This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറബിദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറബിദര്‍ശനം

Arabic Philosophy

അറബിലോകത്ത് വളര്‍ന്നുവന്ന ദര്‍ശനം. ഈശ്വരന്റെ ഏകത്വം, ഇച്ഛാസ്വാതന്ത്ര്യം, തിന്മ, സൃഷ്ടി എന്നീ വിഷയങ്ങളെ പുരസ്കരിച്ച് യുക്തിവാദികളായിരുന്ന മുത്തസലിയാക്കള്‍ 8-ാം ശ.-ത്തില്‍ നടത്തിയ പഠനങ്ങള്‍; യവനദാര്‍ശനികരായ അരിസ്റ്റോട്ടല്‍, പ്ലേറ്റോ തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ക്ക് അല്‍കിന്തി, അല്‍ഫറാബി, റേസസ്, അവിസെന്ന, അല്‍ഗസ്സാലി, അവറോസ്, അല്‍അഷ്അരി തുടങ്ങിയവര്‍ നല്കിയ വ്യാഖ്യാനങ്ങള്‍; തത്ത്വദര്‍ശനമോ മതവിശ്വാസങ്ങളോ ഏതാണ് മുഖ്യപ്രാധാന്യമര്‍ഹിക്കുന്നതെന്ന പ്രശ്നത്തെച്ചൊല്ലിയുള്ള വിവാദം; ഇസ് ലാമിക വിശ്വാസങ്ങളുടെ പശ്ചാത്തലത്തില്‍ യവനചിന്തകളില്‍ നടത്തിയ പഠനങ്ങള്‍; കലാം, ഇഖ്വാന്‍ അസ്സാഫ എന്നീ ചിന്താപദ്ധതികളിലൂടെ ഉടലെടുത്ത ദാര്‍ശനികതത്ത്വങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ആശയസമുച്ചയമാണ് അറബിദര്‍ശനം.

ഇസ് ലാം മതത്തിന്റെ ആവിര്‍ഭാവകാലത്തുതന്നെ അറബിലോകത്ത് ചില ദാര്‍ശനികപ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്നു. അറബിദര്‍ശനം ഉടലെടുത്തത് ആദ്യകാല മുസ്ലിങ്ങളുടെ തലസ്ഥാനമായ മദീനപട്ടണത്തിലാണ്. മുഹമ്മദുനബിയുടെ വംശജനായ ജാഫര്‍ അസാരിഖ് (699-765) ആദ്യകാലത്തെ ഒരു അറബി ദാര്‍ശനികനായിരുന്നു. മദീനയില്‍ മുളച്ചുപൊങ്ങിയ ഈ ചിന്താപദ്ധതി അറബികള്‍ താമസിച്ചിരുന്ന കൂഫ, ബസ്സറ എന്നീ പട്ടണങ്ങള്‍വഴി ദമാസ്കസ്സിലും ബാഗ്ദാദിലും അവിടെനിന്ന് അറബിസാമ്രാജ്യത്തിന്റെ ഭാഗങ്ങളായ ഏഷ്യന്‍ പ്രദേശങ്ങളിലും സ്പെയിനിലും കാലക്രമത്തില്‍ പ്രചരിച്ചു. 7-ാം ശ.-ത്തില്‍ ആരംഭിച്ച അറബി ചിന്താഗതി മുസ്ലിംദര്‍ശനവുമായി സമന്വയം പൂണ്ട് പല ഭാഗങ്ങളിലും ഇന്നും നിലനില്ക്കുന്നു. ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ചിന്താപദ്ധതി എന്നതാണ് ഇതിന്റെ പ്രത്യേകത.

