This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമിഴ് ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 24 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

തമിഴ് ഭാഷയും സാഹിത്യവും

ഇന്ത്യയിലെ പ്രമുഖ ദ്രാവിഡഭാഷ. പ്രാചീനതയും സാഹിത്യ സമൃദ്ധിയും മൂലം ലോകപ്രശസ്തി നേടിയിട്ടുള്ള ഭാഷയാണിത്. ലാറ്റിന്‍, ഗ്രീക്ക് തുടങ്ങിയ പാശ്ചാത്യ ക്ളാസ്സിക് ഭാഷകളുടെ കൂട്ടത്തില്‍ തല ഉയര്‍ത്തി നില്ക്കാന്‍ കെല്പുള്ള രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാണ് തമിഴ്. മറ്റേത് സംസ്കൃതം. തമിഴ്നാടിന്റെ ഭാഷയെന്നതിനോടൊപ്പം ഒരു അന്താരാഷ്ട്ര ഭാഷ എന്ന നിലയിലും തമിഴിന് പ്രാമുഖ്യമുണ്ട്. ആധുനിക ഭാരതീയ ഭാഷകളുടെ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള സാഹിത്യഭാഷ എന്ന സ്ഥാനവും തമിഴിനാണുള്ളത്.

ഇന്ത്യയുടെ തെക്കേ അറ്റത്ത് ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കു തെക്കും കേരളത്തിനു കിഴക്കും ബംഗാള്‍ ഉള്‍ക്കടലിനു പടിഞ്ഞാറും സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ നാല് കോടിയില്‍പ്പരം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഗണ്യമായ ഒരു വിഭാഗവും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഒരു വിഭാഗവും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ശ്രീലങ്ക ദ്വീപിന്റെ വടക്കു ഭാഗത്തുള്ള ജനങ്ങളില്‍ ഭൂരിഭാഗവും തമിഴരാണ്. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, മൊറീഷ്യസ്, മ്യാന്‍മര്‍, ഫിജി എന്നീ രാജ്യങ്ങളിലും ദക്ഷിണ കിഴക്കന്‍ ആഫ്രിക്കയിലും തമിഴ് മാതൃഭാഷയായുള്ള നിരവധി ജനങ്ങള്‍ താമസിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുഖ്യ ദ്രാവിഡഭാഷകളായ തെലുഗു, കന്നഡ, മലയാളം എന്നിവ സംസാരിക്കപ്പെടുന്ന പ്രദേശങ്ങളാല്‍ തമിഴകം വലയം ചെയ്യപ്പെട്ടിരിക്കുന്നു. ദ്രാവിഡ നാഗരികതയുടെ മഹത്ത്വത്തെ പ്രതിനിധാനം ചെയ്യുകയും അതിനെ ഉയര്‍ത്തിക്കാട്ടുകയും അതിന്റെ അടിത്തറ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സാംസ്കാരിക ശക്തികേന്ദ്രമാണ് തമിഴ് ഭാഷ.

ഭാഷ

ഉത്പത്തിയും വികാസവും

ഇന്ത്യയിലെ പ്രധാന ഭാഷാഗോത്രങ്ങളില്‍ ഒന്നായ ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഭാഷയാണ് തമിഴ്. തമിഴ് എന്ന പദത്തിന്റെ വ്യുത്പത്തി വ്യക്തമല്ല. ദ്രാവിഡ രുടെ ഭാഷ എന്ന നിലയില്‍ ചരിത്രാതീത കാലം മുതല്‍ തമിഴിന്റെ ആദിമരൂപമായ ദ്രാവിഡഭാഷ പ്രചരിച്ചിരുന്നതായി ഗവേഷകര്‍ കരുതുന്നു. തമിഴ് എന്ന പേര് ദ്രാവിഡ പദത്തിന്റെ തദ്ഭവമാണെന്നും മറിച്ച് തമിഴ് എന്ന വാക്കാണ് ദ്രാവിഡമായി പരിണമിച്ചതെന്നും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ദ്രാവിഡ പദത്തിലെ ദ്ര എന്ന അക്ഷരം തമിഴരുടെ ഉച്ചാരണത്തില്‍ ഉണ്ടായിരിക്കാന്‍ ഇടയില്ല. അതിനാല്‍ ദ്രാവിഡഭാഷയെക്കുറിച്ചിരുന്ന പുരാതന കാലത്തെ പേര് രൂപാന്തരപ്പെട്ട് തമിഴ് ആയിത്തീര്‍ന്നെന്നു കരുതാമെങ്കിലും അതിന്റെ ആദിമ രൂപം എന്തായിരുന്നു എന്നു നിര്‍ണയിക്കുക സാധ്യമല്ല. തമിഴ് എന്ന പദത്തിന് തനതുമൊഴി (ഇമ്പമുള്ള മൊഴി) എന്നാണര്‍ഥം.

പ്രാചീന ദ്രാവിഡരുടെ ഭാഷയായ മൂലദ്രാവിഡഭാഷയില്‍ നിന്ന് പില്ക്കാലത്തു രൂപംകൊണ്ട ഒരു പ്രാദേശിക ഭാഷയാണ് തമിഴെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതായത്, ആര്യന്മാര്‍ ഉത്തരേന്ത്യ മുഴുവന്‍ കയ്യടക്കിയപ്പോള്‍ ദ്രാവിഡര്‍ വിന്ധ്യാപര്‍വതത്തിനു തെക്കുള്ള ഉപദ്വീപിലേക്കു തള്ളിനീക്കപ്പെട്ടു. ദ്രാവിഡര്‍ ക്രമേണ ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചതിനെത്തുടര്‍ന്ന് അവരുടെ ഭാഷയ്ക്ക് ഉത്തര ദ്രാവിഡം, മധ്യ ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിങ്ങന്നെ മൂന്ന് പ്രാദേശിക രൂപഭേദങ്ങള്‍ ഉണ്ടായി. മൂല ദ്രാവിഡഭാഷയില്‍ നിന്ന് ദക്ഷിണ ദ്രാവിഡം വേര്‍പിരിഞ്ഞപ്പോള്‍ സ്വനിമപരമായും രൂപിമപരമായും പല മാറ്റങ്ങളും വന്നു ചേര്‍ന്നു. ആ മാറ്റങ്ങളോടുകൂടിയ ദ്രാവിഡഭാഷാശാഖയില്‍ നിന്നാണ് തമിഴ് ഉരുത്തിരിഞ്ഞു വളര്‍ന്നതെന്ന് ഭാഷാഗവേഷകര്‍ കരുതുന്നു.

ദക്ഷിണ ദ്രാവിഡത്തില്‍ നിന്ന് വേര്‍തിരിഞ്ഞു രൂപം കൊണ്ടവയാണ് കന്നഡ, തമിഴ്, മലയാളം, തുളു തുടങ്ങിയ ദക്ഷിണ ഭാഷകള്‍ എന്ന് ഭാഷാപണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവയ്ക്കെല്ലാം പൊതുവായ ആദ്യകാല ഭാഷാരൂപത്തെ പ്രാചീന തമിഴ് അഥവാ പഴന്തമിഴ് എന്നു വിശേഷിപ്പിക്കാം. ഈ പഴന്തമിഴില്‍ നിന്ന് ചെന്തമിഴ് എന്ന ഗ്രന്ഥഭാഷാരൂപം പണ്ഡിതന്മാര്‍ ആവിഷ്കരിച്ചു. ആ ചെന്തമിഴ്, പഴന്തമിഴ്-കൊടുന്തമിഴുകളില്‍ നിന്ന് ആധുനിക തമിഴിനെ ഒരളവുവരെ അകറ്റുകയുണ്ടായി. സംഘകാല കൃതികളിലെ ഭാഷയായിരുന്നു തമിഴിലെ ആദ്യത്തെ ഗ്രന്ഥഭാഷാരൂപം. അക്കാലത്തു രൂപംകൊണ്ട ഗ്രന്ഥഭാഷയാണ് ചെന്തമിഴ് എന്നപേരില്‍ അറിയപ്പെട്ടത്. സംഘകാല കൃതികള്‍ ജനങ്ങളുടെയിടയില്‍ പ്രചരിച്ചതുമൂലം ജനകീയ ഭാഷയ്ക്കു മാറ്റങ്ങള്‍ വന്നുചേര്‍ന്നു. തത്ഫലമായിട്ടാണ് ക്രിസ്തുവര്‍ഷാരംഭകാലത്തെ കൊടുന്തമിഴ് ഇന്നത്തെ തമിഴ് ഭാഷയായി വികാസം പ്രാപിച്ചത്.

