This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരയന്നം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരയന്നം

Swan


നീര്‍പ്പക്ഷികള്‍ ഉള്‍പ്പെടുന്ന അനാറ്റിഡേ (Anatidae) പക്ഷികുടുംബത്തിലെ ഒരംഗം. കുറുകിയ കാലുകളും നീണ്ട കഴുത്തുമുള്ള ഇത് നീര്‍പ്പക്ഷികളുടെ കൂട്ടത്തില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ജലാശയങ്ങളില്‍ വളരുന്ന സസ്യങ്ങളും പുല്ലും ധാന്യങ്ങളുമാണ് പ്രധാനാഹാരം. കുറുകിയ കാലുകളുപയോഗിച്ച് നടക്കുന്നതു കാണുവാന്‍ കൗതുകം തോന്നും.

സാധാരണയായി എട്ടിനം അരയന്നങ്ങളുണ്ട്. ഇതില്‍ വെള്ളനിറമുള്ള അഞ്ചിനം ഉത്തരാര്‍ധഗോളത്തില്‍ കാണപ്പെടുന്നു. കറുത്ത കഴുത്തോടുകൂടിയ സിഗ്നസ് മെലാന്‍കോറിഫസ് (Cygnus melancoriphus) എന്ന ഒരിനം ദക്ഷിണ അമേരിക്കയുടെ തെക്കന്‍ പ്രദേശത്തും തനി കറുപ്പുനിറത്തിലുള്ള കീനോപിസ് അട്രേറ്റ (Chenopis atrata) എന്നയിനം ആസ്റ്റ്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഉത്തരയൂറോപ്പിലും ഏഷ്യയിലും സാധാരണ കണ്ടുവരുന്ന സിഗ്നസ് ഓലോര്‍ (C.olor) എന്നയിനം അരയന്നത്തിന്റെ നെറ്റിയില്‍ ഒരു ചെറിയ മുഴ കാണാം. ഇവ ശബ്ദമുണ്ടാക്കാറില്ല. അമേരിക്കയിലുള്ള ഓലോര്‍ കൊളുംബിയാനസ് (Olor columbianus) എന്നയിനം ഉത്തരധ്രുവപ്രദേശങ്ങളില്‍ കൂടുകെട്ടുന്നു. ഇവയുടെ ചൂളംവിളിപോലെയുള്ള ശബ്ദം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. കാഹളം മുഴക്കുന്നതുപോലെയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ബുക്കിനേറ്റര്‍ (Buccinator) എന്ന മറ്റൊരു വര്‍ഗം കൂടിയുണ്ട്. ഇവയുടെ സംഖ്യ കുറഞ്ഞുവരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

വെള്ള അരയന്നം

അരയന്നം, സാഹിത്യത്തിലും ഐതിഹ്യങ്ങളിലും. ഭാരതീയ പുരാണേതിഹാസങ്ങളിലും സാഹിത്യസൃഷ്ടികളിലും അത്യന്തം ഉന്നതവും രാജകീയവുമായ പദവി അരയന്നത്തിനു നല്കപ്പെട്ടിട്ടുണ്ട്. ഹംസം, കളഹംസം. രാജഹംസം തുടങ്ങിയ സംസ്കൃത പര്യായശബ്ദങ്ങള്‍ തന്നെ ഇതിന്റെ അഗ്യ്രപദവിയെ സൂചിപ്പിക്കുന്നു. അന്നം എന്ന പദത്തോടുകൂടി രാജത്വദ്യോതകമായ 'അര' (അരശ് എന്നതിന്റെ തദ്ഭവം) എന്ന ഉപസര്‍ഗം കൂട്ടിച്ചേര്‍ത്ത് ഇതിനെ ഭാഷയില്‍ വ്യവഹരിക്കുന്നത് ഇതിന്റെ മഹിമ വിളിച്ചോതാനുള്ള കൗതുകത്തിന്റെ ഫലമാണ്.

