This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താന്ത്രികം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:19, 26 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താന്ത്രികം

മനുഷ്യനില്‍ നൈസര്‍ഗികമായി അടങ്ങിയിരിക്കുന്ന അറിവുകളെ ശാസ്ത്രീയമായി വികസിപ്പിച്ച് അവന് ആത്മീയാനന്ദം അനുഭവമാക്കുന്ന അനുഷ്ഠാനം. വികസിപ്പിക്കുന്നതിനെ സംബന്ധിച്ചത് എന്ന അര്‍ഥത്തില്‍ സംസ്കൃതത്തിലുള്ള വാക്കാണ് തന്ത്രം. അജ്ഞാതമായ ഒന്നിനേയും അന്വേഷിച്ച് സ്വായത്തമാക്കാനുള്ള ശ്രമമല്ല മറിച്ച് തന്നിലടങ്ങിയിരിക്കുന്ന അറിവുകളെ സ്വയം ബോധമണ്ഡലത്തില്‍ എത്തിക്കുകയും അതുവഴി അതീന്ദ്രിയമായ അനുഭൂതിവിശേഷം സംവേദ്യമാക്കുകയും ചെയ്യാനുള്ള ഒരു പ്രക്രിയയായാണ് താന്ത്രികത്തെ കരുതിപ്പോരുന്നത്.

തന്ത്രം, താന്ത്രികം എന്നീ വാക്കുകളോ ഇവയുടെ അനുഷ്ഠാനങ്ങളോ മനുഷ്യരാശി എന്നു മുതലാണ് ഉപയോഗിച്ചുതുടങ്ങിയത് എന്ന് കൃത്യമായി പറയുക പ്രയാസമാണ്. ബി.സി. 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് സിന്ധുനദീതട സംസ്കാരത്തോടനുബന്ധിച്ചുള്ള ഹാരപ്പന്‍ നാഗരികതയുടെ കാലത്ത് നിലനിന്നിരുന്ന മാതൃപൂജ, ഐശ്വര്യപൂജ, ധ്യാനനിഷ്ഠകള്‍ തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുപോന്ന ആചാരങ്ങളുടെ പ്രതീകങ്ങള്‍ താന്ത്രികപ്രകാരമുള്ളവയായിരുന്നെന്ന് കാണാം. വേദകാലവുമായി ബന്ധപ്പെട്ടോ, ആര്യ-ഭാരതവുമായി ബന്ധപ്പെട്ടോ, പൂര്‍വ-ആര്യ വര്‍ഗവുമായി ബന്ധപ്പെട്ടോ പുരാതന ഭാരതത്തില്‍ പരമ്പരാഗതമായി തുടര്‍ന്നു പോന്നിരുന്ന ഒരു അനുഷ്ഠാനക്രമമാണ് താന്ത്രിക ശൈലി.

ബി.സി. 2000-ല്‍ നിലനിന്ന വേദങ്ങളും ഈ താന്ത്രികങ്ങളും തമ്മില്‍ വളരെ സാദൃശ്യങ്ങള്‍ ഉണ്ട്. ഏകദേശം മധ്യകാലം വരെ ഇതിനുണ്ടായ പൂര്‍ണ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ഉപനിഷത്തുകള്‍, പുരാണേതിഹാസങ്ങള്‍ എന്നിവയുടെ സ്വാധീനം ഉണ്ടെന്നു കാണാം.

തന്ത്രങ്ങളെ സംബന്ധിച്ച എഴുത്തുകളും ആചാരക്കുറിപ്പുകളും ജഗദീശ്വരനാല്‍ വിരചിതമായി എന്നാണ് സങ്കല്പം. അനുഷ്ഠിക്കേണ്ട നിര്‍ദേശങ്ങളായി സംഭാഷണരൂപത്തില്‍ അഗമ, നിഗമ, യമല എന്നീ പേരുകളാണ് ഇവയ്ക്കുള്ളത്. ഇതില്‍ ശിവന്‍ പാര്‍വതിക്ക് നല്‍കുന്ന നിര്‍ദേശങ്ങളെ അഗമഎന്നും, തിരികെ പാര്‍വതി ശിവനോട് സംവദിക്കുന്നതിനെ നിഗമഎന്നും പറയുന്നു. ആധ്യാത്മികം, യോഗ, ആചാരാനുഷ്ഠാനങ്ങള്‍, സാമൂഹ്യവും വ്യക്തിപരവും എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ അഗമയ്ക്കുണ്ട്. ഓരോരുത്തരുടേയും ഇഷ്ട ദൈവങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് തന്ത്രങ്ങളെ ശൈവ, വൈഷ്ണവ, ശാക്തേയ, ബുദ്ധ തുടങ്ങിയ അഗമങ്ങളായി തരംതിരിച്ചിരിക്കുന്നു. ഹിന്ദു, ബുദ്ധ, ജൈന-മത വിവരണങ്ങളില്‍ താന്ത്രിക വിധികളെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഈ മതങ്ങള്‍ നിലവില്‍ വരുന്നതിന് വളരെ മുമ്പുമുതലേതന്നെ താന്ത്രികാചാരങ്ങള്‍ പുരാതനജനത അനുഷ്ഠിച്ചിരുന്നതായി കാണാം.

താന്ത്രികാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ബുദ്ധകാലഘട്ടത്തിലും ഗുപ്തകാലത്തിലും പില്‍ക്കാലങ്ങളിലുമായി അനവധി കൃതികള്‍ അപൂര്‍ണമായെങ്കിലും ഉണ്ടായിട്ടുണ്ട്. കാശ്മീരിലെ ശൈവസന്ന്യാസികള്‍, തമിഴ്നാട്ടിലെ ശൈവകവികള്‍, ബുദ്ധ വൈഷ്ണവ സന്ന്യാസികള്‍ തുടങ്ങിയവരും താന്ത്രിക കൃതികള്‍ എഴുതിയിട്ടുണ്ട്. എ.ഡി. 8-ാം ശ.-ത്തില്‍ ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയിലെ ആനന്ദ ലഹരി ഭാഗത്തില്‍ അന്നു നിലവിലിരുന്ന 64 തന്ത്രങ്ങളെ സംബന്ധിച്ച് പറയുന്നുണ്ട്. ഇതിനെ സംബന്ധിച്ച് ഏകദേശം 108 കൃതികള്‍ ഉണ്ട് എന്നതിന് തെളിവുകള്‍ ഉണ്ട്.

ഭാരതത്തില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു ആചാരമായിരുന്നില്ല താന്ത്രികം. നേപ്പാള്‍, തിബത്ത്, ചൈന, ജപ്പാന്‍, ഏഷ്യയുടെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങളിലും ഈജിപ്ത്, ക്രീറ്റ് തുടങ്ങിയ മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും ഇതിന്റെ സ്വാധീനം കാണാം. ഈ ആചാരം ഗൗരവത്തോടെ അനുഷ്ഠിച്ചിരുന്നത് ശൈവരും വൈഷ്ണവരും ശാക്തേയരുമായിരുന്നു. ഇവരിലും പല ഉപവിഭാഗങ്ങളുണ്ടായിരുന്നതായി കാണാം. ഇപ്പോഴും അനുഷ്ഠാനങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങളോടെ നിയുക്ത ആചാരങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അതിപുരാതന കാലം മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരനുഷ്ഠാനമായി ഇത് കരുതപ്പെടുന്നു. താന്ത്രികാചാരങ്ങള്‍ക്ക് കൂടുതല്‍ പവിത്രമെന്നു കണ്ടിരുന്ന ചില കേന്ദ്രങ്ങള്‍ എങ്ങനെ നിലവില്‍ വന്നു എന്നതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളുണ്ട്. പാര്‍വതിയുടെ മൃതശരീരം ശിവന്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ മഹാവിഷ്ണു കാണുകയും അതുവാങ്ങി അന്‍പത്തിയൊന്നു കഷണങ്ങളാക്കി വിച്ഛേദിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി എറിഞ്ഞെന്നും അവ വീണ സ്ഥലങ്ങളാണ് പിന്നീട് താന്ത്രികാചാരപ്രധാനങ്ങളായ തീര്‍ഥാടന കേന്ദ്രങ്ങളായി വികസിച്ചതെന്നും ഐതിഹ്യമുണ്ട്. അസ്സമിലെ കാമരൂപ എന്ന സ്ഥലത്തെ കാമാക്ഷീ ക്ഷേത്രം ഇപ്രകാരം പ്രസിദ്ധമായി വന്ന ഒരു കേന്ദ്രമായി കരുതുന്നു. പാര്‍വതിയുടെ വിച്ഛേദിക്കപ്പെട്ട മൃതശരീരത്തിലെ യോനീഭാഗം വന്നുവീണത് ഇവിടെയാണെന്നും സ്ത്രീലിംഗ - അഥവാ യോനീ-പൂജാകേന്ദ്രമായി (ആരാധന) കാമാക്ഷീ ക്ഷേത്രം പില്‍ക്കാലത്ത് വളര്‍ന്നുവെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീശക്തിയുടെ പരമോന്നത തേജസ്സ് ഇവിടെ ആവാഹിക്കപ്പെട്ടിട്ടുള്ളതായി ശാക്തേയര്‍ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റേതുതരം പൂജ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ തേജസ്സ് അനുഗ്രഹമായി ലഭിക്കുന്നത് ഇത്തരത്തില്‍ യോനീപൂജ വഴിയാണെന്നുകൂടി ഇവര്‍ കരുതുന്നു. ഇതുകൊണ്ട് പല അവസരങ്ങളിലും താന്ത്രികാനുഷ്ഠാനങ്ങള്‍ ശാക്തേയരുടെ മാത്രം ആചാരമാണെന്നുപോലും പറഞ്ഞുപരത്തിയിരുന്നു. ഇങ്ങനെയുള്ള ശക്തിപൂജയുടെ പാഠങ്ങളാണ് താന്ത്രികാചാരങ്ങളില്‍ പ്രമുഖമായി പ്രകടമായിരുന്നത്.

