This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ഥശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അര്‍ഥശാസ്ത്രം

രാഷ്ട്രമീമാംസാ പ്രതിപാദകമായ കൃതി. ചന്ദ്രഗുപ്തമൗര്യന്റെ (ഭ.കാ. ബി.സി. 324-300) പ്രധാനസചിവന്‍ എന്നു പ്രസിദ്ധനും, പില്ക്കാലത്തു ചാണക്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളില്‍ സുവിദിതനും, പ്രായോഗികരാജ്യതന്ത്രപടുവുമായ കൌടല്യന്‍ രാഷ്ട്രമീമാംസ, ഭരണനീതി എന്നീ വിഷയങ്ങളെ ആധാരമാക്കി രചിച്ച പ്രാമാണികഗ്രന്ഥം. ഏതാണ്ട് 18 നൂറ്റാണ്ടുകള്‍ക്കു ശേഷം ഇതേ വിഷയങ്ങളെ പുരസ്കരിച്ച് ഇറ്റാലിയന്‍ നയതന്ത്രപടുവായ നിക്കൊളൊ മാക്കിയവെല്ലി (1469-1527) രചിച്ച ദ് പ്രിന്‍സ് (മലയാളവിവര്‍ത്തനം-രാജനീതി) എന്ന കൃതിയും കൌടലീയാര്‍ഥശാസ്ത്രവും പല രാജ്യങ്ങളിലെയും രാഷ്ട്രമീമാംസാപണ്ഡിതന്മാരുടെ താരതമ്യപഠനത്തിനു വിധേയമായിട്ടുണ്ട്. ഈ കൃതിയില്‍ ആവിഷ്കൃതമായിരിക്കുന്ന രാഷ്ട്രീയസാമ്പത്തികസിദ്ധാന്തങ്ങളെ ആധാരമാക്കിയുള്ള താരതമ്യാന്വേഷണങ്ങള്‍ പ്രാചീന യവനദാര്‍ശനികന്മാരായ പ്ലേറ്റോ (ബി.സി. 427-347) യുടെ റിപ്പബ്ലിക്കിലും അരിസ്റ്റോട്ടലിന്റെ (ബി.സി. 384-322) പോളിറ്റിക്സിലും വരെ ചിലപ്പോള്‍ ചെന്നെത്തുന്നതായി കാണാന്‍ കഴിയും. ഭൌതികവിജ്ഞാനീയം, അതിഭൗതികവാദം (Meta-physics), മനഃശാസ്ത്രം, തര്‍ക്കശാസ്ത്രം, ധര്‍മനീതി എന്നിവയില്‍ പ്രബലമായി ഉറപ്പിച്ചിട്ടുള്ള സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സമഗ്രമായ ഉപപാദനത്തിനു വിധേയമായിട്ടുള്ള ഏറ്റവും പ്രാചീനവും പ്രാമാണികവുമായ ഭാരതീയ ഗ്രന്ഥമാണ് കൗടലീയാര്‍ഥശാസ്ത്രം എന്ന കാര്യത്തില്‍ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പണ്ഡിതന്മാരും ഏകകണ്ഠതയാണ് പുലര്‍ത്തുന്നത്.

ഗ്രന്ഥനാമം

അര്‍ഥം എന്ന വാക്കിന് ധനം, മൂല്യം, പൊരുള്‍, നേടേണ്ടത് (പുരുഷാര്‍ഥം) തുടങ്ങിയ അര്‍ഥങ്ങളുണ്ട്. അര്‍ഥശാസ്ത്രം എന്ന പദത്തിനു സാമ്പത്തികകാര്യങ്ങളെപ്പറ്റിയുള്ള വിജ്ഞാനശാഖ എന്നതോടൊപ്പം രാജ്യഭരണപ്രശ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം എന്ന അര്‍ഥവും, കൗടല്യന്റെ കാലത്തിനു മുന്‍പുതന്നെ, സിദ്ധിച്ചിരുന്നു. മഹാഭാരതത്തില്‍ അര്‍ജുനനെപ്പറ്റി പറയുന്ന കൂട്ടത്തില്‍,

'സമാപ്തവചനേ തസ്മി-

ന്നര്‍ഥശാസ്ത്രവിശാരദഃ

പാര്‍ഥോ ധര്‍മാര്‍ഥതത്ത്വജ്ഞോ

ജഗൗ വാക്യമതന്ദ്രിതഃ' (ശാന്തിപര്‍വം, 161-9)

എന്നും, 'ഉത്തമന്മാരായ രാജാക്കന്മാര്‍ അര്‍ഥശാസ്ത്രതത്ത്വങ്ങളെ മുറുകെപ്പിടിക്കും', 'യഥാര്‍ഥശാസ്ത്രേനുപശിഷ്ടജുഷ്ടേ' (290-104) എന്നും പ്രസ്താവമുണ്ട്. ഇതേ വിഷയങ്ങളെക്കുറിച്ച്, കൌടല്യന്റെ കൃതിയെ ഉപജീവിച്ചുകൊണ്ടുതന്നെ പില്ക്കാലത്ത് എഴുതപ്പെട്ടിട്ടുള്ള കാമന്ദകീയ നീതിസാരം, ക്ഷേമേന്ദ്രന്റെ നീതികല്പതരു, ചണ്ഡേശ്വരന്റെ രാജനീതി രത്നാകരം, സോമദേവന്റേതെന്നു കരുതപ്പെടുന്ന നീതിവാക്യാമൃതം, വൈശമ്പായനന്റെ നീതിപ്രകാശിക തുടങ്ങിയ കൃതികളില്‍ അര്‍ഥശാസ്ത്രത്തിനു പൊതുവേ നീതിശാസ്ത്രം എന്ന പദമാണ് ഉപയോഗിച്ചുകാണുന്നത്. രാഷ്ട്രമീമാംസയ്ക്ക് 'രാജനീതി' എന്നും ശിക്ഷാശാസ്ത്ര (Penology) ത്തിനു 'ദണ്ഡനീതി' എന്നും മറ്റും പിന്നീട് സിദ്ധിച്ച രൂഢീസംജ്ഞകളിലും 'നീതി' എന്ന പദം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. രാജനീതിയെക്കുറിച്ചും രാജശാസ്ത്രത്തെക്കുറിച്ചും ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനമായ ഗ്രന്ഥം കൗടലീയാര്‍ഥശാസ്ത്രമാണ്.

ഉള്ളടക്കത്തിന്റെ സംവിധാനം

തന്ത്രയുക്തി എന്നു പേര് നല്കപ്പെട്ടിട്ടുള്ള അവസാന (പതിനഞ്ചാമത്തെ) പ്രകരണത്തിന്റെ ആദ്യവാക്യങ്ങളിലാണ് 'അര്‍ഥ'ത്തെയും 'അര്‍ഥശാസ്ത്ര'ത്തെയും നിര്‍വചിച്ചിരിക്കുന്നത്. 'മനുഷ്യാണാം വൃത്തിരര്‍ഥഃ മനുഷ്യവതീഭൂമിരിത്യര്‍ഥഃ; തസ്യാപൃഥിവ്യാലാഭപാലനോപായഃ ശാസ്ത്രം അര്‍ഥശാസ്ത്രമിതി' (അര്‍ഥമെന്നാല്‍ മനുഷ്യരുടെ വൃത്തി; അതായതു മനുഷ്യര്‍ നിറഞ്ഞ ഭൂമി; അങ്ങനെയുള്ള ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായ ശാസ്ത്രം അര്‍ഥശാസ്ത്രം). അധികരണം എന്നു പേരു നല്കപ്പെട്ടിട്ടുള്ള 15 ഭാഗങ്ങളായാണ് അര്‍ഥശാസ്ത്രത്തിന്റെ സംവിധാനം. ഓരോ അധികരണവും അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. ഗ്രന്ഥത്തിന്റെ ആദ്യം മുതല്‍ അവസാനംവരെ ഓരോ അധികരണത്തിലെയും അതിലുള്ള അധ്യായങ്ങളിലെയും പ്രതിപാദ്യവിഷയങ്ങളെ അനുക്രമമായി നമ്പരിട്ട് ഓരോന്നിനെയും ഓരോ പ്രകരണം എന്നു വിളിക്കുന്നു; അങ്ങനെ അര്‍ഥശാസ്ത്രത്തിലുള്ള പ്രകരണങ്ങളുടെ ആകെ സംഖ്യ 180 ആണ്. ചില പ്രകരണങ്ങള്‍ക്ക് ഉപശീര്‍ഷകങ്ങളുണ്ട്. രചന ഏറിയകൂറും ഗദ്യത്തിലാണെങ്കിലും, ഒരു പ്രത്യേക വിഷയത്തെ വിശദീകരിച്ചു കഴിഞ്ഞാല്‍ സാധാരണ ഓരോ അനുഷ്ടുപ് ശ്ളോകം കാണാം. മിക്കവാറും ഈ ശ്ളോകങ്ങള്‍ അധ്യായങ്ങളുടെ അവസാനത്തിലാണ്. അതുവരെ വിസ്തരിച്ചു പ്രതിപാദിച്ചതിന്റെ രത്നച്ചുരുക്കമാണ് ഈ ശ്ലോകങ്ങളില്‍ കാണുന്നത്.

