This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഷ്‌ഠരോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഷ്‌ഠരോഗം

ത്വക്കിനെയും നാഡികളെയും ബാധിക്കുന്ന ഒരു ബാക്‌ടീരിയൽ രോഗം. ഹാന്‍സന്‍സ്‌ രോഗം എന്നും അറിയപ്പെടുന്നു. നിരവധി ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാവുന്നതുമൂലം മറ്റു സാംക്രമികരോഗങ്ങളെ അപേക്ഷിച്ച്‌ ഇതിനെ ആളുകള്‍ കൂടുതൽ ഭയപ്പെടുന്നു. കുഷ്‌ഠത്തെ അറപ്പും വെറുപ്പും ഭയവും ഉളവാക്കുന്ന ഒരു ഭീകരരോഗമായി കരുതുന്ന രീതിക്കു മാനവചരിത്രത്തിന്റെ തുടക്കത്തോളം പഴക്കമുണ്ട്‌. അംഗവൈകല്യങ്ങളും വൈകൃതങ്ങളും ഉണ്ടാക്കുമെങ്കിലും ഈ രോഗം രോഗിയുടെ ആയുർദൈർഘ്യത്തെ സാരമായി ബാധിക്കുന്നില്ല. സാധാരണഗതിയിൽ കുഷ്‌ഠരോഗം പിടിപെട്ട ഒരാള്‍ക്കു വർഷങ്ങളോളം ശരിയായ ചികിത്സ ചെയ്യാതിരുന്നാൽ മാത്രമേ ഇമ്മാതിരിയുള്ള വൈകൃതങ്ങള്‍ ഉണ്ടാകുന്നുള്ളൂ. വൈദ്യശാസ്‌ത്ര പുരോഗതിയോടെ കുഷ്‌ഠരോഗം ഇന്നു നിശ്ശേഷം ചികിത്സിച്ചു സുഖപ്പെടുത്താമെന്നായിട്ടുണ്ട്‌.

ചരിത്രം. കുഷ്‌ഠരോഗത്തെപ്പറ്റി ആധുനികകാലത്ത്‌ വ്യക്തമായ വിവരം നല്‌കിയത്‌ നോർവേജിയന്‍ ഭിഷഗ്വരന്മാരായ ഡാനിയൽ സെനും ബൊയ്‌ക്കും ആണ്‌ (1847). നോർവേക്കാരനായ ജി. ആർമോയർ ഹാന്‍സന്‍ എന്ന വൈദ്യശാസ്‌ത്രജ്ഞനാണ്‌ മൈക്കോ ബാക്‌റ്റീരിയം ലെപ്ര എന്ന രോഗാണുവാണ്‌ കുഷ്‌ഠരോഗം ഉണ്ടാക്കുന്നതെന്നു സ്ഥാപിച്ചത്‌ (1874). ബി.സി. 600-ൽ എഴുതിയതെന്നു കരുതപ്പെടുന്ന പ്രാചീന ഭാരതീയ വൈദ്യശാസ്‌ത്രഗ്രന്ഥമായ സുശ്രുത സംഹിതയിൽ ഈ രോഗത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ത്വക്കിലെയും ഞരമ്പിലെയും കുഷ്‌ഠ രോഗലക്ഷണങ്ങളെ ഇതിൽ വിശദമായും വ്യക്തമായും വിവരിച്ചിട്ടുണ്ട്‌. കുഷ്‌ഠരോഗത്തോടു സാദൃശ്യമുള്ള മറ്റു രോഗങ്ങളിൽനിന്ന്‌ ഇതിനെ തിരിച്ചറിയാനുള്ള മാർഗങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രാചീന ഈജിപ്‌ഷ്യന്‍ വൈദ്യശാസ്‌ത്രഗ്രന്ഥമായ ഈബോർസിന്റെ പാപ്പിറസിൽ തൊലിയിലുണ്ടാകുന്ന മുഴകളെക്കുറിച്ചുള്ള പരാമർശം കുഷ്‌ഠരോഗത്തെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ ഒരു അഭിപ്രായമുണ്ട്‌. എ.