സ്വയം അറിയുന്നതിനും നൈസര്‍ഗികമായ കഴിവുകളെ പൂര്‍ വാധികം വളര്‍ത്തിയെടുത്ത് ജീവിതത്തിലെ ആധ്യാത്മിക അനുഭൂതികളെ അനുഭവവേദ്യമാക്കുന്നതിനും താന്ത്രികാനുഷ്ഠാനങ്ങളില്‍ ആത്മീയ തലത്തിലും ഭൗതിക തലത്തിലും സിദ്ധാന്തങ്ങളും പ്രായോഗിക നിര്‍ദേശങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുഷ്ഠിക്കുന്നവര്‍ക്ക് മനുഷ്യജന്മംകൊണ്ട് സാധ്യമാകുന്ന അനുഭവങ്ങളേയും മൂല്യങ്ങളേയും അഭിമുഖീകരിക്കാനാകുമെന്നു പ്രമാണം. അവലംബിക്കാനാകാത്ത കര്‍ക്കശ വിധികളൊന്നും ഇല്ലാത്തവിധം ഒരുവന് യഥാര്‍ത്ഥ ആനന്ദം കണ്ടെത്താനുള്ള സ്വതന്ത്രവും ശുഭാപ്തിചിന്ത കലര്‍ന്നതുമായ സവിശേഷതകളാണിതിലടങ്ങിയിരിക്കുന്നത്.

പ്രപഞ്ചം, സ്ഥലകാലബന്ധം, ജ്യോതിശ്ശാസ്ത്രം, പ്രപഞ്ച ഘടനാശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം എന്നിവയുടെ പല അറിവുകളെയും ബന്ധപ്പെടുത്തി രൂപം നല്‍കിയവയാണ് താന്ത്രികാനുഷ്ഠാനത്തിന്റെ തത്ത്വങ്ങള്‍. ഇവയെല്ലാം മനശ്ശാസ്ത്ര പ്രക്രിയകളുമായി ബന്ധിപ്പിച്ചുകൊണ്ട് ആചരിക്കേണ്ട പ്രയോഗങ്ങളുമാണ്. ഒരുതരത്തില്‍ ആരോഹണ അവരോഹണ ക്രമത്തിലുള്ള പ്രക്രിയ അടിസ്ഥാനമാക്കിക്കൊണ്ടുള്ള തത്ത്വങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റേത്. മനസ്സ് ഉണര്‍ന്ന് പടിപടിയായി ഒരു പ്രത്യേക ബോധമണ്ഡലത്തിലേക്കു കടക്കുകയും പരമമായ യാഥാര്‍ഥ്യാനുഭവം സ്വായത്തമാക്കിക്കൊണ്ട് കേവലശരീരത്തിന്റെ നശ്വരതയേയും ശ്രേഷ്ഠതയേയും അറിഞ്ഞുകൊണ്ട് അവയെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.ശരീരവും ഈ സംഗമതലത്തിന് ആവശ്യമായ ഉപാധിയായിത്തീരുന്നു. ശരീരം, മനസ്സ്, പ്രപഞ്ചം ഇവയ്ക്കെല്ലാം ഉള്ള തുല്യ പ്രാധാന്യം ഇവിടെ പ്രസക്തമാണ്.

താന്ത്രിക കല. പലതരം അനുഷ്ഠാനങ്ങളും യന്ത്ര, മന്ത്ര രൂപങ്ങളും ഇടകലര്‍ന്നതാണ് താന്ത്രിക ആചാരത്തിന്റെ മാര്‍ഗങ്ങള്‍. പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളെ അറിയുന്നതിന് അവയെ പ്രതിനിധാനം ചെയ്യുന്ന രൂപരേഖകള്‍ താന്ത്രികര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിത്രകലയിലെ ദൃശ്യരൂപങ്ങള്‍പോലെ ഇവ പ്രശോഭിക്കുന്നുമുണ്ട്. ഈ രൂപരേഖകള്‍ പ്രപഞ്ച പ്രതീകങ്ങളായി മനുഷ്യ മനസ്സോടുകൂടിയ ശരീരത്തില്‍ പൊരുത്തപ്പെടുത്തുന്നു. വൃത്തങ്ങളും ചതുരങ്ങളും ത്രികോണങ്ങളും ഇവയുടെ ആവര്‍ത്തനങ്ങളുമായി ക്രമപ്പെടുത്തപ്പെട്ടിട്ടുള്ള ജ്യാമിതീയ രൂപങ്ങള്‍ ഇവയ്ക്ക് ആധാരമാകുന്നു. ജ്യാമിതീയാധാരമല്ലാത്ത രൂപങ്ങളും പലപ്പോഴും അവലംബിക്കപ്പെടുന്നുണ്ട്. രൂപമാതൃകകളാല്‍ ദൃശ്യമാക്കപ്പെട്ട ഈ പ്രാപഞ്ചിക ചക്രത്തിന്റെ സഹായത്തോടെ നിയുക്ത അനുഷ്ഠാന നിര്‍വഹണങ്ങള്‍ ഒരാളുടെ ശരീരത്തിന്റേയും മനസ്സിന്റേയും സംയുക്തമായ പൂര്‍ണ പ്രയോഗത്തില്‍ വരുന്നതിനെ താന്ത്രികാനുഷ്ഠാനം എന്നു പറയാം. കുണ്ഡലിനി യോഗഎന്നും ഇതറിയപ്പെടുന്നുണ്ട്. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ദൃശ്യ രൂപ മാതൃകകളായ ചക്രങ്ങളും യന്ത്രങ്ങളും മണ്ഡലങ്ങളും ദൈവരൂപങ്ങളും ചേര്‍ന്നതാണ് താന്ത്രികകല. മൂലനാമങ്ങള്‍ അടങ്ങുന്ന മന്ത്രോച്ചാരണവും ഇതിന് അകമ്പടിയുണ്ട്.

തന്ത്രവിധിപ്രകാരം പ്രപഞ്ചസത്യം എന്നു പറയുന്നത് ദ്വന്ദ്വതത്ത്വാടിസ്ഥാനമാണെന്നു പറയുന്നുണ്ട്. അതായത് പുരുഷനും പ്രകൃതിയും ചേര്‍ന്ന് സംഗൃഹീതമാകുമ്പോഴാണ് പ്രപഞ്ചത്തിന്റെ സര്‍വസ്വമായ നിലനില്‍പ്പുള്ളത്. പുരുഷന്‍ ശിവനായും പ്രകൃതി പാര്‍വതിയായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ശിവ-ശക്തി എന്ന പേരിലും ഈ ദ്വന്ദ്വതത്ത്വത്തെ പലതരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രകൃതിയെ സ്ത്രീയെന്നും ശക്തിയെന്നും പല പേരുകളില്‍ സൂചിപ്പിക്കുന്നുമുണ്ട്. സ്ത്രീക്ക് വേണ്ടുവോളം പ്രാധാന്യം കൊടുക്കുന്നതു വഴി സ്ത്രീക്കു മുഴുവന്‍ അര്‍ഥത്തിലും അനന്തശോഭ നല്‍കി പുനഃപ്രതിഷ്ഠിക്കുവാന്‍ താന്ത്രിക പാരമ്പര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതു കാണാം. പ്രപഞ്ചത്തിന്റെതന്നെ തിരുവവതാരമായി സ്ത്രീയെ ഇങ്ങനെ സങ്കല്പിക്കുന്നുണ്ട്. പുരുഷ-പ്രകൃതിയുടെ സന്തുലിതമായ അവസ്ഥ പുലര്‍ത്തുന്നിടത്തോളം പ്രപഞ്ചം താളാത്മകമായി നിലകൊള്ളുമെന്ന് വിശ്വസിക്കുന്നു. വേദകാലത്തിനു മുമ്പും പിമ്പും, ബുദ്ധ-ജൈന കാലത്തും ഹിന്ദു അനുഷ്ഠാനങ്ങളിലും താന്ത്രികാചാരങ്ങള്‍ പ്രബലമായിരുന്നതായി കാണാം. അവ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. താന്ത്രികാനുഷ്ഠാനങ്ങള്‍ക്ക് ഏറ്റവും പ്രധാന്യം നല്‍കിയിട്ടുള്ളത് ലോകത്തിലെതന്നെ ആദ്യത്തെ മതമായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഹിന്ദുമതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നു നിലവിലിരിക്കുന്ന ക്ഷേത്രാചാരങ്ങള്‍ എല്ലാംതന്നെ താന്ത്രികവിധികളെ അധികരിച്ചുള്ളവയാണ്. ഈശ്വരാരാധനയും ക്ഷേത്രസംസ്ക്കാരവും നിലവില്‍ വന്നതോടുകൂടി അവയ്ക്കാധാരമായി തിരഞ്ഞെടുക്കപ്പെട്ടത് താന്ത്രികവിധികളാണ്.