മേല്‍ പ്രസ്താവിച്ചതുപോലെ 15 അധികരണങ്ങളിലായി 195 ശീര്‍ഷകങ്ങളിലാണ് അര്‍ഥശാസ്ത്രം രചിക്കപ്പെട്ടിരിക്കുന്നത്; എങ്കിലും ചില പ്രകരണങ്ങളില്‍ ഒന്നിലധികം ഉപശീര്‍ഷകങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ പ്രതിപാദിതമായ വിഷയങ്ങളുടെ സംഖ്യ ഏതാണ്ട് ഇരുന്നൂറിനടുത്തു വരും. രാഷ്ട്രമീമാംസ, നയതന്ത്രം, ചാരവൃത്തി, യുദ്ധം, സമാധാനം, ദണ്ഡനീതി, ശിക്ഷാശാസ്ത്രം, സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങള്‍, സാമൂഹിക-സാന്‍മാര്‍ഗിക മര്യാദകള്‍, വിവാഹം, ദായക്രമം, സ്വത്തവകാശം, വ്യാപാരവാണിജ്യബന്ധങ്ങള്‍, ഭരണവകുപ്പുവിഭജനം, പൊതുവായ പെരുമാറ്റസംഹിത തുടങ്ങി മനുഷ്യവ്യവഹാരപരിധിയില്‍ ഉള്‍പ്പെടേണ്ട ഘടകങ്ങളിലൊന്നുപോലും കൌടല്യന്‍ ഈ പ്രാമാണികകൃതിയില്‍നിന്നൊഴിവാക്കിയിട്ടില്ലെന്നു ശീര്‍ഷകനാമങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ഇതിലെ അധികരണങ്ങള്‍ അനുക്രമമായി താഴെ കൊടുക്കുന്നു:

1.വിനയാധികാരികം (21 വിഷയങ്ങള്‍)

2.അധ്യക്ഷപ്രചാരം (40 വിഷയങ്ങള്‍)

3.ധര്‍മസ്ഥീയം (25 വിഷയങ്ങള്‍)

4.കണ്ടകശോധനം (13 വിഷയങ്ങള്‍)

5.യോഗവൃത്തം ( 7 വിഷയങ്ങള്‍)

6. മണ്ഡലയോനി ( 2 വിഷയങ്ങള്‍)

7. ഷാഡ്ഗുണ്യം (32 വിഷയങ്ങള്‍)

8. വ്യസനാധികാരികം ( 8 വിഷയങ്ങള്‍)

9. അഭിയാസ്യല്‍കര്‍മം (12 വിഷയങ്ങള്‍)

10.സാംഗ്രാമികം (13 വിഷയങ്ങള്‍)

11.സംഘവൃത്തം ( 2 വിഷയങ്ങള്‍)

12.ആബലീയസം ( 9 വിഷയങ്ങള്‍)

13.ദുര്‍ഗലംഭോപായം ( 6 വിഷയങ്ങള്‍)

14.ഔപനിഷദികം ( 4 വിഷയങ്ങള്‍)

15.തന്ത്രയുക്തി (തന്ത്രയുക്തികള്‍ എന്ന ഒരു വിഭാഗം)

മൊത്തത്തില്‍ 195 വിഷയങ്ങള്‍.

സാമാന്യം ദീര്‍ഘമായ ഈ വിഷയാനുക്രമണിക പരിശോധിച്ചാല്‍, 'രാജധര്‍മം', 'നീതിശാസ്ത്രം', 'രാജ്യഭരണം' എന്നെല്ലാം പറയാവുന്ന രാഷ്ട്രമീമാംസാസംഹിതയില്‍ കൌടല്യന്‍ എത്ര ആഴത്തിലും പരപ്പിലും പ്രവേശിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. ഇതിലെ പ്രതിപാദ്യവിഷയങ്ങളുടെ ബാഹുല്യം ഒരു പഠിതാവിനെ ആദ്യം ഒന്ന് അമ്പരിപ്പിക്കുമെങ്കിലും, അര്‍ഥശാസ്ത്രം സയുക്തികമായ വിഷയവിഭജനത്തിന്റെയും പൌര്‍വാപര്യസമന്വയത്തിന്റെയും വിദഗ്ധാസൂത്രണത്തിന്റെയും സത്ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അസാമാന്യസൃഷ്ടിയാണെന്നതിനു സംശയമില്ല.

ഭാഷാസവിശേഷതകള്‍

അര്‍ഥശാസ്ത്രത്തില്‍ ആകെ 150 അധ്യായങ്ങളും 180 പ്രകരണങ്ങളും 6,000 ശ്ലോകങ്ങളുമാണുള്ളതെന്ന് ആദ്യത്തെ അധ്യായം അവസാനിക്കുന്നിടത്ത് കൗടല്യന്‍ തന്നെ പറഞ്ഞിട്ടുണ്ട് (ശാസ്ത്രസമുദ്ദേശഃ സപഞ്ചാശദധ്യായശതം സാശീതി പ്രകരണശതം ഷട്ശ്ളോകസഹസ്രാണാമിതി). അര്‍ഥശാസ്ത്രത്തെക്കുറിച്ച് ദശകുമാരചരിതത്തില്‍ ദണ്ഡി പരാമര്‍ശിക്കുമ്പോഴും 6,000 ശ്ളോകങ്ങള്‍ അതിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും (ഇയമിദാനീമാചാര്യവിഷ്ണുഗുപ്തേന മൌര്യാര്‍ഥോ ഷഡ്ഭിഃശ്ളോകസഹസ്രൈഃസംക്ഷിപ്താ) പല അധ്യായങ്ങളുടെ വിവിധ ഭാഗങ്ങളിലായി 380 ശ്ളോകങ്ങള്‍ മാത്രമുള്ള ഒരുഗദ്യഗ്രന്ഥമാണ് ലഭ്യമായിട്ടുള്ളത്.

പൊതുവേ നോക്കിയാല്‍ ആദ്യകാല 'സൂത്രശാസ്ത്ര'ങ്ങളിലെ പ്രതിപാദനരീതിയും ഭാഷാപ്രയോഗവിധങ്ങളുമാണ് അര്‍ഥശാസ്ത്രത്തിലുള്ളത്. ഗദ്യഭാഗങ്ങളെല്ലാം ചെറിയ വാക്യങ്ങളില്‍ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു; ശ്ലോകങ്ങള്‍ എല്ലാംതന്നെ അനഷ്ടുപ്പ്‍വൃത്തത്തിലാണെന്നു പറയാം. ഗദ്യഭാഗങ്ങളെ അപേക്ഷിച്ച് പദ്യങ്ങള്‍ അതീവലളിതങ്ങളാണ്.

പ്രതിപാദ്യവിഷയങ്ങളുടെ കാഠിന്യവും അവയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളുടെ ബാഹുല്യവും അവയുടെ വിവൃതിയില്‍ നല്കിയിരിക്കുന്ന ശൈലിയുടെ സവിശേഷതകളും അര്‍ഥശാസ്ത്രത്തെ ആദ്യം സമീപിക്കുന്ന ഒരു പഠിതാവിനെ അല്പം വിഷമിപ്പിച്ചുവെന്നുവരാം. മറ്റു ഗ്രന്ഥകാരന്മാരോ വ്യാഖ്യാതാക്കളോ ഉപയോഗിച്ചിട്ടില്ലാത്തവയും, ഉണ്ടെങ്കില്‍ത്തന്നെ വ്യത്യസ്താര്‍ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളവയും ആയ പല പദങ്ങളും അര്‍ഥശാസ്ത്രത്തില്‍ സുലഭമാണ്. അനര്‍ഥ്യന്‍ (ദ്രോഹശീലന്‍), അന്വാധി (രക്ഷാകര്‍ത്താവ്), അപസാരം (നീതീകരണം), അവസ്ഥ (ഉറപ്പ്, ജാമ്യം), ആബന്ധ്യം (ആഭരണം), ഉപലിംഗം (ഊഹം, തെളിവ്), പ്രകര്‍മം (ചാരിത്രധ്വംസനം), പ്രവഹണം അല്ലെങ്കില്‍ പ്രഹവണം (വിനോദയാത്ര, പാനസത്കാരം), ഭര്‍മണ്യം (ഭാര്യയ്ക്ക് ചെലവിന് കൊടുക്കുന്ന ധനം), മാനവന്‍ (കൊള്ളക്കാരന്‍), രൂപാജീവ (കുലട), വിവീത (മേച്ചില്‍സ്ഥലം), വിശിഖം (വഴി), വീവധം (സൈന്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍), സംയാനം (സമുദ്രയാത്ര), സംവദനം (സ്ത്രീകളെ വശീകരിക്കല്‍), സ്ഥാപ്യം (പണയം, സ്ത്രീധനം) മുതലായി എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തുകാണിക്കാന്‍ കഴിയും. ഇവയ്ക്കു പുറമേ, രത്നങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ 'ആളകന്ദികം' (ബര്‍ബരദേശത്ത് സമുദ്രത്തിന്റെ ഒരു ഭാഗമായ അളകന്ദത്തില്‍ ഉണ്ടാകുന്നത്), കാര്‍ദമികം (പാരസിക-പാഴ്സി?-പ്രദേശത്തുള്ള കര്‍ദമനദിയില്‍), കൌടം (മലയാദ്രിയുടെയും ദക്ഷിണസമുദ്രത്തിന്റെയും ഇടയിലുള്ള കോടി എന്ന സ്ഥലത്ത്), കൌലേയം (സിംഹളദ്വീപില്‍ മയൂരഗ്രാമത്തിലുള്ള കൂല എന്ന സ്ഥലത്ത്), വൈവര്‍ണികം (യവനദ്വീപില്‍ വിവര്‍ണ സമുദ്രത്തില്‍) എന്നു തുടങ്ങി ഭൂമിശാസ്ത്രപരമായും മറ്റും പല പദശൈലീസൃഷ്ടികളും കൌടല്യന്‍ നടത്തിയിട്ടുണ്ട്. ഈ രീതിയില്‍ അര്‍ഥം കണ്ടെത്താവുന്ന ശൈലീപ്രയോഗങ്ങളാണ് 'ഛായാപൌരുഷം' (ശങ്കുപ്രമാണം അതായത് ഒരാളിന്റെ നിഴല്‍ തന്നില്‍ത്തന്നെ ഒതുങ്ങുന്ന വലുപ്പം), 'ഹൈമന്യം' (ഹിമജലംകൊണ്ട് സസ്യങ്ങള്‍ വളരുന്ന സ്ഥലം) മുതലായവ മക്കുണം എന്ന വാക്ക് കൊമ്പില്ലാത്ത ആന എന്ന അര്‍ഥത്തില്‍ ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്.

'അപകാരയിത്വാ', 'അഭിമന്ത്രയിത്വാ', അവഘോഷയിത്വാ', 'ഉന്‍മാദയിത്വാ', 'നിസ്താരയിത്വാ', 'പ്രവാസയിത്വാ', 'സംപുരയിത്വാ' തുടങ്ങി ഉപസര്‍ഗങ്ങളുള്ള ക്രിയകള്‍ 'ക്ത്വാന്ത'ത്തില്‍ പ്രയോഗിക്കുന്ന പതിവ് അര്‍ഥശാസ്ത്രത്തിനുശേഷം സംസ്കൃതത്തില്‍ അത്ര സാധാരണമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.

