This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലവാസികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലവാസികള്‍

കേരളത്തിലെ വര്‍ണവ്യവസ്ഥയില്‍ ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും ഇടയ്ക്കുള്ളവരും പരമ്പരാഗതമായി ക്ഷേത്രസേവനങ്ങള്‍ അനുഷ്ഠിക്കുന്നവരും ആയ ജനവിഭാഗം. പിന്നെ അന്തരജാതികള്‍ എന്നു പറയുന്നു; അന്തരാളത്തിലുള്ളവരൊക്കെയും, പിന്നെ അമ്പലവാസികള്‍ ഒക്കെയും, ശൂദ്രരിങ്കല്‍നിന്നു കയറിയവര്, ബ്രാഹ്മണരിങ്കല്‍ നിന്നു കിഴിഞ്ഞത്. അതില്‍ വാരിയന്മാരും പൊറപ്പൊതുവാന്മാരും ശൂദ്രരിങ്കല്‍നിന്നു കയറിയവരാകുന്നു. പുഷ്പകന്‍, പിഷാരന്മാര്‍, പൊതുവാളും ബ്രാഹ്മണരിങ്കേന്നു കിഴിഞ്ഞത്' എന്നു കേരളോത്പത്തിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. നമ്പീശന്‍, പുഷ്പകന്‍, പൂപ്പള്ളി (പ്ലാപ്പള്ളി), ചാക്യാര്‍, ദൈവംപാടി (ബ്രാഹ്മണി), അടികള്‍, നമ്പിടി, നമ്പ്യാര്‍, പിഷാരോടി, വാരിയര്‍, നാട്ടുപ്പട്ടര്‍, തീയാട്ടുണ്ണി, കുരുക്കള്‍, പൊതുവാള്‍ എന്നിവര്‍ അമ്പലവാസികളുടെ ഉപവിഭാഗങ്ങളാണ്.

അമ്പലവാസികള്‍ :ഒരു പഴയകാലചിത്രം

എ.ഡി. 7-ാം ശ.-ത്തോടുകൂടി അമ്പലനിര്‍മാണം കേരളത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നു. അതോടെ ക്ഷേത്രങ്ങളില്‍ നിത്യനിദാനങ്ങള്‍ നിഷ്ഠയോടെ നടത്താന്‍വേണ്ടി അമ്പലവാസികളെ നിയോഗിച്ചുവന്നു. സാമൂഹികശ്രേണിയിലും പരമ്പരാഗതജാതിവ്യവസ്ഥയിലും പലതലങ്ങളില്‍ വര്‍ത്തിക്കുന്നവരാണിവര്‍. പ്രത്യേകമായ ചില സേവനങ്ങള്‍ അനുഷ്ഠിക്കുകയാണ് ഇവരുടെ കുലധര്‍മം. പൂണൂല്‍ ഉള്ളവരും ഇല്ലാത്തവരും, ദായക്രമത്തില്‍ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഇക്കൂട്ടരില്‍ ഉണ്ട്; പരസ്പരം കൂടിക്കഴിയുന്നവരും അല്ലാത്തവരും ആയ വിഭാഗങ്ങള്‍ ഉണ്ട്; പ്രവൃത്തിയിലും ആചാരനടപടികളിലും ദായക്രമത്തിലും ഒരുപോലെയും, അറിയപ്പെടുന്ന പേരില്‍ മാത്രം വ്യത്യസ്തവുമായ ഉപവിഭാഗങ്ങളും ഉണ്ട്. കേരളത്തിലെ സാംസ്കാരികമേഖലയില്‍ അമ്പലവാസികള്‍ക്കു പ്രധാനമായ ഒരു സ്ഥാനമാണുള്ളത്.