അതിസൂക്ഷ്മമായി വരച്ചുണ്ടാക്കിയ വൈവിധ്യമാര്‍ന്ന അന വധി രൂപമാതൃകകളും ലയപൂര്‍ണമായ വര്‍ണചിത്രങ്ങളും ഉജ്ജ്വലമായ പ്രതീകങ്ങളും താന്ത്രിക പ്രസ്ഥാനത്തിനോടൊപ്പം ഇതിന്റെ ഉപയോഗാനുസരണം കലാരൂപങ്ങളായി നിലനില്‍ക്കുന്നു. ഇവയെല്ലാം അനുഷ്ഠാനങ്ങളുടേയും നിര്‍ദേശങ്ങളുടേയും ഭാഗങ്ങളായി സൂക്ഷിക്കപ്പെടുന്നു. പ്രപഞ്ചവും മനുഷ്യനും ഇവയില്‍ ശാസ്ത്രീയമായി പ്രതിഫലിക്കുന്നു. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സഹജാവബോധത്തെ ഒരു ഉയര്‍ന്ന തലത്തിലേക്ക് ഉണര്‍ത്തിയെടുക്കത്തക്ക വിവരം പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കലാരൂപങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത്. പ്രേക്ഷകന് നിസ്സംഗതയോടെ ആനന്ദാനുഭവമേകുന്ന വെറും സൗന്ദര്യദായക രൂപങ്ങളായി മാത്രമല്ല ഇതിന്റെ ഉപയോഗം. മറിച്ച് ആഴമേറിയ അര്‍ഥതലങ്ങള്‍ വെളിപ്പെടുത്തുന്നവ കൂടിയാണ്. ആകര്‍ഷണീയമായ ദൃശ്യരൂപങ്ങള്‍ എന്നതിലുപരി ഉള്ളടക്കത്തില്‍ വിലയിച്ചിട്ടുള്ള ജീവിതസംബന്ധിയായ തത്ത്വശാസ്ത്രമാണ് ഇവയുടെ സവിശേഷത. ഈ തത്ത്വശാസ്ത്രം വിശ്വവീക്ഷണം ഉദ്ദേശിച്ചുള്ളതുമാണ്. ഈ രൂപങ്ങള്‍ എല്ലാംതന്നെ പ്രതിനിധാനം ചെയ്യുന്നത് അതിഭൗതികശാസ്ത്രത്തെ സംബന്ധിച്ച ദൃശ്യങ്ങളാണെന്നു പറയാം. പ്രപഞ്ചത്തിന്റെ മൂലതത്ത്വങ്ങള്‍ അന്വേഷിക്കുവാന്‍ ഇവ പ്രേരകമാകുന്നു.

ഭാരതത്തിന്റെ അതിപുരാതനമോ പരമ്പരാഗതമോ ആയ പൊതു ആധ്യാത്മിക കാര്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നവയാണ് താന്ത്രിക കലയുടെ വിവിധ ഘടകങ്ങള്‍. സൗന്ദര്യത്തേയും ആത്മീയതയേയും വേര്‍പെടുത്താനാകാത്ത പദ്ധതിയായാണ് ഭാരതീയ പാരമ്പര്യം കണക്കാക്കിപ്പോരുന്നത്. പ്രപഞ്ചസ്രഷ്ടാവിന്റെ തേജസ്സുമായാണ് സൗന്ദര്യത്തെ സാമ്യപ്പെടുത്തുന്നത്. എല്ലാ ഘടകങ്ങളും ജഗദീശ്വരന്റെ പ്രതീകങ്ങളാകുന്നു. ജീവിതത്തേയും പ്രപഞ്ചത്തേയും അറിയാനുള്ള മനുഷ്യ ചേതനയെ വികസിപ്പിച്ചെടുക്കാന്‍ കഴിവുള്ള രൂപങ്ങളാണ് താന്ത്രിക കലയുടേത്.

ബിന്ദു, രേഖ, ത്രികോണം, ചതുരം, വൃത്തം ഇവയ്ക്കെല്ലാംതന്നെ അവയുടേതായ അളവില്‍ പ്രപഞ്ചത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് താന്ത്രിക കലയില്‍ സൂചിപ്പിക്കുന്നു. ഇവയുടെ ദര്‍ശനത്തില്‍ പ്രപഞ്ചത്തിന്റെ നാനാതരം മാനങ്ങള്‍ ഒരുവന് തന്റെ മനസ്സിലേക്ക് ആവാഹിച്ചെടുക്കാമെന്നും അനിര്‍വചനീയമായ അനുഭൂതി അനുഭവവേദ്യമാകത്തക്ക തരത്തില്‍ അന്തഃകരണത്തെ ശക്തമാക്കാമെന്നും കരുതുന്നു. അതുകൊണ്ടാണ് താന്ത്രികനിഷ്ഠ മനസ്സിനെ അതിന്റെ വികാസത്തിന്റെ പൂര്‍ണതയിലെത്തിക്കുന്ന പ്രതിഭാസമായി സമര്‍ഥിക്കപ്പെടുന്നത്. ഒരു ബിന്ദുവില്‍ പ്രപഞ്ചം അനന്തമായി അടങ്ങിയിരിക്കുന്നു. പ്രപഞ്ചത്തിന്റേയും അനന്തതയുടേയും പ്രതിരൂപമായി ഈ മൂലബിന്ദു മാറുകയാണ്. ഒരു രേഖയാകുമ്പോള്‍ മറ്റൊരു വസ്തുവിനെ ഗോചരമാക്കാനുള്ള ചലനത്തെ ദൃശ്യവത്കരിക്കുകയാണ്. മൂന്ന് രേഖകള്‍ ചേര്‍ന്ന ത്രികോണം നാനാവിധമായ ത്രയങ്ങള്‍ സംഗ്രഹിക്കുകയാണ്. ഇങ്ങനെ സംഗ്രഹിക്കപ്പെട്ട ത്രികോണങ്ങളില്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ത്രികോണരൂപം അഥവാ ഊര്‍ധ്വമുഖ ത്രികോണം പുരുഷനേയും, താഴേക്ക് രൂപപ്പെട്ടിരിക്കുന്ന അധോമുഖ ത്രികോണം സ്ത്രീയേയും പ്രതീകവത്കരിക്കുന്നു. ഇവ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ആറ് ഭുജങ്ങളുള്ള ഷഡ്കോണമായ നക്ഷത്രരൂപത്തെ സംയോഗരൂപമായി ചിത്രീകരിക്കുന്നു. പുരുഷനെ ശിവനായും സ്ത്രീയെ പാര്‍വതിയായും അങ്ങനെ ശിവശക്തി സംയോഗമായ സൃഷ്ടിയായും പ്രപഞ്ചബന്ധമായും ഒക്കെ ഈ ദൃശ്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുകയും മനോരൂപങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്നു. അഗ്നിയായും ജലമായും പഞ്ചഭൂതങ്ങളായും ഒക്കെ ചതുരങ്ങളും വൃത്തങ്ങളും ഇവയുടെ ഭാഗങ്ങളും പ്രതീകവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പൊതുവില്‍ ചതുരം ഭൂമിക്കുവേണ്ടിയും വൃത്തം ജലത്തിനുവേണ്ടിയും ഊര്‍ധ്വമുഖ ത്രികോണം അഗ്നിക്കുവേണ്ടിയും ചന്ദ്രക്കല വായുവിനുവേണ്ടിയും ബിന്ദു ആകാശത്തിനുവേണ്ടിയും പ്രതീകവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ചതുരത്തിന് (ഭൂമിക്ക്) പച്ച, വൃത്തത്തിന് (ജലം) നീല, ഊര്‍ധ്വമുഖ ത്രികോണത്തിന് (അഗ്നി) ചുവപ്പ്, ചന്ദ്രക്കലയ്ക്ക് (വായു) മഞ്ഞ, ബിന്ദുവിന് (ആകാശം) വെള്ള എന്നീ നിറങ്ങളും പഞ്ചഭൂതങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഷഡ്കോണുകള്‍ക്ക് അനവധി അര്‍ഥസൂചനകളുണ്ട്. മൂന്ന് പാര്‍ശ്വകോണുകള്‍ മുകളിലോട്ടും, മൂന്ന് താഴോട്ടും ആണെന്നു കാണാം. ത്രിഗുണാത്മകമായ സാത്വിക, താമസ, രാജസ ധര്‍മങ്ങള്‍ ഉയരത്തിലേക്കു ഗമിക്കുന്നതിനും അതേസമയം ദുരാചാരങ്ങള്‍ അധോഗതിക്കും ഇടയാക്കാം. ആറ് മാതൃശക്തികളെ ഓര്‍മിപ്പിക്കുന്നതാണ് ഷഡ്കോണങ്ങളുടെ പാര്‍ശ്വങ്ങള്‍. ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, നാരസിംഹി ഇവരാണ് ഷഡ്-മാതാക്കള്‍. ജ്ഞാനം, ശ്രീ (സൗന്ദര്യം), കീര്‍ത്തി, ബലം, ഐശ്വര്യം, ധനം എന്നിങ്ങനെ ആറു വിഭൂതികളും ഇതില്‍ പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. പ്രതീകവത്കരിക്കപ്പെട്ട രൂപങ്ങളുടെ ചില വിവരണങ്ങള്‍ മാത്രമാണ് ഈ ഉദാഹരണങ്ങള്‍.

