This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയര്‍ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അയര്‍ലണ്ട്

Ireland

ഗ്രേറ്റ് ബ്രിട്ടനു കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപ്. ബ്രിട്ടീഷ് ദ്വീപ സമൂഹത്തിലെ പ്രധാന ദ്വീപുകളില്‍ ഒന്നായ അയര്‍ലണ്ട് യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ ദ്വീപാണ്. അതിരുകള്‍: കിഴക്കും, തെ.കിഴക്കും ഐറിഷ് കടല്‍, തെക്കും പടിഞ്ഞാറും അത്‍ലാന്തിക് സമുദ്രം, വ. നോര്‍ത്ത് ചാനല്‍; വിസ്തൃതി: 84402 ച.കി.മീ. തെ.വ. ഏറ്റവും കൂടിയ നീളം 490 കി.മീ.; ഏറ്റവും കൂടിയ വീതി 176 കി.മീറ്ററും. അയര്‍ലണ്ടിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്‍ ദ്വീപ് ഐറിഷ് കടലിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായി അയര്‍ലണ്ടിനെ രണ്ടായി വിഭജിക്കാം. റിപ്പബ്ലിക് ഒഫ് അയര്‍ലണ്ടും, നോര്‍തേണ്‍ അയര്‍ലണ്ടും. അയര്‍ലണ്ട് ദ്വീപിന്റെ 5/6 ഭാഗത്തോളം വരുന്ന റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമാകുന്നു. വിസ്തൃതി: 70,282 ച.കി.മീ.; തലസ്ഥാനം: ഡബ്ലിന്‍. യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായി വര്‍ത്തിക്കുന്ന നോര്‍തേണ്‍ അയര്‍ലണ്ട് ദ്വീപിന്റെ വ.കിഴക്കന്‍ ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. വിസ്തൃതി: 14,120 ച.കി.മീ.; തലസ്ഥാനം: ബെല്‍ഫാസ്റ്റ്.

പാരമ്പര്യമായി അയര്‍ലണ്ട് ദ്വീപ് നാലു പ്രവിശ്യകളും 32 കൗണ്ടികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അയര്‍ലണ്ടിന്റെ വ. ഭാഗത്തുള്ള അള്‍സ്റ്റര്‍ പ്രവിശ്യയിലെ ഒന്‍പതു കൗണ്ടികളില്‍ ഫെര്‍മന, ടൈറോന്‍, ലണ്ടന്‍ഡറി, ആന്‍ട്രിം, ഡൗണ്‍, ആര്‍മാ എന്നീ കൗണ്ടികളും ലണ്ടന്‍ഡറി, ബെല്‍ഫാസ്റ്റ് എന്നീ കൗണ്ടിബറോകളും ഉള്‍പ്പെടുന്ന പ്രദേശമാണ് നോര്‍തേണ്‍ അയര്‍ലണ്ട് എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെഭാഗമായി തുടരുന്നത്. ശേഷിച്ച 26 കൗണ്ടികള്‍ റിപ്പബ്ലിക് ഒഫ് അയര്‍ലണ്ടിന്റെ ഭാഗമാണ്. അയര്‍ലണ്ട് എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1921 ഡി. 6-ലെ സന്ധി പ്രകാരം നിലവില്‍വന്ന ഐറിഷ് ഫ്രീ സ്റ്റേറ്റ് 1949 ഏ. 18-ന് റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട് ആയിത്തീരുകയും ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂവിജ്ഞാനീയം

ക്വാര്‍ട്ടെര്‍നറി ഹിമയുഗത്തിന്റെ പ്രഭാവം വ്യക്തമായി പ്രദര്‍ശിതമാകുന്ന ഹിമാനീഭവരൂപങ്ങള്‍ (glacial features) ആണ് അയര്‍ലണ്ടില്‍ പൊതുവേ കാണാവുന്നത്. ഹിമാനികള്‍ മൂലമുള്ള അപരദന(erosion)ത്തിന്റെയും നിക്ഷേപണ(deposition)ത്തിന്റെയും ലക്ഷണങ്ങള്‍ എല്ലായിടത്തുംതന്നെ പ്രകടമാണ്. വിശാലമായ സമപ്രായതലങ്ങളും (Pene-plains) ഏതാണ്ട് സമനിരപ്പായിക്കാണുന്ന അപരദനതലങ്ങളും (erosion surfaces) ഈ ദ്വീപില്‍ സാധാരണമാണ്. കുന്നുകളും താഴ്വാരങ്ങളും സമാന്തരവും സന്തുലിതവുമായ രീതിയില്‍ രൂപം കൊണ്ടിരിക്കുന്നു. മാധ്യ-സമുദ്രനിരപ്പില്‍ നിന്നും 600 മീറ്ററിലേറെ ഉയരമില്ലാത്ത കുന്നുകളാണ് പൊതുവേ ഉള്ളത്.

ദ്വീപിന്റെ അതിരുകളോടടുത്ത് പുരാതന ശിലാക്രമങ്ങളും ഉള്ളിലോട്ട് നൂതനശിലാക്രമങ്ങളും കണ്ടുവരുന്നു. ചുറ്റും അരികിലായുള്ള മലനിരകള്‍ ഒട്ടുമുക്കാലും പഴക്കമേറിയ ശിലകളുടെ വലിതസ്തരങ്ങള്‍ (folded strata) ഉള്‍ക്കൊള്ളുന്നു. ദ്വീപിന്റെ വ. പടിഞ്ഞാറരികില്‍ പാലിയോസോയിക് യുഗത്തിലെ ശിലാസമൂഹങ്ങള്‍ നിറഞ്ഞുകാണുന്നു. തെ. പടിഞ്ഞാറരികിലെ മുനമ്പുകളില്‍ ഡെവോണിയന്‍ ശിലാസമൂഹങ്ങളും കാര്‍ബോണിഫറസ്

യുഗത്തിലെ ഷെയ് ല്‍, ചുണ്ണാമ്പുകല്ലുകള്‍ തുടങ്ങിയവയുമാണുള്ളത്. ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളാണിവ. കാരന്റോഹില്‍ (1041 മീ.) ആണ് ഉയരംകൂടിയ കൊടുമുടി. മധ്യസമതലങ്ങളിലും ഡെവോണിയന്‍ - കാര്‍ബോണിഫറസ് സമൂഹങ്ങളുടെ ബാഹുല്യം കാണാം. തെ.പ. - വ.കി. ദിശയില്‍ ചെറിയ തോതില്‍ മടക്കപ്പെട്ടിട്ടുള്ള അടരുകളായാണ് ഈ ശിലാക്രമങ്ങളുടെ അവസ്ഥിതി. ഇടയ്ക്കിടെ ഗ്രാനൈറ്റ് അപനതി(anticline)കളുടെ ദൃശ്യതലങ്ങളും കാണാനുണ്ട്; ഇവ കാലിഡോണിയന്‍ പര്‍വതനകാലത്തേതാണെന്നു അനുമാനിക്കുന്നു. 15-30 മീ. കനത്തിലുള്ള അവസാദശിലാസ്തരങ്ങള്‍ ഇവിടെ സുലഭമാണ്; ഹിമനദീയനത്തിന്റെ ഫലമായി നിക്ഷേപിക്കപ്പെട്ടവയാണിവ. ചതുപ്പുകളും ധാരാളമായുണ്ട്.

ജലസമ്പത്ത്

അയര്‍ലണ്ടിന്റെ ഭൂപ്രകൃതിയില്‍ മനോഹാരിത വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് അവിടെയുള്ള നിരവധി നദികളും തടാകങ്ങളും. ദ്വീപിലെ ഏറ്റവും നീളം കൂടിയ നദി അത്‍ലാന്തിക്കിലേക്കൊഴുകുന്ന ഷാനണ്‍ (198 കി.മീ.) ആണ്; ഷാനണും പോഷകനദികളായ സക്ക്, ഇന്നി എന്നിവയും ചേര്‍ന്നു രാജ്യത്തിന്റെ ഏതാണ്ട് 1/5 ഭാഗം ജലസേചിതമാക്കുന്നു. ഈ നദീമാര്‍ഗങ്ങള്‍ അനേകം ഹിമാനീഭവ (glacial) തടാകങ്ങളിലൂടെ കടന്നുപോകുന്നു. പടിഞ്ഞാറന്‍ തീരത്തേക്കൊഴുകുന്ന മറ്റു നദികളൊക്കെത്തന്നെ നീളം കുറഞ്ഞവയാണ്. ദ്വീപിന്റെ തെക്കേ അറ്റത്തുള്ള നദികള്‍ നേരിട്ടു കടലിലേക്കൊഴുകാതെ മലനിരകളുടെ പ്രകൃതിക്കനുസരിച്ച് കി. പടിഞ്ഞാറായി ഒഴുകുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും നീളം കൂടിയതു ബ്ലാക്ക് വാട്ടര്‍ (167 കി.മീ.) ആണ്.

പല നദീമുഖങ്ങളും ഒന്നാംകിട തുറമുഖങ്ങളായി വികസിപ്പിച്ചിരിക്കുന്നു. 'മൂന്നു സഹോദരിമാര്‍' എന്നറിയപ്പെടുന്ന സുയിര്‍, നോര്‍, ബാരോ എന്നീ നദികളുടെ മുഖത്താണ് വാട്ടര്‍ഫോഡ് തുറമുഖം. ഡബ്ലിന്‍ നഗരം ലിഫി നദീമുഖത്തും വെക്സ്ഫോഡ് നഗരം സ്ലാനി നദീമുഖത്തുമാണ്. ബെല്‍ഫാസ്റ്റ് തുറമുഖം ലാഗന്‍ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു.

