This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിബീജപത്ര സസ്യങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:45, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദ്വിബീജപത്ര സസ്യങ്ങള്‍

ഉശരീ്യഹലറീിീൌ ുഹമി

ആവൃതബീജി സസ്യങ്ങളുടെ ഒരു വിഭാഗം. ഈ വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളുടെ വിത്തിനുള്ളിലെ ഭ്രൂണത്തില്‍ രണ്ട് ബീജ പത്രങ്ങളുണ്ടായിരിക്കും. ആവൃതബീജി സസ്യങ്ങളിലെ മറ്റൊരു വിഭാഗമായ ഏകബീജപത്രികളില്‍ ഒരു ബീജപത്രം മാത്രമേ കാണപ്പെടുന്നുള്ളൂ. ദ്വിബീജപത്രികളില്‍ 1,65,000-ല്‍ അധികം സ്പീഷീസുണ്ട്. ഇവയെ 265-ഓളം കുടുംബങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

  ലോകത്തിലെ ഏറ്റവും വ്യാവസായിക പ്രാധാന്യമുള്ള പരുത്തി; മെച്ചപ്പെട്ട തടിയിനങ്ങളായ ഈട്ടി(വീട്ടി), തേക്ക്; ഭക്ഷ്യപ്രാധാന്യമുള്ള പയറുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറിയിനങ്ങള്‍, അണ്ടിപ്പരിപ്പു വര്‍ഗങ്ങള്‍; വിവിധയിനം ഔഷധസസ്യങ്ങള്‍; പാനീയ വിളകളായ തേയില, കാപ്പി; നാണ്യവിളകളായ റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍; പുകയില, കറുപ്പ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍; നിരവധിയിനം അലങ്കാരച്ചെടികള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു.
  ഓഷധികളും ദുര്‍ബലസസ്യങ്ങളും ആരോഹികളും കുറ്റിച്ചെടികളും മരങ്ങളും പരാദസസ്യങ്ങളും ജലസസ്യങ്ങളും മരുസസ്യങ്ങളും ഈ വിഭാഗത്തിലുള്‍പ്പെടുന്നു. വിത്ത് മുളയ്ക്കുമ്പോള്‍ മുതല്‍ സസ്യത്തിന്റെ ആയുഷ്കാലത്തോളം വളരുന്ന പ്രാഥമിക മൂലവും ആഗിരണത്തെ സഹായിക്കുന്ന മൂലലോമങ്ങളും ഈ സസ്യവിഭാഗത്തിന്റെ സവിശേഷതയാണ്. ദ്വിബീജപത്രികള്‍ക്കെല്ലാംതന്നെ ശാഖോപശാഖകളോടുകൂടിയ വേരുപടലമാണുള്ളത്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി തുടങ്ങിയ ഭൂകാണ്ഡങ്ങള്‍ ദ്വിബീജപത്രികളില്‍പ്പെടുന്ന പച്ചക്കറിവിളകളാണ്. ദ്വിബീജപത്ര സസ്യങ്ങളുടെ ഇളം വേരുകളിലെ അധിചര്‍മവും കോര്‍ട്ടെക്സും ഏകബീജി പത്രികളിലേതുപോലെ തന്നെയാണ്. സംവഹന നാളികള്‍ക്ക് ഒരേപോലെയുള്ള അരീയ വിന്യാസമായിരിക്കും. മൃദു-ഖര വ്യൂഹങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കും. ഖരവ്യൂഹങ്ങള്‍ തമ്മില്‍ യോജിച്ചാണിരിക്കുക. പിത്ത് ഒട്ടും തന്നെ കാണപ്പെടുന്നില്ല. പുതിയ മെരിസ്റ്റമിക കലയായ കേമ്പിയം രൂപംകൊണ്ടതിനുശേഷമേ  ദ്വിബീജപത്രികളുടെ വേരുകള്‍ക്ക് വണ്ണം കൂടാറുള്ളൂ. കേമ്പിയത്തിന്റെ കോശവിഭജനംമൂലം ദ്വിതീയ കലകളുണ്ടാകുന്നു. ഖര-മൃദു വ്യൂഹങ്ങളുടെ എണ്ണത്തിലുള്ള കുറവും വിസ്താരമേറിയ പിത്തിന്റെ അഭാവവും ദ്വിബീജപത്രികളുടെ വേരുകളെ ഏകബീജപത്രികളുടേതില്‍നിന്ന് വ്യത്യസ്തമാക്കുന്നു.
