This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴില്‍ജന്യ രോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 11 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തൊഴില്‍ജന്യ രോഗങ്ങള്‍

ഛരരൌുമശീിേമഹ റശലെമലെ

തൊഴിലിന്റെ പ്രത്യേക സ്വഭാവം മൂലമോ തൊഴില്‍ സാഹചര്യങ്ങള്‍ മൂലമോ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ രോഗങ്ങള്‍. രോഗത്തിന്റെ വിപത്സാധ്യത തീരെയില്ലാത്ത തൊഴിലുകള്‍ വിരളമാണ്. വളങ്ങളും കീടനാശിനികളും കൈകാര്യം ചെയ്യുന്നതുമൂലവും നിരന്തരമായി സൂര്യതാപത്തിനു വിധേയരാകുന്നതുമൂലവും കര്‍ഷകരും മറ്റു തൊഴിലാളികളും ത്വക്ക് അര്‍ബുദത്തിനു പാത്രമാകുന്നു. ചുമട്ടുതൊഴിലാളികള്‍ക്ക് വേരിക്കോസ് ഞരമ്പുകളും എല്ലുകള്‍ക്ക് ക്ഷതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എഴുത്തുകാര്‍, തയ്യല്‍ തൊഴിലാളികള്‍, ടൈപ്പിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് കൈകളിലെ പേശികള്‍ക്ക് വലിവുണ്ടാകാം. ഉച്ചത്തില്‍ ശബ്ദം ഉപയോഗിക്കേണ്ട തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പാട്ടുകാര്‍, പ്രാസംഗികര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ലാരിങ്ഗൈറ്റിസും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പകര്‍ച്ചവ്യാധികളും തൊഴിലിന്റെ ഫലമായി ഉണ്ടാകാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ നടുവേദന, കാഴ്ചത്തകരാറുകള്‍, മാനസിക സംഘര്‍ഷം എന്നിവ കണ്ടുവരുന്നു.

 തൊഴില്‍സ്ഥലത്തെ ഭൌതിക, രാസ, ജൈവ പരിസ്ഥിതികള്‍ക്കു വിധേയമായി ശരീരത്തിലുണ്ടാകുന്ന ആഘാതങ്ങളാണ് തൊഴില്‍ജന്യ രോഗങ്ങളില്‍ പ്രധാനം. ഭൌതികസാഹചര്യങ്ങള്‍മൂലം ഉണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനം ഉഷ്ണാഘാതവും നിര്‍ജലീകരണവും ആണ്. ചൂടുകൊണ്ട് പൊള്ളല്‍, വെടിച്ചില്‍, ചൂടുകുരു എന്നിവയുണ്ടാവുക സാധാരണമാണ്. സ്ഥിരമായി തണുപ്പില്‍ നിന്ന് ജോലി ചെയ്യുന്നവരുടെ കാലുകള്‍ വീണ്ടുകീറുന്നതും മഞ്ഞില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഹിമഹതി(ളൃീ യശലേ)യും കൈകാലുകള്‍, ചുണ്ട്, ചെവി എന്നിവിടങ്ങളില്‍ ചുവന്ന വീക്കം (രവശഹയഹമശി) ഉണ്ടാകുന്നതും തൊഴില്‍ സ്ഥലത്തെ ഭൌതികസാഹചര്യങ്ങള്‍ ഉളവാക്കുന്ന അനിഷ്ടങ്ങളാണ്. തീവ്രതയേറിയ പ്രകാശാന്തരീക്ഷത്തില്‍ ദീര്‍ഘനാള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും വെല്‍ഡിങ് തൊഴിലിലേര്‍പ്പെടുന്നവര്‍ക്കും തിമിരം വരാനിടയുണ്ട്. മര്‍ദ വ്യതിയാനങ്ങള്‍ക്കു വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന കേയ്സന്‍ രോഗം, ശബ്ദമലിനീകരണം മൂലമുണ്ടാകുന്ന ബാധിര്യം, യന്ത്രങ്ങളുമായി ഇടപെടുന്ന തൊഴിലാളികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍, വൈദ്യുത ആഘാതം, പൊള്ളല്‍ എന്നിവയാണ് മറ്റ് ഉദാഹരണങ്ങള്‍.
