This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍ശാസ്ത്രി, ടി.ടി. (1909 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേശവന്‍ശാസ്ത്രി, ടി.ടി. (1909 - 62)

തിരുവിതാംകൂറില്‍, ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യത്തെ പുലയനേതാവ്. തിരുവല്ലയില്‍ പുല്ലാട് എന്ന സ്ഥലത്ത് 1909 ഏ. 24-ന് ജനിച്ചു. തുണ്ടുപറമ്പില്‍ തേവനും താളിയുമായിരുന്നു മാതാപിതാക്കള്‍.

ടി.ടി.കേശവന്‍ശാസ്ത്രി

കേശവന്റെ ബാല്യകാലത്ത് തീണ്ടല്‍ജാതിക്കാര്‍ക്ക് സ്കൂളില്‍ പ്രവേശനമില്ലായിരുന്നു. അക്കാലത്ത് വെള്ളിക്കര ചോതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭണങ്ങളുടെ ഫലമായി ആദ്യമായി പുല്ലാട്ടുസ്കൂളില്‍ പ്രവേശനം ലഭിച്ച മൂന്നു കുട്ടികളില്‍ ഒരാളായിരുന്നു കേശവന്‍. കുറുമ്പന്‍ ദൈവത്താനും മൂലൂര്‍ പദ്മാനാഭപ്പണിക്കരും നിര്‍ധനനായ കേശവന്റെ വിദ്യാഭ്യാസത്തില്‍ സഹായിച്ചു. പി.കെ.പണിക്കരുടെ അന്തേവാസിയായും കുറേനാള്‍ വിദ്യാഭ്യാസം നടത്തി. ആയിടയ്ക്ക് നാരായണഗുരുവുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന് സംസ്കൃതവിദ്യാഭ്യാസം നടത്തി. അക്കാലത്ത് ആലുവയില്‍ കൂടിയ ഒരു യോഗത്തില്‍വച്ച് മഹാത്മാഗാന്ധിക്ക് സംസ്കൃതത്തില്‍ മംഗളപത്രം വായിച്ചു സമര്‍പ്പിച്ച ഇദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റി. 1927-ല്‍ പരീക്ഷ ജയിച്ച ശാസ്ത്രി അതിനുശേഷം സംസ്കൃതകോളജില്‍ ചേര്‍ന്ന് ഉപരിപഠനം ആരംഭിച്ചു. ഫീസുകൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതിനാല്‍ കലാശാലാ വിദ്യാഭ്യാസം നിര്‍ത്തുവാന്‍ നിര്‍ബന്ധിതനായി. അക്കാലത്ത് താണവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനം എളുപ്പമല്ലാതിരുന്നതിനാല്‍ തൊഴിലൊന്നുമില്ലാതെ രണ്ടുവര്‍ഷം അലഞ്ഞുനടന്നു. കവിയും വാഗ്മിയും ആയിരുന്ന ഇദ്ദേഹം പത്രങ്ങളില്‍ ലേഖനങ്ങളെഴുതുകയും തന്റെ ജീവിതയാതനകള്‍ അവയില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തത് അന്നത്തെ ദിവാന്‍ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഇദ്ദേഹത്തിനു ഒരു മലയാളം മുന്‍ഷിയുടെ ജോലി ലഭിച്ചു. എങ്കിലും ജാതിമനോഭാവത്തിന്റെ കടന്നാക്രമണം ഇദ്ദേഹത്തിന് ആ രംഗത്ത് സ്വൈരജീവിതം നല്കിയില്ല. ഒടുവില്‍ അത് ഉപേക്ഷിച്ചിട്ട് ഇദ്ദേഹം സാഹിത്യപ്രവര്‍ത്തനരംഗത്തേക്കു തിരിഞ്ഞു. വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ദേശീയ പ്രസ്ഥാനങ്ങളോട് ബന്ധംപുലര്‍ത്തിയിരുന്നു. 1924-ല്‍ പയ്യന്നൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലെ ആദിദ്രാവിഡയോഗത്തിലും 1935-ല്‍ കോഴിക്കോട്ടു കൂടിയ ശ്രീനാരായണസേവാസംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തിലും ഇദ്ദേഹം ആധ്യക്ഷ്യം വഹിച്ചു. ക്ഷേത്രപ്രവേശനാന്വേഷണസമിതി അംഗം, കേരള ഹിന്ദുമിഷന്റെ സംസ്ഥാന പരിശോധകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അയ്യങ്കാളിയുടെ മകള്‍ തങ്കമ്മയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. വഞ്ചിയൂര്‍ അപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ഈ ദമ്പതികളുടെ പുത്രനാണ്. 1937-ല്‍ അഖില തിരുവിതാംകൂര്‍ പുലയര്‍മഹാസഭ രൂപവത്കരിച്ചു. കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം നയിച്ച ഇദ്ദേഹം പല തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്. പിന്നോക്ക സമുദായോദ്ധാരണവകുപ്പ് രൂപവത്കരിക്കുന്നതിനു മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ചു. സചിവോത്തമപുരം കോളനി ഇദ്ദേഹത്തിന്റെ നിത്യസ്മാരകമാണ്. 1951-ല്‍ തിരു-കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറും തുടര്‍ന്ന് ആക്റ്റിങ് സ്പീക്കറുമായി. 1962 ന. 1-ന് ഇദ്ദേഹം അന്തരിച്ചു.

(ടി.എച്ച്.പി. ചെന്താരശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