ഹിമ നദീയനം

അയര്‍ലണ്ടിലെ ഭൂപ്രകൃതിയുടെ സംരചനയില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള ഒരു പ്രക്രമമാണ് ഹിമനദീയനം. രണ്ടു ഹിമയുഗങ്ങളിലും തന്നെ ഈ ഭൂഭാഗം ഹിമാനികളുടെ അധിനിവേശത്തിനു വിധേയമായിരുന്നു. ദ്വീപിന്റെ തെ.പ. അരിക് മാത്രമാണ് ഹിമാവരണത്തില്‍നിന്നും വിമുക്തമായിരുന്നത്; ഹിമാനികളുടെ ഗതി മൂലം ദ്വീപിന്റെ പടിഞ്ഞാറേ പകുതിയില്‍ ഇളക്കമുള്ള മണ്ണ് അവശേഷിച്ചിട്ടില്ലാത്ത ഒരു സ്ഥിതി സംജാതമായി; കിഴക്കേ പകുതിയില്‍ അവസാദങ്ങളുടെ കനത്ത നിക്ഷേപങ്ങളും കാണാം. പ. കണ്ണിമാറാ പ്രദേശത്ത് മിക്കവാറും നഗ്നശിലാതലങ്ങളാണുള്ളത്. ഇടയ്ക്കിടെ വിസ്തൃതമായ ചതുപ്പുകള്‍ കാണപ്പെടുന്നു. കുന്നിന്‍പുറങ്ങള്‍ തികച്ചും സസ്യരഹിതമാണ്. ഒറ്റതിരിഞ്ഞുള്ള കൂറ്റന്‍ കരിമ്പാറകള്‍ ഇവിടെ സാധാരണമാണ്; ഇവ ഹിമാനികള്‍ വഹിച്ചുനീക്കി അവടവിടെ പ്രതിഷ്ഠിച്ചവയാണ്. വിസ്തൃതമായ ചുണ്ണാമ്പുകല്ലു പ്രദേശങ്ങളും ഇവിടെ കാണാം.

കിഴക്കേ പകുതിയിലെ ഭൂപ്രകൃതി തുലോം വ്യത്യസ്തമാണ്. 30-60 മീ. വരെ കനത്തില്‍ മണ്ണു മൂടിയ പ്രദേശങ്ങള്‍ ഇവിടെ സുലഭമാണ്. ഇവിടങ്ങളിലെ താണ ഭാഗങ്ങള്‍ വെള്ളം കെട്ടിനിന്നു ചതുപ്പുകളായിത്തീര്‍ന്നിട്ടുണ്ടെങ്കിലും വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള പ്രദേശങ്ങളൊക്കെ ഫലപുഷ്ടിയില്‍ മികച്ചുനില്ക്കുന്ന കൃഷിസ്ഥലങ്ങളായിരിക്കുന്നു. ഹിമാനീഭവ ഭൂരൂപങ്ങളുടെ സവിശേഷതകളായ എസ്കര്‍ (Esker), മൊറേന്‍ (Morraine), ഡ്രംലിന്‍ (Drumlin) തുടങ്ങിയ ഭൂരൂപങ്ങള്‍ ഈ പ്രദേശത്ത് ധാരാളമായി കാണാം; അങ്ങിങ്ങായി ഹിമാനീഭവതടാകങ്ങളും അവയുടെ തുടര്‍ച്ചയായി ആഴമുള്ള ചാലുകളും.

പൊതുവേ സങ്കീര്‍ണമായ തീരദേശമാണ് അയര്‍ലണ്ടിന്റേത്. തീരപ്രദേശം പാറക്കെട്ടുകള്‍ നിറഞ്ഞതും കൊടുങ്കാറ്റിന്റെ ശല്യം ഇടയ്ക്കിടെ അനുഭവപ്പെടുന്നതുമാകയാല്‍ ചുറ്റുമുള്ള കടല്‍ സുഗമമായ കപ്പല്‍സഞ്ചാരത്തിനു അനുയോജ്യമല്ല. അയര്‍ലണ്ടിലെ പ്രധാന തുറമുഖങ്ങളെല്ലാംതന്നെ നദീമുഖങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

സമശീതോഷ്ണമേഖലയില്‍ ഉള്‍പ്പെട്ട ഒരു ദ്വീപെന്ന നിലയില്‍ സമീകൃതവും സുഖകരവുമായ കാലാവസ്ഥയാണ് അയര്‍ലണ്ടില്‍ അനുഭവപ്പെടുന്നത്. ഋതുവ്യവസ്ഥകള്‍ക്കനുസരിച്ച് മാധ്യ-താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തീരെയും അഗണ്യമാണ്. എല്ലാ മാസങ്ങളിലും തികച്ചും സന്തുലിതമായി ലഭിക്കുന്ന വര്‍ഷപാതമാണുള്ളത്. ദ്വീപിന്റെ ഒട്ടുമുക്കാലും ഭാഗങ്ങളില്‍ വാര്‍ഷിക വര്‍ഷപാതത്തിന്റെ തോത് 75-125 സെ.മീ. ആണ്; ഉയര്‍ന്ന സ്ഥലങ്ങളിലും അത് ലാന്തിക് തീരത്തെ തുറന്ന പ്രദേശങ്ങളിലും മഴയുടെ അളവ് ഇതിലും കൂടുതലാണ്. ആണ്ടില്‍ ശ.ശ. 175 ദിവസമെങ്കിലും മഴയില്ലാത്ത പ്രദേശങ്ങളില്ല; 250 ദിവസവും മഴപെയ്യുന്ന സ്ഥലങ്ങളുമുണ്ട്. അത് ലാന്തിക് തീരത്തെ ശിശിരകാല താപനില ശ.ശ. 7°C ആണ്; ദ്വീപിന്റെ കിഴക്കന്‍ തീരത്തെത്തുമ്പോഴേക്കും ഇത് 5°C ആയി കുറയുന്നു. ഏറ്റവും കൂടുതല്‍ സൂര്യപ്രകാശമുള്ളത് ജൂണ്‍മാസത്തിലാണ്. താരതമ്യേന കൂടുതല്‍ സൂര്യപ്രകാശം അനുഭവപ്പെടുന്ന ലിന്‍സ്റ്ററില്‍ ജൂണ്‍മാസത്തില്‍ ഏഴു മണിക്കൂര്‍ വീതവും, ഡിസംബറില്‍ രണ്ടു മണിക്കൂര്‍ വീതവും മാത്രമേ സൂര്യന്‍ പ്രത്യക്ഷപ്പെടുന്നുള്ളു.

കോബ് നഗരിയും പുരാതന ദേവാലയവും

അയര്‍ലണ്ടില്‍ നിരന്തരമായി വീശുന്ന കാറ്റുകള്‍ പശ്ചിമവാതങ്ങള്‍ (westerlies) ആണ്. ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ഇടയ്ക്കിടെ കൊടുങ്കാറ്റടിക്കാറുണ്ട്. ഇതുമൂലം കപ്പല്‍യാത്രികര്‍ക്ക് വലുതായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നു. കൊടുങ്കാറ്റും തുടര്‍ന്നുള്ള മഴയും പലപ്പോഴും വമ്പിച്ച വിളനാശം സംഭവിപ്പിക്കുന്നു. ഏ-മേയ് മാസങ്ങളില്‍ അതിശൈത്യവും മഞ്ഞുംമൂലം പഴവര്‍ഗങ്ങളുടെയും മറ്റു വിളവുകളുടെയും ഉത്പാദനം കുറയാറുണ്ട്.

സസ്യജാലം

പ്രകൃത്യായുള്ള സസ്യജാലം ഹിമനദീയനത്തിന്റെയും ഏറിയകാലമായുള്ള മനുഷ്യോപയോഗത്തിന്റെയും ഫലമായി ഏതാണ്ട് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. വന്‍വൃക്ഷങ്ങള്‍ കുറവാണ്. ചുണ്ണാമ്പുപ്രദേശങ്ങള്‍ പൊതുവേ പുല്‍ത്തകിടികളാണ്; ഇവ മേച്ചില്‍സ്ഥലങ്ങളായി ഉപയോഗിക്കപ്പെട്ടുവരുന്നു. കുന്നിന്‍പുറങ്ങള്‍ ഒട്ടുമുക്കാലും തരിശായി കിടക്കുന്നു. അങ്ങിങ്ങായി ഓക്, ബെര്‍ച്ച് തുടങ്ങിയ വൃക്ഷങ്ങള്‍ ഒറ്റതിരിഞ്ഞു വളരുന്നു. നനവുള്ള പ്രദേശങ്ങള്‍ പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ മേച്ചില്‍പ്പുറങ്ങളായി മാറിയിരിക്കുന്നു. ശിലായുഗം മുതല്‍ തുടങ്ങിയ വെളിയാക്കലിന്റെ ഫലമായാണ് വനങ്ങള്‍ ഇല്ലാതായിരിക്കുന്നത്. ഇപ്പോള്‍ വനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചുവരുന്നു.