തമിഴിനെ മറ്റു ദ്രാവിഡ ഭാഷകളില്‍ നിന്നു വേര്‍തിരിക്കുന്ന പ്രധാന പ്രത്യേകതകള്‍ താഴെപ്പറയുന്നവയാണ്:

1. ഇകാരത്തിന് ഉകാരാദേശം. പ്രത്യേകിച്ചും മധ്യമപുരുഷ സര്‍വനാമത്തില്‍ (നിം > നും - നിങ്ങളുടെ)

2. പദാദിയിലെ താലവ്യാനുനാസികത്തിന് ദന്ത്യാദേശം

(ഞ > ന - ഞാണല്‍ > നാണല്‍)

3. മൂലദ്രാവിഡത്തിലുണ്ടായിരുന്ന - ക്കന്‍ എന്ന പുല്ലിംഗ പ്രത്യയം നഷ്ടപ്പെട്ടത് (മുതുക്കന്‍ > മുതുവന്‍, കിടുക്കന്‍ > ചിതുവന്‍)

പ്രാചീന ലിഖിതങ്ങള്‍

തമിഴിന്റെ ഗ്രന്ഥഭാഷാരൂപം സംസ്കൃതത്തോളം പഴക്കമുള്ളതാണെന്ന് തമിഴ് പണ്ഡിതര്‍ വിശ്വസിക്കുന്നു. അത്രത്തോളം പഴക്കമില്ലെങ്കില്‍പ്പോലും ഇന്ത്യയിലെ മറ്റേതൊരു ഗ്രന്ഥഭാഷയേയുംകാള്‍ പ്രാചീനത തമിഴ് ഗ്രന്ഥഭാഷയ്ക്ക് അവകാശപ്പെടാം. തമിഴ് ഭാഷയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും പ്രാചീനങ്ങളായ രേഖകള്‍ രണ്ടോ മൂന്നോ വരികളുള്ള ഏതാനും ശിലാശാസനങ്ങളാണ്. എന്നാല്‍ ഇപ്രകാരമുള്ള ശിലാശാസനങ്ങളില്‍ ചുരുക്കം ചിലതു മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ചരിത്രരേഖകളില്‍ വച്ച് ഏറ്റവും പ്രാചീനങ്ങളായി കരുതാവുന്നവ ബി.സി. 3-ാം ശ.-ത്തില്‍ രേഖപ്പെടുത്തിയവയാണെന്ന് ഗവേഷകര്‍ കണക്കാക്കിയിട്ടുണ്ട്. ഇവ മധുര, രാമനാഥപുരം ജില്ലകളിലെ ഗുഹകളിലാണു കാണുന്നത്. ഈറോഡ്, കരൂര്‍ തുടങ്ങിയ കച്ചവടകേന്ദ്രങ്ങളിലും ഇവ വിരളമായി കാണാം.

തമിഴില്‍ ഇന്നു ലഭ്യമായിട്ടുള്ള ഏറ്റവും പ്രാചീനവും വിലപ്പെട്ടതുമായ കൃതി ബി.സി. 2-ാം ശ.-ത്തിനടുത്തു വിരചിതമായതെന്നു നിര്‍ണയിക്കപ്പെട്ടിട്ടുള്ള തൊല്കാപ്പിയമാണ്. ഇതിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ധാരാളം വ്യാകരണ കൃതികളും സാഹിത്യ കൃതികളും ഉണ്ടായിരുന്നതായി ഇതിലെ പരാമര്‍ശങ്ങളില്‍ നിന്നു മനസ്സിലാക്കാം. വ്യാകരണത്തേയും മീമാംസയേയും കുറിച്ചാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്. കാവ്യങ്ങളെ മൊത്തത്തില്‍ അകമെന്നും പുറമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഈ വിഭാഗത്തിലെ പ്രധാനപ്പെട്ട ഇനം യുദ്ധസംബന്ധിയായ ചരിത്രങ്ങളോ ഇതിഹാസങ്ങളോ ആണ്. തൊല്കാപ്പിയത്തിനു തൊട്ടു മുമ്പോ പിന്നീടോ ഉള്ള കാവ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കിട്ടിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ സംഘകൃതികളായി കരുതിപ്പോരുന്ന പത്തുപ്പാട്ട്, എട്ടുത്തൊകൈ എന്നീ സമാഹാരങ്ങളാണ്. തമിഴ്സംഘം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു പണ്ഡിത സമിതിയാല്‍ സമാഹരിക്കപ്പെട്ടവ ആയതിനാലാണ് അവ സംഘകൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പല കവികളുടെ കൃതികളാണ് ഈ സമാഹാരങ്ങളിലുള്ളത്. തൊല്കാപ്പിയര്‍ ക്രോഡീകരിച്ചിട്ടുള്ള നിയമങ്ങള്‍ക്കു വിധേയമായിട്ടുള്ളവയാണ് ഈ കവിതകളെല്ലാം.

ലിപി

എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞര്‍ നിരൂപിക്കുന്നു. അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ്. അതില്‍നിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു. തമിഴ് ലിപികളും പ്രാചീന കാലത്തെ ബ്രാഹ്മി ലിപിയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികള്‍ക്ക് ഉണ്ടായിരുന്നത്. അത്തരം ലിപികള്‍ക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര്. കോലെഴുത്ത് എന്നപേരില്‍ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു. അതിനാല്‍ പല വര്‍ണങ്ങളേയും കുറിക്കുന്ന മലയാള ലിപികള്‍ക്ക് അതേ വര്‍ണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു.

മറ്റു ദ്രാവിഡഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴിലെ അക്ഷരമാല പരിമിതമാണ്. തമിഴില്‍ ആകെ 12 സ്വരാക്ഷരങ്ങളാണുള്ളത്. ഇവയെ 'ഉയിര്‍ എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീര്‍ഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.

തമിഴില്‍ 19 വ്യഞ്ജനാക്ഷരങ്ങളേ ഉള്ളൂ. ഇവയെ 'മെയ് എഴുത്തുക്കള്‍' എന്നുപറയുന്നു. ഇവയില്‍ ആറെണ്ണം സ്പര്‍ശ വ്യഞ്ജനങ്ങളും (ക, ച, ട, ത, റ്റ, പ) ആറെണ്ണം അവയുടെ അനുനാസികങ്ങളും ആണ് (ങ, ഞ, ണ, , മ). ഇവയ്ക്കു പുറമേ യ, ര, ല, വ, ള, ഴ, റ എന്നിങ്ങനെ ഏഴ് മധ്യമ വ്യഞ്ജനങ്ങള്‍ കൂടിയുണ്ട്. മേല്പറഞ്ഞ ലിപികള്‍ക്കു പുറമേ ആയ്തം ( ) എന്ന മറ്റൊരു ചിഹ്നം കൂടി തമിഴിലുണ്ട്. ഇതിന് സംസ്കൃതത്തിലെ വിസര്‍ഗത്തിനു സദൃശമായ ഉച്ചാരണമാണുള്ളത്.

സ്പര്‍ശ്യ വ്യഞ്ജനങ്ങളുടെ കൂട്ടത്തിലുള്ള വര്‍ത്സ്യമായ 'റ്റ' കാരം രേഖപ്പെടുത്താന്‍ തമിഴില്‍ പ്രത്യേക ചിഹ്നമില്ല. രണ്ട് റ ചേര്‍ത്താണ് ഇത് രേഖപ്പെടുത്തുന്നത്. വര്‍ത്സ്യമായ 'ന'കാരത്തിനു ചിഹ്നമുണ്ടെങ്കിലും അതിന്റേയും ദന്ത്യ 'ന'കാരത്തിന്റേയും ഉച്ചാരണങ്ങള്‍ തമ്മിലുള്ള വ്യത്യാസം തമിഴര്‍ വീക്ഷിക്കാറില്ല. സംസ്കൃതത്തിലെ ഊഷ്മാക്കളായ ശ, ഷ, സ, ഹ എന്നിവ തമിഴിലില്ല. എന്നാല്‍ തമിഴര്‍ ഉച്ചരിക്കുമ്പോള്‍ ഈ ഊഷ്മാക്കളും ഉച്ചരിക്കാറുണ്ട് (ചാതം-ശാതം/സാതം).

തമിഴില്‍ കൂട്ടക്ഷരങ്ങളെക്കുറിക്കാന്‍ സംയുക്ത ചിഹ്നങ്ങള്‍ ഉപയോഗിക്കാറില്ല. കൂട്ടക്ഷരം രേഖപ്പെടുത്തേണ്ടിവരുമ്പോള്‍ ആദ്യ വര്‍ണത്തിന്റെ ചിഹ്നമെഴുതി മുകളില്‍ ഒരു കുത്തു രേഖപ്പെടുത്തിയതിനു ശേഷം രണ്ടാമത്തെ വര്‍ണത്തെ കുറിക്കുന്ന ലിപി എഴുതുകയാണ് ചെയ്യുന്നത്. (ക്+ക = ക്ക). വ്യഞ്ജനങ്ങളുടെ കൂട്ടക്ഷരങ്ങള്‍ പദാദിയിലോ പദാന്ത്യത്തിലോ വരാറില്ല. ര, ഴ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങള്‍ക്കും ദ്വിത്വമുണ്ട്. ക, ച, ത, പ എന്നിവ ഒഴിച്ചുള്ള എല്ലാ വ്യഞ്ജനങ്ങളിലും വ്യത്യസ്തമായ രണ്ട് വ്യഞ്ജനങ്ങള്‍ ചേര്‍ന്ന സന്ധികള്‍ വരും.

