This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരിങ്ങാലക്കുട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇരിങ്ങാലക്കുട

കൂടല്‍മാണിക്യം ക്ഷേത്രം

കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനമായ മുനിസിപ്പല്‍ പട്ടണം. തൃശൂര്‍ പട്ടണത്തിന്‌ 21 കി.മീ. തെക്കും നാഷണല്‍ ഹൈവേ 47-ന്‌ 15 കി.മീ. പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു.

രണ്ടു ചാലുകള്‍ക്കരികേ എന്ന്‌ അര്‍ഥമുള്ള "ഇരുചാല്‍കിട്ടൈ' എന്നോ, രണ്ടു ചാലുകള്‍ക്കു മധ്യത്തില്‍ എന്നര്‍ഥമുള്ള "ഇരുചാലുക്ക്‌ ഇടൈ' എന്നോ ഉള്ള പ്രയോഗത്തില്‍ നിന്നാവണം ഇരിങ്ങാലക്കുട എന്ന ദേശനാമത്തിന്റെ നിഷ്‌പത്തി എന്ന്‌ ഒരു അഭിപ്രായമുണ്ട്‌. സ്ഥലത്തെ മുഖ്യഹൈന്ദവദേവാലയമായ കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപത്തുകൂടി രണ്ടു നീര്‍ച്ചാലുകള്‍ ഒഴുകിയിരുന്നുവെന്ന്‌ ഊഹിക്കപ്പെടുന്നു. ക്ഷേത്രസംബന്ധിയായ രേഖകളിലും ശിലാലിഖിതങ്ങളിലും "ഇരുചാല്‍കൂടല്‍' എന്നാണ്‌ പരാമര്‍ശം. ഇതിന്റെ രൂപഭേദമായ "ഇരുങ്കാല്‍ കൂടല്‍' പില്‍ക്കാലത്ത്‌ ഇരിങ്ങാലക്കുട ആയതാവാം.

പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചെന്നും അതില്‍ കരുവന്നൂര്‍പുഴയ്‌ക്കും വരാപ്പുഴയ്‌ക്കും ഇടയില്‍ സ്ഥിതിചെയ്‌തിരുന്ന പത്തു ഗ്രാമങ്ങളുടെ നായകത്വം ഇരിങ്ങാലക്കുടയ്‌ക്കായിരുന്നു എന്നും കേരളോത്പത്തിയില്‍ പ്രസ്‌താവിച്ചിരിക്കുന്നു. കേരളത്തിന്റെ മതപരമായ നേതൃത്വവും ഇരിങ്ങാലക്കുടയ്‌ക്കായിരുന്നുവെന്നതിന്‌ ചരിത്രരേഖകളുണ്ട്‌. രാഷ്‌ട്രീയാധികാരം പെരുമാക്കന്മാരില്‍ അമര്‍ന്നതോടുകൂടിയാണ്‌ ഇരിങ്ങാലക്കുടയുടെ പ്രാധാന്യം മങ്ങിയതെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു.

പുരാതനകാലം മുതല്‍ക്കേ ഇരിങ്ങാലക്കുട ഒരു വാണിജ്യകേന്ദ്രമായിരുന്നു. 18-ാം ശതകത്തില്‍ കൊച്ചിയിലെ ശക്തന്‍തമ്പുരാന്റെ താത്‌പര്യപ്രകാരം പ്രത്യേക സൗകര്യങ്ങളോടെ വാണിജ്യത്തില്‍ വ്യാപൃതരാക്കപ്പെട്ട ക്രിസ്‌ത്യാനികള്‍ ഇരിങ്ങാലക്കുടയുടെ മുഖച്ഛായ മാറ്റുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഷണ്‍മുഖം കനാല്‍ പട്ടണത്തെ കൊച്ചി തുറമുഖവുമായി ബന്ധിപ്പിക്കുന്നു. കുരുമുളക്‌, കശുവണ്ടി, അടയ്‌ക്ക, കൊപ്ര തുടങ്ങിയ കാര്‍ഷികോത്‌പന്നങ്ങളും ഉത്‌പാദിതവസ്‌തുക്കളും ഇവിടെ വന്‍തോതില്‍ വിപണനം ചെയ്‌തുവരുന്നു.

