This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:18, 3 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോശം

Cell

ജീവന്റെ അടിസ്ഥാനസ്വതന്ത്രഘടകം. വളര്‍ച്ചയ്ക്കും വികാസത്തിനും കഴിവുള്ള പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരങ്ങള്‍ പ്രോട്ടോപ്ലാസനിര്‍മിതമായതുകൊണ്ട് അവ ഒരു പ്രോട്ടോപ്ലാസസംഘാതമാണെന്നു പറയാം. ഓരോ ശരീരവും പ്രോട്ടോപ്ലാസത്തിന്റെ അനേകകോടി സ്വതന്ത്രഘടകങ്ങള്‍ അടങ്ങിയതാണ്. യഥാര്‍ഥത്തില്‍ കോശമെന്നത്, ഈ സ്വതന്ത്രഘടകമാണ്. 'കോശഭിത്തിയാല്‍ ആവൃതമായതോ അല്ലാത്തതോ ആയ പ്രോട്ടോപ്ലാസഘടകം മാത്രമാണ് കോശം.

ചരിത്രം

കോശങ്ങളെക്കുറിച്ച് ആദ്യമായി പരിജ്ഞാനം ലഭിച്ചത് സൂക്ഷ്മദര്‍ശിനിയിലൂടെയാണ്. ആംഗലേയശാസ്ത്രജ്ഞനായ റോബര്‍ട്ട് ഹൂക്ക് സാധാരണരീതിയിലുള്ള സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് കോര്‍ക്കിന്റെ ഒരു ചെറിയ പരിച്ഛേദം പരിശോധിച്ചപ്പോള്‍ (1665) കോര്‍ക്ക് വളരെയധികം ചെറുപേടകങ്ങള്‍ (യൂണിറ്റുകള്‍) കൊണ്ടുണ്ടാക്കിയതാണെന്ന് കാണാന്‍ കഴിഞ്ഞു. തേനീച്ചക്കൂടിന്റെ അറകള്‍പോലെയുള്ളവയായതിനാല്‍ ഇവയ്ക്ക് അറകള്‍ എന്നര്‍ഥം വരുന്ന 'സെല്‍' എന്നു പേരിട്ടു. ഹൂക്ക് നിരീക്ഷണത്തിനുപയോഗിച്ച കോര്‍ക്ക് കഷണം യഥാര്‍ഥത്തില്‍ മൃതകല(റലമറ ശേൌല)യായിരുന്നു. കോശങ്ങളുടെ പഞ്ജരം അഥവാ, മൃതഭിത്തികളാല്‍ ആവൃതമായ വായു നിറഞ്ഞ ഇടങ്ങള്‍ മാത്രമേ അദ്ദേഹം നിരീക്ഷിച്ചിരുന്നുള്ളൂ. പിന്നീട് ശാസ്ത്രജ്ഞന്മാര്‍ സചേതനങ്ങളില്‍ ഗവേഷണം നടത്തിയപ്പോള്‍ ജന്തുസസ്യാദികളെല്ലാം കോശനിര്‍മിതമാണെന്നും കോശത്തിനുള്ളില്‍ അര്‍ധഖരവസ്തുവായ ജെല്ലിപോലുള്ള പദാര്‍ഥം നിറഞ്ഞിരിക്കുന്നുവെന്നും കണ്ടെത്തി. 1831-ല്‍ റോബര്‍ട്ട് ബ്രൌണ്‍ എന്ന ആംഗലേയ ജീവശാസ്ത്രജ്ഞന്‍ കോശങ്ങള്‍ക്കകത്ത് ഗോളാകാരമായ ഒരു കട്ടികൂടിയ വസ്തു ഉണ്ടെന്നു കണ്ടെത്തി. ഇതിന് അദ്ദേഹം 'ഏരിയോള' എന്നു പേരിട്ടു. 'ഏരിയോള'യാണ് പിന്നീട് കോശകേന്ദ്രം (ചൌരഹലൌ) എന്ന പേരില്‍ അറിയപ്പെട്ടത്. ന്യൂക്ളിയസ് എന്ന ലാറ്റിന്‍പദംകൊണ്ട് വിവക്ഷിക്കുന്നത് കഴമ്പ്, ഉള്ള് എന്നൊക്കെയാണ്.

1839-ല്‍ ജര്‍മന്‍ ജീവശാസ്ത്രജ്ഞന്മാരായ ജേക്കബ് ഷ്ളീഡനും (1804-81) തിയൊഡോര്‍ ഷ്വാനും (1810-82) കൂടി 'കോശസിദ്ധാന്തം' ആവിഷ്കരിച്ചു. ഇതിനുശേഷമാണ് കോശത്തെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടത്. കോശസിദ്ധാന്തം ഇപ്രകാരമാണ്: 'സകല സസ്യങ്ങളുടെയും ജന്തുക്കളുടെയും ഘടനാപരവും പ്രവര്‍ത്തനപരവുമായ കണികയാണ് കോശം; മാത്രമല്ല, എല്ലാ കോശങ്ങളും നേരത്തേയുള്ള കോശങ്ങളുടെ വിഭജനംമൂലമാണ് ഉടലെടുക്കുന്നത്. ഈ സിദ്ധാന്തപ്രഖ്യാപനത്തിന് ഇരുപതുവര്‍ഷത്തിനുശേഷം റുഡോള്‍ഫ് വിര്‍ഷോ (ഞൌറൌഹള ഢശൃരവീം1885) എന്ന ജര്‍മന്‍ ഭൌതികശാസ്ത്രജ്ഞന്‍ കോശങ്ങള്‍, അവയ്ക്കു മുമ്പുണ്ടായിരുന്ന കോശങ്ങളില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നതെന്ന്; അതായത്, സസ്യകോശങ്ങള്‍ അതിന്റെ മുന്‍ഗാമിയുടെ കോശങ്ങളില്‍നിന്നു ജന്തുകോശങ്ങള്‍ അവയുടെ പൂര്‍വികരില്‍നിന്നുമാണെന്ന് അഭിപ്രായപ്പെട്ടു. ബീജസങ്കലനപ്രക്രിയയില്‍ അന്യോന്യം ചേര്‍ന്ന് ഏകീഭവിക്കുന്ന പുംസ്ത്രീബീജങ്ങളും വാസ്തവത്തില്‍ കോശങ്ങളാണെന്ന് ജൈവശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതോടെ ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്കുള്ള ജീവന്റെ പരിവഹണം കോശങ്ങളുടെ നിര്‍വിഘ്നമായ ഒരു തുടര്‍ച്ചതന്നെയാണെന്ന് മനസ്സിലായി. വളര്‍ച്ച, വികാസം, രോഗം, വാര്‍ധക്യം, മരണം, പാരമ്പര്യം, പരിണാമം ഇവയെല്ലാംതന്നെ കോശസ്വഭാവത്തിന്റെ വിവിധവശങ്ങള്‍ മാത്രമാണ്.