ഭാഷാഘടന

ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രചരിക്കുന്ന മറ്റു ഭാഷകളില്‍ നിന്ന് തമിഴിന് അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ട്. തമിഴ് സംശ്ളിഷ്ട കക്ഷ്യ എന്ന വിഭാഗത്തില്‍പ്പെടുന്ന ഭാഷകളിലൊന്നാണ്. അതായത് രണ്ടോ അതിലധികമോ രൂപിമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിച്ചേര്‍ത്തു നിര്‍മിച്ച പദങ്ങള്‍ തമിഴില്‍ ധാരാളം കാണാം. ഉദാഹരണമായി അവളുടയ, രാമനുടയ എന്നീ സംബന്ധികാവിഭക്തി രൂപങ്ങള്‍. ഇതിനു സമാനമായി അവളുടെ, രാമന്റെ എന്നിങ്ങനെയാണ് മലയാളത്തിലുള്ളത്. മറ്റു ദ്രാവിഡ ഭാഷകളിലൊന്നും ഈ സ്വഭാവം ഇത്രത്തോളമില്ല. തമിഴിലെ പദപ്രയോഗ രീതിയിലും അതിന്റേതായ സവിശേഷതകളുണ്ട്. ഒരേ പദപ്രകൃതിയില്‍ നിന്ന് വ്യത്യസ്താര്‍ഥങ്ങള്‍ കുറിക്കുന്ന അനേകം പദങ്ങള്‍ സൃഷ്ടിക്കുന്ന സമ്പ്രദായം തമിഴിലുണ്ട്. ഇത് മറ്റു ദ്രാവിഡഭാഷകളെ അപേക്ഷിച്ച് കൂടുതലാണ്.

തമിഴില്‍ നാമങ്ങളുടെ ലിംഗങ്ങളെ കുറിക്കുന്ന രൂപഭേദങ്ങള്‍ മലയാളത്തില്‍ കാണുന്നവയോട് സാദൃശ്യമുള്ളവയാണ്. പുല്ലിംഗത്തെ കുറിക്കാന്‍ അന്‍ എന്ന പ്രത്യയവും സ്ത്രീലിംഗത്തെ കുറിക്കാന്‍ തു, ത്തി, ച്ചി എന്നീ പ്രത്യയങ്ങളും ഉപയോഗിക്കുന്നു. വാക്യത്തില്‍ ആഖ്യാപദത്തിനും പൂര്‍ണക്രിയയ്ക്കും തമ്മില്‍ ലിംഗ വചന പുരുഷ പ്രത്യയങ്ങളുടെ കാര്യത്തില്‍ പരസ്പര പൊരുത്തമുണ്ടായിരിക്കണം. ഇതനുസരിച്ച് നാന്‍ വന്തേന്‍, നാങ്കള്‍ വന്തോം, നീ വന്തായ്, നീര്‍ വന്തീര്‍കള്‍, അവന്‍ വന്താന്‍, അവള്‍ വന്താള്‍, അവര്‍കള്‍ വന്താര്‍കള്‍ എന്നിങ്ങനെയുള്ള പൊരുത്തം അത്യന്താപേക്ഷിതമാണ്. അതേസമയം നാമത്തില്‍ ചേര്‍ക്കുന്ന പ്രത്യയവും ക്രിയയില്‍ ചേര്‍ക്കുന്ന പ്രത്യയവും തമ്മില്‍ വ്യത്യാസമുണ്ട്.

നാമത്തിലെ പ്രത്യയം ക്രിയയിലെ പ്രത്യയം

അന്‍ ആന്‍

അള്‍ ആള്‍

അര്‍ ആര്‍

തമിഴിലെ വാക്യഘടന പ്രധാനമായും രണ്ടുവിധമാണ്. നാമവും നാമവും ചേര്‍ന്നും (അവള്‍ സീത) നാമവും ക്രിയയും ചേര്‍ന്നും (അവള്‍ വന്താള്‍). ചോദ്യ സര്‍വനാമം പേരെച്ച സര്‍വനാമമായി ഉപയോഗിക്കാറില്ല. എന്നാല്‍ പേരെച്ചവും നാമവും ചേര്‍ത്തുപയോഗിക്കുന്നതു സാധാരണമാണ് (വന്ത പയ്യന്‍).

പദാവലി

തമിഴിന് അതിവിപുലമായ പദസമ്പത്ത് സ്വന്തമായുണ്ട്. ഇവയിലധികവും മൂലദ്രാവിഡത്തില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ചവയും തമിഴില്‍ത്തന്നെ വിവിധ സാഹചര്യങ്ങളില്‍ രൂപംകൊണ്ടവയുമാണ്. പദസമ്പത്തിന്റെ കാര്യത്തില്‍ മറ്റു ഭാഷകളോട് തമിഴിന് വളരെക്കുറച്ചേ കടപ്പാടുള്ളൂ. ആര്യ സംസ്കാരവും സംസ്കൃത സാഹിത്യവും ദക്ഷിണേന്ത്യയില്‍ ആധിപത്യം നേടിയ കാലഘട്ടത്തില്‍ കുറച്ചൊക്കെ സംസ്കൃത പദങ്ങളും തമിഴിലേക്കു കടന്നുവന്നിട്ടുണ്ട്. ബുദ്ധമത ഗ്രന്ഥങ്ങളിലെ ഭാഷയായ പാലിയില്‍ കൂടിയും ആര്യഭാഷാപദങ്ങള്‍ തമിഴിലേക്കു വ്യാപിച്ചിട്ടുണ്ട്. 18-ാം ശ.-ത്തിനു ശേഷം അനവധി ഇംഗ്ളീഷ് പദങ്ങളും തമിഴില്‍ സംക്രമിച്ചതായി കാണുന്നു. ഇപ്രകാരം സംസ്കൃതത്തില്‍നിന്നും ഇംഗ്ളീഷില്‍നിന്നും തമിഴിലേക്കുവന്ന പദങ്ങളില്‍ അധികവും തത്ഭവങ്ങളാണ്. തത്സമങ്ങള്‍ കുറച്ചേയുള്ളൂ. ലക്ഷ്മണന്‍ ഇലക്കുവനും ദശരഥന്‍ തയരതനും സീത ചീതയും ആയിട്ടുണ്ട്. എന്നാല്‍ 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ഥത്തില്‍ തത്സമങ്ങളായ സംസ്കൃത-ഇംഗ്ളീഷ് പദങ്ങള്‍ തിരസ്കരിക്കുകയും അവയുടെ സ്ഥാനത്ത് പുതിയ തമിഴ് പദങ്ങള്‍ നിര്‍മിച്ച് പ്രയോഗിക്കുകയും ചെയ്യുന്ന പ്രവണത വന്നുചേര്‍ന്നു.

ഭാഷാഭേദങ്ങള്‍

സാഹിത്യഭാഷയായ ചെന്തമിഴ്, ജനങ്ങളുടെ സംസാരഭാഷ എന്നിവയ്ക്കു പുറമേ, നാല് ഭാഷാഭേദങ്ങള്‍ കൂടി തമിഴിനുണ്ട്. മധുര, രാമനാഥപുരം, തിരുനെല്‍വേലി എന്നീ ജില്ലകളിലേയും കന്യാകുമാരി ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലേയും ഭാഷയായ തെക്കന്‍ഭാഷ, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍ എന്നീ ജില്ലകളിലും തെക്കന്‍ ആര്‍ക്കോട്ടിലെ ചില പ്രദേശങ്ങളിലും കാണുന്ന മധ്യഭാഷ, തെക്കന്‍ ആര്‍ക്കോട്ടിലെ മറ്റു ഭാഗങ്ങള്‍, വടക്കന്‍ ആര്‍ക്കോട്ട്, ചെങ്കല്‍പ്പെട്ട് എന്നിവിടങ്ങളിലെ വടക്കന്‍ഭാഷ, കോയമ്പത്തൂര്‍, സേലം, ധര്‍മപുരി, നീലഗിരി എന്നീ ജില്ലകളിലെ പടിഞ്ഞാറന്‍ഭാഷ എന്നിവയാണീ പ്രാദേശിക പ്രഭേദങ്ങള്‍. ഇവയ്ക്ക് പഴയ പാണ്ടിനാട്, ചോളനാട്, തൊണ്ടനാട്, കൊങ്ങുനാട് എന്നിവയുമായി ബന്ധമുണ്ട്. കന്യാകുമാരി ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലെ ഭാഷയില്‍ മലയാളത്തിന്റെ അതിപ്രസരവും ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രചരിക്കുന്ന ഉപഭാഷയില്‍ തെലുങ്കിന്റെ അതിപ്രസരവും പ്രകടമാണ്. ശ്രീലങ്കയിലെ തമിഴ് സംസാരഭാഷയെ മറ്റൊരു ഭാഷാഭേദമായും കാണക്കാക്കാം.