ആധാരസ്തംഭങ്ങള്‍. ഗ്രീക് ചിന്തകരുടെ ആശയങ്ങള്‍ അറബിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതോടുകൂടിയാണ് (8-10 നൂറ്റാണ്ടുകള്‍) അറബിദര്‍ശനത്തിനു പ്രകടമായ വികാസം ഉണ്ടാകുന്നത്. ഇതിനുത്തരവാദികള്‍ സുറിയാനി ക്രിസ്ത്യാനികളായിരുന്നു. 4-5 നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് ഗ്രീക് ഗ്രന്ഥങ്ങള്‍ സുറിയാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗ്രീക്കുകാരുടെ ദൈവ ശാസ്ത്ര-ദാര്‍ശനിക-ശാസ്ത്ര ഗ്രന്ഥങ്ങള്‍ സുറിയാനിഭാഷയില്‍ അന്ന് ആവിര്‍ഭവിക്കാനാരംഭിച്ചു. ഇതില്‍ നിന്ന് അറബിഭാഷയിലേക്കും ഇവ തര്‍ജുമ ചെയ്യപ്പെട്ടു.

മധ്യകാലഘട്ടത്തിലെ അറബിചിന്തകള്‍ പരിപൂര്‍ണമായി ഗ്രീക് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഗ്രീക്കും സുറിയാനിയും അറിയാത്തവര്‍ക്കുവേണ്ടി നെസ്തോറിയന്‍, യാക്കോബൈറ്റ്-മെല്‍ക്കൈറ്റ് ക്രിസ്ത്യാനികള്‍ ഇവയുടെ പരിഭാഷകള്‍ തയ്യാറാക്കി. മെസൊപ്പൊട്ടേമിയ, സിറിയ, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ എ.ഡി. 9-ാം ശ.-ത്തില്‍ ഗ്രീക്കു കൈയെഴുത്തു പ്രതികള്‍ ഉണ്ടായിരുന്നതായി കാണാം. പത്താം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബാഗ്ദാദില്‍ ഗ്രീക്കു സ്വാധീനത ഉണ്ടായിരുന്നതിന്റെ തെളിവാണ് ഗാലന്റെ ഗ്രീക്കുദര്‍ശനപഠനം.

അറബിദാര്‍ശനികര്‍ ഉപയോഗിച്ച ഗ്രീക്കു ദാര്‍ശനിക ഗ്രന്ഥങ്ങളില്‍ പ്രധാനമായവ താഴെ പറയുന്നവയാണ്: (1) പ്ളേറ്റോ, അരിസ്റ്റോട്ടല്‍ എന്നിവരുടെ കൃതികളും അവയുടെ വ്യാഖ്യാനങ്ങളും; (2) ഗാലന്റെ ഗ്രന്ഥങ്ങളും മധ്യകാല പ്ളേറ്റോണിക് ദാര്‍ശനികരുടെ കൃതികളും; (3) നവീന പ്ളേറ്റോണിക് ഗ്രന്ഥങ്ങള്‍.

അല്‍-കിന്തി. അറബി സ്വദേശിയായ ആദ്യത്തെ ദാര്‍ശനികനാണ് അബൂയൂസഫ് അല്‍കിന്തി (805-73). ഇസ്ലാമിലെ ആദ്യത്തെ പെരിപാറ്ററ്റിക് ദാര്‍ശനികന്‍ എന്നാണ് ഇദ്ദേഹത്തെ കണക്കാക്കിവരുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തിനുള്ളില്‍ ഒരു നവീന പ്ളേറ്റോണിക് ചിന്തകനെന്ന ബഹുമതി നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇദ്ദേഹം ഇസ്ലാം-അരിസ്റ്റോട്ടലീയ ചിന്തകളും നവപ്ളേറ്റോണിക ചിന്തകളും യോജിപ്പിക്കുകയും അതിന്റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിന്റെ നശ്വരത, ആത്മാവിന്റെ സ്വാതന്ത്ര്യം, പ്രവചനത്തിലൂടെയുള്ള ജ്ഞാനം എന്നിവയെ പഠനവിഷയമാക്കുകയും ചെയ്തു. എന്നാല്‍, അല്‍ഫറാബി, അവിസെന്ന തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ അല്‍കിന്തിയുടെ പ്രശസ്തി കുറഞ്ഞുതുടങ്ങി. യൂക്ളിഡ്, ടോളമി, പോര്‍ഫിറി എന്നിവരുടെ കൃതികള്‍ക്കും ഇദ്ദേഹം വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അരിസ്റ്റോട്ടലിന്റെ ചില കൃതികള്‍ വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തതിനുപുറമേ ഗണിതം, സംഗീതം, ജ്യോതിശ്ശാസ്ത്രം, പ്രകാശശാസ്ത്രം അന്തരീക്ഷവിജ്ഞാനീയം, വൈദ്യശാസ്ത്രം, രാഷ്ട്രമീമാംസ, തര്‍ക്കശാസ്ത്രം, മനഃശാസ്ത്രം എന്നിവയെ ആസ്പദമാക്കി ഏതാണ്ട് 260-ല്‍പ്പരം കൃതികള്‍ ഇദ്ദേഹം രചിക്കുകയും ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അനശ്വരതയെയോ അനശ്വരമായ ഒരു സ്രഷ്ടാവിനെയോ അദ്ദേഹം അംഗീകരിച്ചില്ല. ശൂന്യതയില്‍നിന്നാണ് പ്രപഞ്ചോദ്ഭവം എന്നും ഒരിക്കല്‍ ശൂന്യതയിലേക്കുതന്നെ പ്രപഞ്ചം തിരിച്ചുപോകുമെന്നും അദ്ദേഹം വാദിച്ചു.

