്‍വെല്‍ വിശ്വസനീയനായ ഒരു ചരിത്രകാരനല്ല. ഹോള്‍വെല്‍ തടവുകാരുടെ അംഗസംഖ്യയെപ്പോലും 160,120, 145, 150 എന്നിങ്ങനെ വ്യത്യസ്‌തമായി വിവരിച്ചിരിക്കുന്നു. ഇരുട്ടറസംഭവത്തിലെ മറ്റൊരു സാക്ഷിയായ ജോണ്‍ വില്‍സിന്റെ അഭിപ്രായത്തില്‍ തടവുകാര്‍ 144 പേരുണ്ടായിരുന്നു.

ഇരുട്ടറവധത്തിലെ മൂകസാക്ഷിയായിരുന്ന ഫോര്‍ട്ട്‌ വില്യമിലെ ഇരുട്ടറയ്ക്ക്‌ 18 അടി നീളവും 14 അടി 10 ഇഞ്ച് വീതിയും 18 അടി ഉയരവുമുണ്ടായിരുന്നു. ഈ മുറിയുടെ തെക്കും വടക്കുമുള്ള ചുമരുകളുടെ കനം 18 ഇഞ്ചായിരുന്നു. മുറിയുടെ വടക്കുഭാഗത്തായിരുന്നു പ്രവേശനദ്വാരം. ഈ ഇരുട്ടറയില്‍ കിടന്ന്‌ 146 പേര്‍ മരണമടഞ്ഞുവെന്ന്‌ ഹോള്‍വെല്ലിന്റെ വിവരണം അപ്പാടെ വിശ്വസിച്ച്‌ ചരിത്രത്തില്‍ രേഖപ്പെടുത്തിയത്‌ ഓര്‍മിയാണ്‌; മെക്കോളൊയും ഹോള്‍വെലിനെ അനുകരിക്കുകയാണു ചെയ്‌തത്‌.

ബംഗാള്‍, പാസ്റ്റ്‌ ആന്‍ഡ്‌ പ്രസന്റ്‌ (Bengal past and Present)എന്ന പത്രികയില്‍ 1912-ല്‍ ജെ.എച്ച്‌. ലിറ്റില്‍ ആണ്‌ ആദ്യമായി ഹോള്‍വെലിന്റെ ഇരുട്ടറവധ സംഭവത്തെ എതിര്‍ത്ത്‌ എഴുതിയത്‌. ആധുനിക ചരിത്രകാരന്മാരായ ആര്‍.സി. മജുംദാര്‍, എച്ച്‌.സി.റായ്‌ ചൗധരി, കാളീകിങ്കര്‍ ദത്ത തുടങ്ങിയവരും ചരിത്രപ്രമാണങ്ങളുടെ അഭാവംമൂലം ഈ സംഭവത്തെ ചോദ്യം ചെയ്‌തിട്ടുണ്ട്‌.

സിറാജ്‌ ഉദ്‌ദൗലയുടെ പതനത്തിനു വഴി ഒരുക്കിയത്‌ ഹോള്‍വെല്ലിന്റെ വിവരണമായിരുന്നു. സിറാജിനെതിരെ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ഇന്ത്യാ കമ്പനി കൈക്കൊണ്ട പ്രതികാരനടപടികളാണ്‌ ഒടുവില്‍ പ്ലാസ്സി യുദ്ധമായി പരിണമിച്ചത്‌. നോ. പ്ലാസ്സിയുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