രാഷ്ട്ര സങ്കല്പം

ഏറ്റവും സാധാരണമായ ഭരണവ്യവസ്ഥ രാജവാഴ്ചയാണെന്നുള്ള മുന്‍വിധിയോടുകൂടിയാണ് അര്‍ഥശാസ്ത്രത്തിലെ പ്രതിപാദനം. മാത്സ്യന്യായം (വലിയ മത്സ്യം ചെറിയ മത്സ്യത്തെ വിഴുങ്ങുന്നതുപോലെ, ശക്തിയുള്ളവന്‍ ദുര്‍ബലനെ ഇല്ലാതാക്കുന്ന രീതി) കൊണ്ട് മനുഷ്യര്‍ വലഞ്ഞപ്പോഴാണ് അവര്‍ വൈവസ്വത മനുവിനെ രാജാവാക്കിയതെന്നും, ധാന്യങ്ങളുടെ ആറിലൊന്നും മറ്റു സമ്പത്തുകളുടെ പത്തിലൊന്നും രാജഭോഗ (നികുതി) മായി അദ്ദേഹത്തിനു നല്കിയതിനെത്തുടര്‍ന്ന് അദ്ദേഹം അവര്‍ക്ക് 'യോഗക്ഷേമം' വിതരണം ചെയ്തുതുടങ്ങിയെന്നും രാജവാഴ്ചയുടെ ഉത്പത്തിയെപ്പറ്റി ഇതില്‍ ഒരു കഥയുണ്ട്.

പ്രജകള്‍ക്ക് യോഗക്ഷേമം ഉറപ്പുവരുത്തുന്നതിനു രാജാവ് അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ച് അര്‍ഥശാസ്ത്രം ദീര്‍ഘമായി ഉപന്യസിക്കുന്നു. ശൂന്യനിവേശനം (തരിശുഭൂമി കൃഷിയോഗ്യമാക്കുക), സേതുബന്ധം (ജലസേചനത്തിന് അണകെട്ടുക), വണിക് പഥനിര്‍മാണം (നിരത്തുകള്‍ ഉണ്ടാക്കുക), വ്രജം (കന്നുകാലികള്‍ക്ക് മേച്ചില്‍സ്ഥലങ്ങള്‍), ഖനി തുടങ്ങിയവയുടെ സംരക്ഷണം എന്നിവയാണ് രാജാവിന്റെ പ്രാഥമിക കടമകള്‍. 'വിജിഗീഷു'വായ രാജാവ് ശത്രുക്കളുമായി 'കര്‍മസന്ധി' ഉണ്ടാക്കി സമാധാനം ഉറപ്പുവരുത്തണം. വര്‍ണാശ്രമധര്‍മങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ദണ്ഡനീതി നിഷ്കൃഷ്ടമായി നടപ്പില്‍ വരുത്താന്‍ രാജാവ് ഒരിക്കലും അശ്രദ്ധ കാണിച്ചുകൂടാ. ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാജാവിനെ സഹായിക്കേണ്ട അമാത്യന്മാര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെയും അവര്‍ക്കു നല്കേണ്ട ശമ്പളത്തെയുംപറ്റി അര്‍ഥശാസ്ത്രം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്; ഒരു മന്ത്രിയുടെ സ്ഥാനത്തു മന്ത്രിസഭതന്നെയാകാം. ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി മറ്റൊരാളെ വാഴിക്കുന്നതിനുള്ള ഉപജാപങ്ങളെയും അവയെ നേരിടേണ്ട വിധങ്ങളെയും വിവരിക്കുമ്പോള്‍ കൌടല്യന്‍ ഒരാധുനികരാഷ്ട്രതന്ത്രജ്ഞന്റെ പ്രായോഗികവൈഭവം പ്രകടിപ്പിക്കുന്നു.

സാമ്പത്തികപ്രശ്നങ്ങള്‍

സുനിര്‍വചിതമായ അതിര്‍ത്തികളോടുകൂടിയ ഒരു ഭൂപ്രദേശമോ ജനങ്ങളോ കൂടാതെ ഒരു ജനപദം (രാഷ്ട്രം) ഉണ്ടാകുക സാധ്യമല്ല ('നഹ്യജനോജനപദോ രാജ്യമജനപദം വാഭവതി'). ശത്രുബാധയില്‍ നിന്ന് അനായാസമായി സംരക്ഷിക്കാന്‍ കഴിയുന്നതും കൃഷിഭൂമി, ഖനി, വനം, മേച്ചില്‍സ്ഥലം, രാജവീഥി തുടങ്ങിയവയുള്ളതും അധ്വാനശീലരായ കര്‍ഷകര്‍ നിറഞ്ഞതും ആയിരിക്കണം രാജ്യം. കൃഷി, പശുപാലനം, വാണിജ്യം എന്നിവയാണ് മൂന്നു മുഖ്യ 'വൃത്തി'കള്‍. രാജ്യത്തിനു സമാഹരിക്കാന്‍ കഴിയുന്ന കാര്‍ഷിക-സൈനിക ശക്തികളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍, അവയെ കൗടല്യന്‍ 'കര്‍ഷകപ്രായജനപദം' എന്നും 'ആയുധീയപ്രായജനപദം' എന്നും വിവേചനം ചെയ്തുപറയുന്നു. സ്വകാര്യസ്വത്തിനു സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കവെതന്നെ സര്‍ക്കാര്‍വകയായുള്ള ഭൂമികളും ഉണ്ടായിരുന്നു എന്ന് 'സിതാധ്യക്ഷ'ന്റെ കടമകളെ വിവരിക്കുന്ന പ്രകരണം വ്യക്തമാക്കുന്നു. ഏറ്റവും നല്ല കൃഷിഭൂമിയെ കൌടല്യന്‍ 'അദേവമാതൃക' എന്നു വിളിക്കുന്നു; മഴയെയും മറ്റും ആശ്രയിക്കാതെ ജലസേചനം നടത്തപ്പെടുന്നവയാണ് ഇവ.

'കരം', 'ബലി', 'ദണ്ഡം', 'ഭാഗം' എന്നിങ്ങനെ നാലുതരം വരുമാനങ്ങളാണ് സര്‍ക്കാരിനുള്ളതെന്നു പറയുന്നുണ്ട്. ഇവ പണമായും ഉത്പന്നമായുമുള്ള പലവിധ നികുതികളെ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന ജലസേചനപദ്ധതികളില്‍നിന്നും ഗുണം സിദ്ധിച്ചിട്ടുള്ള ഭൂമികള്‍ക്ക് 'ഉദകഭാഗം' എന്ന പേരിലുള്ള അഭിവൃദ്ധിനികുതി (Betterment tax) കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ജലസേചന സൗകര്യം ഭൂമിയുടെ ഉടമസ്ഥന്‍തന്നെ ഉണ്ടാക്കിയതാണെങ്കില്‍ 'സ്വസേതു' വായ ആ ഭൂമിക്ക് ഇത്തരം കരം കൊടുക്കേണ്ടതില്ല.

സിതാധ്യക്ഷന്‍ (കൃഷിവകുപ്പ്), വിവീതാധ്യക്ഷന്‍ (മേച്ചില്‍സ്ഥലം), ഗോധ്യക്ഷന്‍ (മൃഗസംരക്ഷണം), പണ്യാധ്യക്ഷന്‍ (വാണിജ്യം) എന്നിവരാണു സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുണ്ടാക്കുന്നതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര്‍. ഒരു വിധത്തിലും കൃഷിയോഗ്യമാക്കാന്‍ വയ്യാത്ത തരിശുഭൂമികളെ 'ഭൂമിച്ഛിദ്രം' എന്ന പേരില്‍ കന്നുകാലി മേച്ചില്‍സ്ഥലങ്ങളാക്കി അവ ഉപയോഗിക്കുന്നവരില്‍നിന്നും കരം ഈടാക്കിവന്നു. വനംവകുപ്പിനു രണ്ട് വിഭാഗങ്ങളുണ്ട്: ദ്രവ്യവനവും (തടികളും ലോഹങ്ങളും വനോത്പന്നങ്ങളും ലഭിക്കുന്നവ) ഹസ്തിവനവും (ആനകളെയും മറ്റു ഉപയോഗയോഗ്യമായ ജന്തുക്കളെയും പിടിക്കാനുള്ളവ). സാധനങ്ങളുടെയും ഉത്പന്നങ്ങളുടെയും കയറ്റുമതിയും വിദേശരാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും നിയന്ത്രിക്കുകയാണ് പണ്യാധ്യക്ഷന്റെ ജോലി. വിദേശരാജ്യങ്ങളുമായി ചരക്കുകള്‍ കൈമാറുന്നത് 'പണ്യപ്രതിപണ്യം' എന്ന പേരില്‍ അറിയപ്പെടുന്നു. 'നാവാധ്യക്ഷന്റെ' മേല്നോട്ടത്തില്‍ ജലമാര്‍ഗമായ ചരക്കുകളുടെ കയറ്റിറക്കുമതികളും, സാര്‍ഥവാഹകസംഘങ്ങളുടെ സഹായത്തോടുകൂടി കരമാര്‍ഗമായ വാണിജ്യവ്യാപാരങ്ങളും നടത്തപ്പെട്ടുവന്നു. 'വര്‍ത്തനി' എന്ന പേരില്‍ ചുങ്കം ചുമത്തുന്ന ഏര്‍പ്പാടിനും വ്യവസ്ഥയുണ്ടായിരുന്നു.

ആയമാനം, വ്യാവഹാരികം, ഭാജനം തുടങ്ങിയ അളവുതൂക്ക ഉപകരണങ്ങളെയും, കാകനി, പണം തുടങ്ങിയ നാണയങ്ങളെയുംപറ്റി അര്‍ഥശാസ്ത്രം പറയുന്നുണ്ട്. കമ്മട്ടത്തിന്റെ തലവന്‍ ലക്ഷണാധ്യക്ഷനാണ്. 'രൂപിക', 'വ്യാജി' എന്നീ പേരുകളില്‍ പറയുന്ന ആദായമാര്‍ഗങ്ങള്‍ വില്പന നികുതിയാണെന്നും 'പാരീക്ഷിക' എന്നത് പദാര്‍ഥങ്ങളെ പരിശോധിക്കുന്നവനുള്ള പ്രതിഫലം (fee) ആണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മൂല്യം, പരിഘ, ശുല്കം, അത്യയം, വൈധരണം, രൂപ, രൂപിക, ധാതു തുടങ്ങിയ വരുമാന മാര്‍ഗങ്ങളെപ്പറ്റിയും പരാമര്‍ശം കാണാം.

'സൂത്രാധ്യക്ഷന്‍' (നെയ്ത്തുവ്യവസായമേധാവി), 'രഥാധ്യക്ഷന്‍' (വാഹനവകുപ്പ്), 'വൈയാവൃത്യകാരന്‍' (കച്ചവട ഏജന്റ്), 'കര്‍മകാരന്‍' (പ്രത്യേക വൈദഗ്ധ്യം ഉള്ള പണിക്കാരന്‍), 'ദാസന്‍' (അടിമ) തുടങ്ങിയവരും ഓരോ വിധത്തില്‍ രാജഭണ്ഡാരത്തിലെ മുതല്‍ക്കൂട്ടിനു സംഭാവന ചെയ്തുവന്നു.

