This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:20, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റി

ഠവലമൃല ീള രൃൌലഹ്യ

20-ാം ശ.-ത്തില്‍ യൂറോപ്പില്‍ ആവിര്‍ഭവിച്ച ഒരു നൂതന നാടക സമ്പ്രദായം. യുക്തിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടുക എന്ന ദാദായിസ്റ്റ്-സര്‍റിയലിസ്റ്റ് ചിന്താപദ്ധതിയുടെ ഫലമായി ലോകസാഹിത്യത്തിലുണ്ടായ പരിവര്‍ത്തനത്തോടു ബന്ധപ്പെട്ട ഒരു നൂതന നാടകപ്രസ്ഥാനമാണെന്ന് ഇതിനെ വിശേഷിപ്പിക്കാം. പുതുതായി വളര്‍ന്നുവന്ന ജീവിതവീക്ഷണത്തേയും സാഹിത്യ പരിവര്‍ത്തനത്തേയും പിന്‍തുടര്‍ന്ന് നാടക സംവിധായകരും നാടക കലാകാരന്മാരും അവരുടെ കലയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മനുഷ്യന്റെ ചിന്തകള്‍, വികാരങ്ങള്‍ മുതലായവയ്ക്ക് സഹജമായ കാര്യകാരണ ബന്ധമില്ല, അവ അയഥാര്‍ഥമാണ്, യുക്ത്യതീതവുമാണ്. പ്രേക്ഷകനെ ഞെട്ടിപ്പിക്കുക, പൊട്ടിത്തെറിക്കാന്‍ പ്രേരിപ്പിക്കുക, അസാധാരണവും അപരിചിതവുമായ സ്തോഭങ്ങളോടു താത്പര്യം ജനിപ്പിക്കുക മുതലായവയാണ് സര്‍റിയലിസ്റ്റ് നാടകകാരന്മാരുടെ പ്രവണതകള്‍. 1920-കള്‍ക്കുശേഷം യൂറോപ്യന്‍ നാടകവേദിയിലുണ്ടായ മാറ്റങ്ങളെല്ലാം ഈ നിലപാടിനെ ആസ്പദമാക്കിയാണെന്ന് നിരൂപകര്‍ കണ്ടെത്തുന്നു. സര്‍റിയലിസ്റ്റ് സങ്കേതത്തിന്റെ സാഹോദര്യം അവകാശപ്പെടുന്ന നാടകവേദിയാണ് 'തിയറ്റര്‍ ഒഫ് ക്രുവല്‍റ്റി'. നാടകകൃത്തും സംവിധായകനുമായ അന്റോയിന്‍ അര്‍ത്താഡ് (1895-1948) ആണ് ഇതിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഫ്രഞ്ചു ഭാഷയില്‍ നാടകങ്ങളെഴുതി സംവിധാനം ചെയ്തവതരിപ്പിച്ചു. കേവലം കലാദൃശ്യമല്ലാത്ത ഒരു തരം പുതുനാടകമാണ് അര്‍ത്താഡ് ആവിഷ്കരിച്ചത്. കാണികളും നടീനടന്മാരും തമ്മിലുള്ള ഒരു സംവാദമാണ് അദ്ദേഹത്തിന്റെ നാടകം. പ്രാക്തന സമൂഹങ്ങളിലെ ആഭിചാരവൃത്തിപോലെ ഒരു സംസ്കാരത്തെ മുഴുവനായി നാടകക്രിയയില്‍ പങ്കെടുപ്പിക്കുക എന്നതാണ് അര്‍ത്താഡിന്റെ നാടക ലക്ഷ്യം. അങ്ങനെ ഒരു സംസ്കാരത്തിന്റെ കര്‍മശേഷിയും പ്രകാശനശേഷിയും സംക്രമിക്കപ്പെടുന്നു.

