This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:23, 17 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ടൂറിസം

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായി നടത്തുന്ന സഞ്ചാരവും ഇത്തരം സഞ്ചാരികള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ ലഭ്യമാക്കലും. പുതിയ കാഴ്ചകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ തേടാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയാവാം ഈ സഞ്ചാരത്വരയ്ക്കു കാരണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായങ്ങളിലൊന്നുകൂടിയാണ് വിനോദസഞ്ചാരം. ലോകകയറ്റുമതിയില്‍ ടൂറിസം എന്ന ആഗോളവ്യവസായത്തിന്റെ സംഭാവന ഇന്ന് പത്തു ശതമാനത്തോളമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭമായി ടൂറിസം ഇന്നു മാറിയിരിക്കുന്നു. അന്തര്‍ദേശീയ തലത്തിലും പ്രാദേശികതലത്തിലും ഉള്ള ഒട്ടനവധി പൊതുമേഖലാ-സ്വകാര്യസ്ഥാപനങ്ങള്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന ഒരു വ്യവസായം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ടൂറിസം - ഒരു ചരിത്രാവലോകനം

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കവും കാണുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള അനിവാര്യമായ യാത്രകള്‍, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകള്‍, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം. പിന്നീട് അതിന് നിയത ലക്ഷ്യം നല്‍കിയത് കച്ചവടം, ആരാധന എന്നിവയാകാം. ഏറ്റവും പ്രാചീനമായ സോദ്ദേശ്യ യാത്രകള്‍ പലതും വാണിജ്യപരമോ തീര്‍ഥാടനപരമോ ആയിരുന്നിരിക്കണം. അധിനിവേശം, ജ്ഞാനസമ്പാദനം തുടങ്ങിയവ ലക്ഷ്യമായുള്ള യാത്രകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യാത്രക്കാര്‍ അതോടെ സാര്‍ഥവാഹകര്‍, തീര്‍ഥാടകര്‍, ദേശാടനക്കാര്‍, സന്ദര്‍ശകര്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി അറിയപ്പെട്ടുതുടങ്ങി.

വാണിജ്യോദ്ദേശ്യത്തോടെയുള്ള യാത്രകള്‍ക്ക് ടൂറിസം വികസനത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുമുള്ള കൗതുകം ലോകജനതയ്ക്ക് കൈമാറുവാനുപകരിച്ചത്. ഹ്യൂയാങ്സാങ്, ഇബ്നുബത്തൂത്ത, ഹെറോഡോട്ടസ്, ഫ്രാന്‍സിസ്കൊ, ഫ്രെയര്‍, അല്‍ബുക്കര്‍ക്ക്, മാര്‍ക് ട്വെയ് ന്‍ മഗല്ലന്‍, മാര്‍ക്കോപോളോ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, സ്ട്രാബോ, സെന്റ് പോള്‍, പ്ലിനി , ടോളമി, ജെയിംസ് കുക്ക് തുടങ്ങിയവര്‍ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്. ആദ്യകാലസഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ യാത്രാചരിത്രം മാത്രമല്ല, ടൂറിസ ചരിത്രവും സമാന്തരമായും പരോക്ഷമായും സ്ഥാനം പിടിച്ചിരിക്കുന്നതുകാണാം.

കണ്ടറിയുവാനുള്ള കൗതുകത്തോടെ നടത്തിയ യാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാതൃകയാണ് ശേബാ രാജ്ഞിയുടെ കഥ. സോളമന്റെ ബുദ്ധിവൈഭവത്തിന്റെ ലോകത്തിലൂടെ - അറേബ്യയിലുടനീളം - 1900 കി.മീ. ദൂരം അവര്‍ യാത്ര ചെയ്യുകയുണ്ടായി.

നാണയങ്ങള്‍ വ്യാപകമായി നിലവില്‍ വന്ന സു.ബി.സി. 3000-ാമാണ്ടോടെയാണ് വാണിജ്യപരമായ യാത്രകള്‍ സാര്‍വത്രികമായിത്തുടങ്ങിയതെങ്കില്‍, മതപരമായ യാത്രകള്‍ പ്രാധാന്യം ആര്‍ജിച്ചത് മധ്യകാലത്തോടുകൂടി മാത്രമാണ്. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ യൂറോപ്പിലെ ആരാധനാലയങ്ങള്‍ പലതും വന്‍ തീര്‍ഥാടനകേന്ദ്രങ്ങളായി മാറി. ഭാരതത്തില്‍ തീര്‍ഥാടനവും ദേശാടനവുമൊക്കെ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് പ്രാചീന ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മതപരമായ യാത്രകള്‍ സജീവമാക്കുന്നതില്‍ ബുദ്ധമതം വഹിച്ച പങ്ക് വളരെ വലുതാണ്. പാടലീപുത്രത്തില്‍ നിന്ന് നേപ്പാളിലേക്കും ലുംബിനിയിലേക്കും കപിലവസ്തുവിലേക്കും സാരനാഥത്തിലേക്കുമൊക്കെ അശോകചക്രവര്‍ത്തി നടത്തിയ തീര്‍ഥാടനം അവിടങ്ങളില്‍ പില്ക്കാലത്തെത്തിയ തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പ്രേരകമായിത്തീര്‍ന്നു.

ഗ്രീസിന് ആദ്യകാലസഞ്ചാരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. പുരാതനഗ്രീസിലെ ഡെല്‍ഫി ക്ഷേത്രം തേടി ജനങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചെത്തുക പതിവായിരുന്നു. സവിശേഷമായ മതാഘോഷങ്ങള്‍ കാണാനായി പല ദിക്കില്‍ നിന്നും ആളുകള്‍ അവിടെ എത്തിക്കൂടിയിരുന്നതായി ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനെല്ലാറ്റിനുമുപരിയാണ് 'ഒളിമ്പിക്സ്' കാണാനെത്തിയിരുന്ന സന്ദര്‍ശകരുടെ കഥ.

ഡെല്‍ഫി ക്ഷേത്രം-ഗ്രീസ്

എന്നാല്‍, ടൂറിസത്തിന്റെ പ്രാചീന മാതൃക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്രകള്‍ കാണാനാകുന്നത് റോമിലാണ്. റോമാസാമ്രാജ്യത്തിന്റെ സുവര്‍ണകാലത്തില്‍ യാത്രകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പലതും അവിടെ ഉണ്ടായിരുന്നു. സഞ്ചാരയോഗ്യവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ റോഡുകളാണ് അവയില്‍ മുഖ്യം. റോഡുമാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഓരോ സ്ഥലത്തേക്കുമെത്താന്‍ അവശേഷിക്കുന്ന ദൂരം, അവ താണ്ടാന്‍ സാധാരണ ഗതിയില്‍ എടുക്കുന്ന സമയം എന്നിവയെല്ലാം അന്ന് രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. പല സ്ഥലങ്ങളിലും കുതിരലായങ്ങളും വിശ്രമസങ്കേതങ്ങളും നിര്‍മിച്ചിരുന്നു. യാത്രക്കാര്‍ക്ക് തങ്ങളുടെ കുതിരയെ മാറ്റി താത്ക്കാലികമായി മറ്റൊന്ന് തിരഞ്ഞെടുത്ത് യാത്ര തുടരുവാനുള്ള സൗകര്യവും അന്നുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രക്ഷാഭടന്മാരെയും വഴിയോരങ്ങളില്‍ നിയോഗിച്ചിരുന്നു. നിത്യേന നൂറിലേറെ മൈല്‍ ദൂരം താണ്ടാവുന്ന കുതിരസവാരി സംവിധാനം അക്കാലത്തവിടെ നിലവിലിരുന്നു. സാമ്രാജ്യത്തിനകത്തെന്നപോലെ സമീപദേശങ്ങളിലേക്കും റോമാക്കാര്‍ സഞ്ചരിച്ചിരുന്നു. വിനോദം, വിശ്രമം, ആരോഗ്യപരിപാലനം എന്നിവയായിരുന്നു അത്തരം യാത്രകളുടെ ഉദ്ദേശ്യങ്ങള്‍. ആരോഗ്യപരിചരണത്തിനായുള്ള യാത്രകള്‍ പലതും വിശേഷ ഔഷധമൂല്യം ഉള്ളവയെന്ന് പരക്കെ അറിയപ്പെട്ട നീരുറവകളിലേക്കായിരുന്നു. തീരദേശ ടൂറിസത്തിന്റെ കന്നിപ്പൊടിപ്പുകളാണ് അത്തരം യാത്രകളില്‍ കണ്ടെത്തുവാന്‍ കഴിയുന്നത്. നീരുറവകള്‍ക്കു സമീപം സ്നാനസൌകര്യങ്ങളും താത്ക്കാലിക വിശ്രമസൌകര്യങ്ങളും വ്യാപകമായി ഒരുക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. 'സ്പാ' എന്നറിയപ്പെട്ട ഇത്തരം ധാതുജലയുറവകള്‍ക്കരികില്‍ വിനോദത്തിനുള്ള പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു - കായികമത്സരങ്ങള്‍, ഉത്സവങ്ങള്‍, നാടകാവതരണം തുടങ്ങിയവ. ഇംഗ്ലണ്ടിലെ 'ബാത്ത്' എന്ന സ്ഥലം ഇത്തരത്തില്‍ പ്രസിദ്ധമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റോമാക്കാര്‍ അവിടെ കുളിച്ചുവിശ്രമിക്കാനായി എത്തിയിരുന്നതിനു പ്രത്യക്ഷമായ തെളിവുകളുണ്ട്. 18-ാം ശ. -ത്തോടെ ഇത്തരം സ്നാനസങ്കേതങ്ങള്‍ യൂറോപ്പിലും വ്യാപകമാവുകയും സമുദ്രസ്നാനത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ക്രമേണ, സമുദ്രതീരങ്ങള്‍ സന്ദര്‍ശകകേന്ദ്രങ്ങളായി മാറുകയും സമുദ്രതീരവിശ്രമസങ്കേതങ്ങള്‍ നിലവില്‍വരികയും ചെയ്തു. ആ നൂറ്റാണ്ടില്‍ കൂടുതല്‍ വിശ്രമസമയം ലഭിച്ച പ്രഭുക്കന്മാരും കുടുംബാംഗങ്ങളുമാണ് വിനോദസഞ്ചാരത്തില്‍ കൂടുതല്‍ ഏര്‍പ്പെട്ടത്. ചുരുക്കത്തില്‍, ആധുനിക ടൂറിസത്തിന്റെ പ്രാഥമിക മാതൃകയ്ക്ക് റോമാസാമ്രാജ്യമാണ് കളമൊരുക്കിയതെന്നു പറയാം. ആധുനിക ടൂറിസത്തിന്റെ കറുത്ത വശങ്ങളായ ധൂര്‍ത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആദ്യകാല മാതൃകയും അവിടത്തെ ഉല്ലാസഗൃഹങ്ങളില്‍ത്തന്നെ കാണാമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇത്തരം സന്ദര്‍ശനങ്ങള്‍ വിരളമായിത്തീര്‍ന്നു. തീര്‍ഥാടനം മാത്രമാണ് നാമമാത്രമായെങ്കിലും പിന്നീട് നിലനിന്നിരുന്നത്. പില്ക്കാലത്ത് വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള യാത്രകളിലൂടെയാണ് റോം ടൂറിസം ചരിത്രത്തില്‍ ഇടം നേടിയത്.

ഓസ്റ്റാപര്‍വതനിരയും താഴ്വാരവും-ഇറ്റലി

പണ്ടുകാലം മുതല്‍ റോമാക്കാരായ വിദ്യാര്‍ഥികളും പണ്ഡിതന്മാരും ഗ്രീസിലെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് നിലനിന്നിരുന്നു. ഏഥന്‍സ്, ഡെല്‍ഫി, ഒളിംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക എന്നത് പഠനത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 14 മുതല്‍ 16 വരെ ശതാബ്ദങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ചും ഇറ്റലിയില്‍, ഉണ്ടായ നവോത്ഥാനത്തിന്റെ ഫലമായി വിജ്ഞാനസമ്പാദന യാത്രകളുടെ എണ്ണം വര്‍ധിച്ചു. ഈജിപ്തിലേക്കും മധ്യയൂറോപ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം പഠനയാത്രകള്‍ നടന്നു. 19-ാം ശ. ആയപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള പഠന യാത്രകളുടെ എണ്ണം പിന്നെയും കൂടി. ഇറ്റലിയിലെ ഗതാഗതസൗകര്യങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധന, നഗരസംവിധാനത്തിലുണ്ടായ വളര്‍ച്ച എന്നിവ നിരവധി സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിച്ചു. യൂറോപ്പില്‍ സമാന്തരമായുണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനവും അതിന് ആക്കം കൂട്ടി. ഇറ്റലിയിലെ ചരിത്രസ്മാരകങ്ങളും വാസ്തുശില്പവൈവിധ്യങ്ങളും കലാസങ്കേതങ്ങളും വൈജ്ഞാനികലോകത്തില്‍ ശ്രദ്ധേയമായിത്തീരുകയും ആദാനപ്രദാനപരമായ സഞ്ചാരങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. പാരീസിലും മിലാനിലും ഫ്ളോറന്‍സിലും റോമിലും സ്വിറ്റ്സര്‍ലാന്റിലുമൊക്കെ സന്ദര്‍ശനം നടത്തുക എന്നത് 17-ാം. ശ.-ത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ജ്ഞാനാര്‍ജന പരിപാടിയിലെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി. ഈ ലക്ഷ്യമില്ലെങ്കിലും അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രഭുകുടുംബങ്ങളും ഉത്സാഹം പ്രദര്‍ശിപ്പിച്ചു. ചില നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ ജീവിതവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ യാത്രാപദ്ധതികളെക്കുറിച്ചു നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഫ്രാന്‍സിസ് ബേക്കണ്‍ തന്റെ യാത്രാവിവരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികള്‍, വിജ്ഞാനമന്ദിരങ്ങള്‍, മ്യൂസിയങ്ങള്‍, തുറമുഖങ്ങള്‍, പുരാവസ്തു സങ്കേതങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ സന്ദര്‍ശന ലക്ഷ്യങ്ങള്‍.

ഇത്തരത്തില്‍ വിജ്ഞാനസമ്പാദനാര്‍ഥം ആസൂത്രിതമായി നടത്തിയ യാത്രകളാണ് 'ഗ്രാന്‍ഡ് ടൂര്‍' എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. ഗ്രേറ്റ് ബ്രിട്ടനിലാണ് ഈ സങ്കല്പം ആദ്യമായി പിറന്നത്. 'ഗ്രാന്‍ഡ് ടൂറി'ന്റെ ചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊരാള്‍ ജെയിംസ് ബോസ്വെല്‍ ആണ്. 1763-ലും 1766-ലും ഇദ്ദേഹം ഹോളണ്ട്,ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹമെഴുതിയ ദ് ജേണല്‍ ഒഫ് എ ടൂര്‍ ടു ഹീബ്രൈഡ്സ് വിത്ത് സാമുവല്‍ ജോണ്‍സണ്‍ ഗ്രാന്‍ഡ്ടൂര്‍ ചരിത്രത്തിന്റെ നല്ലൊരു അക്ഷരസാക്ഷ്യമാണ്. ചരിത്രരചനയ്ക്കും സാഹിത്യത്തിനും ടൂറിസം നല്‍കിയ സംഭാവനങ്ങള്‍ക്ക് മറ്റൊരുദാഹരണമാണ് 1764-ല്‍ ഇറ്റലിയില്‍ 'ഗ്രാന്‍ഡ്ടൂര്‍' നടത്തിയ എഡ്വാര്‍ഡ് ഗിബ്ബണിന്റെ രചനകള്‍. കാലം ചെല്ലുംതോറും ഗ്രാന്‍ഡ് ടൂറുകള്‍ക്ക് മൂല്യച്യുതി സംഭവിക്കാനിടയായി. അവ വിനോദ-വിശ്രമലക്ഷ്യങ്ങള്‍ വച്ചുള്ളവ മാത്രമായി ചുരുങ്ങി.

ഇംഗ്ലണ്ടിലെ ബാത്ത്

പതിനെട്ടാം ശ.-ത്തിന്റെ അന്ത്യ ദശകങ്ങളിലും പത്തൊന്‍പതാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളിലും യൂറോപ്യന്‍ സാംസ്കാരികജീവിതത്തെ ഗ്രസിച്ച കാല്പനികത ടൂറിസത്തിന്റെ രൂപഭാവങ്ങളില്‍ പരിവര്‍ത്തനം വരുത്തി. 'ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യത്തിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുപോക്ക്' തുടങ്ങിയ റൂസ്സോവിന്റെയും മറ്റും ആശയങ്ങള്‍ വിനോദസഞ്ചാരികളുടെ അഭിരുചി മാറ്റിമറിച്ചു. വിജ്ഞാനകേന്ദ്രങ്ങള്‍ക്കു പകരം പ്രകൃതിസൗന്ദര്യത്തിന്റെ ഉറവിടങ്ങളായി സന്ദര്‍ശനസ്ഥലങ്ങള്‍ മാറി. മലനിരകള്‍, വനഭൂമികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയായി ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. പ്രാചീന സംസ്കൃതികളെച്ചൊല്ലിയുള്ള ഗൃഹാതുരത്വം ഇക്കാലത്തെ സഞ്ചാരികളില്‍ നിറഞ്ഞുനിന്നു. തത്ഫലമായി പുരാതന യവന-റോമന്‍ സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങള്‍ അവയുടെ ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ തേടിയെത്തി കൂടുതല്‍ കൂടുതല്‍ സഞ്ചാരികള്‍. ടൂറിസത്തിന്റെ ചരിത്രത്തിലുണ്ടായ നിര്‍ണായകമായ ഒരു അഭിരുചിമാറ്റം എന്നതിലുപരി, വിനോദസഞ്ചാരമേഖലയെ വിപുലവും സംസ്കാരധന്യവുമാക്കി കാല്പനിക പ്രസ്ഥാനം എന്നു പറയുന്നതായിരിക്കും ശരി.

ശേബാ രാജ്ഞിയുടെ യാത്ര;15-ാം ശ.ത്തിലെ ഒരു ചിത്രം

ഇതിനു സമാന്തരമായാണ് 'അവധി ദിനങ്ങള്‍' എന്ന സങ്കല്പം ജനങ്ങള്‍ക്കുണ്ടായത്. പ്രാചീന റോമിലാണ് ഈ സങ്കല്പത്തിന്റെയും ആവിര്‍ഭാവം. പുരാതന കാലത്തുതന്നെ 'സാറ്റര്‍നാലിയ' എന്ന പേരില്‍ അവിടെ വാര്‍ഷിക അവധി ദിനങ്ങള്‍ നിലനിന്നിരുന്നു. ഡിസംബറില്‍ നടക്കാറുള്ള ഒരു പ്രത്യേക ഉത്സവവുമായി ബന്ധപ്പെട്ടാണ് അത് നടപ്പിലാക്കപ്പെട്ടിരുന്നത്. യൂറോപ്പിലാകട്ടെ വിശുദ്ധരുടെ ജന്മദിനങ്ങളും മറ്റുമായിരുന്നു ആദ്യകാലത്ത് അവധിദിനങ്ങള്‍. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമനിര്‍മാണം ആദ്യമായി നടന്നത് ഇംഗ്ലണ്ടിലാണ്. എഡ്വേര്‍ഡ് - ആറാമന്‍ 1552-ല്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ചില വിശുദ്ധ ദിനങ്ങളും ഉപവാസദിനങ്ങളും അവധി നല്‍കണമെന്ന നിയമം കൊണ്ടുവന്നു. 19-ാം ശ.-ത്തില്‍ 'അവധിദിനങ്ങള്‍' മിക്കയിടങ്ങളിലും നാമമാത്രമായെങ്കിലും നിലവില്‍വന്നതോടെ വിശ്രമത്തിനുവേണ്ടിയുള്ള വിനോദയാത്രകള്‍ എന്ന സങ്കല്പം കൂടുതലാളുകളിലേക്ക് വ്യാപിച്ചു. അതോടെ, അഭിജാതവര്‍ഗത്തിന്റെ മാത്രമല്ല, തൊഴിലാളിവര്‍ഗത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി ടൂറിസം മാറി.

19-ാം ശ.-ത്തില്‍ തന്നെ പാശ്ചാത്യലോകത്ത് അരങ്ങേറിയ വ്യാവസായിക വിപ്ലവം സഞ്ചാരത്തിന്റെ സാധ്യതകള്‍ അതിവേഗം വര്‍ധിപ്പിച്ചു. സാങ്കേതിക രംഗത്തുണ്ടായ പുരോഗതി സഞ്ചാരത്വരയുടെ സാക്ഷാത്ക്കാരത്തിനുവേണ്ട ഭൌതിക സൌകര്യങ്ങള്‍ ഒരുക്കി എന്നു പറയാം. ഇക്കൂട്ടത്തില്‍ ആദ്യത്തേത് തീവണ്ടിഗതാഗതത്തിന്റെ ആരംഭമാണ്. 1830-ല്‍ ലിവര്‍പൂള്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍വന്നു. തുടര്‍ന്ന്, മറ്റു മുഖ്യ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ നിര്‍മിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് തീവണ്ടിമാര്‍ഗം ചരക്കുഗതാഗതമാണ് കാര്യമായി നടന്നിരുന്നതെങ്കിലും അധികം വൈകാതെ ആകര്‍ഷകവും വേഗമേറിയതുമായ ഒരു യാത്രോപാധിയായി തീവണ്ടി മാറി. ഇംഗ്ളണ്ടില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും തീവണ്ടിഗതാഗതം സാധ്യമായതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുതുടങ്ങി. 1840-കളില്‍ തീവണ്ടികള്‍ എന്നപോലെ 1880-കളില്‍ ആവിക്കപ്പലുകള്‍ യാത്രാസങ്കല്പത്തെ മാറ്റിമറിച്ചു. സമുദ്രങ്ങള്‍ സാധാരണ യാത്രക്കാര്‍ക്കും സഞ്ചാരപഥമായി. ഭൂഖണ്ഡാന്തര കപ്പല്‍ യാത്രകളുടെ വര്‍ണശബളിമ ടൂറിസത്തിനു പുതിയൊരു ഈടുവയ്പായി.

ആസൂത്രിതമായ വിനോദസഞ്ചാരം യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായത് കാള്‍ ബയഡേക്കര്‍, തോമസ് കുക്ക് എന്നീ വ്യക്തികളാണ്. ടൂറിസത്തെ ഒരു വ്യവസായമായി കണ്ട് സഞ്ചാരികള്‍ക്ക് സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായുള്ള പുസ്തകങ്ങള്‍ ആദ്യമായി രചിച്ച്, പ്രകാശിപ്പിച്ചത് കാള്‍ ബയഡേക്കറാണ്. അദ്ദേഹം 'ഗൈഡുബുക്കു'കള്‍ പല ഭാഷകളില്‍ ഇറക്കിയെന്നതാണ് മറ്റൊരു പ്രത്യേകത.