ഭരണസംവിധാനം

ഭരണകാര്യങ്ങളില്‍ രാജാവ് കഴിഞ്ഞാല്‍ അധികാരശ്രേണിയില്‍ അനുക്രമമായി സ്ഥാനം പിടിച്ചിരുന്നവര്‍ മന്ത്രി, പുരോഹിതന്‍, സേനാപതി, യുവരാജാവ് എന്നിവരാണ്. അന്തഃപുരരക്ഷികളുടെ കൂട്ടത്തില്‍ ദൗവാരികന്മാര്‍, അന്തര്‍വംശികന്മാര്‍, അന്തരമാത്യന്‍മാര്‍ തുടങ്ങിയവരെ കാണാം.

ഭരണശ്രേണിയുടെ മേധാവിയായ സമാഹര്‍ത്താക്കള്‍ ഏതാണ്ട് ഇന്നത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനമാണ് വഹിച്ചിരുന്നത്. രാജ്യത്തിലെ ദുര്‍ഗ (കോട്ട) ങ്ങളിലൊഴികെ ബാക്കിയെല്ലാറ്റിലും അദ്ദേഹത്തിന്റെ അധികാരം വ്യാപിച്ചിരുന്നു. രാജ്യത്തെ ജില്ലകളായി തിരിച്ച് ഓരോന്നിലും സ്ഥാനികന്‍ (Collector) മാരെ നിയമിക്കുകയും ഇദ്ദേഹത്തിന്റെ ജോലിയായിരുന്നു. എട്ടോ പത്തോ ഗ്രാമങ്ങളുള്‍പ്പെട്ട റവന്യൂഘടകത്തിന്റെ മേധാവിക്ക് 'ഗോപന്‍' എന്നായിരുന്നു പേര് (തഹസീല്‍ദാര്‍).

സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും പണിയെടുക്കുന്നവരുടെ മേല്നോട്ടം വഹിക്കുന്ന 'സുവര്‍ണാധ്യക്ഷന്‍', അയാളുടെ കീഴില്‍ 'സൗവര്‍ണികന്‍', ധാന്യം, ക്ഷാരം, സ്നേഹം തുടങ്ങിയവയുടെ മേധാവിയായ 'കോഷ്ഠാഗാരാധ്യക്ഷന്‍', വ്യാപാരച്ചരക്കുകളുടെ 'അര്‍ഘാന്തര' (വിലവ്യത്യാസ) വും പ്രിയാപ്രിയതയും നിര്‍ണയിക്കേണ്ട പണ്യാധ്യക്ഷന്‍, വൃത്തിക്കും പുരരക്ഷയ്ക്കും വേണ്ട നടപടികള്‍ നടത്തുന്ന കുപ്യാധ്യക്ഷന്‍, ആയുധങ്ങളുടെ തരവും പ്രമാണവും കാലവും വേതനവും ഫലനിഷ്പത്തിയും നിര്‍ണയിച്ച് അവയെ പണിയിക്കുന്ന 'ആയുധാഗാരാധ്യക്ഷന്‍', കൃഷിതന്ത്രവും ഗുല്മവൃക്ഷായുര്‍വേദവും പഠിച്ച് കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന 'സിതാധ്യക്ഷന്‍', മദ്യനിര്‍മാണവിതരണങ്ങളുടെ തലവനായ 'സുരാധ്യക്ഷന്‍' (എക്സൈസ്), പക്ഷിമൃഗമത്സ്യാദികളെ ബന്ധിക്കുകയോ ഹിംസിക്കുകയോ ചെയ്യുന്നവര്‍ക്ക് 'ഉത്തമസാഹസദണ്ഡം' കല്പിക്കുന്ന 'സൂനാധ്യക്ഷന്‍' ജലഗതാഗതവകുപ്പ് മേധാവിയായ 'നാവാധ്യക്ഷന്‍', മൃഗസംരക്ഷണവകുപ്പിലെ 'ഗോധ്യക്ഷന്‍', തുരഗസേന, ഗജസേന, രഥസേന, പദാതി എന്നിവയുടെ അധിപതികളായ അശ്വാധ്യക്ഷന്‍, ഹസ്ത്യധ്യക്ഷന്‍, രഥാധ്യക്ഷന്‍, പത്ത്യധ്യക്ഷന്‍ എന്നിവര്‍, 'പ്രണിധി'കള്‍ (രാജ്യാന്തരസ്ഥാനപതികള്‍) തുടങ്ങിയ നിരവധി മേധാവികളുടെ കീഴിലാണ് രാജ്യഭരണഘടകങ്ങളായ വിവിധ വകുപ്പുകള്‍ സംഘടിക്കപ്പെട്ടിരുന്നത്. രാജ്യതലസ്ഥാനത്തുള്ള 'അക്ഷപടലം' എന്ന സ്ഥാപനം വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കുകയും എല്ലാ വകുപ്പുകളിലെയും കണക്കുകള്‍ പരിശോധിക്കുകയും ചെയ്യാന്‍ നിയുക്തരായവരുടെ കേന്ദ്രമാണ് (records-cum-audit office).

രഹസ്യാന്വേഷണവകുപ്പുദ്യോഗസ്ഥന്മാര്‍ സംസ്ഥന്‍മാരെന്നും സഞ്ചാരികള്‍ എന്നും രണ്ടുതരത്തിലുണ്ടായിരുന്നു. ഇവരുടെ കീഴില്‍ 'സത്രി'കള്‍ (അപസര്‍പ്പകന്മാര്‍), 'രസദ'ന്‍മാര്‍ (ശത്രുക്കള്‍ക്ക് വിഷം കൊടുക്കുന്നവര്‍), 'തീക്ഷ്ണ'ന്‍മാര്‍ (ഏത് അറ്റകൈയും കാണിക്കുന്നവര്‍) എന്നിങ്ങനെ പലതരക്കാരുണ്ട്. വലിയ ഉദ്യോഗസ്ഥന്മാരുടെ പിന്നാലെ അവരുടെ പ്രവൃത്തിസ്ഥലങ്ങളിലും അന്തഃപുരങ്ങളിലും യഥേഷ്ടം സഞ്ചരിച്ച് രഹസ്യവസ്തുതകള്‍ കണ്ടുപിടിക്കാന്‍ ചാണക്യന്റെ സര്‍ക്കാര്‍ സുന്ദരികളായ യുവതികളെ 'ഭിക്ഷുണി'കളായും 'പരിവ്രാജിക'കളായും അയയ്ക്കുന്ന പതിവും പ്രചാരത്തിലിരുന്നതായി അര്‍ഥശാസ്ത്രത്തില്‍നിന്നും ഗ്രഹിക്കാം.

നീതിന്യായഭരണം

നീതിന്യായവിധികര്‍ത്താക്കളെ (ജഡ്ജിമാര്‍) 'ധര്‍മസ്ഥ'ന്‍മാര്‍ എന്നാണ് വിളിക്കുന്നത്. ധര്‍മത്തിന് നിയമം എന്ന അര്‍ഥം കൊടുത്ത് മനുസ്മൃതിയിലും ഈ സംജ്ഞ ഒരിടത്തു പ്രയോഗിച്ചിട്ടുണ്ട്. (8:57). 'രാജപ്രണിധി' എന്ന 16-ാം പ്രകരണത്തില്‍ പൌരജാനപദന്‍മാരുടെ കാര്യങ്ങളെ രാജാവ് നോക്കണമെന്നു പറയുന്നിടത്ത് രാജാവും ധര്‍മസ്ഥന്റെ കടമകള്‍ ചെയ്തുവന്നിരുന്നതായി സൂചനയുണ്ട്. നീതിന്യായ-ഭരണചരിത്രത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ രാജാവുതന്നെ പ്രാഡ്വിവാകനായിരുന്നെന്നോ രാജാവ് മാത്രമേ പ്രാഡ്വിവാകനായിട്ടുണ്ടായിരുന്നുള്ളുവെന്നോ വരാവുന്നതാണ്. അമാത്യപദവിയിലുള്ള മൂന്നു ധര്‍മസ്ഥന്‍മാര്‍ വീതം ജനപദസന്ധി (അതിര്‍ത്തി) യിലും സംഗ്രഹണ (പത്തു ഗ്രാമങ്ങളുടെ ആസ്ഥാനം) ത്തിലും ദ്രോണമുഖ (400 ഗ്രാമങ്ങളുള്‍പ്പെട്ട പ്രദേശത്തിന്റെ-ജില്ലയുടെ-തലസ്ഥാനം) ത്തിലും സ്ഥാനീയ (രാജ്യതലസ്ഥാനം) ത്തിലും വ്യവഹാരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ നോക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാദവിഷയമായ വസ്തുവിന്റെ മൂല്യം നിര്‍ണയിക്കുന്നതിനു 'കുശല'ന്മാര്‍ വേണം. വിവാഹം, വിവാഹമോചനം, ഋണബാധ്യത, ക്രയവിക്രയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചു മാത്രമല്ല അവിഹിതമായ ദാസവിക്രയം ('സാഹസം' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്-sale of a slave), അനുപ്രവേശം (trespass), കലഹം (affray), വാക്പാരുഷ്യം (defamation), പ്രഹതം (injury) മുതലായ ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള നടപടിക്രമങ്ങളും ശിക്ഷാവിധികളും ഇതിലുണ്ട്. അധികാരവൃത്ത (Jurisdiction) ത്തിന് പുറത്തുള്ളതിന് 'ദേശച്ഛല'മെന്നും, കാലഹരണപ്പെട്ടതിനു 'കാലച്ഛല'മെന്നും ആണ് ഇതില്‍ പ്രയോഗിച്ചിട്ടുള്ള സംജ്ഞകള്‍.

വ്യവഹാരങ്ങളില്‍ ഹാജരാകുന്ന സാക്ഷികളെ ദ്രഷ്ടാക്കളെന്നും ഉപദ്രഷ്ടാക്കളെന്നും ശ്രോതാക്കളെന്നും ഉപശ്രോതാക്കളെന്നും വിളിക്കുന്നു. വാദി-പ്രതികളോടും സാക്ഷികളോടും ചോദ്യങ്ങള്‍ ചോദിച്ചാണ് ധര്‍മസ്ഥന്‍ ന്യായനിര്‍ണയനം നടത്തുന്നത്. പല സാക്ഷികള്‍ പരസ്പരവിരുദ്ധമായ മൊഴി നല്കുമ്പോള്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ ധര്‍മസ്ഥനു നേരിട്ടു വിശ്വാസമുള്ളവരുടെ മൊഴികളോ ആണ് സ്വീകരിക്കപ്പെടുക.