ഡി.5-ാം ശതകത്തിലുള്ള ഈജിപ്‌തിലെ രണ്ടു കോപ്‌റ്റിക്ക്‌ (Coptic) മമ്മികളിലാണ്‌ കുഷ്‌ഠരോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്‌. പുരാതനകാലങ്ങളിൽ പലസ്‌തീനിൽ കുഷ്‌ഠരോഗമുണ്ടായിരുന്നുവെന്നു "പഴയ നിയമ'ത്തിലെ പരാമർശങ്ങളിൽ നിന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും അത്‌ കുഷ്‌ഠരോഗമായിരുന്നുവെന്ന്‌ സംശയരഹിതമായി പറയാനാവില്ല. ഹിപ്പോക്രാറ്റസും (Hippocrates)കുഷ്‌ഠരോഗത്തെ പ്രത്യേകം ഒരു രോഗമായി നിർവചിച്ചു കാണുന്നില്ല. അലക്‌സാണ്ടർ ഇന്ത്യന്‍ ആക്രമണം കഴിഞ്ഞു മടങ്ങിയതിനു ശേഷമേ (ബി.സി. 327-326) കുഷ്‌ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ ഗ്രീക്‌ ഭിഷഗ്വരന്മാർ വിവരിച്ചു കാണുന്നുള്ളൂ. അലക്‌സാണ്ടറുടെ സേന പട്ട്‌, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയോടൊപ്പം കുഷ്‌ഠരോഗാണുവിനെയും ഇന്ത്യയിൽ നിന്ന്‌ കൊണ്ടുപോയതായിട്ടാണ്‌ സൂചനകളുള്ളത്‌. പോംപിയുടെ സേന പൗരസ്‌ത്യനാടുകളിൽ നിന്ന്‌ തിരിച്ചുവന്നതിനുശേഷമാണ്‌ (ബി.സി. 62) യൂറോപ്പിലെ ലാറ്റിന്‍ രാജ്യങ്ങളിൽ കുഷ്‌ഠരോഗം പ്രത്യക്ഷപ്പെട്ടത്‌.

കുഷ്‌ഠരോഗത്തെക്കുറിച്ച്‌ അവിതർക്കിതമായ വിവരണങ്ങള്‍ ആദ്യം ലഭിച്ചിട്ടിട്ടുള്ളത്‌ ഇന്ത്യയിൽനിന്നാണ്‌. ബി.സി. 6-ാം ശതകത്തിൽ തന്നെ ഈ രോഗം ഇന്ത്യയിൽ ഉണ്ടായിരുന്നു. അന്നുമുതൽ ഈ രോഗത്തിന്റെ ആക്രമണം ഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. കുഷ്‌ഠരോഗികളുടെ എണ്ണം വളരെ കൂടുതലുള്ള ഒരു രാജ്യമാണ്‌ ഇന്ത്യ.

ബി.സി. 4-ാം ശതകത്തിൽ ഗ്രീസിലും 1-ാം ശതകത്തിൽ ഇറ്റലിയിലും ഈ രോഗം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ കാലഘട്ടത്തിലെ രോഗവ്യാപ്‌തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ബി.സി. 5-ാം ശതകത്തിനു മുമ്പുള്ള ചൈനയിലെ ഗ്രന്ഥങ്ങളിലും കുഷ്‌ഠരോഗത്തെപ്പറ്റി വിവരണങ്ങള്‍ ഇല്ല. പ്രാചീനകാലങ്ങളിൽ അമേരിക്കയിലും കുഷ്‌ഠരോഗമുണ്ടായിരുന്നതായി തെളിവുകളില്ല. എ.ഡി. 5-ാം നൂറ്റാണ്ടുമുതൽ 15-ാം നൂറ്റാണ്ടുവരെ കുഷ്‌ഠരോഗം യൂറോപ്യന്‍ രാജ്യങ്ങളിൽ സാധാരണമായിരുന്നു. 12-ാം ശതകത്തോടെ ഇതു ലോകവ്യാപകമായി പടർന്നുപിടിച്ചിരുന്നു. വൈദ്യശാസ്‌ത്രപുരോഗതിയുടെ ഫലമായി പാശ്ചാത്യരാജ്യങ്ങളിൽ ഈ രോഗത്തിന്റെ ആക്രമണത്തിന്റെ തോത്‌ സ്ഥിരമായി കുറഞ്ഞുവരികയാണ്‌.

