This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാളികേരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:22, 23 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാളികേരം

Coconut

തെങ്ങിന്റെ ഫലം. തേങ്ങ എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്ന നാളികേരം ഭക്ഷ്യയോഗ്യമായ എണ്ണക്കുരുവാണ്. സസ്യവര്‍ഗത്തിലെ വലുപ്പംകൂടിയ ഫലങ്ങളിലൊന്നായ നാളികേരം ഒരു ആമ്രകം (drupe) ആണ്. സാധാരണ വലുപ്പമുള്ള ഒരു നാളികേരത്തിന് ഏകദേശം 15-30 സെ.മീ. നീളവും, ഇതിനെക്കാള്‍ കുറഞ്ഞ വണ്ണവും, അണ്ഡാകൃതിയുമാണുള്ളത്. തെങ്ങിന്റെ ഇനഭേദമനുസരിച്ച് നാളികേരത്തിന്റെ വലുപ്പത്തിലും ഗുണത്തിലും വ്യത്യാസമുണ്ടായിരിക്കും. നാളികേരത്തിന്റെ ഏറ്റവും പുറമേയുള്ളതും മിനുസമുള്ളതുമായ ഭാഗത്തെ ബഹിര്‍കഞ്ചുകം (exocarp) എന്നുപറയുന്നു. പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറം ഈ ഭാഗത്തിന്റെ പ്രത്യേകതയാണ്. തേങ്ങ പാകമാകുമ്പോള്‍ ഇത് മഞ്ഞനിറമാകുന്നു. ഇതിനുള്ളിലാണ് കട്ടിയേറിയ നാരുകള്‍ നിറഞ്ഞ ചകിരി അഥവാ മധ്യകഞ്ചുകം (mesocarp) സ്ഥിതി ചെയ്യുന്നത്. ഇതാണ് കയര്‍ നിര്‍മാണത്തിലെ പ്രധാന അസംസ്കൃതവസ്തു. ചകിരിനിറഞ്ഞ മധ്യകഞ്ചുകത്തിനുള്ളിലാണ് നാളികേരത്തിന്റെ ഏറ്റവും കട്ടിയേറിയ ഭാഗമായചിരട്ട അഥവാ അന്തഃകഞ്ചുകം (endcarp) സ്ഥിതിചെയ്യുന്നത്. നാളികേരത്തിന്റെ ചിരട്ടയ്ക്കുള്ളിലായി വിത്ത് സ്ഥിതിചെയ്യുന്നു. ചിരട്ടയോട് പറ്റിച്ചേര്‍ന്ന നിലയില്‍ കാണപ്പെടുന്ന തവിട്ടുനിറത്തിലുള്ള നേര്‍ത്ത ബീജചര്‍മവും (testa) വെളുത്ത ബീജാന്നവും (endosperm) ഇതിന്റെ ഒരഗ്രത്തായുള്ള ചെറിയ ഒരു ഭ്രൂണവും അടങ്ങിയതാണ് വിത്ത്.

120 ദിവസത്തില്‍ താഴെ മൂപ്പെത്തിയ ഫലത്തെ മച്ചിങ്ങ എന്നും, 160-220 ദിവസം പ്രായമായതിനെ കരിക്ക് അഥവാ ഇളംതേങ്ങയെന്നും, 10 മാസത്തില്‍ കൂടുതല്‍ പ്രായമുള്ളതിനെ നാളികേരം അഥവാ തേങ്ങ എന്നുംപറയുന്നു.