പുരാതന അറേബ്യന്‍ വാഹനം

ഇംഗ്ലണ്ടിലെ ഡര്‍ബിഷയറിലെ ഒരു പുസ്തകക്കച്ചവടക്കാരനും സുവിശേഷ പ്രസംഗകനുമായ തോമസ് കുക്ക് (1808-92) ടൂറിസത്തിന്റെ വികാസ ചരിത്രത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച വ്യക്തിയാണ്. 1841-ല്‍ ലോബോറോയില്‍ നടന്ന ഒരു പെന്തക്കോസ്തു സഭാ സുവിശേഷ യോഗത്തില്‍ കുറേയാളുകളെ എത്തിക്കേണ്ട ചുമതല ഇദ്ദേഹത്തിനായിരുന്നു. ലെസ്റ്ററില്‍ നിന്ന് അവിടേക്ക് തീവണ്ടി ഉണ്ടായിരുന്നു. സുവിശേഷ യോഗത്തില്‍ പങ്കെടുക്കേണ്ട 570 പേര്‍ക്ക് യാത്ര ചെയ്യാനായി തോമസ് കുക്ക് അവിടെ തീവണ്ടി സര്‍വീസ് നടത്തിയിരുന്ന മിഡ്ലാന്‍ഡ് കൌണ്ടീസിനോട് ഒരു പ്രത്യേക തീവണ്ടി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ, ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂറിസം സംരംഭം' എന്നു വിളിക്കാവുന്ന ആ യാത്ര 1841-ല്‍ ലെസ്റ്ററില്‍ നിന്ന് ലോബോറോയിലേക്കും തിരിച്ചും നടന്നു. ഈ സ്പെഷ്യല്‍ തീവണ്ടി പ്രസ്തുത യാത്രയ്ക്ക് പ്രത്യേക നിരക്കാണ് ചുമത്തിയതെന്നത് മറ്റൊരു സവിശേഷതയായി. ഈ സംരംഭത്തിന്റെ വിജയത്തോടെ ഒരു സംഘം ആള്‍ക്കാരെ ഒരു പ്രത്യേകസ്ഥലത്തേക്ക് പ്രത്യേക തീവണ്ടിമാര്‍ഗം എത്തിക്കുക എന്നത് കുക്ക് തന്റെ ദൌത്യമാക്കി മാറ്റി. കുക്കിന്റെ നേതൃത്വത്തില്‍ നടന്ന അടുത്ത യാത്ര കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്ത് നടത്തിയ വിനോദസഞ്ചാരം ആയിരുന്നു. 1845 ആഗസ്റ്റ് 4-ന് ലിവര്‍പൂളിലേക്കും അവിടെ നിന്ന് കോണ്‍വോളിലേക്കും കുക്ക് സംഘടിപ്പിച്ച യാത്ര ലക്ഷണമൊത്ത ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂര്‍' ആയി കണക്കാക്കപ്പെടുന്നു. അതിന് വന്‍ തോതിലുള്ള ജനപങ്കാളിത്തവും ഉണ്ടായി. ആ യാത്രയുടെ ഒരു സവിശേഷത യാത്രയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയിരുന്നു എന്നതാണ്. അതിനായി യാത്രാമധ്യേയുള്ള സൗകര്യങ്ങളെ കുറിച്ച് കുക്ക് ഒരു സര്‍വെ നടത്തുകയും എത്തുന്ന സ്ഥലത്ത് താമസസൌകര്യങ്ങളും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കുകയും ചെയ്തു.

കല്ലുപാകിയ പുരാതന ഗ്രീക്ക് വഴികള്‍

യൂറോപ്പില്‍ റെയില്‍വേ നിലവില്‍ വന്നതോടെ കുക്ക് അവിടേക്കും യാത്രാസംഘങ്ങളെ അയച്ചുതുടങ്ങി. 1862 മുതല്‍ ഫ്രാന്‍സിലേക്കും സ്വിറ്റ്സര്‍ലണ്ടിലേക്കും തുടര്‍ന്ന് ഇറ്റലിയിലേക്കും ഹംഗറിയിലേക്കും ആസ്റ്റ്രിയയിലേക്കും കുക്കിന്റെ 'ചാര്‍ട്ടേഡ് തീവണ്ടി യാത്രകള്‍' ഉണ്ടായി. ഇതിനായി ഇദ്ദേഹം ഏര്‍പ്പെടുത്തിയ നൂതന സംവിധാനമാണ് 'തോമസ് കുക്ക് റെയില്‍വേ കൂപ്പണ്‍'. യാത്രയ്ക്കിടയിലെ ഭക്ഷണത്തിനായി കുക്ക് 'ഹോട്ടല്‍ കൂപ്പണു'കളും ഉണ്ടാക്കി. 1866-ല്‍ അമേരിക്കയിലെത്തിയ കുക്ക് അതേ വര്‍ഷം മുതല്‍ അവിടേക്കും സഞ്ചാരികളെ എത്തിച്ചുതുടങ്ങി. 1867-ല്‍ ഇദ്ദേഹം വാണിജ്യാടിസ്ഥാനത്തില്‍ ടൂര്‍ സംഘടിപ്പിക്കുന്ന പ്രഥമസ്ഥാപനമായ 'തോമസ് കുക്ക് ആന്‍ഡ് സണ്‍' സ്ഥാപിച്ചു. 1872-ല്‍ തോമസ് കുക്ക് സ്വയം ഒരു ആഗോളയാത്ര നടത്തുകയും ചെയ്തു. കൂട്ടത്തില്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയും ഇദ്ദേഹം സന്ദര്‍ശിച്ചു. ഇക്കാലത്ത്, ഔദ്യോഗികസന്ദര്‍ശകരെയും സൈനികോദ്യോഗസ്ഥരെയും ഈജിപ്തില്‍ എത്തിക്കുന്ന ജോലി ബ്രിട്ടീഷ് ഗവണ്‍മെന്റ് കുക്കിന്റെ കമ്പനിയെ ഏല്പിക്കുകയുണ്ടായി. സ്വകാര്യ ടൂറിസം സംരംഭങ്ങളുമായി ഭരണകൂടങ്ങള്‍ കൈകോര്‍ക്കുന്നതിന്റെ തുടക്കം കുറിക്കുന്നതിനും തോമസ് കുക്ക് കാരണഭൂതനായി.

ഇന്ത്യയില്‍ 'തോമസ് കുക്ക് ആന്‍ഡ് സണ്ണി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് പുത്രനായ ജോണ്‍ കുക്ക് ആണ്. ജൂബിലിയാഘോഷവേളയില്‍ വിക്ടോറിയ രാജ്ഞിയും രാജകീയ പ്രതിനിധികളും ഇന്ത്യയിലേക്കു നടത്തിയ യാത്രയുടെ സംഘാടകന്‍ ഇദ്ദേഹമായിരുന്നു. 'തോമസ് കുക്ക് ആന്‍ഡ് സണ്‍' കമ്പനി ഇന്ത്യയില്‍ നടത്തിയ ഏറ്റവും സ്തുത്യര്‍ഹമായ സേവനം ഹജ്ജ് യാത്ര സുഗമമാക്കി എന്നതാണ്. അന്ന് ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അവരെയാണ് ചുമതലപ്പെടുത്തിയത്.

തോമസ് കുക്ക്

ടൂറിസത്തിന് ഒരു വ്യവസായ പദവി നല്‍കുവാനുള്ള യത്നം നടത്തുകയും അതിനെ ഒരു ആസൂത്രിതപദ്ധതിയാക്കി മാറ്റുവാന്‍ വേണ്ട പ്രചോദനമരുളുകയും ചെയ്തത് തോമസ് കുക്ക് എന്ന ക്രാന്തദര്‍ശി തന്നെയാണ്. കുക്കിനെത്തുടര്‍ന്ന് ആ കാലത്തുതന്നെ നിരവധി ടൂര്‍ കമ്പനികള്‍ നിലവില്‍ വരുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ട ഒന്ന് വിനോദസഞ്ചാരികളുടെ പ്രഥമ ആഗോളയാത്ര സംഘടിപ്പിച്ച 'സ്റ്റാന്‍ജെന്‍' എന്ന ജര്‍മന്‍ കമ്പനിയാണ്. 1878-ലായിരുന്നു ആ ലോക യാത്ര.

തീവണ്ടികളിലെ ഒന്നാം ക്ലാസ്സ് കമ്പാര്‍ട്ടുമെന്റുകള്‍ എന്ന ആര്‍ഭാടപൂര്‍വമായ ബോഗികളുടെ നിര്‍മാണം ടൂറിസത്തിന് ഒരുത്തേജനമായി. ഉല്ലാസപ്രദമായി യാത്ര ചെയ്യുന്നതിനും സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നതിനും പറ്റിയ അത്തരം കോച്ചുകളുടെ നിര്‍മാണത്തോടെ സമ്പന്നര്‍ ധാരാളമായി ദീര്‍ഘദൂരവിനോദസഞ്ചാരം നടത്തിത്തുടങ്ങി. 1820-ല്‍ ജി.എം. പുള്‍മാന്‍ ആണ് അത്തരം കോച്ചുകള്‍ നിര്‍മിച്ചത്. 'പൂള്‍മാന്‍ കോച്ചുകള്‍' എന്നാണ് പിന്നീട് അവ അറിയപ്പെട്ടത്.

ആധുനിക ടൂറിസം യാഥാര്‍ഥ്യമാകുന്നത് 20-ാം ശ.-ത്തിലാണ്. വിനോദസഞ്ചാരസങ്കല്പത്തില്‍ ഉണ്ടായ മാറ്റം, വിദ്യാസമ്പാദനത്തിനായുള്ള യാത്രകള്‍ക്കു കൈവന്ന പുതിയ മൂല്യം, ഭൌതിക സമ്പത്തിലും സ്വകാര്യസ്വത്തിലുമുണ്ടായ വളര്‍ച്ച, തിരക്കും, പിരിമുറുക്കവും ഏറിയ തൊഴില്‍രംഗം സൃഷ്ടിക്കുന്ന വിശ്രമതൃഷ്ണ തുടങ്ങി നിരവധി ഘടകങ്ങള്‍ അതിനു കാരണമായി. വ്യാപകമായിത്തീര്‍ന്ന ഹോട്ടല്‍ ശൃംഖലകള്‍, 'പുള്‍മാന്‍ കോച്ചു'കളുടെ ക്രമപ്രവൃദ്ധമായ ഉത്പാദനവും ഉപയോഗവും, അഗമ്യമായിരുന്ന സ്ഥലങ്ങളിലേക്കു കൂടി തീവണ്ടിപ്പാതകളുടെ നിര്‍മാണം, ഓറിയന്റ് എക്സ്പ്രസ്സ്, ബ്ലൂറിബാന്‍ഡ് തുടങ്ങിയ വിനോദയാത്രാക്കപ്പലുകളുടെ ആവിര്‍ഭാവം ഇവയെല്ലാം ടൂറിസത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തിലവസാനിച്ചുവെങ്കിലും ടൈറ്റാനിക്ക് കപ്പല്‍ യാത്ര (1912) ചരിത്രപ്രധാനമായ ഒരു വിനോദസമുദ്രയാന സംരംഭമാണ്.

കുതിരവലിക്കുന്ന ബോട്ട്

മധ്യവര്‍ഗത്തേയും തൊഴിലാളിവര്‍ഗത്തേയും വിനോദസഞ്ചാരികളാക്കി മാറ്റിയ ആസൂത്രിതസന്ദര്‍ശനപരിപാടികളാണ് ഇക്കാലത്ത് ടൂറിസം വികസനത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം. ഇവയ്ക്കെല്ലാറ്റിനുമുപരി 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ വിനോദസഞ്ചാരത്തിന് ഗതിവേഗം പകര്‍ന്നത് 1920 മുതല്‍ ധാരാളമായി ഇറങ്ങിയ സ്വകാര്യ മോട്ടോര്‍ കാറുകളാണ്. യൂറോപ്യന്‍ ജനങ്ങളുടെയും അമേരിക്കന്‍ ജനതയുടെയും അവധിക്കാല ശീലങ്ങളെ ഈ കാറുകള്‍ മാറ്റി മറിച്ചു. ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ കാറുകളിലൂടെയും ബസ്സുകളിലൂടെയും കരഗതാഗതരംഗത്തുണ്ടായ അപൂര്‍വമായ മുന്നേറ്റം ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

വിനോദസഞ്ചാരത്തിന്റെ അനുസ്യൂതവികാസത്തിന് ഒന്നാം ലോകയുദ്ധം താല്ക്കാലികമായി വിരാമമിട്ടു. എന്നാല്‍ യുദ്ധാനന്തരലോകത്തില്‍ ടൂറിസം മുമ്പത്തേതിലും കരുത്തോടെ തഴച്ചു വളരുകയാണുണ്ടായത്. അതിര്‍ത്തികളെക്കുറിച്ചുള്ള സങ്കല്പങ്ങളെ തിരുത്തിയ യുദ്ധം അന്തര്‍ദേശീയ ടൂറിസത്തിന് പരോക്ഷമായി ആക്കം കൂട്ടി. മാത്രമല്ല, ആഗോളയുദ്ധത്തിന്റെ വിപത്ത് കണ്‍മുമ്പില്‍ കണ്ട പലര്‍ക്കും വിശ്രമജീവിതത്തോടും, ജീവിക്കുന്ന കാലത്ത് ആവുന്നത്ര അനുഭവങ്ങള്‍ സ്വന്തമാക്കുക എന്ന മനോഭാവത്തോടും കൂടുതല്‍ ആഭിമുഖ്യം ഉണ്ടാവുകയും ചെയ്തു. യുദ്ധാനന്തരം കര്‍ശനമായ ആസൂത്രണത്തിലൂടെ വിവിധ രാജ്യങ്ങള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിയും തത്ഫലമായി മധ്യവര്‍ഗ ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ച്ചയും വിനോദസഞ്ചാരികളുടെ എണ്ണം കൂടാനിടയാക്കി. ഇക്കാലത്ത് സ്വിറ്റ്സര്‍ലാന്റില്‍ ഒന്നര ദശലക്ഷത്തോളം പേരും ഇറ്റലിയില്‍ ഒരു ദശലക്ഷം പേരും ആസ്ട്രിയ, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി 2 ദശലക്ഷം പേരും വിനോദസഞ്ചാരികളായെത്തി.

യുദ്ധകാലത്ത് പത്രമാധ്യമങ്ങള്‍ക്കുണ്ടായ വന്‍ പ്രചാരവും യുദ്ധാനന്തര ടൂറിസത്തിനു പ്രേരണയായി. അവയിലൂടെ പുതിയ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള സന്ദര്‍ശന സൗകര്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കുപോലും അറിയുവാനുള്ള അവസരം കൈവന്നു. ആഗോളസമ്പദ്വ്യവസ്ഥയുമായി ടൂറിസം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് അന്താരാഷ്ട്രധാരണയെ എത്രമാത്രം ദൃഢമാക്കുന്നുവെന്നും ചരിത്രകാരന്മാര്‍ ഒന്നാം ലോകയുദ്ധാനന്തരകാലത്തെ ഊര്‍ജിത ടൂറിസം വികസനത്തെ അവലംബമാക്കി സ്പഷ്ടമാക്കിയിട്ടുണ്ട്.

1930-കളില്‍ വിനോദസഞ്ചാര വികസനത്തെ സ്വാധീനിച്ച ഒരു ഘടകം തൊഴിലാളികള്‍ക്ക് കിട്ടിത്തുടങ്ങിയ അര്‍ഹതപ്പെട്ട അവധിദിനങ്ങളും ശമ്പളത്തോടുകൂടിയ അവധി ദിനങ്ങളുമാണ്. 1917-ല്‍ നടന്ന റഷ്യന്‍ (ഒക്ടോബര്‍) വിപ്ളവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധമാണ് അതിനു വഴിയൊരുക്കിയത്. 1936-ല്‍ നടന്ന 'ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ'ന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ശമ്പളത്തോടുകൂടിയ അവധിക്കുവേണ്ടി ശക്തിയുക്തം വാദിച്ചു. 1938-ലാണ് അതു പ്രാബല്യത്തില്‍ വന്നത്. അതോടെ വിവിധ രാജ്യങ്ങളിലായുള്ള 11 ദശലക്ഷം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം നിശ്ചിത ദിവസങ്ങള്‍ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിച്ചുതുടങ്ങി. അങ്ങനെ, വിനോദസഞ്ചാരത്തിനായി വേണ്ട സമയവും സൗകര്യവും അവര്‍ക്കു ലഭ്യമായി. ഇത് ടൂറിസത്തെ ഗണ്യമായി വളര്‍ത്തി. മാത്രമല്ല, 'സംഘടിത ടൂറിസം' എന്ന ആധുനിക സങ്കല്പത്തെ യാഥാര്‍ഥ്യമാക്കുകയും ചെയ്തു. പ്രഭുവര്‍ഗത്തിന്റെ 'ഗ്രാന്‍ഡ് ടൂറിസം' എന്നതില്‍ നിന്ന് സാധാരണക്കാരന്റെ 'മാസ്സ് ടൂറിസം' എന്ന നിലയിലേക്കുള്ള മാറ്റം വിനോദസഞ്ചാരത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി.

മത്സ്യകന്യക (ശില്പം)-ശംഖുംമുഖം,തിരുവനന്തപുരം

രണ്ടാം ലോകയുദ്ധാനന്തരവും ടൂറിസംരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. യുദ്ധാനന്തരദശകത്തില്‍ തന്നെ അറുപത്തഞ്ചോളം രാജ്യങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും വ്യാവസായികരംഗത്തുമുണ്ടായ മാറ്റങ്ങളാണ് അതിനു നിദാനമായത്. വികസ്വരരാജ്യങ്ങള്‍ ടൂറിസത്തെ വിദേശനാണ്യമുള്‍പ്പെടെയുള്ള വരുമാനമാര്‍ഗമായി പ്രയോജനപ്പെടുത്തിത്തുടങ്ങിയതും ഇക്കാലത്താണ്.

രണ്ടാം ലോകയുദ്ധാനന്തരം വ്യാപകമായിത്തീര്‍ന്ന യാത്രാവിമാനങ്ങള്‍ ടൂറിസത്തിന് മുന്‍പെന്നത്തെക്കാളും പുരോഗതിയുണ്ടാക്കി. 1950-കള്‍ക്കുശേഷം യാത്രാ വിമാനങ്ങള്‍ക്ക് കൂടുതല്‍ വേഗവും സുരക്ഷിതത്വവും കൈവന്നു; അവ നല്‍കിവന്ന യാത്രാസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. 'ആഗോള വിനോദസഞ്ചാരം' എന്ന സങ്കല്പം യാഥാര്‍ഥ്യമായിത്തീര്‍ന്നത് വ്യോമഗതാഗതത്തിന്റെ അഭൂതപൂര്‍വമായ ഈ മുന്നേറ്റത്തോടെയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍, 1958-ല്‍ ജെറ്റ് വിമാനങ്ങള്‍ പറന്നു തുടങ്ങിയതോടുകൂടി അതു സംഭവിച്ചു. ബോയിങ് 747, മാക്ഡൊണല്‍-ഡഗ്ലസ് പി.സി. 10, എയര്‍ബസ് എ 300, ലോക്ഹീല്‍ഡ് ട്രിസ്റ്റാര്‍, എല്‍ 1011, തുടങ്ങിയ വിമാനങ്ങള്‍ കൂടുതലാളുകളെ അതിവേഗത്തില്‍ വിദൂരലക്ഷ്യങ്ങളിലെത്തിക്കാന്‍ തുടങ്ങി. ജറ്റ് വിമാനങ്ങളില്‍ അത്ലാന്തിക് സമുദ്രം കടക്കാന്‍ കേവലം 7-8 മണിക്കൂര്‍ മതി എന്ന നിലവന്നു. അതേസമയം, ജറ്റുകള്‍ കൂടുതല്‍ യാത്രാക്കൂലി ചുമത്തിയതുമില്ല. അതുവരെ വ്യോമമാര്‍ഗം അപ്രാപ്യമായിരുന്ന ദക്ഷിണ പസിഫിക്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എളുപ്പം എത്തിച്ചേരുവാനുള്ള സാധ്യത ജറ്റ് വിമാനങ്ങള്‍ സൃഷ്ടിച്ചു. ഒന്നോ രണ്ടോ ആഴ്ച മാത്രം അവധി കിട്ടുന്ന അദ്ധ്വാനവര്‍ഗാംഗങ്ങള്‍ക്കുപോലും ദീര്‍ഘദൂര താവളങ്ങള്‍ സന്ദര്‍ശിച്ച് അവധി തീരുംമുന്‍പ് മടങ്ങാമെന്ന സ്ഥിതി വരുകയും ചെയ്തു. അമേരിക്കന്‍ ഡോളറിന് ആഗോളതലത്തിലുണ്ടായ അഭൂതപൂര്‍വമായ മൂല്യവര്‍ധനയും ആഗോള ടൂറിസത്തിന് ആക്കം കൂട്ടി.

വാര്‍ത്താവിനിമയ സൌകര്യത്തിലുണ്ടായ വിപ്ലവം റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെനിന്ന് കമ്പ്യൂട്ടറിലേക്കും ടെലിഫോണില്‍ നിന്ന് ഇന്റര്‍നെറ്റിലേക്കുമൊക്കെയുണ്ടായ മാറ്റങ്ങള്‍ എന്നിവ പല തലങ്ങളിലും ആഗോള ടൂറിസത്തിന് സഹായകമായി. ഉപഗ്രഹങ്ങള്‍ വഴിയുള്ള കാലാവസ്ഥാപ്രവചനങ്ങളും ആഗോള വിനോദസഞ്ചാരത്തെ മുന്നോട്ടു നയിച്ചു.

ദീര്‍ഘദൂര വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 'ട്രാവലേഴ്സ് ചെക്കു'കളുടെ ആവിര്‍ഭാവമാണ്. തുടര്‍ന്ന്, ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവില്‍ വന്നു. അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകളുടെ ആവിര്‍ഭാവം, ചാര്‍ട്ടേഡ് ടൂറിസത്തിന്റെ വ്യാപനം, തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ടൂറിസത്തിന്റെ ഉന്നമനത്തിനു കാരണമായിട്ടുണ്ട്.

ഭരണകൂടങ്ങള്‍ ടൂറിസത്തിനു നല്‍കിയ വര്‍ധിച്ച പ്രാധാന്യം ഈ മേഖലയുടെ വികാസത്തിന് ഐക്യരാഷ്ട്രസഭയും മറ്റും നല്‍കുന്ന ഊന്നല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട നിലവില്‍ വന്ന പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള പ്രസ്ഥാനങ്ങള്‍, വിവിധ രാജ്യങ്ങളിലുള്ള ആസൂത്രിത ടൂറിസം വികസനപദ്ധതികള്‍, ആകര്‍ഷകമായ പ്രചാരണ പരിപാടികള്‍, വിനോദസഞ്ചാരികളെ ഉദ്ദേശിച്ചു നടത്തുന്ന മേളകള്‍, ഉത്സവങ്ങള്‍ എന്നിവ സമകാലിക വിനോദസഞ്ചാരത്തിന്റെ വികാസത്തിനുപകരിച്ചു. തത്ഫലമായി ടൂറിസ്റ്റുകളുടെ എണ്ണവും അതുമൂലമുണ്ടാകുന്ന ദേശീയ വരുമാനവും പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 1950-കള്‍ക്കുശേഷം ലോകത്തിലെ മുഖ്യ വ്യവസായങ്ങളിലൊന്നായി ടൂറിസത്തെ വളര്‍ത്തിയെടുത്തു. അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 1955-ല്‍ 51 ദശലക്ഷം ആയിരുന്നത് 1965-ല്‍ 157 ദശലക്ഷം ആയും 1976-ല്‍ 220 ദശലക്ഷമായും ഉയര്‍ന്നു. 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ'ന്റെ കണക്കുകള്‍ പ്രകാരം 1990-ല്‍ അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 415-430 ദശലക്ഷമായിരുന്നു. 2000-ാമാണ്ടില്‍ അത് ഏകദേശം 660 ദശലക്ഷമായി ഉയര്‍ന്നു.

ടൂറിസത്തിനുണ്ടായ ആഗോളസ്വീകാര്യതയ്ക്കുദാഹരണ മാണ് എല്ലാ വര്‍ഷവും സെപ്തം. 27-നു നടക്കുന്ന ലോക ടൂറിസം ദിനാഘോഷം. 2002-ലെ ദിനാഘോഷങ്ങളുടെ ഭാഗമായി 'പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര-സുസ്ഥിരവികസനത്തിന്' എന്ന മുദ്രാവാക്യമായിരുന്നു ടൂറിസം രംഗം ഉയര്‍ത്തിപ്പിടിച്ചത്.

