This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിഘണ്ടു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 4 ജനുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

നിഘണ്ടു

Dictionary

ഏതെങ്കിലും ഒരു ഭാഷയിലെ അല്ലെങ്കില്‍ വിഷയത്തിലെ പദങ്ങളുടെ നിഷ്പത്തി, അക്ഷരവിന്യാസം, വ്യുത്പത്തി, ഉച്ചാരണം, അര്‍ഥവിവക്ഷ, പ്രയോഗഭേദങ്ങള്‍ തുടങ്ങിയവയുമായോ, അവയില്‍ ചിലതുമായോ ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു നിശ്ചിതസംവിധാനത്തില്‍ (പൊതുവേ അകാരാദിക്രമത്തില്‍) അടുക്കിവച്ച ശബ്ദകോശങ്ങള്‍.

ഒരു പദത്തിന് സമാനമായ പദങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള 'തെസാറസു'കള്‍, ഒരു പദത്തിന്റെ വ്യത്യസ്തപ്രയോഗസന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തി നിരത്തുന്ന 'ലെക്സിക്കനു'കള്‍, പര്യായകോശങ്ങള്‍, നാനാര്‍ഥകോശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തതരം നിഘണ്ടുക്കള്‍ ഉള്ളതായി കാണാം. ഇന്ന് ഒരു നിഘണ്ടുതന്നെ അതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പല ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ അതീവസമഗ്രമായും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അതില്‍ സഹജഭാഷാഗോത്രങ്ങളിലുള്ള സമാനശബ്ദങ്ങള്‍, ശബ്ദവിഭാഗസൂചന (നാമം, ക്രിയ, വിശേഷണം, അവ്യയം, വ്യാക്ഷേപകം എന്നിവയിലേതില്‍പ്പെടുന്നുവെന്നത്), വ്യാകരണകാര്യങ്ങള്‍, ക്രിയകളുടെ ഗണവിഭാഗം, അര്‍ഥഭേദങ്ങള്‍ എന്നിവയൊക്കെ നിഘണ്ടുക്കളുടെ സമഗ്രതയ്ക്ക് നിദാനമായി കണക്കാക്കപ്പെടുന്നു. അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന നിഘണ്ടുക്കള്‍ക്കു പുറമേ ഇന്ന് ഇലക്ട്രോണിക നിഘണ്ടുക്കളും (Electronic dictionaries) വൈവിധ്യമാര്‍ന്ന പ്രദൂരനിഘണ്ടുക്കളും (Online dictionaries) ധാരാളമുണ്ട്.

ചരിത്രം

അക്കാഡിയന്‍ സാമ്രാജ്യത്തിലെ ഒരു ചെറിയ ദ്വിഭാഷാ ക്യൂനിഫോം ശബ്ദകോശമാണ് ലഭ്യമായ ഏറ്റവും പ്രാചീന നിഘണ്ടു. അത് സുമേറിയന്‍-അക്കാഡിയന്‍ പദാവലി മാത്രമാണ്. മെസൊപ്പൊട്ടേമിയയില്‍ നിന്നു ലഭിച്ച അതിന് ബി.സി. ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ട് എന്നു കരുതപ്പെടുന്നു. ഇതിന്റെ ബാബിലോണിയന്‍ പതിപ്പെന്നു കരുതപ്പെടുന്ന ഒന്നാണ് ലഭ്യമായ പുരാതന ഏകഭാഷാനിഘണ്ടു. എ.ഡി. ഒന്നാം ശതകത്തില്‍ അലക്സാണ്ട്രിയയിലെ പാംഫിലസ് തയ്യാറാക്കിയതാണ് പ്രഥമ ഗ്രീക്ക് നിഘണ്ടു. എ.ഡി. അഞ്ചാം ശതകത്തില്‍ ഉണ്ടായ ഹെസിക്കിയസിന്റെയും മധ്യയുഗത്തിലുണ്ടായ ഹോണ്ടിയസിന്റെയും നിഘണ്ടുക്കള്‍ മികച്ച പുരാതന മാതൃകകളാണ്. ഒന്നാം ശതകത്തിലെ മാര്‍ക്കസ്ടെ ടെറെന്റിയസ് വാറോയുടെ ദ് ലിംഗ്വ ലാറ്റിന ആണ് പ്രാചീന ലാറ്റിന്‍ നിഘണ്ടുക്കളിലൊന്ന്. ബി.സി. 682-ലേതാണ് പ്രാചീന ജാപ്പനീസ് നിഘണ്ടു. എ.ഡി. 8-14 ശതകങ്ങള്‍ക്കിടയിലാണ് അറബി നിഘണ്ടുക്കള്‍ പിറന്നത്.

പ്രാചീന ആംഗലേയ നിഘണ്ടുക്കള്‍ പലതും ഫ്രഞ്ച്, ഇറ്റാലിയന്‍, ലാറ്റിന്‍ പദങ്ങളുടെ പട്ടിക നല്കുന്ന ദ്വിഭാഷാനിഘണ്ടുക്കളായിരുന്നു. എ.ഡി. 1480-ലാണ് ആദ്യ ഇംഗ്ലീഷ്-ഫ്രഞ്ച് നിഘണ്ടു നിലവില്‍ വന്നത്. അകാരാദിയിലല്ലാത്ത പ്രാചീന ഇംഗ്ലീഷ് നിഘണ്ടുക്കളില്‍ ശ്രദ്ധേയമായ ഒന്നാണ് എലിമെന്ററി (Elementarie). എ.ഡി. 1592-ലെ ഈ കൃതി രചിച്ചത് റിച്ചാര്‍ഡ് മുള്‍കാസ്റ്റര്‍ ആണ്. ഇംഗ്ലീഷിലെ ആദ്യത്തെ ശുദ്ധ അകാരാദി നിഘണ്ടു എ ടേബിള്‍ ആല്‍ഫബെറ്റിക്കല്‍ ആണ്. എ.ഡി. 1604-ല്‍ റോബര്‍ട്ട് കൗഡ്രേ എന്ന സ്കൂള്‍ അധ്യാപകനാണ് ഇതു തയ്യാറാക്കിയത്. ഇംഗ്ലീഷ് പദങ്ങള്‍ക്കൊപ്പം, ഹീബ്രു, ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലെ പദങ്ങള്‍ക്കും ഇതില്‍ ഇംഗ്ലീഷില്‍ ഹ്രസ്വനിര്‍വചനം നല്കിയിരിക്കുന്നു.