പാകമെത്തിയ പൊതിച്ച തേങ്ങയുടെ മുഖപ്പില്‍ മൂന്ന് ചെറിയ കുഴികളും, ഉപരിതലത്തില്‍ മൂന്ന് വരച്ചിലുകളുമുണ്ടാകും. കുഴികള്‍ 'കണ്ണുകള്‍' എന്നറിയപ്പെടുന്നു. ഇതില്‍, വലുപ്പംകൂടിയ കണ്ണിന്റെ അടിയിലായാണ് ഭ്രൂണം സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് കണ്ണുകളും കട്ടിയേറിയ ആവരണത്താല്‍ മൂടപ്പെട്ടിരിക്കുന്നു. ഇത് ബീജസംയോഗത്തിനുശേഷം പെണ്‍പുഷ്പത്തിന്റെ അണ്ഡാശയത്തിനുള്ളിലെ മൂന്ന് അണ്ഡപര്‍ണങ്ങളില്‍ അലസിപ്പോകുന്ന രണ്ടെണ്ണത്തെ പ്രതിനിധീകരിക്കുന്നു. ചിരട്ടയ്ക്കുള്ളിലെ വെളുത്ത നിറത്തിലുള്ള മാംസളമായ ഭാഗമായ ബീജാന്നത്തിലാണ് എണ്ണ അടങ്ങിയിരിക്കുന്നത്. ബീജാന്നത്തിനുള്ളിലെ കോടരത്തില്‍ സാമാന്യം മധുരമുള്ളതും പോഷകങ്ങളാല്‍ സമൃദ്ധമായതുമായ തേങ്ങാവെള്ളം നിറഞ്ഞിരിക്കും. ഏകദേശം 120 ദിവസം പ്രായമായുള്ള നാളികേരം പൂര്‍ണമായും തേങ്ങാവെള്ളം കൊണ്ട് നിറഞ്ഞിരിക്കുമെങ്കിലും പഞ്ചസാരയുടെ അളവ് നന്നേ കുറവായിരിക്കും. 160 ദിവസമാകുമ്പോഴേക്കും നാളികേരം പൂര്‍ണവലുപ്പത്തില്‍ എത്തുകയും ചിരട്ടയ്ക്കുള്ളില്‍ നേരിയ ജെല്ലിപോലെ ബീജാന്നം രൂപംകൊള്ളാന്‍ തുടങ്ങുകയും ചെയ്യുന്നു. 220 ദിവസമാകുമ്പോള്‍ ചിരട്ടയുടെ കട്ടി കൂടുകയും ബീജാന്നത്തിനു മധ്യത്തിലുള്ള വെള്ളത്തിലെ സൂക്രോസിന്റെ അളവ് കൂടുന്നതിനാല്‍ മാധുര്യം കൂടുകയും ചെയ്യുന്നു. ഇതിനെ കരിക്ക് അഥവാ ഇളനീര്‍ എന്നുവിളിക്കുന്നു.

ബീജസംയോഗം കഴിഞ്ഞാല്‍ ഏകദേശം ഒരുവര്‍ഷം കൊണ്ടേ നാളികേരം മൂപ്പെത്താറുള്ളൂ. മൂപ്പെത്തി, പാകമാകാന്‍ തുടങ്ങുന്നതോടെ നാളികേരത്തിനുള്ളിലെ വെള്ളത്തിന്റെ അളവ് കുറയുകയും പരിപ്പിന്റെ കട്ടികൂടുകയും ചെയ്യുന്നു. തേങ്ങാവെള്ളത്തിന്റെ അളവ് കുറയുന്നതിനാല്‍ ആ ഭാഗത്ത് വായു നിറയുന്നു. ഇതിനാലാണ് മൂപ്പെത്തിയ നാളികേരം കുലുക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നത്.

നാളികേരോത്പന്നങ്ങള്‍. കേരളത്തില്‍ തെങ്ങുകൃഷിയുടെ പ്രചാരത്തിന് 10-ാം ശതകത്തിന്റെ മധ്യത്തോളമെങ്കിലും പഴക്കമുണ്ടെന്നും അക്കാലത്ത് തെങ്ങില്‍നിന്നുള്ള വരുമാനം സ്ഥിരം ഇനമായി കഴിഞ്ഞിരുന്നുവെന്നും ദാഒജി ഷിലു എന്ന ചൈനീസ് ഗ്രന്ഥത്തെയും മഹ്വാന്റെ വിവരണങ്ങളെയും, മറ്റു ചരിത്ര വസ്തുതകളെയും അടിസ്ഥാനമാക്കി രാഘവവാരിയര്‍ വിശദീകരിക്കുന്നു. 16-ാം ശതകമായപ്പോഴേക്കും നാളികേരം ഇവിടുത്തെ മുഖ്യ കച്ചവട ഉത്പന്നമായി മാറിക്കഴിഞ്ഞിരുന്നു.

