This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവാബ് മിര്‍സാ ദാഗ് (1831 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 1 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നവാബ് മിര്‍സാ ദാഗ് (1831 - 1905)

ഉര്‍ദു കവി. 1831-ല്‍ ഫിറോസ്പൂരില്‍ ജനിച്ചു. യഥാര്‍ഥപേര് നവാബ് ഇബ്രാഹിം എന്നാണ്. ജീര്‍കാ ഫിറോസ്പൂരിലെ നവാബ് ഷംസ്-ഉദ്-ദിന്‍ അഹമ്മദ് ആയിരുന്നു പിതാവ്. ദാഗിന് നാലുവയസ്സായപ്പോഴേക്കും പിതാവ് ഡല്‍ഹിയിലെ ബ്രിട്ടീഷ് റസിഡന്റ് വില്യം ഫ്രേസറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയിലേര്‍പ്പെട്ടെന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനായി. ഈ ദുരന്തത്തിനുശേഷം ദാഗും അമ്മയും രാംപൂരിലേക്ക് താമസം മാറ്റി. ഡല്‍ഹിയിലെ യുവരാജാവ് മിര്‍സാ, അമ്മയെ പുനര്‍വിവാഹം കഴിച്ചപ്പോള്‍ ദാഗിന്റെ താമസം ചെങ്കോട്ടയിലായി. ദാഗിന് 25 വയസ്സായപ്പോള്‍ ഈ രണ്ടാനച്ഛന്‍ മരിച്ചെങ്കിലും ഒരു കൊല്ലത്തോളം ദാഗ് ഡല്‍ഹിയിലെ താമസം തുടര്‍ന്നു.    എന്നാല്‍ 1857-ലെ ഒന്നാം സ്വാതന്ത്യ്രസമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോഴുണ്ടായ കൂട്ടക്കൊലയ്ക്കുശേഷം രാംപൂരിലേക്കു തന്നെ മടങ്ങി. അവിടെ അദ്ദേഹം തുടര്‍ച്ചയായി മൂന്നു നവാബുമാരുടെ രക്ഷാകര്‍ത്തൃത്വത്തില്‍   കഴിയുകയും ചെയ്തു.

രാംപൂരിലായിരിക്കുമ്പോള്‍ ദാഗ് സൗഖ് എന്ന അക്കാലത്തെ പ്രസിദ്ധകവിയുടെ ശിഷ്യനായി. ഗുരുവിന്റെ ചുവടുപിടിച്ച് പ്രസന്നമായ കാവ്യഭാഷയും ശൈലിയും ഇദ്ദേഹം തന്റെ കവിതയിലും വികസിപ്പിച്ചെടുത്തു. കാവ്യാവിഷ്കാരത്തില്‍ ഐന്ദ്രിയാനുഭൂതികളുടെ വര്‍ണനയും അങ്ങനെ കൈവന്നതാണ്.

1888-ല്‍ ഇദ്ദേഹം ആന്ധ്രസംസ്ഥാനത്തില്‍പ്പെട്ട അന്നത്തെ ഹൈദരാബാദിലേക്ക് താമസം മാറ്റി. ഭോഗലാലസതയുടെ കൂടി കവിയായതിനാലാകണം ഹൈദരാബാദ് നവാബിന്റെ കൊട്ടാരത്തില്‍ ദാഗിന് വലിയ അംഗീകാരമാണ് ലഭിച്ചത്. അവിടെ അദ്ദേഹം രാജസദസ്സിലെ കവിയായി നിയമിതനായി.

ഗുല്‍സാര്‍-ഇ ദാഗ് (1878), മസ്നവി ഫര്യദ്-ഇ-ദാഗ് (1882), അഫ്താബ്-ഇ-ദാഗ് (1885), മഹ്താബ്-ഇ-ദാഗ് (1893), യാദ്ഗാര്‍-ഇ-ദാഗ് (1905) എന്നിവയാണ് ദാഗിന്റെ കൃതികള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലാദേശത്തും തന്റെ കവിയശസ്സുകൊണ്ട് അനുയായികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരു മഹാകവിയായി ദാഗ് അംഗീകാരം നേടി. ദാഗിനെ ഗുരുവായി മനസാ വരിക്കയും ആ കാലടിപ്പാടുകളെ പിന്തുടരുകയും ചെയ്ത ശിഷ്യഗണത്തില്‍ മഹാകവി ഇക്ബാലും പെട്ടിരുന്നു. വ്യവഹാരഭാഷയെന്ന നിലയില്‍ ഉര്‍ദുവിന്റെ ശക്തിയും സൌന്ദര്യവും ചോര്‍ന്നുപോകാതെ കവിതയിലേക്ക് ആവാഹിക്കുന്നതില്‍ അസാമാന്യവിജയം ദാഗ് നേടിയെടുത്തു. ഐന്ദ്രിയാനുഭൂതിയുടെ കുറ്റമറ്റ ആവിഷ്കാരരീതിയും ശുദ്ധമായ ഭാഷാശൈലിയും ആ കവിതയുടെ മുഖമുദ്രകളായി. ഇത് അന്നത്തെ തലമുറയ്ക്ക് ദാഗിനെ പ്രിയങ്കരനാക്കി.

(കെ.എം. ലെനിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