താന്ത്രികശാസ്ത്രത്തില്‍ ത്രികോണത്തിന് വിപുലമായ പ്രതീകവത്കരണവും അര്‍ഥവ്യാപ്തിയും നല്‍കിയിട്ടുണ്ട്. സൃഷ്ടിയുടെ മൂലരൂപമായി ഇതിനെ കണക്കാക്കുന്നു. അധോമുഖത്രികോണം (താഴോട്ടുള്ള) യോനിയും ഊര്‍ധ്വമുഖ (മുകളിലോട്ടുള്ള) ത്രികോണം ശിവലിംഗവുമായി സ്ത്രീപുരുഷബന്ധത്തിന്റെ അതിവിപുലമായ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ കാരണങ്ങള്‍ക്കാധാരമായ ഈശ്വര ഇന്ദ്രിയത്തേയും യോനി എന്നു പറയുന്നു. താന്ത്രികര്‍ മന്ത്രമുറകളോടെ യോനീ ഉപാസനയും അനുഷ്ഠിക്കാറുണ്ട്. സംയോഗവിധികളും ഉപാസിക്കാറുണ്ട്. താന്ത്രികരായ സ്ത്രീയും പുരുഷനും സംയോഗാനന്ദത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയല്ല; മറിച്ച് പ്രകൃതി നിമിത്തമായ അനുഭൂതീവലയത്തെ ഛേദിച്ചു കൊണ്ട് ശരീര യോനിയേയും ലിംഗത്തേയും പ്രപഞ്ച യോനിയായി അവയെ പ്രതീകവത്ക്കരിക്കപ്പെട്ട മൂല ത്രികോണമായി ആവാഹിച്ച് ആരാധിച്ചും ഉപാസിച്ചും വെറും ശരീര വിഭ്രാന്തികള്‍ വെടിയുവാന്‍ വേണ്ട മനസ്സാന്നിധ്യം സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. യോനീത്രികോണത്തെ മാതൃബിംബമായും സ്വീകരിക്കുന്നുണ്ട്.

സ്ഥൂലശരീരത്തെക്കുറിച്ചും സൂക്ഷ്മശരീരത്തെക്കുറിച്ചും അവയുടെ ബോധാവസ്ഥയെക്കുറിച്ചും ഉള്ള താന്ത്രിക സങ്കല്പങ്ങള്‍ സവിശേഷതകളുള്ളവയാണ്. ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും 'കുണ്ഡലിനി ശക്തി' വിശേഷത്തെക്കുറിച്ചും പറയുന്നുണ്ട്. ഇവയ്ക്ക് പലതരം ചിത്രരൂപങ്ങളും പ്രതീകവത്കരണങ്ങളും നല്‍കിയിട്ടുമുണ്ട്. ആഗ്രഹം, ആനന്ദം, ബോധം ഇവയെ ഉള്‍ക്കൊണ്ട് ശരീരം കര്‍മനിരതമാകുന്നു. ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ഒരുവന് ആനന്ദം അനുഭവിക്കണമെങ്കില്‍ കുണ്ഡലിനിയുടെ സാന്നിധ്യം അത്യാവശ്യമാണ്. തികച്ചും ഭൌതികരൂപത്തില്‍ പറയുമ്പോള്‍ മസ്തിഷ്കവും നട്ടെല്ലും പൊതുവില്‍ ശരീരം ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിശിഷ്ടമായ ശക്തി വിശേഷമാണ് കുണ്ഡലിനി. മൂലാധാരത്തില്‍ നിന്നും നട്ടെല്ലിലെ സുഷുമ്നയുടെ അടിത്തട്ടില്‍ നിന്ന് ഉണര്‍ന്ന് ചുരുളുകളായി ഉയര്‍ന്ന് സഹസ്രാരപത്മത്തിലെത്തുന്ന ശക്തി വിശേഷമായാണ് കുണ്ഡലിനി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഒരു വൃക്ഷമായും, പാമ്പായും, അമൃതിന്റെ ഒഴുക്കായും ഒക്കെ ഇതിനെ സാദൃശ്യപ്പെടുത്തിക്കൊണ്ട് വളരെക്കാര്യങ്ങള്‍ പറയുന്നു. ഇവയെല്ലാം ദൃശ്യവത്കരിക്കുന്ന അനവധി ചിത്രങ്ങള്‍ കാണാവുന്നതാണ്. മനഃശാസ്ത്രം, പ്രാപഞ്ചികം, ശരീരഘടനാപരം, ജ്യോതിഃശാസ്ത്രപരം, വിഗ്രഹസംബന്ധമായവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ചിത്രങ്ങളും പ്രതീകങ്ങളും താന്ത്രിക കലയെ സംബന്ധിച്ച് കാണാം. ഇവയില്‍ ചിലതിനെ യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിങ്ങനെ വിളിക്കുന്നു. കാണുന്ന മാത്രയില്‍ത്തന്നെ ചില രൂപങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും മറ്റു ചിലത് അമൂര്‍ത്തങ്ങളും ദുര്‍ഗ്രഹങ്ങളുമാണ്.


വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയില്‍ നിന്ന് പില്ക്കാലങ്ങളില്‍ ശേഖരിച്ചെഴുതിയ കാര്യങ്ങളാണ് താന്ത്രികശാസ്ത്രത്തിന്റെ പ്രമാണമായി കരുതുന്നത്. താന്ത്രികശാസ്ത്രത്തിന്റെ പൂര്‍ണഫലം അതിന്റെ അനുഷ്ഠാനങ്ങള്‍ വഴിയാണ് ലഭിക്കുന്നത്. ധ്യാനവും ആചാരങ്ങളും പൂജയും നിര്‍വഹണ വിധികളും എല്ലാം അടങ്ങിയ ഈ അനുഷ്ഠാന വിധികളെ മൊത്തത്തില്‍ താന്ത്രികം എന്നു വിളിക്കുന്നു. ശൈവ ആഗമ തന്ത്രങ്ങള്‍, വൈഷ്ണവാഗമതന്ത്രങ്ങള്‍, ശാക്തേയാഗമതന്ത്രങ്ങള്‍ എന്നും വൈദികാഗമതന്ത്രങ്ങള്‍, അവൈദികാഗമതന്ത്രങ്ങള്‍ എന്നും വിഭാഗങ്ങള്‍ ഉണ്ടെന്നു കാണുന്നു. ബുദ്ധ-ജൈനാഗമ തന്ത്രങ്ങളും ഉണ്ട്. ഇവയെ സംഹിതകളായും വിശേഷിപ്പിക്കാറുണ്ട്. കാലാകാലങ്ങളില്‍ ആചാരത്തിനു യോജിച്ച തരത്തില്‍ മാറ്റങ്ങള്‍ വരുത്തി ഈ താന്ത്രിക സംഹിതകളെ പരിഷ്ക്കരിച്ചിട്ടുള്ളതായി കാണാം. ഇങ്ങനെയുള്ള പരമ്പരാഗത താന്ത്രിക ഗ്രന്ഥങ്ങള്‍ മന്ത്രങ്ങളേയും പൂജകളേയും കുറിച്ചു മാത്രമല്ല പ്രതിപാദിച്ചിട്ടുള്ളത്; മറിച്ച് വേദാന്തം, യോഗ, ആയുര്‍വേദം, ജ്യോതിശ്ശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ചും അറിവു തരുന്നു. ശങ്കരഭഗവത്പാദര്‍, നാരായണാചാര്യന്‍, ഈശാന ഗുരുദേവന്‍, രവി, വില്വമംഗലം ത്രിവിക്രമന്‍, രാഘവാനന്ദന്‍, മാധവന്‍, വാസുദേവന്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ താന്ത്രികശാസ്ത്രങ്ങള്‍ക്ക് കലാനുസൃതമായ പ്രമാണങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ശങ്കരാചാര്യരാല്‍ വിരചിതമായ സംഹിതകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനെന്നു കരുതപ്പെടുന്ന പത്മപാദരാല്‍ സമാഹരിക്കപ്പെട്ടതാണ് പ്രപഞ്ചസാരതന്ത്രം എന്ന ഗ്രന്ഥം എന്നു കരുതപ്പെടുന്നു. ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുയോജ്യമാംവിധം പിന്നീട് തന്ത്രസമുച്ചയം, പരമേശ്വരാനുഷ്ഠാനം, ക്രിയാദീപിക, പ്രയോഗ മഞ്ജരി തുടങ്ങിയ പേരുകളില്‍ താന്ത്രിക കാര്യങ്ങളെ അടിസ്ഥാനമാക്കി പരിഷ്കരിച്ച ആചാരാനുഷ്ഠാന വിധികള്‍ അതിസൂക്ഷ്മമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ക്ഷേത്ര നിര്‍മിതി, വാസ്തുശില്പക്രമങ്ങള്‍, പൂജാവിധികള്‍, അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ തുടങ്ങി അനവധി ക്ഷേത്ര സംബന്ധിയായ കാര്യങ്ങള്‍ ഈ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നു.