ഡബ്ലിന്‍ നഗരം

അത് ലാന്തിക് തീരത്തിനടുത്തുള്ള താഴ്വരപ്രദേശങ്ങളില്‍ നിത്യഹരിതവനങ്ങള്‍ കാണാനുണ്ട്. ഓക് തുടങ്ങിയ വിശാലപത്രവൃക്ഷങ്ങളാണ് അധികമുള്ളത്. ആര്‍ബ്യൂട്ടസ്, ലോറല്‍, റോഡഡെന്‍ഡ്രന്‍ മുതലായ സസ്യങ്ങളും സമൃദ്ധമായി വളരുന്നു. പടിഞ്ഞാറന്‍ തീരവും കാറ്റിനെ അഭിമുഖീകരിക്കുന്ന കുന്നിന്‍ചരിവുകളും വൃക്ഷശൂന്യമായി കാണപ്പെടുന്നു; കാറ്റിന്റെ ശക്തിയില്‍ വൃക്ഷങ്ങള്‍ക്കു വളര്‍ന്നുപൊങ്ങാനാകുന്നില്ല. ക്രോബെറി, ജൂനിപെര്‍ തുടങ്ങി അധികം ഉയരമില്ലാത്ത വൃക്ഷങ്ങളും ഇവിടെ കാണാം. പുല്‍പ്പടര്‍പ്പുകളും പായല്‍പ്പുറങ്ങളും സാധാരണമാണ്. കാറ്റിന്റെ ബാധയില്ലാത്ത മലഞ്ചെരിവുകള്‍ ആര്‍ദ്ര-ഉപോഷ്ണമേഖലയിലെപ്പോലെ സസ്യസമൃദ്ധമാണ്. പന്നലുകള്‍, പൂപ്പലുകള്‍ എന്നിവയുടെ ബാഹുല്യവുമുണ്ട്. കിലാര്‍ണ തടാക പ്രദേശമാണ് സസ്യസമൃദ്ധിയില്‍ മുന്നിട്ടുനില്ക്കുന്നത്.

ജന്തുവര്‍ഗം

വന്‍കരയുമായുള്ള ബന്ധം നേരത്തെതന്നെ വിഛേദിക്കപ്പെട്ടിരുന്നതിനാലാവാം, ജന്തുവര്‍ഗങ്ങള്‍ ഇംഗ്ലണ്ടിലേതിനെ അപേക്ഷിച്ച് കുറഞ്ഞുകാണുന്നു. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ താരതമ്യേന കൂടുതലുമാണ്. മനുഷ്യനോടൊപ്പം മറ്റു പ്രദേശങ്ങളില്‍നിന്നു കുടിയേറിവന്ന ഉഭയജീവികളും ഉരഗവര്‍ഗങ്ങളും ഇവിടെ കാണാം. തവളകള്‍, എലികള്‍, ന്യൂട്ട്, പല്ലികള്‍ തുടങ്ങിയവ ധാരാളമായുണ്ട്. മരംകൊത്തികള്‍, വാവലുകള്‍ തുടങ്ങിയവ കാണാനില്ല. വന്യമൃഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഇതര ഭൂഭാഗങ്ങളില്‍നിന്നു വ്യത്യസ്തവും സവിശേഷവുമായ ഒരു ജന്തുജാലമാണ് ഇവിടെയുള്ളത്. പ്രത്യേകയിനം മുയല്‍, നീര്‍നായ്, കാട്ടുകോഴി തുടങ്ങിയവ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

ധാതുക്കള്‍

ധാതുസമ്പത്തിന്റെ കാര്യത്തില്‍ വളരെ പിന്നാക്കമാണ് അയര്‍ലണ്ട്. ഇരുമ്പ്, കല്‍ക്കരി എന്നിവയില്‍ ഒട്ടും തന്നെ സ്വയം പര്യാപ്തമല്ല. ഈയം, നാകം, വെള്ളി, ചെമ്പ് എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ അടുത്ത കാലത്തായി കണ്ടെത്തിയിട്ടുണ്ട്; ഖനനം വിപുലപ്പെട്ടുവരുന്നു. ജിപ്സം, മാര്‍ബിള്‍ എന്നിവയാണ് മറ്റു ധാതുക്കള്‍.

അയര്‍ലണ്ടിലെ ചതുപ്പുപ്രദേശങ്ങളില്‍ ധാരാളമായി പീറ്റ് (peat) നിക്ഷേപങ്ങളുണ്ട്. ഇവ വ്യാപകമായി ഖനനം ചെയ്യപ്പെട്ടുവരുന്നു. ഇന്ധനമായി ഉപയോഗിക്കാവുന്ന പീറ്റ് ബ്രിക്കുകളുടെ (peat bricks) നിര്‍മാണത്തിനാണ് ഇവ പ്രയോജനപ്പെടുത്തുന്നത്. ഗുണം കുറഞ്ഞയിനം കല്‍ക്കരിയും അല്പമായി ലഭിക്കുന്നു. വന്‍കരത്തട്ടുകളില്‍ എണ്ണ കണ്ടെത്തുവാനുള്ള വിപുലമായ ശ്രമങ്ങളും നടന്നുവരുന്നു.

ചരിത്രം

പൂര്‍വചരിത്രം

പാര്‍ലമെന്റ് മന്ദിരം

ചരിത്രാതീതകാലം മുതല്‍ ജനവാസമുണ്ടായിരുന്ന അയര്‍ലണ്ട് ദ്വീപില്‍ വസിച്ചിരുന്ന ആദ്യജനവിഭാഗം പിക്ക്റ്റുകള്‍ (Picts) ആയിരുന്നു. പിന്നീട് അവിടെ കുടിയേറിപ്പാര്‍ത്തവരില്‍ പ്രധാന ജനവര്‍ഗം കെല്‍റ്റുകള്‍ (Celts) ആണ് (ബി.സി. 1000). അയര്‍ലണ്ടിലെ കെല്‍റ്റുകളും അവിടവിടെ ചെറിയരാജ്യങ്ങള്‍ സ്ഥാപിച്ചു. ഓരോന്നിലും തെരഞ്ഞെടുക്കപ്പെട്ട നേതാവ് 'രാജാവ്' എന്ന സ്ഥാനം സ്വീകരിച്ചു. പരമാധികാരിയായിരുന്ന രാജാവിനെ സഹായിക്കാന്‍ പ്രഭുക്കന്മാരടങ്ങിയ സഭകളും സ്ഥാപിതമായി. ക്രിസ്തുവര്‍ഷാരംഭത്തോടെ അള്‍സ്റ്റര്‍ (Ulster), മീത്ത് (Meath), ലെന്‍സ്റ്റര്‍ (Leinster), മണ്‍സ്റ്റര്‍ (Munster), കൊണാട്ട് (Connaught) എന്നിങ്ങനെ അഞ്ചു രാജ്യങ്ങള്‍ നിലവില്‍വന്നു. ഇവയില്‍ അള്‍സ്റ്ററും കൊണാട്ടും തമ്മില്‍ നടന്ന യുദ്ധം മൂലം അള്‍സ്റ്റര്‍ നാമാവശേഷമായി എന്നു സൂചനകളുണ്ട്. എ.ഡി. 4-ാം ശ.-ത്തില്‍ നടന്ന ഒരു യുദ്ധത്തിന്റെ ഫലമായി എയര്‍ഗിയാല (Airgialla) എന്ന രാജ്യം രൂപവത്കൃതമായി. എ.ഡി. 5-ാം ശ.-ത്തില്‍ നിയാല്‍ (Niall) എന്ന രാജാവ് പ്രബലമായ ഒരു രാജ്യം അയര്‍ലണ്ടിന്റെ മധ്യഭാഗത്തു സ്ഥാപിച്ചു. റോമന്‍ ആധിപത്യത്തിലായിരുന്ന ബ്രിട്ടനെതിരായി അയര്‍ലണ്ടിനെ അണിനിരത്തിയത് അദ്ദേഹമാണ്. ഇംഗ്ളീഷ് മിഷണറിയും അയര്‍ലണ്ടിലെ പാതിരിയുമായിരുന്ന സെ. പാട്രിക്കിനെ (389-461) തടവുകാരനാക്കിയതും ഇക്കാലത്താണ്. അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ ഭരണം നടത്തിയിരുന്നത് നിയാലും അദ്ദേഹത്തിന്റെ ബന്ധുക്കളുമായിരുന്നു. എ.ഡി. 465-ല്‍ അദ്ദേഹം നിര്യാതനായി. നിയാല്‍ കുടുംബത്തിലെ 42-ല്‍പ്പരം രാജാക്കന്മാര്‍ അയര്‍ലണ്ട് ഭരിച്ചിരുന്നു. പുറമേ നിന്നുള്ള പല ആക്രമണങ്ങളെയും അവര്‍ ചെറുത്തു. ബ്രിട്ടനില്‍ റോമന്‍ ആധിപത്യം ബലഹീനമായതോടുകൂടി അയര്‍ലണ്ടുകാര്‍ വെയില്‍സ്, സ്കോട്ട്‍ലന്‍ഡ് എന്നിവിടങ്ങളില്‍ അധിനിവേശം നടത്തി. ഇവരുടെ പിന്‍ഗാമികളില്‍ ചിലര്‍ സ്കോട്ട്‍ലന്‍ഡില്‍ 9-ാം ശ.-ത്തില്‍ രാജാക്കന്മാരാകുകയും ചെയ്തിരുന്നു.

നോര്‍സുകളുടെ ആക്രമണം

നോര്‍സുകള്‍ (നോര്‍ത്ത്മെന്‍ അഥവാ വൈക്കിങ്ങുകള്‍) അയര്‍ലണ്ടിന്റെ തീരങ്ങളില്‍ എത്തിയത് 795-ലായിരുന്നു. അന്നു മുതല്‍ അവര്‍ അയര്‍ലണ്ടില്‍ നിരന്തരമായ ആക്രമണങ്ങള്‍ നടത്തിവന്നു. നോര്‍സുകളുടെ ഒരു നേതാവായിരുന്ന തോര്‍ഗസ്റ്റ് (Thorgest) അയര്‍ലണ്ടിന്റെ പല ഭാഗങ്ങളും കീഴടക്കി. 8-ഉം, 9-ഉം ശ.-ങ്ങളില്‍ നോര്‍സുകളുടെ ആക്രമണം തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. അയര്‍ലണ്ടിലെ രാജാക്കന്മാര്‍ ഈ യുദ്ധങ്ങളില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി അയര്‍ലണ്ടിലെ പല ഭാഗങ്ങളിലും നോര്‍ത്ത്മെന്‍ അവരുടെ കോളനികള്‍ സ്ഥാപിച്ചു. ഡബ്ലിനും വാട്ടര്‍ഫോഡും അവരുടെ പ്രമുഖകേന്ദ്രങ്ങളായിത്തീര്‍ന്നു. കടല്‍ക്കൊള്ളയും വ്യാപാരവും തൊഴിലാക്കിയിരുന്ന നോര്‍സുകള്‍ ദ്വീപിലെ സാമൂഹികവ്യവസ്ഥിതിയില്‍ പല മാറ്റങ്ങളും വരുത്തി.