രോഗാണു. ക്ഷയരോഗാണുവുമായി വളരെ സാദൃശ്യമുള്ള ബാക്‌റ്റീരിയ വർഗത്തിൽപ്പെട്ട മൈക്കോ ബാക്‌റ്റീരിയം ലെപ്ര (Mycobacterium leprae) എന്ന രോഗാണുവാണ്‌ കുഷ്‌ഠരോഗം ഉണ്ടാക്കുന്നത്‌. രോഗികളുടെ ത്വക്കിലും മൃദുചർമത്തിലും മറ്റു ഭാഗങ്ങളിലും ഈ രോഗാണുക്കളുടെ സാന്നിധ്യം പ്രത്യേക ചായസങ്കേതങ്ങള്‍ (staining) കൊണ്ടു തെളിയിക്കാം. സൂക്ഷ്‌മദർശിനിയിലൂടെ നോക്കുമ്പോള്‍ ചായം പിടിച്ച രോഗാണുക്കള്‍ ഇളംചുവപ്പുനിറമുള്ള ചെറിയ ഈർക്കിൽ കഷണങ്ങള്‍പോലെ ഇരിക്കും. ശരീരത്തിലെ ചില പ്രത്യേക കോശങ്ങളുടെ ഉള്ളിൽ (ത്വക്കിലെയും നാഡികളിലെയും മാക്രാഫേജ്‌ കോശങ്ങളിൽ) ഈ രോഗാണുക്കള്‍ ധാരാളമായിക്കാണുന്നു. വളരെയധികം രോഗാണുക്കള്‍ ഉള്ളപ്പോള്‍ അവ വിറകുകള്‍പോലെ ഒന്നിച്ചിരിക്കുമെന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌. കുഷ്‌ഠരോഗാണുക്കള്‍ മനുഷ്യശരീരത്തിൽ മാത്രമേ വളരുന്നുള്ളൂ; മറ്റു കൃത്രിമ മാധ്യമങ്ങളിൽ (artificial medium) ഇതു വളരുകയില്ല. ഗവേഷണാർഥം മറ്റു മൃഗങ്ങളിലും ഇതിനെ വളർത്തുക വിഷമമാണ്‌. എലികളുടെ പാദങ്ങളിൽ ഈ രോഗാണുക്കളെ പരിമിതമായ രീതിയിൽ വളർത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. മനുഷ്യരിലുണ്ടാകുന്ന കുഷ്‌ഠരോഗത്തിനു സദൃശമായ രോഗം ആർമഡില്ലോ(Nine banded Armadillo) എന്ന ജീവിയിൽ ഉണ്ടാക്കാന്‍ സാധിക്കുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്‌.

കുഷ്‌ഠരോഗമുള്ള ഒരാളുടെ പുറന്തൊലിയിൽനിന്ന്‌ രോഗാണുക്കള്‍ സംക്രമിച്ചാണ്‌ രോഗം പകരുന്നതെന്ന്‌ അടുത്തകാലംവരെ കരുതിയിരുന്നു. എന്നാൽ തൊലിപ്പുറത്തുള്ളതിനേക്കാള്‍ വളരെക്കൂടുതൽ രോഗാണുക്കള്‍ മൂക്കിലും വായിലും തൊണ്ടയിലുമുളള മൃദുചർമ(mucous membrane)ത്തിലുള്ളതുകൊണ്ട്‌ സംസാരിക്കുമ്പോഴും തുമ്മുകയും ചുമയ്‌ക്കുകയും മൂക്കുചീറ്റുകയും ചെയ്യുമ്പോഴും ഈ രോഗാണുക്കള്‍ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. അന്തരീക്ഷത്തിൽനിന്ന്‌ രോഗാണുക്കള്‍ മൂക്കിലെയും വായിലെയും തൊണ്ടയിലെയും മൃദുചർമം വഴിയോ ശ്വാസനാളങ്ങള്‍ വഴിയോ, പചനപഥം(digestive tract) വഴിയോ ശരീരത്തിൽ കടന്നുകൂടുന്നു. അതുകൊണ്ട്‌ ഒരു രോഗിയുമായുള്ള നിരന്തരസമ്പർക്കംമൂലം കുഷ്‌ഠരോഗം പിടിപെടണമെന്നില്ല; നിരന്തര സമ്പർക്കമുണ്ടാകുന്ന എല്ലാവർക്കും കുഷ്‌ഠരോഗം പിടിപെടുന്നുമില്ല. കുഷ്‌ഠരോഗസാന്ദ്രത കൂടുതലായ പ്രദേശങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളിലും രോഗാണുക്കള്‍ സംക്രമിച്ചിട്ടുണ്ടാകുമെങ്കിലും അവരിൽ വളരെക്കുറച്ചു പേർക്കു മാത്രമേ കുഷ്‌ഠരോഗം ഉണ്ടാകുന്നുള്ളൂ. ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗാണുക്കളെ നശിപ്പിച്ചുകളയാനുള്ള നല്ല പ്രതിരോധശക്തിയുണ്ടെന്നുള്ളതാണ്‌ ഇതിനുകാരണം. രോഗാണുക്കളെ നിശ്ശേഷം നശിപ്പിച്ചുകളയാനുള്ള പ്രതിരോധശക്തിയില്ലാത്ത ചുരുക്കം ചില ആളുകളിൽ മാത്രമേ ഈ രോഗം ഉണ്ടാകുന്നുള്ളു. നിരന്തരസമ്പർക്കം പുലർത്തുന്ന ദമ്പതിമാരിൽ ഒരാള്‍ക്ക്‌ കുഷ്‌ഠരോഗമുണ്ടെങ്കിൽ മറ്റേയാള്‍ക്കു പിടിപെടാനുള്ള സാധ്യത അഞ്ചുശതമാനത്തിൽ കുറവാണ്‌. കുഷ്‌ഠരോഗമുള്ള മാതാപിതാക്കളുമായി അടുത്തുകഴിയുന്ന ശിശുക്കളിൽ 30 ശതമാനം പേർക്കു കുഷ്‌ഠരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും 8 ശതമാനംപേരിൽ മാത്രമേ രോഗം പുരോഗമിച്ചു ദീർഘസ്ഥായിയായി (Chronic)തുടരുന്നുള്ളൂ; മറ്റുള്ളവരിൽ രോഗം തനിയേ ഭേദമാകുന്നു.

രോഗാണുക്കള്‍ മനുഷ്യശരീരത്തിനുള്ളിൽ പ്രവേശിച്ചു മൂന്നോ അതിലധികമോ വർഷംകഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. രോഗലക്ഷണങ്ങള്‍. തൊലിപ്പുറത്താണ്‌ കുഷ്‌ഠരോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ സാധാരണയായി കാണുന്നത്‌. തൊലിപ്പുറത്തെ വർണവ്യത്യാസത്തോടു കൂടിയാണ്‌ പ്രാഥമിക ലക്ഷണങ്ങള്‍ തുടങ്ങുന്നത്‌. രോഗമുള്ള സ്ഥലത്തെ നിറം ചുറ്റുമുള്ള തൊലിയേക്കാള്‍ മങ്ങിയിരിക്കും. ഈ പാടിൽ ചുവപ്പുനിറത്തിന്റെ ഒരു ലാഞ്‌ഛനകൂടി കണ്ടേക്കാം. നല്ല വെളുത്ത തൊലിയുള്ളവരുടെ ശരീരത്തുള്ള പാടുകളിൽ ഈ ചുവപ്പുനിറമായിരിക്കാം കൂടുതൽ വ്യക്തമായി കാണുക. ഈ പാടുകള്‍ ചുറ്റുമുള്ള തൊലിയിൽ നിന്ന്‌ ഉയർന്നതോ താണതോ ആയിരിക്കുകയില്ല; അതിന്റെ അതിരുകള്‍ വ്യക്തമായിരിക്കുകയുമില്ല. ഈ പാടുകളിൽ സാധാരണയായി ചൊറിച്ചിൽ ഉണ്ടാകുന്നില്ല എന്നതു കുഷ്‌ഠരോഗത്തിന്റെ ഒരു പ്രധാനലക്ഷണമാണ്‌; മറ്റു ത്വഗ്രാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടായിരിക്കും. കുഷ്‌ഠരോഗത്തിന്റെ പാടുകള്‍ വളരെ പതുക്കെ മാത്രമേ പടരുകയുള്ളൂ. വളരെക്കാലം പഴക്കമുള്ള, തൊലിപ്പുറത്തെ നിറംമങ്ങിയ, ചൊറിച്ചിലില്ലാത്ത പാടുകള്‍ കണ്ടാൽ അവ കുഷ്‌ഠരോഗമാണോ എന്നു പരിശോധിച്ചു നിശ്ചയിക്കേണ്ടതാണ്‌. ആദ്യദശയിൽ ചികിത്സ വിഷമമല്ലാത്തതും