താന്ത്രികാനുഷ്ഠാനങ്ങളില്‍ പ്രമുഖ സ്ഥാനം മന്ത്രോച്ചാരണങ്ങള്‍ക്കുണ്ട്. ഇവ ഏക സ്വരവ്യഞ്ജനാക്ഷരങ്ങളിലോ ഒറ്റയായോ, കൂട്ടിച്ചേര്‍ത്തോ, ആവര്‍ത്തിച്ചോ, താളാത്മകമായി ഉച്ചരിക്കേണ്ടവയാണ്. ഓം, സ്ത്രീം, ഹ്രീം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്പെടുന്നു. ബീജാക്ഷരങ്ങള്‍ക്കാണ് പ്രാധാന്യം. ഈ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ ജ്യാമിതീയ പ്രതിബിംബങ്ങള്‍ ഉള്‍പ്പെടുത്തി അവയ്ക്കരികെ ഇരുന്ന് നിയുക്ത മന്ത്രോച്ചാരണം നടത്തുന്ന രീതിയും ഉണ്ട്. പില്ക്കാലങ്ങളില്‍ ലോഹതുണ്ടുകളില്‍ താന്ത്രികബിംബങ്ങളും മന്ത്രങ്ങളും ആലേഖനം ചെയ്ത് മന്ത്രോച്ചാരണങ്ങളോടുകൂടി നിയുക്താനുഷ്ഠാനങ്ങള്‍ ചെയ്ത് ശരീരത്തില്‍ ധരിക്കുന്ന പതിവും ഉണ്ടായിരുന്നു. കവചങ്ങള്‍, യന്ത്രങ്ങള്‍, ചക്രങ്ങള്‍, ചരടുകള്‍, ഏലസ്സുകള്‍ തുടങ്ങിയവ ആവിര്‍ഭവിച്ചതും മാറിവന്ന താന്ത്രിക വിധികളുടെ പ്രയോഗങ്ങളാലാണ്.

പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന താന്ത്രികാനുഷ്ഠാനങ്ങള്‍ ക്ഷേത്രാന്തരീക്ഷത്തില്‍ ആചരിച്ചു പോരുന്നു. ഹൈന്ദവാചാര വിധികളായി തന്ത്രങ്ങളെ ഉപാസിക്കുന്നു. ദൈവസാന്നിധ്യത്തില്‍ ആത്മാവിനെ അറിയുവാന്‍ മനസ്സാന്നിധ്യം വികസിപ്പിച്ചെടുത്ത സങ്കേതമായി സര്‍വോപരി സംസ്ക്കാരമായി ക്ഷേത്രങ്ങളെ കണക്കാക്കുന്നു. തന്ത്രശാസ്ത്രപ്രകാരം അനുഷ്ഠാനങ്ങളുടെ ഭാഗമായി ധ്യാനവും വേദ-മന്ത്രോച്ചാരണവും പൂജയും യന്ത്ര-ചക്ര ധാരണവും പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹത്തിനു മുന്നില്‍ അര്‍പ്പിക്കുന്നു. എല്ലാത്തിനും നിയുക്ത വിധികളുമുണ്ട്.

അതിപുരാതനകാലം മുതല്‍ പരമ്പരാഗതമായി ഉച്ചരിച്ചു പോന്ന 'ഓം'കാരത്തെ അതിന്റെ അര്‍ഥസമ്പൂര്‍ണതയ്ക്കു വേണ്ടി ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും വ്യക്തത നല്‍കിയതിനാലാണ് ഓം (?) എന്ന സ്വരൂപം ലഭിച്ചത്. അത്ഭുതകരമായ ഈ സംഭവം ആഗമ പരമ്പരയായ തന്ത്രശാസ്ത്രങ്ങളുടെ സംഭാവനയാണെന്ന് കരുതപ്പെടുന്നു. രേഖകളിലൂടെയും ചിഹ്നങ്ങളിലൂടെയും പ്രതീകങ്ങളായി പ്രപഞ്ചത്തിന് വ്യക്തത നല്‍കുന്ന പ്രക്രിയ തന്ത്രശാസ്ത്രങ്ങളുടെ ശൈലിയാണ്. അതുകൊണ്ടാണ് ഇത് മൂലസംഹിതയായും കണക്കാക്കപ്പെടുന്നത്. പില്ക്കാലത്ത് അക്ഷരങ്ങളും സംഖ്യകളും ചക്രങ്ങളും പ്രപഞ്ച പ്രതിനിധാനത്തിന് രൂപപ്പെട്ടതും ഈ ശാസ്ത്രത്തില്‍ നിന്നാണ്. മൂന്ന് ശബ്ദങ്ങളുടേയും ഒരു ബിന്ദുവിന്റേയും ഒരു ശബ്ദാംശത്തിന്റേയും പൂര്‍ണ രൂപമാണ് ഓം എന്ന സംയോജിത രൂപം. അതായത് അ + ഉ + മ + ്+ ം എന്നത്. പ്രപഞ്ചസാരമായ - ഉണ്ടാകുന്നു, നിലനില്‍ക്കുന്നു, നശിക്കുന്നു - അഥവാ സൃഷ്ടി-സ്ഥിതി-സംഹാരം. ചന്ദ്രക്കലയും ബിന്ദുവും (പൂജ്യം) പ്രപഞ്ച വിനാശത്തിനു ശേഷവും അതിലെ തത്ത്വങ്ങള്‍ ജീവസ്സുള്ളതായിരിക്കും എന്നതിന്റെ സൂചനയാണ്.

ഇങ്ങനെ ഓരോ രൂപത്തിനും വ്യാഖ്യാനങ്ങളുണ്ട്. ഇവയുടെ ഉച്ചാരണത്തിലെ ശബ്ദ പ്രവാഹങ്ങള്‍ക്കും ദൃശ്യചലനങ്ങള്‍ക്കും അര്‍ഥ സൂചകങ്ങള്‍ക്കും വെവ്വേറെ വ്യാഖ്യാനങ്ങള്‍ വിധിക്കപ്പെട്ടിട്ടുണ്ട്.

ഇവയൊക്കെത്തന്നെ ക്രമേണ ഹൈന്ദവാചാരങ്ങള്‍ക്കനുസൃതമായ അനുഷ്ഠാനങ്ങളായി ക്ഷേത്രാചാരങ്ങളായി പരമ്പരാഗതമായി തുടര്‍ന്നു പോരികയാണ്. മന്ത്രോച്ചാരണങ്ങള്‍ക്കായി ശബ്ദശാസ്ത്രങ്ങളുണ്ട്. ആചാരങ്ങള്‍ക്ക് വിധിപ്രകാരനിഷ്ഠകളും താന്ത്രിക വ്യാഖ്യാനങ്ങളുമുണ്ട്. സര്‍വോപരി ഇവയെ സംബന്ധിച്ച ഏതിനും നിയുക്തമായ ഉപാധികളുണ്ട്.

ഒരു വൃത്തത്തെ ആത്മാവായി കണ്ടുകൊണ്ട് വൃത്തോപരിതലത്തില്‍ അഞ്ച് തുല്യഅകല ബിന്ദുക്കള്‍ കൊടുത്ത് അവയെ നേര്‍രേഖകള്‍ കൊണ്ട് യോജിപ്പിക്കുമ്പോള്‍ കിട്ടുന്ന ത്രികോണ രൂപങ്ങള്‍ നക്ഷത്രം പോലെ വരുന്നത് ശ്രദ്ധിക്കുക. വൃത്തത്തിന്റെ അഞ്ച് ഭാഗങ്ങള്‍ എടുത്തു രൂപപ്പെടുത്തിയാല്‍ ? എന്ന അക്ഷരം രൂപപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ രഹസ്യവും അര്‍ഥവും ഓം (?) എന്ന ശബ്ദത്തിനുണ്ട്.