റേസസ്. പേര്‍ഷ്യക്കാരനായ റേസസ് (10-ാം നൂറ്റാണ്ട്) ഒരു യുക്തിവാദിയും വൈദ്യശാസ്ത്രവിശാരദനുമായിരുന്നു. മതത്തിനെക്കാള്‍ ഉയര്‍ന്നതാണ് ശാസ്ത്രവും തത്ത്വദര്‍ശനവും എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്രഷ്ടാവ്, പ്രപഞ്ചാത്മാവ്, ദ്രവ്യം, കാലം, സ്ഥലം എന്നീ അഞ്ച് അനശ്വരതത്ത്വങ്ങളെ അടിസ്ഥാനമാക്കി ഒരു പുതിയ തത്ത്വസംഹിത ഇദ്ദേഹം കെട്ടിപ്പടുത്തു. നോ: റേസസ്

അല്‍-ഫറാബി. തുര്‍ക്കി സ്വദേശിയായ അല്‍ഫറാബി (870-950) ആണ് മറ്റൊരു പ്രമുഖ അറബിദാര്‍ശനികന്‍. ഇദ്ദേഹം അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതി. രാഷ്ട്രമീമാംസയുടെ പിതാവ് എന്ന് അറബികളുടെ ഇടയില്‍ വിഖ്യാതനായ അല്‍ഫറാബിക്ക് അതിഭൌതികശാസ്ത്രത്തിലും താത്പര്യം ഉണ്ടായിരുന്നു.

അവിസെന്ന. പേര്‍ഷ്യന്‍ സ്വദേശിയായ ഇബ്നുസീന അഥവാ അവിസെന്നയ്ക്ക് (980-1037) തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് അരിസ്റ്റോട്ടിലിനോട് കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മുഖ്യകൃതി അല്‍ഷിഫ ആണ്. തര്‍ക്കശാസ്ത്രം, ഗണിതം, ഊര്‍ജതന്ത്രം, അതിഭൌതികശാസ്ത്രം എന്നിവ ഇതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മുന്‍പുണ്ടായിരുന്ന ചിന്തകരുടെ ആശയങ്ങളെ കൂലംകഷമായി പരിശോധിച്ച് അവയ്ക്ക് ഇദ്ദേഹം പുതിയ വ്യാഖ്യാനങ്ങള്‍ നല്കി. മതവിശ്വാസത്തിനും ദര്‍ശനത്തിനും സത്യാന്വേഷണത്തില്‍ തുല്യസ്ഥാനമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. എങ്കിലും പ്രവചനത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ സിദ്ധാന്തത്തില്‍ മതവിശ്വാസങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

അല്‍-ഗസ്സാലി. മിസ്റ്റിക് ദാര്‍ശനികനെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന അറബിദാര്‍ശനികനാണ് അല്‍ഗസ്സാലി (1058-1111). ഇസ്ലാം ദൈവശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. ഇസ്ലാംമതത്തിലെ വിശുദ്ധ അഗുസ്തിനോസ് ആയി അല്‍ഗസ്സാലി കണക്കാക്കപ്പെടുന്നു. അദ്ദേഹം ഫറാബിയുടെയും അവിസെന്നയുടെയും ദര്‍ശനങ്ങളെ കഠിനമായി വിമര്‍ശിച്ചു. ദര്‍ശനത്തെ അപേക്ഷിച്ച് മതവിശ്വാസങ്ങള്‍ക്കുള്ള മേന്മയെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഈ അഭിപ്രായത്തെ അവറോസ് രൂക്ഷമായി എതിര്‍ത്തു.