അക്കാലം മുതല്‍ക്കുതന്നെ വിവിധതരം നാളികേര ഉത്പന്നങ്ങള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ ഇടം നേടിയിട്ടുണ്ട്. നാളികേരം മാത്രമല്ല തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്. ഭക്ഷണമായും, ഔഷധങ്ങളായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു.

തെങ്ങുകൃഷിയുടെ വ്യാപനത്തിനും, ഉത്പന്ന വൈവിധ്യവത്കരണങ്ങള്‍ക്കുമായി വിവിധ സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ ഇവിടെ നിലനില്ക്കുന്നുണ്ട്. ലോകത്തിലെ 80-ലേറെ രാജ്യങ്ങളില്‍ തെങ്ങ് കൃഷിചെയ്യുന്നുണ്ട്. പതിനെട്ട് സംസ്ഥാനങ്ങളിലും, 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്ത്യയില്‍ തെങ്ങ് കൃഷി വ്യാപിച്ചിരിക്കുന്നു.

വൈവിധ്യമാര്‍ന്ന നാളികേരോത്പന്നങ്ങളുടെ ഉപഭോഗം കേരളീയ സമൂഹത്തിന്റെ അവിഭാജ്യഘടമായി മാറിയിട്ടുണ്ട്. ഒപ്പം വൈദേശിക വിപണികളിലും നാളികേരോത്പന്നങ്ങള്‍ ഇടം നേടിയെടുത്തിരിക്കുന്നു. കരിക്കിന്‍വെള്ളം മികച്ച ഔഷധഗുണമുള്ളതത്രെ. പല രോഗങ്ങളുടെ ശമനത്തിനും ഔഷധക്കൂട്ടായും കരിക്കിന്‍വെള്ളം ഉപയോഗിച്ചുവരുന്നു. വയറുസംബന്ധമായ അസുഖങ്ങള്‍ മാറാന്‍, നിര്‍ജലീകരണം തടയാന്‍, ശരീരപുഷ്ടിക്ക്, ഉഷ്ണരോഗങ്ങള്‍ ശമിപ്പിക്കാന്‍, ഉദരത്തിലെ വിരകളെ നശിപ്പിക്കാന്‍, മൂത്രാശയരോഗങ്ങള്‍ തടയാന്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമായും, ഔഷധങ്ങളുടെ ചേരുവയായും കരിക്കിന്‍വെള്ളം ഉപയോഗിക്കുന്നു.

ഭക്ഷ്യവസ്തുവായും, വെളിച്ചെണ്ണ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നവയാണ് കൊപ്ര. പോര്‍ച്ചുഗീസുകാര്‍ കയറ്റിക്കൊണ്ടുപോയ ഉത്പന്നങ്ങളില്‍ തേങ്ങയും, കൊപ്രയും, വെളിച്ചെണ്ണയും, കയറും ഉള്‍പ്പെട്ടിരുന്നു. വെളിച്ചെണ്ണ ഭക്ഷ്യയെണ്ണ എന്ന നിലയ്ക്കും, വ്യാവസായിക ഉപയോഗത്തിനും വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. പാചകാവശ്യങ്ങള്‍ക്കും, മുടിയില്‍ പുരട്ടാനും, ശരീരത്തില്‍ പുരട്ടാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നു.

പച്ചത്തേങ്ങ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കാനും പാചകത്തിനുമാണ് ഉപയോഗിക്കുന്നത്. ക്രീം, തേങ്ങാപ്പാല്‍, നാളീകേര പാല്‍പ്പൊടി തുടങ്ങി വിവിധയിനം ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും തേങ്ങ ഉപയോഗിക്കുന്നു. പച്ചത്തേങ്ങ ഉരുക്കി വെളിച്ചെണ്ണ ഉണ്ടാക്കുന്ന ഒരു രീതി പരമ്പരാഗതമായി നിലനിന്നിരുന്നു. ഇന്ന് അതിനുള്ള സാങ്കേതികവിദ്യയും നിലവില്‍വന്നു കഴിഞ്ഞു.