പുരുഷന്‍ (ഊര്‍ധ്വത്രികോണം) എന്നും, പ്രകൃതി (അധോത്രികോണം) എന്നും രണ്ട് ശക്തികളുടെ പരസ്പര പൂര്‍ണമായ സംയോഗത്തില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. സൃഷ്ടി, സ്ഥിതി, സംഹാരം, ലയം, അനുഗ്രഹം എന്നിങ്ങനെ അഞ്ച് ശക്തികളെ വൃത്തഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്നു. മധ്യബിന്ദു എന്നുംനിലനില്‍ക്കുന്ന മൂലതത്ത്വത്തേയും (അനന്തശക്തി) ദൃശ്യമാക്കുന്നു. ഇതിനെ ഓംകാരചക്രം എന്നും പഞ്ചശക്തിചക്രം എന്നും വിളിക്കുന്നു. മന്ത്രോച്ചാരണത്തിനായാലും അല്ലെങ്കിലും ശബ്ദത്തിന് മൂന്ന് സ്വഭാവങ്ങള്‍ പ്രധാനമായുണ്ട്. വായ് കൊണ്ട് വ്യക്തമായി ഉച്ചരിക്കുവാന്‍ കഴിയുന്നത്, ചെവികൊണ്ട് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നത്, വ്യക്തമായ രൂപമില്ലാതെ പുറപ്പെടുന്ന സ്വരങ്ങള്‍ എന്നിങ്ങനെ ഇവയുടെ സ്പന്ദന ശേഷിയനുസരിച്ച് ബിന്ദു, കല, നാദം (ധ്വനി) എന്നിവയാണ് ശബ്ദവിഭാഗങ്ങള്‍. തൊണ്ടയിലേയും വായിലേയും പേശികളും അംഗങ്ങളും ഒത്തൊരുമിച്ചാണ് ഓംകാരം മുഴങ്ങുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ മൂലരൂപത്തിലുള്ള ഓം എന്ന നാദം ശരീരത്തിന്റെ മൂലാധാരത്തു നിന്നും ഉത്ഭവിച്ചു നിര്‍ഗളിക്കുന്നതാണെന്നാണ് താന്ത്രിക ശാസ്ത്രം പറയുന്നത്. അതുകൊണ്ടാണ് ഓം എന്നത് ഒരു മന്ത്രമായി രൂപപ്പെട്ടത്. കേന്ദ്രബിന്ദുവാല്‍ വൃത്തത്തില്‍ രൂപപ്പെടുന്ന ഷഡ്കോണവും പഞ്ചകോണവും അസംഖ്യം അര്‍ഥങ്ങളുള്ള ചക്രങ്ങളാണ്. ഇവയുടെ ഓരോ ഭാഗവും പ്രപഞ്ചസത്തയെ പ്രതിഫലിപ്പിക്കുന്ന ആധാരങ്ങളാണ്. പുരുഷന്‍, പ്രകൃതി അഥവാ ശക്തി (സ്ത്രീ), പഞ്ചഭൂതങ്ങള്‍, ആത്മാവിന്റെ ത്രയങ്ങളായ നിര്‍ഗുണത, നിരാകാരത, നിര്‍ലിപ്തത, സ്വാഭാവിക സ്വരൂപമായ സാത്വികം, രാജസം, താമസം കൂടാതെ അന്തഃകരണം, ശൂന്യത എന്നിങ്ങനെ പലതും ഇവയാല്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്ഥൂലം, സൂക്ഷ്മം, കാരണം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന ശരീരവ്യത്യാസങ്ങളേയും ഷഡ്കോണുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. താന്ത്രിക രൂപങ്ങളെ പ്രധാനമായും നാല് തരത്തില്‍ വിഭജിക്കാവുന്നതാണ് (1) യന്ത്രങ്ങള്‍, മണ്ഡലങ്ങള്‍, ചക്രങ്ങള്‍ എന്നിവയടങ്ങിയ ആത്മാ-പ്രപഞ്ച സംബന്ധമായവ (2) സ്ഥൂല-സൂക്ഷ്മ ശരീരവും അവയുടെ ഘടനയും (3) ജ്യോതിശ്ശാസ്ത്രസംബന്ധമായ നിര്‍ണയങ്ങള്‍ (4) വിഗ്രഹങ്ങള്‍, യോഗാസന രൂപങ്ങള്‍, അനുഷ്ഠാനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍. ഇവയെല്ലാം തന്നെ രൂപപ്പെടുത്തപ്പെട്ട പ്രതീകാത്മക ഘടകങ്ങളാണ്.

മൂലരൂപങ്ങളുടെ ആവര്‍ത്തനമായും പ്രപഞ്ചത്തിന്റെ പ്രതീകങ്ങളായും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന യന്ത്രങ്ങള്‍ എല്ലാംതന്നെ കാഴ്ചയെ ചലനാത്മകമാക്കി ഏതൊരാളെയും സ്വാഭാവികമായി ആവാഹിക്കുന്നതിനും അതുവഴി മനോകാമനകളെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനും കഴിവുള്ളവയാണ്. ഈ പ്രക്രിയ മനുഷ്യന്റെ ശ്രേഷ്ഠമായ സര്‍ഗവാസനകളെ ഉണര്‍ത്തി അതീന്ദ്രീയാവബോധത്തെ പ്രഭാവിതമാക്കുന്നു. ഇവയെല്ലാം പൊതുവില്‍ മനോമണ്ഡലത്തില്‍ ശാന്തിയും മോക്ഷമാര്‍ഗവും വെളിപ്പെടുത്തുന്നതിനുള്ള സമഗ്രതയായി താന്ത്രിക വിശ്വാസികള്‍ കരുതുന്നു. പ്രയോഗികമായി ഇത്തരം രൂപങ്ങള്‍ ധ്യാനത്തിനു പ്രചോദനമാകുന്നു. ജ്യാമിതീയ രൂപങ്ങളാണ് ഇത്തരം യന്ത്രങ്ങളിലധികവും. പ്രയോഗികമായി ധ്യാനത്തിനു മുമ്പ് രൂപപ്പെടുത്തുന്ന ചിത്രങ്ങളും ധ്യാനത്തോടൊപ്പമോ ധ്യാനത്തിനു ശേഷമോ പടിപടിയായി നിയുക്ത നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന രീതിയുമുണ്ട്.

ശിവ, വിഷ്ണു, കൃഷ്ണ, കാളി, ഗണപതി, ഭഗവതി അങ്ങനെ പല ദൈവങ്ങളേയും പ്രതീകവല്ക്കരിച്ചു കൊണ്ടുള്ള യന്ത്രങ്ങളുണ്ട്. ഈ ബിംബ നിര്‍ദേശങ്ങളില്‍ മന്ത്രരൂപങ്ങളും ഇടകലര്‍ത്താറുണ്ട്. നിര്‍ദിഷ്ട അക്ഷരമന്ത്രോച്ചാരണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ വഴി കാഴ്ചയുടേയും ശ്രാവ്യതയുടേയും ചലനത്തിന്റേയും ശക്തിയുടേയും സഹായത്തോടെ മനോമണ്ഡലത്തെ ദൈവസാന്നിധ്യത്തിന്റെ അത്ഭുതതലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുണ്ടെന്ന് താന്ത്രികാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ചലന സ്വരൂപമായും ശക്തി സ്രോതസ്സായും ഈ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു. ഒരു ബിന്ദുവിനും അസംഖ്യം ബിന്ദുക്കള്‍ ചേര്‍ന്നുണ്ടാകുന്ന രേഖകള്‍ക്കും രേഖകള്‍ ഉപയോഗിച്ചുണ്ടാകുന്ന ബഹുരൂപങ്ങള്‍ക്കും അവയുടേതായ സ്വാഭാവിക ചലനങ്ങളും ശക്തി വിശേഷവും താന്ത്രിക വിധിയില്‍ വിവരിക്കപ്പെടുന്നുണ്ട്. ഗണിതശാസ്ത്രാടിസ്ഥാനമുള്ള ജ്യാമിതീയ രൂപങ്ങളാണ് ശക്തിവാഹകവും ചലനശേഷിയുമുള്ള പടിപടിയായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും കാണുന്തോറും ഗൌരവതരമായ പ്രതീക ബിംബങ്ങളായി പരിണമിക്കുന്നവയുമായ താന്ത്രിക രൂപങ്ങള്‍.

ശ്രീയന്ത്രം, ത്രൈലോക്യ മോഹന ചക്രം, സര്‍വാസ പരിപൂരക ചക്രം, സര്‍വസംശോഭന ചക്രം, സര്‍വ സൗഭാഗ്യദായക ചക്രം, സര്‍വാര്‍ദ്ധ സാധക ചക്രം, സര്‍വ സിദ്ധിപ്രദ ചക്രം, സര്‍വ രോഗഹര ചക്രം, സര്‍വ രക്ഷാകര ചക്രം, സര്‍വാനന്ദമയ ചക്രം തുടങ്ങിയ പല യന്ത്രങ്ങളും ഇങ്ങനെയുണ്ട്. യന്ത്രങ്ങളും ചക്രങ്ങളും പൊതുവില്‍ രേഖകളോടുകൂടിയവയാണ്. എന്നാല്‍ പലതരം സ്വഭാവങ്ങളോടു കൂടിയ ചിത്രങ്ങള്‍ സമ്മിശ്രമാക്കപ്പെട്ട ബിംബങ്ങളാണ് മണ്ഡലങ്ങള്‍ക്കുള്ളത്.

