This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:53, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജീവകങ്ങള്‍

Vitamins

ജീവന്റെ ആരോഗ്യപൂര്‍ണമായ നിലനില്പിന് ആഹാരത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട കാര്‍ബണിക യൗഗികങ്ങള്‍. ഉപാപചയപ്രക്രിയകളുടെ രാസത്വരകങ്ങളായ എന്‍സൈമുകളെ സഹായിക്കുകയാണ് ഇവയുടെ ധര്‍മം. ആഹാരത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെ അപേക്ഷിച്ച് ജീവകങ്ങള്‍ വളരെ നേരിയ അളവില്‍ മാത്രമേ കാണുകയുള്ളൂ. പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരു ദിവസം സു. 600 ഗ്രാം ഭക്ഷണം കഴിക്കുന്നു. ഇതില്‍ ഒരു ഗ്രാമില്‍ താഴെയാണ് ജീവകങ്ങളുടെ അളവ്. കഴിക്കുന്ന ആഹാരം, ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയുടെ അളവ് പരിശോധിച്ചാല്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍ എന്നിവയില്‍ കൂടുതലായി ആഹാരത്തില്‍ എന്തെങ്കിലും ആവശ്യമായിരുന്നതായി ഒരു സൂചനയും ലഭിച്ചിരുന്നില്ല. നാവികരുടെ ഇടയില്‍ കണ്ടിരുന്ന സ്കര്‍വി എന്ന രോഗം ആഹാരത്തില്‍ ചില വസ്തുക്കളുടെ അപര്യാപ്തതമൂലം ഉണ്ടാകുന്നതാണെന്ന് ജയിംസ് ലിന്‍ഡ് (1716-94) എന്ന സ്കോട്ടിഷ് നാവിക സര്‍ജന്‍ കണ്ടെത്തി. എ ട്രീറ്റൈസ് ഒഫ് ദ സ്കര്‍വി (1753) എന്ന തന്റെ ഗ്രന്ഥത്തില്‍ പഴങ്ങളും നാരകഫലങ്ങളുംകൊണ്ട് ഈ രോഗം തടയാം എന്ന് അദ്ദേഹം വ്യക്തമാക്കി. തവിട് പൂര്‍ണമായും നീക്കംചെയ്ത അരികൊടുക്കുന്ന പ്രാവുകളില്‍ ഞരമ്പുവീക്കം (polyneuritis)ഉണ്ടാകും എന്നും അല്പം തവിട് ആഹാരത്തില്‍ ചേര്‍ക്കുമ്പോള്‍ രോഗം ഭേദമാകും എന്നും ഐറ്റ്മാന്‍ കണ്ടെത്തി (1897). മനുഷ്യര്‍ക്കുണ്ടാകുന്ന ബെറിബെറി എന്ന രോഗവും തവിട് കൊടുക്കുമ്പോള്‍ ഭേദപ്പെടുന്നതായി ഗ്രിന്‍സ് (1901) മനസ്സിലാക്കി. ആക്സല്‍ ഹോള്‍സ്റ്റ്, തിയോഡോര്‍ ഫ്രോളിക്ക് എന്നീ രണ്ട് ശാസ്ത്രജ്ഞര്‍ പരീക്ഷണസാഹചര്യങ്ങളില്‍ വളര്‍ത്തിയ (1907) ഗിനിപ്പന്നികളില്‍ സ്കര്‍വി രോഗം കൃത്രിമമായി ഉണ്ടാക്കുന്നതില്‍ വിജയിച്ചു. ആഹാരത്തില്‍ ചെറിയ തോതില്‍ കാബേജ് ഉള്‍പ്പെടുത്തി രോഗം ഭേദപ്പെടുത്തുകയും ചെയ്തു. സര്‍ ഫ്രെഡറിക് ഗോലാന്‍ഡ് ഹോപ്കിന്‍സ് ശുദ്ധമായ അന്നജവും മാംസ്യവും കൊഴുപ്പും ലവണങ്ങളും മാത്രം നല്കി, മൃഗങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ പഠനവിധേയമാക്കി (1906-12). എലികളുടെ വളര്‍ച്ചയെ ഇത്തരം ഭക്ഷണക്രമം സാരമായി ബാധിക്കുന്നതായി കണ്ടെത്തി. എന്നാല്‍ അല്പം പാല്‍ ദിവസേന നല്കിയപ്പോള്‍ വളര്‍ച്ച വീണ്ടും മെച്ചപ്പെടുന്നതായി കണ്ടു. മാംസ്യം, ലവണങ്ങള്‍ എന്നീ ഊര്‍ജോത്പാദന പദാര്‍ഥങ്ങള്‍ക്ക് പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി ആഹാരത്തില്‍ അനിവാര്യമാണെന്ന് ഈ പരീക്ഷണങ്ങളിലൂടെ വ്യക്തമായി. തവിടിലുള്ള ഒരു പദാര്‍ഥത്തിന്റെ അഭാവമാണ് ബെറിബെറിക്ക് കാരണമാകുന്നത് എന്ന് പോളിഷ് ജീവശാസ്ത്രജ്ഞനായ കാസിമിര്‍ ഫങ്ക് സ്ഥിരീകരിച്ചു (1911). ബെറിബെറിയുണ്ടാകാതിരിക്കാനുള്ള രാസപദാര്‍ഥത്തെ തവിടില്‍നിന്ന് ഫങ്ക് അടുത്ത വര്‍ഷം വേര്‍തിരിച്ചു (1912). അതൊരു 'അമീന്‍' (amine) ആണെന്ന് കണ്ടതിനാല്‍ അദ്ദേഹം ജീവന് (vita) ആവശ്യമായ അമീനുകള്‍ എന്ന് അര്‍ഥം വരുന്ന വൈറ്റമിന്‍ (vitamine) എന്ന സംജ്ഞ നല്കി. ഈ പദാര്‍ഥങ്ങളെല്ലാം അമീനുകളല്ല എന്ന് കണ്ടെത്തിയതോടെ സംജ്ഞയിലെ 'E' എടുത്ത് കളഞ്ഞു.

മൃഗങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കൊഴുപ്പില്‍ ലയിക്കുന്ന ഒരു ഘടകം ഉള്ളതായി 1913-ല്‍ കണ്ടെത്തിയിരുന്നു. അതാണ് ജീവകം എ. പിന്നീട് അനവധി ജീവകങ്ങള്‍ വേര്‍തിരിക്കപ്പെടുകയും അവയുടെ രാസഘടന, ഗുണങ്ങള്‍, സംശ്ളേഷണ പ്രക്രിയകകള്‍ എന്നിവയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടത്തപ്പെടുകയും ചെയ്തു. 1940-കളില്‍ പല സൂക്ഷ്മാണുക്കളില്‍നിന്നും ജീവകങ്ങള്‍ വേര്‍തിരിക്കുവാന്‍ ആരംഭിച്ചു. ജീവപ്രക്രിയകളില്‍ ജീവകങ്ങളുടെ പങ്കിനെക്കുറിച്ചായിരുന്നു 1948-നുശേഷം നടന്ന പഠനങ്ങള്‍ ഏറെയും. എല്ലാ ജീവകങ്ങളും മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാലും ഉത്പാദിപ്പിച്ചാല്‍ തന്നെ വേണ്ട അളവില്‍ ലഭ്യമാകാത്തതിനാലും അവയെ അനിവാര്യപോഷക പദാര്‍ഥങ്ങളായാണ് കണക്കാക്കുന്നത്. ജീവകങ്ങളുടെ ആവശ്യകത ജീവജാലങ്ങളില്‍ വ്യത്യസ്ത അളവിലാണ്. പല സസ്യങ്ങള്‍ക്കും എല്ലാ ജീവകങ്ങളും ഉത്പാദിപ്പിക്കാന്‍ കഴിയും. സസ്യങ്ങള്‍ക്ക് ഈ പദാര്‍ഥങ്ങള്‍ 'ജീവകങ്ങള്‍' അല്ലെങ്കിലും സസ്യങ്ങള്‍ ഇവയെ ഉത്പാദിപ്പിക്കുന്നതിനാല്‍ സസ്യ ഉപാപചയ പ്രക്രിയകളില്‍ ഇവ പ്രാധാന്യമര്‍ഹിക്കുന്നു. പല സസ്തനികള്‍ക്കും ജീവകം സി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഗ്ളൂക്കോസില്‍നിന്ന് ജീവകം സിയിലെത്തുന്നത് മൂന്ന് രാസപ്രവര്‍ത്തനങ്ങളിലൂടെയാണ്. മനുഷ്യന്‍, കുരങ്ങ്, ഗിനിപ്പന്നി എന്നിവയില്‍ മൂന്നാമത്തെ രാസപ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈം ഇല്ലാത്തതിനാല്‍ ജീവകം സി ആഹാരത്തിലൂടെ ലഭ്യമായേ തീരൂ. എല്ല. കശേരുകികള്‍ക്കും എ, ബി1, ബി2, ബി6, ഡി പാന്റോഥെനിക് അമ്ളം എന്നിവ ആഹാരത്തില്‍ ഉണ്ടായിരിക്കണം. ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമായാല്‍ ജീവകം ഡി മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ജീവകങ്ങളെ പൊതുവില്‍ രണ്ടായി തരംതിരിച്ചിരിക്കുന്നു-കൊഴുപ്പില്‍ ലയിക്കുന്നതും വെള്ളത്തില്‍ ലയിക്കുന്നതും. ഇതൊരു സമ്പൂര്‍ണ വിഭജനമല്ലെങ്കിലും പരക്കെ അംഗീകൃതമാണ്. ജീവകം എ, ഡി, ഇ, കെ എന്നിവ കൊഴുപ്പില്‍ ലയിക്കുന്നതും ജീവകം സി-യും ബി സമൂഹവും വെള്ളത്തില്‍ ലയിക്കുന്നതുമാണ്.