ആഭ്യന്തരസുരക്ഷിതത്വം

'കണ്ടകശോധന' എന്ന നാലാം അധികരണത്തില്‍ ജനങ്ങളുടെ 'യോഗക്ഷേമ'ങ്ങളെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെപ്പറ്റിയാണു വിവരിച്ചിരിക്കുന്നത്. കണ്ടകങ്ങള്‍ (മുള്ളുകള്‍) പോലെ ജനങ്ങള്‍ക്ക് ദ്രോഹകാരികളായിട്ടുള്ള കാരുക്കള്‍, വൈദേഹകന്മാര്‍ തുടങ്ങിയവരെ അമര്‍ച്ച ചെയ്യാന്‍ പ്രദേഷ്ടാക്കള്‍, സമാഹര്‍ത്തൃപ്രണിധികള്‍, സ്ഥാനികന്മാര്‍, നാഗരികന്മാര്‍ തുടങ്ങിയ പൊലീസുദ്യോഗസ്ഥന്മാരുടെ കടമകള്‍ ഇതില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥാനുദ്യോഗസ്ഥന്മാരെ തിരഞ്ഞുപിടിക്കുന്ന ജോലിയും ഇവരുടേതാണ്. ഇക്കൂട്ടര്‍ രഹസ്യമായി പ്രവര്‍ത്തിക്കേണ്ട വിധങ്ങള്‍ ധാരാളമായി വിശദീകരിച്ചിരിക്കുന്നു. സിദ്ധന്മാര്‍, താപസന്മാര്‍, പ്രവ്രജിതന്മാര്‍, ചക്രചരന്മാര്‍ (നാടുചുറ്റി സഞ്ചരിക്കുന്നവര്‍), ചാരണന്മാര്‍, പ്രച്ഛന്ദകന്മാര്‍ (മായാവികള്‍), കുഹകന്മാര്‍ (ഇന്ദ്രജാലക്കാര്‍), കാര്‍ത്താന്തികന്മാര്‍ (ജ്യോതിഷികള്‍), നൈമിത്തികന്മാര്‍ (നിമിത്തങ്ങള്‍ പറയുന്നവര്‍), ചികിത്സകന്മാര്‍, ഉന്‍മത്തന്മാര്‍, മൂകന്മാര്‍, ബധിരന്മാര്‍, ജഡന്മാര്‍ (മൂഢരെന്ന് ഭാവിക്കുന്നവര്‍), അന്ധന്മാര്‍, വൈദേഹകന്മാര്‍ (വ്യാപാരികള്‍), കാരുക്കള്‍ (ശില്പികള്‍), കുശീലവന്മാര്‍ (നടന്മാര്‍), വേശന്മാര്‍ (വേശ്യകളെ കൂട്ടിക്കൊടുക്കുന്നവര്‍), ശൗണ്ഡികന്മാര്‍ (കള്ളുകടക്കാര്‍), ആപൂപികന്മാര്‍ (പലഹാരക്കച്ചവടക്കാര്‍) തുടങ്ങിയവരുടെ വേഷം ധരിച്ച് ഈ ഗൂഢപുരുഷന്മാര്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള 'ശൗചാശൗച'ങ്ങളെ കണ്ടുപിടിക്കാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കണം. ഇവരെ പൊതുവേ 'ഗൂഢാജീവി'കള്‍ എന്നു പറയുന്നു. പലതരം അപസര്‍പ്പണവിധങ്ങളും ഇതില്‍ വിവരിച്ചിട്ടുണ്ട്.

ധര്‍മസ്ഥന്മാരെന്ന പ്രാഡ്വിവാകന്മാരും പ്രദേഷ്ടാക്കള്‍ എന്ന പൊലീസുദ്യോഗസ്ഥന്മാരും തമ്മിലുള്ള വിവേചനം ആധുനിക സിവില്‍-ക്രിമിനല്‍ പ്രവൃത്തിവിഭജനവുമായി ഏറെക്കുറെ സാമ്യം വഹിക്കുന്നു. നിരപരാധികളെ ശിക്ഷിച്ചാല്‍, അവരില്‍ ചുമത്തുന്ന പിഴയുടെ മുപ്പതിരട്ടി രാജാവ് തന്നില്‍ ചുമത്തി വരുണന് അര്‍പ്പിച്ചശേഷം ബ്രാഹ്മണര്‍ക്കു വിതരണം ചെയ്താല്‍ മാത്രമേ 'ദണ്ഡാപചാരപാപം' ശമിക്കുകയുള്ളു.

വിദേശബന്ധങ്ങളും രാജ്യരക്ഷയും

സ്വാമി, അമാത്യന്‍, ജനപദം, ദുര്‍ഗം, കോശം; ദണ്ഡം (യുദ്ധം), മിത്രം എന്നീ ഏഴെണ്ണമാണ് പ്രകൃതിസമ്പത്തുകള്‍. ഇവയില്‍ ഓരോ സമ്പത്തിന്റെയും ഗുണങ്ങള്‍ വിവരിച്ചശേഷം രാജ്യത്തിന്റെ പ്രതിരോധത്തിന് അത്യാവശ്യമായിട്ടുള്ളത് ദുര്‍ഗവും ദണ്ഡവുമാണെന്നു പറയുന്നു. അതിര്‍ത്തിസംരക്ഷണത്തിന് 'അന്തപാലന്‍മാരെ' നിയോഗിക്കണം. ഗജതുരഗരഥപദാതിസേനകള്‍ക്കു പ്രത്യേകം മേധാവികള്‍ ('അനേകമുഖ്യ'ന്മാര്‍) വേണം. ബ്രാഹ്മണരുള്‍പ്പെടെയുള്ള എല്ലാ വര്‍ണങ്ങളില്‍നിന്നും ആളെ ചേര്‍ത്താണ് സൈന്യസംവിധാനം നടത്തേണ്ടത്.

സേനാബലത്തെ ആറായി വിഭജിച്ചിരിക്കുന്നു: മൗലബലം (സ്ഥിരപട്ടാളം), ഭൃതകബലം (പ്രത്യേകാവശ്യങ്ങള്‍ക്ക് സംഘടിപ്പിക്കപ്പെടുന്നത്), ശ്രേണീബലം (സ്ഥിരമായി മറ്റു തൊഴിലുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ യുദ്ധത്തിനു നിയോഗിക്കുന്നത്), മിത്രബലം (ബന്ധുക്കള്‍ നല്കുന്ന സൈന്യം), അമിത്രബലം (ശത്രുവിനെ ജയിച്ച് കീഴടക്കിയ പട്ടാളം), ആടവികബലം (യാത്രയില്‍ വഴി കാണിക്കാനുള്ള നാസീരപങ്ക്തി). പട്ടാളത്തില്‍ പത്ത് സേനാംഗങ്ങള്‍ക്ക് (അതായത് പത്ത് ഹസ്തികള്‍, പത്ത് അശ്വങ്ങള്‍, പത്ത് രഥങ്ങള്‍, പത്ത് പദാതികള്‍) പതിയായിട്ടുള്ളവന്‍ പദികനും, പത്ത് പദികന്മാര്‍ക്കുള്ള നേതാവ് സേനാപതിയും, പത്ത് സേനാപതികളുടെ മേധാവി നായകനും ആണ്. സൈന്യവിന്യസനങ്ങളില്‍ ഏറ്റവും മുന്‍പില്‍ നായകനും ഏറ്റവും പിന്നില്‍ സേനാപതിയും നടക്കുന്നു. പട്ടാളത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും സത്യസന്ധതയെയും പരിശോധിക്കാനും പരീക്ഷിക്കാനും ചാരവൃത്തി നടത്തിക്കൊണ്ട് സ്ത്രീകളും വേശ്യകളും ശില്പികളും നടന്മാരും സൈനികവൃത്തരും സൈന്യത്തിന്റെ കൂടെത്തന്നെ ഉണ്ടായിരിക്കേണ്ട ആവശ്യവും ഊന്നിപ്പറയുന്നുണ്ട്. ആയുധങ്ങളുടെ പ്രയോഗവിഷയങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവിടവിടെ കാണാം.

വിദേശനയത്തെ നിയമനം ചെയ്യുന്ന വ്യവസ്ഥകളെ 'ഷാഡ്ഗുണ്യ' സിദ്ധാന്തത്തില്‍ കൗടല്യന്‍ ഒതുക്കിയിരിക്കുന്നു. സന്ധി (സാമ്പത്തികക്കരാറുകള്‍), വിഗ്രഹം (ദ്രോഹാചരണം), ആസനം (സന്ധിവ്യവസ്ഥാലംഘനം), യാനം (ശക്തിവികസനം), സംശ്രയം (തന്നെയോ തന്റെ ദ്രവ്യങ്ങളെയോ അപരന് അധീനമാക്കുക), ദ്വൈധീഭാവം (സന്ധിവിഗ്രഹങ്ങളെ രണ്ടിനെയും കൊള്ളുക) എന്നിവയാണ് ഷാഡ്ഗുണ്യങ്ങള്‍.

പരസ്പരബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ഛേദിക്കുന്നതിലും അറിഞ്ഞിരിക്കേണ്ട പന്ത്രണ്ടുതരം രാജാക്കന്മാരെക്കുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്: (1) വിജിഗീഷു (ആത്മസമ്പത്തും ദ്രവ്യപ്രകൃതി സമ്പത്തുകളും നിറഞ്ഞ ആക്രമണസന്നദ്ധന്‍); (2) അരി (തൊട്ടടുത്തു കിടക്കുന്ന രാജ്യത്തിലെ രാജാവ്); (3) മിത്രം (അതിന്നടുത്ത ഭൂമിയുടെ അധിപതി); (4) അരിമിത്രം (ശത്രുവിന്റെ ബന്ധു); (5) മിത്രമിത്രം; (6) അരിമിത്രമിത്രം; (7) പാര്‍ഷ്ണിഗ്രാഹന്‍ (പിന്നില്‍ നിന്നുകൊണ്ട് കാല്‍മടമ്പുകളെ പിടിച്ചുവലിക്കുന്ന അരിമിത്രം); (8) ആക്രന്ദന്‍ (വിജിഗീഷുവിന്റെ ബന്ധു); (9) പാര്‍ഷ്ണിഗ്രാഹാസരന്‍ (10) ആക്രന്ദാസരന്‍ (വിജിഗീഷുമിത്രമിത്രം); (11) മധ്യമന്‍ (വിജിഗീഷുവിന്റെ ബന്ധു); (12) ഉദാസീനന്‍ (നിഷ്പക്ഷന്‍).