പലരൂപങ്ങളിലും ദേവീയന്ത്രങ്ങള്‍, വൈഷ്ണവയന്ത്രങ്ങള്‍, ശൈവയന്ത്രങ്ങള്‍, ശാക്തേയയന്ത്രങ്ങള്‍, വൈവിദ്ധ്യയന്ത്രങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള അനേകം യന്ത്രരൂപങ്ങള്‍ പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നു. ഭാരതത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് പൊതുവേ മണ്ഡലങ്ങള്‍ കാണപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരതത്തിലുടനീളം യന്ത്രങ്ങളും ചക്രങ്ങളും പ്രചാരത്തിലുണ്ട്. 'തന്ത്രരാജതന്ത്ര' വിധിപ്രകാരം 960-ല്‍ അധികം യന്ത്രങ്ങള്‍ ഉള്ളതായി കാണുന്നു. ശ്രീയന്ത്രത്തിന് ഒരു പ്രമുഖ സ്ഥാനം നല്‍കിയിട്ടുണ്ട്. സൗന്ദര്യലഹരിയിലേയും കാമകലാവിലാസത്തിലേയും പാഠങ്ങളിലും ശ്രീയന്ത്രത്തിന്റെ സവിശേഷതകള്‍ പറഞ്ഞിരിക്കുന്നു. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ 5 ത്രികോണങ്ങള്‍ അധോമുഖമായും 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും രൂപപ്പെടുത്തിയിരിക്കുന്നു. നവയോനീ ചക്രമെന്നും ഇതിനെ വിളിക്കാറുണ്ട്. ഒന്‍പത് ത്രികോണങ്ങള്‍ അടങ്ങുന്ന വൃത്തത്തിനു ചുറ്റും വേറേ വലിയ രണ്ട് വൃത്തങ്ങളും ഉള്ളവയില്‍ പുറമെയുള്ള വലിയ വൃത്തത്തില്‍ 16-ഉം അകത്തുള്ള ചെറിയ വൃത്തത്തില്‍ 8-ഉം വീതം താമരയിതളുകള്‍ വരച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ നാലുവശത്തേക്കും വാതിലുകളുള്ള സമചതുരവും വൃത്തത്തിനും സമചതുരത്തിനും ഇടയ്ക്ക് ഒരു പ്രത്യേക സ്ഥലവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രപഞ്ചത്തെ മുഴുവനും സമഗ്രമായി പ്രതിപാദിക്കുന്ന ദൃശ്യപ്രതീകങ്ങളാണ് മണ്ഡലങ്ങളിലുള്ളത്. വിവിധ ഈശ്വരരൂപങ്ങള്‍, പഞ്ചഭൂതരൂപങ്ങള്‍, താമരയിതളുകളുടേയും ഇലകളുടേയും ചക്രങ്ങള്‍ തുടങ്ങിയവയെ സമ്മിശ്രമായും എന്നാല്‍ അടുക്കടുക്കായും ആലേഖനം ചെയ്ത് ഒരുക്കുന്ന ദൃശ്യപ്രപഞ്ചമാണ് മണ്ഡലം. നിയുക്ത നിറങ്ങളും നല്‍കുന്നുണ്ട്. എല്ലാ വശങ്ങളില്‍ നിന്നും ഉള്ള കാഴ്ചയെ കേന്ദ്രബിന്ദുവിലേക്ക് ആവാഹിച്ചുറപ്പിക്കാനുള്ള കേന്ദ്രീകൃതശക്തി മണ്ഡലരൂപങ്ങള്‍ക്ക് സ്വതസിദ്ധമാണ്.

താന്ത്രികകലയിലെ പ്രതീകങ്ങള്‍ എല്ലാംതന്നെ ചലനത്തേയോ ശക്തിയേയോ പ്രദാനം ചെയ്യുന്നവയാണെന്ന് വിശ്വാസമുണ്ട്. ഈ വിശേഷത്തെ ദൃശ്യവത്ക്കരിക്കുവാന്‍ താന്ത്രികാടിസ്ഥാനത്തില്‍ താമരപ്പൂവിനേയും (താമരയിതളുകള്‍) സര്‍പ്പിളാകാരച്ചുരുളുകളേയും (spiral) പലതരത്തിലും ആശ്രയിച്ചിട്ടുണ്ട്. കുണ്ഡലിനിയുടെ സ്പന്ദന ചക്രത്തെക്കാണിക്കുന്നതിനും പ്രതീകാത്മക ചിത്രീകരണങ്ങള്‍ കാണാം. യന്ത്രങ്ങളും ചക്രങ്ങളും അടിസ്ഥാനപരമായി അനുഷ്ഠാനങ്ങള്‍ക്കാണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിലും ശരീരബിംബപരമായ ചിത്രങ്ങള്‍ താന്ത്രിക തത്ത്വങ്ങളെ അറിയുന്നതിനു വേണ്ടി സൂചകചിത്രങ്ങളായാണ് ഉപയോഗിക്കുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ ദ്വന്ദ്വസ്വഭാവങ്ങളെ ഭൌതിക ശരീരഘടനയില്‍ എങ്ങനെ പ്രതിപ്രവര്‍ത്തിച്ചാണ് പ്രപഞ്ചസത്യങ്ങളെ അറിയുകയെന്നും അത്തരം ബോധവികാസം സ്വായത്തമാക്കാനുള്ള നിര്‍ദേശങ്ങളായുമാണ് ഇത്തരത്തിലെ ചിത്രങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

ബ്രഹ്മാണ്ഡം അഥവാ പ്രപഞ്ചത്തെപ്പറ്റിയുള്ള സര്‍വവ്യാപിയായ അജ്ഞാതശക്തിവിശേഷത്തെ പ്രകടമാക്കാനുള്ള ബിംബങ്ങളും താന്ത്രികാനുഷ്ഠാന ഭാഗമായുണ്ട്. ഇഹലോകത്തെപ്പറ്റിയും പരലോകത്തെപ്പറ്റിയും സാങ്കല്പികമായ സര്‍ഗാത്മക ബിംബങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കാഴ്ചക്കാരന്റെ സ്വബോധത്തെ വെളിപാടുകള്‍ പോലെ നയിച്ച് പ്രപഞ്ച സത്യങ്ങളെ അറിയുവാന്‍ പ്രേരിപ്പിക്കുന്നു. സൂര്യന്റേയും മറ്റു ഗ്രഹങ്ങളുടേയും ചലനങ്ങളുടെ ശാസ്ത്രീയമായ ദൃശ്യപഠനങ്ങളുടെ ചിത്രങ്ങളുമുണ്ട്. ദേഹവും ആത്മാവും ബ്രഹ്മാണ്ഡവും തമ്മിലുള്ള ബോധമുണര്‍ത്തുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ജ്യോതിശ്ശാസ്ത്രപരമായ താന്ത്രിക പ്രതീകങ്ങള്‍.

മന്ത്രങ്ങളെ പൊതുവില്‍ സ്ത്രീ-പുരുഷ-നപുംസക വിഭാഗങ്ങളില്‍പ്പെടുത്തുന്നുണ്ട്. 'ഹം', 'ഫട്' എന്നീ ശബ്ദങ്ങളില്‍ അവസാനിക്കുന്നവയെ പുരുഷ മന്ത്രങ്ങളായും 'സ്വാഹ' എന്നവസാനിക്കുന്നവയെ സ്ത്രീ മന്ത്രങ്ങളായും 'നമഃ' എന്നവസാനിക്കുന്നവയെ നപുംസക മന്ത്രങ്ങളായും ഭാഗിച്ചിരിക്കുന്നു. ശബ്ദ ശാസ്ത്ര സ്വരൂപങ്ങളെ സംബന്ധിച്ചും തന്ത്രശാസ്ത്രം സൂക്ഷ്മമായി പറയുന്നുണ്ട്. ശബ്ദത്തിന്റെ ആദിയും അന്തവും ബിന്ദുവാണെന്നും ആരംഭം മുതല്‍ ബിന്ദു, കല, നാദം എന്നീ മൂന്നു സ്ഥാനങ്ങള്‍ ഉണ്ടെന്നും, അവസാനിക്കുന്ന ഘട്ടത്തില്‍ ധ്വനി, കല, ബിന്ദു എന്നീ മൂന്ന് അവസ്ഥകള്‍ ഉണ്ടെന്നും പറയുന്നു. പ്രപഞ്ചസത്യങ്ങളെ സ്വരൂപവത്ക്കരിക്കുവാനും അവ ശക്തിദായകമായി നിലനില്‍ക്കുവാനും ശാസ്ത്രീയമായി രൂപപ്പെടുത്തപ്പെട്ട സിദ്ധിവിശേഷമായാണ് താന്ത്രിക മന്ത്രങ്ങളെ കരുതുന്നത്. തന്ത്രങ്ങളുടെ അനുഷ്ഠാനങ്ങളില്‍ നിയുക്ത ക്രിയകള്‍, ന്യാസീകരണം (ആവാഹിക്കല്‍), ധ്യാനം, കൈമുദ്രകള്‍, ദേഹ അംഗചലനങ്ങള്‍, ആചാരങ്ങള്‍, ഒരുക്കുകള്‍ തുടങ്ങിയവ പ്രധാനങ്ങളാണ്.

