This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവദാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേവദാസ്

ശരത്ചന്ദ്ര ചതോപാധ്യായയുടെ ബംഗാളി നോവലും അതിനെ അവലംബിച്ചു നിര്‍മിച്ച ചലച്ചിത്രങ്ങളും. 1917 ജൂണ്‍ 30-നാണ് 'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവല്‍ പ്രസിദ്ധീകൃതമായത്.

അതിനാടകീയതയാര്‍ന്ന ഇതിവൃത്തമാണ് ഇതിന്റേത്. എങ്കിലും വൈകാരികതീവ്രതയാല്‍ ഇത് ജനപ്രിയമായി. ഒരു ധനിക കുടുംബാംഗമായ ദേവദാസ് ആണ് നായകന്‍; ദരിദ്രകുടുംബാംഗമായ പാര്‍വതി നായികയും. ബാല്യകാലസഖികളായിരുന്ന അവര്‍ യൗവനത്തില്‍ ഗാഢപ്രണയത്തിലാകുന്നു. ജാതിയുടെ അതിരുകള്‍ പ്രണയത്തിന് പ്രതിബന്ധം തീര്‍ക്കുന്നു. വൃദ്ധനും വിഭാര്യനുമായ ഒരാള്‍ക്ക് പാര്‍വതിയെ വീട്ടുകാര്‍ കല്യാണം കഴിച്ചു കൊടുക്കുന്നു. നിരാശനായ ദേവദാസ് നഗരത്തിലെത്തി

മദ്യത്തില്‍ ആശ്വാസം കണ്ടെത്തുന്നു. പിന്നീട് കൊട്ടാരനര്‍ത്തകിയായ ചന്ദ്രമുഖിയെ അയാള്‍ വരിക്കുന്നു. അമിതമദ്യപാനിയായ അയാളെ ചന്ദ്രമുഖി ഉപേക്ഷിക്കുമ്പോള്‍ തന്റെ യഥാര്‍ഥ കാമുകിയെത്തേടി ദേവദാസ് എത്തുന്നു. പക്ഷേ, പ്രണയിനിയുടെ വീടിന്റെ പടിവാതില്‍ക്കല്‍ അയാള്‍ മരിച്ചുവീഴുന്നു. തീവ്രപ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഒരു ഇന്ത്യന്‍ ബിംബം തന്നെയായി മാറിയ ദേവദാസിന്റെ കഥാസാരം ഇതാണ്.

ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യന്‍സിനിമയില്‍ വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ല്‍ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും ഹിന്ദിയിലുമായി നിര്‍മിച്ച ദേവദാസ് ആണ് ഈ നോവലിനെ ആധാരമാക്കിയെടുത്ത അനശ്വര ചലച്ചിത്രം. പി.സി. ബറുവയാണ് സംവിധായകന്‍. ഛായാഗ്രാഹകന്‍ ബിമല്‍ റോയ്. ബംഗാളിയില്‍ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയില്‍ അനശ്വരനടനും ഗായകനുമായ കെ.എല്‍. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാര്‍വതിയും. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പര്‍ശിയായ ആലാപനമികവിനാലും ദേവദാസ് വന്‍ ജനപ്രീതി നേടുകയുണ്ടായി. ഒട്ടനവധി ചിത്രങ്ങള്‍ പില്ക്കാലത്തു വന്നിട്ടുണ്ടെങ്കിലും ഇന്നും ജനഹൃദയങ്ങളില്‍ സൈഗാള്‍തന്നെയാണ് ദേവദാസ്. അത്രയ്ക്കു തന്മയീഭാവമാര്‍ന്ന അഭിനയമാണ് അദ്ദേഹം ഇതില്‍ കാഴ്ചവച്ചത്. 'ദുഃഖ് കേ ദിന്‍ അബ് ...' എന്നു തുടങ്ങുന്ന സൈഗാളിന്റെ പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്.

അതിമനോഹരമായ ഛായാഗ്രഹണമായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രീന്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ചും സവിശേഷ ദീപവിതാനരീതി സ്വീകരിച്ചും ചലനാത്മകമായ ഒരു ഛായാഗ്രഹണശൈലി ഇതിലൂടെ അവതരിപ്പിക്കപ്പെട്ടു. സിനിമാറ്റോഗ്രഫിയെക്കുറിച്ചുള്ള ക്ളാസ്സുകളെടുക്കാന്‍ ഋത്വിക് ഘട്ടക്ക് പലപ്പോഴും ഉപജീവിച്ചിട്ടുള്ളത് ഈ ചിത്രത്തെയാണ്.

1936-ല്‍ പി.വി. റാവു ഇത് തമിഴ് ചലച്ചിത്രമാക്കി. തെലുഗുവില്‍ വേദാന്തം രാഘവയ്യയും നാഗേശ്വര റാവുവും ചേര്‍ന്ന് 1953-ല്‍ ദേവദാസ് അവതരിപ്പിച്ചു. പില്ക്കാല ഹിന്ദിസിനിമയില്‍ രണ്ടുവട്ടംകൂടി ദേവദാസ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പി.സി. ബറുവയുടെ സ്മരണയ്ക്കായി ബിമല്‍ റോയ് 1955-ല്‍ വീണ്ടും ദേവദാസ് സംവിധാനം ചെയ്തതാണ് ഇതില്‍ ആദ്യത്തേത്. ദിലീപ്കുമാറിന്റെ നായകവേഷമായിരുന്നു ഇതിന്റെ മുഖ്യ സവിശേഷത. 1974-ല്‍ ദിലീപ് റോയിയും ഹിന്ദിയില്‍ ദേവദാസ് നിര്‍മിച്ചിട്ടുണ്ട്. 1974-ല്‍ വിജയനിര്‍മലയും ഇതേ പേരില്‍ തെലുഗുവില്‍ ചിത്രം നിര്‍മിക്കുകയുണ്ടായി. 1989-ല്‍ ക്രോസ്ബെല്‍റ്റ് മണിയാണ് മലയാളസിനിമയില്‍ ദേവദാസ് അവതരിപ്പിച്ചത്.

സഞ്ജയ് ലീല ഭന്‍സാലിയുടെ 2002-ലെ സൃഷ്ടിയാണ് മറ്റൊരു നാഴികക്കല്ല്. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും മാധുരി ദീക്ഷിതും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം അന്നുവരെയുള്ള ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവുമധികം തുക മുടക്കി നിര്‍മിച്ചതായിരുന്നു. 50 കോടിയായിരുന്നു അതിന്റെ നിര്‍മാണച്ചെലവ്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരേതരവിഭാഗത്തില്‍ ഇത് പ്രദര്‍ശിപ്പിക്കുകയുണ്ടായി.

പ്യാസ, ഫിര്‍ സുബഹ് ഹോഗി, കാഗസ് കീ ഫൂല്‍ തുടങ്ങിയ ജനപ്രിയചിത്രങ്ങളുടെ പ്രചോദനവും ദേവദാസ് ആയിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