This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ധനാരീശ്വരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ധനാരീശ്വരന്‍

വലതുഭാഗത്തു ശിവന്റെ വലതുപകുതിയും ഇടതുഭാഗത്തു പാര്‍വതിയുടെ ഇടതുപകുതിയും ചേര്‍ന്നുള്ള ഒരു പൗരാണിക സങ്കല്പം. അര്‍ധാംശത്തില്‍ ഉള്ള നാരിയുടെ ഈശ്വരന്‍ (അര്‍ധാംശേയാ നാരീ തസ്യാഃ ഈശ്വരഃ-ശബ്ദകല്പദ്രൂമം) എന്നാണ് ഈ പദത്തിന്റെ അര്‍ഥം. അണിഞ്ഞിട്ടുള്ള ആടയാഭരണങ്ങളില്‍ സ്ത്രീയുടേതെന്നും പുരുഷന്റേതെന്നുമുള്ള വ്യത്യാസം വ്യക്തമാക്കുന്ന രീതിയില്‍ അര്‍ധനാരീശ്വരന്റെ രൂപം വിഭാവനം ചെയ്തിരിക്കുന്നു. ശൈവമതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ കല്പന ഒരു സവിശേഷദാര്‍ശനികപദ്ധതിയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ശിവനും പാര്‍വതിയും തമ്മിലുള്ള ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ആത്യന്തികദാര്‍ഢ്യത്തോടൊപ്പം, പുരുഷനായ ശിവനും പ്രകൃതിയായ പാര്‍വതിയും തമ്മിലുള്ള ബന്ധം പ്രപഞ്ചത്തിന്റെ ഉത്പത്തിക്കു കാരണമാണ് എന്നുള്ള ആശയവും ഈ സങ്കല്പത്തില്‍ പ്രകാശിക്കുന്നുണ്ട്. സാംഖ്യദര്‍ശനത്തിലെ പുരുഷ-പ്രകൃതിതത്ത്വങ്ങളുടെ ഉദ്ഗമസ്ഥാനം അര്‍ധനാരീശ്വരഭാവനയാണെന്നു ചിലര്‍ വിശ്വസിക്കുന്നു. പാര്‍വതി ശക്തിയുടെ പ്രതീകമാകയാല്‍ ശക്തിയുമായി ചേര്‍ന്നെങ്കില്‍ മാത്രമേ ശിവനു കര്‍മശേഷിയുണ്ടാകുന്നുള്ളു എന്ന അര്‍ഥവും ഈ രൂപകല്പനയില്‍ കാണാം.

അര്‍ധനാരീശ്വരന്‍:തിരുവനന്തപുരം കാഴ്ചബംഗ്ലാവിലുള്ള ഒരു താമ്രവിഗ്രഹം

ശിവന്‍ അര്‍ധനാരീശ്വരനായത് എങ്ങനെ എന്നതിനെക്കുറിച്ചു പുരാണങ്ങളില്‍ പല കഥകളും കാണുന്നു. ബ്രഹ്മാവ് പ്രജാപതികളെ സൃഷ്ടിച്ച് സന്താനോത്പാദനത്തിനു നിയോഗിച്ചു. എന്നാല്‍ അവരെല്ലാം പുരുഷന്മാരായിരുന്നതുകൊണ്ട് അവര്‍ക്കു സ്വയം അതു സാധ്യമല്ലെന്നു വന്നു. അമളി മനസ്സിലാക്കിയ ബ്രഹ്മാവ് ദുഃഖിതനായി ശിവനെ തപസ്സു ചെയ്തു. ശിവന്‍ അര്‍ധനാരീരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ രൂപത്തില്‍ ഇടതുഭാഗത്തു കണ്ട പാര്‍വതിയോട് ഒരു സ്ത്രീയെ നല്കണമെന്നു ബ്രഹ്മാവ് അപേക്ഷിച്ചു. ആ അപേക്ഷ സാധിച്ചതോടെ സ്ത്രീപുരുഷബന്ധം സാധ്യമായിത്തീരുകയും സൃഷ്ടികര്‍മം നിര്‍ബാധം നടന്നുപോരുകയും ചെയ്തു (ശി. പു.).