2001-ല്‍ ന്യൂയോര്‍ക്കിലെ 'വേള്‍ഡ് ട്രേഡ് സെന്ററി'നു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണവും അതേത്തുടര്‍ന്ന് അമേരിക്ക നടത്തിയ 'തീവ്രവാദവിരുദ്ധയുദ്ധവും' അന്തര്‍ദേശീയ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് സംഭവത്തെ തുടര്‍ന്നു വിമാനയാത്ര ചെയ്യാന്‍പോലും പേടിച്ചവര്‍ ക്രമേണ ഭയമുക്തരാവുകയും വീണ്ടും വിമാനത്തില്‍ സഞ്ചരിക്കാന്‍ തുനിയുകയും ചെയ്തതിനെത്തുടര്‍ന്ന് വിനോദസഞ്ചാരത്തിനു നഷ്ടപ്പെട്ട ഗതിവേഗം കുറെശ്ശെയായി തിരിച്ചുകിട്ടിവരുകയാണിപ്പോള്‍.

ടൂറിസം - നിര്‍വചനവും സ്വഭാവവും

'ടൂറിസ'ത്തെ ഏതാനും വാക്യങ്ങളിലുള്ള ഒരു നിര്‍വചനത്തിലൊതുക്കുക എളുപ്പമല്ല. എങ്കിലും അത്തരമൊരു നിര്‍വചനം വിനോദസഞ്ചാരവികസനത്തിന്റെ ആസൂത്രണത്തിന് ആവശ്യമാണു താനും. ടൂറിസത്തിന്റെ ഒരു നിര്‍വചനത്തിനായുള്ള ശാസ്ത്രീയമായ അന്വേഷണത്തിനു ആദ്യം മുതിര്‍ന്നത് ഹെര്‍മന്‍ വി. ഷുല്ലാര്‍ഡ് എന്ന ആസ്ട്രിയന്‍ ധനതത്ത്വശാസ്ത്രജ്ഞനാണ്. ടൂറിസത്തിന്റെ പ്രധാനപ്പെട്ട ആദ്യകാല നിര്‍വചനം അദ്ദേഹം 1910-ല്‍ നല്‍കിയതാണ്: 'ഒരു ദേശത്തിലോ നഗരത്തിലോ രാജ്യത്തിലോ പരദേശികള്‍ നടത്തുന്ന പ്രവേശനം, താമസം, യാത്രകള്‍ എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ട, സാമ്പത്തിക കാര്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള എല്ലാ തരം ഇടപെടലുകളുടെയും ആകെത്തുകയാണ് ടൂറിസം'.

മലകയറ്റം

1942-ല്‍ പ്രൊഫ. ഹന്‍സിക്കറും ക്രാപ്ഫും കുറേക്കൂടി സാങ്കേതികമായ ഒരു നിര്‍വചനം ടൂറിസത്തിനു നല്‍കി. ആ സ്വിസ് പണ്ഡിതന്മാരുടെ നിര്‍വചനം ഇതാണ്: 'പ്രതിഫലം വാങ്ങിയുള്ള ജോലിക്കുവേണ്ടിയല്ലാതെ ഒരിടത്ത് എത്തുന്നവരുടെ യാത്രയും അവരുടെ താത്ക്കാലികവാസവും മൂലമുണ്ടാകുന്ന ബന്ധങ്ങളുടെ ആകെത്തുക എന്ന പ്രതിഭാസമാണ് ടൂറിസം.'

തുടര്‍ന്നുണ്ടായ ടൂറിസം നിര്‍വചനം 1970-ല്‍ ബ്രിട്ടനിലെ 'ദ ടൂറിസം സൊസൈറ്റി' നല്‍കിയതാണ്: 'ജനങ്ങള്‍ തങ്ങളുടെ സ്ഥിരതാമസസ്ഥലത്തുനിന്ന് നടത്തുന്ന താത്ക്കാലികവും ഹ്രസ്വകാലത്തേക്കുള്ളതുമായ യാത്രകളും ലക്ഷ്യസ്ഥാനങ്ങളിലെ താമസകാലത്തിനിടയ്ക്ക് അവരനുഷ്ഠിക്കുന്ന കര്‍മങ്ങളുമാണ് ടൂറിസം'.

ആദിവാസികളോടൊപ്പം ക്യാപ്റ്റന്‍ കുക്ക്(രേഖാചിത്രം)-വംശീയപഠന ടൂറിസം

1981-ല്‍ വിശ്രമം-വിനോദം-ടൂറിസം എന്ന വിഷയത്തെ അധികരിച്ച് 'ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സയിന്റിഫിക് എക്സ്പെര്‍ട്സ് ഇന്‍ ടൂറിസ'(I.A.S.E.t.)വും ഇംഗ്ലണ്ടിലെ കാര്‍ഡിഫിലുള്ള 'ടൂറിസ്റ്റ് സൊസൈറ്റി'യും നടത്തിയ അന്തര്‍ദേശീയ സമ്മേളനം മുന്നോട്ടുവച്ച നിര്‍വചനം മറ്റൊന്നാണ്: 'സ്വന്തം വാസസ്ഥലങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ താത്പര്യാനുസരണം നടത്തുന്ന പ്രത്യേക കര്‍മങ്ങളെ ടൂറിസം എന്നു വിളിക്കാം. അതില്‍ വീട്ടില്‍ നിന്നു മാറിയുള്ള രാത്രി താമസങ്ങള്‍ ഉള്‍പ്പെടുകയോ ഉള്‍പ്പെടാതിരിക്കുകയോ ചെയ്യും'.

ഈ നിര്‍വനചനങ്ങളിലെല്ലാം പ്രാധാന്യത്തോടെ പ്രകടമാകുന്നത് ടൂറിസത്തിന്റെ താഴെപ്പറയുന്ന സവിശേഷതകളാണ്.

1. ഒരു സ്ഥലത്തേക്ക് അവിടത്തെ സ്ഥിരതാമസക്കാരല്ലാത്തവര്‍ നടത്തുന്ന യാത്ര.

2.സന്ദര്‍ശനസ്ഥലത്തുള്ള താത്ക്കാലിക താമസം.

3.പ്രതിഫലമോ സാമ്പത്തികലാഭമോ ഉദ്ദേശിച്ചല്ലാതെ വീട്ടില്‍നിന്നകന്നുള്ള താമസം.

ഇതോടൊപ്പംതന്നെ വിനോദത്തിനും ഉന്മേഷത്തിനും ഉണര്‍വിനും വേണ്ടിയുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി നടത്തുന്ന യാത്രകളും വിനോദസഞ്ചാരത്തില്‍പ്പെടും. ടൂറിസം സംഭവിക്കണമെങ്കില്‍ മുഖ്യമായും മൂന്നു ഘടകങ്ങള്‍ ആവശ്യമുണ്ട്-

1. ഗതാഗതം

2. സന്ദര്‍ശനസ്ഥലം

3. താമസം.

സുന്ദരമായ ഒരു സ്ഥലം അഥവാ ദൃശ്യം ഒരിടത്തുണ്ടെന്നുവച്ച് അവിടേക്ക് ടൂറിസ്റ്റുകള്‍ ധാരാളമായി എത്തണമെന്നില്ല. അതിനു ഗതാഗതസൌകര്യം താമസസൌകര്യം എന്നീ രണ്ടു ഘടകങ്ങള്‍ കൂടി ഉണ്ടായേ മതിയാവൂ. ഇവയോടൊപ്പം വിനോദസഞ്ചാരത്തെ ഫലപ്രദമാക്കുന്ന മറ്റു മുഖ്യ ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നല്ല കാലാവസ്ഥ

2. പ്രകൃതിഭംഗി

3. ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍

4. യാത്ര ചെയ്തെത്താനുള്ള എളുപ്പം

5. ഭൗതികസൗകര്യങ്ങളുടെ ലഭ്യത

6. നല്ല ആതിഥേയമര്യാദ

കാലാവസ്ഥയും ഭൂപ്രകൃതിയും ടൂറിസത്തിന്റെ സാധ്യതകള്‍ നിര്‍ണയിക്കുന്ന ഘടകങ്ങളായിരിക്കുമ്പോള്‍തന്നെ അവ ആപേക്ഷികങ്ങളുമാണ്. കാരണം ശൈത്യരാജ്യമേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഉഷ്ണമേഖലാരാജ്യങ്ങളാണ് വിനോദസഞ്ചാരത്തിനു ഏറ്റവും പറ്റിയ സ്ഥലങ്ങള്‍. അതിശൈത്യമുള്ള ഹിമാലയന്‍ പ്രദേശവും അതിവന്യമായ ആഫ്രിക്കന്‍ വനാന്തരങ്ങളും തിരക്കുപിടിച്ച നഗരങ്ങളുമെല്ലാം പലര്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

തേക്കടി -ഇക്കോ ടൂറിസം

ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം ചേര്‍ന്ന് ഒരു വിനോദസഞ്ചാരിയെ സൃഷ്ടിക്കുന്നിടത്താണ് ടൂറിസം ആരംഭിക്കുന്നത്. ടൂറിസത്തിന്റെ എന്നപോലെ 'ടൂറിസ്റ്റ്' എന്നതിന്റെ നിര്‍വചനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനുശേഷമാണ് സ്വീകരിച്ചിട്ടുള്ളത്. 1937-ല്‍ ലീഗ് ഒഫ് നേഷന്‍സ് ആണ് 'ടൂറിസ്റ്റ്' എന്നതിന് ആഗോള അംഗീകാരം നേടിയ ഒരു നിര്‍വചനം രൂപപ്പെടുത്തിയത്.

'തന്റെ താമസസ്ഥലത്തുനിന്നും വ്യത്യസ്തമായ മറ്റൊരു ദേശത്ത് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും സന്ദര്‍ശനം നടത്തുന്നയാളാണ് ടൂറിസ്റ്റ്'.

ഇതനുസരിച്ച് ചികിത്സാര്‍ഥം യാത്ര ചെയ്യുന്നവരും വ്യക്തിപരമായ മറ്റാവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവരും മതപരമോ വിനോദപരമോ ആയ മേളകള്‍ക്കും മറ്റും പോകുന്നവരും വ്യാപാരപരമായ യാത്ര ചെയ്യുന്നവരുമൊക്കെ 'ടൂറിസ്റ്റ്' നിര്‍വചനത്തില്‍പ്പെടും. ഉദ്യോഗത്തിനുവേണ്ടിയും പഠിക്കാനായും സ്ഥിരതാമസത്തിനുവേണ്ടിയും അന്യ സ്ഥലത്തെത്തുന്നവരെ ഈ നിര്‍വചനം 'ടൂറിസ്റ്റു'കളായി കണക്കാക്കുന്നില്ല. കേവലമായ ഉല്ലാസയാത്ര മാത്രമല്ല ആധുനിക ടൂറിസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

ചവിട്ടിത്തിരുമല്‍-ഹെല്‍ത്ത് ടൂറിസം

ടൂറിസ്റ്റുകളെക്കുറിച്ചുള്ള ഈ നിര്‍വചനം 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടി. അതോടുകൂടി മിക്ക രാഷ്ട്രങ്ങളും വിനോദസഞ്ചാരികളുടെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്നത് ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാക്കി.

1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ അന്തര്‍ദേശീയ ട്രാവല്‍ ആന്‍ഡ് ടൂറിസം കോണ്‍ഫറന്‍സില്‍ ഈ നിര്‍വചനം കുറേക്കൂടി പരിഷ്ക്കരിക്കുകയുണ്ടായി. അതനുസരിച്ച് 24 മണിക്കൂറില്‍ താഴെ മാത്രം ഒരിടത്തു സന്ദര്‍ശനം നടത്തുന്നവര്‍ ഉല്ലാസയാത്രക്കാരന്‍ (excursionist) എന്നും അല്ലാതുള്ളവര്‍ വിനോദസഞ്ചാരികള്‍ (Tourists) എന്നും വ്യക്തമാക്കപ്പെട്ടു. വിനോദസഞ്ചാരികളെ ആ നിര്‍വചനം വിശ്രമത്തിനായി വരുന്നവര്‍ (കളികള്‍, അവധിക്കാലം ചെലവഴിക്കല്‍, ആരോഗ്യം, പഠനം, മതപരമായ കാര്യങ്ങള്‍, കായികമത്സരം) വാണിജ്യത്തിനായി വരുന്നവര്‍ (സമ്മേളനങ്ങളില്‍ പങ്കെടുക്കാനും മറ്റും വരുന്നവരടക്കം) എന്നിങ്ങനെ രണ്ടായി തിരിക്കുവാന്‍ സഹായകമായി.

ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍

ടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂറിസത്തെ പൊതുവേ 'ഉല്ലാസയാത്ര' അല്ലെങ്കില്‍ 'വിനോദയാത്ര' എന്നു വിവക്ഷിക്കുന്നത്. എന്നാല്‍
തിരക്കേറുന്ന തീരങ്ങള്‍

ആധുനികാര്‍ഥത്തില്‍ ടൂറിസം വിനോദയാത്ര മാത്രമല്ല. പ്രത്യേക കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ഇന്ന് ടൂറിസ്റ്റുകളാണ്. പക്ഷേ, 'ടൂറിസ്റ്റ്' എന്നതിന് വിനോദസഞ്ചാരി എന്നും 'ടൂറിസ'ത്തിനു വിനോദസഞ്ചാരമെന്നും ഉള്ള പദങ്ങളാണ് തര്‍ജുമയായി നാം ഉപയോഗിച്ചുവരുന്നത്. ചരിത്രപരമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കാനായി നടത്തുന്ന യാത്രകള്‍ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും അവ വിനോദയാത്ര മാത്രമല്ല. അപൂര്‍വപക്ഷികളെ കാണാനായി യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകള്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഈ പ്രത്യേകതകള്‍ ഓരോന്നിനെയും ആശ്രയിച്ചെന്നപോലെതന്നെ യാത്ര ചെയ്യുന്ന രീതിയെ ആസ്പദമാക്കിയും ടൂറിസം വിവിധ ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര ടൂറിസം

ഒരു രാജ്യത്തിനകത്ത് അതേ രാജ്യത്തിലുള്ളവര്‍ നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. വിനോദത്തിനായും കുടുംബസംഗമങ്ങള്‍ക്കായും സമ്മേളനങ്ങള്‍ക്കായും ആരാധനയ്ക്കായും ഉള്ള യാത്രകളെല്ലാം ഇതിലുള്‍പ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം എന്നപോലെതന്നെ ഓരോ രാജ്യത്തിന്റെയും ടൂറിസം രംഗ ത്ത്

ടൂറിസ്റ്റുകള്‍ക്കായുള്ള വിവധ ലഘുലേഖകള്‍

ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ട്. വിശേഷിച്ചും, ഏറെ വിസ്തൃതിയുള്ളതും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളും മറ്റും പിന്തുടരുന്നവരുമായ നൂറിലധികം കോടി ജനങ്ങള്‍ വസിക്കുന്നതുമായ ഇന്ത്യക്ക് വിദേശനാണ്യലബ്ധി ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ടൂറിസം നേട്ടങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിലെ പ്രധാന സങ്കേതങ്ങള്‍ എല്ലായ്പ്പോഴും അവിടത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി ആകണമെന്നില്ല. എന്നാല്‍, ഒരു രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് സങ്കേതങ്ങള്‍ മിക്കവയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടതാവളങ്ങളായിരിക്കും.

അഡ്വഞ്ചര്‍ ടൂറിസം (സാഹസിക ടൂറിസം)

സാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചര്‍ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസികവിനോദങ്ങള്‍, കുതിരസവാരി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകള്‍ക്കൊപ്പം മനുഷ്യനിര്‍മിതമായ സാഹസികകേളികളും അഡ്വഞ്ചര്‍ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ഈ തരം വിനോദസഞ്ചാരത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.

എത്നിക് ടൂറിസം (വംശീയ പഠന ടൂറിസം)

വംശീയപാരമ്പര്യങ്ങളെ അടുത്തറിയുന്നതിനുവേണ്ടി നടത്തുന്ന വിനോദസഞ്ചാരപദ്ധതികള്‍. അന്യം നിന്നു തുടങ്ങുന്ന പാരമ്പര്യജനാ-വാസ കേന്ദ്രങ്ങളിലേക്ക് അവരുടെ കലയും സംസ്കാരവും ജീവിതരീതിയും കണ്ടറിയുവാനായാണ് വംശീയപഠന ടൂറിസത്തില്‍ സഞ്ചാരികള്‍ പങ്കാളികളാവുന്നത്.

കള്‍ച്വറല്‍ ടൂറിസം (സാംസ്കാരിക ടൂറിസം)

ചരിത്രസ്മാരകങ്ങളും സാംസ്കാരികത്തനിമയാര്‍ന്ന ദേശങ്ങളും തേടിയുള്ള യാത്രകളാണ് സാംസ്കാരിക ടൂറിസം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതിന് അതാതിടങ്ങളിലെ സാമ്പത്തികരംഗത്തെപോലെ സാംസ്കാരികരംഗത്തും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പ്രചോദനം നല്‍കുന്നു ടൂറിസം. ഭാരത സര്‍ക്കാര്‍ അടുത്തകാലത്തായി കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത് കള്‍ച്വറല്‍ ടൂറിസത്തിനാണ്.

ഹെല്‍ത്ത് ടൂറിസം (ആരോഗ്യ ടൂറിസം)

ആരോഗ്യപരിചരണത്തിനായി നടത്തുന്ന യാത്രകള്‍. ഒരു നിശ്ചിതരോഗത്തിന്റെ ചികിത്സയ്ക്കായോ ശസ്ര്തക്രിയയ്ക്കായോ നടത്തുന്ന യാത്രകളല്ല, മറിച്ച് സുഖചികിത്സകള്‍ക്കായി നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഔഷധഗുണമാര്‍ന്നതെന്നു കരുതപ്പെടുന്ന തടാകതീരങ്ങളിലേക്ക് നടത്തിയ ആദ്യകാലസഞ്ചാരങ്ങള്‍ മുതല്‍ വിഭിന്ന രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികള്‍ അതാതിടങ്ങളില്‍ ചെന്നു സ്വീകരിക്കാനുള്ള യാത്രകള്‍ വരെ ഇതിലുള്‍പ്പെടുന്നു.

മാസ്സ് ടൂറിസം (സംഘ ടൂറിസം)

വന്‍തോതില്‍ ആളുകള്‍ പങ്കാളികളാകുന്നതരം വിനോദസഞ്ചാരമാണിത്. കാണേണ്ട കാഴ്ചകളും വിനോദസൌകര്യങ്ങളുമെല്ലാം ഇതില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ആതിഥേയ സമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൌകര്യങ്ങളുടെ മേലും ഇത് വലിയ സമ്മര്‍ദം ചെലുത്തും എന്നതിനാല്‍ മാസ്സ് ടൂറിസത്തോട് മൂന്നാം ലോക രാജ്യങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത എതിര്‍പ്പാണ് വച്ചുപുലര്‍ത്തുന്നത്.

ഇക്കോ ടൂറിസം (പ്രകൃതി-സൗഹൃദ ടൂറിസം)

വിനോദസഞ്ചാരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്ന് അത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും അതുവഴി ആ പ്രദേശങ്ങളുടെ തന്നെയും പാരിസ്ഥിതിക സംതുലനാവസ്ഥ തകിടം മറിക്കുന്നു എന്നതാണ്. ഇതിനുപരിഹാരമായി സ്വീകരിച്ചുപോരുന്നതാണ് ഇക്കോ ടൂറിസം. ഇത് ഒരു സ്ഥലത്തെ പാരിസ്ഥിതികസവിശേഷതകളെത്തന്നെയാണ് വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. നിത്യഹരിതവനങ്ങളും മലനിരകളും മഞ്ഞുപാറകളുമെല്ലാം ഇത്തരത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യപ്പെടുക. അത് യഥാവിധി സംഘടിപ്പിച്ചാല്‍ പ്രകൃതി വിസ്മയങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറകള്‍ കാഴ്ചവസ്തുക്കളാകും എന്നതിനോടൊപ്പം അവ സംരക്ഷിക്കപ്പെടുകയും ചെയ്യും.

'ഇക്കോ ടൂറിസ'ത്തിനും 'കള്‍ച്വറല്‍ ടൂറിസ'ത്തിനുമാണ് നാം ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്കിവരുന്നത്.

ബദല്‍ ടൂറിസം

വിവേചനമില്ലാത്ത വിനോദസഞ്ചാര വളര്‍ച്ച വരുത്തിത്തീര്‍ത്ത സാമൂഹികവും പാരിസ്ഥിതികവും ധാര്‍മികവുമായ പ്രശ്നങ്ങളാണ് ബദല്‍ ടൂറിസം എന്ന നൂതന ടൂറിസം സങ്കല്പത്തിലേയ്ക്കു നയിച്ചത്. സുസ്ഥിരമായ ടൂറിസം (sustainable tourism) എന്ന പേരിലും ബദല്‍ ടൂറിസം (alternative turism) അറിയപ്പെടുന്നു. ആതിഥേയജനതയുടെ സംസ്കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയുമെല്ലാം ആദരിക്കുന്ന ഒന്നാണിത്. ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാനുള്ള കഴിവിനനുസരിച്ച് മാത്രം സഞ്ചാരികളെ അനുവദിച്ചുകൊണ്ട് എണ്ണത്തെക്കാള്‍ ഗുണത്തിന് പ്രാധാന്യം കൊടുക്കുന്നു, ഇത്.

മുഖ്യ ഘടകങ്ങള്‍

പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ (promotional activities) പ്രാഥമിക സ്ഥാനം നേടുന്നു. ഒരു വ്യക്തിയെയോ സംഘത്തെയോ 'ടൂറിസ്റ്റ്(കള്‍)' ആക്കി മാറ്റുന്നതിനുവേണ്ട വിവരങ്ങളും പ്രേരണയും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്നതാണ് ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനം. അത് വിനോദസഞ്ചാരികളെ എന്നപോലെതന്നെ 'ട്രാവല്‍ ഏജന്റു'കളെയും 'ടൂര്‍ ഓപ്പറേറ്റര്‍'മാരെയും 'റിസര്‍വേഷന്‍ സര്‍വീസുകാരെ'യും ഹോട്ടലുടമകളെയും ഗതാഗതരംഗത്തുള്ളവരെയും എല്ലാം നിശ്ചിതവിനോദസഞ്ചാരസങ്കേതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ പോരുന്നതുമായിരിക്കും. ഒരു വ്യവസായം എന്ന നിലയില്‍ സേവനരംഗത്തുള്ളവരെയും ഉപഭോക്താക്കളെയും തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കാനുള്ള ദ്വിമുഖകര്‍മപദ്ധതിയാണ് ടൂറിസത്തിലെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍. ഇത് പ്രധാനമായും മൂന്നു തരത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്.

i. പരസ്യങ്ങള്‍

ii. വിപണനോന്മുഖ കര്‍മങ്ങള്‍

iii. പബ്ലിക് റിലേഷന്‍സ്

ഇവ മൂന്നും വ്യത്യസ്തങ്ങളായിരിക്കെത്തന്നെ പരസ്പരപൂരകങ്ങളുമായിരിക്കുന്നു. ഈ മൂന്നുതരം കര്‍മങ്ങളുടെ പരസ്പരബന്ധത്തിന്റെ വിജയമായിരിക്കും പ്രസ്തുത ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനത്തിന്റെയും വിജയം.


