This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമേനോന്‍, മാക്കോത്ത് (1846 - 1914)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമേനോന്‍, മാക്കോത്ത് (1846 - 1914)

സംസ്കൃതപണ്ഡിതനും കവിയും. ചിറ്റൂരില്‍ മാക്കോത്തു ഭവനത്തില്‍ കുറിച്ചിയത്തു ഗോവിന്ദമേനോന്റെയും ലക്ഷ്മി അമ്മയുടെയും മകനായി കൊ.വ. 1022 കന്നിമാസത്തില്‍ (1846) ജനിച്ചു.

പ്രസിദ്ധ പണ്ഡിതനായിരുന്ന പാലക്കാട്ടു കോമ്പി അച്ചന്റെ ശിഷ്യനായി സംസ്കൃത ഭാഷയും സാഹിത്യവും അഭ്യസിച്ചു. ഒരു എഴുത്തച്ഛന്‍ എന്ന നിലയില്‍ ശിഷ്യന്മാരെ പഴയ രീതിയില്‍ വിദ്യാഭ്യാസം ചെയ്യിച്ചുകൊണ്ട് ജീവിതം ആരംഭിച്ച ഇദ്ദേഹം താമസിയാതെ മുന്‍സിഫ് കോടതിയിലെ ആമീനായി. തുടര്‍ന്ന് കൊച്ചിയിലെ വക്കീല്‍ പരീക്ഷ പാസായ ഇദ്ദേഹം തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

ജ്യോതിഷ പണ്ഡിതനും മലയാളകവിയും വിവര്‍ത്തകനുമായിരുന്ന കൃഷ്ണമേനോന്‍ സംസ്കൃതത്തില്‍ നിന്നും ക്ഷേമേശ്വരന്റെചണ്ഡകൗശികവും ജയദേവന്റെ പ്രസന്നരാഘവവും വിവര്‍ത്തനം ചെയ്തു. ലളിതോപാഖ്യാനവും ഇദ്ദേഹത്തിന്റെ മറ്റൊരു വിവര്‍ത്തനകൃതിയാണ്. വടക്കുന്നാഥക്ഷേത്ര മാഹാത്മ്യം, മരണദൂത ലക്ഷണം എന്നീ കിളിപ്പാട്ടുകളും സാവിത്രീ ചരിതം, ധ്രുവ ചരിതം എന്നീ ആട്ടക്കഥകളും സീതാ വിവാഹം തുള്ളലും ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. കൊ. വ. 1090 വൃശ്ചികമാസത്തില്‍ (1914) ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. പി.കെ. ബാലകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