തമിഴും മലയാളവും

ദ്രാവിഡഭാഷകളില്‍ തമിഴിന് മലയാളത്തോടാണ് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത്. അതിനു കാരണം ദക്ഷിണ ദ്രാവിഡത്തില്‍ നിന്ന് കന്നഡ സ്വതന്ത്രമായതിനു ശേഷം പൂര്‍വ തമിഴ് മലയാളം എന്നൊരവസ്ഥ വളരെക്കാലം നിലനിന്നിരുന്നു. ഈ പൂര്‍വ തമിഴ് മലയാളത്തില്‍ നിന്നാണ് തമിഴും മലയാളവും സ്വതന്ത്ര ഭാഷകളായി രൂപാന്തരപ്പെട്ടതെന്ന് ആധുനിക ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭ്യൂഹിക്കുന്നു. കേരളീയര്‍ കൂടി അംഗീകരിച്ചിട്ടുള്ള ഗ്രന്ഥഭാഷയിലാണ് തമിഴിലെ ആദ്യത്തെ മഹാകാവ്യമായ ചിലപ്പതികാരവും എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും രചിച്ചിരിക്കുന്നത്. മാത്രമല്ല, എട്ടുത്തൊകൈയിലെ ചില പദ്യങ്ങളും ചിലപ്പതികാരവും രചിച്ചിരിക്കുന്നത് കേരളീയരായ കവികളാണെന്ന അഭിപ്രായവും നിലവിലുണ്ട്.

സാഹിത്യം

സംഘകാല സാഹിത്യം

തമിഴ് ഭാഷയില്‍ വിരചിതങ്ങളും അതിപുരാതനവുമായ സാഹിത്യ കൃതികളില്‍ ഒരു ഭാഗം കാലത്തിന്റെ പോറലേല്ക്കാതെ ഇന്നോളം സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്. പ്രസ്തുത സാഹിത്യസൃഷ്ടികള്‍ സംഘകാല സാഹിത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊല്കാപ്പിയര്‍ എന്ന പേരിലറിയപ്പെടുന്ന പ്രാചീന കവി അക്കാലത്തെ ഭാഷയിലും ഗ്രന്ഥങ്ങളിലും ഗവേഷണം നടത്തി തൊല്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥം രചിച്ചു. പഴയ തമിഴ് മൊഴിയേയും തമിഴ് സാഹിത്യത്തേയും കുറിച്ചു മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നത് സംഘകാലസാഹിത്യവും തൊല്കാപ്പിയവും മാത്രമാണ്. ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷകളിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥങ്ങള്‍ ഇവയാണ്.

ചരിത്രം

ബി.സി. 500 മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് സംഘകാല സാഹിത്യം എന്ന വിഭാഗത്തില്‍പ്പെടുന്ന കവിതകളുടെ രചനാകാലം. അതിനും എത്രയോ വര്‍ഷം മുമ്പുതന്നെ തമിഴ് ഭാഷയും തമിഴ് സാഹിത്യവും പൂര്‍ണവളര്‍ച്ചയിലെത്തിയിരുന്നു എന്ന് സാഹിത്യ ഗവേഷകന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി വായ്മൊഴി സാഹിത്യം (ളീഹസ ഹശലൃേമൌൃല) നൂറ്റാണ്ടുകളോളം പ്രചരിച്ചതിനുശേഷമാണ് ചില കവികള്‍ അവയില്‍ ചിലതിനെ വരമൊഴിയിലാക്കാറുള്ളത്. തുടര്‍ന്ന്, കവികളുടെ സ്വന്തം രചനകള്‍ സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗമായി രൂപം പ്രാപിക്കുന്നു. അതുപോലെ, തമിഴ്നാട്ടിലും ഇന്നറിയപ്പെടുന്ന സംഘസാഹിത്യത്തിലെ കവിതകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ അവയ്ക്കാധാരമായ വായ്മൊഴിപ്പാട്ടുകള്‍ ജനങ്ങളുടെ മാനസികോല്ലാസത്തിനുവേണ്ടി പാടിയിരുന്നു. ആ പാട്ടുകളുടെ പാരമ്പര്യം പില്ക്കാല കവികള്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയതാകാം എന്നു കരുതേണ്ടിയിരിക്കുന്നു. പ്രസ്തുത കവിതകളുടെ പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ചില കവികള്‍ വ്യാകരണഗ്രന്ഥങ്ങള്‍ നിര്‍മിച്ചു. അങ്ങനെ തൊല്കാപ്പിയര്‍ കവികളുടെ സാഹിത്യപരവും വ്യാകരണപരവുമായ രചനകളെ പിന്തുടരുകയും തന്റെ സ്വന്തം കൃതികള്‍ക്ക് നൂതന രൂപഭാവങ്ങള്‍ നല്കുകയും ചെയ്തു. പനം പാരനാര്‍ എന്ന പണ്ഡിതന്‍ തൊല്കാപ്പിയം എന്ന വ്യാകരണ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. വടക്ക് വേങ്കടമല (തിരുപ്പതി) മുതല്‍ തെക്കു കുമരി മുനമ്പ് (കന്യാകുമാരി) വരെ തമിഴ് മൊഴി വ്യാപരിച്ചിരുന്നു എന്നും ജനങ്ങളുടെ സംഭാഷണരീതിയും കവികളുടെ രചനാസമ്പ്രദായവും തൊല്കാപ്പിയര്‍ അന്വേഷിച്ചറിഞ്ഞിരുന്നു എന്നും അതിനു മുമ്പുണ്ടായിരുന്ന സാഹിത്യ കൃതികളെ അദ്ദേഹം പരിശോധിച്ചിരുന്നു എന്നും അതില്‍ ഊന്നിപ്പറയുന്നുണ്ട്. ഇതില്‍നിന്നും രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴില്‍ പല സാഹിത്യ കൃതികളും വ്യാകരണ ഗ്രന്ഥങ്ങളും രൂപം പൂണ്ടു കഴിഞ്ഞിരുന്നു എന്നു തെളിയുന്നു. സംഘകാല സാഹിത്യത്തിലെ കവിതകള്‍ പരിശോധിക്കുമ്പോഴും അതിനു മുമ്പുള്ള സാഹിത്യ കൃതികളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ലഭിക്കുന്നുണ്ട്.

 തമിഴ്നാടിന്റെ നാനാഭാഗത്തും കവികളുണ്ടായി. അവര്‍ ഗാനങ്ങളെഴുതി. ഓരോ നാട്ടിലുമുള്ളവര്‍ അവ പാടിരസിച്ചു. ഇവ ആയിരക്കണക്കിന് വീടുകളിലും അരമനകളിലും എത്തിച്ചേര്‍ന്നു. ഇപ്രകാരം ചിതറിക്കിടന്ന പാട്ടുകളില്‍ കുറേയേറെ കാലപ്രവാഹത്തില്‍പ്പെട്ടു നഷ്ടമായി. പനയോലകളില്‍ എഴുതപ്പെട്ടവ കാലം ചെല്ലുമ്പോള്‍ നശിച്ചുപോകാനെളുപ്പമാണ്. നശിച്ചു പോയവയൊഴികെ ബാക്കിയുള്ളവയെ സംരക്ഷിക്കുന്നതെങ്ങനെയെന്ന ചിന്ത എ.ഡി. 1, 2 നൂറ്റാണ്ടുകളില്‍ പ്രബലമായി. ചില കവികളും ഗവേഷകരും അവയില്‍ ചിലതൊക്കെ സംരക്ഷിക്കാന്‍ ശ്രമിച്ചു. അതിന്റെ ഫലമായാണ് എട്ടുത്തൊകൈ എന്ന പേരിലറിയപ്പെടുന്ന എട്ട് കവിതാഗ്രന്ഥങ്ങളും പത്തുപ്പാട്ട് എന്ന നീണ്ട കവിതകളുടെ സമാഹാരവും ഉള്‍പ്പെടെയുള്ള ഒന്‍പത് കൃതികള്‍ ലഭ്യമായത്. ഇവയാണ് സംഘകാല സാഹിത്യം എന്ന പേരില്‍ തമിഴ് സാഹിത്യത്തില്‍ വിഖ്യാതമായിത്തീര്‍ന്നത്. 
 സംഘകാല സാഹിത്യം എന്ന പേര് എങ്ങനെയുണ്ടായി എന്ന് പരിചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ഡിതന്മാരുടെ സഭയാണ് സംഘം. 4, 5 ശ.-ങ്ങളില്‍ ജൈനമതത്തിലെ സന്ന്യാസിമാര്‍ തമിഴ് നാട്ടില്‍ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസവും മതവും പ്രചരിപ്പിച്ചു. അതിനു മുമ്പും കവികളുടെ സംഘങ്ങളുണ്ടായിരുന്നെന്നും പ്രസ്തുത സംഘത്തിലെ കവികളാണ് എട്ടുത്തൊകൈ, പത്തുപ്പാട്ട് തുടങ്ങിയ പഴയ പാട്ടുകള്‍ രചിച്ചതെന്നും പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. തമിഴ്നാട്ടില്‍ മൂന്ന് തമിഴ് സംഘങ്ങളുണ്ടായിരുന്നു എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. മധുരയിലും കപാടപുരത്തുമുണ്ടായിരുന്ന ആദ്യത്തെ രണ്ട് സംഘങ്ങള്‍ തിരോധാനം ചെയ്തതിനുശേഷം മൂന്നാമത്തേത് പാണ്ഡ്യരുടെ സഹായത്തോടെ മധുരയില്‍ നിലവില്‍ വന്നതായി കരുതപ്പെടുന്നു. മൂന്നാം തമിഴ് സംഘകാലത്തെ ഗ്രന്ഥങ്ങളാണ് എട്ടുത്തൊകൈയും പത്തുപ്പാട്ടും എന്ന വിശ്വാസത്തില്‍ അവയെ സംഘസാഹിത്യം എന്നു വിളിക്കാനും തുടങ്ങി. കവികള്‍ മധുരയില്‍ ഒത്തുചേര്‍ന്ന് തമിഴ് ഭാഷയെക്കുറിച്ചു പഠനം നടത്തിയിരുന്നുവെന്നതിനും പാണ്ഡ്യ രാജാക്കന്മാര്‍ അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നതിനും പഴയ പാട്ടുകളില്‍ തെളിവുകളുണ്ട്. പാണ്ഡ്യന്മാരെപ്പോലെതന്നെ ചോളരാജാക്കന്മാരും ചേരരാജാക്കന്മാരും നാടുവാഴികളും പ്രഭുക്കന്മാരും കവികളെ ആദരിച്ചിരുന്നുവെന്ന് ഈ പാട്ടുകളിലെ ആത്മകഥാംശപരമായ ചരണങ്ങള്‍ വ്യക്തമാക്കുന്നു. ഭരണാധികാരികളുടെ സഹായവും പ്രോത്സാഹനവും ലഭിച്ച കവികള്‍ തങ്ങളുടെ ഭാവനയ്ക്ക് കാവ്യരൂപം നല്കിയതിനു പുറമേ, അതതു രാജാക്കന്മാരേയും പ്രഭുക്കന്മാരേയും അവരുടെ ഭരണപ്രദേശങ്ങളേയും അത്യധികം ഹൃദ്യമായി പ്രശംസിച്ചു പാടിയിരുന്നതായും തെളിയുന്നുണ്ട്. മൂന്ന് സംഘങ്ങളുടേയും കൃത്യമായ കാലമോ സംഘങ്ങളുടെ തലവന്മാര്‍ ആരെല്ലാമായിരുന്നെന്നോ വ്യക്തമല്ല. എങ്കിലും കവികള്‍ ഇടയ്ക്കിടെ ഒത്തുകൂടിയിരുന്നെന്നും അവരില്‍ ചിലരുടെ ശ്രമഫലമായാണ് സംഘസാഹിത്യം എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍ രൂപംകൊണ്ടതെന്നുമുള്ള വസ്തുത വിസ്മരിക്കാനാവില്ല. 