പരസ്യങ്ങള്‍. ടൂറിസ്റ്റ് സങ്കേതങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവു നല്‍കുക എന്നതു മാത്രമാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍കൊണ്ട് ആദ്യകാലത്ത് ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിദേശനാണയലബ്ധിക്കായുള്ള ഏറ്റവും നല്ല വ്യവസായമാണിതെന്ന കാഴ്ചപ്പാടുണ്ടായതോടെ മത്സരബുദ്ധിയോടുകൂടെയുള്ള വാണിജ്യ പരസ്യങ്ങള്‍ ഈ രംഗത്തും ആവിര്‍ഭവിച്ചു. ടൂറിസം പരസ്യരംഗത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പ്രൊഫ. ക്രാപ്ഫിന്റെ പഠനങ്ങളാണ്. ഈ മേഖലയിലെ ഉപഭോഗം മുഖ്യമായും ആശ്രയിച്ചുനില്‍ക്കുന്നത് വൈകാരികതലത്തെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ട് സഞ്ചാരികളെ വൈകാരികമായി പ്രചോദിപ്പിക്കുന്നതരം പരസ്യങ്ങള്‍ക്കാണ്, വസ്തുനിഷ്ഠവിവരണങ്ങളടങ്ങിയ പരസ്യങ്ങളെക്കാള്‍, കൂടുതല്‍ പ്രസക്തി എന്നദ്ദേഹം സമര്‍ഥിച്ചു.

ഇന്ന് ടൂറിസം രംഗത്ത് രണ്ട് പ്രവണതകളാണ് പൊതുവേ കാണപ്പെടുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ മുഖ്യ പ്രഭവകേന്ദ്രം അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പുമായതുകൊണ്ട് അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ മത്സരിക്കുന്ന രാഷ്ട്രങ്ങള്‍ ആ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരസ്യങ്ങള്‍ ധാരാളമായി ചെയ്യുന്നത്. വിനോദസഞ്ചാരരംഗത്ത് വികാസം കൈവരിച്ച രാജ്യങ്ങള്‍ അവിടങ്ങളിലെ ടൂറിസം വ്യാപാര സ്ഥാപനങ്ങളെയോ, റിസോര്‍ട്ടുകളെയോ, പ്രത്യേക സങ്കേതങ്ങളെയോ ആസ്പദമാക്കിയുള്ള പരസ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. വികസ്വരരാജ്യങ്ങളാകട്ടെ, രാജ്യത്തെ ഒറ്റ ഘടകമായി കണ്ടുകൊണ്ടുള്ള പരസ്യതന്ത്രങ്ങളാണ് പൊതുവേ സ്വീകരിച്ചുവരുന്നത്.

അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികള്‍, പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍, ദൃശ്യമാധ്യമത്തിലൂടെയുള്ള പരസ്യങ്ങള്‍, സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങള്‍, വ്യക്തിതലത്തില്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മുഖ്യമായും അഞ്ചുതരത്തിലാണ് ടൂറിസം രംഗം പരസ്യവേലകള്‍ നിര്‍വഹിക്കുന്നത്.

അച്ചടിച്ചു തയ്യാറാക്കിയ പരസ്യസാമഗ്രികളില്‍ പ്രധാനപ്പെട്ടവ ലീഫ്ലെറ്റുകള്‍, ബ്രോഷറുകള്‍, ഫോള്‍ഡറുകള്‍, പോസ്റ്ററുകള്‍ എന്നിവയാണ്.

പൊതുവായ വിവരങ്ങളേക്കാളുപരി ഒരു സവിശേഷ സന്ദര്‍ശനസ്ഥലത്തെപ്പറ്റിയോ സന്ദര്‍ശനപദ്ധതിയെപ്പറ്റിയോ ഉള്ള വിവരങ്ങള്‍ ഹ്രസ്വമായി നല്‍കുന്നവയാണ് ലീഫ്ലെറ്റുകള്‍. കുറേക്കൂടി ആകര്‍ഷകമായ ഫോള്‍ഡറുകളെ ടൂറിസം വിപണനരംഗത്തെ നിശ്ശബ്ദപ്രതിനിധി (silent representative) എന്നാണ് വിശേഷിപ്പിക്കാറുള്ളത്. വര്‍ണാഭമായ ചിത്രങ്ങള്‍ ഇവയിലുണ്ടാവും. കാഴ്ചയ്ക്കുള്ള ഭംഗി, പുറംചട്ടയുടെ ആകര്‍ഷണീയത ആവശ്യമായ വിവരങ്ങളുടെ കൃത്യമായ പ്രതിപാദനം, ലാളിത്യം, ഹ്രസ്വത എന്നിവയൊക്കെയാണ് ഫോള്‍ഡറുകളുടെ സവിശേഷതകള്‍.

വലുപ്പത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമാണ് ബ്രോഷറുകള്‍. അത് ടൂറിസ്റ്റ് 'ഗൈഡുബുക്കു'കളില്‍ നിന്നും ഭൂമിശാസ്ര്തവിവരണപുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. പരസ്യം ചെയ്യപ്പെടുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാനുള്ള വഴികള്‍, അവിടെനിന്ന് എളുപ്പം എത്തിച്ചേരാവുന്ന സമീപസ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അവിടത്തെ ഭൂമിശാസ്ത്രസവിശേഷതകള്‍, കാലാവസ്ഥ, ധനവിനിയോഗ രീതികള്‍, താമസസൌകര്യങ്ങള്‍, ഭക്ഷണരീതി, പ്രത്യേകനിയമങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, അവിടെനിന്നു വാങ്ങാവുന്ന സാധനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും അതിലുണ്ടായിരിക്കും. ആകര്‍ഷകമായ ചിത്രങ്ങളും ബ്രോഷറുകളെ മോടിപിടിപ്പിക്കുന്നു.

പോസ്റ്ററുകള്‍ മറ്റുള്ളവയെക്കാള്‍ എളുപ്പത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. മുഖ്യമായും ട്രാവല്‍ ഏജന്‍സികളിലും ഇതര ടൂറിസം സ്ഥാപനങ്ങളിലുമാണ് ഇവ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇത്തരം അകത്തുപയോഗിക്കാവുന്ന തരം പോസ്റ്ററുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളില്‍, വിശേഷിച്ചും സന്ദര്‍ശനസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ തരം വലിയ പോസ്റ്ററുകളും ബോര്‍ഡുകളും ഉപയോഗിച്ചുവരുന്നുണ്ട്.

പത്രങ്ങളിലൂടെയും ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെയുമുള്ള പരസ്യം കുറേക്കൂടി വ്യാപകമായ മേഖലയില്‍ എത്തുന്നുണ്ട്. ദൃശ്യമാധ്യമരംഗത്തെ ആദ്യകാലത്തെ പരസ്യങ്ങള്‍ സഞ്ചാരമാഹാത്മ്യങ്ങളുടെയും സ്ഥലപുരാണങ്ങളുടെയും ഡോക്യുമെന്ററികള്‍ വഴിയായിരുന്നു. അമേരിക്കയില്‍ അത്തരം ഹ്രസ്വ ചലച്ചിത്രങ്ങള്‍ 'ട്രാവലോഗു'കള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പരസ്യചിത്രങ്ങളുടെ വരവായി. ഇപ്പോള്‍ ചലച്ചിത്ര മാധ്യമത്തെക്കാളേറെ ടെലിവിഷന്‍ മാധ്യമത്തെയാണ് ദൃശ്യമാധ്യമ പരസ്യങ്ങള്‍ ആശ്രയിക്കുന്നത്. അതേസമയം, ചലച്ചിത്രരംഗം പരോക്ഷമായ ടൂറിസം പ്രചാരണം എക്കാലത്തും നടത്തുന്നുണ്ട്. മനോഹരമായ ഭൂഭാഗങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും ചിത്രീകരണസ്ഥലമാക്കിക്കൊണ്ടുള്ള കഥാചിത്രങ്ങളാണ് ടൂറിസത്തിന് അത്തരം പരോക്ഷപ്രചാരണം നല്‍കുന്നത്.

സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള പരസ്യങ്ങള്‍ ടൂറിസം രംഗത്ത് വിജയകരമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ചെറിയ പ്രദര്‍ശനസാമഗ്രികളും ലഘുചിത്രങ്ങളുമെല്ലാമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ സ്പോര്‍ട്സ് കടകളിലും, ഫാഷന്‍ സ്ഥാപനങ്ങളിലും, യാത്രാസഹായികള്‍ വില്‍ക്കുന്നയിടങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. അന്തര്‍ദേശീയ ടൂറിസം മേളകളിലൂടെ നടത്തുന്ന പരസ്യങ്ങളാണ് ഈ വിഭാഗത്തിലെ മറ്റൊരിനം. ഓരോ ടൂറിസ്റ്റ് ആഫീസും അതാതു ദേശത്തിന്റെ പരമ്പരാഗതമട്ടില്‍ ഒരുക്കിവയ്ക്കുന്നതുപോലും ഈ തരത്തിലുള്ള പരസ്യമായാണ് കണക്കാക്കപ്പെടുന്നത്.

പ്രാചീന റോമന്‍ ടൂറിസ്റ്റുകേന്ദ്രം

വിപണനോന്മുഖ കര്‍മങ്ങള്‍. ഒരു പ്രത്യേക ടൂറിസംരംഗത്തിന്റെ ഉപഭോക്താക്കളെയും ആ രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന തരം പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വിനോദസഞ്ചാരമേളകള്‍ സംഘടിപ്പിക്കുക അവയില്‍ പങ്കെടുക്കുക എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. മറ്റൊന്ന് വിവിധ രീതികളിലുള്ള പ്രത്യേക സന്ദര്‍ശന പാക്കേജുകള്‍ സംഘടിപ്പിക്കുക എന്നതാണ്. ഓരോരോ സ്ഥലങ്ങളില്‍ പ്രത്യേക ഉത്സവങ്ങള്‍ സംഘടിപ്പിക്കുകയാണ് ഒരു രീതി. അന്താരാഷ്ട്ര കായിക കലാമേളകള്‍ക്ക് ആതിഥ്യം വഹിക്കുകയാണ് മറ്റൊരു മാര്‍ഗം. പ്രത്യേക യാത്രാ-താമസ കിഴിവുകള്‍ നല്‍കുന്നതും വിപണോന്മുഖകര്‍മങ്ങളില്‍ ഉള്‍പ്പെടുന്നു. ചലച്ചിത്രോത്സവങ്ങള്‍, ഫാഷന്‍ ഷോകള്‍ എന്നിവയും ഈ രീതിയിലുള്ള പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക ഉത്സവങ്ങളെ അന്താരാഷ്ട്ര തലത്തില്‍ വിപണനം ചെയ്യുന്ന തരത്തിലും ഇവ പ്രത്യക്ഷപ്പെടാറുണ്ട്. കേരളത്തിലെ ഓണം വിനോദസഞ്ചാര വാരാഘോഷം ഇതിനൊരുദാഹരണമാണ്.

പബ്ലിക് റിലേഷന്‍സ്. പത്രങ്ങളിലും ആനുകാലികങ്ങളിലും വാര്‍ത്തകളും ചിത്രങ്ങളും വരുത്തുന്നതും ടൂറിസം ജേര്‍ണലുകളുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നതും ടൂറിസം പബ്ലിക് റിലേഷന്‍സിലെ മുഖ്യ ഘടകങ്ങളാണ്. അതാതു ടൂറിസം മേഖലകളില്‍ ഓരോ കാലാവസ്ഥയും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ചെലവില്ലാത്ത ഒരു മാര്‍ഗമാണ് ഇത്. ഒരു രാജ്യത്തെക്കുറിച്ചുള്ള മികച്ച അഭിപ്രായം അന്താരാഷ്ട്രതലത്തിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും വിനോദസഞ്ചാരമേഖലയിലെകൂടി പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം ആകുന്നു. സ്വതന്ത്രവും ഭയരഹിതവുമായ സഞ്ചാരം ഉറപ്പാക്കാന്‍ രാജ്യത്തിന്റെ സമാധാനപരമായ കാലാവസ്ഥ ആവശ്യമാണ്. വാര്‍ത്തകള്‍, ഫീച്ചറുകള്‍, പത്രക്കുറിപ്പുകള്‍, ചലച്ചിത്രങ്ങള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലാണ് 'ടൂറിസം പബ്ലിക് റിലേഷന്‍സ്' യാഥാര്‍ഥ്യമാകുന്നത്.

ട്രാവല്‍ ഏജന്‍സികള്‍

ഇന്നത്തെ രീതിയിലുള്ള ട്രാവല്‍ ഏജന്‍സികള്‍ ജെറ്റ് എയര്‍ ട്രാവലിന്റെ ആരംഭത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ടൂറിസത്തില്‍ ഇന്നവയുടെ ദൗത്യം വിനോദസഞ്ചാരികള്‍ക്ക് യാത്ര, താമസം തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ബുക്കുചെയ്യുക എന്നതാണ്. അന്താരാഷ്ട്ര ട്രാവല്‍ ഏജന്‍സികള്‍ മിക്കവയും ഏതെങ്കിലും ഹോട്ടല്‍ ശൃംഖലയുടെയോ വിമാനക്കമ്പനിയുടെയോ റെയില്‍വേകമ്പനിയുടെയോ കപ്പല്‍ക്കമ്പനിയുടെയോ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയോ പ്രതിനിധി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാകാലം നല്‍കുക, യാത്രയുടെ വിശദാംശങ്ങള്‍ നേരത്തേ തയ്യാറാക്കുക, ടിക്കറ്റുകള്‍ എടുത്തുകൊടുക്കുക, യാത്രയ്ക്കു വേണ്ടിവരുന്ന വിദേശ കറന്‍സി ലഭ്യമാക്കുക, സഞ്ചാരികള്‍ക്കും അവരുടെ കൈവശമുള്ള സാധനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിക്കൊടുക്കുക എന്നിവയെല്ലാം ട്രാവല്‍ ഏജന്‍സികള്‍ ചെയ്യുന്നു.

ഒട്ടേറെ ആസൂത്രണം ആവശ്യമുള്ള ഒന്നാണ് ട്രാവല്‍ ഏജന്‍സിയുടെ രൂപവത്ക്കരണം. ഇവയുടെ കര്‍മമേഖലയുടെ വലുപ്പം ഓരോ രാജ്യത്തിലും വ്യത്യസ്തമാണ്. വ്യാവസായിക-സാമ്പത്തികപുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടു മാത്രമേ യാത്രകള്‍ ആസൂത്രണം ചെയ്യാറുള്ളൂ എന്നതിനാല്‍ അവിടങ്ങളില്‍ വിപുലമായ ട്രാവല്‍ ഏജന്‍സികളാണ് നിലവിലുള്ളത്. വിപണന വിഭാഗം, ഗവേഷണ വിഭാഗം, ആസൂത്രണ വിഭാഗം, പരസ്യ വിഭാഗം, ധനകാര്യ വിഭാഗം തുടങ്ങിയ ഉപവകുപ്പുകളും ഇവയ്ക്കുണ്ടാവും. അന്തര്‍ദേശീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസ്സിയേഷന്റെ അംഗീകാരം നിര്‍ബന്ധമാണ്. ഇതിനുപുറമെ ഓരോ രാജ്യത്തും ട്രാവല്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മറ്റു സ്ഥാപനങ്ങളുമുണ്ട്. ഇന്ന് ഏറ്റവുമധികം ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്ക, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളിലാണ്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍

കഴിഞ്ഞ മൂന്നു ദശകങ്ങളില്‍ വിനോദസഞ്ചാര രംഗത്തുണ്ടായ ഗതിമാറ്റത്തിനും അത്ഭുതകരമായ വളര്‍ച്ചയ്ക്കും പ്രധാന കാരണം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സാന്നിധ്യമാണ്. ചരിത്രപരമായി ട്രാവല്‍ ഏജന്‍സികളുടെ വികസിതരൂപമാണ് 'ടൂര്‍ ഓപ്പറേറ്റര്‍മാര്‍' എന്നു പറയാം. ഒരു ചില്ലറ വില്പനക്കാരനും മൊത്തക്കച്ചവടക്കാരനും തമ്മിലുള്ള വ്യത്യാസമാണ് ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരും തമ്മിലുള്ളത്. ട്രാവല്‍ ഏജന്‍സികള്‍ ഏജന്റുകള്‍ മാത്രമായിരിക്കുമ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം പാക്കേജുകളുടെ സംവിധായകര്‍/സംഘാടകര്‍ കൂടിയാണ്. അവ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ആ പദ്ധതികള്‍ മൊത്തമായി വിറ്റഴിക്കുകയും ചെയ്യുന്നു. അതില്‍ യാത്രയും താമസവും വിനോദവും എല്ലാം ഉള്‍പ്പെടും. മറ്റൊരു പ്രത്യേകത, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്കായല്ല (free individual traveller-FIT) സംഘമായി സഞ്ചരിക്കുന്നവര്‍ക്കായാണ് (inclusive tourist-IT) യാത്രാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സംഘമായി സഞ്ചരിക്കുക എന്നതുകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത് പരസ്പരം പരിചയമുള്ളവര്‍ കൂടിയാലോചിച്ചു നടത്തുന്ന യാത്രയെ അല്ല. ഇവിടെ സംഘാംഗങ്ങള്‍ക്കു തമ്മില്‍ ഒന്നിച്ചു സഞ്ചരിക്കുന്നു എന്ന ബന്ധമേയുള്ളൂ. ഇവരുടെ യാത്രാപരിപാടി വിശദമായിത്തന്നെ മുന്‍കൂട്ടി ടൂര്‍ ഓപ്പറേറ്റര്‍ നിശ്ചയിച്ചതാവും. അവര്‍ അതിന് ഒരു വില നിശ്ചയിച്ചശേഷം അത് പലര്‍ക്കും വില്‍ക്കുകയും തങ്ങളുടെ മേല്‍നോട്ടത്തില്‍ മുന്‍നിശ്ചയപ്രകാരം യാത്ര സംഘടിപ്പിക്കുകയും ചെയ്യും. ഇത്തരം യാത്രാപരിപാടികളെ പാക്കേജ് ഹോളിഡേ (package holiday), അല്ലെങ്കില്‍ പാക്കേജ് ടൂര്‍ (package tour) എന്നാണു വിളിക്കുക. 1960-കളിലാണ് ഇത് നിലവില്‍ വന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ളതിനെക്കാളും കുറഞ്ഞ ചെലവില്‍ താമസമടക്കമുള്ള യാത്രാസൌകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു എന്നതാണ്.

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന യാത്രാപരിപാടികളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗ്രൂപ്പ് ഇന്‍ക്ലൂസിവ് ടൂര്‍ (group inclusive tour) എന്നറിയപ്പെടുന്ന സംഘയാത്രകള്‍. പതിനഞ്ചോ അതിലധികമോ ആളുകളാണ് ഓരോ സംഘത്തിലുമുണ്ടാവുക. ഇത്തരം യാത്രകള്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്റെ ഉപാധികള്‍ക്കു വിധേയമായിട്ടായിരിക്കും നടത്തപ്പെടുക. ഗ്രൂപ്പ് ഇന്‍ക്ലൂസിവ് ടൂറില്‍, ടൂര്‍ ഓപ്പറേറ്ററുടെ പ്രതിനിധിയും വിനോദസഞ്ചാരികളോടൊപ്പം യാത്ര ചെയ്യുന്നുണ്ടാവും. എന്നാല്‍ അതില്ലാത്ത തരം പാക്കേജു ടൂറുകളും ഉണ്ട്. അവ 'ഫോറിന്‍ ഇന്‍ക്ലൂസിവ് ടൂര്‍' (foreign inclusive tour) എന്നാണറിയപ്പെടുന്നത്.

ഉപഭോക്താവിന് ഏറ്റവും ചുരുങ്ങിയ ചെലവിലുള്ള ഒരു വിനോദയാത്രാപരിപാടി തയ്യാറാക്കിക്കൊടുക്കുകയാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ദൗത്യം. അവര്‍ രണ്ടു രീതിയിലാണ് ഇത്തരം പാക്കേജുകളെ ലാഭകരമായ ടൂറിസം ഉത്പന്നങ്ങളാക്കിത്തീര്‍ക്കുന്നത്. മൊത്തവിലയ്ക്ക് യാത്രാ ടിക്കറ്റുകളും ഹോട്ടല്‍മുറികളും ലഭ്യമാക്കുകയാണ് ഒരു രീതി. അതിലൂടെ ലഭിക്കുന്ന കിഴിവ് ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കുമായി വീതിച്ചുനല്‍കും. ഒരു പാക്കേജില്‍ ഒട്ടനവധി ഇനങ്ങള്‍ സന്നിവേശിപ്പിക്കുകയാണ് അടുത്ത മാര്‍ഗം. അവ ഒറ്റയൊറ്റയായി ചെയ്യുമ്പോള്‍ ഉപഭോക്താവിന് മുടക്കേണ്ടിവരുന്ന തുകയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുകൊടുക്കാന്‍ ഓപ്പറേറ്റര്‍മാര്‍ക്കു കഴിയും. മറ്റൊന്ന് ഷെഡ്യൂള്‍ വിമാനങ്ങള്‍ക്കുപകരം ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുക എന്നതാണ്. സാധാരണ യാത്രാവിമാനത്തെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായ ഉല്ലാസയാത്ര (excursion), കണ്ടക്ടഡ് ടൂര്‍, ഗൈഡ് ടൂര്‍ തുടങ്ങിയ ഹ്രസ്വദൂര-ഹ്രസ്വകാല വിനോദസഞ്ചാരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനം പ്രയോജനപ്പെടാറുണ്ട്. സ്കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, ഹ്രസ്വദൂര തീര്‍ഥാടകര്‍ ഇവരെയും ഈയിനം വിനോദസഞ്ചാരം നടത്തുന്നവരില്‍പ്പെടുത്താം. ഇത്തരം ടൂറിസം കാലം ചെല്ലുന്തോറും കൂടിക്കൂടിവരുകയാണ്.

വിമാനക്കമ്പനികള്‍, ഹോട്ടലുകള്‍, സന്ദര്‍ശനസ്ഥലത്തെ വിനോദവ്യവസായമേഖല എന്നിവയുടെ കച്ചവടതാത്പര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും ടൂര്‍ ഓപ്പറേറ്റര്‍മാരാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ഇന്ന് വിമാനക്കമ്പനി-ടൂര്‍ ഓപ്പറേറ്റര്‍-ഹോട്ടല്‍ ശൃംഖല എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ആണെന്നു പറയാം. ഇവയില്‍ പലതിന്റെയും ഉടമസ്ഥത ഒരു സംഘത്തിനാവും. ഉദാഹരണത്തിന് ബ്രിട്ടനിലെ ഏറ്റവും വലിയ ടൂര്‍ ഓപ്പറേറ്ററായ 'തോംസണ്‍ ഹോളിഡേയ്സ്' നിയന്ത്രിക്കുന്നത് ബ്രിട്ടാനിയ എയര്‍വേയ്സ്' ആണ്. 'ടി.ഡബ്ള്യൂ.എ' എന്ന വിമാനക്കമ്പനിയാണ് ഹില്‍ട്ടന്‍ ഹോട്ടല്‍ ശൃംഖല നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും പാക്കേജ് ടൂറിന്റെയും വരവോടെ ലോകവിനോദസഞ്ചാര വിപണി വന്‍കിട വിമാനക്കമ്പനികളുടെയും ഹോട്ടല്‍ ശൃംഖലയുടെയും നിയന്ത്രണത്തിലായി. അവ ഏറെയും ബഹുരാഷ്ട്രക്കമ്പനികളാണ് എന്നതിനാലാണ് ആധുനിക ടൂറിസം മൂന്നാം ലോകരാജ്യങ്ങളില്‍ വന്‍ എതിര്‍പ്പുകളെ നേരിടുന്നത്. ഇന്ന് ഒരു രാജ്യത്തിനോ പ്രദേശത്തിനോ അന്താരാഷ്ട്ര വിനോദസഞ്ചാരരംഗത്ത് എന്തെങ്കിലും ചലനമുണ്ടാക്കണമെങ്കില്‍ ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായം കൂടിയേ കഴിയൂ.

ഗതാഗതസൗകര്യം

ടൂറിസത്തിന്റെ വികസനം ഗതാഗതസൗകര്യങ്ങളുടെ വികാസത്തിനു സമാന്തരമായിട്ടാണ് സംഭവിച്ചിട്ടുള്ളത്.