ചിത്രം:Vitamin table1.png

ചിത്രം:Vitamin tabl2.png

വെള്ളത്തില്‍ ലയിക്കുന്ന ജീവകങ്ങളില്‍ ബി-ജീവകങ്ങള്‍ കോ എന്‍സൈമുകളായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍സൈമുകളെ അവയുടെ പ്രവര്‍ത്തനത്തില്‍ സഹായിക്കുന്ന സഹായഘടകങ്ങളാണ് കോ എന്‍സൈമുകള്‍. ശരീരത്തിലെ പ്രക്രിയകള്‍ നിയന്ത്രിക്കുന്നത് എന്‍സൈമുകളാണ്. എന്നാല്‍ കോ എന്‍സൈമുകളുടെ അഭാവത്തില്‍ എന്‍സൈമുകള്‍ പ്രവര്‍ത്തനക്ഷമമല്ല. പ്രത്യോക്സികാരക (anti oxidant) സ്വഭാവമാണ് ജീവകം സി-യുടെ പ്രാധാന്യം. കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങളുടെ യഥാര്‍ഥ ധര്‍മം എന്താണെന്ന് അത്ര വ്യക്തമല്ല. അവയില്‍ ചിലത് എന്‍സൈമുകളായി വര്‍ത്തിക്കുമ്പോള്‍ മറ്റ് ചിലത് കോശസ്തരങ്ങളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയെപ്പോലെ ജീവകങ്ങള്‍ ഒന്നും തന്നെ ശരീരത്തിന് ഊര്‍ജം നല്കുന്നില്ല.

നാമകരണ പദ്ധതി. ആരംഭത്തില്‍ ജീവകങ്ങളുടെ നാമകരണം വളരെ അവ്യക്തമായിരുന്നു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലുള്ള നാമകരണരീതിയാണ് ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഈ നാമകരണ രീതിയുടെ ഉപജ്ഞാതാവ് സര്‍ ജാക്ക് ഡ്രൂമണ്ഡ് ആണ്. ജീവകങ്ങളുടെ രാസസ്വഭാവവും ഘടനയും അറിവായതോടുകൂടി രാസനാമം പരക്കെ ഉപയോഗിച്ചുതുടങ്ങി. ഒരു നിശ്ചിത ജീവകവുമായി ഘടനാസാദൃശ്യമുള്ളതും ചില ഉപാപചയ പ്രക്രിയകളിലൂടെ ആ ജീവകമായി മാറാന്‍ കഴിവുള്ളതുമായ വസ്തുക്കളാണ് പ്രോ വിറ്റാമിനുകള്‍. ഉദാ. കരോട്ടിന്‍ ജീവകം എ-യായി മാറുന്നു. ജീവകങ്ങളുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന വസ്തുക്കളാണ് പ്രതിജീവകങ്ങള്‍. ജീവകങ്ങളുമായി ബന്ധിക്കപ്പെടുകയോ (ഉദാ. അവിഡിന്‍ എന്ന പ്രോട്ടീന്‍ ബയോട്ടിനുമായി ബന്ധിക്കപ്പെടുന്നതിനാല്‍ ബയോട്ടിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു) ജീവകങ്ങളെ നശിപ്പിക്കുകയോ ചെയ്യുന്നു (ഉദാ. തയാമിനേസ് തയാമിനെ നശിപ്പിക്കുന്നു). ജീവകങ്ങളുടെ കോ എന്‍സൈം പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രതിജീവകങ്ങള്‍ ആന്റഗോണിസ്റ്റുകള്‍ അഥവാ ആന്റിമെറ്റബോളൈറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

ചിത്രം:Namakarn sr1.png

ജീവകം എ (റെറ്റിനോള്‍) C20 H29 OH.. ജീവകം എ-യുടെ മൂലപദാര്‍ഥം കരോട്ടിനുകളാണ്. ഹരിത സസ്യങ്ങള്‍ക്ക് പച്ചയും മഞ്ഞയും വര്‍ണങ്ങള്‍ നല്കുന്ന കരോട്ടിന്‍ എന്ന ഹൈഡ്രോകാര്‍ബണില്‍ (C40H56) നിന്നാണ് ജീവകം എ-യുണ്ടാകുന്നത്. ഇളം മഞ്ഞനിറത്തിലുള്ള ഒരു ആല്‍ക്കഹോള്‍ ആണ് ജീവകം എ. β കരോട്ടിനില്‍നിന്ന് ജീവകം എ-ക്കുണ്ടാകുന്ന രാസമാറ്റം തികച്ചും വ്യക്തമല്ല. ഒരു β കരോട്ടിന്‍ തന്മാത്ര നടുവെ പിളര്‍ന്ന് രണ്ട് ജീവകം എ തന്മാത്രകളുണ്ടാകുന്നതായി കരുതപ്പെടുന്നു.

ചിത്രം:Vitamin A sr1.png

കരോട്ടിനോയിഡുകള്‍ മഞ്ഞനിറമുള്ളതാണ്. ഇലച്ചെടികളിലും മഞ്ഞനിറമുള്ള കായ്കറികളിലും (മത്തങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്) ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. ജീവകം എ-യുടെ പ്രധാന ഉറവിടം മീനെണ്ണ(കോഡ്ലിവര്‍ ഓയില്‍)യാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഓസ്ബോണും മെന്‍ഡലും ആണ് മീനെണ്ണയില്‍ ജീവകം എ-യുടെ സാന്നിധ്യം കണ്ടുപിടിച്ചത്. എലികളില്‍ കാണുന്ന ഓഫ്താല്മ എന്ന രോഗം മീനെണ്ണകൊണ്ട് സുഖപ്പെടുന്നതായി അവര്‍ കണ്ടെത്തി. കരളില്‍ ജീവകം എ വളരെ കൂടിയ അളവില്‍ സംഭരിക്കപ്പെടുന്നു. മുട്ടയുടെ മഞ്ഞ, പാല്‍, പാല്‍പ്പാട തുടങ്ങിയവയിലും ധാരാളം ജീവകം എ-യുണ്ട്.

ജീവകം എ-യും കരോട്ടിനും ചൂടുകൊണ്ടും ഓക്സീകരണംകൊണ്ടും കേടാകുന്നു. ജീവകം എ അടങ്ങുന്ന എണ്ണകള്‍ കനയ്ക്കുമ്പോള്‍ ജീവകത്തിന് നാശം സംഭവിക്കുന്നു. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ജീവകം എ-യ്ക്ക് നഷ്ടം സംഭവിക്കുന്നില്ല. കരോട്ടിനില്‍നിന്ന് ജീവകം എ-യിലേക്കുള്ള മാറ്റം കുടലിന്റെ ഭിത്തിയില്‍വച്ചാണ് പ്രധാനമായും നടക്കുന്നത്. ആട്, പന്നി, എലി, ഗിനിപ്പന്നി, മുയല്‍ എന്നീ മൃഗങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വെളുത്തതാണ്. ഇവയുടെ ശരീരത്തില്‍ വളരെ കുറച്ച് കരോട്ടിന്‍ മാത്രമേയുള്ളൂ. കരോട്ടിന്‍ വളരെ പെട്ടെന്ന് ജീവകം എ-യായി മാറുന്നതുകൊണ്ടാണിത്. എന്നാല്‍ മനുഷ്യരിലും കന്നുകാലികളിലും ജീവകം എ-യിലേക്കുള്ള മാറ്റം സാവധാനത്തിലാണ്. അതിനാല്‍ അവയിലെ കൊഴുപ്പിന് മഞ്ഞനിറമാണ്.