ഹെന്റി കോക്കറാമിന്റെയും (1625) കെര്‍സിയുടെയും (1702) നിഘണ്ടുക്കള്‍ പില്ക്കാല രചനകളില്‍ ശ്രദ്ധേയമാണ്.

വിഷയാധിഷ്ഠിതമായി പദങ്ങളെ ക്രമീകരിക്കുക എന്ന പഴയ രീതി കൈവിട്ടുകൊണ്ട് അകാരാദിക്രമം ദീക്ഷിച്ചും, നിഘണ്ടു ആവശ്യപ്പെടുന്ന സാമാന്യമായ ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചും സാമുവല്‍ ജോണ്‍സന്‍ തയ്യാറാക്കിയ എ ഡിക്ഷ്ണറി ഒഫ് ദി ഇംഗ്ലീഷ് ലാംഗ്വേജ് ആണ് ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആധുനിക നിഘണ്ടുവായി കണക്കാക്കപ്പെടുന്നത്. ഇതില്‍ 43,000 പദങ്ങളും 1,18,000 ഉദാഹരണങ്ങളും കൊടുത്തിരിക്കുന്നു.

1832-ല്‍ റോബര്‍ട്ട് ചേംബേഴ്സും വില്യം ചേംബേഴ്സും ചേര്‍ന്നു തയ്യാറാക്കിയ ചേംബേഴ്സ് ഡിക്ഷണറിയാണ് പില്ക്കാല കൃതികളില്‍ പ്രധാനം.

ആംഗലേയ നിഘണ്ടു നിര്‍മാണരംഗത്ത് പില്ക്കാലത്തുണ്ടായ ഒരു വലിയ മുന്നേറ്റംതന്നെയായിരുന്നു ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയുടെ പിറവി. 1882-ല്‍ തയ്യാറാക്കിയ ഇതിന്റെ നിര്‍മാണ- മുദ്രണപ്രവര്‍ത്തനങ്ങള്‍ 1928-ലാണ് പൂര്‍ത്തീകരിച്ചത്. 12 വാല്യങ്ങളിലായാണ് ഇത് അവതരിപ്പിച്ചത്.

നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും

ശബ്ദകോശങ്ങളും ഇതരകോശഗ്രന്ഥങ്ങളും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നിഘണ്ടുക്കളില്‍ പദാര്‍ഥം, നിഷ്പത്തി ഇത്യാദികളാണ് പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നത്. വിജ്ഞാനകോശങ്ങളില്‍ ബന്ധപ്പെട്ട വിഷയത്തിന്റെ അടിസ്ഥാനസ്പര്‍ശിയും സമഗ്രവുമായ വിവരണമാണ് നല്കുന്നത്. നിഘണ്ടുവിനെയും കോശഗ്രന്ഥത്തിലുള്‍പ്പെടുത്തിക്കാണുന്നു. അത് ശരിയായ രീതിയായല്ല ഇന്നു പരിഗണിക്കുന്നത്. കോശഗ്രന്ഥങ്ങള്‍ എന്നു പരാമര്‍ശിക്കപ്പെടേണ്ടത് വിജ്ഞാനകോശങ്ങളെത്തന്നെയാണ്. ശബ്ദതാരാവലി, മലയാളം ലക്സിക്കന്‍, അമരകോശം, രാമായണ്‍കോശ്, ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി, ഇംഗ്ലീഷ്-മലയാളം ഡിക്ഷ്ണറി എന്നിവ നിഘണ്ടുക്കളാണ്. എന്നാല്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, എന്‍സൈക്ലോപീഡിയ അമേരിക്കാന, ഗ്രേറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ, സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യവിജ്ഞാനകോശം, അഖിലവിജ്ഞാനകോശം തുടങ്ങിയവ വിജ്ഞാനകോശങ്ങളാണ്.

ഭാഷാനിഘണ്ടുക്കളും വിഷയാധിഷ്ഠിത നിഘണ്ടുക്കളും

ഒരു ഭാഷയിലെ വ്യത്യസ്ത പദങ്ങളുടെ അര്‍ഥം വിശദീകരിക്കുന്നവയാണ് നിഘണ്ടുക്കള്‍. എന്നാല്‍ ഒരു വിഷയത്തിലെ മാത്രം പദങ്ങളുടെ അര്‍ഥം വിശദീകരിക്കുന്നവയാണ് വിഷയാധിഷ്ഠിത നിഘണ്ടുക്കള്‍. ഇത്തരം ഐച്ഛികനിഘണ്ടുക്കള്‍ മൂന്നുതരമുണ്ട്. ഒന്ന് ബഹു-വിഷയ നിഘണ്ടു (ഉദാ. ബിസിനസ് ഡിക്ഷ്ണറി), ഏകവിഷയനിഘണ്ടു (നിയമനിഘണ്ടു), ഉപവിഷയനിഘണ്ടു (കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലാ). ഉദാഹരണത്തിന്, 23 ഭാഷകളിലുള്ള ഇന്ററാക്ടീവ് ടെര്‍മിനോളജി ഒഫ് യൂറോപ്പ് ബഹുവിഷയനിഘണ്ടു; അമേരിക്കന്‍ നാഷണല്‍ ബയോഗ്രഫി ഏകവിഷയനിഘണ്ടു; ആഫ്രിക്കന്‍ അമേരിക്കന്‍ നാഷണല്‍ നിഘണ്ടു ഉപവിഷയനിഘണ്ടു. ബഹുവിഷയനിഘണ്ടുക്കളില്‍ വിശദീകരണങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകൂ. ഉദാ. ഓക്സ്ഫഡ് ഡിക്ഷ്ണറി ഒഫ് വേള്‍ഡ് റിലിജിയന്‍. ഉപവിഷയനിഘണ്ടുക്കളിലാകട്ടെ, വിശദീകരണം താരതമ്യേന കൂടുതലായിരിക്കും. ഉദാ. ദി ഓക്സ്ഫഡ് ഡിക്ഷ്ണറി ഒഫ് ഇംഗ്ലീഷ് എറ്റിമോളജി.