കൊപ്രയില്‍നിന്ന് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചതിനുശേഷം അവശേഷിക്കുന്ന ഉത്പന്നമാണ് കൊപ്രാപ്പിണ്ണാക്ക്. കാലിത്തീറ്റയായും വളമായും മറ്റും ഇത് ഉപയോഗിച്ചുവരുന്നു. ഇതില്‍ 4.5 ശ.മാ. എണ്ണ അടങ്ങിയിരിക്കുന്നു.

ചിരട്ടകൊണ്ടും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. തവി, ഐസ്ക്രീം കപ്പ്, കരകൌശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനും മറ്റും ചിരട്ട ഉപയോഗിച്ചുവരുന്നു. ചിരട്ട ചാര്‍കോള്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍, ഷെല്‍ പൌഡര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ചിരട്ട ഒരു അസംസ്കൃത വസ്തുവാണ്.

ചകിരിനാരുപയോഗിച്ച് നിര്‍മിക്കുന്ന കയറും കയറുത്പന്നങ്ങങ്ങളും കേരളത്തില്‍ നിരവധിപേരുടെ ഉപജീവനമാര്‍ഗമാണ്. ആഭ്യന്തര-വൈദേശീയ വിപണികളില്‍ കയറുത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. പരവതാനികള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ചകിരിനാര് ഉപയോഗിച്ചുവരുന്നു. ചകിരിനാര് നിര്‍മാണഘട്ടത്തില്‍ പുറംതള്ളുന്ന ചകിരിച്ചോറ് ജൈവവളനിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്.

തെങ്ങില്‍ നിന്നുത്പാദിപ്പിക്കുന്ന കള്ള് കേരളത്തിന്റെ പരമ്പരാഗത മദ്യമാണ്. ഇവിടെയിത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കള്ളില്‍നിന്ന് ശര്‍ക്കര നിര്‍മിക്കുന്നതും സാധാരണമാണ്.

തേങ്ങാബിസ്കറ്റ്, ചിപ്സ്, ചമ്മന്തിപ്പൊടി, തേങ്ങാതേന്‍, കോക്കനട്ട് ഹസ്ക്, കോക്കനട്ട് ജാഗറി, ജാം, അച്ചാര്‍, സ്ക്വാഷ്, മധുരപലഹാരങ്ങള്‍, വിനാഗിരി, തേങ്ങാസോഡ, സ്നോബോള്‍ തുടങ്ങി നിരവധി മറ്റുത്പന്നങ്ങളും നാളികേരത്തില്‍നിന്നും ഉത്പാദിപ്പിച്ചുവരുന്നു.

നാളികേരം ആചാരാനുഷ്ഠാനങ്ങളില്‍. വിവിധ ആചാരാനുഷ്ഠാനങ്ങളിലും നാളികേരത്തിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളില്‍ 'നാളികേരമുടയ്ക്കല്‍' ഒരു പ്രധാനചടങ്ങാണ്. ഗണപതിക്ഷേത്രങ്ങളില്‍ ഇതൊരു നേര്‍ച്ച വഴിപാടായി ആചരിച്ചുവരുന്നു. ഭക്തന്റെ അഹങ്കാരം നശിക്കാനും വിഘ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകാനും വേണ്ടിയാണ് നാളികേരമുടയ്ക്കുന്നത് എന്നാണ് വിശ്വാസം. ദേവീദേവന്മാര്‍ക്കുള്ള നിവേദ്യപൂജയില്‍ കരിക്കും ഇളനീരും ഒരു വിശിഷ്ടവിഭവമാണ്. ഹോമം, ഭഗവതിസേവ, ത്രികാലപൂജ, ധാന്വന്തര ഹോമം, ആറാട്ട്, വഴിയാട്ട്, താലപ്പൊലി, എഴുന്നള്ളത്ത് തുടങ്ങിയ നിരവധി ഹൈന്ദവച്ചടങ്ങുകളില്‍ നാളികേരം ഒരു പ്രധാന പൂജാദ്രവ്യമാണ്. നീരാഞ്ജനവിളക്കു പൂജയില്‍ തേങ്ങാമുറിയില്‍ എണ്ണയൊഴിച്ച് കത്തിച്ചാണ് വിളക്കായി ഉപയോഗിക്കുന്നത്. നാളികേരത്തിന്റെ കാമ്പും നീരും മാത്രമല്ല ചിരട്ടയും തൊണ്ടും വരെ പൂജാകര്‍മങ്ങള്‍ക്ക് പ്രയോജനകരമാണ്. മന്ത്രവാദക്രിയകളില്‍ കോലങ്ങളൊരുക്കാനും പ്രതിഷ്ഠാപ്രതീകമാക്കാനും ചിരട്ട ഉപയോഗിക്കാറുണ്ട്. ഹൈന്ദവാചാരപ്രകാരം, ഏതൊരു മംഗളകര്‍മത്തിനും നാളികേരം, അത്യാവശ്യ ഘടകമാണ്. വിവാഹം, വിദ്യാരംഭം, ഉപനയനം, തീര്‍ഥാടനപൂജ തുടങ്ങിയ പൂജാവേളകളിലെല്ലാം പ്രധാന അര്‍ച്ചനാദ്രവ്യമായി നാളികേരം സ്ഥാനം പിടിക്കുന്നു.