നിശാന്ധതയാണ് ജീവകം എ-യുടെ അഭാവംമൂലം ഉണ്ടാകുന്ന പ്രധാന രോഗം. ശരീരാവയവങ്ങളെ ആവരണം ചെയ്യുന്ന കോശകലകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. തൊലി, വായ്, ശ്വാസനാളം, മൂത്രനാളം എന്നിവയില്‍ രോഗബാധയും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് തടസ്സവും ഉണ്ടാകാറുണ്ട്. ജീവകം എ-യുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ആദ്യകാല ഗവേഷണം നടത്തിയത് സര്‍ ഫ്രഡറിക് ഹോപ്കിന്‍സാണ്. ശുദ്ധമായ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, ലവണങ്ങള്‍, ജലം എന്നിവ നിശ്ചിത അളവില്‍ നല്കിയിട്ടും എലികള്‍ ചത്തുപോകുന്നതായി കണ്ടു. എന്നാല്‍ കേവലം ഒരു ചെറുകരണ്ടി പാല്‍, തികഞ്ഞ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായി കണ്ടെത്തി. നേത്രാന്തരപടലത്തിലെ റോഡോപ്സിന്‍ എന്ന വര്‍ണസംവേദന പദാര്‍ഥം ജീവകം എ ആല്‍ഡിഹൈഡ് അടങ്ങിയതാണ്. പ്രകാശം ഏല്ക്കുമ്പോള്‍ റോഡോപ്സിന്‍ വിഘടിച്ച് നിറമില്ലാത്ത ഓപ്സിന്‍ എന്ന ഒരു പ്രോട്ടീനും റെറ്റിനൈന്‍ എന്ന ഒരു മഞ്ഞവസ്തുവും ഉണ്ടാകുന്നു. റെറ്റിനൈന്‍ വീണ്ടും മാംസ്യവുമായി സംയോജിച്ച് റോഡോപ്സിന്‍ ഉണ്ടാകുന്നു. വെളിച്ചത്തില്‍നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് മാറുമ്പോള്‍, ഇരുട്ടില്‍ കാഴ്ചശക്തി ലഭിക്കുന്നത് റോഡോപ്സിന്‍ പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ വേഗതയെ അടിസ്ഥാനമാക്കിയാണ്. ജീവകം എ-യുടെ അഭാവത്തില്‍ റോഡോപ്സിന്റെ പുനഃസംശ്ലേഷണം വളരെ സാവധാനത്തിലാണ് നടക്കുന്നത്. യു.എസ്. നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ശിപാര്‍ശയനുസരിച്ച് മുതിര്‍ന്നവര്‍ക്ക് 5,000 അന്താരാഷ്ട്ര യൂണിറ്റും കുട്ടികള്‍ക്ക് 2,500 അന്താരാഷ്ട്രയൂണിറ്റും ജീവകം എ ദിവസേന ആവശ്യമാണ്. ധാരാളം ഇല വര്‍ഗങ്ങളും കാരറ്റും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ജീവകം എയുടെ അപര്യാപ്തത ഉണ്ടാവുകയില്ല. ഒരു ചായക്കരണ്ടി മീനെണ്ണയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ ജീവകം എ അടങ്ങിയിട്ടുണ്ട്. ജീവകം എ കരളില്‍ ധാരാളമായി സംഭരിക്കപ്പെടുന്നതിനാല്‍ ഭക്ഷണത്തില്‍ എ-യുടെ അഭാവം കുറെയൊക്കെ പരിഹരിക്കാനാവും. ധ്രുവക്കരടികള്‍ ധാരാളം കൊഴുപ്പ് സംഭരിച്ചുവയ്ക്കാറുണ്ട്. ഈ കരടികളുടെ കരള്‍ കഴിക്കുന്ന മനുഷ്യര്‍ക്ക് കാര്യമായ രോഗങ്ങള്‍ ഉണ്ടാകുന്നതായി കണ്ടുവരുന്നു. ജീവകം എ-യുടെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതുമൂലം വിശപ്പില്ലായ്മ, ഛര്‍ദി, തലവേദന, ക്ഷീണം, ചുണ്ടുകള്‍ വിണ്ടുകീറല്‍, തൊലിയില്‍ തടിപ്പ്, നീര്‍വീക്കം, ചൊറി, ചിരങ്ങ് മുതലായ രോഗങ്ങളുണ്ടാവാനിടയുണ്ട്. കുട്ടികള്‍ക്ക് എല്ലുകളുടെ ശക്തി ക്ഷയിച്ച് നടക്കാന്‍പോലും കഴിയാതെ വരുന്നു. മുടി കൊഴിച്ചിലും ഒരു ലക്ഷണമാണ്.

ജീവകം ബി സമൂഹം. ജീവകം ബി എന്നത് ധാരാളം ജീവകങ്ങള്‍ അടങ്ങുന്ന ഒരു സമൂഹം ആണെന്ന് മനസ്സിലായതോടെ ബി1, ബി2 എന്നിങ്ങനെ അവയെ നാമകരണം ചെയ്തു. വെള്ളത്തില്‍ ലയിക്കുന്നതും യീസ്റ്റില്‍ അടങ്ങിയിട്ടുള്ളതുമായ ജീവകങ്ങളെ ബി സമൂഹത്തില്‍ ഉള്‍പ്പെടുത്തുകയാണ് പിന്നീട് ചെയ്തുപോന്നത്. ഈ വിഭജനം തൃപ്തികരമല്ലെങ്കിലും സാര്‍വത്രികാംഗീകാരമുള്ള ഒരു വിഭജനമോ നാമകരണപദ്ധതിയോ ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടില്ല. മിക്കവാറും എല്ലാ ജീവകങ്ങളും ഇന്ന് അവയുടെ രാസനാമത്തിലാണ് അറിയപ്പെടുന്നത്.

ചിത്രം:Vitamin B sr1.png

തയാമിന്‍ ബി1 (C12 H18 Cl2N4 OS). തയാമിന്‍ ലവണങ്ങള്‍ പരല്‍രൂപത്തില്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.

വളരെ ചെറിയ തോതിലാണെങ്കിലും പ്രകൃതിയില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു ജീവകമാണ് തയാമിന്‍. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പന്നിയിറച്ചി, കരള്‍, മുട്ടയുടെ മഞ്ഞ, യീസ്റ്റ് എന്നിവയില്‍ തയാമിന്‍ അടങ്ങിയിരിക്കുന്നു. പാലിലും പഴങ്ങളിലും തയാമിന്‍ നേരിയ അളവിലേയുള്ളൂ. പാകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന തയാമിന്‍ ഏറിയ പങ്കും നഷ്ടമാകുന്നു.

ബി ജീവകങ്ങള്‍ എല്ലാംതന്നെ അവയുടെ തനതു രൂപത്തില്‍ നിര്‍വീര്യമാണ്. അവയുടെ കോ എന്‍സൈമുകളാണ് ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. തയാമിന്‍ പൈറോഫോസ്ഫേറ്റ് അന്നജത്തെ ഉര്‍ജം (എറ്റിപി) ആക്കി മാറ്റുന്നു. കൊഴുപ്പുകളുടെയും പ്രോട്ടീനിന്റെയും ഉപാപചയത്തില്‍ തയാമിന് ഗണ്യമായ പങ്കുണ്ട്. അയവിറക്കുന്ന മൃഗങ്ങളുടെ ആദ്യത്തെ വയറായ റൂമനില്‍ (ruman) ഉള്ള സൂക്ഷ്മാണുക്കള്‍ക്ക് ഈ ജീവകം ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ മൃഗങ്ങളൊഴിച്ചുള്ള മിക്ക മൃഗങ്ങളിലും പക്ഷികളിലും തയാമിന്റെ അപര്യാപ്തതമൂലം രോഗങ്ങളുണ്ടാവുന്നു. ഉദാ. പ്രാവുകളിലും മറ്റും കണ്ടുവരുന്ന ഞരമ്പുവീക്കം. മനുഷ്യര്‍ക്കുണ്ടാകുന്ന ബെറിബെറിക്ക് കാരണം തയാമിന്‍ അപര്യാപ്തതയാണ്. നേരിയ അളവിലുള്ള അപര്യാപ്തമൂലം വിശപ്പില്ലായ്മ, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ദഹനപഥത്തില്‍വച്ച് തയാമിനെസ് എന്ന എന്‍സൈം തയാമിനെ നശിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ മനുഷ്യരിലും കോഴികളിലും മറ്റും കാണപ്പെടുന്നു. ചില ശുദ്ധജല മത്സ്യങ്ങളിലും കക്കകളിലും ചില സസ്യങ്ങളിലും സൂക്ഷ്മാണുക്കളിലും തയാമിനെസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യാതെ ഭക്ഷിക്കുകയാണെങ്കില്‍, ആഹാരത്തില്‍ ആവശ്യത്തിന് തയാമിന്‍ അടങ്ങിയിട്ടുണ്ടെങ്കില്‍പ്പോലും അപര്യാപ്തതയുണ്ടാകാം.

ആവശ്യത്തിലേറെ തയാമിന്‍ ശരീരത്തിലുള്ളപ്പോള്‍ ചെറിയ തോതില്‍ അത് ശരീരകലകളില്‍ സംഭരിക്കപ്പെടുന്നു. ബാക്കി മൂത്രത്തിലൂടെ വിസര്‍ജിക്കുന്നു.

ചിത്രം:Thayamin sr1.png

റിബോഫ്ളാവിന്‍ ബി2 C17 H20 N4 O6. രാസപരമായി ഫ്ളാവിനുകള്‍ എന്ന മഞ്ഞ വര്‍ണകവസ്തുക്കളുമായി വളരെ സാമ്യമുള്ളതാണ് ബി2 ജീവകം. പാലില്‍നിന്നാണ് റിബോഫ്ളാവിന്‍ ആദ്യമായി വേര്‍തിരിച്ചത്. അതിനാല്‍ ഇതിന് ലാക്ടോഫ്ളാവിന്‍ എന്നും പേരുണ്ട്. പാല്‍, മത്സ്യം, മുട്ട, ഇലക്കറികള്‍ എന്നിവയില്‍ ഈ ജീവകം ധാരാളമായി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശമേല്ക്കുമ്പോള്‍ റിബോഫ്ളാവിന് നാശം സംഭവിക്കുന്നു. സൂര്യപ്രകാശത്തില്‍, പാലില്‍നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഏകദേശം 85 ശതമാനം റിബോഫ്ളാവിന്‍ നഷ്ടമാകുന്നു. ദിവസേന 2 മി.ഗ്രാം. എന്ന തോതിലാണ് ഈ ജീവകം ശരീരത്തിന് ആവശ്യം. വളരെ കുറഞ്ഞ തോതില്‍ മാത്രമേ ശരീരത്തില്‍ സംഭരണം ചെയ്യപ്പെടുന്നുള്ളൂ. അതിനാല്‍ അധികമായത് വിസര്‍ജനം ചെയ്യപ്പെടുന്നു.