വിഷയാധിഷ്ഠിത നിഘണ്ടുക്കളില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ആയുര്‍വേദ നിഘണ്ടുക്കള്‍. ആയുര്‍വേദത്തില്‍ പൊതുവെ നിഘണ്ടു രൂപത്തിലാണ് പരമ്പരാഗത ചികിത്സാ വിജ്ഞാനം രേഖപ്പെടുത്തിപോന്നിട്ടുള്ളത്.

നിഘണ്ടുക്കള്‍ ഭാരതത്തില്‍

ശബ്ദകോശം, പര്യായകോശം, നാനാര്‍ഥകോശം എന്നീ നിലകളിലാണ് ഭാരതത്തില്‍ നിഘണ്ടുക്കള്‍ ആദ്യം ഉണ്ടായിത്തുടങ്ങിയത്. മനഃപാഠമാക്കാന്‍ ഉദ്ദേശിച്ച് രചിച്ചവയാണവ. അവ അകാരാദിക്രമമോ പദസംവിധാനമോ ഒന്നും പാലിച്ചിരുന്നില്ല. വിഷയാധിഷ്ഠിതമായ പദവിഭജനരീതിയാണ് അവ പിന്തുടര്‍ന്നത്. ക്രി.മു. 700-നോടടുത്ത് യാസ്കന്‍ രചിച്ച നിരുക്തമാണ് ലഭ്യമായ പ്രഥമനിഘണ്ടുവെന്നു കരുതപ്പെടുന്നു. വേദങ്ങളില്‍ ഉപയോഗിച്ചിരുന്ന ചില പദങ്ങളുടെ വിവരണമാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. നിഘണ്ടുക്കളുടെ ആധുനികസങ്കല്പത്തോട് ഇണങ്ങുന്നതല്ലെങ്കിലും ലുപ്തപ്രചാരമായി വന്നിരുന്ന വൈദികപദങ്ങളുടെ അര്‍ഥവിവരണമടങ്ങിയ കൃതി എന്ന രീതിയില്‍ അതിന് പ്രസക്തിയുണ്ട്. വൈദികസംസ്കൃതകാലത്ത് ഇത്തരം 17-ലേറെ നിഘണ്ടുക്കള്‍ ഉണ്ടായിരുന്നതായി സംസ്കൃതസാഹിത്യ ചരിത്ര (വാചസ്പതിഗൈരോല)ത്തില്‍ പരാമര്‍ശിച്ചുകാണുന്നു. പക്ഷേ, അവയുടെ പ്രതികളൊന്നും ലഭിച്ചിട്ടില്ല.

തുടര്‍ന്ന് ലൗകിക സംസ്കൃത ഭാഷാകോശനിര്‍മാണമാണ് നടന്നിട്ടുള്ളത്. ശബ്ദകല്പദ്രുമ(രാജാ രാധാകാന്ത്ദേവ് ബഹാദൂര്‍)ത്തില്‍ അഗ്നിപുരാണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന അഭിധാനമാണ് സംസ്കൃതഭാഷയിലെ ആദ്യത്തെ കോശഗ്രന്ഥം എന്നു പ്രസ്താവിച്ചു കാണുന്നു. അമരകോശത്തിനു മുമ്പ് (നോ: അമരകോശം) ഭോഗീന്ദ്രന്‍, കാത്യായനന്‍, സഹസാംഗന്‍, വാചസ്പതി, രഭസപാലന്‍, രുദ്രന്‍, വ്യാഡി, വിശ്വരൂപന്‍, ശൂദ്രാംഗന്‍, ഭാഗുരി, വരരുചി, രന്തിദേവന്‍, അമരദത്തന്‍, ഗംഗാധരന്‍, താരപാലന്‍, വാമനന്‍, വിക്രമാദിത്യന്‍ എന്നീ പണ്ഡിതന്മാര്‍ നിഘണ്ടുക്കള്‍ രചിച്ചിട്ടുള്ളതായി പരാമര്‍ശങ്ങള്‍ കാണപ്പെടുന്നുണ്ട്. കൃതികള്‍ ലഭിക്കുകയോ പ്രകാശിതമാവുകയോ ചെയ്തിട്ടില്ല. ത്രികാണ്ഡശേഷം (പുരുഷോത്തമദേവന്‍) എന്ന നിഘണ്ടുവിന് ശ്രീലസ്കന്ദയതിവരന്‍ രചിച്ചിട്ടുള്ള സാരാര്‍ഥചന്ദ്രിക എന്ന വ്യാഖ്യാനത്തില്‍ ഒട്ടേറെ നിഘണ്ടുക്കളുടെയും തത്കര്‍ത്താക്കളുടെയും പേരുകള്‍ നല്കിയിട്ടുണ്ട്. മേദിനീകോശത്തില്‍ ദൈവജ്ഞാനമുഖമണ്ഡനം, സരസ്വതീനിഘണ്ടു, സിദ്ധൗഷധനിഘണ്ടു എന്നിവയാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിഘണ്ടുക്കളില്‍ പ്രസിദ്ധമായവയെന്നും ഇവയ്ക്ക് സിംഹളഭാഷയില്‍ ലിപ്യന്തരണം ഉണ്ടായിട്ടുണ്ടെന്നും സൂചിപ്പിച്ചു കാണുന്നു. അമരസിംഹന്റെ അമരകോശം പദ്യരൂപത്തില്‍ പര്യായപദങ്ങളും നാനാര്‍ഥ പദങ്ങളും സമാഹരിച്ചിട്ടുള്ള വിശിഷ്ടഗ്രന്ഥമാണ്. ഇതിന്റെ യഥാര്‍ഥ നാമം നാമലിംഗാനുശാസനം എന്നാണ്. പദങ്ങളോടൊപ്പം അവയുടെ ലിംഗവും വ്യക്തമാക്കിയിരിക്കുന്നു. 13000-ത്തോളം സംസ്കൃതശബ്ദങ്ങളെ 27 വര്‍ഗങ്ങളിലായി തിരിച്ച് മൂന്ന് കാണ്ഡങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നു. 1533 പദ്യങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. എല്ലാം അനുഷ്ടുപ്പ് വൃത്തത്തിലുള്ളവയാണ്. വിഷയങ്ങളെ ആസ്പദമാക്കിയാണ് വര്‍ഗീകരണം നിര്‍വഹിച്ചിരിക്കുന്നത്. ഈ കോശഗ്രന്ഥത്തിന് സംസ്കൃതത്തില്‍ മാത്രം നാല്പതിലേറെ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ പ്രസിദ്ധമായവയാണ് സുഭൂതിചന്ദ്രന്‍ (12-ാം ശ.) രചിച്ച കാമധേനു, ക്ഷീരസ്വാമി(11-ാം ശ.)യുടെ അമരകോശോദ്ഘാടനം, സര്‍വാനന്ദന്റെ (12-ാം ശ.) ടികാ സര്‍വസ്വം, ത്രിലോചനദാസന്റെ (12-ാംശ.) അമരകോശമാല, അപ്പയ്യദീക്ഷിതര്‍ (16-ാം ശ.) രചിച്ച അമരകോശ ടീക, നാരായണ ചക്രവര്‍ത്തിയുടെ പദാര്‍ഥകൌമുദി തുടങ്ങിയവ. മലയാളത്തിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈക്കുളങ്ങര രാമവാര്യരുടെ ബാലപ്രിയ, വാചസ്പതി പരമേശ്വരന്‍ മൂസ്സതിന്റെ പാരമേശ്വരി, ത്രിവേണി എന്നിവ മലയാള ഭാഷയിലുള്ള പ്രസിദ്ധ വ്യാഖ്യാനങ്ങളാണ്. രാമപുരത്തു വാര്യരുടെ ലഘുഭാഷയാണ് പ്രഥമ സംസ്കൃതാഖ്യാനം എന്നു കരുതപ്പെടുന്നു.