പഴയകാല സാഹിത്യ സിദ്ധാന്തങ്ങള്‍

സംഘകാല സാഹിത്യത്തിലെ പാട്ടുകളില്‍നിന്നു വെളിവാകുന്ന ചില വസ്തുതകളുണ്ട്. പ്രേമത്തെ സംബന്ധിക്കുന്ന സങ്കല്പത്തെ 'അകം' എന്നും വീരം, ദാനശീലം, കീര്‍ത്തി മുതലായവയുമായി ബന്ധപ്പെട്ടവയെ 'പുറം' എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. ഭാവനാസൃഷ്ടികളായ നായികാനായകന്മാരുടെ പ്രണയമാണ് അകപ്പാട്ടുകളില്‍ കാണുന്നത്. പുറപ്പാട്ടുകളിലാകട്ടെ, നാടുവാഴുന്ന അരചന്റെ വീരകൃത്യങ്ങളും ദാന-ധര്‍മങ്ങളും പൌരപ്രമുഖന്മാരുടെ സത്ക്കര്‍മങ്ങളും മറ്റുമാണ് പ്രതിപാദ്യ വിഷയം. അങ്ങനെ അകപ്പാട്ടുകള്‍ പൊതുവേ ഭാവനാസൃഷ്ടവും പുറപ്പാട്ടുകള്‍ യഥാര്‍ഥ കഥകളുമായിരുന്നെന്നു കരുതാം.