‌10-ഉം, 11-ഉം ശ.-ങ്ങളില്‍ അയര്‍ലണ്ടില്‍ പല സ്വതന്ത്രരാജ്യങ്ങളും നിലവില്‍വന്നു. ഇവ തമ്മിലുള്ള യുദ്ധങ്ങളും സാധാരണമായിരുന്നു. 1014-ലെ ക്ലോണ്‍ടാര്‍ഫ് (Clontarf) യുദ്ധം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഈ യുദ്ധത്തില്‍ നോര്‍സുകള്‍ പരാജിതരായി. അയര്‍ലണ്ട് സേനയെ നയിച്ചിരുന്ന ബ്രയനും (Brian Boramh) വധിക്കപ്പെട്ടു. ഈ യുദ്ധത്തോടുകൂടി നോര്‍സുകളുടെ ശക്തി ക്ഷയിച്ചെങ്കിലും ദ്വീപില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടില്ല. അയര്‍ലണ്ടില്‍ നിലവിലിരുന്ന സ്വതന്ത്രരാജ്യങ്ങളുടെ ശക്തിക്ഷയിക്കുകയും അധികാരമത്സരങ്ങള്‍ ഉണ്ടാകുകയും ചെയ്തു. 1175-ല്‍ കൊണാട്ടിലെ രാജാവ് ഇംഗ്ലണ്ടിലെ ഹെന്‍റി II രാജാവിന് (1133-89) അധികാരം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു.

നോര്‍വേയിലെ മാഗ്നസ് II (Magnus II) രാജാവ് അയര്‍ലണ്ടില്‍ അധികാരം ഉറപ്പിക്കുന്നതിന് ഒരു വിഫലശ്രമം നടത്തി. ഈ കാലഘട്ടത്തില്‍ ക്രിസ്തുമതത്തിന് അയര്‍ലണ്ടില്‍ സ്വാധീനം വര്‍ധിച്ചു. സാഹിത്യവും കലകളും രാജ്യത്ത് അഭിവൃദ്ധിപ്പെട്ടു.

=ആംഗ്ലോ-നോര്‍മന്‍ ആക്രമണം

ഹെന്‍റി II, 1171 ഒ. 17-നു അയര്‍ലണ്ടിലെ വാട്ടര്‍ഫോഡില്‍ വമ്പിച്ച സേനയുമായെത്തി. മിക്കവാറും രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ അധീശാധികാരം സ്വീകരിച്ചു; അള്‍സ്റ്ററിലെയും കൊണാട്ടിലെയും രാജാക്കന്മാര്‍ മാത്രം കീഴടങ്ങാന്‍ വിസമ്മതിച്ചു. 1175-ലെ വിന്‍ഡ്സര്‍ സന്ധി (Treaty of Windsor) യനുസരിച്ചു കൊണാട്ടിലെ രാജാവും ഇംഗ്ലണ്ടിലെ രാജാവിന്റെ അധീശത്വം അംഗീകരിച്ചു. ജോണ്‍ രാജാവിന്റെ (1167-1216) കാലത്താണ് ഇംഗ്ലീഷുഭരണത്തിന്‍ കീഴില്‍ അയര്‍ലണ്ട് ഏകീകരിക്കപ്പെട്ടത്. അദ്ദേഹം ഒരു സിവില്‍ ഭരണം അവിടെ സ്ഥാപിച്ചു.

ഹെന്‍റി III (1207-72) അയര്‍ലണ്ടിലെ ഭരണകൂടം കൂടുതല്‍ ശക്തിമത്തായ രീതിയില്‍ പുനഃസംഘടിപ്പിച്ചു. അയര്‍ലണ്ടിന്റെ ഭരണം കൂടുതല്‍ കേന്ദ്രീകൃതസ്വഭാവമുള്ളതാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് എഡ്വേര്‍ഡ് I (1239-1307) ആയിരുന്നു. (1300-നോടു കൂടി അയര്‍ലണ്ടിനു ലഭ്യമായ പ്രാതിനിധ്യസ്വഭാവമുള്ള നിയമനിര്‍മാണസമിതി 1800-വരെ നിലനിന്നു). 1315-ല്‍ സ്കോട്ട്‍ലന്‍ഡിലെ റോബര്‍ട്ട് ബ്രൂസിന്റെ സഹോദരനായ എഡ്വേര്‍ഡ് ബ്രൂസ് സൈന്യസമേതം അയര്‍ലണ്ടില്‍ എത്തി. 1316 മേയ് 1-നു അദ്ദേഹം അയര്‍ലണ്ടിലെ രാജാവായി സ്വയം പ്രഖ്യാപിച്ചു. ബ്രൂസിന് ഡബ്ലിന്‍ കീഴടക്കാന്‍ സാധിച്ചിരുന്നില്ല. ഏറെത്താമസിയാതെ ഇംഗ്ലീഷുകാര്‍ അവരുടെ ഭരണം വീണ്ടെടുത്തു; ബ്രൂസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. എങ്കിലും കുറേക്കാലത്തേക്ക് അയര്‍ലണ്ടിലെ പല രാജാക്കന്മാരും ഇംഗ്ലീഷ് ആധിപത്യത്തിനെതിരായി പോരാടിയിരുന്നു. ഇംഗ്ലണ്ടിനു പല പ്രശ്നങ്ങളുണ്ടായിരുന്നതുകൊണ്ട് അയര്‍ലണ്ടു കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ട്യൂഡര്‍ രാജാക്കന്മാര്‍ ഭരണാധികാരത്തിലെത്തിയപ്പോള്‍ (1485) അവര്‍ അയര്‍ലണ്ടിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ഹെന്‍റി ട്യൂഡര്‍ (1457-1509) ഇംഗ്ലണ്ടില്‍ ഭരണാധികാരത്തിലെത്തുമ്പോള്‍ കില്‍ഡെയറിലെ ജെറാള്‍ഡ് (Gerald Garret More) ആയിരുന്നു അയര്‍ലണ്ടിലെ പ്രബലന്‍. അയര്‍ലണ്ടിനെ ഏകീകരിച്ച് ശക്തമായ ഭരണകൂടം സ്ഥാപിക്കുവാനായിരുന്നു ജെറാള്‍ഡിന്റെ ശ്രമം. ഹെന്‍റി VII, തുടക്കത്തില്‍ ജെറാള്‍ഡിനെതിരെ നടപടി എടുത്തില്ലെങ്കിലും പിന്നീട് സര്‍ എഡ്വേര്‍ഡ് പൊയിനിംഗ്സിന്റെ (Sir Edward Poynings) നേതൃത്വത്തില്‍ ഒരു സേനയെ അയര്‍ലണ്ടിലേക്ക് അയച്ചു. അദ്ദേഹം ജെറാള്‍ഡിനെ തടവിലാക്കി ഇംഗ്ലീഷ് ആധിപത്യം പുനഃസ്ഥാപിച്ചു. പിന്നീട് ജെറാള്‍ഡിനെ ലോര്‍ഡ് ഡെപ്യൂട്ടി(വൈസ്രോയി)യായി നിയമനം നല്കി വിട്ടയച്ചു. ഹെന്‍റി VIII(1491-1547)-ന്റെ കാലത്ത് കില്‍ഡെയര്‍ പ്രഭുക്കന്മാരുടെ അധികാരം അസ്തമിച്ചു. അവരില്‍ പലരും വധിക്കപ്പെട്ടു. പിന്നീട് ലോര്‍ഡ് ഡെപ്യൂട്ടിയായി നിയമനം നല്കുന്നത് ഇംഗ്ലീഷുകാര്‍ക്കു മാത്രമായി. ഇക്കാലത്ത് അയര്‍ലണ്ടില്‍ ആംഗ്ലിക്കന്‍ മതവിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മേരി രാജ്ഞിയുടെ കാലത്ത് (1516-58) കത്തോലിക്കാമതം അവിടെ പ്രബലമായി. ഇംഗ്ളീഷുകാര്‍ കൂടുതലായി അയര്‍ലണ്ടില്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങി. എലിസബത്ത് I (1533-1603) കത്തോലിക്കാമതവിഭാഗത്തിന്റെ സ്വാധീനത കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് അവിടെ എതിര്‍പ്പുളവാക്കി. അതോടെ ഇംഗ്ലീഷ് ആധിപത്യത്തിനെതിരായുള്ള ചിന്താഗതിയും വളര്‍ന്നു. ഇംഗ്ളണ്ടിനോടുള്ള എതിര്‍പ്പിന്റെ കേന്ദ്രം അള്‍സ്റ്ററായിരുന്നു. ഈ എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ടു.