ചികിത്സിച്ചു രോഗം നിശ്ശേഷം മാറ്റാവുന്നതുമാണ്‌. ചികിത്സിക്കാതിരുന്നാൽ രോഗം എങ്ങനെ പുരോഗമിക്കുമെന്ന്‌ പ്രാരംഭദശയിൽ പറയാന്‍ വിഷമമാണ്‌. പലപ്പോഴും ഈ പാടുകള്‍ രോഗി കണ്ടില്ലെന്നുവരും. മറ്റു ചിലരിൽ ഈ പാടുകള്‍ യാതൊരു ചികിത്സയും കൂടാതെതന്നെ മാഞ്ഞുപോകുകയും ചെയ്യും. പ്രാരംഭദശയിലെ കുഷ്‌ഠരോഗത്തിൽനിന്ന്‌ രോഗം പുരോഗമിക്കുന്നതു രോഗിയുടെ പ്രകൃത്യായുള്ള പ്രതിരോധശക്തിയെയും രോഗാണുവിന്റെ വർധനവിനെയും ആശ്രയിച്ചിരിക്കുന്നു. അണുവർധനം പ്രതിരോധശക്തിയെ അതിജീവിക്കുമ്പോള്‍ രോഗം പുരോഗമിക്കുന്നു. ഇങ്ങനെ വളർന്നുവരുന്ന രോഗം വിവിധ രോഗികളിൽ വ്യത്യസ്‌തമായിട്ടാണ്‌ കാണുന്നത്‌.

നല്ല പ്രതിരോധശക്തിയുള്ള രോഗിയിൽ രോഗം തൊലിപ്പുറത്തെ ഒന്നോ രണ്ടോ പാടുകളിലോ അതോ ചുരുക്കം ചില ഞരമ്പുകളിലോ മാത്രമായി ഒതുങ്ങിനില്‌ക്കുന്നു. ഇത്തരം രോഗത്തിലുണ്ടാകുന്ന പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം ക്ഷയരോഗത്താൽ ഉണ്ടാകുന്ന കോശപ്രവർത്തനങ്ങളുമായി വളരെ സാമ്യമുള്ളതുകൊണ്ട്‌ പരിമിതമായി ഒതുങ്ങിനില്‌ക്കുന്ന ഇത്തരം കുഷ്‌ഠരോഗത്തെ "ക്ഷയരോഗസദൃശമായ കുഷ്‌ഠരോഗം'(Tuberculoid leprosy)എന്നു പറയുന്നു. പ്രതിരോധശക്തി കുറഞ്ഞതോ ഇല്ലാത്തതോ ആയ കുഷ്‌ഠരോഗിയുടെ പ്രതിരോധ കോശങ്ങള്‍ക്ക്‌ കുഷ്‌ഠരോഗാണുവിനെ നശിപ്പിക്കാന്‍ കഴിയുന്നില്ല. രോഗാണുക്കള്‍ ഈ പ്രതിരോധകോശങ്ങള്‍ക്കുള്ളിൽ സ്വതന്ത്രമായി വളരുന്നു. ഈ മാതിരി രോഗാണുക്കളെക്കൊണ്ടു നിറഞ്ഞ കോശങ്ങളെ ലെപ്രാ കോശം (lepra cell) എന്നു വിളിക്കുന്നു. ഇങ്ങനെ പ്രതിരോധശക്തിയില്ലാതെ രോഗാണുക്കള്‍ ധാരാളമായി വർധിച്ചു ദേഹം മുഴുവന്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന കുഷ്‌ഠരോഗത്തെ "ലെപ്രാമാറ്റസ്‌ കുഷ്‌ഠരോഗം' (lepromatous leprosy)എന്നു പറയുന്നു. പ്രതിരോധശക്തിയുടെ ഏറ്റക്കുറവുകള്‍ അനുസരിച്ച്‌ കുഷ്‌ഠരോഗങ്ങള്‍ വിവിധതരത്തിലുണ്ട്‌. അതുകൊണ്ട്‌ കുഷ്‌ഠരോഗാണുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്ക്‌ കുഷ്‌ഠരോഗം എന്ന സാമാന്യനാമം കൊടുക്കാമെങ്കിലും അവയുടെ ലക്ഷണങ്ങളും പരിണതഫലങ്ങളും വളരെ വ്യത്യസ്‌തങ്ങളും വിരുദ്ധങ്ങളുമായിരിക്കും. തൊലിപ്പുറത്തെ നിസ്സാരമെന്നു തോന്നുന്ന പാടുകള്‍തൊട്ട്‌ അറപ്പുംവെറുപ്പും ഉളവാക്കുന്ന ശാരീരിക വൈകൃതങ്ങളും വൈകല്യങ്ങളുംവരെ ഉണ്ടാക്കുന്നവയാണ്‌ കുഷ്‌ഠരോഗാണുക്കള്‍.