ഈ കഥയ്ക്കു ചില പാഠഭേദങ്ങളുണ്ട്: പാര്‍വതീപരമേശ്വരന്മാരെ ദര്‍ശിച്ച് ആരാധിക്കാനായി ദേവന്മാരും മുനിമാരും ഒരിക്കല്‍ കൈലാസത്തില്‍ ചെന്നു. ഒരു ഈശ്വരനെ മാത്രമേ ആരാധിക്കൂ എന്നു ശപഥം ചെയ്തിരുന്ന ഭൃംഗി മഹര്‍ഷി പാര്‍വതിയുടെ സാന്നിധ്യം കണക്കാക്കാതെ ശിവനെ മാത്രം വണങ്ങി. ഇതില്‍ കുപിതയായിത്തീര്‍ന്ന ദേവി ഭൃംഗിയെ ശപിച്ച് അസ്ഥിപഞ്ജരമാക്കിത്തീര്‍ത്തു. നിവര്‍ന്നുനില്ക്കാന്‍ കഴിവില്ലാതായിത്തീര്‍ന്ന മഹര്‍ഷിയുടെ ദയനീയാവസ്ഥ കണ്ട് ശിവന്‍ അദ്ദേഹത്തിനു മൂന്നാമത് ഒരു കാലു കൊടുത്ത് അനുഗ്രഹിച്ചു. മൂന്നു കാലില്‍ നിവര്‍ന്നുനിന്ന അസ്ഥിപഞ്ജരം ശിവസ്തുതിപരങ്ങളായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ശിവനു ചുറ്റും നൃത്തം വച്ചുവത്രെ. ഇതുകണ്ടപ്പോള്‍ പാര്‍വതീദേവി കോപം വെടിഞ്ഞ് പശ്ചാത്തപിച്ചുവെന്നും അതില്‍ സംതൃപ്തനായ മഹേശ്വരന്‍ പ്രിയപത്നിയെ സ്വശരീരത്തോട് അടക്കിച്ചേര്‍ത്ത് അര്‍ധനാരീശ്വരനായി മാറി എന്നും ഭൃംഗിയുടെ പ്രതിജ്ഞയ്ക്കു ഭംഗം തട്ടാതെതന്നെ പ്രിയതമയെക്കൂടി ആരാധിക്കുവാന്‍ സൌകര്യപ്പെടുത്തി അവരുടെ അഭിമാനം സംരക്ഷിച്ചുവെന്നുമാണ് ഒരു കഥ. ഇതിനു മറ്റൊരു പാഠഭേദം കൂടിയുണ്ട്: ശിവഭക്തനായ ഭൃംഗി ശിവന്റെ അര്‍ധഭാഗമായ പാര്‍വതിയെക്കുറിച്ചു ചിന്തിക്കാതെ ശിവലിംഗത്തെ മാത്രം പ്രദക്ഷിണം ചെയ്തുവന്നതിന്റെ ആത്മാര്‍ഥത പരീക്ഷിക്കുന്നതിന് ശിവന്‍ അര്‍ധനാരീശ്വരരൂപം കൈക്കൊണ്ടു. അപ്പോള്‍ ഭൃംഗി വണ്ടിന്റെ രൂപം പ്രാപിച്ച് ശിവന്റെ ചുറ്റും പ്രദക്ഷിണം വയ്ക്കത്തക്കവണ്ണം വിഗ്രഹം തുളച്ചു കടന്നുവത്രെ. ഇതുകണ്ട് കോപിഷ്ഠയായ ദേവി, ദിനംപ്രതി മെലിഞ്ഞുപോകട്ടെ എന്നു ഭൃംഗിയെ ശപിച്ചുവെന്നും ശാപഫലമായി എഴുന്നേറ്റുനില്ക്കാന്‍ പോലും കഴിവില്ലാതായിത്തീര്‍ന്ന ഭൃംഗിയുടെ ഭക്തിയിലും ആത്മാര്‍ഥതയിലും സംതൃപ്തനായ ശിവന്‍ മൂന്നാമതൊരു കാല്‍കൂടി നല്കി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നുമാണ് ഈ പാഠാന്തരത്തിന്റെ ചുരുക്കം. കഥകളിലെ പാഠഭേദങ്ങള്‍ എങ്ങനെയിരുന്നാലും ചിത്രീകരണങ്ങളില്‍ ഭൃംഗിക്ക് മൂന്നു കാലുകളാണ് നല്കി കണ്ടുവരുന്നത്. അര്‍ധനാരീശ്വരഭാവനയ്ക്ക് ആസ്പദമായ മറ്റൊരു കഥ അന്നപൂര്‍ണേശ്വരിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് (നോ: അന്നപൂര്‍ണേശ്വരി). അര്‍ധനാരീശ്വരസങ്കല്പം ആഗമശാസ്ത്രങ്ങളിലൊക്കെയുണ്ട്.