കണ്ണ്, വായ്, തൊലി എന്നിവിടങ്ങളില്‍ വ്രണങ്ങളുണ്ടാവുക; ഓഷ്ഠവിദരണം (കീലോസിസ്), ചുണ്ട് വീക്കം, നാക്ക് ചുവന്ന് പൊട്ടല്‍ എന്നിവ റിബോഫ്ളാവിന്‍ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളാണ്.

അമിനോ അമ്ലങ്ങളുടെ ഓക്സീകരണം ത്വരിതപ്പെടുത്തുന്ന ഫ്ളാവോ പ്രോട്ടീനുകളുടെ ഒരു സുപ്രധാന ഭാഗമാണ് റിബോഫ്ളാവിന്‍. ഊര്‍ജ ഉത്പാദനപ്രക്രിയകളില്‍ റിബോഫ്ളാവിന് പ്രധാന പങ്കുണ്ട്.

നിയാസിന്‍ (നിക്കോട്ടിനിക് അമ്ലം). റിബോഫ്ളാവിനുമായി വളരെയേറെ സാദൃശ്യമുള്ള നിയാസിന്‍ ജീവകം ബി2-ന്റെ ഒരു ഘടകം ആണ്. നിയാസിനും റിബോഫ്ളാവിനെപ്പോലെ ഓക്സീകരണപ്രക്രിയകളെ ത്വരിതപ്പെടുത്തുന്ന എന്‍സൈമുകളുടെ പ്രധാന ഭാഗമാണ്. കരള്‍, മാംസം, യീസ്റ്റ്, മത്സ്യം, ധാന്യങ്ങള്‍, മുട്ട എന്നിവയില്‍ നിയാസിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അമിനോ അമ്ലമായ ട്രിപ്റ്റോഫാനില്‍നിന്ന് നിയാസിന്‍ ശരീരത്തിനുള്ളില്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ജീവകങ്ങളില്‍വച്ച് ഏറ്റവും സ്ഥിരതയുള്ളതാണ് നിയാസിന്‍. പാകംചെയ്യുന്ന വെള്ളം കളഞ്ഞാല്‍ മാത്രമേ നിയാസിന്‍ നഷ്ടമാകുന്നുള്ളൂ. ഒരു ദിവസം 19 മി.ഗ്രാം നിയാസിനാണ് ആവശ്യമുള്ളത്. വളരെ നേരിയ അളവില്‍ മാത്രമേ നിയാസിന്‍ സംഭരിക്കപ്പെടുന്നുള്ളൂ.

പെലാഗ്ര(ഇറ്റാലിയന്‍ ലെപ്രസി)യാണ് നിയാസിന്‍ അപര്യാപ്തതാരോഗം. ഇത് ബാധിച്ചവരുടെ തൊലി കരിവാളിച്ച് പൊളിഞ്ഞിരിക്കും. ബി-സമൂഹത്തിലെ മറ്റു ഘടകങ്ങളുടെ അപര്യാപ്തതയും ഇതോടൊപ്പം ഉണ്ടാകുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ സങ്കീര്‍ണമായിരിക്കും. പാലില്‍ ട്രിപ്റ്റോഫാന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പാലും, പാലുത്പന്നങ്ങളും അപര്യാപ്തത ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു.

ചിത്രം:Niyasinsr1.png

നിയാസിന്‍ അധികമാവുമ്പോള്‍ വിഷ ലക്ഷണങ്ങള്‍ കാണിക്കുന്നു. തൊലിക്ക് താഴെയുള്ള ധമനികള്‍ അടയുന്നതുനിമിത്തം ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുന്നു. മുഖത്തും കഴുത്തിലും കൈകളിലുമാണിത് അധികം. അളവില്‍ വളരെക്കൂടിയാല്‍ നിയാസിന്‍ കരളിനെ ബാധിക്കുന്നതായും കണ്ടുവരുന്നു.

പിരിഡോക്സിന്‍ ബി6 C8 H11 NO3. തവിടില്‍നിന്നും യീസ്റ്റില്‍നിന്നും ലഭിക്കുന്ന ഈ ജീവകം നേര്‍ത്ത ക്ഷാരസ്വഭാവമുള്ള ഒരു പിരിഡിന്‍ (pyridine) വ്യുത്പന്നമാണ്. പിരിഡോക്സിന്‍, പിരിഡോക്സാല്‍, പിരിഡോക്സമീന്‍ എന്ന മൂന്ന് യൗഗികങ്ങളെയും ജീവകം ബി6 വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രം:Piridisr1.png

സസ്യങ്ങളിലും മൃഗ ഉത്പന്നങ്ങളിലും ഇവ വ്യാപകമായി അടങ്ങിയിട്ടുണ്ട്. സസ്യങ്ങളിലും കായ്കളിലും മറ്റും പിരിഡോക്സിനാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ മൃഗ ഉത്പന്നങ്ങളില്‍ പിരിഡോക്സാലും പിരിഡോക്സമീനും ആണ് അടങ്ങിയിട്ടുള്ളത്. അമ്ളലായനികളില്‍ ബി6-ന് നാശം സംഭവിക്കുന്നില്ലെങ്കിലും ക്ഷാരലായനികളിലും നിര്‍വീര്യലായനികളിലും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലും ജീവകം ബി6 വളരെ പെട്ടെന്ന് നഷ്ടമാകുന്നു.

ഹീമോഗ്ളോബിന്‍, സിറോടോണിന്‍, r-അമിനോ ബ്യൂട്ടറിക് അമ്ലം എന്നിവയുടെ സംശ്ലേഷണ പ്രക്രിയകളില്‍ ബി3 പ്രധാന പങ്ക് വഹിക്കുന്നു. സിറോടോണിനും r-അമിനോ ബ്യൂട്ടറിക് അമ്ലവും തലച്ചോറിലെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നു. പിരിഡോക്സിന്‍ 5-ഫോസ്ഫേറ്റ് എന്ന കോ എന്‍സൈം ശരീരകലകളില്‍ α-കീറ്റോ അമ്ലങ്ങളില്‍നിന്ന് അമിനോ അമ്ലങ്ങളുടെ സംശ്ലേഷണത്തിന് സഹായകമാകുന്നു. അമിനോ അമ്ലങ്ങളുടെ ഡീകാര്‍ബോക്സീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്നു. ട്രിപ്റ്റോഫാനില്‍നിന്ന് സിയാസിന്‍ ഉത്പാദിപ്പിക്കാനും ജീവകം ബി6 കൂടിയേ തീരൂ. അതിനാല്‍ ബി6-ന്റെ അപര്യാപ്തത നിയാസിന്‍ അപര്യാപ്തതയ്ക്കും ഇടയാക്കാറുണ്ട്.

ജീവകം ബി6-ന്റെ അപര്യാപ്തത ആദ്യമായി എലികളിലാണ് കണ്ടെത്തിയത്. വായ, കാല്പാദങ്ങള്‍, ചെവി, മൂക്ക്, വാല്‍ എന്നിവിടങ്ങളില്‍ വ്രണങ്ങളുണ്ടായി തൊലി അഴുകുന്നതാണ് പ്രധാന ലക്ഷണം. വളര്‍ച്ച മുരടിക്കുന്നതായും കണ്ടുവരുന്നു. മനുഷ്യര്‍ക്ക് സാധാരണ നിലയില്‍ ഇതിന്റെ അപര്യാപ്തത ഉണ്ടാവാനിടയില്ല. ആഹാരത്തില്‍ പ്രതിജീവകമായ ഡിഓക്സി പിരിഡോക്സിന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ത്വക്ക്ശോഥം (dermatitis), കീലോസിസ് (ഓഷ്ഠ വിദരണം), ജിഹ്വാശോഥം (glossitis), മാനസിക പിരിമുറുക്കം, വിഷാദം എന്നിവയുണ്ടാകുന്നതായി കണ്ടെത്തി. ക്ഷയരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോനിയാസിഡ് (isoniazid) ഈ ജീവകത്തിന്റെ അപര്യാപ്തത സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു. സാധാരണ നിലയില്‍ ഒരാള്‍ക്ക് 2 മില്ലിഗ്രാമില്‍ താഴെ മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ. ഗര്‍ഭിണികളില്‍ കൂടുതല്‍ ആവശ്യമുണ്ട്. കടുത്ത ഛര്‍ദിയുള്ള ഗര്‍ഭിണികളില്‍ ട്രിപ്റ്റോഫാനിന്റെ ഉപാപചയ തകരാറുകള്‍മൂലം ഉണ്ടാകുന്ന ക്സാന്തുറേനിക് അമ്ലം (xanthurenic acid) മൂത്രത്തില്‍ ഉള്ളതായി കണ്ടുവരുന്നു. ബി6-ന്റെ അപര്യാപ്തതയാണിതിന് കാരണം.