 ചിത്തഭ്രമം പിടിപെട്ടതിനാല്‍ അര്‍ത്താഡ് 1916-27 കാലങ്ങളില്‍ ചികിത്സയിലായിരുന്നു. 1927-ല്‍ അദ്ദേഹം രൂപവത്ക്കരിച്ച നാടക വേദി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു. അദ്ദേഹം കുറേക്കാലം സര്‍ റിയലിസത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ സര്‍റിയലിസത്തിന്റെ തത്ത്വശാസ്ത്രത്തിനു പറ്റാത്ത ഒരു നിഷേധരീതി അര്‍ത്താഡിലുണ്ടെന്ന് മനസ്സിലാക്കിയ സര്‍റിയലിസ്റ്റ് ആചാര്യനായ ആന്ദ്രേ ബ്രെട്ടണ്‍ അദ്ദേഹത്തെ കൂട്ടത്തില്‍ കൂട്ടാന്‍ തയ്യാറായില്ല. 1930-നു മുമ്പുതന്നെ അവര്‍ അകന്നു കഴിഞ്ഞിരുന്നു. ശരീരത്തിന്റേയും മനസ്സിന്റേയും തടവറയില്‍ നിന്ന് ജന്മവാസനകളെ സ്വതന്ത്രമാക്കാനുള്ള മാന്ത്രികസന്ദേശം പ്രേക്ഷകര്‍ക്കു നല്കുക എന്നതായിരുന്നു അര്‍ത്താഡിന്റെ നാടകപരിപ്രേക്ഷ്യം. ഈ ആഭിമുഖ്യത്താല്‍ പൂര്‍വദേശങ്ങളിലെ നാടകവേദികള്‍ അദ്ദേഹത്തെ നൈസര്‍ഗികമായി സ്വാധീനിച്ചു. മെക്സിക്കോ, ജപ്പാന്‍ മുതലായ വിദൂരദേശങ്ങളില്‍ സഞ്ചരിച്ച് അവിടങ്ങളിലെ നാടകസംസ്കാരം അദ്ദേഹം ഉള്‍ക്കൊണ്ടു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ നാടകം രണ്ടുതരത്തിലുണ്ട്. സൌരനാടകങ്ങളും (ടീഹമൃ ഉൃമാമ) ചാന്ദ്രനാടകങ്ങളും (ഘൌിമൃ ഉൃമാമ). വീര്യത്തിന്റേയും വിപ്ളവത്തിന്റേയും സ്വേച്ഛയുടേയും നാടകങ്ങളാണ് സൌരനാടകങ്ങള്‍. ചാന്ദ്രനാടകങ്ങള്‍ സ്ത്രീത്വത്തിന്റേയും സ്വേച്ഛാനിഷേധത്തിന്റേയും വ്യഞ്ജകങ്ങളാണ്. അര്‍ത്താഡ് ഇഷ്ടപ്പെട്ടത് സൌരനാടകങ്ങളെയാണ്. എന്നാല്‍ പൊതുവേ അര്‍ത്താഡിന്റെ നാടകങ്ങള്‍ രണ്ടിന്റേയും സംശ്ളേഷണമാണെന്നു സൂക്ഷ്മനിരീക്ഷകര്‍ക്കു ബോധ്യപ്പെടും. അദ്ദേഹത്തിന്റെ 'തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റി' യിലെ നാടകങ്ങള്‍ ഈ സംശ്ളേഷണമാണ് നിര്‍വഹിച്ചിട്ടുള്ളത്.
 അര്‍ത്താഡ് തന്റെ തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റിയുടെ ആദ്യ മാനി ഫെസ്റ്റോ 1932-ല്‍ പുറത്തിറക്കി. ഭേദഗതികളോടെ രണ്ടാമത്തെ മാനിഫെസ്റ്റോ പ്രകാശിപ്പിച്ചത് 1933-ലാണ്. 1944-ല്‍ ക്രുവല്‍റ്റി തിയെറ്ററിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രമുഖമായ രചന പുറത്തിറങ്ങി: ഠവല ഠവലമൃല മിറ ശ ഉീൌയഹല എന്നാണ് അതിന്റെ പേര്. സ്വന്തം ദര്‍ശനവും തത്ത്വങ്ങളും വിശദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് അത്.