  ദ്വിബീജപത്രികളുടെ കാണ്ഡത്തിന്റെ ഘടനയും ഏകബീജപത്രികളുടേതില്‍നിന്ന് വ്യത്യസ്തമാണ്. അധിചര്‍മത്തെ ത്തുടര്‍ന്ന് കോര്‍ട്ടെക്സും കേന്ദ്രഭാഗത്തായി വൃത്താകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന സംവഹനവ്യൂഹങ്ങളും ഇതിലുണ്ട്. ഏകബീജ പത്രികളിലാകട്ടെ സംവഹനവ്യൂഹങ്ങള്‍ കോര്‍ട്ടെക്സില്‍ ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെടുന്നത്. ഖരവ്യൂഹത്തിനും മൃദുവ്യൂഹത്തിനുമിടയ്ക്കുള്ള മെരിസ്റ്റമിക കോശങ്ങളായ കേമ്പിയം കാണ്ഡത്തിന്റെ ദ്വിതീയ വൃദ്ധിക്കും തുടര്‍ന്നുള്ള വണ്ണംവയ്ക്കലിനും കാരണമായിത്തീരുന്നു. കാണ്ഡത്തിന്റെ മധ്യഭാഗത്ത് കനം കുറഞ്ഞ പാരന്‍കൈമ കോശങ്ങളുള്ള പിത്ത് കാണപ്പെടുന്നു.
  കനംകുറഞ്ഞ തണ്ടോടുകൂടിയ ദുര്‍ബലസസ്യങ്ങള്‍ക്ക് നിവര്‍ന്നു വളരാന്‍ ബലമില്ലാത്തപ്പോള്‍ മരങ്ങളിലോ കുറ്റിച്ചെടികളിലോ താങ്ങുകളിലോ കയറി പടര്‍ന്നു വളരുന്നു. ഇതിന് പ്രധാനമായും സസ്യങ്ങളെ സഹായിക്കുന്നത് പ്രതാനങ്ങളാണ്. പ്രകന്ദം, ധാവരൂഹം, കന്ന്, ശല്‍ക്കകന്ദം, ഫില്ലോക്ളാഡ് എന്നിങ്ങനെ വിവിധ രൂപങ്ങളായി കാണ്ഡം രൂപാന്തരപ്പെട്ടിരിക്കുന്ന അവസ്ഥകളുമുണ്ട്.
  ദ്വിബീജപത്രസസ്യങ്ങളുടെ ഇലയ്ക്ക് ജാലിക സിരാവിന്യാസവും ഏകബീജപത്രികളില്‍ സമാന്തര   സിരാവിന്യാസവുമാണുള്ളത്. ഇലകളുടെ ഉപരിതലത്തിലും അടിഭാഗത്തുമുള്ള അധിചര്‍മപാളികള്‍ക്കിടയിലായിട്ടാണ് മീസോഫില്‍ കല കാണപ്പെടുന്നത്. അധിചര്‍മത്തിലുള്ള രന്ധ്രങ്ങള്‍ വഴിയാണ് വാതക വിനിമയം സാധ്യമാകുന്നത്. (നോ: ഇല). പ്രാണികളെയും ഷഡ്പദങ്ങളെയും മറ്റും പിടിച്ചു ഭക്ഷിക്കുന്ന, മാംസഭോജനത്തിനായി രൂപാന്തരം പ്രാപിച്ച ഇലകളോടുകൂടിയ സസ്യങ്ങളും ദ്വിബീജ പത്ര വിഭാഗത്തിലുള്‍പ്പെടുന്നു. ഉദാ. നെപ്പന്‍തസ്, യൂട്രിക്കുലേറിയ. ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ഇലകളുള്ള വിക്ടോറിയ റിജിയയും ഇതിലുള്‍പ്പെടുന്നു.