ഈ സങ്കല്പം അനേകം ശില്പകലാസൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഒരേ വിഗ്രഹത്തില്‍ത്തന്നെ രണ്ടുതരത്തിലുള്ള അലങ്കാരങ്ങളും രസങ്ങളും സ്ഫുരിക്കത്തക്കവണ്ണം നിര്‍മിക്കേണ്ട അര്‍ധനാരീശ്വരരൂപത്തിന്റെ ശില്പലക്ഷണങ്ങള്‍ അംശുമദ്ഭേദാഗമം, കാമികാഗമം, സുപ്രഭേദാഗമം, ശില്പരത്നം, കാരണാഗമം എന്നീ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. ബാദാമി, കുംഭകോണം, മഹാബലിപുരം, ധാരാപുരം, കാഞ്ചീപുരം, മധുര, തിരുവാടി എന്നിവിടങ്ങളിലാണ്p.no.271.png ലക്ഷണമൊത്ത അര്‍ധനാരീശ്വരബിംബങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ബാദാമിശിലാക്ഷേത്രത്തിലെ അര്‍ധനാരീശ്വരശില്പത്തിനു നാലു കൈകളുണ്ട്. വലതുവശത്തെ കൈകളിലൊന്നില്‍ സര്‍പ്പംകൊണ്ടു ചുറ്റപ്പെട്ട മഴുവും മറ്റേതില്‍ വീണയുമാണ്. വലതുകൈത്തണ്ടകളില്‍ സര്‍പ്പവളയങ്ങളും വലതുകാതില്‍ സര്‍പ്പകുണ്ഡലവും കാണാം. ശിരസ്സിന്റെ വലതുപകുതിയില്‍ ജടാമകുടവും അതിനെ അലങ്കരിക്കുന്ന ചന്ദ്രക്കല, തലയോട്ടി, മറ്റ് ആഭരണങ്ങള്‍ എന്നിവയും ഉണ്ട്. യജ്ഞോപവീതം മാറിലും കണ്ഠാഭരണം കഴുത്തിലുമുണ്ട്. വലതുഭാഗത്ത് അര മുതല്‍ മുട്ടുവരെ മാന്‍തോല്‍ ധരിച്ചിരിക്കുന്നു. വലതുകാല്‍ അല്പം വളച്ച് അലങ്കരിച്ച പീഠത്തില്‍ ഊന്നിയിരിക്കുന്നു. ഈ അലങ്കരണങ്ങളെല്ലാം പുരുഷനെ സംബന്ധിക്കുന്നതാണ്. ഇടതുഭാഗത്ത് തികച്ചും സ്ത്രീസാധാരണമായ ഉടുത്തുകെട്ടും അലങ്കാരങ്ങളുമാണ്. മാലകള്‍ ചാര്‍ത്തി കെട്ടിവച്ച മുടി (കരണ്ഡമുകുടം), കൈവളകള്‍, പാദംവരെ എത്തുന്ന ഉടയാട, പാദസരം എന്നിവ അതില്‍പ്പെടുന്നു. ഇടതുകൈയില്‍ താമരപ്പൂ പിടിച്ചിരിക്കുന്നു. മറ്റു ചില സ്ഥലങ്ങളിലെ വിഗ്രഹങ്ങളില്‍ താമരപ്പൂവിനു പകരം നീലോല്പലമായിരിക്കും. തലയ്ക്കു മുകളില്‍ പ്രഭാമണ്ഡലം, ഇടതുഭാഗത്ത് ആഡംബരവിഭൂഷിതയായി കുടവുമേന്തി നില്ക്കുന്ന പരിചാരിക, വലതുഭാഗത്ത് ശിവവാഹനമായ കാള, കാളയ്ക്കു പിറകില്‍ ഭൃംഗിമുനിയെ ഓര്‍മിപ്പിക്കുന്ന അസ്ഥിമാത്രമായ മനുഷ്യരൂപം എന്നിവ കാണാം.