ഹൈന്ദവ ശവസംസ്കാരച്ചടങ്ങുകളിലും നാളികേരം പ്രധാനിയാണ്. പഴയ ആചാരപ്രകാരം രാജാവ് തീപ്പെട്ടാല്‍ ഒട്ടനേകം സുഗന്ധദ്രവ്യങ്ങള്‍ക്കൊപ്പം പച്ചനാളികേരം, കൊപ്ര, വെളിച്ചെണ്ണ, വറട്ടുതേങ്ങ, ചിരട്ട എന്നിവ ഉപയോഗിച്ചാണ് പള്ളിയടക്ക് നടത്തുന്നത്. ഹൈന്ദവിധിപ്രകാരമുള്ള ശവസംസ്കാരക്രിയകളിലെ മറ്റ് ആചാരങ്ങളിലും നാളികേരത്തിന് സ്ഥാനമുണ്ട്. ബലി, ശ്രാദ്ധം, ആണ്ടുപൂജ തുടങ്ങിയ ചടങ്ങുകളിലും തേങ്ങ ഒരു പ്രധാന ദ്രവ്യമാണ്. മനുഷ്യന്റെ ഭക്ഷണ സംസ്കാരത്തില്‍ നാളികേരം, അതിപ്രധാനമായത് കൊണ്ടാവാം അനുഷ്ഠാനങ്ങളിലും അതിന്റെ സാന്നിധ്യം പ്രകടമാകുന്നത്.

നാളികേരവിളക്ക് ചില ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ്. ഫലസമൃദ്ധിയുടെ പ്രതീകമായി പണ്ടുകാലത്ത് വിളവെടുപ്പുത്സവങ്ങളില്‍ നാളികേരപൂജ നടത്തിയിരുന്നു.

വടക്കന്‍ കേരളത്തിലെ തെയ്യക്കാവുകളില്‍ നടക്കുന്ന അനുഷ്ഠാനകര്‍മമാണ് ഇളനീരാട്ടം. കൊട്ടിയൂര്‍ ഇളനീരാട്ടം വളരെ പ്രസിദ്ധമാണ്. ഇളനീര്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഇളനീര്‍ക്കുഴമ്പ് മികച്ച ഔഷധമാണ്. ചെന്തെങ്ങിന്‍കരിക്കിന്റെ കാമ്പ് കൊണ്ട് ഉണ്ടാക്കുന്ന കണ്‍മഷിയും പ്രസിദ്ധമാണ്.

ക്ഷേത്രാചാരങ്ങളില്‍ വിശേഷപ്പെട്ടതാണ് ശബരിമലയിലെ 'നെയ്ത്തേങ്ങയടി'. അവിടുത്തെ വിശേഷച്ചടങ്ങായ നെയ്യഭിഷേകം, നാളികേരത്തിന്റെ ആചാരപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