പാന്റോഥെനിക് അമ്ലം C9 H17 NO5. എല്ലാ ജൈവകലകളിലും കാണപ്പെടുന്ന ഈ ജീവകത്തിന്റെ പേര് 'എല്ലായിടത്തുനിന്നും' എന്ന് അര്‍ഥം വരുന്ന പാന്റോഥെന്‍ എന്ന ഗ്രീക്ക് പദത്തില്‍നിന്നും ഉദ്ഭവിച്ചതാണ്. യീസ്റ്റ്, ധാന്യങ്ങള്‍, കരള്‍, മുട്ട എന്നിവ പ്രധാന സ്രോതസ്സുകളാണ്; പാലിലും പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്. ചൂടുകൊണ്ട് അമ്ല-ക്ഷാരലായനികളിലും പാന്റോഥെനിക് അമ്ലത്തിന് നാശം സംഭവിക്കുന്നു. എല്ലാ ആഹാരപദാര്‍ഥങ്ങളിലും ഇത് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ അപര്യാപ്തതമൂലം രോഗങ്ങള്‍ ഉണ്ടാകാറില്ല.

പാന്റോഥെനിക് അമ്ലം, ശരീരകലകളില്‍വച്ച് മെര്‍കാപ്റ്റോ ഈതൈല്‍ അമീനു(Mercapto ethylamine)മായി സങ്കലനം ചെയ്ത് പാന്റോഥെനിന്‍ ഉണ്ടാവുകയും അതില്‍നിന്ന് അസറ്റൈല്‍ കോ എന്‍സൈം എ ഉദ്ഭവിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പികളുടെയും അന്നജത്തിന്റെയും ഉപാപചയത്തിലും ഊര്‍ജോത്പാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു. കൊളസ്റ്റിറോള്‍ (cholesterol), അഡ്രീനല്‍ കോര്‍ട്ടിക്കല്‍ ഹോര്‍മോണുകള്‍ (Adrenal cortical hormone), സെക്സ് ഹോര്‍മോണുകള്‍ എന്നിവയുടെ സംശ്ലേഷണത്തില്‍ ഈ ജീവകം പ്രാധാന്യമര്‍ഹിക്കുന്നു.

ബയോട്ടിന്‍ (ജീവകം എച്ച്) C9 H15 N2 OS COOH. കരള്‍, യീസ്റ്റ്, വൃക്ക, മുട്ടയുടെ മഞ്ഞ എന്നിവയില്‍ ധാരാളമായി കാണപ്പെടുന്ന ബയോട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. കൊഴുപ്പമ്ലങ്ങളുടെ സംശ്ലേഷണത്തിലും CO2 ഫിക്സേഷനിലും പങ്കുവഹിക്കുന്നതായി കണ്ടുവരുന്നു. കൊഴുപ്പമ്ലങ്ങളുടെ വിഘടനത്തില്‍ ബയോട്ടിന്റെ ധര്‍മം കണ്ടുപിടിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ഫിയോഡോര്‍ലിനന് 1964-ല്‍ നോബല്‍ സമ്മാനം ലഭിച്ചു. പച്ചക്കറികളിലും ധാന്യങ്ങളിലും മത്സ്യത്തിലും ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. താരതമ്യേന സ്ഥിരതയുള്ള ഒരു ജീവകം ആണിത്.

ചിത്രം:Biotinsr1.png

ബയോട്ടിന്‍ അപര്യാപ്തത സാധാരണമല്ല. പച്ചമുട്ടയുടെ വെള്ള ധാരാളമായി കൊടുത്ത് പരീക്ഷണാര്‍ഥം ബയോട്ടിന്‍ അപര്യാപ്തതയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പച്ചമുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുള്ള അവിഡിന്‍ എന്ന മാംസ്യം ദഹനപഥത്തില്‍വച്ച് ബയോട്ടിനുമായി സങ്കലനം ചെയ്യുന്നതിനാല്‍ ബയോട്ടിന്‍ ശരീരത്തിന് ലഭ്യമല്ലാതായിത്തീരുന്നു. ഉണങ്ങി വരണ്ട് വിവര്‍ണമായ തൊലി, വിളര്‍ച്ച, തളര്‍ച്ച, പേശികള്‍ക്ക് ബലക്ഷയവും വേദനയും, ഉന്മേഷക്കുറവ്, വിശപ്പില്ലായ്മ എന്നിവയാണ് ബയോട്ടിന്‍ അപര്യാപ്തതമൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍. പച്ചമുട്ടയുടെ വെള്ള കഴിച്ചാല്‍ മാത്രമേ ഈ ലക്ഷണങ്ങള്‍ ഉണ്ടാകുകയുള്ളൂ. പാകം ചെയ്യുമ്പോള്‍ മുട്ടയിലെ വെള്ളയിലെ അവിഡിന് ബയോട്ടിനുമായി ചേരാനുള്ള കഴിവ് നഷ്ടമാകുന്നു.

ഫോളിക് അമ്ലം. വശളചീര(സ്പിനാക്)യില്‍നിന്ന് വേര്‍തിരിച്ചെടുത്ത ഈ ജീവകം ടെറോയില്‍ ഗ്ളൂട്ടാമിക് അമ്ലം (pteroyl glutamic acid)എന്ന രാസസംയുക്തമാണ്.

യീസ്റ്റ്, കരള്‍, ഇലക്കറികള്‍ എന്നിവയില്‍ ഫോളിക് അമ്ലം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലകളില്‍ (ഫോളിയം-ഇല) ധാരാളം അടങ്ങിയിട്ടുള്ളതിനാലാണീ പേര് സിദ്ധിച്ചത്. അമ്ല ലായനിയിലുള്ള ഫോളിക് അമ്ലം ചൂടാക്കുമ്പോള്‍ വളരെ പെട്ടെന്ന് നശിച്ചുപോകുന്നു. പ്രകാശവിധേയമായി ഫോളിക് അമ്ളം പ്രവര്‍ത്തന രഹിതമായിത്തീരുന്നു.

ന്യൂക്ലിയിക് അമ്ലത്തിന്റെ ഘടകങ്ങളായ തൈമിനിന്റെയും പ്യൂറിനുകളുടെയും സംശ്ലേഷണത്തിലും, മിതയോണിന്‍ (methio-nine) എന്ന അമിനോ അമ്ലത്തിന്റെ സംശ്ലേഷണത്തിലും ഫോളിക് അമ്ലം പങ്കുവഹിക്കുന്നു. ചുവന്നതും വെളുത്തതുമായ രക്താണുക്കളുടെ പരിണതി ഫോളിക് അമ്ലത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ഫോളിക് അമ്ലത്തിന്റെ കുറവ് രക്തത്തില്‍ പല തകരാറുകള്‍ക്കും കാരണമാകുന്നു. മനുഷ്യരില്‍ കണ്ടവരുന്ന പെര്‍നീഷ്യസ് അനീമിയ, സ്പ്രൂ, അപോഷണജന്യ-ബൃഹത് കോശികാ അനീമിയ (nutritional macrocytic anaemia), ഗര്‍ഭിണികളില്‍ കാണുന്ന ബൃഹത്ലോഹിത കോശിക അനീമിയ (macrocytic anaemia) എന്നിവ ഫോളിക് അമ്ലം കൊണ്ട് ഭേദമാക്കാം. ഫോളിക് അമ്ലത്തിന് ആന്റി പെര്‍നീഷ്യസ് അനീമിയ ഘടകമായ ജീവകം ബി12 ആയി കണക്കാക്കേണ്ടതാണ്. കാരണം ഫോളിക് അമ്ലവും രക്തോത്പത്തി(haemopoiesis)യില്‍, അതായത് ചുവന്ന രക്താണുക്കളുടെ ഉത്പത്തിയിലും രക്താണുക്കളുടെ പരിണതിയിലും ബി12-നെപ്പോലെതന്നെ പങ്കുവഹിക്കുന്നു. ബി12-നെപ്പോലെ തന്നെ എല്ലാ അരക്തതാ രോഗങ്ങളെയും ഭേദമാക്കുമെങ്കിലും രജ്ജു (cord) ശോഷത്തിലും, പലതരം നാഡീരോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ബി12-നോട് കൂടിയില്ലാതെ ഫോളിക് അമ്ലം നല്കാറില്ല. രക്താര്‍ബുദത്തിന്റെയും മറ്റ് അര്‍ബുദരോഗങ്ങളുടെയും ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്ന ഫോളിക് അമ്ലപ്രതിഘടകങ്ങള്‍ (anti folic acid factors) കലകളിലടങ്ങിയിരിക്കുന്ന ഫോളിക് അമ്ലത്തിനെ നശിപ്പിക്കുകമൂലം പലതരം അപര്യാപ്തതാ രോഗങ്ങള്‍ക്കും ഇടയാക്കാറുണ്ട്. ചുണ്ട്, വായ എന്നിവിടങ്ങളിലെ വിണ്ടുകീറല്‍, മനംപിരട്ടില്‍, ഛര്‍ദി, വയറിളക്കം, ജഠരാന്ത്രതകരാറുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. 200 മില്ലിഗ്രാം ഫോളിക് അമ്ലമാണ് സാധാരണ നിലയില്‍ ഒരു വ്യക്തിക്ക് ദിനംപ്രതി ആവശ്യമുള്ളത്.