 “'ആ്യ വേല റീൌയഹല, ക ാലമി വേല ഴൃലമ ാമഴശര ലഹലാലി ീള ംവശരവ വേല വേലമൃല, ശി ശ ളീൃാ ശ ീിഹ്യ വേല ളശഴൌൃമശീിേ ംവശഹല ംല ംമശ ളീൃ വേല വേലമൃല, ീ യലരീാല വേല ലഹലാലി ീള ൃമിളെശഴൌൃമശീിേ”. രൂപവത്ക്കരണത്തില്‍ നിന്ന് രൂപാന്തരണത്തിലേക്കുള്ള പ്രക്രിയയാണ് ഇവിടെ അര്‍ത്താഡ് ഉദ്ദേശിക്കുന്നത്. ആധുനിക മനോവിശ്ളേഷണ ചികിത്സയില്‍ രോഗിയെ എല്ലാ രീതിയിലും പങ്കാളിയാക്കുന്നതുപോലെ ആഭിചാരാത്മകമായ രംഗവേദിയിലൂടെ കാണികളെ മൂര്‍ച്ഛയിലേക്കു നയിക്കുക എന്നതാണ് അര്‍ത്താഡിയന്‍ രീതി. മനുഷ്യധാരണകള്‍ക്കുമപ്പുറത്തേക്കു കടന്നുചെല്ലുന്ന ഒരു യഥാര്‍ഥ അനുഭവമാണ് കല, അത് ഭൌതികമായ സത്യത്തിലെത്തിച്ചേരാനുള്ള ശ്രമവുമാണ്-സര്‍റിയലിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വച്ചുകൊണ്ട് അര്‍ത്താഡ് ഇങ്ങനെ അവകാശപ്പെടുന്നു.
 നാടകം സാഹിത്യ പാഠമാണെന്ന ധാരണയേയും നാടകത്തിന്‍മേലുള്ള സാഹിത്യമേല്‍ക്കോയ്മയേയും അര്‍ത്താഡ് തിരസ്കരിക്കുന്നു. നാടകം സമ്പൂര്‍ണകലയാണ്, മറ്റു ഘടകങ്ങള്‍ക്കുള്ള പ്രാധാന്യമേ സാഹിത്യത്തിന് അതിലുള്ളൂ എന്നും ആദ്യമായി പ്രഖ്യാപിച്ചത് അര്‍ത്താഡാണ്. നാടകത്തിന്റെ രംഗകലയിലാണ് അദ്ദേഹം ഊന്നിയത്. ഏതു നിസ്സാര വസ്തുവിനും രംഗത്ത് പ്രാധാന്യമുണ്ടെന്നാണ് അര്‍ത്താഡിന്റെ വാദം.
 സ്വപ്നദര്‍ശിയായ അര്‍ത്താഡിന് തന്റെ സ്വപ്നങ്ങളെ മുഴുവന്‍ തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റിയിലൂടെ സഫലമാക്കാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് നാടകകൃത്തായ ഷാന്‍ ഷെനെയുടെ നാടകങ്ങളും രംഗ പരിശ്രമങ്ങളും ഒരു പരിധി വരെ അര്‍ത്താഡിയന്‍ സങ്കല്പങ്ങളുടെ സാക്ഷാത്ക്കാരങ്ങളാണ്. അവര്‍ തമ്മിലുമുണ്ട് ഒരു വ്യത്യാസം: ആഭിചാരപരമായ മാന്ത്രികക്രിയകള്‍ രംഗത്തവതരിപ്പിക്കുമ്പോള്‍ നാടകവേദി മറ്റൊരു ആഭിചാരവേദിയായി മാറണം എന്ന അര്‍ത്താഡിയന്‍ കാഴ്ചപ്പാട് ഷെനെ സ്വീകരിക്കുന്നില്ല. നാടകവേദി ആഭിചാരാത്മകത പുലര്‍ത്തുമ്പോള്‍ തന്നെ അത് ആഭിചാരവേദിയില്‍ നിന്ന് വ്യത്യസ്തമാകണമെന്നാണ് ഷെനെയുടെ നിലപാട്.
 തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റിയിലെ അര്‍ത്താഡിയന്‍ പരീക്ഷണ മാണ് ലെസെന്‍സി’(ഘലരെലിരശ). ഷെല്ലിയുടേയും സ്റ്റെന്ധാളിന്റേയും സാഹിത്യപാഠങ്ങളുപയോഗിച്ചുകൊണ്ടുള്ള അനുവാദന (മറമുമേശീിേ)മാണിത്. 'വട്ടത്തിലുള്ള തിയെറ്റര്‍' എന്ന അടിസ്ഥാന സങ്കല്പനത്തിലാണ് ഈ നാടകം രൂപപ്പെടുത്തിയത്. സാധാരണ രംഗവേദിക്കും കാണികള്‍ക്കും തമ്മില്‍ അകലമുണ്ട്. എന്നാല്‍ 'വട്ടത്തിലുള്ള രംഗവേദി'ക്കും കാണികള്‍ക്കും തമ്മില്‍ അകലമില്ലാതാകുന്നു. ചുറ്റിത്തിരിയുന്ന രംഗസജ്ജീകരണങ്ങള്‍, നാനാവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള ഉപാധികള്‍, പ്രകാശവിന്യാസത്താല്‍ കൊടുങ്കാറ്റ് മുതലായവ സൃഷ്ടിക്കാനുള്ള സാഹചര്യങ്ങള്‍ എന്നിവയിലൂടെ ദൃശ്യാത്മകവും ശ്രവണാത്മകവുമായ ഒരു ഉന്മാദാവസ്ഥയിലേക്ക് തിയെറ്ററിനെ നയിക്കാന്‍ കഴിയുന്നു. 1935-ല്‍ ഫ്രഞ്ച് തിയെറ്ററില്‍ നടന്ന ഈ പരീക്ഷണം നാടകത്തിന്റെ രംഗാവിഷ്കരണത്തില്‍ കാര്യമായ മാറ്റിമറിക്കലുകള്‍ക്കിടയാക്കി. അര്‍ത്താഡിന്റെ നാടകങ്ങളില്‍ പ്രധാന പങ്കു വഹിച്ചിരുന്ന ഷാന്‍ ലൂയി ബാരള്‍ട്ട്, അര്‍ത്താഡിന്റെ പരിശ്രമങ്ങളേയും പ്രവണതകളേയും വിപുലീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ലെസെന്‍സി എന്ന നാടകത്തിന്റെ സജ്ജീകരണവും അവതരണവും പരാജയമായിരുന്നുവെന്നാണ് നിരൂപകര്‍ പറയുന്നത്. എന്നാല്‍ അര്‍ത്താഡിന്റെ സംവിധാന കലയെ അവര്‍ വാഴ്ത്തുകയും ചെയ്തു.