പ്രധാന ഉപവിഭാഗങ്ങള്‍ : (പുരുഷന്‍-സ്ത്രീ)

1. അടിയാള്‍-അടിയിശ്യാര്‍. ഭദ്രകാളിക്ഷേത്രങ്ങളായ കാവുകളില്‍ അര്‍ച്ചനയാണ് ഇവരുടെ പ്രവൃത്തി. മക്കത്തായമാണ് ദായക്രമം. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണര്‍ വിവാഹം ചെയ്യാറുണ്ട്. എന്നാല്‍ മുന്‍പറഞ്ഞ പ്രവൃത്തി ഇല്ലാതെ ഈ പേരില്‍ അറിയപ്പെടുന്നവരുമുണ്ട്. അവര്‍ക്കു പൂണൂല്‍ ഇല്ല. ദാരികവധം കഴിഞ്ഞുനില്ക്കുന്ന ഭദ്രകാളിയുടെ കോപാഗ്നിയെ കെടുത്തുന്നതിന് ഇളനീരിന്റെ മൂടുവെട്ടി ആടിയഭിഷേചിച്ചതിനു 'പാതിത്യം' കല്പിക്കപ്പെട്ട ബ്രാഹ്മണരുടെ വംശപരമ്പരയാണ് ഇവര്‍ എന്നും ഐതിഹ്യമുണ്ട്.

2. നമ്പീശന്‍-ബ്രാഹ്മണിയമ്മ. പൂജാപുഷ്പങ്ങള്‍ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കള്‍ തയ്യാറാക്കിക്കൊടുക്കുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രവൃത്തി. ഇവരില്‍ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. മക്കത്തായക്കാരായ സ്ത്രീകള്‍ക്കു സ്വജാതിയിലുള്ള ഭര്‍ത്താവു മരിച്ചാല്‍, രണ്ടാം വിവാഹത്തിലേര്‍പ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളു. സ്ത്രീകള്‍ക്കു പാട്ടുപാടി ദേവനെ സേവിക്കുക എന്നൊരു വിശേഷപ്രവൃത്തി കൂടിയുണ്ട്. ഇവര്‍ പാടുന്ന പാട്ടുകളാണ് 'ബ്രാഹ്മണിപ്പാട്ടുകള്‍'. പുഷ്പകന്‍ (ഉണ്ണി)-പുഷ്പിണി (അത്തേരമ്മ)-ഇവര്‍ ആചാരനടപടികളിലും മറ്റും നമ്പീശന്‍മാരോടു സമാനരാണ്; പേരില്‍ ഭേദമുണ്ടെങ്കിലും.

3. ചാക്കിയാര്‍-ഇല്ലോടിയമ്മ. തനി കേളീയവും മുന്‍പ് അമ്പലങ്ങളില്‍ വച്ചുമാത്രം പ്രത്യേകാവസരങ്ങളില്‍ പ്രയോഗിച്ചിരുന്നതും ആയ കൂത്ത്, കൂടിയാട്ടം എന്നീ പ്രകടനങ്ങള്‍ നടത്തുന്നവര്‍. പൂണൂലുണ്ട്; മരുമക്കത്തായമാണ് ദായക്രമം ; ഇല്ലോടിയമ്മമാരെ വിവാഹം കഴിക്കുന്നത് ഏറിയകൂറും കേരളബ്രാഹ്മണരാണ്. കൂത്തുപറഞ്ഞു വിജ്ഞാനവിതരണം ചെയ്യുന്നതിനാല്‍ ലഭിച്ച 'ശ്ലാഘ്യര്‍' എന്ന പേരാണ് പില്ക്കാലത്തു ചാക്കിയാര്‍ എന്നായതെന്ന് ഒരൈതിഹ്യമുണ്ട്; ശ്ലാഘ്യരെന്ന പദം ചാക്യാരെ സംസ്കൃതീകരിച്ചതുമാകാം.