ചിത്രം:Folic sr1.png

സയനോകോബാളമീന്‍ ബി12. കരള്‍സത്തില്‍ (liver extract) നിന്ന് ചുവന്ന പരലുകളുടെ രൂപത്തില്‍ വേര്‍തിരിച്ചെടുത്ത ഈ ജീവകം കോബാള്‍ട്ട് (Co) അടങ്ങുന്ന ആദ്യത്തെ പ്രാകൃതിക ഉത്പന്നമാണ്. C, H, O, N, P, Co എന്നീ മൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചിത്രം:Syno sr1.png

ബി ജീവകങ്ങളില്‍ സമീപകാലത്ത് (1948) കണ്ടുപിടിക്കപ്പെട്ട ജീവകമാണിത്. യീസ്റ്റില്‍ അടങ്ങിയിട്ടില്ലെങ്കിലും ഈ ജീവകത്തെ ബി ജീവകസമൂഹത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സസ്യേതര ഉത്പന്നങ്ങളായ മാംസം, പാല്‍, മുട്ട, മത്സ്യം, കക്കകള്‍ എന്നിവയില്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബി12 നിര്‍വീര്യലായനികളില്‍ ചൂടുകൊണ്ട് നശിക്കുന്നില്ല. എന്നാല്‍ ക്ഷാരലായനികളില്‍ ബി12-ന് നാശം സംഭവിക്കുന്നു.

സസ്യാഹാരം മാത്രം കഴിക്കുന്ന കോഴികള്‍ക്കും മറ്റും വളര്‍ച്ചയ്ക്ക് അത്യാവശ്യമായി വേണ്ട സസ്യേതര മാംസ്യഘടകം ജീവകം ബി12 ആണ്. ബി12-ന്റെ ശരിയായ ധര്‍മം വ്യക്തമല്ല. സാധാരണ മനുഷ്യന് ദിവസേന 3-5 മൈക്രോ ഗ്രാം ബി12 മാത്രമേ ആവശ്യമുള്ളൂ. ഹൈപര്‍ തൈറോയ്ഡിസം ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ ബി12 ആവശ്യമാണ്. വളരെ അടിസ്ഥാനപരമായ ജൈവരസതന്ത്ര പ്രക്രിയകളിലായിരിക്കാം ബി12 പങ്കുവഹിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഫോളിക് അമ്ലത്തോടൊപ്പം ചില ന്യൂക്ലിയിക് അമ്ലത്തിന്റെയും മിതയോണിന്റെയും സംശ്ലേഷണത്തില്‍ പങ്കുവഹിക്കുന്നതായി വ്യക്തമാണ്. പ്രകൃതിയില്‍ ബി12 സംശ്ളേഷണം ചെയ്യുന്നത് ബാക്റ്റീരിയങ്ങള്‍ പോലെയുള്ള സൂക്ഷ്മാണുക്കളാണ്. ഉയര്‍ന്ന സസ്യങ്ങളോ മൃഗങ്ങളോ ഇത് സംശ്ളേഷണം ചെയ്യുന്നില്ല.

പെര്‍നീഷ്യസ് അനീമിയ തുടങ്ങിയ അരക്തതാരോഗങ്ങളാണ് ബി12-ന്റെ അപര്യാപ്തതമൂലം ഉണ്ടാകുന്നത്. ജഠരശ്ലേഷ്മ കലകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ആന്തരികഘടകം (intrinsic factor) ജീവകം ബി12 ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. ഈ ഘടകം ഒന്നോ, ഒന്നിലധികമോ മ്യൂക്കോ പ്രോട്ടീനുകളടങ്ങിയതാണ്. ശസ്ത്രക്രിയയിലൂടെ ഉദരത്തിന്റെ ഒരു ഭാഗം ഛേദിച്ചുകളയുക(gastrectomy)മൂലമോ പാരമ്പര്യമായോ ഈ ഘടകത്തിന്റെ അഭാവം ഉണ്ടാകാം. കരളിന് ബി12 സംഭരിച്ചുവയ്ക്കാന്‍ അസാധാരണമായ കഴിവുണ്ട്. അതിനാല്‍ ശസ്ത്രക്രിയയ്ക്കുശേഷം ഏകദേശം അഞ്ചുവര്‍ഷം കഴിഞ്ഞ് മാത്രമേ അപര്യാപ്തതാലക്ഷണങ്ങള്‍ കണ്ടുവരുന്നുള്ളൂ.

അസ്കോര്‍ബിക് അമ്ലം (ജീവകം സി). മോണോസാക്കറൈഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു കാര്‍ബോഹൈഡ്രേറ്റാണിത്.

ചിത്രം:Vitamin Csr1.png കാബേജ് പോലെയുള്ള പലതരം വിഭവങ്ങളില്‍നിന്ന് സെന്റ് ഗ്യോര്‍ഗി ഈ ജീവകം വേര്‍തിരിച്ചു (1928). നാരകഫലങ്ങളിലും (ഓറഞ്ച്, നാരങ്ങ) തക്കാളിയിലും ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. കാബേജ്, ചീര, മറ്റ് ഇലവര്‍ഗങ്ങള്‍ ഒക്കെ തന്നെയും ജീവകം സി-യുടെ പ്രധാന സ്രോതസ്സുകളാണ്. ശരീരത്തില്‍ സംഭരിക്കപ്പെടാത്തതിനാല്‍ ജീവകം സി ദിവസേന ആഹാരത്തിലൂടെ (80 മി.ഗ്രാം) ലഭ്യമാകേണ്ടതാണ്. ജീവകം സി ഓക്സീകരണവിധേയമാണ്, പ്രത്യേകിച്ചും ചെമ്പിന്റെ സാന്നിധ്യത്തിലും ക്ഷാരസ്വഭാവമുള്ള ലായനികളിലും. അമ്ള ലായനികളില്‍ നാശം സംഭവിക്കുന്നില്ല. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോഴും പാകം ചെയ്യുമ്പോഴും അതിലടങ്ങിയിട്ടുള്ള സി 80 ശതമാനത്തോളം നഷ്ടപ്പെടുന്നു. എളുപ്പത്തില്‍ ഓക്സീകരണം സംഭവിക്കുന്നതിനാല്‍, ജീവകം സി പഴങ്ങളുടെ സംരക്ഷണ പ്രക്രിയകളില്‍ ഒരു പ്രത്യോക്സികാരിയായി ഉപയോഗിച്ചുവരുന്നു. തൊലി കളഞ്ഞ പഴങ്ങള്‍ ചുവപ്പുനിറമാകുന്നത് തടയാനാണ് സി പ്രധാനമായും ഉപയോഗിക്കുന്നത്. പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണത്തിന് ജീവകം സി ആവശ്യമാണ്. കോശങ്ങളുടെ ഇടയിലുള്ള കൊളാജന്‍ അടങ്ങിയ പദാര്‍ഥങ്ങളുടെ ശരിയായ രൂപീകരണത്തിലും ജീവകം സി-ക്ക് പങ്കുണ്ട്. ജീവകം സി-യുടെ അഭാവത്തില്‍ കോശാന്തര പദാര്‍ഥങ്ങള്‍ ശരിയായ വിധത്തില്‍ നിക്ഷേപിക്കപ്പെടുന്നില്ല. സി-യുടെ ജൈവരസതന്ത്രപരമായ ധര്‍മം വ്യക്തമല്ല. ജലദോഷം തടയുന്നതിനും അതിന്റെ രൂക്ഷത കുറയ്ക്കുന്നതിനും ജീവകം സി സഹായിക്കുന്നു.

അപര്യാപ്തതാ രോഗമായ സ്കര്‍വി ബാധിക്കുമ്പോള്‍ തൊലിക്ക് താഴെയുള്ള രക്തധമനികള്‍ പൊട്ടല്‍, മോണവീക്കം, രക്തസ്രാവം, പല്ല് ഇളകല്‍, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. നവജാതശിശുക്കളില്‍ സി-യുടെ അഭാവംമൂലം പനി, വയറിളക്കം, ഛര്‍ദി എന്നിവയുണ്ടാകുന്നു. മുലപ്പാലാണ് സി-യുടെ ഏറ്റവും നല്ല സ്രോതസ്.

