This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിസൈന്യവ്യൂഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറബിസൈന്യവ്യൂഹം

Arab Legion

ഈജിപ്തിലെ ഒട്ടകപ്പടയുടെ നായകനായിരുന്ന ക്യാപ്റ്റന്‍ എഫ്.ജി. പീക്ക് 1921-ല്‍ സ്ഥാപിച്ച ആയിരം മരുപ്പട്ടാളമടങ്ങിയ വ്യൂഹം. ഒന്നാം ലോകയുദ്ധത്തിനു ശേഷം 1921-ല്‍ സാന്റിമോ സമ്മേളനത്തില്‍ വച്ച് ബ്രിട്ടനു ലഭിച്ച പലസ്തീന്‍ മാന്‍ഡേറ്റിന്റെ ഒരു ഭാഗമായി ട്രാന്‍സ്ജോര്‍ദാന്‍ ഇംഗ്ലീഷുകാരുടെ സ്വാധീനവലയത്തിലായി. ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ രണ്ടാമത്തെ പുത്രനായ അബ്ദുല്ല ട്രാന്‍സ്ജോര്‍ദാനിലെ അമീറായി അംഗീകരിക്കപ്പെട്ടു. ഒരു സുശക്തമായ അറബിരാഷ്ട്രം, സിറിയാ-ജോര്‍ദാന്‍ ഏകീകരണത്തിലൂടെ പടുത്തുയര്‍ത്തുകയായിരുന്നു അബ്ദുല്ലയുടെ ലക്ഷ്യം. നല്ല നിലയില്‍ പരിചയിപ്പിച്ച ഒരു സൈന്യം ഇതിനത്യാവശ്യമായി വന്നു.

ബ്രിട്ടീഷുകാരുടെ സഹായധനം സ്വീകരിച്ച് ഭരണം നടത്തിയ അബ്ദുല്ലയുടെ ഭരണകാലത്തെ ഏറ്റവും പ്രധാനമായ നേട്ടം ഒരു പ്രത്യേക സൈന്യവ്യൂഹത്തിന്റെ സൃഷ്ടിയാണ്. 1000 അംഗങ്ങളടങ്ങിയ ഈ അറബി സൈന്യവ്യൂഹം 1921-ല്‍ സ്ഥാപിതമായി. ഈ മരുപ്പട്ടാളം സംഖ്യയിലും പ്രസിദ്ധിയിലും അനുക്രമം വളര്‍ന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈജിപ്തിലെ ഒട്ടകപ്പടയുടെ നായകനായിരുന്ന ക്യാപ്റ്റന്‍ എഫ്.ജി. പീക്ക് ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 17 കൊല്ലക്കാലം അതിനെ നയിച്ച അദ്ദേഹം സൈന്യവ്യൂഹത്തിന്റെ ശക്തിയും അന്തസ്സും ഉയര്‍ത്തി. ബഡൂയിന്‍ കൊള്ളക്കാരെ അമര്‍ത്തുകയും, വഹാബികളുടെ കടന്നാക്രമണങ്ങള്‍ തടയുകയും ചെയ്തതിനു പുറമേ അറബിസൈന്യവ്യൂഹം രാജ്യത്തിനുള്ളില്‍ ക്രമവും, രാജ്യരക്ഷയും പാലിച്ചു. പീക്കിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി, അബ്ദുല്ല അദ്ദേഹത്തിനു പാഷാ എന്ന ബഹുമതി നല്കി.

1939-ല്‍ പീക്കിന്റെ സ്ഥാനം മേജര്‍ ജോണ്‍ ബാഗോട്ട് ഗ്ലബ്ബ് ഏറ്റെടുത്തു. സന്നദ്ധഭടന്മാരായി ചേര്‍ന്നവര്‍ മാത്രമേ ഈ സൈന്യവ്യൂഹത്തിലുണ്ടായിരുന്നുള്ളു. അറബി പൗരത്വവും കായശേഷിയുമുള്ള ആര്‍ക്കും സന്നദ്ധഭടനായി ചേരാമായിരുന്നു. ട്രാന്‍സ്ജോര്‍ദാന്‍ പൗരന്മാര്‍ മാത്രമല്ല, ഇറാക്കികളും ഹിജാസികളും, പലസ്തീനികളും സിറിയക്കാരും മറ്റും ഇവരില്‍ പ്പെടും. ചുരുക്കത്തില്‍ ഒരു അഖില അറബിസൈന്യത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അറബിസൈന്യവ്യൂഹം.

അതിര്‍ത്തിരക്ഷയ്ക്കുവേണ്ടി മാത്രം 1928-ല്‍ മറ്റൊരു സൈന്യവ്യൂഹത്തെക്കൂടി ആംഗ്ലോ-ട്രാന്‍സ്ജോര്‍ദാന്‍ ഉടമ്പടി സൃഷ്ടിച്ചു. ഈ ട്രാന്‍സ്ജോര്‍ദാന്‍ അതിര്‍ത്തിസൈന്യം തികച്ചും ബ്രിട്ടന്റെ സൃഷ്ടിയായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ രണ്ടു സൈന്യനിരകളെയും ട്രാന്‍സ്ജോര്‍ദാനുപുറത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തി. 1940-ല്‍ അറബിസൈന്യവ്യൂഹത്തില്‍ ഒരു ഡെസര്‍ട്ട് മെക്കനൈസ്ഡ് റെജിമെന്റ് (Desert mechanised regiment) നിലവില്‍ വന്നു. അറബിസൈന്യങ്ങളില്‍ വച്ച് അതിശക്തമായ സൈന്യനിരയായിരുന്നു ഇത്. ഇറാക്കില്‍ 1941-ല്‍ നടന്ന വിപ്ലവത്തിലും സിറിയന്‍ ആക്രമണത്തിലും ഈ പട്ടാളവിഭാഗം വലിയ പങ്കുവഹിച്ചു.

രണ്ടാം ലോകയുദ്ധശേഷം പലസ്തീനിലെ സംഭവവികാസങ്ങളില്‍ അബ്ദുല്ലയ്ക്കുണ്ടായ പ്രാധാന്യത്തിനു നിദാനം ഈ സൈന്യവ്യൂഹമായിരുന്നു. അറബിലോകത്തിന് അദ്ദേഹത്തെ ശ്രദ്ധിക്കേണ്ടിവന്നതും ഈ സൈന്യത്തിന്റെ ശക്തിമൂലമാണ്. 1948-ലെ അറബി-ഇസ്രയേല്‍ യുദ്ധത്തില്‍, അറബികള്‍ക്ക് അഭിമാനിക്കത്തക്ക എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഇസ്രയേലിനെ പലസ്തീന്‍ മുഴുവന്‍ ആക്രമിച്ചുപിടിക്കാന്‍ അറബിസൈന്യവ്യൂഹം അനുവദിച്ചില്ല എന്നുള്ളതു മാത്രമാണ്. ഗ്ലബ്ബിന്റെ നേതൃത്വത്തില്‍ 40 ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരാണ് ഈ സൈന്യത്തെ വിജയത്തിലെത്തിച്ചതും പലസ്തീനിന്റെ ഒരു ഭാഗം കൈയടക്കാന്‍ ഇടയാക്കിയതും.

(ഡോ. ടി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