അറബികള്‍ സ്പെയിന്‍ ആക്രമിച്ചതോടെ പാശ്ചാത്യരാജ്യങ്ങളിലും അറബിചിന്താഗതികള്‍ സ്ഥാനം പിടിച്ചു. ഇബ്നുബാജ്ജ അവെന്‍ഫേസ് അഥവാ അവെംപാസ് (മ. 1138) ആണ് സ്പെയിനിലെ അറബിദാര്‍ശനികരില്‍ പ്രമുഖന്‍. അരിസ്റ്റോട്ടില്‍ ദര്‍ശനത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും ചില സ്വന്തം കൃതികളും അവെംപാസ് രചിച്ചിട്ടുണ്ട്. ഇദ്ദേഹവും അവറോസുമാണ് യൂറോപ്യന്‍ തത്ത്വചിന്തകരായ ദെക്കാര്‍ത്തെ, ഹോബ്സ്, ലോക്ക് എന്നിവരുടെ മാര്‍ഗദര്‍ശികള്‍.

അവറോസ്. ഇബ്നുറൂഷദ് അഥവാ അവറോസ് (1126-98) സ്പെയിന്‍ സ്വദേശിയായ മറ്റൊരു അറബിദാര്‍ശനികനാണ്. ദൈവശാസ്ത്രം, നിയമം, വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം എന്നിവ പഠിച്ച് പ്ളേറ്റോയുടെ റിപ്പബ്ലിക്കിന്റെ ഒരു സംക്ഷിപ്തരേഖ ഇദ്ദേഹം തയ്യാറാക്കി; കൂടാതെ അരിസ്റ്റോട്ടിലിന്റെ പല കൃതികള്‍ക്കും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് പാശ്ചാത്യ ഇസ്ലാമിക ദാര്‍ശനികരില്‍ അവസാനത്തെയാള്‍. മേല്‍വിവരിച്ച സുപ്രസിദ്ധ ദാര്‍ശനികര്‍ക്കു പുറമേ 11-12 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന പ്രതിഭാശാലികളായ അഷ്അരി, അല്‍ബറൂണി സമദ്ഷരി, ഉമര്‍ ഖയ്യാം, നാസിര്‍ കുസുറു, ഷരസ്താനി, ഷുഹരവര്‍ദി എന്നിവരും അറബിദര്‍ശനസംഹിതയ്ക്ക് വിലപ്പെട്ട സംഭാവന നല്കിയവരാണ്.