ജീവകം ഡി. റിക്കറ്റ് എന്ന രോഗം തടയുന്ന ഈ ജീവകം എല്ലുകളുടെ രൂപീകരണത്തിന് ആവശ്യമാണ്. കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉപാപചയം നിയന്ത്രിക്കുന്നതിന്റെ ധര്‍മം. ചില ആഹാര പദാര്‍ഥങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുമ്പോള്‍ അവയ്ക്ക് റിക്കറ്റ് രോഗം തടയുന്നതിനുള്ള കഴിവ് ലഭിക്കുന്നതായി സ്റ്റിന്‍ബോക്കും സഹപ്രവര്‍ത്തകരും കണ്ടു (1924). ആഹാരപദാര്‍ഥത്തിലെ സ്റ്റിറോള്‍ ഘടകമായാണിതിന് കാരണം. ശുദ്ധി ചെയ്യാത്ത കൊളസ്റ്റിറോളിലടങ്ങിയിരിക്കുന്ന എര്‍ഗോസ്റ്റിറോള്‍ ആണ് പ്രവര്‍ത്തനക്ഷമമായ ഘടകം എന്ന് കണ്ടെത്തി. എര്‍ഗോസ്റ്റിറോളിനെ അള്‍ട്രാ വയലറ്റ് രശ്മികള്‍കൊണ്ട് വികിരണം ചെയ്തപ്പോള്‍ ആന്റിറിക്കറ്റിക് ഗുണങ്ങളുള്ള ജീവകം ഡി2 (എര്‍ഗോകാല്‍സിഫെറോള്‍) വേര്‍തിരിഞ്ഞു. കാല്‍സിഫെറോളിന്റെ(ഡി1)യും ലൂമി സ്റ്റിറോളിന്റെയും സമസംയുക്തമാണ് ജീവകം ഡി. പ്രകൃതിയില്‍ ജീവകം ഡി-യുടെ അളവ് വളരെ കുറവാണ്. സസ്യങ്ങളിലും യീസ്റ്റിലും അടങ്ങിയിരിക്കുന്നത് ഡി2 ഘടകമാണ്. എന്നാല്‍ മത്സ്യ-മാംസങ്ങളില്‍നിന്ന് ലഭിക്കുന്ന ജീവകം ഡി വ്യത്യസ്തമാണ്. അത് ജീവകം ഡി3 അഥവാ കോളികാല്‍സിഫെറോള്‍ ആണ്.

ചിത്രം:Vitamin D sr2.png മാംസ-സസ്യങ്ങളില്‍ നിന്നുമുള്ള പല വസ്തുക്കളിലും ജീവകം ഡി-യുടെ പതിനൊന്നുതരം മൂലപദാര്‍ഥങ്ങളുണ്ട്. ആഹാരത്തിലൂടെ ഈ വസ്തുക്കള്‍ ശരീരത്തിലെത്തുന്നു. സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ഇവ ജീവകം ഡി-യായി രൂപാന്തരപ്പെടുന്നു. അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണം ആഹാര പദാര്‍ഥങ്ങളില്‍ ജീവകം ഡി-യുടെ അളവ് വര്‍ധിപ്പിക്കുമെന്ന് ആല്‍ഫര്‍ എഫ്. ഹെസ്സും സ്റ്റിന്‍ബോക്കും കണ്ടെത്തിയതോടെ പാലും മറ്റും അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണത്തിന് വിധേയമാക്കാറുണ്ട്. ജീവകം ഡി ഒരു പരിധിയോളം കരളില്‍ സംഭരിക്കപ്പെടാറുണ്ട്. പാചക ഊഷ്മാവില്‍ ഇത് സ്ഥിരമായി നില്ക്കും.

ചിത്രം:Vitamin D sr1.png

കണയും അസ്ഥിമൃദുത (oesteomalacia)യും തടയുന്നതിനുള്ള ഈ ജീവകത്തിന്റെ കഴിവ് കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവിനെയും അനുപാതത്തെയും ആശ്രയിച്ചിരിക്കുന്നു. കാത്സ്യവും ഫോസ്ഫറസും ശരിയായ അളവിലും അനുപാതത്തിലും ആണെങ്കില്‍ ജീവകം ഡി-യുടെ ആവശ്യം മിതമാണ്. ആന്ത്രപഥത്തില്‍നിന്ന് കാത്സ്യം ആഗിരണം ചെയ്യുകയും, രക്തത്തില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് ക്രമീകരിക്കുകയും ആണ് ഈ ജീവകത്തിന്റെ പ്രധാന കര്‍മം. അന്നജത്തിന്റെ ഉപാപചയത്തില്‍ പരോക്ഷമായ പങ്കുവഹിക്കുന്നു. ഗര്‍ഭിണികള്‍ക്കും വളരുന്ന കുട്ടികള്‍ക്കും കൂടിയ അളവില്‍ ജീവകം ഡി ആവശ്യമാണ്.

ശരീരത്തില്‍ ജീവകം ഡി-യുടെ അളവ് കൂടിയാല്‍ പല ദോഷഫലങ്ങളും ഉണ്ടാകും. ധമനികളിലും മൃദുകലകളിലും കാത്സ്യം നിക്ഷേപിക്കപ്പെടും. അരുചി, മനംപിരട്ടല്‍, ഛര്‍ദി, വയറ് വേദന, ദഹനക്കേട്, വയറിളക്കം, നിര്‍ജലീകരണം എന്നിവയാണ് കുട്ടികളില്‍ കാണുന്ന ലക്ഷണങ്ങള്‍. കുട്ടി വിളര്‍ത്തും ക്ഷീണിച്ചും കാണപ്പെടും. തലവേദന, പനി, കൈകാലുകള്‍ക്ക് മരവിപ്പ്, പേശി വലിവ് എന്നിവയും അനുഭവപ്പെടും. ക്ഷയം, മെനിന്‍ജൈറ്റിസ്, മസ്തിഷ്കവീക്കം (എന്‍സെഫലൈറ്റിസ്) എന്നീ രോഗലക്ഷണങ്ങള്‍ക്ക് സദൃശ്യമാണ് ഈ ജീവകത്തിന്റെ വിഷ ലക്ഷണങ്ങള്‍.

ജീവകം ഇ. ടോക്കോഫെറോളുകള്‍ (Tocopherols) എന്ന് പൊതുവേ പറയുന്ന എട്ട് സംയുക്തങ്ങളുടെ സമൂഹത്തെയാണ് ജീവകം ഇ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇതില്‍ -ടോക്കോഫെറോളാണ് ഏറ്റവും പ്രവര്‍ത്തനക്ഷമം.

ചിത്രം:Vitamin E sr1.png

ടോക്കോഫെറോളുകള്‍ കൊഴുപ്പില്‍ വിലേയമായ ജീവകമാണ്. സസ്യങ്ങളില്‍ മാത്രമാണ് ടോക്കോഫെറോള്‍ അടങ്ങിയിട്ടുള്ളത്. വിത്തുകളില്‍ ഇത് കൂടുതലായി സംഭരിക്കപ്പെടുന്നു. പരുത്തിക്കുരു, കടല, സോയാബീന്‍ എന്നിവയുടെ എണ്ണകളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അമ്ള-ക്ഷാരലായനികളിലും ചൂടുകൊണ്ടും നാശം സംഭവിക്കുന്നില്ല. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടും മറ്റ് ഓക്സികാരകങ്ങളുടെ സാന്നിധ്യത്തിലും നാശം സംഭവിക്കുന്നു. ജീവകം ഇ-യുടെ ജൈവരസതന്ത്രധര്‍മം പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. പ്രത്യോക്സികാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശരീരകലകളില്‍ അപൂരിത കൊഴുപ്പുകളുടെ ഓക്സീകരണം തടയുന്നു. കൊഴുപ്പ് ഓക്സീകൃതമായി, കോശങ്ങളുടെ ഘടനയെ തന്നെ ബാധിക്കുന്നു. പല സംയുക്തങ്ങളും ഉണ്ടാകുന്നത് ഇപ്രകാരം തടയപ്പെടുന്നു. പേശി-പ്രത്യുത്പാദന-നാഡീ സിരാവ്യൂഹങ്ങളുടെ ഘടനാരൂപീകരണത്തിലും പങ്കുവഹിക്കുന്നു.

ഈ ജീവകത്തിന്റെ അപര്യാപ്തത എലികളിലാണ് കണ്ടെത്തിയത്. ലിംഗഭേദമനുസരിച്ച് വ്യത്യസ്തലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും പ്രത്യുത്പാദനക്ഷമത ആണ്‍ എലികളിലും പെണ്‍ എലികളിലും ഒരുപോലെ കുറയുന്നതായി കണ്ടു. പെണ്‍എലികളില്‍ ഭ്രൂണം തിരികെ വലിച്ചെടുക്കുന്ന ഒരു പ്രക്രിയ നടക്കുന്നതായി കണ്ടു. ഗര്‍ഭാവസ്ഥയില്‍ എലിക്ക് ജീവകം ഇ നല്കുക വഴി ഇത് തടയുവാനായി. മുയലുകളും പുല്ലു തിന്നുന്ന മറ്റു മൃഗങ്ങളിലും പേശി അപവികാസമാണ് പ്രധാന ലക്ഷണം.

ജീവകം ഇ-യുടെ ആവശ്യകത അപൂരിതകൊഴുപ്പമ്ലങ്ങളുടെയും സെലീനിയത്തിന്റെയും സാന്നിധ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇ-യുടെ ആവശ്യകത അപൂരിത കൊഴുപ്പമ്ലങ്ങളുടെ അളവ് വര്‍ധിക്കുന്നതനുസരിച്ച് വര്‍ധിക്കുന്നു. സെലീനിയത്തിന്റെ സാന്നിധ്യത്തില്‍ അപര്യാപ്തതയുണ്ടാകുന്നില്ല. മനുഷ്യര്‍ക്ക് സാധാരണ നിലയില്‍ ഇ-യുടെ അപര്യാപ്തത ഉണ്ടാവാറില്ല. എന്നാല്‍ ജോര്‍ദാനില്‍ പോഷകം തീരെ കുറഞ്ഞ കുട്ടികളില്‍ കണ്ടിരുന്ന മാക്രോസൈറ്റിക് അനീമിയ (Macrocytic anaemia) ജീവകം ഇ നല്കിയപ്പോള്‍ ഭേദപ്പെടുന്നതായി കണ്ടു.