മഹാബലിപുരത്തെ ശില്പം ധര്‍മരാജരഥത്തെ അലങ്കരിക്കുന്ന രീതിയിലാണ്. ഇതിനു നാലു കൈകളുണ്ട്. വലതുകൈകളില്‍ ഒന്ന് അഭയമുദ്ര കാണിക്കുന്നു. മറ്റേതില്‍ മഴുവുണ്ട്. ഇടതുകൈകളില്‍ വളകള്‍ അണിഞ്ഞിട്ടുണ്ട്. ഒരു കൈ കീഴ്പ്പോട്ട് തൂക്കിയിട്ടിരിക്കുന്നു. മറ്റേത് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. വലതുകാതില്‍ സാധാരണ കുണ്ഡലവും ഇടതുകാതില്‍ പത്രകുണ്ഡലവും കാണാം. ഈ ശില്പം നിശ്ചലത (static) പ്രകടമാക്കുന്നതാണ്. ബാദാമിയിലെ ശില്പം കൂടുതല്‍ ചലനാത്മക (dynamic) മാണ്. ചില വിഗ്രഹങ്ങളില്‍ മൂന്നു കൈകള്‍ മാത്രമേയുള്ളു. രണ്ടെണ്ണം വലതുഭാഗത്തും ഒരെണ്ണം ഇടതുഭാഗത്തും. വലതുഭാഗത്ത് മുകളിലെ കൈയില്‍ മഴു പിടിച്ചിരിക്കുന്നു. താഴത്തെ കൈയ് വാഹനമായ കാളയുടെ തലയില്‍ വച്ചിരിക്കും. തിരിച്ചങ്കോട്ടുക്ഷേത്രത്തിലെ വിഗ്രഹത്തിനു രണ്ടു കൈകളേയുള്ളു. മൂന്നു തലകളും എട്ടു കൈകളുമുള്ള ചില വിഗ്രഹങ്ങളും കാണാനുണ്ട്. പല ശിവക്ഷേത്രങ്ങളിലും അര്‍ധനാരീശ്വരപ്രതിഷ്ഠയുണ്ട്. കോഷ്ഠങ്ങളിലാണ് സാധാരണയായി ഇതിനു സ്ഥാനം കൊടുക്കാറുള്ളത്.

ശിവനും വിഷ്ണുവുമാണ് ലോകസൃഷ്ടിക്കു കാരണമെന്നും അവരിരുവരും ചേര്‍ന്നതാണ് അര്‍ധനാരീശ്വരരൂപമെന്നും മാര്‍ക്കണ്ഡേയപുരാണത്തില്‍ കാണുന്നു. വിഷ്ണുവിന്റെ മോഹിനിരൂപമാണ് പാര്‍വതിക്കു പകരം നില്ക്കുന്നത്. ഭസ്മാസുരസംഹാരം, അമൃതംവിളമ്പല്‍, ഹരിഹരപുത്രന്റെ ഉദ്ഭവം എന്നീ സന്ദര്‍ഭങ്ങളില്‍ വിഷ്ണുവാണ് സ്ത്രീരൂപം ധരിക്കുന്നത്. ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ടുള്ള ശങ്കരനാരായണക്ഷേത്രത്തിലെ പ്രതിഷ്ഠയും അര്‍ധനാരീശ്വരസങ്കല്പത്തെയാണ് സൂചിപ്പിക്കുന്നതെന്നു പറയപ്പെടുന്നു.

(സി.എല്‍. പൊറിഞ്ചുക്കുട്ടി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