 മേറ്റര്‍ലിങ്ക്, യേറ്റ്സ്, എലിയട്ട് മുതലായവര്‍ക്ക് നാടകത്തിലെ വാക്കിലായിരുന്നു വിശ്വാസം. അര്‍ത്താഡ് നാടകക്രിയയിലാണ് ഊന്നി നിന്നത്. എഴുത്തും മൊഴിയുമായ ഒരു വസ്തുവാണ് സംഭാഷണം. അത് ഏതെങ്കിലും വിധത്തില്‍ രംഗവേദിയുമായി പ്രത്യേകിച്ച് ബന്ധമുള്ളതല്ല. അതിന്റെ പ്രത്യേക ബന്ധം പുസ്തകങ്ങളിലായിരിക്കുമ്പോള്‍ മാത്രമാണ്. മാന്ത്രികവിദ്യ, സ്വപ്നങ്ങള്‍, പ്രത്യേക അംഗചലനങ്ങള്‍, ആഭിചാരം, ക്രൂരത എന്നിവയാണ് അര്‍ത്താഡിന്റെ രംഗവേദിയിലെ കരുക്കള്‍. ബാലിയിലെ നര്‍ത്തകരുടെ അംഗചലനങ്ങളാല്‍ പ്രചോദിതനായ അര്‍ത്താഡ് ആ നൃത്തത്തില്‍ അനുഭവപ്പെടുന്ന തരത്തിലുള്ള ലഹരിനിറഞ്ഞ അന്തരീക്ഷം തന്റെ രംഗവേദിയിലും സൃഷ്ടിക്കാന്‍ പരിശ്രമിച്ചു. അന്യാപദേശ രൂപത്തിലുള്ള മുഖാവരണങ്ങളും നടീനടന്മാരുടെ ശൈലീവത്കൃത ചലനങ്ങളും തന്റെ നാടകത്തില്‍ അദ്ദേഹം കലര്‍ത്തി. ഒരു ക്രൂരനാടകത്തിന്റെ പരിതോവസ്ഥകളില്‍ ജീവിക്കുന്ന മനുഷ്യാത്മാക്കളെ അദ്ദേഹം തന്റെ ചുറ്റുപാടും കണ്ടു. ആ ആത്മാക്കളെ ചിത്രണം ചെയ്യുന്നതില്‍ പൌരസ്ത്യ നാടകവേദി പുലര്‍ത്തുന്ന പ്രാക്തനചിത്താവസ്ഥയാണ് അര്‍ത്താഡ് മാതൃകയാക്കുന്നത്.
 മനുഷ്യന്റെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും അങ്ങനെ തനതായ അഭിലാഷങ്ങളെ പ്രകടമാക്കുകയും ചെയ്യാന്‍ നാടകത്തിനു കഴിയണം. എന്നാല്‍ മാത്രമേ അവന് വിശാലമായൊരു കാഴ്ചപ്പാടു വച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാകൂ. യാഥാര്‍ഥ്യത്തിന്റെ നാടകീയ ശക്തിയെ മാന്ത്രികമായി വിനിയോഗിച്ചു കൊണ്ട് നാടകവേദിക്ക് അതിന്റെ ആദിമഹത്വം വീണ്ടെടുക്കാന്‍ കഴിഞ്ഞാലേ പ്രസ്തുത ബോധനക്ഷമതയും വീക്ഷണശേഷിയും പ്രവര്‍ത്തനത്തിനുള്ള കരുത്തും ഉണ്ടാകൂ. പ്രേക്ഷകരില്‍ ധൈഷണികാവബോധം ഉണ്ടാക്കുക മാത്രമല്ല, അവരുടെ സകല ഇന്ദ്രിയങ്ങളിലും സംവേദനം ഉണ്ടാക്കുക എന്നതു കൂടി പ്രസക്തമാണ്. ചുരുക്കത്തില്‍ 'തിയെറ്റര്‍ ഒഫ് ക്രുവല്‍റ്റി'’ മനുഷ്യ ഭാഗധേയത്തിന്റെ ഐന്ദ്രജാലികമായ വെളിപാടാണ്. രംഗവേദിയെ അനുഷ്ഠാനവേദിയാക്കുന്നതിലൂടെ നാടകത്തെ മതാനുഷ്ഠാനത്തോളം ഉയര്‍ത്താനാണ് അര്‍ത്താഡ് പരിശ്രമിക്കുന്നത്. അനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ സ്വന്തം അസ്തിത്വവുമായി പൊരുത്തപ്പെടുന്നു.