സ്റ്റുവര്‍ട്ട് വംശപരമ്പരയിലെ ജെയിംസ് I (1566-1625) എലിസബത്ത് രാജ്ഞിയുടെ പ്രോട്ടസ്റ്റന്റ് മതവിഭാഗത്തിനനുകൂലമായ നയം പിന്തുടര്‍ന്നു. അയര്‍ലണ്ടുകാരന്‍, ആംഗ്ലോ-അയര്‍ലണ്ടുകാരന്‍, ഇംഗ്ലീഷുകാരന്‍ എന്ന വ്യത്യാസങ്ങള്‍ അപ്രത്യക്ഷമാകുകയും ജനങ്ങള്‍ പൊതുവേ കത്തോലിക്കരെന്നും പ്രോട്ടസ്റ്റന്റുകാരെന്നും രണ്ടു ചേരികളായിത്തിരിയുകയും ചെയ്തു. മതപീഡനങ്ങളെ അതിജീവിച്ച് കത്തോലിക്കാമതവിഭാഗം അവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നു. കുറേപ്പേര്‍ യൂറോപ്പിലേക്കു കുടിയേറി. അവരുടെ ഭൂമി ഇംഗ്ലീഷ് വംശജര്‍ക്കും സ്കോട്ട്‍ലന്‍ഡുകാര്‍ക്കും നല്കപ്പെട്ടു. ഈ അവസരത്തില്‍ കൂടുതല്‍ പ്രോത്സാഹനം പ്രതീക്ഷിച്ച് സ്കോട്ടുകള്‍ അയര്‍ലണ്ടിലെത്തി. ചാള്‍സിന്റെ (1600-49) ഏകാധിപത്യഭരണത്തെയും അയര്‍ലണ്ടുകാര്‍ വെറുത്തു. ഭൂമിയുള്ള അയര്‍ലണ്ടുകാരുടെ അവകാശം നിലനിര്‍ത്തുവാനായി റോറി ഓമോര്‍ (Rory O' More), ഫെലിം ഒനീല്‍ (Phelim O'Neill) എന്നിവരുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി വിപ്ലവം ആരംഭിച്ചു. കത്തോലിക്കാമതവിഭാഗത്തില്‍പ്പെട്ട ഇംഗ്ലീഷുകാരും അവരോടു യോജിച്ചു. കലാപകാരികള്‍ രാജ്യഭരണം കൈക്കലാക്കുമെന്നു ഭയന്നപ്പോള്‍ ഇംഗ്ലീഷ് പ്രതിപുരുഷന്‍ അയര്‍ലണ്ടിന്റെ ഭരണം പാര്‍ലമെന്റ് കമ്മീഷണര്‍മാര്‍ക്കു കൈമാറി.

ക്രോംവെല്‍ ഭരണം

ഒലിവര്‍ ക്രോംവെല്‍ (1599-1658) അധികാരത്തില്‍ വരികയും ചാള്‍സ് തടവിലാക്കപ്പെടുകയും ചെയ്തപ്പോള്‍ അയര്‍ലണ്ടുകാര്‍ ചാള്‍സിനനുകൂലമായി. ഒരു പ്യൂരിറ്റന്‍ പാര്‍ലമെന്റിനെക്കാള്‍ ചാള്‍സിന്റെ ഭരണത്തെയാണ് അയര്‍ലണ്ടുകാര്‍ ഇഷ്ടപ്പെട്ടത്. തുടര്‍ന്ന് 1649 ആഗ. 12-ന് ക്രോംവെല്‍ അയര്‍ലണ്ട് കീഴടക്കാനുള്ള നീക്കം ആരംഭിച്ചു. തത്ഫലമായി അയര്‍ലണ്ടുകാര്‍ക്കു കീഴടങ്ങേണ്ടിവന്നു. അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്കെതിരായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കി. അനേകായിരം അയര്‍ലണ്ടുകാര്‍ നാടുവിട്ടുപോയി. 1653-ല്‍ ഐറിഷ് പാര്‍ലമെന്റും ഇംഗ്ലീഷ് പാര്‍ലമെന്റും സംയോജിപ്പിച്ചു. ക്രോംവെല്ലിന്റെ അന്ത്യംവരെ അയര്‍ലണ്ടില്‍ സമാധാനം നിലനിന്നു. ചാള്‍സ് II (1630-85) പിടിച്ചെടുക്കപ്പെട്ട ഭൂമി അയര്‍ലണ്ടുകാര്‍ക്കു തിരിച്ചുകൊടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കത്തോലിക്കനായ ജെയിംസ് II (1633-1701)-ന്റെ അനുരഞ്ജനനയവും അയര്‍ലണ്ടില്‍ വിജയിച്ചില്ല. ഇംഗ്ളീഷ് പാര്‍ലമെന്റ് ജെയിംസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം അയര്‍ലണ്ടില്‍ എത്തി വില്യം III (William of orange -1650-1702) ന് എതിരായ സമരം നയിച്ചെങ്കിലും വില്യമിന്റെ കീഴിലുണ്ടായിരുന്ന സേന അയര്‍ലണ്ടു സേനയെ 1690 ജൂല. 11-ന് ബൊയിന്‍ നദീതീരത്തു വച്ച് നിശ്ശേഷം തോല്പിച്ചു. ജെയിംസ് യൂറോപ്പിലേക്ക് ഓടിപ്പോയി.

1691-ല്‍ നോര്‍ത്ത് മണ്‍സ്റ്ററിലെ ലിമെറിക്കില്‍ (Limericks) വച്ചുണ്ടായ സന്ധിവ്യവസ്ഥകള്‍ അനുസരിച്ച് അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്കു നല്കപ്പെട്ട സൗജന്യങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. 1727-ല്‍ വോട്ടവകാശം പോലും എടുത്തുകളഞ്ഞു. സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിലും അയര്‍ലണ്ടുകാരായ കത്തോലിക്കര്‍ക്കെതിരായി വിവേചനപരമായ നടപടികള്‍ തുടര്‍ന്നു. ഉത്പാദനരംഗത്ത് ഇംഗ്ലീഷുകാര്‍ക്കെതിരായി അയര്‍ലണ്ടുകാര്‍ക്കു മത്സരിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. അയര്‍ലണ്ടില്‍നിന്നു കന്നുകാലികളും വാണിജ്യവിഭവങ്ങളും കയറ്റുമതി ചെയ്യുന്നതും നിരോധിച്ചു. അയര്‍ലണ്ടിനെ ഇംഗ്ലണ്ടിന്റെ ഒരു കോളനിയാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യം. ഇതിനെതിരായി ശബ്ദമുയര്‍ത്താന്‍ ചില രാഷ്ട്രീയസംഘടനകള്‍ അയര്‍ലണ്ടില്‍ ഉടലെടുത്തു. അമേരിക്കന്‍ സ്വാതന്ത്ര്യസമരം (1775-83) മൂലം അയര്‍ലണ്ടില്‍നിന്നും പട്ടാളത്തെ പിന്‍വലിക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതമായി. ഈ അവസരത്തില്‍ അയര്‍ലണ്ടിന്റെ ഭദ്രതയ്ക്കായി ഒരു ദേശീയ സന്നദ്ധസേന രൂപംകൊണ്ടു. ഇംഗ്ലീഷ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള അയര്‍ലണ്ടിന്റെ നടപടികളെത്തുടര്‍ന്നു വ്യാപാരനയങ്ങളില്‍ അയര്‍ലണ്ടിന് അനുകൂലമായവിധത്തില്‍ അയവുവരുത്തി. 1793-ല്‍ ഇംഗ്ലണ്ട് ഫ്രാന്‍സുമായി യുദ്ധത്തിലായിരുന്ന സന്ദര്‍ഭത്തില്‍ അയര്‍ലണ്ടിലെ കത്തോലിക്കര്‍ സമ്മര്‍ദതന്ത്രം ഉപയോഗിച്ചു വോട്ടവകാശം നേടിയെടുത്തു; പൂര്‍ണാവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു. 1791-ല്‍ സ്ഥാപിതമായ യുണൈറ്റഡ് ഐറിഷ്മെന്‍ (United Irishmen) എന്ന സംഘടനയില്‍ അനേകം കത്തോലിക്കര്‍ അംഗങ്ങളായി. പക്ഷേ, അയര്‍ലണ്ടിലെ കത്തോലിക്കരുടെയിടയില്‍ത്തന്നെ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തതിനാല്‍ ഈ സംഘടനയെ ഇംഗ്ലീഷുകാര്‍ക്ക് അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. ‌‌