 രാസപദാര്‍ഥജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനം വാതക വിഷബാധയാണ്. കാര്‍ബണ്‍ഡൈഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രജന്‍ സയനൈഡ്, കാര്‍ബണ്‍ ഡൈസള്‍ഫൈഡ്, അമോണിയ, നൈട്രജന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, ഹൈഡ്രജന്‍ ക്ളോറൈഡ്, സള്‍ഫര്‍ഡൈഓക്സൈഡ് തുടങ്ങിയവ വാതകവിഷങ്ങളാണ്. ശ്വാസകോശത്തിനു ഗുരുതരമായ തകരാറുകളുണ്ടാക്കുന്ന ഈ വാതകങ്ങള്‍ രക്തത്തിലൂടെ കരള്‍, വൃക്ക, എല്ലുകള്‍ തുടങ്ങിയ അവയവങ്ങളിലെത്തിച്ചേര്‍ന്ന് രോഗങ്ങള്‍ ഉണ്ടാക്കുന്നു. വെല്‍ഡിങ്, ഇലക്ട്രോപ്ളേറ്റിങ്, വ്യവസായങ്ങളിലെ കാഡ്മിയം പുക എന്നിവ വൃക്കരോഗങ്ങളും സാങ്കേതിക വ്യവസായങ്ങളിലെ ബെറിലിയം ശ്വാസകോശരോഗങ്ങളും ഉളവാക്കാറുണ്ട്. വിവിധ വ്യവസായങ്ങളില്‍ ലായകമായി ഉപയോഗിക്കുന്ന ബെന്‍സീനും ലോഹസംസ്കരണശാലകളിലും മറ്റും ഉപയോഗിക്കുന്ന ലെഡ്ഡും മജ്ജയ്ക്കു തകരാറുണ്ടാക്കുക വഴി അരക്തതയ്ക്കും മറ്റു രക്തസംബന്ധരോഗങ്ങള്‍ക്കും വഴി തെളിക്കുന്നു. കരളിനും വൃക്കകള്‍ക്കും തകരാറുണ്ടാക്കുന്നവയാണ് പ്ളാസ്റ്റിക് വ്യവസായങ്ങളിലുപയോഗിക്കുന്ന കാര്‍ബണ്‍ ടെട്രാ ക്ളോറൈഡും വിനൈല്‍ ക്ളോറൈഡും. മെര്‍ക്കുറി, മാന്‍ഗനീസ്, ആര്‍സനിക്, കാഡ്മിയം, ക്രോമിയം, ചില അമ്ളങ്ങള്‍, ക്ഷാരങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയും രോഗകാരകങ്ങളായ രാസികങ്ങളാണ്.
 ജൈവകാരകങ്ങള്‍ ഉളവാക്കുന്ന തൊഴില്‍ജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ബ്രൂസെല്ലോസിസ്, ലെപ്റ്റോസ്പൈറോസിസ്, ആന്ത്രാക്സ്, ആക്ടിനോ മൈക്കോസിസ്, ടെറ്റനസ്, എന്‍സെഫലൈറ്റിസ്, പൂപ്പല്‍ ബാധകള്‍ തുടങ്ങിയവ. പഞ്ചസാര വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് കിരിമ്പിന്‍പൊടി ശ്വസിച്ചുണ്ടാകുന്ന ബഗാസോസിസ് (ആമഴമീശെ), കരിമ്പന്‍ അടിച്ച നൂലില്‍നിന്ന് നെയ്ത്തു തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ചുമ (ണലമ്ലൃ' രീൌഴവ), പഞ്ഞിസംസ്കരണത്തിലേര്‍പ്പെടുന്നവരെ ബാധിക്കുന്ന ബൈസിനോസിസ് (ആ്യശിീൈശെ) എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു.
 ധൂളിജന്യരോഗങ്ങള്‍. തൊഴില്‍ജന്യ രോഗങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നവയാണ് ധൂളിജന്യ രോഗങ്ങള്‍. ജൈവ, അജൈവ ധൂളികള്‍ നിരന്തരം ശ്വസിക്കുന്നതുമൂലം ശ്വാസകോശത്തിനുണ്ടാകുന്ന വീക്കം (ളശയൃീശെ), ന്യൂമോകോണിയോസിസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഖനനം, കളിമണ്‍ വ്യവസായം, ലോഹസംസ്കരണം, നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയവയിലേര്‍പ്പെടുന്ന തൊഴിലാളികളില്‍ ന്യൂമോകോണിയോസിസ് സാധാരണമാണ്. ആസ്ബസ്റ്റോസിസ്, സിലിക്കോസിസ്, ടാല്‍ക്കോസിസ്, ആന്‍ഥ്രാകോസിസ് തുടങ്ങിയവ അജൈവധൂളിജന്യ രോഗങ്ങളും ബഗാസോസിസ്, ബൈസിനോസിസ്, ഫാമേഴ്സ് ലങ് തുടങ്ങിയവ ജൈവധൂളിജന്യ രോഗങ്ങളും ആണ്.
  ന്യൂമോകോണിയോസിസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രോഗങ്ങളില്‍ എല്ലാംതന്നെ ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ഉണ്ടാകുന്നു. ധൂളീകണികകള്‍ ശ്വാസകോശത്തിന്റെ അഗ്രത്തിലുള്ള വായു അറകളിലാണ് എത്തിച്ചേരുന്നത്. ശ്വസിക്കുന്ന വായു രക്തവുമായി ചേരുന്നത് ഈ അറകളില്‍വച്ചാണ്. മാലിന്യ നിര്‍മാര്‍ജന കോശങ്ങള്‍ ധൂളികളെ നീക്കം ചെയ്ത് ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തുള്ള ലസികാഗ്രന്ഥികളില്‍ നിക്ഷേപിക്കുന്നു. ഇപ്രകാരം നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ തന്തുകലകള്‍ കൂടുതലായി രൂപീകരിക്കുവാനും ക്രമേണ കെട്ടുപിണഞ്ഞ് മുഴകള്‍ ഉണ്ടാകുവാനും കാരണമാകുന്നു.
 തൊഴില്‍ജന്യ ത്വഗ്രോഗങ്ങള്‍. ദോഷകരമായ പദാര്‍ഥങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നതുകൊണ്ടും ചില പദാര്‍ഥങ്ങളോട് ശരീരം ദോഷകരമായി പ്രതികരിക്കുന്നതു(അലര്‍ജി)കൊണ്ടും ആണ് ത്വഗ്രോഗങ്ങള്‍ ഉണ്ടാകുന്നത്. ഹോട്ടല്‍ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, അലക്ക് തൊഴിലാളികള്‍, സൌന്ദര്യ സംരക്ഷണതൊഴിലാളികള്‍ (വെമാുീീശ, യലമൌശേരശമി) തുടങ്ങി നിരന്തരം ഈര്‍പ്പവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് ത്വക്ശോഥവും  കുഴിനഖവും സ്ഥിരമായുണ്ടാകുന്നു. ഗ്രീസുകള്‍, ഗ്രീസ് നീക്കം ചെയ്യുന്ന രാസപദാര്‍ഥങ്ങള്‍, ഫോര്‍മാല്‍ഡിഹൈഡ്, റബ്ബര്‍ തുടങ്ങിയവയും ത്വഗ്രോഗജന്യപദാര്‍ഥങ്ങളാണ്. ടാര്‍ പണിക്കാരില്‍ ത്വക്ക് അര്‍ബുദം (ടൂൌമാീൌ രലഹഹ രമൃരശിീാമ) സാധാരണമാണ്. ഫൈബര്‍ ഗ്ളാസ്സുമായി ബന്ധപ്പെടുന്ന തൊഴിലാളികള്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകാറുണ്ട്.
 തൊഴില്‍ജന്യ അര്‍ബുദം. ത്വക്ക്, ശ്വാസകോശം, മൂത്രസഞ്ചി എന്നിങ്ങനെയുള്ള സവിശേഷ ശരീരഭാഗങ്ങളാണ് തൊഴില്‍ജന്യ അര്‍ബുദത്തിനു കൂടുതല്‍ വിധേയമാകാറുള്ളത്.
 റബ്ബര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ചില ആന്റിഓക്സിഡന്റുകളും എലിവിഷമായി ഉപയോഗിക്കുന്ന നാഫ്തൈല്‍ അമീനും മൂത്രസഞ്ചിയില്‍ അര്‍ബുദമുണ്ടാക്കുന്ന രാസപദാര്‍ഥങ്ങളാണ്. പുകക്കുഴലുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികളില്‍ വൃഷണത്തെ ബാധിക്കുന്ന അര്‍ബുദം വ്യാപകമാണ്. നിക്കല്‍ വിഷബാധ മൂക്കിലും കോടര(ശിൌെലെ)ത്തിലും ആണ് അര്‍ബുദബാധയുണ്ടാക്കുന്നത്.