 ഗ്രാമപ്രദേശങ്ങള്‍ കൂടുതലും നഗരങ്ങള്‍ അപൂര്‍വവുമായിരുന്ന അക്കാലത്ത് അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകളും കൂടിച്ചേരലുകളും വിരളമായിരുന്നു. ഗ്രാമീണര്‍ മലയിലും കാട്ടിലും പാടങ്ങള്‍ക്കു നടുവിലും കടല്‍ത്തീരത്തുള്ള കുടിയിടങ്ങളിലുമാണ് പാര്‍ത്തിരുന്നത്. അതതു സ്ഥലത്തുതന്നെ കൃഷി, നായാട്ട്, മീന്‍പിടിത്തം മുതലായ തൊഴിലുകളിലേര്‍പ്പെട്ടു ജീവിച്ചുപോന്നു. സ്നേഹം, അറിവ്, പ്രായം, സൌന്ദര്യം മുതലായ ഗുണങ്ങളില്‍ ചേര്‍ച്ചയുള്ളവര്‍ തമ്മില്‍ പ്രേമവിവാഹവും സാമൂഹികാചാരപ്രകാരമുള്ള വിവാഹവും നിലവിലിരുന്നു. ഈ വിധത്തിലുള്ള  പ്രേമവും കുടുംബജീവിതവും അക്കാലത്തെ സ്വാഭാവിക ജീവിതശൈലിയായിരുന്നു. ഗ്രാമീണരുടെ പ്രകൃതിയോടിണങ്ങിയ ജീവിതവും തൊഴിലും മറ്റുമാണ് നാടന്‍ പാട്ടുകളിലെ പ്രമേയം. പ്രകൃതിയിലെ വസ്തുക്കളും തൊഴില്‍ കാര്യങ്ങളും മനുഷ്യനുവേണ്ടി രൂപംകൊണ്ടവയാണെന്ന വിശ്വാസമുണ്ടായിരുന്നതിനാല്‍ അന്നത്തെ പാട്ടുകളില്‍ പ്രേമം കേന്ദ്രബിന്ദുവായി. പ്രേമപൂര്‍ണമായ ജീവിതത്തെ ആവിഷ്കരിക്കാനുതകുന്ന ബിംബങ്ങളാണ് മരം, മൃഗം, പക്ഷി, തൊഴില്‍ മുതലായവ. പ്രകൃതി വിഭവങ്ങളും തൊഴിലുകളും ആചാര മര്യാദകളും ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍ പാട്ടുകള്‍ക്കും വ്യത്യസ്ത രൂപങ്ങളുണ്ടായി. സംഘകാല സാഹിത്യം രൂപപ്പെട്ട അവസരത്തില്‍ ആ നാടന്‍പാട്ടുകള്‍ കവികളുടെ കരവിരുതിനിണങ്ങിയ രീതിയില്‍ കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തല്‍, പാലൈ എന്നിങ്ങനെ അഞ്ചിനം പാട്ടുകളായി തരംതിരിക്കപ്പെട്ടു. പഴയ കാലത്തെ നാടന്‍പാട്ടുകള്‍ പൂര്‍ണരൂപേണ കിട്ടാന്‍ മാര്‍ഗമില്ല. അവയുടെ ശൈലികള്‍ അനുകരിച്ച് കവികള്‍ രചിച്ച അഞ്ചിനം പാട്ടുകളെല്ലാം ഇപ്പോള്‍ ലഭ്യമല്ല. ഏറെക്കുറെ 1800 അകപ്പാട്ടുകളും അന്നത്തെ വ്യാകരണ ഗ്രന്ഥങ്ങളിലൊന്നായ തൊല്കാപ്പിയവും മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയിലെ ബിംബങ്ങള്‍ സംഘകാലത്തിനു ശേഷവും പല നൂറ്റാണ്ടുകളില്‍ കവികള്‍ പ്രണയ ഗീതങ്ങളില്‍ പ്രയോഗിച്ചിരുന്നതായി കാണുന്നു.
  ഒരു പ്രേമരംഗം ഭാവനചെയ്തു പാടുമ്പോള്‍ അതിനുചിതമായ സ്ഥലം, സമയം, പക്ഷി, മൃഗം, മരം, പൂവ് മുതലായ ബിംബങ്ങളെ അതില്‍ ഉള്‍പ്പെടുത്തി പശ്ചാത്തല വര്‍ണന നടത്തുന്ന പതിവ് ദീര്‍ഘകാലമായി നിലനിന്നുപോന്നു. എഴുതപ്പെടാതെ വായ്മൊഴിയിലൂടെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഈ നടോടിഗാനങ്ങളിലെ ബിംബങ്ങളെ പുതിയ കവികള്‍ അവരുടെ കവിതകളിലും അതേപടി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പിണങ്ങുന്ന സന്ദര്‍ഭത്തെ വര്‍ണിക്കുമ്പോള്‍ പോലും കവികള്‍ ഈ നയം തുടരുകയും അതിന് അനുയോജ്യമായ പാടവും പറമ്പും മരങ്ങളും മറ്റും പശ്ചാത്തലമാക്കുകയും ചെയ്തുവന്നു. ജനങ്ങളുടെ വായ്മൊഴിസാഹിത്യമായ നാടോടി ഗാനങ്ങളില്‍ ഇതുപോലുള്ള പ്രതീകങ്ങള്‍ ശക്തമായ സ്വാധീനത ചെലുത്തിയിരുന്നു. തന്മൂലം സാഹിത്യരചനകളിലെല്ലാം സ്ഥാനം പിടിക്കുവാന്‍ അവയ്ക്കു സാധിച്ചു. അങ്ങനെ, അകപ്പാട്ടുകളില്‍ പ്രകൃതിവര്‍ണന അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ചിലത് വെറും പ്രകൃതിവര്‍ണനയാണെന്നു തോന്നുമെങ്കിലും വാസ്തവത്തില്‍ മനുഷ്യരുടെ പ്രണയമാണ് അതില്‍ പ്രതീകാത്മകമായി പരാമര്‍ശിക്കപ്പെടുന്നത്. പ്രണയത്തിന്റെ പശ്ചാത്തലമാണ ് പ്രകൃതിവര്‍ണന.
 ധീരത, ദാനശീലം മുതലായ ഗുണങ്ങളെ സംബന്ധിക്കുന്ന പുറപ്പാട്ടുകളില്‍ പൊതുവായ ബിംബങ്ങളില്ല. പേരും വംശവും സൂചിപ്പിച്ച് ഇന്ന രാജാവിന്റെ വീരകൃത്യം അല്ലെങ്കില്‍ ഇന്ന പ്രഭുവിന്റെ ഔദാര്യം എന്ന മട്ടില്‍ വ്യക്തമായിത്തന്നെയാണ് വര്‍ണന നടത്താറുള്ളത്. അതുകൊണ്ട് പുറപ്പാട്ടുകള്‍ മുന്‍കാല രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും മറ്റും ജീവിത കഥകളും ചരിത്ര സംഭവങ്ങളും വെളിപ്പെടുത്തുവാനുപകരിക്കുന്നു. അവ രസകരമായി അവതരിപ്പിക്കുന്നതിനാവശ്യമായ വര്‍ണനകളല്ലാതെ ഭാവനാസൃഷ്ടമായ സന്ദര്‍ഭങ്ങള്‍ അവയില്‍ വിരളമായിരുന്നു. 
 യുദ്ധങ്ങളെക്കുറിച്ചു വര്‍ണിക്കുന്ന പാട്ടുകളെ ഏഴ് ഇനങ്ങളായി (തിണൈ) വിഭജിച്ചിരുന്നു. ശത്രുവിന്റെ നാട്ടില്‍നിന്ന് പശുക്കളെ മോഷ്ടിച്ച് യുദ്ധത്തിനു തുടക്കം കുറിക്കുന്നത് 'വെട്ചിത്തിണൈ'. ശത്രുവിന്റെ നാട്ടിലേക്കു പട നയിക്കുന്നത് 'വഞ്ചി'. ശത്രുവിന്റെ കോട്ടയെ വളയുന്നത് 'ഉഴിഞ്ഞൈ'. മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥലത്തുവച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടുന്നത് 'തുമ്പൈ'. ജയിക്കുന്നത് 'വാകൈ'. സ്തുതിഗീതത്തിന് 'പാടാന്‍' എന്നും ഇഹലോക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു പാടുന്നതിനു 'കാഞ്ചി' എന്നുമാണ് പേരുകള്‍. 
 അകപ്പൊരുളിലും മുകളില്‍ സൂചിപ്പിച്ച തീവ്രപ്രണയത്തിന്റേതായ അഞ്ച് തിണകളോടൊപ്പം കൈക്കിളൈ, പെരുന്തിണൈ എന്ന് രണ്ടെണ്ണം ഉള്‍പ്പെടെ ഏഴ് തിണകള്‍ ഉള്ളതായി പറയുന്നുണ്ട്. കൈക്കിളൈയും പെരുന്തിണൈയും വളരെ തീവ്രമല്ലാത്ത പ്രണയത്തെയാണ് വര്‍ണിക്കുന്നത്. സ്ത്രീപുരുഷന്മാരില്‍ ഒരാള്‍ക്കു മാത്രമാണ് പ്രേമമെങ്കില്‍ അതിനെ കൈക്കിളൈ എന്നുപറയുന്നു. കാമുകീകാമുകന്മാര്‍ രണ്ടാളും ഒരുപോലെ പരസ്പരം പ്രേമിക്കാത്തപക്ഷം-അവരുടെ പ്രേമത്തിന് ഏറ്റക്കുറച്ചിലുണ്ടെങ്കില്‍ -  അതാണ് പെരുന്തിണൈ. ഇപ്രകാരം ഏഴ് അകത്തിണയേയും ഏഴ് പുറത്തിണയേയും പറ്റിയാണ് സംഘകാല സാഹിത്യത്തില്‍ വര്‍ണിച്ചിരിക്കുന്നത്.
 എട്ടുത്തൊകൈയിലെ ഗ്രന്ഥങ്ങളില്‍ അഞ്ചിലും അകപ്പൊരുളിനെ സംബന്ധിക്കുന്ന പാട്ടുകളാണ്. അവയില്‍ 13 മുതല്‍ 31 വരെ ചരണങ്ങളുള്ള 400 പാട്ടുകള്‍ ചേര്‍ത്ത് അകനാനൂറെന്നു പേരിട്ടു.  9 മുതല്‍ 12 വരെ വരികളുള്ള 400 പാട്ടുകളെ നറ്റിണൈ എന്നു വിളിച്ചു. 4 മുതല്‍ 8 വരെ വരികളുള്ള നാനൂറെണ്ണം ചേര്‍ന്ന് കുറുന്തൊകൈ ആയി. മൂന്ന് മുതല്‍ അഞ്ച് വരെ വരികളുള്ള 500 പാട്ടുകളുടെ സമാഹാരം ഐങ്കുറുനൂറ് എന്നാണ് അറിയപ്പെടുന്നത്. നല്ല ഈണമുള്ള കലിപ്പാവൃത്തത്തില്‍ രചിച്ച 150 പാട്ടുകള്‍ ചേര്‍ന്നത് കലിത്തൊകൈ എന്നപേരില്‍ അറിയപ്പെട്ടു. ഈ അഞ്ച് പുരാതന കവിതാസമാഹാരങ്ങളും അകപ്പൊരുളിനെ (പ്രണയ സങ്കല്പത്തെ) സംബന്ധിക്കുന്നവയാണ്. 
 ഈണത്തില്‍ പാടാവുന്ന വൃത്തമാണ് 'പരിപാടല്‍.' ഇത്തരത്തിലുള്ള എഴുപത് പാട്ടുകള്‍ ഉള്‍പ്പെട്ട ഗ്രന്ഥത്തിനും പരിപാടല്‍ എന്നാണ് പേര്. അതില്‍ ഇരുപത്തി രണ്ട് പാട്ടുകള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. അവയില്‍ ചിലതിലെ പ്രതിപാദ്യം പ്രേമവും മറ്റു ചിലതിലേത് ദൈവസ്തുതിയുമാണ്.
 ചേരനാട്ടു രാജാക്കന്‍മാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകള്‍ വീതമുള്ളതും ആകെ നൂറെണ്ണം ചേര്‍ന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത് എന്നു പറയുന്നത്.                      തമിഴ്നാട്ടിലെ രാജാക്കന്മാരുടേയും സാമന്തന്മാരുടേയും പ്രഭുക്കന്മാരുടേയും നാട്ടുപ്രമാണിമാരുടേയും മറ്റും വീരകൃത്യങ്ങളേയും സത്ക്കര്‍മങ്ങളേയും വാഴ്ത്തുന്ന നാനൂറു പാട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുറനാനൂറ.് ചില പൊതു തത്ത്വങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പാട്ടുകളും ഈ വിഭാഗത്തിലുണ്ട്. 
 പുറനാനൂറിലും പതിറ്റുപ്പത്തിലും ഉള്ള പാട്ടുകളില്‍ ഭൂരിഭാഗവും കവികള്‍ നേരിട്ടു പാടുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ചിലതുമാത്രം പാണനോ ദാസിയോ പാടുന്നതും സ്വഗതഭാഷണത്തിന്റെ രൂപത്തിലുള്ളതുമാണ്. 
 പത്തുപ്പാട്ടിലെ കവിതകളില്‍ പലതും നീളം കൂടിയവയാണ്. ഏറ്റവും വലുതാണ് മധുരൈക്കാഞ്ചി. ഇതില്‍ 782 വരികളുണ്ട്. പത്തുപ്പാട്ടുകളില്‍ നാലെണ്ണം അകപ്പൊരുളിനേയും ആറെണ്ണം പുറപ്പൊരുളിനേയും സംബന്ധിക്കുന്നവയാണ്. സദുപദേശം എല്ലാറ്റിലുമുണ്ട്. 
 സംഘകാല സാഹിത്യത്തില്‍ ആകെ 2381 പാട്ടുകളാണുള്ളത്. ഇവ  രചിച്ച കവികളില്‍ 473 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യ മാണ്. 108 പാട്ടുകളുടെ രചയിതാക്കള്‍ ആരെന്നറിവില്ല. കപിലര്‍ എന്നു പേരുള്ള ഒരു കവി 235 പാട്ടുകളെഴുതി. മറ്റു നാല് പേര്‍ നൂറിലധികം വീതവും. നാലഞ്ചു പാട്ടുകളും ഓരോന്നു വീതവും എഴുതിയവരുമുണ്ട്.
 സംഘസാഹിത്യത്തിലെ പാട്ടുകളില്‍ ഏറിയകൂറും അകവല്‍ എന്ന ഒരിനം ലളിതമായ വൃത്തത്തിലുള്ളവയാണ്. കലിത്തൊകൈയും പരിപാടലും കലി പരിപാട്ട് എന്ന പേരില്‍ അറിയപ്പെടുന്ന, ഈണത്തില്‍ പാടാവുന്ന വൃത്തത്തിലുള്ളവയാണ്. 
 അക്കാലത്തെ കവികളില്‍ ചുരുക്കം പേര്‍ നഗരങ്ങളിലുള്ളവരാണ.് കൂടുതലും ഗ്രാമവാസികള്‍ തന്നെ. അധ്യാപകര്‍, സ്വര്‍ണക്കച്ചവടക്കാര്‍, വസ്ത്ര വ്യാപാരികള്‍, വൈദ്യന്മാര്‍, മരപ്പണിക്കാര്‍, ജോത്സ്യന്മാര്‍, തട്ടാന്മാര്‍, കൊല്ലന്മാര്‍, സേനാനായകര്‍, മന്ത്രിമാര്‍, പാണര്‍, നര്‍ത്തകര്‍ തുടങ്ങി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് പാട്ടുകളെഴുതിയിരുന്നത്. മുപ്പതില്‍പ്പരം കവയിത്രികളുമുണ്ടായിരുന്നു. രാജാക്കന്മാരോ രാജകുടുംബാംഗങ്ങളോ ആയ കവികള്‍ മുപ്പത്തൊന്നു പേരുണ്ടായിരുന്നു. അക്കൂട്ടത്തില്‍, കോപ്പെരും ചോഴന്‍, കിള്ളി വളവന്‍, ചോഴന്‍ നല്ലങ്കിള്ളി, പാണ്ഡ്യന്‍ നെടുഞ്ചെഴിയന്‍ എന്നിവര്‍ പേരെടുത്ത ഭരണാധികാരികള്‍ ആയിരുന്നു. തമിഴ്സാഹിത്യചരിത്രത്തില്‍ സ്ഥാനം കരസ്ഥമാക്കത്തക്കവണ്ണം കവിതാരചനയിലും അവര്‍ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ.് കവിതാവാസനയില്ലാത്ത രാജാക്കന്മാര്‍ പോലും കവികളുടെ പ്രശംസയ്ക്കു പാത്രമാകുന്നത് ഒരു വലിയ കാര്യമായി കരുതിയിരുന്നു. കവികളുടെ ആദരവു നേടിയവര്‍ക്കു മാത്രമേ മരണാനന്തരം സ്വര്‍ഗപ്രാപ്തിയുണ്ടാകൂ എന്ന വിശ്വാസവും അക്കാലത്തു നിലനിന്നിരുന്നു. 
 ചേരന്‍, ചോളന്‍, പാണ്ഡ്യന്‍ എന്നീ രാജാക്കന്മാരുടേയും അവരുടെ സാമാന്തന്മാരുടേയും ഭരണത്തിലായിരുന്നു തമിഴ്നാട്. ഈ മൂന്ന് രാജാക്കന്മാരേയും അവരുടെ നാടുകളേയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സംസ്കൃതത്തിലെ മഹാഭാരതത്തിലും വാല്മീകി രാമായണത്തിലും കാണുന്നുണ്ട്. മൂന്ന് ഭരണാധികാരികളുടേയും തലസ്ഥാനങ്ങളായ വഞ്ചിയും ഉറയൂരും മധുരയും കലാക്ഷേത്രങ്ങളായി പരിലസിച്ചിരുന്നു. മൂന്ന് രാജാക്കന്മാരുടേയും ആധിപത്യത്തെ നാട്ടുകാര്‍ അംഗീകരിച്ചിരുന്നെങ്കിലും രാജാക്കന്മാര്‍ക്കിടയിലും സാമന്തന്മാര്‍ തമ്മിലും വഴക്കും പോരും പതിവായിരുന്നു. അപ്പോഴെല്ലാം വഴക്കു തീര്‍ക്കാനും സമാധാനം സ്ഥാപിക്കാനും കവികളാണു മുന്‍കൈ എടുത്തിരുന്നത്.