യാത്രാസൗകര്യങ്ങളുടെ മേഖലയില്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുണ്ടായ ഒരു മുഖ്യ സംഭവം 1963-ല്‍ ഐക്യരാഷ്ട്രസഭ കൈക്കൊണ്ട ഉദാരമായ തീരുമാനമാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (IUOTO) താത്പര്യപ്രകാരം നടന്ന പ്രസ്തുതയോഗം വിനോദസഞ്ചാരികള്‍ക്ക് സുഗമമായി ഏതൊരു രാജ്യവും സന്ദര്‍ശിക്കുന്നതിനുവേണ്ട നിയമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ രാജ്യാതിര്‍ത്തികള്‍ ക്രമേണ ഇല്ലാതാകണമെന്നും വാദിച്ചു. അന്തര്‍ദേശീയ ടൂറിസം വര്‍ഷമായ 1967-ല്‍ ഈ തീരുമാനത്തിന് വ്യാപകമായ പിന്തുണ ലോകരാഷ്ട്രങ്ങളില്‍ നിന്നുണ്ടായി. ആ വര്‍ഷം മിക്ക രാജ്യങ്ങളും വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശന നിയന്ത്രണങ്ങളില്‍ പലതും എടുത്തുകളഞ്ഞു. അതോടൊപ്പം പ്രവേശന വ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തു. 1975-ല്‍ നിലവില്‍ വന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 'ഫെസിലിറ്റേഷന്‍ കമ്മിറ്റി'യുടെ 1981-ല്‍ മാഡ്രിഡില്‍ ചേര്‍ന്ന പ്രഥമയോഗം 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ'ന്റെ നിര്‍ദേശങ്ങള്‍ ആവുന്നത്ര നടപ്പിലാക്കുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിച്ചു.

ഇരുപതാം ശ.-ത്തില്‍ വിനോദസഞ്ചാരരംഗത്തെ വളര്‍ത്തിയ ഗതാഗതവികസനം ആധുനിക റോഡുകളുടെ നിര്‍മാണമാണ്. ജര്‍മനിയാണ് ആദ്യം ഈ രംഗത്ത് മുന്നേറ്റം നടത്തിയത്. ഹൈവേകള്‍, എക്സ്പ്രസ്സ് വേകള്‍, സൂപ്പര്‍ ഹൈവേകള്‍ എന്നിങ്ങനെ അമേരിക്കയിലുണ്ടായ റോഡുവിപ്ളവം അവിടത്തെ ടൂറിസത്തെ മാത്രമല്ല അന്തര്‍ദേശീയ ടൂറിസത്തെത്തന്നെ നിര്‍ണായകമായി സ്വാധീനിച്ചു. ഈ രംഗത്തെ ഏറ്റവും പുതിയ പരിവര്‍ത്തനങ്ങളാണ് 6,956 കി.മീ. ദൂരമുള്ള ദ്-ട്രാന്‍സ് ആഫ്രിക്കന്‍ ഹൈവേ, 4771 കി.മീ. ദൂരമുള്ള ദ് ട്രാന്‍സ്-വെസ്റ്റ് ആഫ്രിക്കന്‍ ഹൈവേ, 9,000 കി.മീ ദൈര്‍ഘ്യമുള്ള ദ് ട്രാന്‍സ്-ഈസ്റ്റ് ആഫ്രിക്കന്‍ ഹൈവേ, ദ് ട്രാന്‍സ് യൂറോപ്പ്-നോര്‍ത്ത്-സൌത്ത് മോട്ടോര്‍വേ, 23,000 കി.മീ. ദൈര്‍ഘ്യമുള്ള ദ് പാന്‍ അമേരിക്കന്‍ ഹൈവേ എന്നിവയുടെ നിര്‍മാണം മൂലം സംഭവിച്ചത്. ഇന്ത്യന്‍ ടൂറിസത്തിന് പ്രത്യാശ നല്‍കുന്ന ഒന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദി ഏഷ്യന്‍ ഹൈവേ പ്രോജക്ട്'. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, കംബോഡിയ, ഇറാന്‍, ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാന്‍, സിങ്കപ്പൂര്‍, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ 15 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 66,000 കി.മീ. ദൈര്‍ഘ്യമുള്ള സ്വപ്നവീഥിയാണത്.

താമസസൗകര്യം

ടൂറിസം വികസനത്തിന് അനിവാര്യമായതും എന്നാല്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ് ഇതിലേക്കുവേണ്ടിയുള്ള ഹോട്ടല്‍ ശൃംഖലയുടെ നിര്‍മാണം. വിനോദസഞ്ചാരത്തിന്റെ പേരില്‍ അതാതിടങ്ങളിലെ പരിസ്ഥിതിക്കും സംസ്കാരത്തിനും ഇണങ്ങാത്ത മട്ടില്‍ കോണ്‍ക്രീറ്റുകാടുകള്‍ ഉയര്‍ത്തുന്നത് ഏറെ പ്രതിഷേധവും എതിര്‍പ്പും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പക്ഷേ, അതിഥിയുടെ ആവശ്യങ്ങള്‍ക്കും ആതിഥേയരാജ്യത്തിന്റെ മര്യാദകള്‍ക്കും പാരമ്പര്യത്തിനും ഇണങ്ങുന്ന തരത്തിലുള്ള താമസസൌകര്യങ്ങള്‍ ഈ വ്യവസായത്തിന്റെ വികസനത്തിന് അനുപേക്ഷണീയം തന്നെയാണുതാനും.

അതിഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക ഗ്രീക്കുകാര്‍ക്ക് ഒരാചാരം തന്നെയായിരുന്നു. സന്ദര്‍ശകര്‍ക്കായുള്ള എല്ലാതരം സൌകര്യങ്ങളെയും സൂചിപ്പിക്കുന്ന 'സീനിയ' എന്ന പദം ചേര്‍ത്താണ് സ്പാര്‍ട്ടയിലെ ദേവത പോലും അറിയപ്പെട്ടിരുന്നത് - സീനിയ അഥീന. പക്ഷേ, ഈ സങ്കല്പം സാക്ഷാത്ക്കരിക്കാനായി സന്ദര്‍ശകര്‍ക്കായുള്ള വസതികളൊന്നും അവര്‍ നിര്‍മിച്ചില്ല. അക്കാലത്തെ സന്ദര്‍ശകരെ-സമൂഹത്തിലെ മാന്യന്മാര്‍ ആദരപൂര്‍വം സ്വീകരിച്ച് കൂടെത്താമസിപ്പിക്കുകയായിരുന്നു പതിവ്.

ബി.സി.നാലാം ശ.-ത്തിലാണ് അപരിചിതരായ സന്ദര്‍ശകര്‍ക്കായുള്ള പ്രഥമ താത്ക്കാലിക വസതി അവിടെ സ്ഥാപിതമായത്. അത് 'ലിയോനിഡിയോ' എന്നപേരിലറിയപ്പെട്ടിരുന്നു. പിന്നീട് 'സത്ര'ങ്ങള്‍ നിലവില്‍വന്നു. റോമാസാമ്രാജ്യത്തിന്റെ പ്രഭാവകാലത്ത് നിരവധി സത്രങ്ങള്‍ നിലവിലുണ്ടായിരുന്നു. അവിടെ താമസസൗകര്യത്തോടൊപ്പം ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. കുതിരവണ്ടിയിലുള്ള യാത്ര വ്യാപകമായതോടെയാണ് 'കുതിരലായങ്ങള്‍'ക്കരികെ താത്ക്കാലിക താമസസൗകര്യങ്ങളുണ്ടായത്. പില്ക്കാലത്ത് ഇത് പണം സ്വീകരിച്ചു മാത്രം നല്‍കുന്ന സേവനമായി മാറുകയും ചെയ്തു.

15-ാം ശ.-ത്തോടെ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും സത്രങ്ങള്‍ വ്യാപകമായി. 30 മുറികള്‍ വരെയുള്ള സത്രങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു.

കപ്പലിനുള്ളിലെ ഭോജനശാല

അമേരിക്കയില്‍ 1634 മുതല്‍ മറ്റൊരു തരം അതിഥി മന്ദിരങ്ങള്‍ നിലവില്‍ വന്നു. 'ടാവേണ്‍' എന്നാണ് അവ അറിയപ്പെട്ടിരുന്നത്. സാമുവല്‍ കോള്‍സ് ആണ് അതിന്റെ സ്ഥാപകന്‍. 1780-ല്‍ 'ടാവേണു'കള്‍ അമേരിക്കന്‍ ജനതയുടെ പ്രിയപ്പെട്ട വിശ്രമ-സന്ദര്‍ശനതാവളങ്ങളായി മാറി.

അതിഥികള്‍ക്കായി താമസസൌകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ദത്തശ്രദ്ധരായിരുന്നു. വിഹാരങ്ങള്‍, സത്രങ്ങള്‍, ധര്‍മശാലകള്‍, സരായ്കള്‍, മുസാഫിര്‍ ഖാനാകള്‍ തുടങ്ങി സന്ദര്‍ശകര്‍ക്കായുള്ള നിരവധി താമസസൗകര്യങ്ങള്‍ ഇവിടെ പണ്ടുമുതല്‍ ഉണ്ടായിരുന്നു.

14-ാം ശ.-ത്തിലാണ് 'ഹോട്ടലുകളു'ടെ തുടക്കം. ഇവയുടെ പ്രാഗ്രൂപം എന്നു വിശേഷിപ്പിക്കപ്പെടുന്നത് 1312-ല്‍ പാരീസില്‍ സ്ഥാപിതമായ അതിഥി മന്ദിരമാണ്. വൈകാതെ ഫ്രാന്‍സിലും ഹോളണ്ടിലും ഇറ്റലിയിലും ജര്‍മനിയിലും അത്തരം സ്ഥാപനങ്ങള്‍ നിലവില്‍വന്നു. ആധുനിക ഹോട്ടലുകളുടെ ആദ്യമാതൃക 1774-ല്‍ ലണ്ടനില്‍ ഡേവിഡ് ലോ സ്ഥാപിച്ച ഹോട്ടലാണ്. എങ്കിലും 1820-ല്‍ മാത്രമാണ് 'ഹോട്ടല്‍' എന്ന പദം നിലവില്‍ വന്നത്. ആദ്യകാലത്ത് ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരങ്ങളായിത്തീര്‍ന്ന ചില ഹോട്ടലുകളാണ് ഫ്രാന്‍സിലെ 'വിച്ചി'യും ഒവിയനും. മോണ്ടികാറ്റീന്‍ (ഇറ്റലി), ബാഡന്‍-ബാസന്‍ (ജര്‍മനി) എന്നിവയാണ് മറ്റു മുഖ്യ ആദ്യകാല ഹോട്ടലുകള്‍. വിനോദസഞ്ചാരത്തെ ഹോട്ടലുകളുമായി ശാസ്ര്തീയമായി കൂട്ടി ഇണക്കിയത് 1860-ല്‍ തോമസ് കുക്ക് ആണ്.

20-ാം ശ.-ത്തില്‍ ഹോട്ടലുകളുടെ സങ്കല്പം ആകെ മാറി. ഇന്റര്‍നാഷണല്‍ ഹോട്ടലുകള്‍, കമേഴ്സ്യല്‍ ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ ഹോട്ടലുകള്‍, റിസോര്‍ട്ട് ഹോട്ടലുകള്‍, ഫ്ളോട്ടിങ് ഹോട്ടലുകള്‍, പാലസ് ഹോട്ടലുകള്‍, കാപ്സ്യൂള്‍ ഹോട്ടലുകള്‍ എന്നിങ്ങനെ അവ കൂടുതല്‍ പ്രത്യേകതകള്‍ ഉള്ളവയായിത്തീര്‍ന്നു.

ചില പ്രമുഖ ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍

ഇതേ കാലയളവില്‍ത്തന്നെ പല അനുബന്ധ താമസസൌകര്യങ്ങളും നിലവില്‍വന്നു. മോട്ടലുകള്‍, യൂത്ത് ഹോസ്റ്റലുകള്‍, ക്യാമ്പുകള്‍, ടൂറിസ്റ്റ് ഹോളിഡേ വില്ലേജുകള്‍ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. റോഡിലൂടെ മോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ ഉദ്ദേശിച്ചുള്ള വഴിയോരഹോട്ടലുകളാണ് 'മോട്ടലുകള്‍'. അമേരിക്കയിലാണ് ഇവ ആദ്യം നിലവില്‍ വന്നത്. പാര്‍ക്കിങ് ഗ്യാരേജ് സൗകര്യങ്ങള്‍ അവയുടെ പ്രത്യേകതയാണ്. ഹോട്ടലുകള്‍ക്കുള്ളതുപോലുള്ള റാങ്കിങ് സമ്പ്രദായം അമേരിക്കയില്‍ മോട്ടലുകള്‍ക്കുണ്ട്. നോര്‍വ്വേ, ഫ്രാന്‍സ്, അയര്‍ലാന്റ്, തുര്‍ക്കി എന്നിവിടങ്ങളില്‍ മോട്ടലുകളില്‍ പെട്രോള്‍ പമ്പുകളുമാവാം എന്ന നിയമം നിലവിലുണ്ട്. ഫ്രാന്‍സിലെ മോട്ടലുകള്‍ക്ക് മൂന്ന് സ്റ്റാര്‍ പദവികള്‍ നല്‍കിവരുന്നു.

യൂത്ത് ഹോസ്റ്റലുകള്‍ ജര്‍മനിയിലാണ് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും യാത്രയ്ക്കിടയില്‍ താമസിക്കുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഇവ 1900-ല്‍ അവിടെ നിലവില്‍ വന്നു. ഇന്ന് ലോകമെങ്ങുമുണ്ട് യൂത്ത് ഹോസ്റ്റലുകള്‍. പലയിടങ്ങളിലും സന്നദ്ധസംഘടനകളാണ് ഇവ നടത്തുന്നത്. യൂത്ത് ഹോസ്റ്റലുകളുടെ മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഒരു അന്തര്‍ദേശീയ സംഘടനയാണ് 'ദി ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍'.

തുറസ്സായ വിശ്രമസങ്കേതങ്ങളാണ് ക്യാമ്പുകള്‍. ടൂറിസ്റ്റ് വില്ലേജുകള്‍ ഒരു പ്രത്യേകസ്ഥലത്തെത്തുന്നവര്‍ക്കെല്ലാമായുള്ള കേന്ദ്രീകൃത വിശ്രമസങ്കേതമാണ്. മിക്കവാറും തീരദേശഗ്രാമങ്ങളിലാവും ഇവ. കലാപ്രകടനങ്ങള്‍ക്കും കായികകലകള്‍ക്കുമുള്ള സൗകര്യങ്ങള്‍ നല്‍കുക, കുതിരസവാരിക്കും ബോട്ടിങ്ങിനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കുക എന്നിവയൊക്കെയാണ് വിശ്രമത്തിനും ഭക്ഷണത്തിനുമൊപ്പം ഇവ നല്‍കുന്ന സേവനങ്ങള്‍.

ഹോട്ടല്‍ മേഖലയുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതില്‍ 1946-ല്‍ ലണ്ടനില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ അസ്സോസിയേഷന്‍ (IHA) നല്‍കുന്ന സേവനം മികച്ചതാണ്.

ആദ്യകാലത്ത് ടൂറിസം സ്റ്റാര്‍ ഹോട്ടലുകളെ മാത്രം ആശ്രയിച്ചിരുന്നുവെങ്കില്‍ ഇന്നത് അതാതു സ്ഥലങ്ങള്‍ക്കിണങ്ങിയ റിസോര്‍ട്ടുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തുകാണുന്നത്. ഇത് ആതിഥേയ രാഷ്ട്രങ്ങളിലെ പരമ്പരാഗത വാസ്തുവിദ്യയുടെ പുനരുജ്ജീവനത്തിന് വഴിതുറന്നു. ഇന്ത്യയിലും കേരളത്തിലും ഇതിനു മാതൃകകള്‍ നിരവധിയാണ്.

ട്രാവല്‍ - ട്രെയ്ഡ് ഫെയറുകള്‍

ട്രാവല്‍ ട്രെയ്ഡ് ഫെയറുകളും വാണിജ്യ പ്രദര്‍ശനങ്ങളും അനുബന്ധ മേളകളും വിനോദസഞ്ചാര വികസനത്തെ ത്വരിതപ്പെടുത്തുന്നു. ഒരു രാജ്യം അന്തര്‍ദേശീയ സഞ്ചാരവ്യാപാരമേളയില്‍ പങ്കെടുക്കുമ്പോള്‍ അതിനു മറ്റു രാജ്യങ്ങളിലെ വാണിജ്യോത്പന്നങ്ങളേയും സമകാലിക വിപണനതന്ത്രങ്ങളേയും അടുത്തറിയുവാന്‍ കഴിയുന്നു. ഒരേ കുടക്കീഴില്‍ നിന്നുതന്നെ വിഭിന്നരാജ്യങ്ങളുടെ സാങ്കേതിക പുരോഗതിയെക്കുറിച്ചറിയുവാനും അവയുമായി ആശയ വിനിമയം നടത്തുവാനുംകൂടി അതു സഹായകമാകുന്നു. പുത്തന്‍ ഉപഭോക്തൃശീലങ്ങളെക്കുറിച്ച് അറിവ് നേടാനും ഇവ സഹായിക്കുന്നുണ്ട്.

ടൂറിസം മേഖലയുമായി നേരിട്ടു ബന്ധപ്പെടുന്ന രീതിയില്‍ ട്രാവല്‍ ട്രെയ്ഡ് ഫെയറുകളും മറ്റും വളര്‍ന്നത് 1950-കള്‍ക്കുശേഷമാണ്. ഇത്തരം മേളകളില്‍ ടൂറിസം വ്യവസായമേഖല പങ്കെടുത്തുപോരുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, 'പബ്ലിക് ഫെയറുകള്‍' എന്ന നിലയില്‍. അതിലൂടെ ട്രാവല്‍ ഏജന്റുമാര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടല്‍ നടത്തിപ്പുകാര്‍, ദേശീയ ടൂറിസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും പരസ്പരസഹകരണത്തിന്റെ തലം ഉണ്ടാക്കിയെടുക്കുകയുമാണ് ചെയ്യുന്നത്. ട്രേഡ് ഫെയറുകള്‍ എന്നറിയപ്പെടുന്ന അടുത്ത മാതൃകയില്‍ സവിശേഷമായും പങ്കാളിയുടെ നിക്ഷിപ്ത വാണിജ്യതാത്പര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുക.

പടിഞ്ഞാറന്‍ ബര്‍ലിനിലാണ് പ്രഥമ ട്രാവല്‍ ട്രേഡ് ഫെയര്‍ നടന്നത് - 1967-ല്‍. 'ഇന്റര്‍നാഷണല്‍ ടൂറിസ്മസ് ബോര്‍ഡ്' എന്നാണ് ആ മേള അറിയപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് അവ ഒരു പതിവായിത്തീര്‍ന്നു. ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുടമകള്‍, എയര്‍ലൈന്‍ കമ്പനികള്‍, കപ്പല്‍ കമ്പനികള്‍, വിവിധ രാഷ്ട്രങ്ങളിലെ വിനോദസഞ്ചാര സംഘടനകള്‍ എന്നിവയോടൊപ്പം ട്രാവല്‍ മീഡിയയുടെ പതിവുസംഗമകേന്ദ്രങ്ങളായി ഇന്ന് അവ മാറിയിരിക്കുന്നു.

മികച്ച അന്തര്‍ദേശീയ ട്രാവല്‍ ട്രേഡ് മേളകളില്‍ ചിലത് ഇവയാണ്: വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് (WTM), ലണ്ടന്‍; ഇന്റര്‍ നാഷണല്‍ ടൂറിസ്മസ് ബോര്‍ഡ് (ITB), ബെര്‍ലിന്‍; ഇന്റര്‍നാഷണല്‍ ബ്രസ്സല്‍സ് ട്രാവല്‍ ഫെയര്‍ (BTF), ബ്രസ്സല്‍സ്; സലോണ്‍ മോന്‍ഡിയല്‍ ദ ടൂറിസം വോയേജസ് (SMTV), പാരീസ്; ഫെറിയ ഇന്റര്‍നാഷണല്‍ ടൂറിസ്മോ (FITUR), മാഡ്രിഡ്; ടൂറിസം ട്രെയ്ഡ് ഫെയര്‍ (TTW), മോണ്‍ട്രിയാക്സ് (സ്വിറ്റ്സര്‍ലാന്‍ഡ്); ഇന്റര്‍നാഷണല്‍ ടൂറിസം എക്സ്ചേഞ്ച് (BIT), മിലാന്‍; സ്വീഡിഷ് ഇന്റര്‍നാഷണല്‍ ടൂറിസം ആന്‍ഡ് ട്രാവല്‍ ഫെയര്‍ (TUR), ഗോതെന്‍ബെര്‍ഗ് (സ്വീഡന്‍); ഡച്ച് ട്രാവല്‍ ട്രെയ്ഡ് എക്സിബിഷന്‍ (TOUR), ആംസ്ട്രര്‍ഡാം (ഹോളണ്ട്).

ഇവയില്‍ ഏറ്റവും പ്രധാനം ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ആണ്. 1980-ല്‍ ആരംഭിച്ച ഈ വ്യാപാരമേള എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് നടക്കുന്നത്. ഇവയില്‍ നിന്നെല്ലാം ഏറെ പ്രത്യേകതകളുള്ള ഒന്നാണ് പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ (PATA) നടത്താറുള്ള 'പാറ്റ (PATA) ട്രാവല്‍ മാര്‍ട്ട്'.

ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍

ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രസ്തുത വ്യവസായരംഗത്തെ വാര്‍ത്തകളും നൂതനപ്രവണതകളും എത്തിച്ചുകൊടുക്കുന്നതില്‍ പത്രങ്ങള്‍, മാസികകള്‍, ത്രൈമാസികജേണലുകള്‍ തുടങ്ങിയ ട്രാവല്‍-ട്രേഡ് പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പൊതുവേ ഈ പ്രസിദ്ധീകരണങ്ങളെല്ലാം വാര്‍ത്തകള്‍ക്കുതന്നെയാണ് മുന്‍തൂക്കം കൊടുക്കുന്നത്. അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ട്രാവല്‍ വീക്കിലി, ഇംഗ്ളണ്ടില്‍ നിന്ന് ഏഷ്യയില്‍ നിന്നും ഇടവിട്ടിടവിട്ട് പ്രസിദ്ധീകരിക്കുന്ന 'ടി.ടി.ജി.', ന്യൂസിലാണ്ടില്‍ നിന്നുള്ള 'ട്രാവല്‍ ന്യൂസ്' എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. പൊതുവായ വാര്‍ത്തകളാണ് ഇവ ഉള്ളടക്കമാക്കുന്നതെങ്കില്‍ മറ്റു ചിലത് പ്രത്യേക വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നവയാണ്. ഇവയ്ക്കു പുറമേയുള്ള ചില അന്താരാഷ്ട്രപ്രസിദ്ധീകരണങ്ങളാണ്. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പസിഫിക് ട്രാവല്‍ ന്യയൂസുംട്രാവല്‍ ട്രേഡ് ഏഷ്യയും.

ടൂര്‍ ഓപ്പറേറ്റര്‍മാരെ നൂതന പാക്കേജുകള്‍ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് മറ്റൊരു വിഭാഗം. ഇന്‍സന്റീവ് ട്രാവല്‍, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് കണ്‍വെന്‍ഷന്‍, ട്രാവല്‍ മാനേജ്മെന്റ് ന്യൂസ്ലെറ്റര്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഡയറക്ടറികളാണ് മറ്റൊരു വിഭാഗം. പസിഫിക് ഹോട്ടല്‍ ഡയറക്ടറി, ഐ.എച്ച്.എ. ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഗൈഡ്, വേള്‍ഡ് ഡയറക്ടറി ഒഫ് ട്രാവല്‍ ഏജന്റ എന്നിവയാണ് പ്രധാന അന്തര്‍ദേശീയ ഡയറക്ടറികള്‍.