നാം ഉള്‍പ്പെടുന്ന പ്രപഞ്ചം ഉണ്ടാവുക, നിലനില്‍ക്കുക, നശിക്കുക, വീണ്ടും ഈ ചക്രം തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നത് സര്‍വശക്തനായ ഈശ്വരന്റെ പ്രഭാവത്താലാണെന്നും ആ സത്യത്തെ കണ്ടെത്തുവാനുള്ള വഴിയാണ് ആരാധന-ആചാരാനുഷ്ഠാനങ്ങള്‍ എന്നും താന്ത്രികര്‍ നിഷ്ക്കര്‍ഷിക്കുന്നു. സത്യാന്വേഷണം, ആത്മസാക്ഷാത്ക്കാരം, അതീന്ദ്രീയാവബോധം തുടങ്ങിയവ അനുഭവവേദ്യമാക്കാനുള്ള ഉപാധിയാണ് ഇവയെന്നും പറയുന്നു. മനുഷ്യ പരിണാമ ചരിത്രത്തിനോടൊപ്പം ആരാധനയുടെ കഥയും ഇഴചേര്‍ന്നു കിടക്കുന്നു.

ചരിത്രം പരിശോധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ താന്ത്രിക സത്തകള്‍ പ്രതിഫലിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ പ്രചാരത്തില്‍ വന്നിരുന്നതായി കാണാം. പനയോലയിലും തുണിയിലും ഭിത്തിയിലും വരച്ചിരുന്ന ഇത്തരം ചിത്രങ്ങള്‍ പ്രകൃതിദത്തമായ ചായങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് തീര്‍ത്തവയായിരുന്നു. വിഷയത്തിലുള്ള ഗഹനത ഈ ചിത്രങ്ങളിലും പ്രതിഫലിച്ചിരിക്കുന്നു. 17,18 നൂറ്റാണ്ടുകളില്‍ തിബത്ത്, നേപ്പാള്‍, ഗുജറാത്ത്, കാംഗ്രാ, രാജസ്ഥാന്‍, ബര്‍മ, ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലിരുന്ന ചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. ശ്രേഷ്ഠമായ മനുഷ്യശരീരത്തിലെ ആത്മീയ ചക്രങ്ങളുടെ പരിണാമങ്ങളും കൂടിച്ചേരലുകളും, ഇവയെ സംബന്ധിക്കുന്ന പ്രതീകാത്മക രൂപങ്ങള്‍ എന്നിങ്ങനെ താന്ത്രിക സംബന്ധമായ വിഷയം ലക്ഷ്യമാക്കിക്കൊണ്ടുള്ളവയാണ് എല്ലാ ചിത്രങ്ങളും. തടിയിലും ലോഹങ്ങളിലും പരമ്പരാഗതമായി പണിതീര്‍ത്തിട്ടുള്ള എല്ലാ വിഗ്രഹങ്ങളും താന്ത്രികകലയുടെ സംഭാവനയാണെന്നു കാണാം. വാസ്തുശില്പകലയിലും ഇതിന്റെ പ്രകടമായ സ്വാധീനം കാണാം. ഹാരപ്പന്‍ സംസ്ക്കാരകാലം മുതല്‍ ഇത്തരം മാതൃകകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആരാധനാസമ്പ്രദായം നിലവില്‍ വന്നതോടെ ഇത്തരം ദൃശ്യരൂപങ്ങളുടെ മാതൃകകള്‍ കൂടുതല്‍ പ്രചാരത്തില്‍ വന്നു. ഭിത്തിചിത്രങ്ങളും ഉപവിഗ്രഹങ്ങളും ധ്യാനശ്ളോകങ്ങളുടെ സഹായത്തോടെ രൂപപ്പെട്ട ദൈവരൂപങ്ങളും എല്ലാം താന്ത്രിക സ്രോതസ്സില്‍ അധിഷ്ഠിതമാണെന്നു മനസ്സിലാക്കാം.

താന്ത്രികകലയും ആധുനിക ചിത്രകലയും. താന്ത്രികാനുഷ്ഠാനങ്ങളിലെ കലാംശത്തെ പഠിച്ച് ഇന്നും കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ ചെയ്യാറുണ്ട്. പരമ്പരാഗത കലാരൂപങ്ങളെ അവലംബിച്ച് ചിത്രകലയും ശില്പകലയും മറ്റുകലകളും ചെയ്യുന്നവര്‍ക്ക് താന്ത്രിക രൂപങ്ങളും പ്രചോദനം നല്‍കിയിട്ടുണ്ട്. അനവധി ചിത്രകാരന്‍മാരും ശില്പികളും ഇത്തരത്തില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ചെയ്തിട്ടുണ്ട്. താന്ത്രിക രൂപങ്ങളെ തങ്ങളുടെ കലയില്‍ തനതുരൂപങ്ങളും മുഖ്യഘടകങ്ങളുമാക്കി ആധുനിക സങ്കേതങ്ങളുമായി കൂട്ടിയോജിപ്പിച്ച് അവതരിപ്പിക്കുന്ന കലാകാരന്‍മാരും ഉണ്ട്.

കെ.സി.എസ്.പണിക്കര്‍, ബാദ്രി നാരായണന്‍, ജെ.സ്വാമിനാഥന്‍, ഗുലാം ആര്‍.സന്തോഷ്, പാരീസ് വിശ്വനാഥന്‍, നിരോദ് മജുംദാര്‍, ബാല്‍കൃഷ്ണ പട്ടേല്‍, പ്രഭുല്‍ ദാവെ, ശങ്കര്‍ പാലിസ്കര്‍, പ്രഭാകര്‍ ബാര്‍വേ, ബിരെന്‍ ദാ, എസ്.ജി. വാസുദേവ്, കെ.വി. ഹരിദാസന്‍, ധന്‍രാജ് ഭഗത്, എസ്. നന്ദഗോപാല്‍, കെ.എസ്. ഗോപാല്‍, ജയപാലപ്പണിക്കര്‍, അക്കിത്തം നാരായണന്‍, അജിത് മുഖര്‍ജി, ഓംപ്രകാശ് തുടങ്ങിയ ചിത്രകാരന്മാര്‍ താന്ത്രിക പാരമ്പര്യത്തെ സ്വാംശീകരിച്ച് ചിത്രങ്ങള്‍ രചിച്ചിട്ടുള്ള ഇന്ത്യന്‍ ചിത്രകാരന്മാരില്‍ പ്രമുഖരാണ്. താന്ത്രിക ചിഹ്നങ്ങളെ ചിത്രകലയില്‍ ഭംഗ്യന്തരേണ സമന്വയിപ്പിച്ചു തുടങ്ങിയ പ്രഥമ ചിത്രകാരന്‍ ശങ്കര്‍ പാല്‍സിക്കര്‍ ആണ്. അദ്ദേഹം താന്ത്രികകലയിലെ ജ്യാമിതീയ രൂപങ്ങളെ എന്നതിലേറെ ലിപികളെയാണ് തന്റെ രചനകളില്‍ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്. 'ഞാന്‍ നാദത്തെയാണ് വരകളിലൂടെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്' എന്നു വിശ്വസിച്ചിരുന്നയാളാണ് പാല്‍സിക്കര്‍. പ്രഭാകര്‍ ബാര്‍വെ നാടോടി ചിത്രകലയിലെന്നവണ്ണമാണ് താന്ത്രിക ചിഹ്നങ്ങള്‍ തന്റെ രചനകളില്‍ ഉപയോഗിച്ചത്. ബിരെന്‍ദാ വെളിച്ചവും അഗ്നിനാളവുമൊക്കെ താന്ത്രിക സങ്കല്പനങ്ങളുള്‍ക്കൊണ്ട് ചിത്രരചനയില്‍ ഉള്‍ക്കൊള്ളിച്ചു. കെ.വി.ഹരിദാസന്‍ പുരുഷ-പ്രകൃതി സങ്കല്പത്തിലൂന്നിയ ചിത്രങ്ങളാല്‍ ഈ ശാഖയെ സമ്പന്നമാക്കിയിട്ടുണ്ട്.

സ്വന്തം പാരമ്പര്യത്തില്‍നിന്ന് മൗലികമായ ഒരു രചനാ സങ്കേതം സൃഷ്ടിച്ചെടുക്കാനുള്ള ഇന്ത്യന്‍ ചിത്രകാരന്മാരുടെ സഫലമായ ശ്രമത്തിനു നിദര്‍ശനമാണ് ആധുനിക താന്ത്രിക ചിത്രകല.

(കാട്ടൂര്‍ നാരായണപിള്ള, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