  ഇവയില്‍ ഒറ്റയായോ ധാരാളം പുഷ്പങ്ങളുള്ള പുഷ്പമഞ്ജരിയായോ പുഷ്പങ്ങളുണ്ടാകുന്നു. വര്‍ഗീകരണ ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ പുഷ്പം നിറത്തിലും വലുപ്പത്തിലും ആകൃതിയിലും ഘടനയിലും ഇനങ്ങള്‍തോറും വ്യത്യസ്തത പുലര്‍ത്തുന്നതായി കാണാം. പുഷ്പഘടകങ്ങളധികവും അഞ്ചോ അതിന്റെ ഗുണിതങ്ങളായോ ആയിരിക്കും. പയറുവര്‍ഗങ്ങളുള്‍പ്പെടുന്ന ഫാബേസീ (എമയമരലമല) കുടുംബത്തിലെ പുഷ്പങ്ങളുടെ പിന്‍ഭാഗത്ത് വലിയ ഒറ്റദളമായി നിലകൊള്ളുന്ന പതാകദളവും പാര്‍ശ്വദളങ്ങളായ പക്ഷദളങ്ങളും പക്ഷദളങ്ങള്‍ക്കു കീഴെയായി വീതികുറഞ്ഞ രണ്ട് കീല്‍ ദളങ്ങളും കാണപ്പെടുന്നു. കേസരങ്ങള്‍ രണ്ടുമുതല്‍ അനേകഎണ്ണം വരെ കാണപ്പെടാറുണ്ട്. (നോ: കേസരം) ദ്വിബീജപത്രികളില്‍പ്പെടുന്ന ചില ആദിമകുടുംബങ്ങളിലൊഴികെ, മിക്കവാറും സസ്യങ്ങളുടെയെല്ലാം പരാഗത്തിന് മൂന്ന് രന്ധ്രങ്ങളുണ്ടായിരിക്കും; ഏകബീജികളില്‍ ഇത് ഒറ്റയായിരിക്കും.
   950-ലധികം ജീനസ്സുകളും ഇരുപതിനായിരത്തിലധികം സ്പീഷീസും ഉള്ള കമ്പോസിറ്റെ (ഇീാുീശെമേല) കുടുംബമാണ് ഏറ്റവും വലിയ കുടുംബമായി കണക്കാക്കപ്പെടുന്നത്. ഈ കുടുംബത്തിലെ അധിക ഇനങ്ങളും ഓഷധികളാണ്; മൈക്കാനിയ സ്ക്കാന്‍ഡന്‍സ് (ങശസമിശമ രെമിറലി) എന്ന ആരോഹിയും അപൂര്‍വം കുറ്റിച്ചെടികളും മരങ്ങളും ഈ കുടുംബത്തിലുണ്ട്. പയറുവര്‍ഗങ്ങളെല്ലാം ഉള്‍പ്പെടുന്ന ഫാബേസീ കുടുംബമാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ 13,000-ത്തിലധികം സ്പീഷീസ് ഉണ്ട്. ഏതാനും അലങ്കാരച്ചെടികളും ഇതില്‍പ്പെടുന്നു. ഇത്തരം സസ്യങ്ങളുടെ വേരിലെ മൂലാര്‍ബുദങ്ങളിലുള്ള ബാക്റ്റീരിയ നൈട്രജന്‍ യൌഗികങ്ങള്‍ നിര്‍മിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. അതിനാല്‍ ഈ കുടുംബത്തിലെ സസ്യങ്ങളെ വിളപരിക്രമത്തിന് കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നു. യുഫോര്‍ബിയേസീയില്‍ 7500 സ്പീഷീസും റൂബിയേസീയില്‍ 6500-ഉം ലാമിയേസീയില്‍ 3200-ഉം അംബെല്ലിഫെറെയില്‍ 3000-ഉം റോസേസീയില്‍ 3000-ഉം ബ്രസീക്കേസീയില്‍ 3000-ഉം സ്പീഷീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  വര്‍ഗീകരണ ശാസ്ത്രകാരന്മാര്‍ അഗ്രഗത സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ഏകബീജപത്രികള്‍ക്കും ദ്വിബീജപത്രികള്‍ക്കും സ്ഥാനം നല്കിയത്. ആദ്യമായി സപുഷ്പികളെ ഏകബീജപത്രികളെന്നും ദ്വിബീജപത്രികളെന്നും വിഭജിച്ചത് ജോസഫ് ദെ ജെസ്സ്യു ആയിരുന്നു. ബെസ്സിയും ഹച്ചിന്‍സണും ദ്വിബീജപത്രികള്‍ക്കുശേഷമാണ് ഏകബീജപത്രികള്‍ക്കു സ്ഥാനം നല്കിയത്. ഏകബീജികള്‍ കൂടുതല്‍ അഗ്രഗത സ്വഭാവങ്ങളുള്ളതാണെന്നു കരുതിയതാണ് ഇതിനു കാരണം. ബെസ്സിയുടെ വര്‍ഗീകരണത്തില്‍ 24 ഗോത്രങ്ങളിലായി 255 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹച്ചിന്‍സണ്‍  ദ്വിബീജപത്രികളിലെ 76 ഗോത്രങ്ങളിലായി 264 കുടുംബങ്ങളെ വര്‍ഗീകരിച്ചിരിക്കുന്നു (1926).