ഇവയ്ക്കുപുറമേ ഇപ്പോള്‍ നിലവിലുള്ള മറ്റു പ്രധാനപ്പെട്ട ട്രാവല്‍ ട്രേഡ് പ്രസിദ്ധീകരണങ്ങള്‍ ഇവയാണ്: ഏഷ്യാ ട്രാവല്‍ ട്രെയ്ഡ്, ബ്രിട്ടീഷ് ട്രാവല്‍ ന്യൂസ്, കാനഡ ടൂറിസം ന്യൂസ്, ഡിസ്കവര്‍ ഇന്‍ഡ്യ, ഫാര്‍ ഈസ്റ്റ് ട്രാവലര്‍, ഇന്റര്‍നാഷണല്‍ ടൂറിസ്റ്റ് ക്വാര്‍ട്ടേര്‍ലി, ജേണല്‍ ഒഫ് ലെഷര്‍ റിസര്‍ച്ച്, ലെഷര്‍ വേയ്സ്, പസിഫിക് ട്രാവല്‍ ന്യൂസ്, സിംഗപ്പൂര്‍ ട്രാവല്‍ ന്യൂസ്, ട്രാവല്‍ റിവ്യൂ, ട്രാവല്‍ ജേണല്‍ ഇന്റര്‍നാഷണല്‍, ട്രാവല്‍ ട്രെഡ് ഗസറ്റ് വേള്‍ഡ് ട്രാവല്‍.

ഇന്ത്യയില്‍ നിന്ന് ഒട്ടനവധി ട്രാവല്‍-ട്രെയ്ഡ് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ എയര്‍ ഒബ്സര്‍വര്‍, ഡസ്റ്റിനേഷന്‍ ഇന്ത്യ, ഇന്‍ഡ്യന്‍ ഹോട്ടല്‍ കീപ്പര്‍ ആന്‍ഡ് ട്രാവലര്‍, ഇന്‍ഡ്യന്‍ ഹോട്ട്ലിയര്‍ ആന്‍ഡ് കാറ്ററെര്‍, ഇന്‍ഡ്യന്‍ മാഗസിന്‍, ഇന്‍ഡ്യന്‍ ടൂറിസ്റ്റ് ട്രെയ്ഡ് ജേണല്‍, ഇന്‍ഡ്യന്‍ ട്രാവല്‍ ഗൈഡ്, മാജിക് കാര്‍പെറ്റ്, നമസ്കാര്‍, നമസ് തെ, ദ് താജ്, ട്രാവല്‍ ന്യൂസ്, ടി.സി.ഐ. ന്യൂസ്, ടൂറിസം ആന്‍ഡ് വൈല്‍ഡ് ലൈഫ്, യൂത്ത് ഹോഡ്റ്റെല്ലെര്‍ എന്നിവയാണ്.

ഇത്തരം പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും പുറമേ ഒട്ടനവധി മാര്‍ഗദര്‍ശകഗ്രന്ഥങ്ങളും (tourist guide books) ഈ വിഭാഗത്തിലുള്‍പ്പെടുന്നുണ്ട്. ഇന്‍ഡ്യ-എ ടൂറിസ്റ്റ്സ് പാരഡൈസ്, ഇന്‍ഡ്യ-ഹാന്‍ഡ്ബുക്ക് ഒഫ് ട്രാവല്‍, ഹാന്‍ഡ് ബുക്ക് ഒഫ് ഇന്‍ഡ്യ, ലുക്ക് ഇന്‍ഡ്യ-എ ടൂറിസ്റ്റ് ഗൈഡ് തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള അത്തരം ഗ്രന്ഥങ്ങളാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച ഇത്തരം പ്രസിദ്ധീകരണങ്ങളുടെ സാധ്യതയ്ക്ക് അല്പം മങ്ങലേല്പിച്ചിട്ടുണ്ട്. അവയുടെ സ്ഥാനം ഇന്ന് വെബ്സൈറ്റുകള്‍ കയ്യടക്കിത്തുടങ്ങിക്കഴിഞ്ഞു.

അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍

ഏതൊരു രാജ്യത്തിന്റെയും ടൂറിസം വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണ്. ഇതു സാധ്യമാകുന്നതിന് വിഭിന്നരാജ്യങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരാതികളും അവതരിപ്പിക്കാന്‍ പറ്റുന്ന വേദികള്‍ വേണം. അന്താരാഷ്ട്ര ടൂറിസ്റ്റ് സംഘടനകളാണ് യഥാര്‍ഥത്തില്‍ രംഗവേദികളായിവര്‍ത്തിക്കുന്നത്. അവ സഹകരണാടിസ്ഥാനത്തിലുള്ള രാജ്യാന്തര വിനോദസഞ്ചാരവികസനപദ്ധതികള്‍ക്ക് കളമൊരുക്കുകകൂടി ചെയ്യുന്നുണ്ട്. ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ത്തുഗല്‍ എന്നിവ 1908-ല്‍ 'ഫ്രാങ്കോ ഹിസ്പാനോ പോര്‍ത്തുഗീസ് ഫെഡറേഷന്‍ ഒഫ് ടൂറിസ്റ്റ് അസ്സോസിയേഷന്‍' സ്ഥാപിച്ചതാണ് ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം.

ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്ന് വിനോദസഞ്ചാര വികസനത്തിന് അന്തര്‍ദേശീയ സഹകരണം ആവശ്യമാണെന്നു ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് 1924-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ഓര്‍ഗനൈസേഷന്‍സ് ഫോര്‍ ടൂറിസ്റ്റ് പ്രൊപ്പഗാന്‍ഡ' സ്ഥാപിക്കപ്പെട്ടത്. അതിന്റെ ആദ്യകണ്‍വെന്‍ഷന്‍ 1925-ല്‍ ഹോളണ്ടിലെ ഹേഗില്‍ നടന്നു. പതിനാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. രണ്ടാം ലോകയുദ്ധകാലംവരെ ആ പ്രസ്ഥാനം നിലനിന്നു.

രണ്ടാം ലോകയുദ്ധാനന്തരം 1947-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍' സ്ഥാപിതമായെങ്കിലും ഈ രംഗത്ത് ഗണ്യമായ ചലനമുണ്ടാക്കിയത് ഐക്യരാഷ്ട്രസംഘടനയാണ്. 1963-ല്‍ വിവിധരാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അന്തര്‍ദേശീയ ടൂറിസ്റ്റ് സംഘടനകള്‍ക്ക് ഐക്യരാഷ്ട്രസംഘടന അംഗീകാരം നല്‍കുകയും അവയുടെ ഒരു സമ്മേളനം റോമില്‍ വിളിച്ചുകൂട്ടുകയും ചെയ്തു. തുടര്‍ന്ന് 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷ'നെ വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ വേദിയാക്കി മാറ്റി. 1950 മുതല്‍ ഇന്ത്യ ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതില്‍ ഏറെ വിജയം വരിച്ച സംഘടനയാണ് 1975 ജനുവരി 2-ന് നിലവില്‍ വന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍' (WTO). 1976-ല്‍ ഇതിന് സ്പെയിനിലെ മാഡ്രിഡില്‍ സ്ഥിരമായ ആസ്ഥാനവുമുണ്ടായി. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി നേരിട്ടുബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബന്ധപ്പെട്ട ആഗോള സംഘടനകള്‍, ഐക്യരാഷ്ട്രസഭ, വാണിജ്യപരവും വാണിജ്യേതരവുമായ ടൂറിസം സംഘടനകള്‍ എന്നിവയുമായും ഇതിനു ബന്ധമുണ്ട്. 1976-ല്‍ തന്നെ 'യൂണൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാ(ഡചഉജ)'മിന്റെ ഒരു കാര്യനിര്‍വഹണസമിതി കൂടി ആയി ഇത്. അതോടെ അംഗരാജ്യങ്ങളില്‍ ഈ സംഘടനയുടെ പ്രതിനിധികള്‍ സ്ഥാനമേല്‍ക്കുകയും വിനോദസഞ്ചാരരംഗത്താവശ്യമായ സാങ്കേതിക കാര്യങ്ങളില്‍ രാജ്യാന്തരീയ സഹകരണം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തുതുടങ്ങി.

പ്രധാനമായും മൂന്നു മേഖലകളിലാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സാമ്പത്തികപുരോഗതി ലക്ഷ്യം വച്ചുകൊണ്ട് ദേശ-ഭാഷ-വര്‍ഗ-ലിംഗവ്യത്യാസമില്ലാതെ അന്തര്‍ദേശീയതലത്തില്‍ പരസ്പരധാരണയും, സമാധാനവും, സമൃദ്ധിയും സൃഷ്ടിക്കുവാനും മൗലികസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നിലനിര്‍ത്താനുമായി ടൂറിസം വികസനം നിര്‍വഹിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. വികസ്വരരാജ്യങ്ങള്‍ക്ക് ടൂറിസം വികസനത്തിനുവേണ്ട കൂടുതല്‍ സൗകര്യങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് രണ്ടാമത്തെ ഉദ്ദേശ്യം. ഐക്യരാഷ്ട്രസഭയുടെ യു.എന്‍.ഡി.പി. പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ട് വിനോദസഞ്ചാരമേഖലയിലെ ആഗോളതലത്തിലുള്ള കേന്ദ്രസംഘടനയായി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിന്റെ മൂന്നാമത്തെ ധര്‍മം. ഫുള്‍ മെമ്പര്‍മാര്‍, അസ്സോസിയേറ്റ് മെമ്പര്‍മാര്‍, അഫിലിയേറ്റ് മെമ്പര്‍മാര്‍ എന്നിങ്ങനെ മൂന്നുതരം അംഗത്വമാണ് ഈ സംഘടനയ്ക്കുള്ളത്. ഇതിലെ ഫുള്‍ മെമ്പര്‍ സ്വതന്ത്രരാഷ്ട്രങ്ങളായിരിക്കും. അസ്സോസിയേറ്റ് മെമ്പര്‍ഷിപ്പ് നല്‍കുന്നത് ചില സവിശേഷപ്രദേശങ്ങള്‍ക്കാണ്. അഫിലിയേറ്റ് മെമ്പര്‍മാരില്‍ സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ളതും അല്ലാത്തതുമായ ടൂറിസം സംഘടനകളും സ്ഥാപനങ്ങളുമാണുള്ളത്.

പസിഫിക് പ്രദേശത്തെ ഒഴിവുകാലസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാക്കി മാറ്റാനായി രാജ്യാന്തര തലത്തില്‍ ആരംഭിച്ച സംഘടനയാണ് 1951-ല്‍ സ്ഥാപിതമായ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍'. 44 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുള്ളത്. ഇതിനു മുന്‍കൈ എടുത്തത് ലോറിന്‍ തേഴ്സ്റ്റന്‍ എന്ന പത്രപ്രവര്‍ത്തകനാണ്. ടൂറിസം വികസനം, പ്രചാരണം, ആഭ്യന്തര സൌകര്യങ്ങളൊരുക്കല്‍ എന്നിവ ലാഭേച്ഛയില്ലാതെ ചെയ്യുന്ന സന്നദ്ധസംഘടനയാണിത്. ഇതിന്റെ ആസ്ഥാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ്. ലോകത്താകമാനമായി എഴുപത്തിയൊന്ന് പ്രാദേശിക ചാപ്റ്ററുകള്‍ ഇതിനുണ്ട്. 1957-ല്‍ ഇന്ത്യ ഇതില്‍ ഒരു 'അസ്സോസിയേറ്റ് ഗവണ്‍മെന്റ് അംഗ'മായി. 1966-ല്‍ സംഘടനയുടെ പതിനഞ്ചാം കോണ്‍ഗ്രസ് ന്യൂഡല്‍ഹിയില്‍ നടന്നത് ഇന്ത്യന്‍ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുന്നതിന് കാരണമായി. അതോടെ ഇന്ത്യ സംഘടനയിലെ മുഴുവന്‍ സമയ അംഗമായി മാറുകയും ചെയ്തു. 1978-ലും ഇന്ത്യ പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷന്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുകയുണ്ടായി. 1969-ല്‍ 'പസിഫിക് ഏഷ്യ ട്രാവല്‍ അസ്സോസിയേഷ'ന്റെ ഇന്‍ഡ്യന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. അതില്‍ കേന്ദ്ര ടൂറിസം വകുപ്പ്, ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, മറ്റു മുഖ്യ വിമാനക്കമ്പനികള്‍, പ്രധാന ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പരസ്യക്കമ്പനികള്‍ തുടങ്ങി 98 അംഗങ്ങള്‍ ഇപ്പോഴുണ്ട്.

അന്തര്‍ദേശീയ ടൂറിസം സംഘടനകളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് 1945-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസ്സോസിയേഷന്‍. 85 രാജ്യങ്ങളിലുള്ള വിമാനക്കമ്പനികള്‍ അംഗങ്ങളായുള്ള ഈ പ്രസ്ഥാനം എല്ലാ ലോകരാജ്യങ്ങളിലേക്കുമുള്ള വിമാനയാത്രകള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അതിന്റെ നേതൃത്വത്തില്‍ നടക്കാറുള്ള ട്രാഫിക് കോണ്‍ഫറന്‍സുകള്‍ക്ക് സമകാലിക വ്യോമഗതാഗതരംഗത്ത് ഏറെ പ്രസക്തിയുണ്ട്.

1947-ല്‍ സ്ഥാപിതമായ മറ്റൊരു അന്താരാഷ്ട്ര വിനോദസഞ്ചാരസംഘടനയാണ് 'ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍'.

ഇവയ്ക്കുപുറമേ, യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം (UVEP), യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (UNDP), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ILO), ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (IMF), വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) തുടങ്ങിയ സംഘടനകളും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാരിതര അന്താരാഷ്ട്ര സംഘടനകളില്‍ പ്രധാനപ്പെട്ടവയില്‍ ചിലത് ഇവയാണ്. അമേരിക്കന്‍ സൊസൈറ്റി ഒഫ് ട്രാവല്‍ ഏജന്റ്സ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ടൂര്‍ ഓപ്പറേറ്റേഴ്സ്, ഇന്റര്‍നാഷണല്‍ യൂത്ത് ഹോസ്റ്റല്‍ ഫെഡറേഷന്‍, ദ് ട്രാവല്‍ റിസര്‍ച്ച് അസ്സോസിയേഷന്‍, ഇന്റര്‍നാഷണല്‍ ബ്യൂറോ ഒഫ് സോഷ്യല്‍ ടൂറിസം, വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രാവല്‍ ജേണലിസ്റ്റ്സ് ആന്‍ഡ് റൈറ്റേഴ്സ്.

ടൂറിസം - ഭരണം

നിയതമായ ഭരണസംവിധാനം വിനോദസഞ്ചാരമേഖലയിലെ മറ്റൊരു അവശ്യഘടകമാണ്. മറ്റു മിക്ക വ്യവസായങ്ങളില്‍ നിന്ന് വ്യത്യസ്തവും സങ്കീര്‍ണവുമാണ് ടൂറിസം എന്നതിനാല്‍ ഇതിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ഇവ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വ്യാപിച്ചു കിടക്കുന്നു. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയ-പ്രാദേശിക ടൂറിസം ഭരണസംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്. ഇതിനുപുറമേയാണ് സ്വകാര്യമേഖലയിലുള്ള ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഗതാഗത സ്ഥാപനങ്ങള്‍ എന്നിവ. ഇവയോരോന്നിന്റെയും പാരസ്പര്യത്തിലൂടെയാണ് ടൂറിസം ഭരണം യാഥാര്‍ഥ്യമാകുന്നത്. 1963-ല്‍ റോമില്‍ നടന്ന അന്തര്‍ദേശീയ ടൂറിസം കണ്‍വെന്‍ഷനില്‍വച്ച് ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആധുനിക ടൂറിസം ഭരണസംവിധാനത്തിന് ആധാരം.

ടൂറിസം - കണക്കെടുപ്പ്

ആധുനിക ടൂറിസത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് സ്ഥിതിവിവരക്കണക്കെടുപ്പ് (tourism statistics). തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ടൂറിസം എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാന്‍ ഓരോ രാജ്യത്തും ശാസ്ത്രീയമായ ടൂറിസം കണക്കുകള്‍ സമാഹരിക്കേണ്ടതുണ്ട്. അവികസിത രാജ്യങ്ങള്‍ക്ക് ഏതേതു മേഖലകളില്‍ മുതല്‍മുടക്കി തങ്ങളുടെ ടൂറിസം നവീകരിക്കാം എന്ന അറിവു ലഭിക്കുന്നത് ഈ കണക്കെടുപ്പിലൂടെയാണ്. സമാഹരണം, പഠനം, വിശകലനം എന്നിവയിലൂടെ നടത്തപ്പെടുന്ന ഈ കണക്കെടുപ്പ് ടൂറിസം ആസൂത്രണത്തിന് ഏറ്റവും അനിവാര്യമാണ്.

വിനോദസഞ്ചാര സ്ഥിതിവിവരക്കണക്കെടുപ്പുകള്‍ മുഖ്യമായും രണ്ടു തരത്തിലാണ് നടത്തപ്പെടുന്നത്. സഞ്ചാരികളുടെ സന്ദര്‍ശനതാത്പര്യങ്ങള്‍, താമസസൌകര്യത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍, ധനവിനിയോഗപ്രവണതകള്‍ എന്നിവ വിശകലനം ചെയ്യുന്നവയാണ് ആദ്യ വിഭാഗം. അത് 'ഫ്ളോ സ്റ്റാറ്റിസ്റ്റിക്സ്' എന്നറിയപ്പെടുന്നു. തങ്ങളുടെ ടൂറിസം വിഭവങ്ങളുടെ ശേഷി കണ്ടെത്താനായി നടത്തുന്ന കണക്കെടുപ്പാണ് രണ്ടാമത്തെ വിഭാഗം. ഒന്നാം ലോകയുദ്ധാനന്തരമുള്ള ആറു ദശകങ്ങളിലാണ് വിനോദസഞ്ചാരസ്ഥിതിവിവരക്കണക്കെടുപ്പ് വലിയ പ്രാധാന്യം കൈവരിച്ചത്. സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ആസ്ട്രിയ, ഫ്രാന്‍സ് എന്നിവിടങ്ങളായിരുന്നു ശാസ്ത്രീയമായ ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പിനു തുടക്കം കുറിച്ചത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു അന്തര്‍ദേശീയ സംഘടനയാണ്. ദി ഇയര്‍ബുക്ക് ഒഫ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് എന്ന സംഘടനയുടെ പ്രസിദ്ധീകരണം തന്നെ അതിന് ഒരുദാഹരണമാണ്.

ആസൂത്രണം

ടൂറിസത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശ്രദ്ധാപൂര്‍വവും ഭാവനാപൂര്‍ണവുമായുള്ള ആസൂത്രണം. അതിലൂടെ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിനും പ്രാദേശികവികസനം സാധ്യമാക്കുന്നതിനും എല്ലാറ്റിനുമുപരി ദേശീയ വരുമാനവും വിദേശനാണ്യസമ്പത്തും വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുകയുള്ളു.

സന്ദര്‍ശകന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിയുവാനുള്ള കഴിവാണ് ടൂറിസം ആസൂത്രണത്തിലെ ആണിക്കല്ല്. ആതിഥേയരാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രത്യേകതകള്‍ക്ക് പരിക്കുകള്‍ ഏല്‍ക്കാതെ സന്ദര്‍ശകന് പരമാവധി വിനോദസാധ്യത ഒരുക്കുക എന്നത് വിഷമംപിടിച്ച ഒരു കാര്യമാണ്.

1963-ല്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ അന്തര്‍ദേശീയ ടൂറിസം കണ്‍വെന്‍ഷന്‍ ടൂറിസം രംഗത്തെ ആസൂത്രണവുമായി ബന്ധപ്പെട്ട നിരവധി വസ്തുതകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വിനോദസഞ്ചാര വികസനത്തിന് മുഖ്യപ്രാധാന്യം നല്‍കാന്‍ വികസ്വരരാജ്യങ്ങള്‍ തയ്യാറാകണമെന്നതാണ് കണ്‍വെന്‍ഷന്‍ നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ടൂറിസം സാധ്യതകള്‍ കണ്ടെത്താനുള്ള 'യുണൈറ്റഡ് നേഷന്‍സ് സ്പെഷ്യല്‍ ഫണ്ട്' വികസ്വരരാജ്യങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. മലകയറ്റം, ശീതകാല കായികവിനോദങ്ങള്‍,

വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും-കന്യാകുമാരി

മത്സ്യബന്ധനം, നായാട്ട് എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ടൂറിസം വികസനത്തിനായി ഉപയോഗിക്കാവുന്നതാണെന്നും സംഘടന വ്യക്തമാക്കി. സമുദ്രതീരങ്ങള്‍, തടാകങ്ങള്‍, ദേശീയോദ്യാനങ്ങള്‍, നാടോടി പാരമ്പര്യങ്ങള്‍, ആചാരവിശേഷങ്ങള്‍, ദേശീയ സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍, കായിക-കലാ മഹോത്സവങ്ങള്‍ എന്നിവയെയെല്ലാം അധികരിച്ചായിരിക്കണം ടൂറിസം പദ്ധതികള്‍.

വിഭവങ്ങളെക്കുറിച്ചുള്ള അറിവ്, അടിസ്ഥാനസൗകര്യവികസനം, സന്ദര്‍ശക സാധ്യതകള്‍, ധനകാര്യാസൂത്രണം, മാനവികശേഷിവികസനം, ഭരണസംവിധാനം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആസ്പദമാക്കിയാണ് ടൂറിസം ആസൂത്രണം നിര്‍വഹിക്കപ്പെടേണ്ടത്.

ടൂറിസം - വിദ്യാഭ്യാസം

ലോകത്ത് ഇന്ന് ഏറ്റവുമധികം തൊഴില്‍ നല്‍കുന്ന വ്യവസായമാണ് വിനോദസഞ്ചാരമെന്ന് 'അമേരിക്കന്‍ എക്സ്പ്രസ്സ് ട്രാവല്‍ റിലേട്ടഡ് സര്‍വീസ് കമ്പനി' നടത്തിയ പഠനം തെളിയിക്കുന്നു. ഈ വര്‍ധിച്ച തൊഴില്‍ സാധ്യത കാരണം ടൂറിസം വിദ്യാഭ്യാസമേഖലയും ഇന്ന് ഏറെ വികാസം പ്രാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയില്‍ സൈദ്ധാന്തിക പഠനങ്ങളും പ്രായോഗിക പരിശീലനങ്ങളും നല്‍കുന്ന ഒട്ടനവധി വിദ്യാഭ്യാസ ശാഖകള്‍ ഇതിനകം ലോകമാസകലം നിലവില്‍ വന്നുകഴിഞ്ഞു. തൊഴിലവസരങ്ങള്‍ക്കായി ആളുകളെ പ്രാപ്തരാക്കുക എന്നതുപോലെതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള പരിശീലന പരിപാടികളും ഇതിലുള്‍പ്പെടുന്നു.

1958-ല്‍ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് ഒഫീഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷ'നാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ശാസ്ത്രീയപഠനങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ തുടക്കം കുറിച്ചത്. ഒരു കറസ്പോണ്ടന്‍സ് കോഴ്സാണ് സംഘടന ആദ്യം ആരംഭിച്ചത്. 1966-ല്‍ 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടൂറിസം സ്റ്റഡീസ്' സ്ഥാപിതമായതോടെ ഈ രംഗത്ത് വലിയ ചലനം തന്നെ ഉണ്ടായി. ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനമാക്കിയാണ് ഇതു പ്രവര്‍ത്തിച്ചുവന്നത്. 1977-ല്‍ ആസ്ഥാനം മെക്സിക്കോയിലേക്കു മാറി. മെക്സിക്കോ സിറ്റിയില്‍ ഈ കേന്ദ്രം ഒരു ബിരുദാനന്തരബിരുദകോഴ്സ് നടത്തുന്നുണ്ട്. അതിനുപുറമേ വിദൂരവിദ്യാഭ്യാസപദ്ധതികളും കേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്നുണ്ട്. പ്രാഥമിക ടൂറിസം പരിശീലനം, വിപണനരീതികള്‍, ആസൂത്രണപാഠങ്ങള്‍, പ്രോത്സാഹനപദ്ധതികള്‍ എന്നീ മേഖലകളെ അധികരിച്ചുള്ളതാണ് പ്രധാന കോഴ്സുകള്‍.

