This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമാചാരി, ടി.ടി. (1899 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമാചാരി, ടി.ടി. (1899 - 1974)

ടി.ടി.കൃഷ്ണമാചാരി

വ്യവസായപ്രമുഖന്‍. ദിവാന്‍ ബഹദൂര്‍ ടി.ടി. രംഗാചാരിയുടെ മകനായി 1899 ന. 26-ന് ജനിച്ച തിരുവള്ളൂര്‍ തട്ടൈ കൃഷ്ണമാചാരി, 'ടി.ടി.കെ.' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈ ലിവര്‍ ബ്രദേഴ്സ് ലിമിറ്റഡിന്റെ പ്രതിനിധിയായി. 1937-ല്‍ വാണിജ്യമണ്ഡലത്തെ പ്രതിനിധീകരിച്ച് മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിട്ടുള്ള ഇദ്ദേഹം, 1942-ല്‍ സെന്‍ട്രല്‍ അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വ്യവസായ-വാണിജ്യരംഗങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായ ടി.ടി.കെ., 1946-ല്‍ കോണ്‍സ്റ്റിസ്റ്റുവന്റ് അസംബ്ലിയിലും 1948-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ധനകാര്യപ്രതിനിധി സംഘത്തിലും അംഗമായിരുന്നിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം മദ്രാസില്‍ നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ടി.ടി.കെ.യെ (1952) പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു കേന്ദ്രമന്ത്രിസഭയില്‍ വാണിജ്യ-വ്യവസായമന്ത്രിയായി നിയമിക്കുകയും 1957-ല്‍ ധനകാര്യവകുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തു. 1958-ല്‍ 'മുണ്ട്രാ' അപവാദവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പ്രധാനമന്ത്രിയും അന്വേഷണക്കമ്മിഷനും കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിട്ടും മന്ത്രിപദത്തില്‍ നിന്നും രാജിവച്ചു. 1962-ല്‍ മൂന്നാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമാചാരി അക്കൊല്ലം കേന്ദ്രമന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി നിയമിതനായി. തുടര്‍ന്നു പ്ലാനിങ് കമ്മിഷനില്‍ അംഗമായും സാമ്പത്തിക-പ്രതിരോധ-ഏകോപനത്തിനുള്ള മന്ത്രിയായും നിയമിക്കപ്പെട്ടു. 1962 ആഗസ്റ്റില്‍ കാമരാജ് പദ്ധതിപ്രകാരം മൊറാര്‍ജി ധനകാര്യമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ ടി.ടി.കെ. ആ സ്ഥാനത്തേക്കു നിയമിക്കപ്പെട്ടു. നെഹ്റുവിനു ശേഷം ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മന്ത്രിസഭയിലും ഇദ്ദേഹം ധനകാര്യമന്ത്രിയായി തുടര്‍ന്നു. എന്നാല്‍ 1966 ഡിസംബറില്‍ മന്ത്രിപദം രാജിവയ്ക്കേണ്ടിവന്നു.

ന്യൂഡല്‍ഹിയില്‍ നിന്നും മദ്രാസില്‍ മടങ്ങിയെത്തിയശേഷം പൊതുജീവിതത്തില്‍ നിന്ന് മിക്കവാറും പിന്മാറിയ ഇദ്ദേഹം ദി ഇന്ത്യന്‍ റിവ്യൂ എന്ന മാസികയ്ക്കു വേണ്ടി മുഖപ്രസംഗമെഴുതിക്കൊണ്ടിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവിനെന്നപോലെ ഇന്ദിരാഗാന്ധിക്കും സമ്മതനായിരുന്നു ടി.ടി.കെ. 1974 മാ. 2- ന് മദ്രാസില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