  ദെ ജെസ്സ്യുവിന്റെ വര്‍ഗീകരണത്തിനുശേഷം ദെ കാന്‍ഡോള്‍ ആവിഷ്കരിച്ച വര്‍ഗീകരണപദ്ധതിയാണ് ബെന്‍താം-ഹുക്കര്‍ അടിസ്ഥാനമായി സ്വീകരിച്ചത്. ദെ കാന്‍ഡോള്‍ ദ്വിബീജപത്രസസ്യങ്ങളെ ഡിപ്ളോക്ളാമിഡ്യേ, മോണോക്ളാമിഡ്യേ എന്ന് രണ്ടായി തിരിച്ചു. ബെന്‍താം-ഹുക്കര്‍ ദ്വിബീജികളെ തുല്യപദവിയുള്ള മൂന്ന് ഭാഗങ്ങളായിട്ടാണ് തിരിച്ചത്: പോളിപെറ്റാലെ, ഗാമോപെറ്റാലെ, മോണോ ക്ളാമിഡിയേ. ദെ കാന്‍ഡോളിന്റെ വര്‍ഗീകരണത്തിലെ തലാമിഫ്ളോറയ്ക്കും കാലിസിഫ്ളോറയ്ക്കും ഇടയിലായി ഡിസ്ക്കിഫ്ളോറ എന്നൊരു സീരീസും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍താം-ഹുക്കര്‍ അനാവൃതബീജിസസ്യങ്ങളെ ദ്വിബീജിപത്രികളുടെയും ഏകബീജപത്രികളുടെയും മധ്യത്തിലുള്‍പ്പെടുത്തിയിരിക്കുന്നു. അനാവൃതബീജികള്‍ ആവൃതബീജികളില്‍നിന്ന് ഒട്ടേറെ വ്യത്യാസങ്ങള്‍ ഉള്ളവയായതിനാല്‍ ദ്വിബീജികള്‍ക്കും ഏകബീജികള്‍ക്കുമിടയില്‍പ്പെടുത്തിയത് ഉചിതമായില്ല എന്ന് അഭിപ്രായമുണ്ട്. ബെന്‍താം-ഹുക്കര്‍ വര്‍ഗീകരണ പദ്ധതിയില്‍ ആവൃതബീജികളുടെ ഉത്പത്തിയെപ്പറ്റി പരാമര്‍ശിച്ചിട്ടുമില്ല. ചില ദ്വിബീജപത്ര സസ്യങ്ങളുടെ പുഷ്പങ്ങള്‍ അലങ്കാരത്തിന് ഉപയോഗപ്പെടുത്തി വരുന്നു. റോസ്, മുല്ല, കൈതപ്പൂ എന്നിവയില്‍നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍ മെച്ചമേറിയതാണ്. മുരിങ്ങ, പയര്‍, തകര തുടങ്ങിയവയുടെ പുഷ്പങ്ങള്‍ കറിവയ്ക്കാനുപയോഗിക്കുന്നു. ഗ്രാമ്പു ഔഷധമായും മസാലയായും ഉപയോഗപ്പെടുത്തിവരുന്നു. കോളിഫ്ളവര്‍ പച്ചക്കറിയായുപയോഗിക്കുന്നു. പുഷ്പത്തിന്റെ വര്‍ത്തികയില്‍ നിന്നും വര്‍ത്തികാഗ്രത്തില്‍ നിന്നും ലഭിക്കുന്ന കുങ്കുമം (കാര്‍ത്താമസ് ടിങ്റ്റോറിയസ്) ഔഷധമായും പായസങ്ങളിലും മറ്റും ചേര്‍ക്കാനും ഉപയോഗിക്കാറുണ്ട്. നോ: ഗുപ്തബീജ സസ്യങ്ങള്‍, ജിംനോസ്പേംസ്, ജനി, ദ്വിബീജസങ്കലനം, തടി
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