'രാജമണ്ഡല'ത്തെ പന്ത്രണ്ടായി വിഭജിച്ചുകൊണ്ടുള്ള ഈ വര്‍ഗീകരണം, ഒരു രാജ്യം മറ്റു ചില സഖ്യശക്തികളോടൊത്ത് സമീപജനപദങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാധ്യതയെ വിഭാവനം ചെയ്തുകൊണ്ടുള്ളതാണ്. അക്കാലത്തെ നന്ദ-മൌര്യവംശങ്ങളുടെ ചരിത്രം ഇത്തരം ഒരു വിഭജനത്തിനു ചാണക്യനെ പ്രേരിപ്പിച്ചു എന്നു വേണം വിചാരിക്കുക.

വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളെ നിയന്ത്രിക്കാനും അവയുമായി കൂടിയാലോചനകള്‍ നടത്താനും നിസൃഷ്ടാര്‍ഥന്മാര്‍, പരിമിതാര്‍ഥന്മാര്‍, ശാസനാഹരന്മാര്‍ എന്നിങ്ങനെ മൂന്നുതരം 'ദൂതന്‍' (സ്ഥാനപതി) മാരെ നിയോഗിക്കേണ്ടതിനെപ്പറ്റിയും വിവരിക്കുന്നുണ്ട്. അവര്‍ക്കോരോരുത്തര്‍ക്കുമുള്ള കര്‍ത്തവ്യാധികാരങ്ങളും എടുത്തുപറഞ്ഞിരിക്കുന്നു.

യുദ്ധം ചെയ്യുന്ന അണികള്‍ക്കു പുറകില്‍ ചികിത്സകന്മാര്‍ ശസ്ത്രങ്ങളും യന്ത്രങ്ങളും മരുന്നുകളും എണ്ണകളും വസ്ത്രങ്ങളും കൈയിലെടുത്തും, സ്ത്രീകള്‍ അന്നപാനോപകരണങ്ങളേന്തിയും പ്രോത്സാഹനവചസ്സുകള്‍ പറഞ്ഞും എപ്പോഴും ഉണ്ടാകണമെന്നു സാംഗ്രാമികാധികരണത്തില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

സാമ്രാജ്യത്വപ്രവണതകളെ ഉണര്‍ത്തത്തക്കവണ്ണം ആക്രമണത്തെയും ശത്രുജയത്തെയും ഉത്തമമാതൃകകളായി പ്രകീര്‍ത്തിക്കുന്ന ഒരു ഗ്രന്ഥമാണ് അര്‍ഥശാസ്ത്രം എന്ന് ഇതില്‍ നിന്നെല്ലാം തെളിയുന്നു.

സാമൂഹികജീവിതം

അര്‍ഥശാസ്ത്രം മുഖ്യമായും രാഷ്ട്രമീമാംസയെയും രാജധര്‍മങ്ങളെയും കുറിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണെങ്കിലും സമൂഹഘടനയെയും ആചാരാനുഷ്ഠാനങ്ങളെയും പറ്റി പല വിവരങ്ങളും അതില്‍ നിന്നും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ സാമൂഹിക മര്യാദകളെ സംബന്ധിച്ച പ്രശ്നങ്ങളില്‍ നിഷ്കൃഷ്ടമായ വ്യവസ്ഥകളെന്തെങ്കിലും ചെയ്യാന്‍ കൗടല്യന്‍ ഇതില്‍ താത്പര്യം കാണിച്ചിട്ടില്ല എന്നതു ശരിതന്നെ; പക്ഷേ, താന്‍ ചുറ്റുപാടും കണ്ട സാമൂഹ്യജീവിതത്തിന്റെ ഒരു പ്രതിഫലനംകൂടിയായി ഈ കൃതിയെ സംവിധാനം ചെയ്യാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

വേദേതിഹാസങ്ങളില്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന വര്‍ണാശ്രമധര്‍മങ്ങള്‍ ശരിക്കും ദീക്ഷിക്കപ്പെടുന്നുണ്ടോ എന്നു നോക്കാനും, കര്‍ത്തവ്യലോപം വരുന്നിടങ്ങളില്‍ അതുമാറ്റി ധര്‍മത്തിന്റെ നിഷ്കൃഷ്ടമായ പ്രയോഗം ഉറപ്പുവരുത്താനും ബാധ്യസ്ഥന്‍ രാജാവാണ് (രാഷ്ട്രം). ചാതുര്‍വര്‍ണ്യത്തില്‍ ഏറ്റവും മേലേക്കിടയില്‍ നില്ക്കുന്നതു ബ്രാഹ്മണന്‍ തന്നെ. വിജ്ഞാനവിതരണം, പൗരോഹിത്യം, ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം ബ്രാഹ്മണര്‍ സൈനികസേവനവും നടത്തിവന്നു. മന്ത്രിപദം, ദേശാന്തരദൌത്യം തുടങ്ങിയവയും ഇവരില്‍ നിക്ഷിപ്തമായിരുന്നു.

ചതുര്‍വര്‍ണങ്ങളിലുള്‍പ്പെട്ട ശൂദ്രരെ അര്‍ഥശാസ്ത്രം ആര്യസമുദായങ്ങളുടെ ഗണനയിലാണുള്‍പ്പെടുത്തിയിരിക്കുന്നത്. അനാര്യവര്‍ണങ്ങളില്‍ ഉള്‍പ്പെട്ടതായി ഇതില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന ചണ്ഡാലന്‍, മ്ളേച്ഛന്‍, ശ്വപാകി, അന്താവസായി, പാഷണ്ഡന്‍, പാഷണ്ഡാവാസന്‍ തുടങ്ങിയവരെ അടിമകളായി (ദാസന്മാര്‍) ക്രയവിക്രയം ചെയ്യാമെങ്കിലും, ശൂദ്രനുള്‍പ്പെടെയുള്ള ആര്യന്മാരെ ഇങ്ങനെ കച്ചവടച്ചരക്കുകളാക്കരുതെന്ന് വിലക്കിയിട്ടുണ്ട് (ആര്യപ്രാണമപ്രാപ്തവ്യവഹാരം ശൂദ്രം വിക്രയാധാനം നയതഃ സ്വജനസ്യദ്വാദശപണോ ദണ്ഡഃ..........നത്വേവാര്യസ്യ ദാസഭാവഃ).

ആര്യന്മാരെയും അനാര്യന്മാരെയുംകുറിച്ചുള്ള ഈ പരാമര്‍ശനങ്ങളോടൊപ്പം പല സങ്കരജാതികളെയും, 'ആടവികന്‍' തുടങ്ങിയ ചില ഗിരിവര്‍ഗജനതകളെയുംപറ്റി കൌടല്യന്‍ പറയുന്നുണ്ട് (ഈ പര്‍വതവാസികളെക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട സൈന്യദളമാണ് അടവീബലം). ബാഹീരികന്‍, ദ്വാരബാഹീരികാദേയന്‍ തുടങ്ങിയവര്‍ ഒരുവിഭാഗം നാടോടിവര്‍ഗം (Nomads) ആയിരുന്നെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. മോഷണം, കവര്‍ച്ച, അഗമ്യഗമനം തുടങ്ങിയവ നടത്തിയ ബ്രാഹ്മണരെ 'മാനവ'ന്മാര്‍ എന്നും മറ്റു കാരണങ്ങളാല്‍ ജാതിഭ്രംശം സംഭവിച്ചവരെ 'വ്രാത്യ'ന്മാര്‍ എന്നും അക്കാലത്ത് പറഞ്ഞുവന്നു.

വിവാഹം, വിവാഹമോചനം, ഭാര്യാഭര്‍ത്തൃബന്ധം, വൈധവ്യം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയെപ്പറ്റിയുള്ള നിയമവ്യവസ്ഥകള്‍ക്കും ക്ഷേത്രാരാധന, മദ്യപാനം, പൊതുഭക്ഷണശാലകള്‍, ആഭരണധാരണം, നൃത്തനാടകങ്ങള്‍, വ്യായാമം, ഭിക്ഷാടനം തുടങ്ങിയവയുടെ വിവരണങ്ങള്‍ക്കും അര്‍ഥശാസ്ത്രം ധാരാളം സ്ഥലം വിനിയോഗിച്ചിട്ടുണ്ട്. ഇതില്‍ എണ്ണിപ്പറഞ്ഞിരിക്കുന്ന ദേവീദേവന്മാര്‍ അപരാജിത, അപ്രതിഹതന്‍, ജയന്തന്‍, വൈജയന്തന്‍, ശിവന്‍, വൈശ്രവണന്‍, അശ്വിനീദേവകള്‍, ശ്രീഭഗവതി, മദിര (വാരുണീദേവി) എന്നിവര്‍ മാത്രമാണ്; ഇവര്‍ക്കു വേണ്ട ദേവാലയശില്പങ്ങളെ മാത്രമേ പ്രാധാന്യം നല്കി വിവരിച്ചിട്ടുള്ളു; എന്നാല്‍, നഗരദുര്‍ഗത്തില്‍ വടക്കുമുതലാരംഭിക്കുന്ന നാലു പ്രധാന ഗോപുരദ്വാരങ്ങളിലെ അധിഷ്ഠാനമൂര്‍ത്തികള്‍ ബ്രഹ്മാവും ഇന്ദ്രനും യമനും സേനാപതി(സുബ്രഹ്മണ്യന്‍)യുമായിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. വരുണന്‍, നാഗരാജാവ്, സങ്കര്‍ഷണന്‍ എന്നീ ദേവതകളെയും ദേശദേവത, നഗരദേവത, രാജദേവത എന്നീ പരദൈവങ്ങളെയും ദേവവൃഷം, ദേവപശു എന്നീ പൂജ്യമൃഗങ്ങളെയുംകുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിഗ്രഹാരാധനാപ്രസ്ഥാനത്തിന്റെ വികസനത്തില്‍ ഒരു പ്രത്യേക ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കണക്കാക്കാം.