നിഘണ്ടുക്കള്‍ അമരകോശത്തിനു മുമ്പ്. അമരകോശത്തിനുമുമ്പു തന്നെ സംസ്കൃതഭാഷയില്‍ ഒട്ടേറെ നിഘണ്ടുക്കളും പര്യായകോശങ്ങളും നാനാര്‍ഥകോശങ്ങളും ഉണ്ടായിരുന്നു. യാസ്കന്‍ രചിച്ച നിരുക്തം, പ്രാതിശാഖ്യഗ്രന്ഥങ്ങള്‍, വ്യാഡി, കാത്യായനന്‍, ധന്വന്തരി, കേശവന്‍ തുടങ്ങിയ സംസ്കൃതാചാര്യന്മാരുടെ ശബ്ദകോശങ്ങള്‍ എന്നിവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ധന്വന്തരിയുടെ കോശഗ്രന്ഥത്തില്‍ ഒട്ടേറെ അപൂര്‍വ സസ്യങ്ങളുടെയും ഔഷധച്ചെടികളുടെയും പ്രാധാന്യവും വിവരണവും അടങ്ങിയിരിക്കുന്നു. വ്യാഡി, കാത്യായനന്‍ തുടങ്ങിയവരുടെ നിഘണ്ടുക്കളെക്കുറിച്ച് ശരിക്കറിയാന്‍ കഴിയുന്നത് പിന്‍ഗാമികളുടെ കോശഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളില്‍ നിന്നുമാണ്.