4. നമ്പിയാര്‍-നങ്ങിയാര്‍. ചാക്യാര്‍കൂത്തില്‍ മിഴാവു കൊട്ടുകയാണു പ്രവൃത്തി. മരുമക്കത്തായക്കാരാണ് ഇവര്‍. സ്ത്രീകള്‍ സ്വജാതിക്കാരെയും ബ്രാഹ്മണരെയും വിവാഹം കഴിച്ചുവരുന്നു. പൂണൂല്‍ ഇല്ല. ഭ്രഷ്ടയായ ഒരു ഇല്ലോടിയമ്മയ്ക്കുണ്ടായ സന്താനങ്ങളുടെ വംശപരമ്പരയത്രെ നമ്പിയാര്‍വര്‍ഗം. പുഷ്പകന്മാരില്‍ ചിലരെ നമ്പിയാരെന്നു വിളിക്കാറുണ്ട്. അവര്‍ക്കു പൂണൂലുണ്ടായിരിക്കും. അമ്പലവുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പിയാന്മാരുണ്ട്. നായരുനമ്പ്യാന്മാര്‍ അതില്‍പ്പെടുന്നു. അമ്പലവുമായി ബന്ധമില്ലാത്തവരുടെ സ്ത്രീകളെ നങ്ങിയാരെന്നു വിളിക്കാറില്ല. നായരുനമ്പ്യാന്മാരില്‍ വളരെ സ്ഥാനികളുണ്ട്. അവരില്‍ പല കുടുംബങ്ങളിലെയും സ്ത്രീകള്‍ പല പേരുകളിലായി അറിയപ്പെടുന്നു. 'അപ്പിശ്ശി', 'കുഞ്ഞമ്മ', 'കുട്ടിയമ്മ' എന്നിവ അത്തരം ചില പേരുകളാണ്. ചെങ്ങഴിനമ്പിയാര്‍ സ്ത്രീകളെ എളേതമ്മ എന്നാണ് പറഞ്ഞുവരാറ്.

5. തിയ്യാടിനമ്പിയാര്‍-മരുമകളമ്മ. വിവിധവര്‍ണങ്ങളിലുള്ള ചില നാടന്‍ചൂര്‍ണങ്ങള്‍കൊണ്ട് അയ്യപ്പന്റെ രൂപം വരച്ചു വാദ്യമേളങ്ങളോടും പൂജാദിചടങ്ങുകളോടും കൂടി നടത്താറുള്ള തിയ്യാട്ട് എന്ന വഴിപാടിന്റെ നിര്‍വഹണമാണ് ഇവരുടെ കുലത്തൊഴില്‍. ഇവര്‍ മക്കത്തായക്കാരും പൂണൂല്‍ക്കാരുമാണ്. സ്വജാതിക്കാരും ബ്രാഹ്മണരും ആയി സ്ത്രീകള്‍ വൈവാഹികബന്ധത്തില്‍ ഏര്‍പ്പെട്ടുവരുന്നു; തിയ്യാട്ടുണ്ണിയെന്നും ചിലദിക്കില്‍ ഇവരെ പറഞ്ഞുവരുന്നു.

6. മൂത്തത്-മനയമ്മ. പുഷ്പങ്ങളും നിവേദ്യവസ്തുക്കളും ഒരുക്കുക, ഉത്സവകാലങ്ങളിലും മറ്റും തിടമ്പെഴുന്നെള്ളിക്കുക എന്നിവയാണ് ഇവരുടെ തൊഴില്‍. ദായക്രമം മക്കത്തായം; പൂണൂലുണ്ട്. നിയമപ്രകാരം പാടില്ലെങ്കിലും രണ്ടാം വിവാഹം ചെയ്യുന്നു. ആചാരാദികളിലും മറ്റും മൂത്തതിനു സമാനമായി 'നമ്പി' എന്ന പേരില്‍ ഒരു ശാഖയുണ്ട്. ദേവന് അകമ്പടിനില്ക്കുകയാണ് ഇവരുടെ പ്രവൃത്തി. 'വാള്‍നമ്പി' എന്നും പറയാറുണ്ട്. മൂത്തതിനെ 'മൂസ്സത്' എന്നും പറഞ്ഞുവരുന്നു. എന്നാല്‍ 'മൂസ്സ്' വേറെയുണ്ട്. 'അഷ്ടവൈദ്യമൂസ്സു'മാരും 'ഊരില്‍ പരിഷ മൂസ്സു'മാരും ഉദാഹരണമാണ്. ഇവര്‍ അമ്പലവാസികളില്‍പ്പെടില്ല.