ഗ്രേറ്റ് ബ്രിട്ടനുമായി സംയോജനം

ഐറിഷ് ലോര്‍ഡ് ചാന്‍സലറായ ജോണ്‍ ഫിറ്റ്സിബോണിന്റെ (John Fitzibbon) നേതൃത്വത്തില്‍ അയര്‍ലണ്ടും ഇംഗ്ലണ്ടും പൂര്‍ണമായി സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രക്ഷോഭം ആരംഭിച്ചു. അന്നത്തെ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയായ വില്യം പിറ്റ് (1759-1806) ഈ ആശയത്തെ അനുകൂലിച്ചു. അയര്‍ലണ്ട് നിയമസഭയും അനുകൂലമായ ഒരു പ്രമേയം പാസാക്കി. 1801-ല്‍ സംയോജനം നടന്നു. നാലു മതനേതാക്കന്മാര്‍ ഉള്‍പ്പെടെ 32 അംഗങ്ങളെ പ്രഭുസഭയിലേക്കും 100 അംഗങ്ങളെ ഹൗസ് ഒഫ് കോമണ്‍സിലേക്കും തെരഞ്ഞെടുക്കാനുള്ള അവകാശം അയര്‍ലണ്ടിനു ലഭിച്ചു. എന്നാല്‍ ഉദ്ദേശിച്ച നേട്ടങ്ങള്‍ ഉണ്ടാകാത്തതിനാല്‍ വീണ്ടും അസ്വസ്ഥതയുണ്ടായി. പ്രോട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ഡാനിയല്‍ ഓ കോണലിന്റെ (1775-1847) നേതൃത്വത്തില്‍ അയര്‍ലണ്ടിനെ വീണ്ടും ഒരു പ്രത്യേക രാഷ്ട്രമാക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. 'യങ് അയര്‍ലണ്ട് മൂവ്മെന്റ്' (Young Ireland Movement) എന്ന സംഘടനയും അദ്ദേഹത്തെ പിന്താങ്ങി. അയര്‍ലണ്ടിലുണ്ടായ ക്ഷാമവും വിളനാശവും 2 1/2 ലക്ഷത്തോളം ജനങ്ങളുടെ മരണത്തിനിടയാക്കി. 10 ലക്ഷത്തോളം ആളുകള്‍ നാടുവിട്ടുപോയി. ഈ പശ്ചാത്തലത്തില്‍ 'യങ് അയര്‍ലണ്ട് മൂവ്മെന്റ്' സായുധസമരം തന്നെ ആരംഭിച്ചു. അത് അടിച്ചമര്‍ത്തപ്പെട്ടതിനാല്‍ 'ഫീനിയന്‍ ബ്രദര്‍ഹൂഡ്' (Fenian Brotherhood), 'ക്ലാനാഗെയ് ല്‍' (Clan-na-Gael) എന്ന രണ്ടു പുതിയ സംഘടനകള്‍ രൂപമെടുത്തു.

ഹോംറൂള്‍

(Home Rule)

അര്‍ഡ് മോറെ ‍‍ടവര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റണ്‍ (1809-98) അയര്‍ലണ്ടില്‍ ചില ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതനായി. ഭൂനിയമങ്ങളില്‍ പല പരിഷ്കാരങ്ങളും അദ്ദേഹം ഏര്‍പ്പെടുത്തി. കുടിയാന്മാരെ ഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നത് തടഞ്ഞു. അയര്‍ലണ്ടുകാര്‍ തങ്ങളുടെ അവശതകള്‍ പരിഹരിക്കാനായി നിയമാനുസൃതമായ പരിപാടികളിലൂടെ ഹോംറൂള്‍ ലീഗ് (Home Rule League) സംഘടിപ്പിച്ചു. ചാള്‍സ് സ്റ്റുവാര്‍ട്ട് പാര്‍നലിന്റെ (Charles Stewart Parnell) നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കലിനെതിരായ ഉദ്യമങ്ങള്‍ തുടര്‍ന്നു. അതിന്റെ ഫലമായി ഭൂനിയമങ്ങളില്‍ അയര്‍ലണ്ടിലെ കര്‍ഷകര്‍ക്കനുകൂലമായി പല മാറ്റങ്ങളുമുണ്ടായി. പ്രശ്നങ്ങള്‍ ഇതുകൊണ്ട് പരിഹരിക്കപ്പെട്ടില്ല. ആയിടയ്ക്ക് ഐറിഷ് സെക്രട്ടറിയായിരുന്ന ഫ്രെഡറിക്ക് കാവെന്‍ഡിഷ് (Frederich Cavendish) വധിക്കപ്പെട്ടു. അയര്‍ലണ്ടിന് സ്വന്തമായ പാര്‍ലമെന്റുണ്ടായാല്‍ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു എന്ന നിഗമനത്തില്‍ ഗ്ലാഡ്സ്റ്റണ്‍ എത്തിച്ചേര്‍ന്നു. ഗ്ലാഡ്സ്റ്റണ്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ (1892) അയര്‍ലണ്ടിനു പ്രത്യേക പാര്‍ലമെന്റിനുവേണ്ടി ഒരു ബില്ല് അവതരിപ്പിച്ചു. പ്രഭുസഭ ഈ ബില്ല് തള്ളിക്കളഞ്ഞു. 1895 മുതല്‍ 1905 വരെയുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണകാലത്ത് ഹോംറൂള്‍ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള യത്നങ്ങള്‍ നടന്നു. പുതിയ രണ്ട് ഐറിഷ് സംഘടനകള്‍ ഇതിനിടയില്‍ പൊന്തിവന്നു: ഡോ. ഡഗ്ലസ് ഹൈഡിന്റെ നേതൃത്വത്തിലുള്ള ഗെയ്ലിക് ലീഗും (Gaelic League 1863), ആര്‍തര്‍ ഗ്രിഫിത്തിന്റെ (Arthur Griffith) നേതൃത്വത്തിലുള്ള ഷിന്‍ഫേനും (Sinn Fein-1905). പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു ഷിന്‍ഫേന്‍ എന്ന സംഘടനയുടെ ലക്ഷ്യം.

ലിബറല്‍ കക്ഷിക്കാര്‍ക്ക് അയര്‍ലണ്ടിലെ ദേശീയവാദികളുടെ സഹായം ആവശ്യമായിരുന്നതിനാല്‍ 1914-ല്‍ ഹോംറൂള്‍ ബില്‍ പാസാക്കി. പ്രൊട്ടസ്റ്റന്റ് മതവിഭാഗകേന്ദ്രമായിരുന്ന അള്‍സ്റ്റര്‍ ഇതില്‍ അസ്വസ്ഥമായി. അള്‍സ്റ്റര്‍ സന്നദ്ധസേനയെ സംഘടിപ്പിക്കുകയും ആയുധങ്ങള്‍ രഹസ്യമായി തയ്യാറാക്കുകയും ചെയ്തു. അയര്‍ലണ്ടിന്റെ തെക്കന്‍പ്രദേശക്കാരും സമരോത്സുകരായിത്തീര്‍ന്നതിനാല്‍ ഒരു ആഭ്യന്തരയുദ്ധത്തിന്റെ പ്രതീതി അയര്‍ലണ്ടിലുടനീളം ഉണ്ടായി. ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുദ്ധകാലത്ത് ഹോം റൂള്‍ ബില്‍ നടപ്പാക്കാതെ നിര്‍ത്തിവച്ചു. അങ്ങനെ താത്കാലികസമാധാനം ഉണ്ടായി.

ഷിന്‍ ഫേന്‍

ഈ സംഘടന ജര്‍മന്‍സഹായം പ്രതീക്ഷിച്ചുകൊണ്ട് അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ളിന്‍ ആക്രമിച്ച് അയര്‍ലണ്ടിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. എന്നാല്‍ ജര്‍മന്‍സഹായം ബ്രിട്ടീഷ് നാവിക സേന തക്കസമയത്ത് തകര്‍ത്തതിനാല്‍ ഷിന്‍ ഫേന്‍ നയിച്ച വിപ്ലവം പരാജയപ്പെട്ടു. ഇതിനു നേതൃത്വം നല്കിയ ഈമണ്‍ ഡീ വാലെറ (Eamon De Valera) ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടുവെങ്കിലും പിന്നീട് ശിക്ഷ ഇളവുചെയ്യപ്പെടുകയാണുണ്ടായത്. കാലക്രമത്തില്‍ ഷിന്‍ ഫേന്‍ ശക്തമായ ഒരു സംഘടനയായിത്തീരുകയും ദക്ഷിണ അയര്‍ലണ്ടിലെ പൊതുതെരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. ജയിച്ച പ്രതിനിധികള്‍ 1919 ജനു. 21-നു ഡബ്ലിനില്‍ സമ്മേളിച്ച് അയര്‍ലണ്ടിനെ ഒരു സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യാപിച്ചു; ഡീ വാലെറ പ്രസിഡന്റാകുകയും ചെയ്തു. ഈ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് സംരംഭം ആഭ്യന്തരയുദ്ധത്തോളമെത്തി. 1920-ല്‍ ഉത്തര അയര്‍ലണ്ടിനും ദക്ഷിണ അയര്‍ലണ്ടിനും പ്രത്യേക ഗവണ്‍മെന്റുകളും ഒരു സുപ്രീം കോ-ഓര്‍ഡിനേറ്റിങ് കൗണ്‍സിലും സ്ഥാപിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടന്നു. ഈ ഒത്തുതീര്‍പ്പ് ഉത്തര അയര്‍ലണ്ട് അംഗീകരിച്ചെങ്കിലും ദക്ഷിണ അയര്‍ലണ്ട് നിരാകരിച്ചു.

ഐറിഷ് ഫ്രീ സ്റ്റേറ്റ് (1922-നുശേഷം)

1921 ഡി. 6-ന് ആര്‍തര്‍ ഗ്രിഫിത്തും ലോയിഡ് ജോര്‍ജും ഒപ്പുവച്ച കരാറിലെ വ്യവസ്ഥയനുസരിച്ച് ദക്ഷിണ അയര്‍ലണ്ട് ഐറിഷ് ഫ്രീ സ്റ്റേറ്റ് (Irish Free State) ആയിത്തീര്‍ന്നു. 1922 ജനു. 15-നു ഔപചാരികമായി ഇതു നിലവില്‍വന്നു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍പ്പെട്ട ഒരു സ്വതന്ത്രരാജ്യമെന്ന പദവിയാണ് അതിനു നല്കിയിരുന്നത്. അയര്‍ലണ്ട് ദ്വീപിന്റെ ഉത്തരഭാഗം-നോര്‍തേണ്‍ അയര്‍ലണ്ട്-ബ്രിട്ടന്റെ ഭാഗമായിത്തുടര്‍ന്നു.