പര്യായകോശങ്ങള്‍

അമരസിംഹനെ അനുകരിച്ച് അനവധി ശബ്ദകോശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആറാം ശതകത്തില്‍ ശാശ്വതന്‍ അനേകാര്‍ഥസമുച്ചയവും മഹാക്ഷപണകന്‍ ഒന്‍പതാം ശതകത്തില്‍ അനേകാര്‍ഥധ്വനിമഞ്ജരിയും രചിച്ചു. ഹലായുധന്റെ (10-ാം ശ.) അഭിധാനരത്നമാല, യാദവപ്രകാശന്‍ രചിച്ച (12-ാം ശ.) വൈജയന്തികോശം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. 11-ാം ശതകത്തില്‍ പുരുഷോത്തമദേവന്‍ രചിച്ച ത്രികാണ്ഡകോശം, അമരകോശത്തിന്റെ അനുബന്ധമായി കണക്കാക്കാവുന്ന കൃതിയാണ്. ഇതിന് അമരവിവേകം, അമരശേഷം എന്നീ പേരുകളിലും പ്രസിദ്ധിയുണ്ട്. ഹേമചന്ദ്രന്റെ അഭിധാനചിന്താമണിയും പ്രസിദ്ധമായ ഒരു ശബ്ദകോശമാണ്. ഇതില്‍ പര്യായപദങ്ങളും അനേകാര്‍ഥപദങ്ങളും ചേര്‍ത്തിട്ടുണ്ട്. പര്യായപദങ്ങള്‍ക്കായി ആറ് കാണ്ഡങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. നാനാര്‍ഥപദങ്ങള്‍ പ്രക്ഷിപ്തമായ രണ്ടാം ഭാഗത്തില്‍ വിശദീകരിച്ചിരിക്കുന്നു. ഈ കൃതിക്ക് എട്ടോളം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ ദ്വിരൂപകോശം (മഹാക്ഷപണകന്‍), മാതൃകാനിഘണ്ടു (മഹീദാസന്‍), അവ്യയകോശം (മഹാദേവന്‍) വൈജയന്തി (യാദവ പ്രകാശന്‍), ലിംഗവിശേഷവിധി (വ്യാഡി), പഞ്ചതത്ത്വപ്രകാശം (വേണീദത്തന്‍), ഗണിതനാമമാല (ഹരിദത്തന്‍), ശാരദീനാമമാല (ഹര്‍ഷകീര്‍ത്തി), ശബ്ദസംഗ്രഹനിഘണ്ടു (അഗസ്ത്യന്‍), നാനാര്‍ഥസംഗ്രഹം (അജയപാലന്‍), പ്രയുക്തപദമഞ്ജരി (കാളിദാസന്‍), ശബ്ദാര്‍ണവം (കാശിനാഥര്‍) ശബ്ദമാല (ഗോപിനാഥന്‍), നാമാവലി (ഗോവര്‍ധനന്‍), ശബ്ദസാഗരം (ഗോവിന്ദശര്‍മ), അഭിധാനതന്ത്രം (ജടാധരാചാര്യര്‍), നിഘണ്ടു (ജൈമിനി), കോമളകോശസംഗ്രഹം (തീര്‍ഥസ്വാമി), ഗീര്‍വാണ ഭാഷാഭൂഷണം (ത്രിവിക്രമാചാര്യന്‍), നാനാര്‍ഥരത്നമാല (ദണ്ഡനാഥന്‍) നാനാര്‍ഥ സമുച്ചയം (ധരണീശന്‍), കവിജീവനം (ധര്‍മരാജന്‍), ബാലപ്രബോധിക (നത്കീര്‍കവി), വര്‍ണാഭിധാനം (നന്ദനംഭട്ടാചാര്യ), രാജനിഘണ്ടു (നരസിംഹപണ്ഡിതന്‍), രാജവല്ലഭം (നാരായണദാസന്‍), രത്നകോശം (നരസിംഹമുനി) ശബ്ദചന്ദ്രിക (ബാണഭട്ടന്‍), ത്രിരൂപകോശം (ബില്‍ഹണന്‍), നാമസംഗ്രഹനിഘണ്ടു (ഭാര്‍ഗവാചാര്യ) നാമമാല (ഭോജരാജന്‍), മംഖകോശം (മംഖന്‍), ശബ്ദരത്നാവലി (മധുരേശന്‍), പദചന്ദ്രിക (മയൂരഭട്ടന്‍), അനേകാര്‍ഥതിലകം (പ്രദീപന്‍) തുടങ്ങിയവയാണ്. ഇവ കൂടാതെ വാചസ്പതി ഗൈരോല സംസ്കൃതസാഹിത്യചരിത്രത്തില്‍ ചില നിഘണ്ടുക്കളെക്കുറിച്ച് പരാമര്‍ശിച്ചുകാണുന്നുണ്ട് (പുറം. 620). 17-ാം ശതകത്തില്‍ മാധവകരന്‍ പര്യായരത്നമാലയും പരിചരണസേനന്‍ പര്യായമുക്താവലിയും രചിച്ചു. ഇംഗ്ളീഷിലെ തെസാറസ് (ഠവലമൌൃെല) സംസ്കൃതത്തിലെ നിഘണ്ടുവിന് സമാനമാണ്.

അനേകാര്‍ഥ കോശങ്ങള്‍

സംസ്കൃതത്തില്‍ പര്യായകോശങ്ങള്‍ക്കുള്ള പ്രാധാന്യം അനേകാര്‍ഥ കോശങ്ങള്‍ക്കും നല്‍കി വന്നിരുന്നു. അജയപാലന്‍, മംഖന്‍, ഹേമചന്ദ്രന്‍, കേശവന്‍ തുടങ്ങിയവരാണ് അനേകാര്‍ഥകോശങ്ങള്‍ രചിച്ച് പ്രസിദ്ധി നേടിയവര്‍.കേശവന്‍ രചിച്ച നാനാര്‍ഥാര്‍ണവ സംക്ഷേപം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. മേദിനീകരന്‍ (13-ാം ശ.) രചിച്ച അനേകാര്‍ഥതിലകവും, ഇരുഗപ്പദണ്ഡാധിനാഥന്‍ (14-ാം ശ.) രചിച്ച നാനാര്‍ഥരത്നമാലയും പ്രാധാന്യമര്‍ഹിക്കുന്ന നാനാര്‍ഥ കോശങ്ങളാണ്. ഇവ കൂടാതെ ചില വിശിഷ്ട കോശഗ്രന്ഥങ്ങള്‍ രചയിതാക്കളാരെന്ന് പറയാനാവാതെ ലഭ്യമായിട്ടുണ്ട്. അമരമാല, ഉത്പലിനി, അസാലതി പ്രകാശം, ആനന്ദകോശം, ഊഷ്മവിവേകം ഇന്ദുകോശം, ധന്വന്തരീനിഘണ്ടു, ദണ്ഡികോശം, സുഭൂതികോശം, നക്ഷത്രാഭിധാനം, ദേശീകോശം, നാനാര്‍ഥമഞ്ജരി, നാമനിധാനം, പദ്മകോശം, മഹാഘണ്ഡനകോശം, പദരത്നാവലി, രാജകോശനിഘണ്ടു, ഗോവര്‍ധനകോശം, ശബ്ദരത്നസമുച്ചയം, സകലഗ്രന്ഥദീപിക സകാരഭേദ, സജ്ജീവനി, സന്മുഖവിവൃതിനിഘണ്ടു, സരസശബ്ദസരണി, സരസ്വതീനിഘണ്ടു, സാധ്യകോശം, സിദ്ധൌഷധനിഘണ്ടു തുടങ്ങിയ കോശഗ്രന്ഥങ്ങളാണിവ.

ഇവ കൂടാതെ പാണിനി ദ്വിരൂപകോശം എന്ന പേരില്‍ ഒരു കോശഗ്രന്ഥം രചിച്ചിട്ടുണ്ടെന്ന് സത്യവ്രതസമാശ്രയി എന്ന സംസ്കൃതപണ്ഡിതന്റെ നിഗമനങ്ങള്‍ ഉദ്ധരിച്ച് ഗൈരോല സംസ്കൃതസാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോശ നിര്‍മാണത്തില്‍ ചില ജൈന ആചാര്യന്മാരും ഏര്‍പ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് ബൃഹത്കഥാകോശം (ഹരിഷേണന്‍).