7. വാരിയര്‍-വാരസ്യാര്‍. പൂജാപുഷ്പങ്ങള്‍ ഒരുക്കല്‍, ക്ഷേത്രശുചീകരണം എന്നിവയാണ് ഇവരുടെ തൊഴില്‍. മരുമക്കത്തായവും മക്കത്തായവും ഇവരുടെ ഇടയില്‍ നടപ്പുണ്ട്.

8. പിഷാരോടി-പിഷാരസ്യാര്‍. പ്രവൃത്തിയിലും ദായക്രമത്തിലും എല്ലാം വാരിയന്മാരെപ്പോലെയാണ് ഇവരും; എന്നാല്‍ പിഷാരോടിമാര്‍ക്കിടയില്‍ മരണം കഴിഞ്ഞുള്ള ശേഷക്രിയയില്‍ പിണ്ഡമില്ല; ആരാധനയേയുള്ളു. മരിച്ചയാളുടെ ആത്മാവിനെ വിഷ്ണുവിങ്കല്‍ സമര്‍പ്പിക്കുന്നു എന്നത്രെ ഇതിന്റെ സങ്കല്പം. പിഷാരോടിമാര്‍ പരിപൂര്‍ണ വൈഷ്ണവരാണെന്നു പറയാം. അവര്‍ കുറിയിടാന്‍ ഭസ്മം ഉപയോഗിക്കാറില്ല; ചന്ദനമേ ഉപയോഗിക്കൂ.

9. മാരാര്‍-മാരാസ്യാര്‍ (മാരാത്തി). അമ്പലങ്ങളില്‍ ഗീതവാദ്യങ്ങളുടെ ആവിഷ്കരണമാണു പ്രവൃത്തി. മക്കത്തായവും മരുമക്കത്തായവുമുണ്ട്. വാരിയര്‍ ചെയ്യാറുള്ള പ്രവൃത്തികള്‍ മാത്രം ചെയ്യുന്നവരും ഇവര്‍ക്കിടയിലുണ്ട്. പ്രവൃത്തിയിലും ആചാരദായക്രമങ്ങളിലും സമാനമായി പ്രവര്‍ത്തിക്കുന്നവരാണ് പൊതുവാള്‍, മാരാര്‍ക്കുറുപ്പ് എന്നിവര്‍.

10. പൊതുവാള്‍-പൊതുവാള്‍സ്യാര്‍. പൊതുവാളന്‍മാരില്‍ പലവിഭാഗങ്ങളുണ്ട്. ഒരു വിഭാഗം മൂത്തതിന്റെ വര്‍ഗത്തില്‍പ്പെട്ടവരാണ്. വടക്കന്‍ കേരളത്തിലാണ് ഇവരെ അധികമായി കണ്ടുവരുന്നത്. ക്ഷേത്രത്തില്‍ കഴകവൃത്തിയുള്ള ഒരു വിഭാഗം പൊതുവാളന്മാരുണ്ട്. ഇവരെ മാലപ്പൊതുവാളന്മാര്‍ എന്നു പറഞ്ഞുവരുന്നു. ചെണ്ടകൊട്ടുകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വിഭാഗത്തിനു ചെണ്ടപ്പൊതുവാളന്മാര്‍ എന്നാണു പേര്. ഇവരും അമ്പലവാസികളുടെ കൂട്ടത്തില്‍പ്പെടുന്നു. (നായര്‍ സമുദായത്തില്‍പ്പെട്ട പൊതുവാളന്മാര്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഉണ്ട്.)

(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