കോര്‍ട്ടിയും (ഇീൃശേ, 1773), ഫോണ്‍ടാനയും (എീിമിേമ; 1781) ആണ് കോശത്തിലടങ്ങിയിരിക്കുന്ന ജൈവഭാഗങ്ങളെക്കുറിച്ച് ആദ്യം ഗവേഷണം നടത്തിയത്. 1846-ല്‍ ഹ്യൂഗോ വോള്‍ മോള്‍ (ഔഴീ ഢമി ങീവഹ) സസ്യകോശത്തിലെ ജൈവഭാവത്തിന് പ്രോട്ടോപ്ളാസം എന്നു പേരു നിര്‍ദേശിച്ചു. പ്രോട്ടോപ്ളാസം എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'ഏറ്റവും ആദ്യം രൂപീകൃതമായ പദാര്‍ഥം' എന്നാണ്. 1840-ല്‍ പര്‍ക്കിഞ്ച് (ജൌൃസശിഷല) ആണ് ജന്തുഭ്രൂണത്തിലെ പ്രോട്ടോപ്ളാസം കണ്ടുപിടിച്ചത്.

സസ്യലോകത്തിലും ജന്തുലോകത്തിലും വെറും ഒരു കോശം മാത്രമുള്ളവയുണ്ട്. ഇവയില്‍ ചിലത് സൂക്ഷ്മദര്‍ശിനിയുടെ സഹായത്താലല്ലാതെ കാണാന്‍ സാധിക്കുകയില്ല. മറ്റു ചിലതാകട്ടെ നഗ്നനേത്രത്താല്‍ കാണാന്‍ സാധിക്കും. കോഴിമുട്ടയുടെ പീതകം (മഞ്ഞക്കരു) ഒരൊറ്റ കോശമാണ്. അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്. ഈ മുട്ടയ്ക്ക് ഏഴു സെന്റിമീറ്ററോളം നീളം കാണും. നമ്മുടെ ശരീരത്തിലെ നാഡീകോശങ്ങളുടെ 'വാലുകള്‍'ക്ക് നൂറു സെന്റിമീറ്ററിലധികം നീളമുണ്ടെങ്കിലും വ്യാസം തീരെക്കുറവായിരിക്കും. മാനിലചണത്തിന്റെ ഓരോ നാരിനും 100 സെന്റിമീറ്ററോളം നീളമുണ്ട്. ഇന്ന് അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ കോശം ബാക്റ്റീരിയകളുടേതാണ്. എന്നാല്‍, കോശീയഘടനതന്നെ വൈറസുകള്‍ക്ക് കാണാറില്ല. ഇവയെ ക്രിസ്റ്റലീകരിക്കാനും ലവണ-പഞ്ചസാര ക്രിസ്റ്റലുകളെപ്പോലെ വളരെ വര്‍ഷങ്ങളോളം സൂക്ഷിക്കുവാനും സാധിക്കും. ജൈവകോശത്തിനു വെളിയില്‍വച്ച് വളരാനോ പുനരുത്പാദനം നടത്താനോ ഇവയ്ക്ക് കഴിവില്ല. ഉദ്ദീപനങ്ങളോട് പ്രതികരിക്കാനും ശ്വസിക്കാനും ഇവയ്ക്ക് സാധിക്കുകയുമില്ല. എങ്കിലും മറ്റ് കോശത്തിനകത്ത് എത്തിക്കഴിഞ്ഞാല്‍ അവ പുനരുത്പാദനം നടത്തുകയോ വിഭജിച്ചു പെരുകുകയോ ചെയ്യുന്നു.

ബാക്റ്റീരിയകളുടെ കോശങ്ങള്‍ ഗോളാകാരമോ ദണ്ഡാകാരമോ സര്‍പിലാകാരമോ ആയിരിക്കും. ഡെസ്മിഡുകളും ഡയാറ്റമുകളും ഏകകോശ ആല്‍ഗകളാണ്; യീസ്റ്റ് ഒരു ഏകകോശ ഫംഗസും. അമീബ, പാരമേസിയം എന്നിവ ഏകകോശ ജീവികളാണ്. ചില ജീവികളില്‍ ഒരൊറ്റ കോശംതന്നെ എല്ലാ ശാരീരികകര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍, മറ്റു ചിലവയില്‍ കോടാനുകോടി കോശങ്ങളാണ് ശരീരനിര്‍മിതിയില്‍ പങ്കെടുക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