ആധുനികകാലത്ത് രചിക്കപ്പെട്ടിട്ടുള്ള ചില പ്രധാന സംസ്കൃത കോശഗ്രന്ഥങ്ങളാണ് കോശകല്പതരു (വിശ്വനാഥന്‍), കോശകൌമുദി (രാമദത്തത്രിപാഠിശാസ്ത്രി), കോശാവതംസം (രാഘവകവി), ധര്‍മകോശം (ലക്ഷ്മണശാസ്ത്രി), ഭോടസംസ്കൃതാഭിധാനം (ലോകേശ ചന്ദ്രന്‍), മീമാംസാ കോശം (കേവലാനന്ദ), വാചസ്പത്യം (തര്‍ക്കവാചസ്പതി താരാനാഥ ഭട്ടാചാര്യ) തുടങ്ങിയവ. ഇവകൂടാതെ പേര്‍ഷ്യന്‍ സംസ്കൃതഭാഷാ നിഘണ്ടുവായ പാരസികപ്രകാശവും (അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രേരണമൂലം നിര്‍മിച്ചത്) പായതാവി (പ്രാകൃതലക്ഷ്മി നാമമാല) എന്ന പേരില്‍ ധനപാല പണ്ഡിതന്‍ രചിച്ച പ്രാകൃതഭാഷാ നിഘണ്ടുവും മോണിയര്‍ വില്യംസ്, ആപ്തെ തുടങ്ങിയ പണ്ഡിതന്മാരുടെ സംസ്കൃത ഇംഗ്ലീഷ് നിഘണ്ടുക്കളും ഇംഗ്ളീഷ് സംസ്കൃത നിഘണ്ടുവും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്ന കോശഗ്രന്ഥങ്ങളാണ്.

ആധുനിക ഭാരതീയ ഭാഷകളില്‍

സി.പി. ബ്രൗണിന്റെയും ക്യാമ്പ്ബെല്ലിന്റെയും തെലുഗു-ഇംഗ്ലീഷ് ഡിക്ഷ്ണറികള്‍ തെലുഗുഭാഷയിലെ അതിബൃഹത്തായ കോശഗ്രന്ഥങ്ങളാണ്. തെലുഗു ഭാഷാസമിതിക്കുവേണ്ടി വെങ്കിട്ടറാവു നിര്‍മിച്ച തെലുഗുവൈജ്ഞാനികകോശ് ബി. സീതാരാമ ആചാര്യലുവിന്റെ ശബ്ദരത്നാകരം, പീതപുരം മഹാരാജാവിന്റെ ധനസഹായത്താല്‍ സൂര്യറാവു തയ്യാറാക്കിയ സൂര്യരായാസ്രു നിഘണ്ടു എന്നിവയും വസന്തറാവു, വെങ്കിടറാവു, ഹരി ആദിശേഷമു, സി. നാരായണറാവു എന്നിവരുടെ തെലുഗു നിഘണ്ടുക്കളും തെലുഗുഭാഷയിലെ എണ്ണപ്പെട്ട കോശഗ്രന്ഥങ്ങളാണ്.

ബംഗാളിഭാഷയിലും ഒട്ടേറെ കോശഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏക ഭാഷാനിഘണ്ടുക്കളും ദ്വിഭാഷാ നിഘണ്ടുക്കളും ത്രിഭാഷാ നിഘണ്ടുക്കളും ബംഗാളിയില്‍ കുറവല്ല. ബംഗീയശബ്ദകോശ (ഹരിചരണ്‍ ബന്ദോപാധ്യായ), ബംഗീയ മഹാകോശ, ബംഗ ഭാഷാര്‍ അഭിധാന്‍ (ജ്ഞാനേന്ദ്ര മോഹന്‍ദാസ്), നൂതന ബംഗളാ അഭിധാന്‍ (ആശുതോഷ് ദേവ്), സരള ബംഗളാ അഭിധാന്‍ (സുഫല ചന്ദ്രമിത്ര), ബംഗാളിശബ്ദ കോശ് (യോഗേന്ദ്രചന്ദ്രറേ) എന്നിവ സാര്‍വത്രികമായി അംഗീകാരം നേടിയവയാണ്.

1824-ല്‍ പ്രസിദ്ധീകരിച്ച മറാഠികോശം (കേണല്‍ കെന്നഡി) ആണ് മറാഠിഭാഷയിലെ പ്രഥമകോശഗ്രന്ഥം. 1829-ല്‍ പ്രകാശനം ചെയ്ത ശാസ്ത്രികോശ് (ബാലശാസ്ത്ര ഘഗവേ, ഗംഗാധര്‍ ശാസ്ത്രി, ഫഡ്കേ, സഖാറാം ജോഷി, ഭാണിശാസ്ത്രി ശുക്ള, പരശുറാം പന്ത് എന്നിവര്‍ സംയുക്തമായി രചിച്ചത്) ആണ് ആദ്യത്തെ പരിപൂര്‍ണമായ മറാഠി നിഘണ്ടു. തുടര്‍ന്ന് നവീന മറാഠി ഭാഷാകോശ് (രഘുനാഥ് ഭാസ്കരഗോഡ് ബോലെ), ബൃഹത്മറാഠികോശ് (മാധവനാമ ജോഷി), ശബ്ദരത്നാകരം (ആപ്തേ, വി.ജി.), സരസ്വതികോശ് (വാമന്‍ ദിധേ) എന്നിവയും പ്രസിദ്ധീകൃതമായി. 1938-ല്‍ പത്തു വാല്യങ്ങളിലായി മഹാരാഷ്ട്ര ശബ്ദകോശ് എന്ന ബൃഹത്തായ കോശഗ്രന്ഥം ഭാതെ കാര്‍വെയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു. ഇവ കൂടാതെ ഹിന്ദി-മറാഠി കോശ്, ബംഗാളി-മറാഠി കോശ്, മഹാരാഷ്ട്രാ പോര്‍ച്ചുഗീസ് കോശ് തുടങ്ങിയ ഗ്രന്ഥങ്ങളും പ്രസ്താവ്യങ്ങളാണ്. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ പ്രകാശിപ്പിച്ചിട്ടുള്ള ഹിന്ദി-മലയാളം, ഹിന്ദി-കന്നഡ, ഹിന്ദി-തമിഴ്, തമിഴ്-ഹിന്ദി, മലയാളം-ഹിന്ദി, കന്നഡ-ഹിന്ദി, തെലുഗു-ഹിന്ദി, ഹിന്ദി-ഹിന്ദി എന്നീ ദ്വിഭാഷാ നിഘണ്ടുക്കള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളും രാഷ്ട്രഭാഷയായ ഹിന്ദിയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ഏറെ സഹായകമായിത്തീര്‍ന്നു.