ഇഖ്വാന്‍ അസ്സാഫ. 'ഇഖ്വാന്‍ അസ്സാഫ' എന്ന പേരില്‍ പത്താം നൂറ്റാണ്ടില്‍ തത്ത്വചിന്തകരുടെ ഒരു രഹസ്യപ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടു. 'രസാ ഇല്‍ ഇഖ്വാന്‍ അസ്സാഫാ' എന്ന പേരില്‍ നിരവധി പ്രബന്ധങ്ങള്‍ ഇതിലെ അംഗങ്ങള്‍ തയ്യാറാക്കി. ഇവയെല്ലാം നവീന പ്ളേറ്റോണിക് ആശയത്തെ പ്രകാശിപ്പിക്കുന്നവയായിരുന്നു. അരിസ്റ്റോട്ടിലിന്റെ ആശയങ്ങള്‍ ഒന്നുംതന്നെ ഈ പ്രസ്ഥാനത്തെ സ്വാധീനിച്ചില്ല. ഇത് ഇസ്മെയിലി പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണെന്ന് കരുതാം; ഇത് സൂഫിമതത്തിന്റെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇഖ്വാനുസാഫക്കാരുടെ സിദ്ധാന്തങ്ങള്‍ക്ക് മിസ്റ്റിക് ഛായ ഉണ്ടായിരുന്നുവെങ്കിലും സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ സംബന്ധിച്ച് അവര്‍ക്കുള്ള അഭിപ്രായങ്ങള്‍ പ്രായോഗികമായിരുന്നു. ജീവശാസ്ത്രം, രസതന്ത്രം, ഭൌതികശാസ്ത്രം, ജന്തുശാസ്ത്രം, ശരീരശാസ്ത്രം, സസ്യശാസ്ത്രം, തര്‍ക്കശാസ്ത്രം, വ്യാകരണം, അതിഭൌതികശാസ്ത്രം, നീതിശാസ്ത്രം, പുനര്‍ജന്മസിദ്ധാന്തങ്ങള്‍ എന്നിവയെപ്പറ്റിയും ഇവര്‍ പ്രതിപാദിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇവരുടെ പുസ്തകങ്ങള്‍ ബാഗ്ദാദില്‍വച്ച് അഗ്നിക്കിരയായി.

കലാം. 'മുത്തസലിയാക്കള്‍' എന്നറിയപ്പെടുന്ന മുസ്ലിം യുക്തിവാദികളുടെയും അവരെ എതിര്‍ത്ത അഷ്അരിയാക്കളുടെയും ഗ്രന്ഥങ്ങള്‍ 'കലാം' എന്ന പേരില്‍ അറിയപ്പെടുന്നു. കലാം പ്രസ്ഥാനം ഒരു പ്രത്യേക കക്ഷിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെയാണ് പ്രവര്‍ത്തനം നടത്തിയത്. ക്രിസ്ത്യാനികള്‍ തുടങ്ങിയ മറ്റു മതാനുയായികളില്‍നിന്ന് ഇസ്ലാമികവിശ്വാസങ്ങളെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു ആദ്യകാലത്ത് കലാമിന്റെ ലക്ഷ്യം. എന്നാല്‍ തത്ത്വദര്‍ശനത്തിന്റെ സ്വാധീനത വര്‍ധിച്ചതോടുകൂടി അരിസ്റ്റോട്ടില്‍, പ്ളേറ്റോ തുടങ്ങിയവരുടെ ചിന്തകളെ ഇസ്ലാമുമായി സമന്വയിപ്പിക്കുന്നതിനുള്ള ശ്രമത്തെ ഈ പ്രസ്ഥാനം എതിര്‍ക്കാന്‍ തുടങ്ങി. ഇവര്‍ക്കെതിരായി സ്റ്റോയിക്കുകളും (Stoics) സന്ദേഹവാദികളും (Sceptics) അവലംബിച്ച വാദങ്ങള്‍ കലാം സ്വീകരിച്ചു. ഇസ്ലാമിലെ യാഥാസ്ഥിതികകക്ഷിയെ പരിരക്ഷിക്കുന്ന ഒരു പ്രസ്ഥാനമായിത്തീര്‍ന്നു കലാം.

ആധുനിക ദാര്‍ശനികര്‍. ബാഗ്ദാദിന്റെ അധഃപതനത്തോടുകൂടി (1258) അറബിലോകത്തിന്റെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. എന്നാല്‍ മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങളായ അറബികളും മറ്റും പടുത്തുയര്‍ത്തിയ ഇസ്ലാമികദര്‍ശനം നശിച്ചിട്ടില്ല. ഈ പാരമ്പര്യത്തില്‍പ്പെട്ടവരാണ് ഷെയിക്ക് അഹമ്മദ് സിര്‍ഹിന്തി, ഷാവലിയുല്ല, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍. മുസ്ലിം ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ 19-20 നൂറ്റാണ്ടുകളില്‍ അറബി ചിന്തകരും ദാര്‍ശനികരും ഉണ്ടായി. അവരില്‍ പ്രധാനികളാണ് ഈജിപ്തിലെ റഷീദ് റിസ്സ, മുഹമ്മദ് അബ്ദു എന്നിവര്‍.

(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ഷാ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