പുരാണങ്ങളില്‍ അരയന്നം ബ്രഹ്മാവിന്റെ വാഹനമാണ്. ബ്രഹ്മപുത്രനായ കശ്യപന്‍ വിവാഹം കഴിച്ച എട്ട് ദക്ഷപുത്രിമാരില്‍ ഒരാളായ താമ്രയ്ക്ക് ജനിച്ച ധൃതരാഷ്ട്രി എന്ന മകളാണ് ഹംസങ്ങളുടെ മാതാവ് എന്നു വാല്മീകിരാമായണം (ആരണ്യകാണ്ഡം) പറയുന്നു. (ധാര്‍ത്തരാഷ്ട്രം എന്ന പദത്തിന് അരയന്നം എന്നും അര്‍ഥമുണ്ട്.) മരുത്തന്‍ എന്ന രാജാവ് യാഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അതിന്റെ ഹവിര്‍ഭാഗം ഭുജിക്കാന്‍ വന്ന ഇന്ദ്രാദി ദേവന്‍മാര്‍ രാവണനെ കണ്ട് ഓരോ പക്ഷിയുടെ രൂപം ധരിച്ച് അവിടെനിന്ന് രക്ഷപ്പെട്ടെന്നും അക്കൂട്ടത്തില്‍ വരുണന്‍ ഹംസത്തിന്റെ രൂപമാണ് സ്വീകരിച്ചതെന്നും ഉത്തരരാമായണത്തില്‍ ഒരു കഥയുണ്ട്. അതുവരെ കറുപ്പും വെളുപ്പും നിറമായിരുന്ന അരയന്നങ്ങള്‍ വരുണന്റെ വരംകൊണ്ടാണത്രെ തൂവെള്ളനിറമായിത്തീര്‍ന്നത്.

ദേവലോകപക്ഷിയായ ഹംസത്തിന്റെ ആസ്ഥാനം ഹിമാലയത്തിലുള്ള മാനസസരസ്സാണ്. മഴക്കാലാരംഭത്തോടെ ഇവ ഭൂമിയിലേക്കു വരികയും ഭൂമിയില്‍ മഴക്കാലം ആരംഭിക്കുമ്പോള്‍ തിരിച്ച് മാനസസരസ്സിലേക്കു പറന്നുപോവുകയും ചെയ്യുന്നുവെന്നാണ് കവിസങ്കല്പം. പാലിനകത്ത് വെള്ളമൊഴിച്ചുവച്ചാല്‍ അരയന്നം പാല്‍ മാത്രം വേര്‍തിരിച്ചെടുത്ത് കഴിക്കുമെന്ന ഒരു സങ്കല്പവും പ്രചാരത്തിലുണ്ട്. ('ഹംസോഹി ക്ഷീരമാദത്തേ തന്‍മിശ്രാ വര്‍ജയത്യപഃ' എന്ന് ശാകുന്തളം.) ഇതിന്റെ മുഖ്യഭക്ഷണം താമരവളയമാണെന്ന് കവികള്‍ പറയുന്നു. നളദമയന്തിമാരുടെ കഥയില്‍ പ്രിയമാനസനായ ഹംസം വഹിച്ച പങ്ക് നൈഷധീയ സാഹിത്യങ്ങളിലെല്ലാം സവിസ്തരം വര്‍ണിക്കപ്പെട്ടിട്ടുണ്ട്.

സുന്ദരികളുടെ നടത്ത 'അന്നനട' പോലെയാണെന്ന് ഭാരതീയകവികള്‍ പറഞ്ഞുവരുന്നു; 'അന്നനടയാളേ', 'മരാളാഞ്ചിതഗമനേ' തുടങ്ങിയവ ക്ളാസ്സിക്കല്‍ സാഹിത്യം കൈക്കൊണ്ടിട്ടുള്ള പ്രസിദ്ധ സംബോധനകളാണ്.

ഗ്രീക്-റോമന്‍ പുരാണങ്ങളില്‍ അപ്പോളോ, വീനസ് എന്നിവരെ സംബന്ധിക്കുന്ന ഉപാഖ്യാനങ്ങളില്‍ അരയന്നത്തെക്കുറിച്ച് പല പരാമര്‍ശങ്ങളുമുണ്ട്. സിയൂസ് ദേവന്‍ അരയന്നത്തിന്റെ രൂപംപൂണ്ട് ലീഡായെ പ്രാപിക്കുകയും തത്ഫലമായി അവള്‍ രണ്ടു മുട്ട ഇടുകയും അതിലൊന്ന് വിരിഞ്ഞ് വിശ്വൈകസുന്ദരിയായ ഹെലന്‍ ജനിക്കുകയും ചെയ്തുവെന്ന് ഗ്രീക്കുപുരാണം. മരണത്തിനു തൊട്ടുമുന്‍പ് അരയന്നങ്ങള്‍ മധുരമായി പാടുമെന്ന സങ്കല്പത്തില്‍നിന്ന് ഒരാളുടെ ഏറ്റവും ഒടുവിലത്തെ പാട്ടിനെ സൂചിപ്പിക്കാന്‍ 'ഹംസഗാനം' (Swan song) എന്ന ശൈലി യൂറോപ്യന്‍ സാഹിത്യങ്ങളില്‍ സാധാരണ കണ്ടുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