നിഘണ്ടുക്കള്‍ മലയാളത്തില്‍

മലയാളഭാഷയിലെ പല പ്രാചീന കോശഗ്രന്ഥങ്ങളും അച്ചടിച്ചിട്ടില്ല. കേരളത്തില്‍ താമസിച്ചിരുന്ന കത്തോലിക്കാ പുരോഹിതന്മാരാണ് (പോര്‍ച്ചുഗീസ്, ജര്‍മന്‍, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുള്ള പുരോഹിതന്മാര്‍) നിഘണ്ടു നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ പ്രഥമഗണനീയമായത് അര്‍ണോസ് പാതിരിയുടെ വൊക്കാബുലാറിയം മലബാറിക്കോ ലുസിതാനമാണ്. മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടുവാണിത്. തുടര്‍ന്ന് ബഞ്ചമിന്‍ ബെയ്ലി (1790-1871) രചിച്ച എ ഡിക്ഷ്ണറി ഒഫ് ഹൈ ആന്‍ഡ് കൊളോക്യല്‍ മലയാളം ആന്‍ഡ് ഇംഗ്ലീഷ് നിഘണ്ടു (1846). അകാരാദിക്രമത്തില്‍ വാക്കുകള്‍ ക്രോഡീകരിച്ച് അര്‍ഥം നല്കുന്ന രീതി കേരളത്തില്‍ അവതരിപ്പിച്ചത് ഈ നിഘണ്ടുവാണ്. അതുകൊണ്ട് ഇതിനെയാണ് ആദ്യത്തെ മലയാളനിഘണ്ടുവായി കണക്കാക്കുന്നത്. ഇതില്‍ 40000-ത്തോളം മലയാളപദങ്ങള്‍ക്ക് ഇംഗ്ലീഷ് അര്‍ഥം നല്കിയിരിക്കുന്നു. മലയാളഭാഷയില്‍ വിദേശികള്‍ക്ക് അറിവുണ്ടാക്കാനുദ്ദേശിച്ചാണ് ഇതിന്റെ രചന നടത്തിയതെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നു. പല വാക്കുകളും ഇതിലില്ല. മലയാള സംസ്കൃതപദങ്ങളെ വേര്‍തിരിച്ചിട്ടില്ല, വാക്കുകളുടെ വ്യുത്പത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടില്ല. ഇങ്ങനെ പല ന്യൂനതകള്‍ ഇതിനുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ പരിഷ്കരിച്ച പതിപ്പ് 1970-ല്‍ പ്രസിദ്ധീകരിച്ചു. ‌‌ തുടര്‍ന്ന് 1865-ല്‍ റവ. റിച്ചാര്‍ഡ് കോളിന്‍സും 1870-ല്‍ തോബിയാസ് സക്കറിയാസും മലയാളനിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു.

മലയാളവാക്കുകള്‍ക്ക് മലയാളത്തില്‍ അര്‍ഥം കൊടുത്തുകൊണ്ടു രചിച്ച ആദ്യത്തെ നിഘണ്ടു റിച്ചാര്‍ഡ് കോളിന്‍സിന്റെ മലയാളനിഘണ്ടുവാണ്.

ബെയ്ലിയുടെയും കോളിന്‍സിന്റെയും നിഘണ്ടുക്കള്‍ക്കുണ്ടായിരുന്ന പോരായ്മകളെ പരിഹരിച്ച് ഒട്ടൊക്കെ ശാസ്ത്രീയത പാലിച്ച് രചിച്ചതാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ എ മലയാളം ആന്‍ഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി (1872). മലയാളത്തില്‍ ഭാഷാശാസ്ത്രത്തെ ആധാരമാക്കി രചിച്ച ആദ്യത്തെ നിഘണ്ടുകൂടിയാണിത്.

1923-ല്‍ പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയാണ് മലയാളത്തില്‍ കൂടുതല്‍ അംഗീകാരം നേടിയ നിഘണ്ടു. ഇന്നും അതു തുടരുന്നു. രണ്ടുമാസം കൂടുമ്പോള്‍ ഒരു സഞ്ചികവീതം 22 സഞ്ചികകള്‍ പ്രസിദ്ധീകരിച്ചാണ് ഇതിന്റെ ഒന്നാംപതിപ്പ് പൂര്‍ത്തിയാക്കിയത്. ഇന്നു കാണുന്ന രീതിയില്‍ ഒരു വാല്യമായി 1939-ലാണ് ആദ്യപതിപ്പിറക്കിയത്. തുടര്‍ന്ന് ശ്രീകണ്ഠേശ്വരത്തിന്റെ, പുത്രന്‍ ദാമോദരന്‍ നായര്‍ 1952-ല്‍ പരിഷ്കരിച്ച പതിപ്പും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം 1964-ല്‍ പുനര്‍മുദ്രണം ചെയ്ത പതിപ്പും പ്രസിദ്ധീകരിച്ചു. ആദ്യപതിപ്പുകള്‍ ഇന്നത്തെ രീതിയിലായിരുന്നില്ല. മലയാള ശൈലികള്‍ സോദാഹരണം അര്‍ഥവിവരണത്തോടെ തയ്യാറാക്കിയ ടി. രാമലിംഗംപിള്ളയുടെ മലയാളശൈലീ നിഘണ്ടുവാണ് വ്യത്യസ്തമായ ഒന്ന്. ബഹുഭാഷാ ശാസ്ത്രകോശങ്ങളില്‍ ശ്രദ്ധേയമാണ് സി.എസ്. മുട്ടത്തുപാടത്തിന്റെ ഇംഗ്ളീഷ്-മലയാളം ബഹുഭാഷാശബ്ദകോശം. സുമംഗല തയ്യാറാക്കിയ പച്ച മലയാളനിഘണ്ടു തനി മലയാള പദങ്ങളുടെ അര്‍ഥം വിശദീകരിക്കുന്നു. പി. ദാമോദരന്‍ നായര്‍ രചിച്ച അപശബ്ദബോധിനി വേറിട്ടൊരു നിഘണ്ടുനിര്‍മാണ സംരംഭമാണ്. എന്‍. സുനിതാഭായിയുടെ കൊങ്കണി-ഹിന്ദി-മലയാളം ഡിക്ഷ്ണറി, വട്ടപ്പറമ്പില്‍ ഗോപിനാഥന്‍ നായരുടെ മലയാള പര്യായനിഘണ്ടു, നാനാര്‍ഥ നിഘണ്ടു എന്നിവയും ജയ്പാലിന്റെ നമ്പൂതിരി ഭാഷാശബ്ദകോശവും വ്യത്യസ്തമായ മറ്റു ചില നിഘണ്ടുക്കളാണ്.

ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണം ആരംഭിക്കുന്നതിനുമുമ്പുതന്നെ ശബ്ദരത്നാകരം എന്നൊരു നിഘണ്ടു സഞ്ചികകളായി കൊല്ലവര്‍ഷം 1085 മുതല്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, അതിന്റെ ആറു ലക്കങ്ങള്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുണ്ടായുള്ളൂ. സി.എന്‍.എ. രാമയ്യാശാസ്ത്രിയും മുള്ളുവിളാകം ഗോവിന്ദപ്പിള്ളയും കൂടിയാണ് ഈ നിഘണ്ടു തയ്യാറാക്കിയത്.

എം.ആര്‍.നാരായണപിള്ളയുടെ ശബ്ദതാരാവലി, ഇംഗ്ളീഷ്-മലയാളം നിഘണ്ടു, അഭിനവ മലയാളനിഘണ്ടു, മണ്ണൂര്‍ പദ്മനാഭപിള്ളയുടെ ശബ്ദമുക്താവലി (1914), എം.ആര്‍. നാരായണപിള്ളയുടെ ശബ്ദരത്നാവലി (1935), പണ്ഡിതര്‍ ടി. കരുണാകരപ്പണിക്കരുടെ എ.ആര്‍.പി. ഭാഷാനിഘണ്ടു (1939), കെ. രാമന്‍മേനോന്റെ വിദ്യാര്‍ഥിനിഘണ്ടു (1940) എന്നിവ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചു രചിച്ചവയാണ്. അടുത്തകാലത്തു പ്രത്യക്ഷപ്പെട്ട മേക്കൊല്ല പരമേശ്വരന്‍പിള്ളയുടെ ലഘുനിഘണ്ടുവും പയ്യമ്പിള്ളി ഗോപാലപിള്ളയുടെ കുട്ടികളുടെ നിഘണ്ടുവും ഈ കൂട്ടത്തില്‍പ്പെടുന്നു. 1940-ല്‍ പ്രസിദ്ധീകരിച്ചതും ആര്‍. നാരായണപ്പണിക്കര്‍ തയ്യാറാക്കിയതുമായ നവയുഗഭാഷാനിഘണ്ടു ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ മാതൃകയിലാണു രചിച്ചിരിക്കുന്നത്. ഇതില്‍ ശബ്ദങ്ങളെ വ്യുത്പത്തി അനുസരിച്ച് അകാരാദിക്രമത്തില്‍ അടുക്കി ഒരേപദത്തിന് ഉണ്ടായിട്ടുള്ള പദാന്തരങ്ങളെയും ആ പദം പൂര്‍വമായി വരുന്ന സമസ്തപദങ്ങളെയും ഒരേ ഖണ്ഡികയില്‍ ചേര്‍ത്തു നിര്‍വചിച്ചിരിക്കുന്നു.

കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിവരുന്ന നിഘണ്ടുവാണ് മലയാളം ലെക്സിക്കന്‍. അതിന്റെ ഒന്നാംവാല്യം 1965-ലും രണ്ടാംവാല്യം 1970-ലും പ്രത്യക്ഷപ്പെട്ടു. മലയാളം ലിപിയില്‍ പദംകൊടുത്ത്, ഉച്ചാരണം 'ഇന്റര്‍നാഷണല്‍ ഫൊണെറ്റിക് ആല്‍ഫബെറ്റില്‍' രേഖപ്പെടുത്തി, സമാനപദങ്ങള്‍ കൊടുത്തു ഭാഷാസൂചനയും വ്യുത്പത്തി സൂചനയും ശബ്ദവിഭാഗസൂചനയും നല്കിയശേഷം മലയാളത്തിലും ഇംഗ്ളീഷിലും അര്‍ഥം വിവരിക്കുകയും പ്രയോഗങ്ങള്‍ കാണിക്കാന്‍ കൃതികളില്‍നിന്നും പഴഞ്ചൊല്ലുകളില്‍നിന്നും കടങ്കഥകളില്‍നിന്നും മറ്റും ഉദാഹരണങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്ന രീതിയാണ് ഈ നിഘണ്ടുവില്‍ കൈക്കൊണ്ടിട്ടുള്ളത്.

1919-ല്‍ സി. മാധവന്‍പിള്ള, ടി. രാമലിംഗം പിള്ള തുടങ്ങിയവരുടെ നിഘണ്ടുക്കളും അഭയദേവിന്റെ ഹിന്ദി-മലയാളം നിഘണ്ടുവും തുടര്‍ന്ന് കാണിപ്പയ്യൂരിന്റെ സംസ്കൃത-മലയാള നിഘണ്ടുവും വി.മുഹമ്മദിന്റെ അറബി-മലയാള നിഘണ്ടുവും ബി.സി. ബാലകൃഷ്ണന്‍, കെ.എസ്. നാരായണപിള്ള എന്നിവരുടെ സംയുക്തസമ്പാദനത്തിലുള്ള ശബ്ദസാഗരവും പ്രസിദ്ധീകൃതമായി. ഇതിനുപുറമേ, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1997-ല്‍ കേരള ഭാഷാനിഘണ്ടു (മുഖ്യസമ്പാദനം: പ്രൊഫ. എസ്. ഗുപ്തന്‍നായര്‍)വും പ്രസിദ്ധീകരിക്കുകയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%98%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