 നാടകത്തില്‍ ആശയങ്ങളും പ്രവൃത്തികളും തമ്മില്‍ വ്യത്യാ സമില്ലെന്നാണ് അര്‍ത്താഡിന്റെ വാദം. എന്തിനെയും യുക്തികൊ ണ്ടളക്കുന്നവര്‍ക്കുള്ളതല്ല 'ക്രൂരനാടകവേദി'.’വിശാലമായ സഹജ സ്വഭാവത്തോടെ ക്രിയകളുടേതായ ഒരു രംഗഭാഷ സൃഷ്ടിക്കുക; അതില്‍ അര്‍ഥനിരകളെ വീണ്ടെടുക്കുക - അര്‍ത്താഡ് ആവശ്യപ്പെടുന്നു. വാക്കുകളെല്ലാം ഉപരിപ്ളവമാണ്, പ്രേക്ഷകരുടെ സഹജമായ വികാരങ്ങളെ ഉണര്‍ത്താന്‍ നടീനടന്മാരുടെ ശരീരസ്തോഭങ്ങളായ ചലനക്രിയകള്‍ക്കേ കഴിയൂ. എന്തെന്നാല്‍ ശൈലീവത്കൃതമായ കലയ്ക്ക് മനുഷ്യന്റെ ആന്തരിക വിതാനത്തിലെത്താന്‍ കഴിയുന്നു. അതതുകാലത്തിന്റെ തെറ്റോ ശരിയോ രണ്ടുമല്ലാത്തതോ ആയ നീതിബോധങ്ങള്‍ക്കപ്പുറത്തേക്കു കടന്നുചെല്ലാന്‍ കഴിയുന്ന വിഭ്രാന്തികളേ(ീയലെശീിൈ)യും പ്രത്യാശകളേയും കുറ്റവാസനകളെപ്പോലും, സത്യാത്മകമായി പ്രകടിപ്പിക്കാന്‍ അതിനു കഴിയുന്നു.
 അര്‍ത്താഡിന്റെ തിയെറ്റര്‍ സങ്കല്പനം ധര്‍മപരമാണ് (ളൌിരശീിേമഹ). പിടിവിടുവിച്ചു പോകാന്‍ വയ്യാത്തത്ര ശക്തിയോടെ നാടകം പ്രേക്ഷകനെ ബാധിക്കണം. അവനിലെ കുറ്റവാസനകളേയും രതിയേയും സംബന്ധിച്ചുള്ള സഹജമായ പൂര്‍വധാരണകളെ അകറ്റുന്നതിലൂടെ പുതിയൊരു ആരോഗ്യം ഉണ്ടാക്കുകയാണ് നാടകകൃത്ത്/സംവിധായകന്‍ ചെയ്യുന്നത്. സംഭവങ്ങളുടെ നാടകക്രിയയില്‍ പ്രേക്ഷകന്‍ വൈകാരികമായി പങ്കാളിയാകണം. എന്നാലേ നാടക സംബന്ധിയായ യഥാര്‍ഥ പ്രതീതി അനുഭവപ്പെടുകയുള്ളൂ.
 ഓരോ നാടകക്രിയയുടെയും അടിസ്ഥാനം ക്രൌര്യമാണ്. ക്രൌര്യത്തിന്റെ ആധാരശ്രുതി അനുഭവപ്പെടണമെങ്കില്‍ ഒരു സംഘോ ന്മാദമോ ശാരീരികമായ ആഘാതമോ പോലും അത്യാവശ്യമാണ്. രംഗവേദിയില്‍ വച്ചുള്ള കൊലപാതകത്തെയല്ല അര്‍ത്താഡ് 'ക്രൂരത' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. നമ്മളിലൊക്കെ വിചാരിച്ചും വിചാരിക്കാതെയും ഉണര്‍ന്നും ഉറങ്ങിയും വര്‍ത്തിക്കുന്ന ക്രൂരതയെക്കുറിച്ചാണ് അര്‍ത്താഡ് പറയുന്നത്. ഏതെങ്കിലും തരത്തില്‍ നാമെല്ലാം അതിനു വിധേയരാണ്. തിന്മയേയും പ്രണയത്തേയും രതിയേയും മരണത്തേയും പലവഴിക്കു രൂപപ്പെടുത്തുന്നത് ക്രൌര്യമത്രെ. ആള്‍രൂപങ്ങളെ ശൂന്യതയുടെ വക്കോളമെത്തിക്കുന്നതും അതത്രെ. പുതുക്കലിന്റേതും ശിഥിലീകരണത്തിന്റേതുമായ ഈ ആധിഭൌതിക വിദ്യയില്‍ മരണവും ഉയിര്‍ത്തെഴുന്നേല്പും അതതിന്റെ പങ്കുവഹിക്കുന്നു.