ഓട്ടുപാത്രങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളും ഏതാനും ഓയില്‍ മില്ലുകളും ഓട്ടുക്കമ്പനികളും കശുവണ്ടി ഫാക്‌ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എസ്‌.വി. പ്രാേഡക്‌ട്‌സ്‌ എന്ന "ചന്ദ്രിക' ഔഷധസോപ്പുഫാക്‌ടറിയും സോള്‍വന്റ്‌ എക്‌സ്‌ട്രാക്ഷന്‍ കമ്പനിയും എടുത്തുപറയത്തക്ക വ്യവസായ സ്ഥാപനങ്ങളാണ്‌.

വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലും ഇരിങ്ങാലക്കുട പുരോഗതിയാര്‍ജിച്ചിട്ടുണ്ട്‌. ക്രൈസ്റ്റ്‌ കോളജ്‌, സെന്റ്‌ ജോസഫ്‌സ്‌ വിമന്‍സ്‌ കോളജ്‌ എന്നീ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കോളജുകള്‍ ഈ നഗരത്തിലുണ്ട്‌. ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം മഹാത്മാഗാന്ധി ഗ്രന്ഥശാല പട്ടണത്തിന്‌ അരികിലായുള്ള ശ്രീനാരായണ പബ്ലിക്‌ ലൈബ്രറി എന്നിവ പ്രസ്‌താവയോഗ്യങ്ങളായ സാംസ്‌കാരിക സ്ഥാപനങ്ങളാണ്‌.

ഗവണ്‍മെന്റുവക ഒരു അലോപ്പതിക്‌ ആശുപത്രിയും ഒരു ആയുര്‍വേദാശുപത്രിയും ഇരിങ്ങാലക്കുടയിലുണ്ട്‌. മജിസ്‌ട്രേറ്റു കോടതി, മുനിസിഫ്‌ കോടതി എന്നീ നീതിന്യായസ്ഥാപനങ്ങളും, താലൂക്ക്‌ ആസ്ഥാനങ്ങളില്‍ സാധാരണമായ മറ്റു ഗവണ്‍മെന്റ്‌ ആഫീസുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. മുനിസിപ്പല്‍ ഭരണം പ്രാവര്‍ത്തികമായത്‌ 1937-ലാണ്‌. മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലുള്ള ഒരു പൊതു ഉദ്യാനവും സ്റ്റേഡിയവും ഇവിടെയുണ്ട്‌.

സെന്റ്‌ ജോര്‍ജ്‌ പള്ളി, ഇരിങ്ങാലക്കുട

സാഹിത്യത്തിനും ശാസ്‌ത്രത്തിനും മഹത്തായ സംഭാവനകള്‍ നല്‌കിയിട്ടുള്ള സ്ഥലമാണ്‌ ഇരിങ്ങാലക്കുട. ആട്ടക്കഥകളില്‍ അദ്വിതീയമായി വാഴ്‌ത്തപ്പെടുന്ന നളചരിതത്തിന്റെ കര്‍ത്താവ്‌ ഉണ്ണായിവാരിയര്‍ ഇരിങ്ങാലക്കുടയുടെ സന്താനമാണ്‌. ദൃഗ്ഗണിതത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഇരിങ്ങാലക്കുട മാധവനാണ്‌ കൊല്ലവര്‍ഷത്തെ 27 ഞാറ്റുവേലകളായി വിഭജിച്ച്‌ കേരളത്തിലെ കര്‍ഷകര്‍ക്ക്‌ ഒരു കാലപരിപാടി നിര്‍ദേശിച്ചത്‌.