താജ്മഹല്‍-ആഗ്ര

ഇതിനുപുറമേ മറ്റ് ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും അന്തര്‍ദേശീയ-ദേശീയ തലങ്ങളില്‍ ടൂറിസം വിദ്യാഭ്യാസപദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍' നടത്തുന്ന കോഴ്സുകളാണ്. ഇന്ന് ആ സംഘടനയാണ് ആഗോളതലത്തില്‍ വിനോദസഞ്ചാര വിദ്യാഭ്യാസം പ്രചരിപ്പിച്ചുപോരുന്നത്.

ഇന്ന് നിരവധി യൂണിവേഴ്സിറ്റികളും സാങ്കേതിക കലാശാലകളും ടൂറിസം വിദ്യാഭ്യാസത്തിനു മുന്‍ഗണന നല്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങി 'ഡോക്ടറല്‍ ലെവല്‍ പ്രോഗ്രാമു'കള്‍ വരെ ഇവര്‍ നടത്തുന്നു. എങ്കിലും ഇവ അന്താരാഷ്ട്ര തലത്തില്‍ ഏകീകരിക്കപ്പെട്ട ഒരു പാഠ്യപദ്ധതിയല്ല സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ഇവയുടെ ഒരു പോരായ്മ.

ഉന്നത ടൂറിസം ബിരുദങ്ങള്‍ക്കായുള്ള കോഴ്സുകള്‍ നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവ 'ദ് സ്കോട്ടിഷ് ഹോട്ടല്‍ സ്കൂള്‍', 'ജോര്‍ജ് വാഷിങ്ടന്‍ യൂണിവേഴ്സിറ്റി', 'യൂണിവേഴ്സിറ്റി ഒഫ് കാല്‍ഗാരി' (കാനഡ), 'യൂണിവേഴ്സിറ്റി ഒഫ് സറെ' (ഇംഗ്ലണ്ട്) യൂണിവേഴ്സിറ്റി ഒഫ് സോബൊണ്‍ (ഫ്രാന്‍സ്) എന്നിവയാണ്. ടൂറിസം കോഴ്സുകള്‍ നടത്തുന്ന ഏതാനും ഇന്‍ഡ്യന്‍ സ്ഥാപനങ്ങള്‍ ഇവയാണ്: യൂണിവേഴ്സിറ്റി ഒഫ് ഡല്‍ഹി (ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് ഗഢ്വാള്‍ (പി.ജി.ഡിപ്ളോമ), യൂണിവേഴ്സിറ്റി ഒഫ് മദ്രാസ് (പി.ജി.ഡിപ്ലോമ), യൂണിവേഴ്സിറ്റി ഒഫ് രാജസ്ഥാന്‍ (പി.ജി.സര്‍ട്ടിഫിക്കറ്റ്), കുരുക്ഷേത്ര യൂണിവേഴ്സിറ്റി, അണ്ണാമല യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്.

ടൂറിസം വികസനം ഇന്ത്യയില്‍

സഞ്ചാരികളുടെ പറുദീസയായിരുന്നു പണ്ടു മുതല്‍ക്കേ ഭാരതം. പ്രകൃതിയും സംസ്കാരവും ഒരുപോലെ വൈവിധ്യസമ്പന്നമാക്കിയ ഈ രാജ്യത്തിന്റെ ചരിത്രം വിരുന്നുവരവുകളുടെ ചരിത്രം കൂടിയാണ്. വിഭിന്നരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുവന്ന സഞ്ചാരികളാണ് ഇന്ത്യയിലെ ആദ്യകാല വിനോദസഞ്ചാരികളെന്നു പറയാം. അത്തരമൊരു സഞ്ചാരചരിത്രത്തിനുടമയാണെങ്കിലും ഇന്നത്തെ അര്‍ഥത്തിലുള്ള ആസൂത്രിത ടൂറിസം ഇന്ത്യയില്‍ വേരുപിടിച്ചത് മറ്റനേകം രാജ്യങ്ങളില്‍ അത് ഏറെ വികസിച്ചശേഷം മാത്രമാണ്.

ആസൂത്രിതമായ വിനോദസഞ്ചാര വികസനത്തിന്റെ ആവശ്യം ഇന്ത്യക്ക് ബോധ്യപ്പെട്ടത് 1945-ലാണ്. ആ വര്‍ഷമാണ് ഇന്ത്യാഗവണ്‍മെന്റ് ഇന്ത്യയിലെ ടൂറിസം സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മറ്റിയെ ആദ്യമായി നിയോഗിച്ചത്. അന്ന് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസോപദേഷ്ടാവായ സര്‍ ജോണ്‍ സര്‍ജന്റ് ആയിരുന്നു കമ്മറ്റിയുടെ അധ്യക്ഷന്‍. ആ കമ്മറ്റി പഠനവിധേയമാക്കിയത് ഈ കാര്യങ്ങളാണ്:

1. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് ഇന്ത്യയില്‍ നിലവിലിരുന്ന വിദേശ-ആഭ്യന്തര വിനോദസഞ്ചാര സങ്കേതങ്ങളെക്കുറിച്ചു പഠിക്കുകയും അവ യുദ്ധാനന്തരകാലഘട്ടത്തില്‍ എങ്ങനെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നവ ആക്കാമെന്ന് കണ്ടെത്തുകയും ചെയ്യുക.

2. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തും എന്തെല്ലാം പ്രോത്സാഹനപരിപാടികള്‍ നടപ്പിലാക്കണം എന്നു നിര്‍ദേശിക്കുക.

3. ഇന്ത്യയിലെ വിനോദസഞ്ചാര സങ്കേതങ്ങളില്‍ വിദേശ ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യംവച്ച് ചെയ്യേണ്ടുന്ന പരിഷ്കരണപരിപാടികള്‍ നിര്‍ദേശിക്കുക. ഇതില്‍ റെയില്‍വേവികസനം, റോഡുവികസനം, ഹോട്ടല്‍ നിര്‍മാണം, ടൂറിസ്റ്റ് ഗൈഡുകളുടെ നിയമനം, ടൂറിസം പ്രസിദ്ധീകരണങ്ങളുടെ പ്രസാധനം എന്നിവ ഉള്‍പ്പെടുത്തണം.

4. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും പ്രാദേശിക ഗവണ്‍മെന്റുകളിലും വിനോദസഞ്ചാര വികസനത്തിനായി എന്തൊക്കെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുക.

5. ടൂറിസവുമായി ബന്ധപ്പെട്ട ഇതരകാര്യങ്ങളില്‍ ഗവണ്‍മെന്റ് സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുക.

1946 ഒക്ടോബറില്‍ സര്‍ജന്റ് കമ്മറ്റി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്തു വില കൊടുത്തും ഇന്ത്യയില്‍ ടൂറിസം വികസനം സുസാധ്യമാക്കണമെന്ന് ഊന്നിപ്പറയുന്ന ഒന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും പരോക്ഷമായി വ്യാവസായിക പുരോഗതിക്കും വിനോദസഞ്ചാരം ഏറെ ഗുണം ചെയ്യുമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കി. ടൂറിസം മേഖലയില്‍ അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയും അത് എടുത്തുപറഞ്ഞു. വിദേശികള്‍ക്കും സ്വദേശികള്‍ക്കും വേണ്ട താമസസൗകര്യങ്ങളുടെ സ്വഭാവം വിശദമാക്കിയ റിപ്പോര്‍ട്ട് അത്തരം സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ എന്തൊക്കെ ചെയ്യണമെന്നും നിര്‍ദേശിച്ചു. വിദേശരാജ്യങ്ങളില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ ചെയ്യുക, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി രംഗത്തിറക്കുക, ഗൈഡുബുക്കുകള്‍, ഫോള്‍ഡറുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, ടൂറിസം സ്ഥിതിവിവരക്കണക്കെടുപ്പു നടത്തുക, വ്യോമ-കരഗതാഗതമേഖലകള്‍ തമ്മിലുള്ള സഹകരണം സാധ്യമാക്കുക, അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകള്‍ സജ്ജമാക്കുക, ലണ്ടന്‍,ന്യയൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ പരസ്യവിഭാഗങ്ങള്‍ ആരംഭിക്കുക എന്നു തുടങ്ങി ഇന്ത്യന്‍ ടൂറിസം വികസനത്തിന്റെ അടിസ്ഥാനശിലകളായി പില്‍ക്കാലത്തുമാറിയ ഒട്ടനവധി നിര്‍ദേശങ്ങള്‍ ആ ഇടക്കാല റിപ്പോര്‍ട്ട് മുന്നോട്ടുവച്ചു.

സര്‍ജന്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതിവേഗം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ന്നു നടന്നത്. അതുകൊണ്ട് സ്വാതന്ത്ര്യപ്പുലരിയായപ്പോഴേക്കും ഇന്ത്യ ടൂറിസത്തിന്റെ രാജപാതയില്‍ പദമൂന്നിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം, 1948-ല്‍, ഒരു താത്കാലിക ടൂറിസ്റ്റ് ട്രാഫിക് കമ്മറ്റി രൂപീകരിക്കപ്പെട്ടു. സര്‍ജന്റ് കമ്മറ്റിയുടെ ശുപാര്‍ശകള്‍ അടിയന്തിരമായി പ്രാവര്‍ത്തികമാക്കുകയായിരുന്നു ആ കമ്മറ്റിയുടെ ദൗത്യം. 1949-ല്‍ ഇത് ഗതാഗതമന്ത്രാലയത്തിന്റെ കീഴിലുള്ള ടൂറിസ്റ്റ് ട്രാഫിക് വിഭാഗമായിത്തീരുകയും അമ്പതുകളില്‍ കൂടുതല്‍ വിപുലമായ മേഖലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തു.

1955-56 കാലഘട്ടത്തില്‍ ടൂറിസ്റ്റ് ട്രാഫിക് വിഭാഗം നാല് ഉപ വിഭാഗങ്ങളിലായി പ്രവര്‍ത്തനം വിപുലമാക്കി.

(1) ട്രാഫിക് വിഭാഗം

(2) ഭരണ വിഭാഗം

(3) പരസ്യ വിഭാഗം

(4) വിതരണ വിഭാഗം

ടൂറിസ്റ്റ് ട്രാഫിക് വിഭാഗം വിനോദസഞ്ചാരഗതാഗത വികസനം, ട്രാവല്‍ ഏജന്‍സികളുടെ പ്രോത്സാഹനം, ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, റസ്റ്റ് ഹൗസുകള്‍ എന്നിവയുടെ നിര്‍മാണം, ടൂറിസ്റ്റ് സ്ഥിതിവിവരക്കണക്കെടുപ്പ്, റെയില്‍വേ വികസനം, അന്തര്‍ദേശീയ തലത്തിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവ അതാതു വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിച്ചത്. ടൂറിസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കലും ഏകോപിപ്പിക്കലും ഭരണവിഭാഗം ഏറ്റെടുത്തു. അന്താരാഷ്ട്രമേളകളില്‍ പങ്കെടുക്കുക, ദേശീയ-അന്തര്‍ദേശീയതലത്തില്‍ പരസ്യ പ്രചാരണം നടത്തുക തുടങ്ങിയവ ആയിരുന്നു പരസ്യ വിഭാഗത്തിന്റെ ചുമതലകള്‍. വിതരണ വിഭാഗം പരസ്യവിഭാഗത്തിന്റെ അനുബന്ധമെന്നവണ്ണമാണ് പ്രവര്‍ത്തിച്ചുപോന്നത്.

ഇതിനിടയ്ക്ക് ടൂറിസ്റ്റ് ഓഫീസുകള്‍ നാനാഭാഗങ്ങളില്‍ സജ്ജമാക്കുന്നതില്‍ ഇന്ത്യ വിജയം വരിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ടൂറിസ്റ്റ് ഓഫീസുകള്‍ ഡല്‍ഹി, മുംബെ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടു. 1955 ആയപ്പോഴേക്കും ഇത്തരം ഒമ്പത് ടൂറിസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞിരുന്നു.

1952-ല്‍ ഇന്ത്യയുടെ പ്രഥമ വിദേശ ടൂറിസ്റ്റ് ഓഫീസ് ന്യൂയോര്‍ക്കില്‍ സ്ഥാപിതമായി - 'ഗവണ്‍മെന്റ് ഒഫ് ഇന്‍ഡ്യ, ടൂറിസ്റ്റ് ഓഫീസ്' എന്നായിരുന്നു അതിന്റെ പേര്. ബ്രിട്ടണിലെ പ്രഥമ ഓഫീസ് 1955-ല്‍ ലണ്ടനിലാണ് സ്ഥാപിച്ചത്. 1956-ല്‍ പാരീസിലും ഫ്രാങ്ക്ഫര്‍ട്ടിലും ഓരോ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ആസ്ട്രേലിയ, ന്യയൂസിലാണ്ട് എന്നിവിടങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ആസ്റ്റ്രേലിയയിലെ മെല്‍ബണില്‍ 1956-ല്‍ത്തന്നെ ഒരു ഓഫീസ് കൂടി ആരംഭിച്ചു. അടുത്ത ഓഫീസ് ശ്രീലങ്കയിലെ കൊളംബോയിലാണ് സ്ഥാപിച്ചത്.

വിദേശരാജ്യങ്ങളില്‍ ഇന്ത്യയെപ്പറ്റി ആകര്‍ഷകമായ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുക, ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ട്രാവല്‍ ഏജന്‍സികളുമായുമുള്ള സഹകരണം ഉറപ്പുവരുത്തുക, തുടങ്ങിയ ദൗത്യങ്ങള്‍ സ്തുത്യര്‍ഹമായി ചെയ്യാന്‍ വിദേശ ടൂറിസ്റ്റ് ഓഫീസുകള്‍ തയ്യാറായതോടെ ആഗോളരംഗത്ത് ഇന്ത്യ ശ്രദ്ധേയമായൊരു ടൂറിസ്റ്റ് കേന്ദ്രമായി. ഇന്നിപ്പോള്‍ ഇത്തരം 19 വിദേശ ഓഫീസുകളാണ് ഇന്ത്യയുടെ വിനോദസഞ്ചാര പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ത്തന്നെ നാലു മേഖലാ ഓഫീസുകളും പതിനേഴ് പ്രാദേശിക ഓഫീസുകളുമുണ്ട്.

1962-ലെ ചൈനീസ് ആക്രമണം അനുക്രമമായി വികസിച്ചുവന്ന ഇന്ത്യന്‍ ടൂറിസത്തിന് ഗണ്യമായ പരുക്കേല്പിച്ചു. മുമ്പത്തേതുപോലുള്ള ശ്രദ്ധ ലഭിക്കാതെ വന്ന വിനോദസഞ്ചാര മേഖലയെ പ്രവര്‍ത്തന നിരതമാക്കാനായി അക്കാലത്ത് മറ്റൊരു കമ്മറ്റി നിയോഗിക്കപ്പെട്ടു. എന്‍.കെ. ഝാ അതിന്റെ അധ്യക്ഷനും ആദ്യത്തെ ടൂറിസം ഡയറക്ടര്‍ ജനറലായ എസ്.എന്‍. ഛിബ് സെക്രട്ടറിയും ആയിരുന്നു. ഇന്ത്യ ടൂറിസത്തിനു നല്‍കുന്ന പ്രാധാന്യമനുസരിച്ച് ഔദ്യോഗികതലത്തില്‍ അതിനുള്ള അംഗീകാരത്തില്‍ മാറ്റം വന്നിട്ടുണ്ട്. 1958 മാ. 1-ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴില്‍ ഒരു പ്രത്യേക വിഭാഗമായി ടൂറിസം വകുപ്പ് രൂപീകൃതമായി. 1967 ജൂല. 14-ന് ഗതാഗത സിവില്‍ വ്യോമയാനവകുപ്പിന്‍ കീഴിലായിരുന്ന കേന്ദ്ര വ്യോമയാനവകുപ്പും കേന്ദ്ര ടൂറിസം വകുപ്പും, ചേര്‍ത്ത് 'കേന്ദ്ര ടൂറിസം - വ്യോമയാന മന്ത്രാലയം' ഉണ്ടാക്കി. അങ്ങനെ ഇന്ത്യന്‍ ടൂറിസം വികസനത്തിനായി ഒരു പ്രത്യേക വകുപ്പുതന്നെ രൂപീകൃതമായി. അതിന് ഒരു മുഴുവന്‍ സമയ മന്ത്രിയും ഉണ്ടായി. നയപരവും പ്രചാരണപരവും സാങ്കേതികവുമായ രംഗങ്ങളില്‍ ഇന്ത്യന്‍ ടൂറിസം അതോടെ വന്‍മുന്നേറ്റം തന്നെ നടത്തി.

ഇന്ത്യയിലെ ടൂറിസം വികസനത്തിന് പൂര്‍വാധികം ഗതിവേഗം പകര്‍ന്ന ഒന്നാണ് 'ഇന്ത്യാ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ' (ഐ.ടി.ഡി.സി.) രൂപീകരണം (1966). 1963-ലെ ഝാ കമ്മറ്റി റിപ്പോര്‍ട്ട് ടൂറിസം രംഗത്ത് കൂടുതല്‍ പൊതുമേഖലാ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിരുന്നു. അതനുസരിച്ച് 1965-ല്‍ ടൂറിസം വകുപ്പിനു കീഴില്‍ മൂന്നു കോര്‍പ്പറേഷനുകള്‍ സ്ഥാപിച്ചു. 'ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യാ ലിമിറ്റഡ്', 'ഇന്ത്യാ ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ്', 'ഇന്ത്യ ടൂറിസം ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ് ലിമിറ്റഡ്' എന്നിവയാണവ. പിന്നീട് ഇവ മൂന്നും ലയിപ്പിച്ചാണ് ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന് (ITDC) രൂപം നല്‍കിയത്. ഹോട്ടലുകള്‍, മോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ടൂറിസ്റ്റ് ബംഗ്ലാവുകള്‍, അതിഥിമന്ദിരങ്ങള്‍, ബീച്ചുറിസോര്‍ട്ടുകള്‍ തുടങ്ങിയവ അനുയോജ്യസ്ഥലങ്ങളില്‍ സ്ഥാപിക്കുകയും അവ ടൂറിസ്റ്റുകള്‍ക്ക് ഗുണകരമാവുംവിധം നടത്തിക്കൊണ്ടുപോവുകയുമാണ് പ്രസ്തുത കോര്‍പ്പറേഷന്റെ മുഖ്യ ചുമതലകളിലൊന്ന്. ടൂറിസ്റ്റുകള്‍ക്കായുള്ള പ്രത്യേക ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുക, ഷോപ്പിങ് സൗകര്യം ഒരുക്കുക, പരസ്യ പരിപാടികള്‍ തയ്യാറാക്കുക എന്നിവയും അതിന്റെ മറ്റു ചുമതലകളില്‍പ്പെടുന്നു. സംഗീതസദസ്സുകള്‍, 'ലൈറ്റ്-ആന്‍ഡ് സൗണ്ട് ഷോ'കള്‍ സാംസ്കാരികമേളകള്‍ എന്നിവ ടൂറിസ്റ്റുകളുടെ വിനോദാര്‍ഥം സംഘടിപ്പിക്കുകയാണ് മറ്റൊരു ദൗത്യം.

ഐ.ടി.ഡി.സി.യുടെ ആവിര്‍ഭാവത്തോടെ വിനോദസഞ്ചാരികള്‍ക്കായുള്ള താമസസൗകര്യത്തിന്റെയും യാത്രാസൗകര്യത്തിന്റെയും കാര്യങ്ങളിലാണ് ഗണ്യമായ മാറ്റം ഉണ്ടായത്. ഇപ്പോള്‍ (2002-ല്‍) 3,000-ത്തോളം ഹോട്ടല്‍ മുറികളും മുന്നൂറോളം വാഹനങ്ങളും ഐ.ടി.ഡി.സി.ക്കുണ്ട്. നിലവിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും ഏറ്റെടുത്തുകൊണ്ടോ പുതിയവ നിര്‍മിച്ചുകൊണ്ടോ ആണ് ഐ.ടി.ഡി.സി. അതിന്റെ ഹോട്ടല്‍ ശൃംഖല വിപുലമാക്കിയത്. മരാമത്തുവകുപ്പിന്റെ കൈവശമിരുന്ന അശോക് ഹോട്ടല്‍സ് ലിമിറ്റഡ്, ജന്‍പഥ് ഹോട്ടല്‍ ലിമിറ്റഡ് എന്നിവയും ലോധി, രഞ്ജിത് എന്നീ ഹോട്ടലുകളും കൂടെ സ്വന്തമാക്കിയതോടെയാണ് (1970 മാ. 28) ഐ.ടി.ഡി.സി.യുടെ ഹോട്ടല്‍ ശൃംഖല വിപുലമായിത്തുടങ്ങിയത്.

ഇന്ത്യന്‍ ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയും പ്രാധാന്യത്തോടെ സ്ഥാനം പിടിച്ചു എന്നതാണ് ഐ.ടി.ഡി.സി. (നോ: ഇന്ത്യ ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍)യുടെ വരവോടെയുണ്ടായ ഒരു മാറ്റം. കേരളത്തിലെ കോവളത്തിന്റെ വികസനത്തിന് ഐ.ടി.ഡി.സി. ചെയ്തിട്ടുള്ള സേവനം ഒരുദാഹരണം മാത്ര മാണ്. അടുത്തകാലത്ത് ഇന്ത്യന്‍ പൊതുമേഖലാരംഗത്ത് വന്‍തോതിലുള്ളസ്വകാര്യവത്ക്കരണസംരംഭങ്ങള്‍ നടപ്പിലായിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഐ.ടി.ഡി.സി.യുടെ പല സംരംഭങ്ങളും സ്വകാര്യമേഖലയുടേതായിക്കഴിഞ്ഞു. കോവളത്തെ ഐ.ടി.ഡി.സി. ഹോട്ടല്‍ സമുച്ചയം 2002 ജൂല. മുതല്‍ സ്വകാര്യസംരംഭകരുടേതായി മാറി. കോവളം ഹോട്ടല്‍സ് എന്നാണ് ഇപ്പോള്‍ അതിന്റെ പേര്‍.

ഇന്ത്യയിലെ വിനോദസഞ്ചാരവികസന സംരംഭങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രത്യേക 'ഓപ്പറേഷന്‍ പദ്ധതികള്‍'. 1968-ലാണ് അതിനു തുടക്കം കുറിച്ചത്. 1968 ജൂല. മാസത്തില്‍ 'ഓപ്പറേഷന്‍ യൂറോപ്പ്' എന്ന പദ്ധതി ആരംഭിച്ചു. 1970-ല്‍ ഇംഗ്ലണ്ടിലേക്കും 1971-ല്‍ അമേരിക്കയിലേക്കും 1977-ല്‍ ആസ്റ്റ്രേലിയയിലേക്കും ആ പ്രത്യേക പദ്ധതി വ്യാപിപ്പിക്കുകയുണ്ടായി. എയര്‍ ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഇപ്പോള്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം വിനോദസഞ്ചാര വകുപ്പ് അത്തരം പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

ഇത്തരം പദ്ധതികളുടെയെല്ലാം ഫലമായി 1965 മുതല്‍ ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയില്‍ അനുക്രമമായ വികാസം വന്നിട്ടുണ്ട്. 1968-ല്‍ ഇന്ത്യ സന്ദര്‍ശിച്ചവരുടെ എണ്ണം 1,88,820 ആയിരുന്നു. എന്നാല്‍ 1990-ല്‍ അത് 13,29,950 ആയി ഉയര്‍ന്നു. ഇപ്പോള്‍ രണ്ടു ദശലക്ഷത്തോളം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം ഇന്ത്യയിലെത്തുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനാണ്യസമ്പാദനമാര്‍ഗം ടൂറിസമാണ്. പ്രത്യക്ഷമായും പരോക്ഷമായും അത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 1997-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ടുകോടി ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

കഥകളി

യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ മിക്കപ്പോഴും ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയെ താത്ക്കാലികമായി തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. എങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന ആഭ്യന്തര കുഴപ്പങ്ങള്‍ അത്ര രൂക്ഷമല്ലാത്ത രാജ്യം എന്ന പേര് കുറേ ദശകങ്ങളായി ഭാരതത്തിനുണ്ട്. ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് പ്രവാഹം ഗണ്യമായി കുറഞ്ഞപ്പോഴും ഇന്ത്യയില്‍ അതു സംഭവിക്കാത്തതിനു കാരണം ഇതാണ്. ആഭ്യന്തരക്കുഴപ്പങ്ങളുടെ പേരില്‍ ആഗോളവിനോദസഞ്ചാരികള്‍ കൈയ്യൊഴിഞ്ഞ ഒരേയൊരു ഇന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രം കാശ്മീരാണ്.