പൂര്‍ണ സ്വാതന്ത്ര്യത്തിനായി ഈമണ്‍ ഡീ വാലെറായുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടര്‍ന്നുവെങ്കിലും 1923 ഏ. 27-ന് ഷിന്‍ഫേനിന്റെ സൈനിക ഘടകമായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി(IRA) സായുധസമരം നിര്‍ത്തിവച്ചു. ആ വര്‍ഷംതന്നെ ഐറിഷ് ഫ്രീ സ്റ്റേറ്റിന് ലീഗ് ഒഫ് നേഷന്‍സില്‍ അംഗത്വം ലഭിച്ചു. 1925-ല്‍ നോര്‍തേണ്‍ അയര്‍ലണ്ടുമായുള്ള അതിര്‍ത്തി നിര്‍ണയിച്ചു. വില്യം കോസ്ഗ്രേവിന്റെ (William Cosgrave) നേതൃത്വത്തില്‍ അന്നു നിലവിലിരുന്ന ഗവണ്‍മെന്റിനു പൊതുജനപിന്തുണ നഷ്ടപ്പെട്ടു. 1927 സെപ്.-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡീ വാലെറയും അനുയായികളും പങ്കെടുത്തു. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ നിന്നു പൂര്‍ണമായും പിന്‍മാറുമെന്നും ഉത്തര അയര്‍ലണ്ടിനെ റിപ്പബ്ളിക്കിനോടു ചേര്‍ക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. 1932-ല്‍ ഡീ വാലെറ പ്രധാനമന്ത്രിയായി. 1937 ജൂല. 1-ന് നടന്ന ഹിതപരിശോധനയിലൂടെ ഒരു പുതിയ ഭരണഘടന നിലവില്‍വന്നു. ബ്രിട്ടീഷ് രാജാവിനെ ഈ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടേയില്ലായിരുന്നു. പുതിയ അയര്‍ സ്റ്റേറ്റ് (Eire State) പരമാധികാരമുള്ള സ്വതന്ത്രജനകീയ സ്റ്റേറ്റായിത്തീര്‍ന്നു. ഗെയ്ലിക് (Gaelic) ദേശീയഭാഷയായി അംഗീകരിക്കപ്പെട്ടു. 1938-ല്‍ ഡോ. ഡഗ്ലസ് ഹൈഡ് അയറിന്റെ ഒന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തില്‍ അയര്‍ സ്റ്റേറ്റ് നിഷ്പക്ഷത പാലിച്ചു.

റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട്

അയര്‍ലന്‍ഡ് ദ്വീപിലെ 26 കൗണ്ടികള്‍ ഉള്‍പ്പെടുന്ന സ്വതന്ത്രപരമാധികാര രാഷ്ട്രമാണ് റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട്. 'മരതക ദ്വീപ്' എന്ന പേരില്‍ അറിയപ്പെടുന്ന അയര്‍ലണ്ടിന്റെ ഹരിതാഭയാര്‍ന്ന ഭൂപ്രകൃതി മനോഹരമാണ്. നൂറ്റാണ്ടുകളോളം ബ്രിട്ടന്റെ അധീനതയിലായിരുന്ന അയര്‍ലണ്ട് 1921-ല്‍ സ്വാതന്ത്ര്യം നേടി.

1948 ഡി.-ല്‍ റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട് ആക്റ്റ് പാസ്സാക്കിയതിന്റെ ഫലമായി 1949 ഏ. 18-ന് ഐറിഷ് ഫ്രീ സ്റ്റേറ്റ് റിപ്പബ്ലിക് ഒഫ് അയര്‍ലണ്ട് ആയിത്തീര്‍ന്നു. അതോടെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 1955 ഡി. 14-ന് യു.എന്‍. അംഗത്വം നേടി.

ഡബ്ലിന്‍ സര്‍വകലാശാല

ഏഴായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അയര്‍ലന്‍ഡ് ദ്വീപിനെ അധിവസിച്ച ജനവിഭാഗങ്ങളുടെ പിന്‍ഗാമികളാണ് അയര്‍ലണ്ടിലെ തദ്ദേശീയര്‍. ഇവരില്‍ കെല്‍റ്റുകള്‍, വൈക്കിങ്സ്, നോര്‍മന്‍സ്, ബ്രിട്ടീഷ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

മൊത്തം ജനസംഖ്യയുടെ 3/5 ഉം നഗരങ്ങളിലും പട്ടണങ്ങളിലും നിവസിക്കുന്നു; ശേഷിക്കുന്നവര്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും. തലസ്ഥാന നഗരമായ ഡബ്ലിനും കോര്‍ക്കുമാണ് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍. നഗരവാസികളില്‍ ഭൂരിഭാഗവും കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും ഫ്ലാറ്റുകളിലും താമസിക്കുന്നു. ഗ്രാമപ്രദേശങ്ങളിലും ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മാണം വ്യാപിച്ചിട്ടുണ്ട്. മുന്‍പ് ഇവിടങ്ങളില്‍ ഓലമേഞ്ഞ കോട്ടേജുകളായിരുന്നു അധികവും.

റോമന്‍ കത്തോലിക്ക സഭ ഐറിഷ് ജനജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു. എല്ലാ ഐറിഷ് നഗരങ്ങളിലും കത്തോലിക്ക കത്തീഡ്രലുകളും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കത്തോലിക്ക പള്ളികളും കാണാം. കത്തോലിക്ക വിശ്വാസം ഐറിഷ് നിയമത്തെയും നിര്‍ണായകമാംവിധം സ്വാധീനിച്ചിട്ടുണ്ട്. ഉദാ. ഗര്‍ഭച്ഛിദ്രം അയര്‍ലണ്ടില്‍ നിയമവിരുദ്ധമാണ്. 1966 വരെ വിവാഹമോചനവും നിയമവിരുദ്ധമായിരുന്നു.

ഐറിഷ് ജനതയില്‍ 95 ശ.മാ. റോമന്‍ കത്തോലിക്കരാണ്. ചര്‍ച്ച് ഒഫ് അയര്‍ലണ്ട് ആണ് രാജ്യത്തെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്. മെഥഡിസ്റ്റ്, പ്രെസ്ബിറ്റേറിയന്‍ എന്നിവയാണ് മറ്റു പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകള്‍.

വളരെ ലളിതമാണ് ഐറിഷ് വിഭവങ്ങള്‍. നിത്യാഹാരത്തില്‍ മാട്ടിറച്ചി, ബ്രഡ്, കോഴിയിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നു. ഐറിഷ് സ്റ്റ്യൂ ആണ് അയര്‍ലണ്ടിലെ ഏറ്റവും പ്രസിദ്ധമായ വിഭവം. വേവിച്ച ഉരുളക്കിഴങ്ങ് കീറിയതും ഉള്ളിയും ആട്ടിറച്ചിയും ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്. ഉപ്പില്‍ വേവിച്ച പന്നിയിറച്ചിയും കാബേജും ഉരുളക്കിഴങ്ങുമാണ് മറ്റൊരു പരമ്പരാഗത വിഭവം.

അയര്‍ലണ്ടിന്റെ ഏറ്റവും ഇഷ്ടപാനീയം ബിയര്‍ ആകുന്നു. ബാര്‍ലി മാള്‍ട്ടില്‍ നിര്‍മിക്കുന്ന ഐറിഷ് വിസ്കിക്ക് ലോകം മുഴുവന്‍ വിപണി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വിസ്കി, ബ്രൗണ്‍ ഷുഗര്‍, ക്രീം എന്നിവ ചേര്‍ത്തു നിര്‍മിക്കുന്ന പാനീയമാണ് ഐറിഷ് കോഫി.

ഐറിഷ് ഭരണഘടന 6-നും 15-നും മധ്യേ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നു. സ്കൂളുകളില്‍ സിംഹഭാഗവും സ്വകാര്യമേഖലയിലാകുന്നു, പ്രധാനമായും റോമന്‍ കത്തോലിക്ക സഭയുടെയും ചര്‍ച്ച് ഒഫ് അയര്‍ലണ്ടിന്റെയും നിയന്ത്രണത്തില്‍. സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി ധനസഹായവും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്.

നാലു പ്രധാന സര്‍വകലാശാലകള്‍ അയര്‍ലണ്ടിലുണ്ട്: ഡബ്ളിന്‍ സിറ്റി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് ലിമെറിക്ക്, നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് ലിമെറിക്ക്, നാഷണല്‍ യൂണിവേഴ്സിറ്റി ഒഫ് അയര്‍ലണ്ട്.

ഷാനോന്‍ നദി

സേവന വ്യവസായവും ഉത്പാദനവുമാണ് ഐറിഷ് സമ്പദ്വ്യവസ്ഥയുടെ അടിത്തറ. നൂറ്റാണ്ടുകളോളം കൃഷിയായിരുന്നു ഐറിഷ് ജനതയില്‍ ഭൂരിഭാഗത്തിന്റെയും മുഖ്യ ഉപജീവനമാര്‍ഗം. എന്നാല്‍ 1920-കളോടെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം ഗണ്യമായി കുറഞ്ഞു.

വളക്കൂറുള്ള മണ്ണും മലയടിവാരങ്ങളിലെ മേച്ചില്‍പ്പുറങ്ങളുമാണ് അയര്‍ലണ്ടിന്റെ പ്രകൃതിവിഭവ വൈവിധ്യത്തിന്റെ മുഖ്യസവിശേഷത. ഗണ്യമായ തോതില്‍ ലെഡ്, സിങ്ക്, മാര്‍ബിള്‍, മറ്റു നിര്‍മാണ ശിലകള്‍ എന്നിവയുടെ നിക്ഷേപവുമുണ്ട്. ലോകത്തെ ഏറ്റവും വലിയ ലെഡ്-സിങ്ക് ഖനികളില്‍ ഒന്ന് അയര്‍ലണ്ടിലാണ്. പീറ്റ്, കല്‍ക്കരി, പ്രകൃതി എണ്ണ എന്നിവയുടെ നിക്ഷേപവും അയര്‍ലണ്ടിലുണ്ട്. തടി ഉള്‍പ്പെടെയുള്ള വനവിഭങ്ങളും ധനാഗമത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.