തൊല്കാപ്പിയം

എഴുത്തിന്റേയും ചൊല്ലിന്റേയും നിയമങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന അക്കാലത്തെ വ്യാകരണഗ്രന്ഥമാണ് തൊല്കാപ്പിയം. മൂന്ന് ഭാഗങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തില്‍ തമിഴ് 'ഒലി'യേയും രണ്ടാം ഭാഗത്തില്‍ വാക്കുകളേയും അവ തമ്മിലുള്ള ബന്ധത്തേയും പരിശോധിക്കുന്നു. മൂന്നാം ഭാഗമായ 'പൊരുളധികാരം' തമിഴ് സാഹിത്യ പഠനമാണ്. അക്കാലത്ത് രചിക്കപ്പെട്ടിരുന്ന സാഹിത്യഗ്രന്ഥങ്ങളെ പരിശോധിച്ച്, തൊല്കാപ്പിയര്‍ അവയുടെ രചനാരീതി, ഉള്ളടക്കം മുതലായവ വ്യക്തമാക്കുന്നു. നാടകവുമായി ബന്ധപ്പെട്ട് സാഹിത്യത്തില്‍ സംഭവിക്കുന്ന രൂപഭേദങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. തുടര്‍ന്ന് പാട്ടിലെ ഉപമകളേയും പ്രതീകങ്ങളേയും പരിശോധിക്കുന്നു. പിന്നീട് വൃത്ത ലക്ഷണങ്ങള്‍ വിശദമാക്കുന്നു. ഈ വിഭാഗത്തില്‍ കേവലമായ ഭാവനയേയും വായ്മൊഴിയായി മാത്രം പ്രചരിച്ചുപോരുന്ന നാടന്‍ പാട്ടുകളേയും സംബന്ധിക്കുന്ന കുറിപ്പുകളുമുണ്ട്. പുതിയ രചനകള്‍, തലമുറകളായി കൈമാറിപ്പോന്നിട്ടുള്ള കഥാസാഹിത്യം മുതലായവയും പരാമര്‍ശിക്കപ്പെടുന്നു. അവസാനമായി, സാഹിത്യ കൃതികള്‍ക്കനുയോജ്യമായ പദപ്രയോഗ രീതികളും പഠനവിധേയമാക്കുന്നു. രണ്ടായിരം വര്‍ഷം മുമ്പ് തമിഴ് സാഹിത്യത്തില്‍ ഗവേഷണം നടത്തി ഇത്രയും ബൃഹത്തായൊരു ഗ്രന്ഥം രചിച്ചതിനെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല. ഉദ്ദേശം 1600 സൂത്രങ്ങളുള്ള തൊല്കാപ്പിയത്തില്‍ 650 സൂത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മൂന്നാം ഭാഗം. കാലക്രമത്തില്‍ ഈ ഗ്രന്ഥത്തിലെ വിധികളെ ഉല്ലംഘിച്ച് തമിഴ് സാഹിത്യം പടര്‍ന്നു പന്തലിച്ചുവെങ്കിലും പഴന്തമിഴ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയാണിത്. മുകളില്‍ സൂചിപ്പിച്ച എട്ടുത്തൊകൈ, പത്തുപ്പാട്ട് മുതലായ സമാഹാരങ്ങളിലെ പരാമൃഷ്ട വിഷയങ്ങളില്‍ പലതിനേയും സംബന്ധിച്ചുള്ള വിശദീകരണം ഈ പുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലും പണ്ഡിതന്മാര്‍ രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങളിലും ലഭ്യമാകുന്നുണ്ട്.