അര്‍ഥശാസ്ത്രവും രാജാവും

കൗടലീയാര്‍ഥശാസ്ത്രം വിവര്‍ത്തിതരൂപത്തിലും വ്യാഖ്യാനങ്ങളോടുകൂടിയും യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചരിച്ചുതുടങ്ങിയ നാള്‍മുതല്‍ ഇതിലെ സിദ്ധാന്തങ്ങളും ആധുനികരാഷ്ട്രമീമാംസാതത്ത്വങ്ങളും തമ്മില്‍ താരതമ്യപഠനം നടത്താനുള്ള ഒരു പ്രവണത പാശ്ചാത്യചിന്തകന്മാരില്‍ വര്‍ധമാനമായി കാണപ്പെട്ടുവരുന്നു. ജര്‍മന്‍പണ്ഡിതനായ എച്ച്. യാക്കോബി 1911-ല്‍ പ്രസിദ്ധീകരിച്ച ഒരു അര്‍ഥശാസ്ത്രപഠനത്തില്‍ (Zur Fruhge schichte des Indi sehen Philosophie) കൌടല്യനെ ജര്‍മന്‍രാഷ്ട്രതന്ത്രജ്ഞനായ ബിസ്മാര്‍ക്കും (1815-98) ഇംഗ്ളീഷ് ദാര്‍ശനികനായ തോമസ് ഹോബ്സും (1588-1679) ഇറ്റാലിയന്‍ രാഷ്ട്രമീമാംസാപണ്ഡിതനായ നിക്കോളോ മാക്കിയവെല്ലി (1469-1527)യുമായി മാത്രമല്ല നീതിസാര കര്‍ത്താവായ കാമന്ദകനുമായും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സാമ്യം നാലു മുഖ്യഘടകങ്ങളില്‍ ദൃശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു:

(1) മനുഷ്യനെ ഭരിക്കുന്നത് യുക്തിവിചാരമല്ല, ക്ഷണിക വികാരങ്ങളാണ്; ദണ്ഡ (ശിക്ഷാ) വ്യവസ്ഥകള്‍ ഉണ്ടാകാന്‍ ഇതാണ് കാരണം; (2) രാഷ്ട്രങ്ങള്‍ തമ്മില്‍ എപ്പോഴും ശത്രുതയിലും അവിശ്വാസത്തിലും വര്‍ത്തിക്കുന്നു; ബലപ്രയോഗവും ചതിയും ഉപജാപങ്ങളുമുണ്ടാകുന്നത് ഇതുകൊണ്ടാണ്; (3) മതവിശ്വാസങ്ങള്‍ക്കും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും ഭരണക്രമത്തില്‍ സ്ഥാനമില്ല; (4) രാജവാഴ്ചയാണ് ഏറ്റവും നല്ല ഭരണസമ്പ്രദായം.

പ്രാചീന യവനചരിത്രകാരനായ തൂസിഡൈഡസു (ഏകദേശം ബി.സി. 464-404) മായി കൗടല്യനെ താരതമ്യപ്പെടുത്തുന്ന പണ്ഡിതന്മാരുമുണ്ട്.

ഏറെക്കുറെ 18 ശതാബ്ദങ്ങളുടെ അന്തരമുണ്ടെങ്കിലും ചാണക്യനും മാക്കിയവെല്ലിയും പ്രതിപാദനത്തിനു തിരഞ്ഞെടുത്ത വിഷയങ്ങളിലും അവര്‍ ജീവിച്ച ചരിത്ര പശ്ചാത്തലങ്ങളിലും പല സാജാത്യങ്ങളും ദൃശ്യമാണെന്നു മിക്ക ആധുനിക ചിന്തകന്മാരും സമ്മതിച്ചിട്ടുണ്ട്. 'ഇന്ത്യയിലെ മാക്കിയവെല്ലി' എന്ന് പാശ്ചാത്യ ചരിത്രകാരന്മാര്‍ ചാണക്യനെ വിശേഷിപ്പിക്കാറുണ്ട്. ഏതു സന്ദര്‍ഭത്തിലും പ്രായോഗികവും സാധുവുമെന്നു സമര്‍ഥിക്കാവുന്ന സത്യങ്ങള്‍ മാത്രമേ മാക്കിയവെല്ലിയുടെ രാജാവിലും കൗടല്യന്റെ അര്‍ഥശാസ്ത്രത്തിലും ഉള്ളു. തങ്ങള്‍ക്ക് അറിയാന്‍ ഇടയായതും ബോധ്യപ്പെട്ടതുമായ രാഷ്ട്രീയ സത്യങ്ങള്‍ ആത്മവഞ്ചന കൂടാതെ പരസ്യമായി വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട അതികായന്മാരാണ് ഇവര്‍ രണ്ടുപേരും. ഗ്രീക്ക് ആക്രമണങ്ങളില്‍ നിന്നും വിമോചിതയായി, ശക്തനായ ഒരു രാജാവിന്റെ കീഴില്‍ ഒരഖണ്ഡഭാരതം ഐശ്വര്യസമൃദ്ധമായി രൂപപ്പെടുത്തുന്നതിനുള്ള അഭിവാഞ്ഛ അര്‍ഥശാസ്ത്രപ്രണയനത്തിന്റെ പിന്നില്‍ കൌടല്യനുണ്ടായിരുന്നെങ്കില്‍, ഫ്രഞ്ചുകാരുടെയും സ്പെയിന്‍കാരുടെയും നുകങ്ങളില്‍നിന്നും രക്ഷപ്പെട്ട ഒരു ഇറ്റാലിയന്‍ രാഷ്ട്രത്തിന്റെ സൃഷ്ടി മാക്കിയവെല്ലിയുടെ രാജാവിന്റെ ലക്ഷ്യമായിരുന്നു.

എന്നാല്‍ സാദൃശ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ചരിത്രസംഭവങ്ങളെ ഉറ്റുനോക്കി, അതില്‍നിന്നും പല പാഠങ്ങളും പഠിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു രചനാപദ്ധതിയാണ് രാജാവി ന്റെ പിന്നിലുള്ളത്. തന്റെ വാദഗതികളെയെല്ലാം യഥാര്‍ഥത്തില്‍ നടന്നതും നടക്കുന്നതുമായ സംഭവങ്ങള്‍കൊണ്ട് മാക്കിയവെല്ലി നിസ്സന്ദേഹം സമര്‍ഥിക്കുന്നുണ്ട്; അതേസമയം അര്‍ഥശാസ്ത്രം ചരിത്രഗതിയെ തിരിഞ്ഞുനോക്കുന്നതേയില്ല; കൌടല്യന്‍ ചരിത്രത്തിന്റെനേരെ കണ്ണടച്ചുവെന്നല്ല ഇതിനര്‍ഥം. സംഭവ്യമായ പല രാഷ്ട്രീയ പ്രതിഭാസങ്ങളെയുംകുറിച്ച് വിഭാവന ചെയ്യുകയും അവയെ നേരിടേണ്ട പദ്ധതികളെ നിര്‍ദേശിക്കുകയും ചെയ്യുകയാണ് കൗടല്യന്റെ വഴി. ഇദ്ദേഹത്തിന്റെ മനനമണ്ഡലത്തില്‍ പ്രതിഫലിച്ച സംഭവഗതികള്‍ അന്നും പില്ക്കാലത്തും ഇന്ത്യയില്‍-പുറത്തും-ഉണ്ടായിട്ടുണ്ടെന്നുള്ളതില്‍ സംശയിക്കാനില്ല. എന്നാല്‍ ഇദ്ദേഹം വെറുമൊരു സ്വപ്നജീവിയായിരുന്നില്ല. ധര്‍മശാസ്ത്രവും അര്‍ഥശാസ്ത്രവും എന്ന പ്രബന്ധത്തില്‍ എം.വിന്റേണിറ്റ്സ് പറയുന്നു: 'പലഘട്ടങ്ങളിലും ഒരു യാഥാസ്ഥിതിക ബ്രാഹ്മണനെന്നും മതാനുഷ്ഠാനങ്ങളുടെ അനുവര്‍ത്തനത്തിനു ശാഠ്യം പിടിക്കുന്നവനെന്നും അര്‍ഥശാസ്ത്രത്തിന്റെ പല ഭാഗങ്ങളിലും തെളിയിക്കുന്ന അതേ കൌടല്യന്‍ തന്നെ..... മതസങ്കല്പങ്ങളുടെ ദുരുപയോഗങ്ങളെന്നും മനുഷ്യവിശ്വാസങ്ങളുടെ നേരെയുള്ള അവസ്കന്ദനമെന്നും പറയേണ്ട കാര്യങ്ങളെ തിരസ്കരിക്കുന്നതിനുവേണ്ട പ്രായോഗിക തന്ത്രോപായങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ഒരു മനഃസാക്ഷിക്കുത്തുംകാണിക്കുന്നില്ലെന്നുള്ളത് അസാധാരണമായിരിക്കുന്നു.' പ്രായോഗിക രാഷ്ട്രതന്ത്രജ്ഞന്‍മാരെക്കുറിച്ചു പറയുമ്പോള്‍ ഇതില്‍ അസാധാരണ സന്ദര്‍ഭങ്ങളില്‍ അസാധാരണ നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ അംഗീകരിച്ച്, അവ സിദ്ധാന്തതലത്തിലേക്കുയര്‍ത്തി പ്രചരിപ്പിക്കാന്‍ സഫലമായി ഉദ്യമിക്കുകയേ കൗടല്യന്‍ അര്‍ഥശാസ്ത്രത്തില്‍ ചെയ്തിട്ടുള്ളു.

അര്‍ഥശാസ്ത്രവും ഇന്ത്യയും

ഈ പ്രാമാണിക ഗ്രന്ഥത്തിന്റെ പഴയ താളിയോലപ്പകര്‍പ്പുകള്‍ വളരെ വിരളമായി മാത്രമേ കണ്ടുകിട്ടാനുള്ളു എന്നതുകൊണ്ട് ഭാരതീയര്‍ ഇതിലെ സിദ്ധാന്തങ്ങളെ നിരാകരിക്കുകയാണ് ചെയ്തത് എന്ന് ഒരു വാദമുണ്ട്. ഒരുവേള ജീവിതമണ്ഡലങ്ങളിലെല്ലാം സദാചാരമൂല്യങ്ങള്‍ക്കു മാത്രം ഊന്നല്‍കൊടുക്കുന്ന ഒരുവിഭാഗം പണ്ഡിതന്മാര്‍ ഇതിനെ നിരുപാധികം അംഗീകരിച്ചുകാണാനിടയില്ല എന്നതു ശരിയാരിക്കാമെങ്കിലും (അശ്വഘോഷന്‍ ബുദ്ധചരിതത്തില്‍ അര്‍ഥശാസ്ത്രത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്), ഇതിന്റെ പദവിക്ക് സാരമായ ഊനം തട്ടിയിട്ടുണ്ടെന്നു കരുതാന്‍ പാടില്ല. മഹായാന ബുദ്ധമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ ലങ്കാവതാരസൂത്രം കൗടല്യനെ ഒരു ഋഷിയായി ബഹുമാനിക്കുന്നു; ചൈനീസ് സഞ്ചാരിയായ ഇ-ത്സിങ്ങിന്റെ (എ.ഡി. 6-7 നൂറ്റാണ്ടുകള്‍) പ്രശംസയ്ക്കു പാത്രമായ ആര്യശൂരന്റെ ജാതകമാല എന്ന ബുദ്ധമതഗ്രന്ഥം അര്‍ഥശാസ്ത്രസിദ്ധാന്തങ്ങളോടുള്ള ആധമര്‍ണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ദിഗംബരജൈനപണ്ഡിതനായ സോമദേവന്‍ (എ.ഡി. 10-ാം നൂറ്റാണ്ട്) തന്റെ നീതിവാക്യാമൃതത്തില്‍ കൌടല്യനെ 'നയവിത്ത്' എന്നു ശ്ലാഘിക്കുന്നു. അതുപോലെ ദണ്ഡി ദശകുമാരചരിതത്തിലും വിശാഖദത്തന്‍ മുദ്രാരാക്ഷസം നാടകത്തിലും കൗടല്യന്റെ രാഷ്ട്രമീമാംസാ പാണ്ഡിത്യത്തെക്കുറിച്ചു പരാമര്‍ശിക്കുന്നതു ഭക്ത്യാദരപൂര്‍വമാണ്.