അയര്‍ലണ്ടിലെ തൊഴിലാളികളില്‍ പകുതിയും സര്‍വീസ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. മൊത്ത-ചില്ലറ വ്യാപാരം, കമ്യൂണിറ്റി സര്‍വീസ്, വിനോദ സഞ്ചാരം തുടങ്ങിയവയാണ് മുഖ്യ സേവന വ്യവസായ മേഖലകള്‍. വാണിജ്യം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളും രാഷ്ട്രത്തിന്റെ ധനാഗമ മാര്‍ഗത്തില്‍ നിര്‍ണയക പങ്കു വഹിക്കുന്നുണ്ട്.

ലഹരി പാനീയങ്ങള്‍, രാസപദാര്‍ഥങ്ങള്‍, യന്ത്രസാമഗ്രികള്‍, ഔഷധങ്ങള്‍, ഇലക്ട്രോണിക് സാമഗ്രികള്‍, ലോഹോത്പന്നങ്ങള്‍, പേപ്പര്‍, സംസ്കരിച്ച ആഹാര പദാര്‍ഥങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് അയര്‍ലണ്ടിന്റെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍.

സുഗമമായ ഗതാഗതത്തിന് അനുയോജ്യമായ റോഡുകളും, റെയില്‍ ശൃംഖലകളും അയര്‍ലണ്ടില്‍ ധാരാളമായുണ്ട്. ഡബ്ളിന്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാകുന്നു. ഷാനോണ്‍ ആണ് രാജ്യത്തെ മറ്റൊരു പ്രധാന വിമാനത്താവളം. കോര്‍ക്ക്, ഡബ്ലിന്‍, ലിമെറിക്ക്, റോസ്സ്‍ലാറെ, വാട്ടര്‍ഫോഡ് എന്നീ തുറമുഖങ്ങള്‍ രാജ്യത്തിന്റെ വിദേശ വാണിജ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നു. ഫ്രാന്‍സ്, ജര്‍മനി, യു.കെ., യു.എസ്. എന്നിവയാണ് അയര്‍ലണ്ടിന്റെ പ്രധാന വാണിജ്യ പങ്കാളികള്‍. രാസപദാര്‍ഥങ്ങള്‍, കംപ്യൂട്ടറുകള്‍, പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, വസ്ത്രങ്ങള്‍ എന്നിവ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നു. ഫലങ്ങള്‍, ധാന്യങ്ങള്‍, യന്ത്രസാമഗ്രികള്‍, മോട്ടോര്‍ വാഹനങ്ങള്‍, പെട്രോളിയം, പ്ലാസ്റ്റിക് എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രം കൂടിയാണ് അയര്‍ലണ്ട്.

ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമാണ് അയര്‍ലണ്ട് ഐറിഷ് ദേശീയത, ഇംഗ്ലണ്ടിലെയും ഐറിഷ് സ്റ്റേറ്റിലെയും പാര്‍ലമെന്ററി പാരമ്പര്യം, കത്തോലിക്കാദര്‍ശനം എന്നിവയുടെ സ്വാധീനത നിലനിര്‍ത്തിക്കൊണ്ടുള്ള ഒന്നാണ് അയര്‍ലണ്ടിന്റെ ഭരണഘടന. സമ്മതിദാനാവകാശം ഉപയോഗിച്ച് രാഷ്ട്രത്തലവനെ (പ്രസിഡന്റ്) ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കുന്നു. പ്രസിഡന്റിന്റെ കാലാവധി 7 വര്‍ഷമായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്റിന് ഡെയില്‍ (പ്രതിനിധിസഭ), സിനഡ് (സെനറ്റ്) എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളുണ്ട്. പ്രധാനമന്ത്രിയാണ് ഗവണ്‍മെന്റിന്റെ തലവന്‍; സുപ്രീം കോടതി പരമോന്നത കോടതിയും.

ഭരണസൗകര്യാര്‍ഥം രാജ്യത്തെ 27 കൗണ്ടികളും, 4 കൗണ്ടിബറോകളും, 7 ബറോകളും ആയി വിഭജിച്ചിരിക്കുന്നു.

ഭരണഘടനയിലെ വ്യവസ്ഥപ്രകാരം ഔദ്യോഗികഭാഷ ഐറിഷ് ആണ്; ഇംഗ്ലീഷ് രണ്ടാം ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട്.

നോര്‍തേണ്‍ അയര്‍ലണ്ട്

അള്‍സ്റ്റര്‍ പ്രവിശ്യയിലെ കൗണ്ടികളും തലസ്ഥാനമായ ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡറി എന്നീ ബറോകളും ഉള്‍പ്പെട്ട നോര്‍തേണ്‍ അയര്‍ലണ്ട് ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായി തുടരുന്നു. 1920-ലെ നിയമമനുസരിച്ചാണ് ഇതു നിലവില്‍വന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ് പലപ്പോഴായി പാസാക്കിയ നിയമങ്ങളിലൂടെ നോര്‍തേണ്‍ അയര്‍ലണ്ടിന് കൂടുതല്‍ സ്വയംഭരണാവകാശങ്ങള്‍ കൈവന്നു.

രണ്ടാം ലോകയുദ്ധകാലത്ത് ഐറിഷ് ഫ്രീ സ്റ്റേറ്റ് നിഷ്പക്ഷത പാലിക്കയാണ് ചെയ്തത്; എന്നാല്‍ നോര്‍തേണ്‍ അയര്‍ലണ്ട് ബ്രിട്ടന്റെ എല്ലാ സായുധസന്നാഹങ്ങള്‍ക്കും പിന്തുണ നല്കി സജീവമായി പങ്കുകൊണ്ടു.

നോര്‍തേണ്‍ അയര്‍ലണ്ടിലെ പ്രോട്ടസ്റ്റന്റുകാര്‍ക്ക് ആ രാജ്യം ബ്രിട്ടന്റെ ഭാഗമായി തുടരുന്നതു ഹിതകരമാണെങ്കിലും, ന്യൂനപക്ഷമായ കത്തോലിക്കര്‍ റിപ്പബ്ലിക്ക് ഒഫ് അയര്‍ലണ്ടിന്റെ ഭാഗമായിത്തീര്‍ന്നു കാണാനാണ് ഇഷ്ടപ്പെടുന്നത്. ഇതിന്റെ ഫലമായി നോര്‍തേണ്‍ അയര്‍ലണ്ടില്‍ രണ്ടു വിഭാഗക്കാരും തമ്മില്‍ ശക്തമായ സായുധസംഘട്ടനങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ രാഷ്ട്രീയക്കുഴപ്പം പരിഹരിക്കുന്നതിനു ഗ്രേറ്റ് ബ്രിട്ടന്‍ യത്നിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടിരിക്കയാണ്. 1973-ലെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം ജനങ്ങള്‍ ബ്രിട്ടന്റെ ഭാഗമായിത്തുടരുന്നതിനെ അനുകൂലിച്ചു.

1990-കളില്‍ ബ്രിട്ടീഷ് സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ഐ.ആര്‍.എ.യുടെ ശ്രമം പരാജയപ്പെടുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പുതിയ നേതൃത്വം വന്നുചേരുകയും ചെയ്തതോടെ സായുധപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്തു. ഇതിന്റെ ഫലമായി 1993-ല്‍ ഡൗണിങ് സ്ട്രീറ്റ് പ്രഖ്യാപനം ഒപ്പുവയ്ക്കപ്പെട്ടു. അള്‍സ്റ്റര്‍ യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവായ ഡേവിഡ് ട്രിംപിളിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിസമ്മേളനത്തെത്തുടര്‍ന്ന് 1998-ല്‍ ഒപ്പുവയ്ക്കപ്പെട്ട ബെല്‍ഫാസ്റ്റ് കരാറിന് (ഗുഡ് ഫ്രൈഡേ കരാര്‍) അയര്‍ലണ്ടിലെ മുഖ്യസമുദായങ്ങള്‍ അംഗീകാരം നല്കി. ഈ കരാര്‍പ്രകാരം നോര്‍തേണ്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍ക്കുമേലുള്ള റിപ്പബ്ലിക്കിന്റെ അവകാശവാദങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. എന്നുമാത്രമല്ല പുതിയ കരാര്‍ ഒരു ഐക്യഅയര്‍ലണ്ടിനുവേണ്ടിയുള്ള ആവേശം ഉണര്‍ത്തുവാനും സഹായകമായിട്ടുണ്ട്. ഈ കരാറിനെത്തുടര്‍ന്നു നോര്‍തേണ്‍ അയര്‍ലണ്ടില്‍ പുതിയ പാര്‍ലമെന്റ് നിലവില്‍വന്നു. ഡേവിഡ് ട്രിംപിള്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

2003 നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിനെത്തുടര്‍ന്നു രാഷ്ട്രീയരംഗം വീണ്ടും സംഘര്‍ഷഭരിതമായി. 2005-ല്‍ നടന്ന ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികളെ കൂടുതല്‍ അകറ്റുകയാണുണ്ടായത്. 2005 ജൂലായില്‍ ഐ.ആര്‍.എ. ആയുധമുപേക്ഷിക്കാനും രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും തീരുമാനിച്ചതോടെ സമാധാനപരമായ ഒരന്തരീക്ഷം നിലവില്‍ വന്നിട്ടുണ്ട്. നോ: ഗ്രേറ്റ് ബ്രിട്ടന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