ഇരിങ്ങാലക്കുടയില്‍ ഹിന്ദു-ക്രിസ്‌ത്യന്‍-ഇസ്‌ലാം മതസ്ഥരുടെ ധാരാളം ആരാധനാകേന്ദ്രങ്ങളുണ്ട്‌. സെന്റ്‌ ജോര്‍ജ്‌ പള്ളി, സെന്റ്‌ മേരീസ്‌ പള്ളി, ശ്രീവിശ്വനാഥപുരം ക്ഷേത്രം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇരിങ്ങാലക്കുട പള്ളിയില്‍ കൊല്ലന്തോറും വളരെ ആഘോഷപൂര്‍വം നടത്തിവരുന്ന പിണ്ടിപ്പെരുന്നാള്‍ പ്രസിദ്ധമാണ്‌. അന്ന്‌ ഇരിങ്ങാലക്കുട അങ്ങാടിയിലെ മന്ദിരാങ്കണങ്ങള്‍ എല്ലാം തന്നെ ദീപാലങ്കൃതമായ പിണ്ടികളാല്‍ ഉജ്ജ്വലങ്ങളായിരിക്കും. പട്ടണത്തിന്റെ പ്രശസ്‌തിക്കു മുഖ്യകാരണം ഇവിടെയുള്ള കൂടല്‍മാണിക്യം ക്ഷേത്രമാണ്‌. തച്ചുടയ കൈമള്‍ എന്ന സ്ഥാനിയായിരുന്നു ക്ഷേത്രത്തിന്റെ ഭരണാധികാരി. തച്ചുടയ കൈമളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബലമായി കൈയടക്കിയതിനെച്ചൊല്ലി കൊച്ചിയും തിരുവിതാംകൂറും തമ്മിലുണ്ടായിരുന്ന തര്‍ക്കം 1901 വരെ നിലനിന്നു. മേടമാസത്തില്‍ നടത്തുന്ന, കൂടല്‍മാണിക്യക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവം ജനലക്ഷങ്ങളെ ആകര്‍ഷിച്ചുവരുന്നു. ശ്രീരാമന്റെ സഹോദരനായ ഭരതനെയാണ്‌ ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ച്‌ ആരാധിച്ചുവരുന്നത്‌. പ്രതിഷ്‌ഠാമൂര്‍ത്തിയുടെ ചമയങ്ങളില്‍പ്പെട്ട മാണിക്യക്കല്ലുമായി ഒത്തുനോക്കുന്നതിന്‌ സമീപത്തുകൊണ്ടുചെന്ന അതേയിനത്തിലുള്ള മറ്റൊരു രത്‌നം ബിംബത്തിലെ മാണിക്യവുമായി കൂടിച്ചേര്‍ന്നു എന്ന ഐതിഹ്യത്തെ ആസ്‌പദമാക്കിയാണ്‌ ക്ഷേത്രത്തിന്‌ കൂടല്‍മാണിക്യം എന്ന വിശേഷണം സിദ്ധിച്ചിട്ടുള്ളത്‌. ഇത്‌ ഒരു പുരാതന ജൈനക്ഷേത്രമാണെന്നും ഇവിടത്തെ "നഗ്ന' പ്രതിഷ്‌ഠ ദിഗംബര ജൈന(ഭരതേശ്വരന്‍)ന്റേതാണെന്നും കോമാട്ടില്‍ അച്യുതമേനോന്‍ പ്രാചീനകേരളം (Ancient Kerala) എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ശ്രവണബെല്‍ഗൊളയിലെ ഭാരതേശ്വര ക്ഷേത്രംപോലെ ഇരുനിലയിലുള്ള ക്ഷേത്രം (കൂടം) ആയതുകൊണ്ടാണ്‌ കൂടല്‍മാണിക്യം എന്നു വിളിക്കപ്പെടുന്നതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നഗ്നകായമാണെന്നവിശ്വാസത്തില്‍ കുറേക്കാലം മുമ്പുവരെ സ്‌ത്രീകള്‍ക്കു ശ്രീകോവില്‍ഭാഗത്ത്‌ പ്രവേശനം വിലക്കപ്പെട്ടിരുന്നു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