 ജീവിതം അഥവാ ജൈവോര്‍ജം, പിന്നെ നമ്മുടെ ദൈനംദിന കാര്യങ്ങളില്‍ നിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന ആധിഭൌതിക യാഥാര്‍ഥ്യവും - ഇതു രണ്ടുമാണ് അര്‍ത്താഡിന്റെ   'ഠവല ഠവലമൃല മിറ ശ ഉീൌയഹല'’എന്ന പ്രബന്ധത്തിലെ 'ഉീൌയഹല’ കൊണ്ടുദ്ദേശിക്കുന്നത്.
 നന്നായി ഇഴുകിച്ചേര്‍ന്നുള്ള, ദൃഢമായ ഒരു ധാരണ പകരുന്ന, ഒന്നല്ല അര്‍ത്താഡിന്റെ നാടക വിദ്യാസങ്കല്പനം. പടിഞ്ഞാറന്‍ നാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആധ്യാത്മിക നഷ്ടത്തെക്കുറിച്ചുള്ള ഉത്കണ്ഠകളാകാം ഈ വിധമൊരു സങ്കല്പനത്തിനും രംഗവേദിക്കും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പൌരസ്ത്യ മതാനുഷ്ഠാനങ്ങളാണ് അതിന് അദ്ദേഹത്തെ സഹായിച്ച ഉപാദാനങ്ങള്‍. കലയിലും ജീവിതത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ച്യുതികളെ തിരിച്ചറിയുകയും കലയോടും ജീവിതത്തോടും സമ്പൂര്‍ണമായ ബാധ്യസ്ഥത ഉള്‍ക്കൊള്ളുകയും ചെയ്യുക - അതാണ് ആധ്യാത്മികതയുടെ വീണ്ടെടുക്കലിനുള്ള വഴിയെന്ന് അര്‍ത്താഡ് പറയുന്നു. ശബ്ദം, വെളിച്ചം, വര്‍ണം, വസ്തുക്കള്‍, നടീനടന്മാര്‍ എന്നിവയെ ചലിക്കുന്ന അക്ഷരങ്ങളാക്കി സ്ഥലകാലങ്ങളിലെഴുതുന്ന എഴുത്തുകാരനാണ് അര്‍ത്താഡിന്റെ വീക്ഷണത്തിലുള്ള സംവിധായകന്‍.
 സ്വയം പരാജിതനായ അര്‍ത്താഡിന് തന്റെ ജീവിതകാലത്ത് ഒറ്റപ്പെടേണ്ടിവന്നു. എന്നാല്‍ പില്ക്കാലത്ത് പീറ്റര്‍ ബ്രുക്ക്, ഗ്രൊട്ടോവ്സ്കി മുതലായവരെപ്പോലുള്ള നാടക സംവിധായകര്‍ അര്‍ത്താഡിന്റെ തിയെറ്റര്‍ സങ്കല്പനങ്ങളുടെ അനുയായികളായി പ്രവര്‍ത്തിച്ച് അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുകയുണ്ടായി.

(ദേശമംഗലം രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