ജീവകം കെ. ജീവകം കെ ഗ്രൂപ്പില്‍ ക്വിനോണ്‍ വിഭാഗത്തില്‍പ്പെടുന്ന കെ1 (K1) എന്നും കെ2 (K2) എന്നും രണ്ട് ഘടകങ്ങളുണ്ട്. കാബേജ്, ചീര, കാരറ്റിന്റെ ഞെട്ടുഭാഗം എന്നിവയിലാണ് കെ1 ധാരാളമുള്ളത്. ബാക്റ്റീരിയ പോലെയുള്ള സൂക്ഷ്മാണുക്കളിലാണ് കെ2 ഉള്ളത്. ചൂടുകൊണ്ട് നാശം സംഭവിക്കുന്നില്ല. ക്ഷാര ലായനികളിലും സൂര്യപ്രകാശമേല്‍ക്കുമ്പോഴും നാശം സംഭവിക്കുന്നു.

ചിത്രം:Vitamin K scr1.png

രക്തം കട്ടിയാകാന്‍ സഹായിക്കുന്ന പ്രോത്രോംബിന്റെയും പ്ലാസ്മ പ്രോട്ടീനുകളുടെയും നിര്‍മാണം ത്വരിതപ്പെടുത്തുകയാണ് ജീവകം കെ-യുടെ പ്രധാന ധര്‍മം. സസ്യങ്ങളുടെ പ്രഭാകലനത്തിലും എല്ലാ ജീവജാലങ്ങളിലെയും ഊര്‍ജ ഉത്പാദനപ്രക്രിയയിലും അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ എറ്റിപി(ATP)യായി മാറ്റുന്ന പ്രക്രിയയിലും കെ പ്രധാന പങ്ക് വഹിക്കുന്നു.

ജീവകം കെ ശരീരത്തില്‍ അധികം സംഭരിക്കപ്പെടുന്നില്ല. വളരെ നേരിയ അളവില്‍ ഗര്‍ഭിണിയില്‍നിന്ന് ഭ്രൂണത്തിന്റെ കരളിലേക്ക് കെ നിക്ഷേപിക്കപ്പെടുന്നുണ്ട്. മുലപ്പാലിലെ കെ-യുടെ അളവ് മാതാവിന്റെ ഭക്ഷണത്തിലെ ജീവകത്തിന്റെ അളവ് വര്‍ധിക്കുക വഴി വര്‍ധിക്കുന്നില്ല. കെ-യുടെ അപര്യാപ്തത ആദ്യമായി ദര്‍ശിച്ചത് പരീക്ഷണ സാഹചര്യങ്ങളില്‍ വളര്‍ത്തിയ കോഴിക്കുഞ്ഞുങ്ങളിലാണ്. കുടലിലും എല്ലുകളിലും തൊലിക്കു താഴെയുള്ള ധമനികളിലും രക്തസ്രാവം ഉണ്ടായി. ഈ അവസ്ഥ ഏറെ നാള്‍ നീണ്ടുനിന്നാല്‍ രോഗം ഗുരുതരമാകുന്നതായി കണ്ടു. രക്തത്തില്‍ പ്രോംത്രോബിന്റെ അളവ് കുറയുമ്പോള്‍ മുറിവുകളില്‍ രക്തം കട്ടിയാകാന്‍ താമസം നേരിടുന്നു. മറ്റു പല മൃഗങ്ങളിലും കുടലില്‍ കെ ഉത്പാദനം നടക്കുന്നതിനാല്‍ അപര്യാപ്തതയുണ്ടാവാറില്ല. കോഴിക്കുഞ്ഞുങ്ങളുടെ ആന്ത്രപഥം വളരെ ചെറുതായതിനാലും കെ ഉത്പാദിപ്പിക്കാന്‍ കഴിയാത്തത്.

വയറിളക്കം, ജഠരശോഥം, സ്പ്രൂ, ബൈല്‍ വാഹിയില്‍ തടസ്സങ്ങള്‍ എന്നീ രോഗാവസ്ഥകളില്‍ മനുഷ്യരില്‍ കെ-യുടെ അപര്യാപ്തത കണ്ടുവരുന്നു. വെള്ളത്തില്‍ ലേയമായ അവസ്ഥയിലുള്ള കെ കുത്തിവച്ചോ, മരുന്നുരൂപത്തില്‍ നല്കിയോ അപര്യാപ്തത പരിഹരിക്കാനാവും. എന്നാല്‍ വെള്ളത്തില്‍ ലേയമായ കെ-യുടെ അളവ് അധികമായാല്‍ രക്തലായക അരക്തത (haemolytic anaemia) പോലെയുള്ള ഗുരുതരമായ അവസ്ഥകള്‍ക്ക് ഇടയാകും.

ജീവകസദൃശ്യമായ പദാര്‍ഥങ്ങള്‍

ഇനോസിറ്റോള്‍ (Inositol). ഹൃദയത്തിലും തലച്ചോറിലുമുള്ള ഫോസ്ഫോലിപിഡുകളുടെ ഒരു ഘടകവസ്തുവും കൊഴുപ്പമ്ലങ്ങളുടെ പരിവാഹനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതുമായ ഇനോസിറ്റോളിന്റെ പോഷക ആവശ്യകത പലപ്പോഴും ജീവകങ്ങളെക്കാള്‍ കൂടുതലാണ്. കോ എന്‍സൈമുകളായല്ല മറിച്ച് ഘടകപദാര്‍ഥങ്ങളായി പ്രവര്‍ത്തിക്കുന്നതിനാലായിരിക്കും ഇത്. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കരള്‍, പാല്‍ എന്നിവയില്‍ ഇനോസിറ്റോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എലികളിലാണ് അപര്യാപ്തത ആദ്യമായി കണ്ടത്. ഈ എലികള്‍ വളര്‍ച്ച മുരടിപ്പ്, ത്വക്ക്ശോഥം, കാഴ്ചക്കുറവ് എന്നീ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എലികളുടെ എല്ലാ കോശങ്ങളിലും അടങ്ങിയിട്ടുള്ള ഗ്ളൂക്കോസ്, ഇനോസിറ്റോളായി രൂപാന്തരം പ്രാപിക്കാറുണ്ട്. അതിനാല്‍ അപര്യാപ്തത എങ്ങനെയുണ്ടാകുന്നു എന്ന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കുഞ്ഞുങ്ങള്‍, പന്നികള്‍, ഗിനിപ്പന്നികള്‍, ടര്‍ക്കികോഴികള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഘടകമാണ് ഇനോസിറ്റോള്‍.

പാരാ അമിനോബെന്‍സോയിക് അമ്ലം. കോഴികളുടെ വളര്‍ച്ചയ്ക്കും എലികളുടെ രോമം നരയ്ക്കുന്നത് തടയുന്നതിനും ഇത് ആവശ്യമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്ത്രപഥത്തിലുള്ള സൂക്ഷ്മാണുക്കളുടെ പോഷണമാണ് ഇതിന്റെ പ്രധാന ധര്‍മം. അതിനാല്‍ അപര്യാപ്തത പല 'ബി' ജീവകങ്ങളുടെയും ഉത്പാദനത്തെ പരോക്ഷമായി ബാധിക്കുന്നു. സൂക്ഷ്മാണുക്കളില്‍ ഇത് ഫോളിക് അമ്ലത്തിന്റെ മൂലപദാര്‍ഥമായി വര്‍ത്തിക്കുന്നതിനാല്‍ പ്യൂറിനുകളുടെയും ചില അമിനോ അമ്ളങ്ങളുടെയും സംശ്ലേഷണത്തെ പരോക്ഷമായി സഹായിക്കുന്നു. യീസ്റ്റിലും മറ്റു പല സസ്യങ്ങളിലും മൃഗങ്ങളിലും ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

കോളിന്‍ (Cholene). കോശങ്ങളുടെ ഘടനയുടെ ഭാഗമായ കോളിന്‍ ആഹാരത്തില്‍ അനിവാര്യമായ ഒരു ഘടകമാണ്. ഉള്‍പ്രേരകപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കോളിനിനില്ല. ഫോസ്ഫോലിപിഡുകളുടെ ഘടകപദാര്‍ഥമായ കോളിന്റെ പ്രധാന ധര്‍മം കൊഴുപ്പിന്റെ ഉപാപചയ പ്രക്രിയയിലാണ്. നാഡി ആവേഗങ്ങള്‍ വഹിക്കുന്ന നാഡീകലകളിലടങ്ങിയിട്ടുള്ള അസറ്റൈല്‍ കോളിന്‍ എന്ന പദാര്‍ഥത്തിന്റെ മൂലപദാര്‍ഥമാണ് കോളിന്‍. ശരീരാവയവങ്ങളുടെ ഘടകപദാര്‍ഥമായതിനാല്‍ കോളിന്റെ ആവശ്യകത അമിനോ അമ്ളങ്ങളുടേതിന് തുല്യമാണ്. മത്സ്യം, മാംസം, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ സാധാരണ നിലയില്‍ അപര്യാപ്തതയുണ്ടാവാറില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