വിവര്‍ത്തനങ്ങളും പഠനങ്ങളും

കൗടലീയാര്‍ഥശാസ്ത്രത്തിന്റെ ആദ്യത്തെ മുദ്രിതപാഠം പുറത്തുവന്നത് 1909-ല്‍ മൈസൂറില്‍ നിന്നുമായിരുന്നു. ആര്‍. ശ്യാമശാസ്ത്രി പ്രസാധനം ചെയ്ത ഈ കൃതി അന്നുമുതല്‍ ഇന്ത്യയിലും പുറത്തുമുള്ള നിരവധി പണ്ഡിതന്മാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പല യൂറോപ്യന്‍ ഭാഷകളിലും വിവര്‍ത്തനങ്ങളായും ഭാഷ്യങ്ങളായും ഭാഗികവും സമഗ്രവുമായ പഠനങ്ങളായും പലതരത്തിലുള്ള പുനഃസൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. ഇറ്റാലിയന്‍ ഭാഷയില്‍ എം. വല്ലാവ്രിയും (II Primo Adhikarana del, 1915), ഇംഗ്ളീഷില്‍ ആര്‍. ശ്യാമശാസ്ത്രിയും (1915), ആര്‍.പി. കാങ്‍ലേയും (1963), ജര്‍മനില്‍ ജെ. ജോളിയും (Das attindische Buch von Welt und Staatsleben;Das Arthacastra des Kavtilya, 1925-26), റഷ്യനില്‍ വി.ഐ. കല്യനോവും (Arthasatra ili navaka politiki, 1959) ആണ് വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. ബിബ്രിലോയ്ര്‍, എ. ഹില്ലിബ്രാന്‍ഡ്, ഒ. സ്റ്റീന്‍, സ്റ്റെന്‍കൊനോഫ്, എഫ്. വില്‍ഹെം, എന്‍.എന്‍.ലാ, എല്‍.റിനൗ, ഐ.പി. ബെയ്കോഫ്, എച്ച്.ബര്‍ജര്‍, ജെ.കാര്‍പന്റിയര്‍, പി.എസ്. ഗര്‍ടണ്‍, സി. ഡബ്ള്യു, ഗുര്‍ണര്‍, എച്ച്.ജാക്കോബി, ഇ.എച്ച്. ജോണ്‍സ്റ്റണ്‍, എ.ബി. കീത്ത്, ഡബ്ള്യു.റൂബന്‍, വി. സന്‍ഡേഴ്സ്, എല്‍. സ്റ്റേണ്‍ബാക്ക് തുടങ്ങിയ നിരവധി യൂറോപ്യന്‍ പണ്ഡിതന്മാര്‍ ഈ പുസ്തകത്തെ സമഗ്രമായോ പ്രത്യേക വിഷയങ്ങളെടുത്തോ അഗാധപഠനത്തിനു വിധേയമാക്കുകയും പല പ്രസിദ്ധീകരണങ്ങള്‍വഴി ഇതിലെ സിദ്ധാന്തങ്ങള്‍ രാജ്യാന്തരങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാളിയില്‍ രാധാഗോവിന്ദബസകും (1950) ഗുജറാത്തിയില്‍ ജയ്സുഖ്റായ് ജോഷിപുരയും (1930) ഹിന്ദിയില്‍ പ്രാണ്‍നാഥ് വിദ്യാലങ്കാര്‍ (1923), ഉദയവീരശാസ്ത്രി (1925), ഗംഗാപ്രസാദ്ജി ശാസ്ത്രി (1940), ദേവ്ദത്തശാസ്ത്രി (1957), വാചസ്‍പതിഗെയ്‍രോള (1962) എന്നിവരും മറാഠിയില്‍ ജെ.എസ്. കരന്‍ഡികര്‍, ബി.ആര്‍. ഹിവര്‍ഗം വൊണ്‍കര്‍ എന്നിവര്‍ ചേര്‍ന്നും (1927-29), ഒറിയയില്‍ അനന്തരാമകരശര്‍മയും (1963-64), തമിഴില്‍ എം.കെ. ചെട്ടിയാരും പി.എസ്. രാമാനുജാചാരിയും ചേര്‍ന്നും (1955) തെലുഗുവില്‍ എം.വെങ്കിടരംഗയ്യയും എ. വെങ്കിടാശാസ്ത്രിയും ചേര്‍ന്നും (1923) കൌടലീയാര്‍ഥശാസ്ത്രം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

യൂറോപ്യന്‍ ഭാഷകളിലെന്നപോലെ ഈ ഗ്രന്ഥത്തെ ആസ്പദമാക്കി വിവിധ ഭാരതീയ ഭാഷകളില്‍ നടത്തപ്പെട്ടിട്ടുള്ള ഗവേഷണപഠനങ്ങള്‍ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളായും പ്രബന്ധങ്ങളായും പുറത്തുവന്നിട്ടുണ്ട്. ഇതിലെ അധികരണങ്ങളിലുള്‍പ്പെട്ട വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചു രചിക്കപ്പെട്ടിട്ടുള്ള ഉപന്യാസങ്ങളും 'അര്‍ഥശാസ്ത്രസാഹിത്യ' സമ്പത്തിന്റെ മുഖ്യഘടകങ്ങളാണ്. സംസ്കൃതത്തില്‍ ഇതിനുണ്ടായിട്ടുള്ള എണ്ണപ്പെട്ട വ്യാഖ്യാനങ്ങള്‍ ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, ഭിക്ഷുപ്രഭമതിയുടെ ജയമംഗള, മാധവയജ്വാവിന്റെ നയചന്ദ്രിക എന്നിവയാണ്.

കേരളത്തില്‍

ഒരുവേള കൗടലീയാര്‍ഥശാസ്ത്രത്തിന് ഉണ്ടായിട്ടുള്ള ആദ്യത്തെ അന്യഭാഷാവിവര്‍ത്തനം മലയാളത്തിലേതായിക്കൂടെന്നില്ല. മലയാളസാഹിത്യത്തിന്റെയെന്നല്ല, അതിലെ ഗദ്യസാഹിത്യശാഖയുടെ തന്നെ വളര്‍ച്ചയുടെ പ്രഥമവികസ്വരഘട്ടത്തെക്കുറിക്കുന്ന ഒരു അസുലഭകൃതിയാണ് എ.ഡി. 9 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിച്ചതെന്നു കരുതപ്പെടുന്ന ഭാഷാകൗടലീയം. അര്‍ഥശാസ്ത്രത്തിന്റെ ആദ്യത്തെ ഏഴധികരണങ്ങള്‍ മാത്രമേ ഇതില്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുള്ളു. 'ഇനി അധ്യക്ഷന്‍ കണ്‍പാന്‍ വരും കാലമാവിതു, ആടിത്തിങ്കള്‍ വരുവിതു', 'രാജാവിനുടയ ഭാഗ്യമെല്ലോ കാട്ടിലിരുന്ന എങ്കളൈയും രക്ഷിക്കിന്റിതു എന്റുചൊല്ലി രാജാവിന്ന് പടും കൂറ് താങ്കളുപയോഗിപ്പിതില്ലേ' എന്നു തുടങ്ങിയ ആദിമഭാഷാഗദ്യരൂപങ്ങള്‍ നിറഞ്ഞ ഈ കൃതി രാമവര്‍മ അപ്പന്‍തമ്പുരാന്‍ കൊച്ചിഭാഷാപരിഷ്കരണ കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുന്ന കാലത്ത് (1930-40) മുദ്രിതമായി.

മഹാമഹോപാധ്യായ ടി. ഗണപതിശാസ്ത്രി ശ്രീമൂലം വ്യാഖ്യാനത്തോടുകൂടി മൂന്നു ഭാഗങ്ങളായി അര്‍ഥശാസ്ത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്തു (1924-25). കെ. സാംബശിവശാസ്ത്രി ഇതിന്റെ ഒന്നാമത്തെയും (1930) രണ്ടാമത്തെയും (1938) ഭാഗങ്ങളും വി.എ. രാമസ്വാമി ശാസ്ത്രി മൂന്നാമത്തെ ഭാഗവും (1945) മലയാള വ്യാഖ്യാനങ്ങളോടുകൂടി പിന്നീട് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു.

അര്‍ഥശാസ്ത്രത്തിനു മലയാളത്തിലുണ്ടായിട്ടുള്ള മറ്റൊരു മുഖ്യവിവര്‍ത്തനം കെ. വാസുദേവന്‍മൂസ്സതിന്റേത് (കെ.വി.എം.) ആണ് (1935). ഇതിന്റെ രണ്ടാം പതിപ്പ് എന്‍.വി. കൃഷ്ണവാരിയര്‍ പുനഃപ്രസാധനം ചെയ്തു (1961).

പഴയ കൗടലീയംഗദ്യത്തിന്റെ 4-7 അധികരണങ്ങള്‍ മാത്രം കെ.എന്‍. എഴുത്തച്ഛന്‍ പ്രസാധനം ചെയ്തു ചെന്നൈയില്‍നിന്നും പ്രകാശിപ്പിച്ചിട്ടുണ്ട് (1960). നോ: കൗടല്യന്‍; മാക്കിയവെല്ലി; രാജാവ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