This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലാഭാരശതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുലാഭാരശതകം

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ രചിച്ച സംസ്കൃത കാവ്യം. ആയില്യം തിരുനാള്‍ രാമവര്‍മ മഹാരാജാവ് 1870-ല്‍ നടത്തിയ തുലാപുരുഷദാനത്തോടനുബന്ധിച്ചാണ് ഈ പ്രശസ്തി കാവ്യം രാജാവിനു സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ തുലാപുരുഷദാനം ഉത്സവമായി കൊണ്ടാടുന്ന സന്ദര്‍ഭത്തില്‍ കവികള്‍ പ്രശസ്തി കാവ്യങ്ങള്‍ എഴുതി സമര്‍പ്പിച്ചിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ തുലാപുരുഷദാനത്തോടനുബന്ധിച്ച് അനിഴം തിരുനാള്‍ കേരളവര്‍മ രചിച്ച തുലാഭാരവര്‍ണനം, വിശാഖംതിരുനാള്‍ മഹാരാജാവിന്റെ തുലാപുരുഷദാനത്തോടനുബന്ധിച്ച് 1885-ല്‍ എ.ആര്‍.രാജരാജവര്‍മ സമര്‍പ്പിച്ച തുലാഭാരപ്രബന്ധം, ഇലത്തൂര്‍ രാമസ്വാമിശാസ്ത്രികള്‍ രചിച്ച തുലാഭാരപ്രബന്ധം, ഗണപതി ശാസ്ത്രികള്‍ രചിച്ച തുലാപുരുഷദാനകാവ്യം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

പത്ത് ദശകങ്ങളുള്ള തുലാഭാരശതകത്തിലെ ആദ്യദശകത്തില്‍ തുലാപുരുഷദാനത്തിന്റെ മാഹാത്മ്യമാണ് വര്‍ണിക്കുന്നത്. ഈ ഉത്സവാഘോഷത്തിന് ദൂര ദേശത്തുനിന്നുപോലും രാജധാനിയിലെത്തുന്നവരെപ്പറ്റിയും സത്കാരത്തെക്കുറിച്ചുമാണ് രണ്ടാം ദശകത്തിലെ പ്രതിപാദ്യം. മഹാകാവ്യരചനയില്‍ ഒന്നിലധികം സര്‍ഗങ്ങളില്‍ ശബ്ദാലങ്കാരം, ചിത്രകാവ്യനിബന്ധനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതി സ്വീകരിച്ച് ഇതില്‍ അഞ്ചാമത്തെ ദശകത്തില്‍ യമകാലങ്കാര നിബന്ധനവും മൂന്നും ഒന്‍പതും ദശകങ്ങളില്‍ ചിത്രശ്ളോകനിബന്ധനവുമുണ്ട്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദൂരദേശത്തുനിന്ന് എത്തിയ ഗായകന്മാര്‍ നിറഞ്ഞ സദസ്സിന്റെ വിവരണമാണ് ആറാം ദശകത്തില്‍. പണ്ഡിതന്മാരുടെ വിദ്വത് സദസ്സുകള്‍ ഏഴാമത്തെ ദശകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.

അഴകത്തു പദ്മനാഭക്കുറുപ്പ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വലിയകോയിത്തമ്പുരാന്‍ രചിച്ച ഇരുപതിലധികം സംസ്കൃത കൃതികള്‍ കേരളവര്‍മ ആന്‍ഡ് ഹിസ് വര്‍ക്സ് (കേരളവര്‍മയും അദ്ദേഹത്തിന്റെ കൃതികളും) എന്ന ശീര്‍ഷകത്തില്‍ 1985-ല്‍ ഡോ. പൂവറ്റൂര്‍ രാമകൃഷ്ണപിള്ള പ്രസാധനം ചെയ്ത് പ്രസിദ്ധീകരിച്ചതില്‍ തുലാഭാരശതകവും ഉള്‍പ്പെടുന്നുണ്ട്. ആയില്യം തിരുനാളിന്റെ തുലാപുരുഷദാനാഘോഷങ്ങള്‍ നടന്ന് പതിനഞ്ചുവര്‍ഷത്തിനുശേഷം 1885-ല്‍ വിശാഖംതിരുനാള്‍ മഹാരാജാവ് നടത്തിയ തുലാപുരുഷദാനാഘോഷസന്ദര്‍ഭത്തില്‍ അതുവരെ പ്രസിദ്ധീകൃതമാകാതിരുന്ന തുലാഭാരശതകം പരിഷ്കരിച്ച് മഹാരാജാവിന് സമര്‍പ്പിച്ചു. പിന്നീട് ഇത് പ്രസിദ്ധീകൃതമായി.

വിശാഖംതിരുനാള്‍ മഹാരാജാവിന്റെ തുലാഭാരമഹോത്സവത്തിന് വേറെയും പണ്ഡിതവര്യന്മാര്‍ പ്രശസ്തി കാവ്യങ്ങള്‍ രചിച്ചിരുന്നു. ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രി സമര്‍പ്പിച്ച തുലാഭാര പ്രബന്ധത്തില്‍ നൂറിലധികം ശ്ളോകങ്ങളുണ്ട്. ഏ.ആര്‍.രാജരാജവര്‍മയും തുലാഭാരപ്രബന്ധം ഗദ്യപദ്യ സമ്മിശ്രമായി തയ്യാറാക്കി സമര്‍പ്പിച്ചു. പണ്ഡിതവര്യന്മാര്‍ക്ക് മഹാരാജാവ് സമ്മാനം വിതരണം ചെയ്തപ്പോള്‍ എ.ആറിനെ ക്ഷണിച്ചിരുന്നില്ല. സാഹിത്യരംഗത്ത് നവാഗതനായ തന്റെ രചന അത്രതന്നെ നിലവാരം പുലര്‍ത്താത്തതിനാലാണ് തനിക്ക് പുരസ്കാരം നല്‍കാത്തത് എന്ന് എ.ആര്‍. കരുതി. എന്നാല്‍ കുറച്ചു ദിവസത്തിനുശേഷം മഹാരാജാവ് എ.ആറിനെ ക്ഷണിക്കുകയും വിശിഷ്ടമായ ഒരു ആഭരണം സമ്മാനമായി നല്‍കുകയും ചെയ്തു. ഈ വിശിഷ്ടമായ ആഭരണം വിദേശത്തുനിന്നു വാങ്ങുന്നതിനുണ്ടായ കാലതാമസമാണ് സമ്മാനം നല്‍കുവാനുണ്ടായ വിളംബത്തിനു കാരണമെന്നും അറിയിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ തുലാപുരുഷദാന മഹോത്സവ സന്ദര്‍ഭത്തില്‍ കോട്ടയത്ത് അനിഴംതിരുനാള്‍ കേരളവര്‍മ സമര്‍പ്പിച്ച തുലാഭാരവര്‍ണനത്തില്‍ എല്ലാ പദ്യങ്ങളുടേയും നാലാമത്തെ പാദം 'രാജാചിരം ജയതു വഞ്ചിമഹീമഹേന്ദ്രഃ' എന്നാണ്. മുകളില്‍ പരാമര്‍ശിച്ച കാവ്യങ്ങളില്‍ വലിയകോയിത്തമ്പുരാന്റെ തുലാഭാരശതകമാണ് കൂടുതല്‍ പ്രസിദ്ധം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