ഇന്ത്യയുടെ ടൂറിസം വികസനചരിത്രത്തിലെ വേറിട്ടൊരു സംരംഭം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1977-79 കാലത്ത് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വരുത്തിയ പരിഷ്കാരം. പഞ്ചനക്ഷത്രഹോട്ടലുകളല്ല ഇന്ത്യന്‍ ടൂറിസം വികസനത്തിനുവേണ്ടത് എന്ന സമീപനത്തോടുകൂടി ആ ഗവണ്‍മെന്റ് തുടങ്ങിയതാണ് 'ജനതാ ഹോട്ടലുകള്‍'. പക്ഷേ, ഇതിന് താത്ക്കാലിക പരീക്ഷണം എന്നതിനപ്പുറം ദൂരവ്യാപകമായ ചലനമൊന്നും ഉണ്ടാക്കാനായില്ല.

1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ടൂറിസത്തിന്റെ വികാസത്തിനു നല്‍കിയ സംഭാവന വളരെ വലുതാണ്. മറ്റൊരു നിര്‍ണായകമായ ടൂറിസം വികസനദൗത്യമാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ദേശീയ വികസനസമിതി ടൂറിസത്തിന് വ്യവസായ പദവി നല്‍കിയത്.

ഇന്ത്യയില്‍ ആദ്യമായൊരു ടൂറിസം നയം ഔദ്യോഗികതലത്തില്‍ ഉണ്ടായത് 1982-ലാണ്. ഭാരതസര്‍ക്കാര്‍ 1982 ന. -ല്‍ പ്രഖ്യാപിച്ച പ്രസ്തുത ദേശീയ നയം അടിവരയിട്ടു പറഞ്ഞത് ഇതൊക്കെയാണ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചാരണത്തില്‍ ദേശീയ പാരമ്പര്യസമ്പത്തുകളില്‍ ഊന്നല്‍ കൊടുക്കും, സഞ്ചാരികളുടെ അവധിക്കാല സന്ദര്‍ശനകേന്ദ്രങ്ങളായി ഇന്ത്യയിലെ ടൂറിസ്റ്റു പ്രാധാന്യമുള്ള സ്ഥലങ്ങളെ വികസിപ്പിക്കും, ടൂറിസത്തിന് ഒരു കയറ്റുമതി വ്യവസായത്തിന്റെ പദവി നല്‍കും, ടൂറിസംമേഖലയില്‍ സ്വകാര്യവ്യവസായികളെ കൂടുതല്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. വിനോദസഞ്ചാരത്തെ ഒരു വ്യവസായമായി പ്ലാനിംഗ് കമ്മിഷന്‍ അംഗീകരിച്ചത് പത്തു വര്‍ഷത്തിനുശേഷമാണ് - 1992-ല്‍. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ വേണം വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനായി ഉപയോഗിക്കേണ്ടതെന്നായി സൂചന. ടൂറിസത്തിനായുള്ള ദേശീയ കര്‍മ പരിപാടി (The national action plan for tourism) 1992 മേയിലാണ് രൂപംകൊണ്ടത്. വിനോദസഞ്ചാരമേഖലകളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനം, തൊഴിലവസരങ്ങളുടെ അധികമായ സൃഷ്ടി, ആഭ്യന്തര ടൂറിസവികസനം, ദേശീയ പാരമ്പര്യ സമ്പത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം, സാര്‍വദേശീയ വിനോദസഞ്ചാരത്തിന്റെ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ലോക ടൂറിസത്തില്‍ ഇന്ത്യയുടെ പങ്കിന്റെ വര്‍ധന-ഇതെല്ലാമാണ് ദേശീയ കര്‍മപരിപാടി ലക്ഷ്യമിട്ടത്. മുഖ്യമായും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ടൂറിസം വികസനം യാഥാര്‍ഥ്യമാക്കണമെന്ന് എടുത്തുപറയുകതന്നെ ചെയ്തു എട്ടാം പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ.

ഇന്ത്യയിലെ വിനോദസഞ്ചാര ചരിത്രം പൊതുമേഖലയുടെ എന്നപോലെ തന്നെ സ്വകാര്യമേഖലയുടെ കൂടി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഏകോപനം ഒട്ടനവധി സംഘടനകളിലൂടെയാണ് നടക്കുന്നത്. അത്തരം സംഘടനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ ട്രാവല്‍ ഏജന്റുമാരുടെ സംഘടനയായ ടായ് (TAAI-Travel Agents Association). ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ അയാറ്റോ (IATO-Indian Association of Tour Operators) ആണ് മറ്റൊന്ന്. ഫെഡറേഷന്‍ ഒഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസ്സോസിയേഷന്‍ ഒഫ് ഇന്ത്യയും (FHRAI) മികച്ച സേവനം അനുഷ്ഠിച്ചുവരുന്ന ദേശീയ സംഘടനയാണ്.

ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നമാണ് ഇന്ന് ടൂറിസം. രത്നക്കല്ലുകള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് ഒന്നാം സ്ഥാനത്തുള്ളത്. 1996-97 കാലത്ത് 104.18 ബില്യണ്‍ രൂപയായിരുന്നു വിനോദസഞ്ചാരത്തിലൂടെ ഇന്ത്യ സമ്പാദിച്ചത്. 1998-99-ല്‍ അത് 120.11 ബില്യണായി ഉയര്‍ന്നു. എങ്കിലും ആഗോളടൂറിസം രംഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ ടൂറിസം വികസനം അത്ര പുരോഗമിച്ചിട്ടില്ലെന്നു കാണാം. 1998-ലെ കണക്കനുസരിച്ച് ലോക ടൂറിസ്റ്റുകളുടെ കേവലം 0.38% മാത്രമാണ് ഇന്ത്യയിലെത്തുന്നത്. ആഗോള ടൂറിസം വരുമാനത്തിന്റെ കേവലം 0.51% മാത്രമേ ഇന്ത്യക്ക് നേടാനാകുന്നുള്ളൂ.

ഇന്ത്യയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വികാസം നേടിയിട്ടുള്ളത് ഹോട്ടല്‍ ശൃംഖലയാണ്. 2000-ാമാണ്ടില്‍ 66,522 അംഗീകൃത ഹോട്ടല്‍ മുറികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്. നക്ഷത്ര പദവിയുള്ള ഹോട്ടലുകളുടെ സ്ഥിതിവിവരക്കണക്ക് ഇപ്രകാരമാണ്: ഒണ്‍-സ്റ്റാര്‍ ഹോട്ടലുകള്‍ 146, ടു-സ്റ്റാര്‍ ഹോട്ടലുകള്‍ 324, ത്രീ-സ്റ്റാര്‍ ഹോട്ടലുകള്‍ 311, ഫോര്‍-സ്റ്റാര്‍ ഹോട്ടലുകള്‍ 53, ഫൈവ്-സ്റ്റാര്‍ ഹോട്ടലുകള്‍ 48.

ഇന്ന് മൂന്നു തലങ്ങളിലായാണ് ഇന്ത്യയിലെ വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന ടൂറിസം വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ.

ടൂറിസം വികസനം കേരളത്തില്‍

വൈവിധ്യമാര്‍ന്നതും നിറപ്പകിട്ടാര്‍ന്നതുമായ പ്രകൃതിയും സംസ്കൃതിയും ഒരുപോലെ കൈമുതലായുള്ള ഒരിടമാണ് കേരളം. വിനോദസഞ്ചാരവികസനത്തിന് അവശ്യം വേണ്ട മറ്റു മുഖ്യ ഘടകങ്ങളുടെ കാര്യത്തിലും കേരളം ഏറെ സമ്പന്നമാണ്. വിദ്യാഭ്യാസ നേട്ടങ്ങളും മെച്ചപ്പെട്ട ആരോഗ്യസംവിധാനവും അതിനുദാഹരണങ്ങളാണ്. വാര്‍ത്താവിനിമയസൌകര്യങ്ങള്‍, വൈദ്യസഹായലഭ്യത, ശുചിത്വം, ഗതാഗതസൗകര്യം, സര്‍ക്കാരിന്റെ അനുകൂലസമീപനം, ഭദ്രമായ ക്രമസമാധാനനില, എന്നിങ്ങനെ പിന്നെയും പല ഘടകങ്ങള്‍ കേരളത്തെ ടൂറിസം വ്യവസായത്തിന് അനുയോജ്യമായ ഒരിടമാക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളില്‍ പ്രമുഖം പ്രശാന്തസുന്ദരമായ സമുദ്രതീരങ്ങള്‍തന്നെ. ഗ്രാമജീവിതത്തിന്റെ കരക്കാഴ്ചകളൊരുക്കി നില്‍ക്കുന്ന കായല്‍ക്കെട്ടുകള്‍, ചന്ദനാദി സുഗന്ധവിഭവങ്ങളും ജന്തു-സസ്യവൈവിധ്യങ്ങളുമായി ഹരിതകാന്തിയാര്‍ന്നു നില്‍ക്കുന്ന കാനനങ്ങളും പര്‍വതഭൂഭാഗങ്ങളും, മഞ്ഞു മേയുന്ന താഴ്വാരദേശങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ പ്രകൃതിമനോഹാരിത ഭിന്നഭാവങ്ങളാര്‍ന്നു നില്‍ക്കുന്നു. സംസ്കാരവിശേഷങ്ങളില്‍ സമുന്നത സ്ഥാനം കലകള്‍ക്കുതന്നെ. ഐക്യരാഷ്ട്രസംഘടനപോലും ലോകത്തിലെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടുന്ന പാരമ്പര്യകലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൂടിയാട്ടം, ഇന്ത്യന്‍ കലാരൂപങ്ങളില്‍ വിദേശരാജ്യക്കാരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയിട്ടുള്ളവയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കഥകളി, ആഗോളതലത്തില്‍ത്തന്നെ മൗലികത കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞ കളരിപ്പയറ്റ് എന്ന ആയോധനകല, ജലോത്സവങ്ങളുടെ ലോകമാതൃകകളില്‍ ഏറ്റവും വിസ്മയകരമായ ഒന്നായി വാഴ്ത്തപ്പെട്ടിട്ടുള്ള ചുണ്ടന്‍വള്ളങ്ങളണിനിരക്കുന്ന വള്ളംകളി, എന്നിവ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന തനതായ കലാവിഭവങ്ങളില്‍ ചിലതുമാത്രമാണ്. കേരളീയ സംസ്കൃതിയുടെ മറ്റൊരു സവിശേഷത വര്‍ണാഭമായ ഉത്സവാഘോഷങ്ങളാണ്. ഏതെങ്കിലുമൊരു ഉത്സവമോ ആഘോഷമോ അനുഷ്ഠാനമോ ഇല്ലാത്ത ഒരു മാസംപോലുമില്ല കേരളത്തില്‍. ലോകസഞ്ചാരത്തിന്റെ ആദ്യകാല ചരിത്രത്തിന്റെപോലും സ്മാരകങ്ങളും പൗരാണിക സ്മരണകളുണര്‍ത്തുന്ന ഭൂഭാഗങ്ങളുമാണ് കേരളത്തെ സര്‍വലക്ഷണങ്ങളുമൊത്ത സഞ്ചാര ലക്ഷ്യമാക്കുന്ന മറ്റൊരു ഘടകം.

വാസ്കോ ഡ ഗാമ

കേരളത്തിന്റെ ചരിത്രം തന്നെ വിശ്വസഞ്ചാര ചരിത്രവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. വിഖ്യാതരായ ലോകസഞ്ചാരികള്‍ പലരുടെയും കുറിപ്പുകളില്‍ പ്രാചീനകാലം മുതല്‍തന്നെ കേരളം സ്ഥാനം പിടിച്ചിട്ടുണ്ട്. മെഗസ്തനീസി(ഗ്രീസ്)ന്റെയും ടോളമി(ഗ്രീസ്)യുടെയും പ്ളിനി(ഇറ്റലി)യുടെയും മഹ്വാന്റെ(ചീന)യുമെല്ലാം ദേശവിവരണക്കുറിപ്പുകളില്‍ പ്രാചീനകേരളപരാമര്‍ശങ്ങളുള്ളതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. എ.ഡി. നാലാം നൂറ്റാണ്ടു മുതലുള്ള കേരളചിത്രങ്ങള്‍ അത്തരം യാത്രാക്കുറിപ്പുകളില്‍ നിന്നു ലഭ്യമാണ്. ആധ്യാത്മികാചാര്യനായ തോമാശ്ളീഹയുടെ പാദസ്പര്‍ശമേറ്റ ഇടങ്ങളിലൊന്നായി കേരളം പണ്ടുകാലംമുതലേ അറിയപ്പെട്ടിരുന്നു. സുഗന്ധ വ്യഞ്ജനാദികളടക്കമുള്ള കേരളത്തിന്റെ ജൈവവൈവിധ്യങ്ങള്‍ പണ്ടുകാലം മുതല്‍ പ്രമുഖ രാജ്യങ്ങളെ ഇവിടേക്ക് ആനയിച്ചിരുന്നു. ആദ്യകാലത്ത് വാണിഭോദ്ദേശ്യത്തോടെ. കേരളം സന്ദര്‍ശിച്ചവരില്‍ ചീനാക്കാരനായ വാങ്താ യ്വാന്‍, അറബിദേശക്കാരനായ, സുലൈമാന്‍, യവനരാജ്യക്കാരനായ അല്‍ മസൂദി എന്നിവരാണ് പ്രമുഖര്‍. ആഗോളസഞ്ചാരചരിത്രത്തിലെ സുപ്രധാനവ്യക്തികളിലൊരാളായ ഇബനുബത്തൂത്ത (മൊറോക്കോ) ആറു തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. 13-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി മാര്‍ക്കോപോളോ(വെനീസ്)യും കേരളത്തിലെത്തി. അദ്ദേഹത്തിന്റെ ഏഴിമലവര്‍ണന അതിമനോഹരമാണ്. ചൈനയിലെ ജോണ്‍ ഒഫ് മോണ്‍ടി കോര്‍വിനോ, വോര്‍ഡിനോണിലെ ഫ്രിയാര്‍ ഒദോറിക്, ഇറ്റലിയിലെ നിക്കോളോകോണ്ടി, പേര്‍ഷ്യയിലെ അബ്ദുല്‍ റസാക്ക്, റഷ്യയിലെ അത്തനേഷ്യസ്, പോര്‍ട്ടുഗലിലെ ഡി കോവില്‍ ഹാം, ഇറ്റലിയിലെ ബാര്‍ബോസ, വെനീസിലെ സീസര്‍ ഫ്രെഡറിക്, ഫ്രാന്‍സിലെ പിറ്രാഡ് ഡി ലാവല്‍, റോമിലെ പീട്രോ ഡെല്ലാ എന്നിങ്ങനെ ഒട്ടനവധി പേര്‍ കേരളത്തിന്റെ ആദ്യകാല അതിഥികളായിരുന്നു. മറ്റ് ആദ്യകാല സഞ്ചാരികളില്‍ പ്രമുഖര്‍ ചൈനാക്കാരായ ഫാഹിയാന്‍, ഹുയാങ്സാങ്, ഇ-റ്റ്സിങ്, ചൗ-ജൂ-ക്വാ ഫെയ്സിന്‍, ഈജിപ്തുകാരനായ കാസ്മോസ്, അറബി നാട്ടുകാരനായ ഇബനു ഖുര്‍റാദാദ്ബെ, ശൈഖ് സൈനുദ്ദീന്‍, പേര്‍ഷ്യാക്കാരനായ അബു സെയ്ദ് എന്നിവരാണ്. റഷ്യയില്‍ നിന്നുമെത്തിയ അല്‍ബറൂനി അഫ്നാസി നികിതിന്‍, മിഷനറിമാരായ ജോര്‍ഡാനൂസ്, ജോണ്‍ ഡി മാറിനെല്ലി എന്നിവരുടെ കുറിപ്പുകളും കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കൂടാതെ കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില്‍ പരാമര്‍ശയോഗ്യമായ യാത്രികര്‍ ഇവരാണ്: അല്‍ ഇദ്രീസി (ആഫ്രിക്ക), റബ്ബിബിന്‍ ജമിന്‍ (യൂറോപ്പ്), അബുല്‍ഫിദ (ദമാസൂസ്), കമ്പ്രാള്‍ (പോര്‍ട്ടുഗീസ്), വര്‍ത്തേമ (ഇറ്റലി), സ്റ്റെഫാനോ (ജനോവ), ഫെറിയ ബൈസൂസ (പോര്‍ത്തുഗീസ്). എ.ഡി. 1498-ല്‍ പോര്‍ട്ടുഗീസുകാരനായ വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയതോടെ വിശ്വഭൂപടത്തില്‍ കേരളം ശ്രദ്ധേയമായൊരു സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കച്ചവടക്കാരായും മതപ്രചാരകരായും രാഷ്ട്രീയാധിനിവേശക്കാരായും വിദേശികള്‍ വന്നുകൊണ്ടിരുന്ന ഒടരിടമാണ് പ്രാചീനകേരളമെന്നു ചുരുക്കിപ്പറയാം. [[Image: കേരളത്തിന്റെ ആദ്യകാല വിനോദസഞ്ചാര ചരിത്രത്തില്‍ മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ആലുവ ശിവരാത്രി, ആറന്മുള വള്ളംകളി, തൃശൂര്‍ പൂരം, ശബരിമല ഉത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളും ആഭ്യന്തര ടൂറിസത്തിലെ ആദ്യകാലചരിത്രത്തില്‍ സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നവയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, മുറജപം, ലക്ഷദീപം തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ഒരിടത്തേക്ക് ആനയിക്കുന്ന ആചാരവിശേഷങ്ങളായിരുന്നു. കേരളത്തിലെ മഹാരാജാക്കന്മാര്‍ തൃക്കാക്കരച്ചെന്ന് മഹാബലിയെ വന്ദിച്ചിരുന്നതിന്റെ ഓര്‍മയാണ് ഓണം എന്ന ഐതിഹ്യം. ഓണാഘോഷത്തെയും ഒരു സന്ദര്‍ശനോത്സവമായി വിശേഷിപ്പിക്കുന്നുണ്ട്. അത്തച്ചമയത്തിനും അതിനനുബന്ധമായുള്ള ഘോഷയാത്രയ്ക്കും നമ്മുടെ സഞ്ചാരചരിത്രത്തില്‍ പണ്ടുമുതല്‍തന്നെ വലിയ സ്ഥാനമാണുള്ളത്. ഉത്തരകേരളത്തിലെ പൂരാഘോഷങ്ങളും പെരുങ്കളിയാട്ടങ്ങളും നാനാജാതിമതസ്ഥരുടെ സംഗമവേദികള്‍ കൂടെയായിരുന്നു. ആദ്യകാലത്ത് ദേശാതിര്‍ത്തികള്‍ കടന്നും പ്രചാരം നേടിയ ക്ഷേത്രോത്സവങ്ങളില്‍ ചിലതാണ് ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാനയും വൈയ്ക്കത്തഷ്ടമിയും കൊട്ടിയൂരുത്സവവും ഓച്ചിറക്കളിയും ചെങ്ങന്നൂര്‍ തിരുപ്പൂത്തും കൊടുങ്ങല്ലൂര്‍ ഭരണിയും കടമ്മനിട്ട പടയണിയും ഗുരുവായൂര്‍ ഉത്സവവും ആനയോട്ടവുമെല്ലാം.

1894-ല്‍ പമ്പാനദിയുടെ തീരത്തുള്ള മാരാമണില്‍ ആരംഭിച്ച ക്രിസ്തുമതകണ്‍വെന്‍ഷന്‍ ഇന്ന് ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും ക്രൈസ്തവമതവിശ്വാസികളുടെ സംഗമവേദിയായി മാറിയിരിക്കുന്നു. കൊണ്ടോട്ടി, മമ്പുറം പള്ളികളിലെ നേര്‍ച്ചയുത്സവങ്ങള്‍ ആദ്യകാല ഇസ്ലാം മത സംബന്ധിയായ ആഘോഷോത്സവങ്ങളില്‍ പ്രഥമസ്ഥാനമലങ്കരിക്കുന്നു.

കേരളത്തിനകത്തുള്ളവര്‍ സമുദ്രതീരങ്ങളെയും മലനിരകളെയും വിശ്രമവിനോദസങ്കേതങ്ങളായല്ല, ഉപജീവനത്തിനും സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍ക്കുമായുള്ള ഇടങ്ങളായാണ് കണ്ടിരുന്നത്. തീരങ്ങള്‍ മിക്കവയും മത്സ്യബന്ധനകേന്ദ്രങ്ങളും കയറുത്പാദനകേന്ദ്രങ്ങളും തുറമുഖങ്ങളും ആയിരുന്നു. തിരുവനന്തപുരത്തെ ശംഖുംമുഖം കടല്‍പ്പുറം ആറാട്ടുത്സവവേദിയെന്ന നിലയില്‍ അക്കൂട്ടത്തില്‍ വേറിട്ടുനിന്നു. കൊല്ലത്തെ തിരുമുല്ലവാരം കടല്‍പ്പുറവും തിരുവനന്തപുരത്തെ ഇന്നത്തെ കോവളം കടല്‍പ്പുറവും വര്‍ക്കല പാപനാശം കടല്‍പ്പുറവുമാണ് ആചാരബദ്ധമായ മറ്റു പ്രാചീന കേരള സമുദ്രതീരങ്ങള്‍. കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്ന സവിശേഷമായ ആചാരത്തിന്റെ മുഖ്യവേദിയായിരുന്നു ഇന്നത്തെ കോവളം കടല്‍പ്പുറം. പണ്ടുകാലത്ത് അതിന്റെ പേര് വാവ് നടത്തുന്ന തീരം എന്ന അര്‍ഥത്തില്‍ വാവാടുംതുറ എന്നായിരുന്നു. പിന്നീട് അത് ആവാടുംതുറയായി. മലയോരങ്ങള്‍ ആചാരഭൂമികകളായിരുന്നു എന്നതിന് ഉദാഹരണങ്ങളാണ് ശബരിമലയും തിരുനെല്ലിയും. പിന്നീട് മലയാറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളും അത്തരത്തില്‍ സന്ദര്‍ശനകേന്ദ്രങ്ങളായി. ആസൂത്രിതമായ വിശ്രമവിനോദസങ്കേതങ്ങളായി കേരളത്തിലെ തീരങ്ങളും മലയോരങ്ങളും മാറിയതില്‍ രാജവാഴ്ചയ്ക്കെന്നപോലെ കോളനിവാഴ്ചയ്ക്കും പങ്കുണ്ട്. മൂന്നാര്‍, തേക്കടി, കോവളം എന്നിവിടങ്ങളിലെ വേനല്‍ക്കാലവസതികള്‍ ഇതിനുദാഹരണങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