സാരോപദേശ ഗ്രന്ഥങ്ങളും മറ്റും

പ്രേമം, ധീരത, ദാനശീലം മുതലായ സത്ഗുണങ്ങളേയും പ്രകൃതി സൌന്ദര്യത്തേയും കുറിച്ചു പാടിയിരുന്ന കവികളുടെ മനസ്സ് അടുത്ത ചില തലമുറകളില്‍ സാരോപദേശ സംബന്ധിയായ കവിതകളിലേക്കു തിരിഞ്ഞു. സംഘകാലത്തിനു ശേഷമുള്ള ഈ കാലഘട്ടത്തെ സാരോപദേശ കൃതികളുടെ കാലം എന്നു വിളിക്കുന്നു. ചേര-ചോള-പാണ്ഡ്യ രാജാക്കന്മാരുടെ സമാധാന പൂര്‍ണമായിരുന്ന ഭരണത്തില്‍ അക്കാലത്തു കുഴപ്പങ്ങളുണ്ടായെന്നും കളപ്പിരാര്‍ എന്നൊരു കൂട്ടര്‍ പുറത്തുനിന്നെത്തി ജനങ്ങളുടെ സ്വൈര്യം കെടുത്തിയെന്നും പറയപ്പെടുന്നു. തന്മൂലം ജീവിതസുഖങ്ങളെക്കുറിച്ചു പാടാന്‍ നിര്‍വാഹമില്ലാതായി. ജീവിതം പ്രശ്നസങ്കീര്‍ണമായപ്പോള്‍ സമൂഹത്തില്‍ പാലിക്കേണ്ട ധര്‍മങ്ങളേയും മര്യാദകളേയും വിശദീകരിക്കേണ്ട കടമ കവികളുടേതായിത്തീര്‍ന്നു. ഇക്കാലത്ത് (എ.ഡി. 200 മുതല്‍ 600 വരെ) രചിക്കപ്പെട്ട ചില ഗ്രന്ഥങ്ങളെ പതിനെണ്‍ കീഴ്കണക്ക് എന്നു വിളിക്കുന്നു (വരികള്‍ കുറവുള്ള വൃത്തങ്ങളില്‍ രചിക്കപ്പെട്ട കവിതകളെയാണു കീഴ്കണക്ക് എന്നുപറയുന്നത്). ചിലപ്പതികാരം, മണിമേഖല എന്നീ രണ്ട് കാവ്യങ്ങള്‍ ധര്‍മനീതി സംവര്‍ധനത്തിനു വേണ്ടിയാണ് രചിക്കപ്പെട്ടത്.

 പതിനെണ്‍ കീഴ്കണക്കിലെ ഗ്രന്ഥങ്ങളെല്ലാം സാരോപദേശപരങ്ങളല്ല. അവയില്‍ അഞ്ചെണ്ണം പ്രേമത്തെയും ഒന്ന് യുദ്ധത്തെയും ആസ്പദമാക്കിയുള്ളതാണ്. മറ്റു പന്ത്രണ്ടും സാരോപദേശ കൃതികള്‍ തന്നെ. 
 സാരോപദേശ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുക്കുറള്‍ ആണ്. ആദ്യത്തെ വരിയില്‍ നാലും രണ്ടാമത്തെ വരിയില്‍ മൂന്നു വീതവും ഗണങ്ങളുള്ള രണ്ട് വരികളോടു കൂടിയ വൃത്തമാണ് കുറള്‍ വെണ്‍പാ. കുറള്‍ വെണ്‍പായില്‍ രചിക്കപ്പെട്ടതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന് തിരുക്കുറള്‍ എന്നു പേരുണ്ടായത്. 'മുപ്പാല്‍,' 'പൊയ്യാമൊഴി', 'വായുറൈവാഴ്ത്ത്' തുടങ്ങിയ പഴയ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു.
 ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാല് ധര്‍മങ്ങളില്‍ ആദ്യത്തെ മൂന്നിനെക്കുറിച്ച് 1330 പദ്യങ്ങളില്‍ വിവരിക്കുന്നു. നേര്‍വഴിയില്‍ നിന്നു വ്യതിചലിക്കാതെ ജീവിച്ചാല്‍ മുക്തി സിദ്ധിക്കുമെന്നും മുക്തിയെന്ന സങ്കല്പത്തെക്കുറിച്ചു വിശദീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണെന്നും ആണ് തിരുവള്ളുവരുടെ അഭിപ്രായം. അതുകൊണ്ട് അദ്ദേഹം മോക്ഷത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്നില്ല. എന്നാലും മെയ്യുണര്‍ത്തല്‍ എന്ന ഭാഗത്തില്‍ അതിനുള്ള വഴി ചൂണ്ടിക്കാട്ടുന്നുണ്ട്. 
 ഒരാശയത്തെ അല്ലെങ്കില്‍ ഒരു ധര്‍മത്തെ വെളിപ്പെടുത്തുന്ന പത്തുവീതമുള്ള അധികാരങ്ങളാണ് തിരുക്കുറളിലുള്ളത്. 38 അധികാരങ്ങളില്‍പ്പെട്ട 380 കുറളുകളില്‍ ധര്‍മത്തെക്കുറിച്ച് പറയുന്നു. രണ്ടാം ഭാഗത്തിലെ 70 അധികാരങ്ങളിലുള്ള 700 കുറളുകളില്‍ ഭരണം, മന്ത്രിമാര്‍, ജനങ്ങളുടെ സദാചാരം മുതലായ വിഷയങ്ങളാണ് പരാമര്‍ശിക്കപ്പെടുന്നത്. മൂന്നാം ഭാഗത്ത് 25 അധികാരങ്ങളിലെ 250 കുറളുകളില്‍ കാമുകീകാമുകന്മാരുടെ വിശുദ്ധ പ്രേമമാണ് പ്രതിപാദ്യവിഷയം. കുറളിന്റെ ഒന്നാം ഭാഗത്ത് ബുദ്ധന്റെ തത്ത്വജ്ഞാനവും രണ്ടാം ഭാഗത്ത് രാജ്യതന്ത്രജ്ഞന്റെ ഭരണനൈപുണിയും മൂന്നാം ഭാഗത്ത് കാമുകഹൃദയം കണ്ടറിഞ്ഞ ഒരു കലാകാരന്റെ ഭാവനയുമാണ് നമുക്കു കാണുവാന്‍ കഴിയുന്നത്. 
 നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഒരാള്‍ എല്ലാ മതവിശ്വാസികളുടെയും പ്രശംസ നേടിയതും ഏവര്‍ക്കും ബാധകമായ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം രചിച്ചുവെന്നതും നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുറളിനെ പിന്തുടര്‍ന്നുവന്ന എല്ലാ ഗ്രന്ഥങ്ങളിലും അതിലെ ആശയങ്ങളേയും തത്ത്വങ്ങളേയും ഉയര്‍ത്തിക്കാട്ടുന്ന സ്ഥിതിയാണുള്ളത്. വ്യത്യസ്ത മതാനുയായികള്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നപ്പോഴും തിരുക്കുറളിനെ എല്ലാവരും ഒരേ മനസ്സായി പ്രശംസിച്ചു. മാത്രമല്ല തിരുവള്ളുവര്‍ തങ്ങളുടെ മതത്തില്‍പ്പെട്ട ആളാണെന്നുള്ളതിന് തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. 

തമിഴ്നാട്ടിലും അഖിലേന്ത്യാതലത്തിലും ഉണ്ടായ സാഹിത്യ അക്കാദമികളും നാടകഅക്കാദമികളും ജ്ഞാനപീഠസമ്മാനം പോലുള്ള പുരസ്കാരങ്ങള്‍ നല്‍കി സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും തമിഴ്സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കു നല്‍കിയിട്ടുള്ള ഉത്തേജനം സര്‍വോപരി ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

 വിശിഷ്ടങ്ങളായ സാഹിത്യകൃതികള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സഹായകമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ് പോലെയുള്ള അഖിലേന്ത്യാ സ്ഥാപനങ്ങളും തമിഴ്നാട്ടിലെ സംഘടിത സംവിധാനങ്ങളും സാഹിത്യവികാസത്തില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കും നിര്‍ണായക പ്രാധാന്യമുള്ളവയാണ്.
  കകക. ഉപസംഹാരം. ഇന്ത്യയില്‍ പ്രാചീനകാലം മുതല്‍ പ്രചാരത്തിലിരിക്കുന്ന ഒരു ഭാഷയാണ് തമിഴ്. അതില്‍ സമ്പന്നമായ ഒരുസാഹിത്യമുണ്ടാവുക എന്നത് സ്വാഭാവികം മാത്രം. ആ സാഹിത്യം ക്രിസ്തുവര്‍ഷാരംഭത്തിനു തൊട്ടുമുമ്പോ ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളിലോ ആരംഭിച്ചതായി കരുതാം. സ്വാഭാവികമായിത്തന്നെ അതിന്റെ രൂപഭാവങ്ങളില്‍ പല പരിവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യകാലത്തെ തമിഴ് സാഹിത്യംസംഘംകൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെട്ടതാണ്. അവയുടെ ആവിര്‍ഭാവകാലത്തിനും 21-ാം നൂറ്റാണ്ടിനുമിടയില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ ചിത്രീകരിക്കുന്ന പലതരം കാവ്യങ്ങളും കവിതാപ്രസ്ഥാനങ്ങളും തമിഴില്‍ ഉണ്ടായിട്ടുണ്ട്.

(മു. വരദരാജന്‍, കെ.എസ്. നാരായണപിള്ള, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