 വികിരണ ദുരന്തങ്ങള്‍. വികിരണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ആദ്യമായി ജനശ്രദ്ധ പിടിച്ചുപറ്റിയത് യു.എസ്സിലാണ് (1924). വാച്ചുകളുടെയും ക്ളോക്കുകളുടെയും ഡയലില്‍ അക്കങ്ങള്‍ പെയ്ന്റു ചെയ്തിരുന്ന അമേരിക്കയിലെ 'റേഡിയം പെണ്‍കുട്ടികള്‍' ചുണ്ടുകള്‍ കൊണ്ട് ബ്രഷിന്റെ അറ്റം കൂര്‍പ്പിച്ചിരുന്നു. രാദശക്തിയുള്ള സിങ്ക്സള്‍ഫൈഡ് വായ്ക്കുള്ളിലാകാന്‍ ഇത് ഇടയാക്കി. റേഡിയം വിഷം അവരുടെ വായ്, പല്ല്, എല്ല് എന്നിവയെല്ലാം കാര്‍ന്നു തിന്നു തുടങ്ങിയതോടെയാണ് തൊഴില്‍ജന്യ റേഡിയേഷന്‍ കെടുതിയെക്കുറിച്ച് ജനങ്ങളും മാധ്യമങ്ങളും ശ്രദ്ധിച്ചുതുടങ്ങിയത്. ഡയല്‍ പെയ്ന്റു ചെയ്തിരുന്ന മിക്ക പെണ്‍കുട്ടികളും അര്‍ബുദം ബാധിച്ച് 30 വയസ്സിനകം മരണമടഞ്ഞിരുന്നു. ഇതിനും അനേകവര്‍ഷം മുമ്പുതന്നെ ജര്‍മനിയിലെ യുറേനിയം ഖനികളില്‍ എണ്ണമറ്റ തൊഴിലാളികള്‍ മരിച്ചതിനു കാരണം വികിരണങ്ങളാണെന്നു തിരിച്ചറിയാന്‍ ഇത് സഹായകമായി. ദീര്‍ഘകാലം വികിരണത്തിനു വിധേയമാകുന്നവര്‍ക്കുണ്ടാകുന്ന ഒരു രോഗമാണ് പെര്‍ണീഷ്യസ് അനീമിയ. വാച്ച് നിര്‍മാണശാല, പെയ്ന്റു വ്യവസായശാല എന്നിവിടങ്ങളിലൊക്കെ റേഡിയവും റേഡിയോ ആക്റ്റീവ് വസ്തുക്കളും ഉപയോഗിക്കാറുണ്ട്. റേഡിയോ ആക്റ്റീവ് അയിരുകള്‍ ഖനനം ചെയ്യുന്നവര്‍, മോണസൈറ്റ് മണ്ണ് കൈകാര്യം ചെയ്യുന്നവര്‍, എക്സ്റേ സാങ്കേതിക വിദഗ്ധര്‍, ആണവനിലയങ്ങളിലെ തൊഴിലാളികള്‍, അണുശക്തി ഗവേഷണങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവരൊക്കെ വികിരണ ദുരന്തങ്ങള്‍ക്ക് വിധേയരാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരാണ്.
 ആണവോര്‍ജത്തിന്റെ ഗുണകരമായ ഉപയോഗം വ്യാപകമായതോടെ റേഡിയോആക്റ്റീവ് ഐസോടോപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ നിയമങ്ങള്‍ നിലവില്‍വന്നിട്ടുണ്ട്.
 പ്രതിരോധ സംവിധാനങ്ങള്‍. ഭൂരിപക്ഷം തൊഴില്‍ജന്യ രോഗങ്ങളും അപകടങ്ങളും ഒഴിവാക്കാനാവുന്നവയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍സ്ഥലം സുരക്ഷിതമായി സംവിധാനം ചെയ്യുക, തൊഴിലാളികള്‍ക്ക് പരിശീലനവും ബോധവത്കരണവും നല്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. തൊഴില്‍ജന്യ രോഗങ്ങളും അപകടങ്ങളും നിര്‍ണയിക്കുന്നതിനും തൊഴിലാളിയുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഒരു വൈദ്യശാസ്ത്ര ശാഖ (ഛരരൌുമശീിേമഹ ാലറശരശില) തന്നെ വികസിതമായിട്ടുണ്ട്.
 ശരിയായ തൊഴില്‍ രീതികള്‍ പരിശീലിപ്പിക്കുക, ധൂളി നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക, തൊഴില്‍ശാല വൃത്തിയായും സുരക്ഷിതമായും സംവിധാനം ചെയ്യുക, മാലിന്യ നിര്‍മാര്‍ജനം കുറ്റമറ്റതാക്കുക തുടങ്ങിയവയാണ് തൊഴില്‍ജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രാഥമിക ഉപാധി. കൃത്യമായ ഇടവേളകളില്‍ തൊഴിലാളികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയാണ് രണ്ടാം ഘട്ടം. ശ്വാസകോശ രോഗങ്ങള്‍, കരളിന്റെയും വൃക്കയുടെയും രോഗങ്ങള്‍, അര്‍ബുദം എന്നിവ ആരംഭത്തില്‍ത്തന്നെ നിര്‍ണയിക്കാന്‍ ഇത് സഹായകമാകും.
 വിവിധ തൊഴില്‍ മേഖലകളില്‍ പണിചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളും ആരോഗ്യരക്ഷാ സംവിധാനങ്ങളും ഇന്ന് എല്ലാ രാഷ്ട്രങ്ങളിലും നിലവിലുണ്ട്. തൊഴില്‍പരമായുണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനും തൊഴിലാളികള്‍ക്ക് മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന വിധത്തില്‍ തൊഴില്‍ സാഹചര്യങ്ങള്‍ പരിഷ്കരിക്കുന്ന രീതി ഒരു നൂതന മാനേജ്മെന്റ് സമ്പ്രദായമാണ്. നോ: തൊഴില്‍ നിയമങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