പ്രതിരോധശക്തി കൂടുതലുള്ള രോഗിയിൽ രോഗവ്യാപ്‌തി പരിമിതമായിരിക്കും. തൊലിയിൽ പ്രവേശിച്ച രോഗാണുക്കളെ പ്രതിരോധകോശങ്ങള്‍ നശിപ്പിച്ചുകളയുന്നു. അതുകൊണ്ട്‌ ഇത്തരം പാടുകളിൽ രോഗാണുക്കള്‍ മിക്കവാറും ഇല്ല എന്നുതന്നെ പറയാം. ഈ പാടുകളിൽ നിന്നു രോഗാണുക്കളെ പരിശോധിച്ചു കണ്ടുപിടിക്കാനും വിഷമമാണ്‌. പ്രതിരോധശക്തി കൂടുതലുള്ള രോഗികളിൽ നിന്നു രോഗം പകരാനുള്ള സാധ്യതയും വളരെ കുറവാണ്‌. നല്ല പ്രതിരോധശക്തിയുള്ള ഒരാളിൽ ഉണ്ടാകുന്ന പ്രതിരോധകോശങ്ങളുടെ അതിപ്രവർത്തനം തൊലിയിൽ പ്രതിരോധകോശങ്ങളുടെ ഒരു തിങ്ങിയ നിര ഉണ്ടാക്കുന്നു. ഈ കോശങ്ങളുടെ അതിപ്രവർത്തനംമൂലം ത്വക്കിന്റെ ഉപാംഗങ്ങളായ സ്വേദഗ്രന്ഥികളും രോമങ്ങളും നശിച്ചുപോകുന്നു; തൊലിയിലുള്ള അതിസൂക്ഷ്‌മങ്ങളായ ഞരമ്പുകളുടെ അന്തിമാഗ്രങ്ങ(terminal nerve endings)ളിൽ രോഗാണുക്കള്‍ പ്രത്യേകിച്ചു വളരുന്നതുകാരണം ഈ ഞരമ്പുകളും നശിച്ചുപോകുന്നു. ഇത്തരത്തിലുള്ള രോഗത്തിൽ കുഷ്‌ഠരോഗാണുക്കള്‍ തൊലിയിലെ ഞരമ്പുകളിൽ നിന്ന്‌ ഉള്ളിലേക്കു പടരുന്നു. ഈ ഞരമ്പുകള്‍ക്കുള്ളിലും പ്രതിരോധകോശങ്ങള്‍ അമിതമായി തിങ്ങിക്കൂടുന്നതു കാരണം ഈ ഞരമ്പുകള്‍ തടിക്കുകയും വേദനാജനകമാകുകയും ചെയ്യുന്നു. ഞരമ്പുകള്‍ക്കുള്ളിലുള്ള കോശങ്ങളുടെ അതിസമ്മർദം, ഞരമ്പുകളുടെ അതിസൂക്ഷ്‌മതന്തുക്കളെ നശിപ്പിച്ചുകളയുന്നു. അതുകൊണ്ട്‌ നാഡീ ആവേഗങ്ങളുടെ "താന്ത്രിക-ആവേഗ' പ്രസരണത്തിന്‌ (transmission of nerve impulse)തകരാറുണ്ടാക്കുന്നു. ഇതുമൂലം സ്‌പർശനശക്തി കുറയുകയും ക്രമേണ നിശ്ശേഷം ഇല്ലാതാവുകയും ചെയ്യും; ഈ ഞരമ്പുമായി ബന്ധപ്പെട്ട മാംസപേശികളുടെ ശക്തിക്ഷയിച്ച്‌ അവ ക്രമേണ തളർന്നുപോകുന്നു. കൈകാലുകളിലുള്ള ഞരമ്പുകളെയും മുഖത്തും കണ്ണിലേക്കുമുള്ള ഞരമ്പുകളെയുമാണ്‌ കുഷ്‌ഠരോഗാണുക്കള്‍ കൂടുതലായി ബാധിക്കുന്നത്‌. കൈകാലുകളിലെ സ്‌പർശനശക്തിക്കുറവും തളർച്ചയും ഇത്തരം കുഷ്‌ഠരോഗത്തിന്റെ ലക്ഷണങ്ങളാണ്‌. മുഖത്തെ മാംസപേശികളുടെ തളർച്ചകാരണം മുഖം കോണിപ്പോകും; കണ്ണിമകള്‍ ചേർത്തടയ്‌ക്കാന്‍ പറ്റാതെവരും. ഇത്തരം രോഗത്തിനു തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍ നിറംമങ്ങിയതോ ചുവന്നതോ പരന്നതോ, തടിച്ചുപൊങ്ങിയതോ ആകാം. ചിലപ്പോള്‍ അതിരുകള്‍ മാത്രം തടിച്ചു വൃത്താകൃതിയിലായിരിക്കും. ഈ പാടുകളിൽ സ്‌പർശനശക്തി കുറവായോ, ഇല്ലാതിരിക്കുകയോ ചെയ്യാം. സ്വേദഗ്രന്ഥികള്‍ നശിക്കുന്നതുകൊണ്ട്‌ ഈ പാടുകള്‍ ഉണങ്ങി പൊരിഞ്ഞിരിക്കുകയും ചെയ്യും. രോമകൂപങ്ങള്‍ നശിക്കുന്നതുകൊണ്ട്‌ ഈ പാടുകളിൽ രോമങ്ങളില്ലാതിരിക്കും.

പ്രതിരോധശക്തി കൂടുതലുണ്ടെങ്കിൽ ചികിത്സിക്കാതെ തന്നെ ഇത്തരത്തിലുള്ള കുഷ്‌ഠരോഗം പലപ്പോഴും നിശ്ശേഷം ഭേദമായേക്കും. എന്നാൽ ചികിത്സ വൈകിയാൽ ഞരമ്പുകളെ ബാധിക്കുകയും ഞരമ്പിലെ സൂക്ഷ്‌മതന്തുക്കളെ നശിപ്പിക്കുകയും ചെയ്യുന്നതുമൂലം വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. വർഷങ്ങളോളം ചികിത്സിക്കാതിരുന്നാൽ കൈകാലുകളിലെ വിരലുകളും മറ്റും നിശ്ശേഷം നശിച്ചുപോയേക്കും. ഇത്തരം വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധാരണ ഗതിയിൽ വളരെയധികം വർഷങ്ങള്‍ വേണം. ഇത്‌ പ്രാരംഭദശയിലുള്ള ശരിയായ ചികിത്സയുടെയും വൈകല്യങ്ങള്‍ വരാതിരിക്കാനായി ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധശക്തി കൂടുതലുള്ള രോഗിയിലാണ്‌ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള പ്രവണത കൂടുതൽ എന്നത്‌ ഒരു വിരോധാഭാസമാണ്‌. പ്രതിരോധശക്തി അണുജീവികളെ നശിപ്പിക്കുകയും അവയുടെ വ്യാപന സാധ്യതയ്‌ക്കു വിരാമമിടുകയും ചെയ്യുമ്പോള്‍, പ്രതിരോധകോശങ്ങളുടെ അതിപ്രവർത്തനം ഞരമ്പുകളെ നശിപ്പിക്കുന്നു. ഞരമ്പുകളുടെ നാശം സ്‌പർശനശക്തി ഇല്ലാതാക്കുകയും മാംസപേശികളെ തളർത്തുകയും ആ ഭാഗത്തോട്ടുള്ള ചോരയോട്ടത്തെ കുറയ്‌ക്കുകയും ചെയ്യുന്നു. സ്‌പർശനശക്തി കുറയുന്നതുമൂലം കൈകാലുകളിലെ തൊലിയും മറ്റും അറിയാതെ പൊള്ളുകയോ മുറിയുകയോ ചെയ്യുന്നു. കൂടാതെ മാംസപേശികളുടെ ശക്തിക്ഷയവും സ്‌പർശനശേഷിക്കുറവും പാദത്തിനുള്ളിൽ പലതരം മുറിവുകളും വ്രണങ്ങളും ഉണ്ടാക്കുന്നു. ഇത്തരം വ്രണങ്ങള്‍ ഭേദമാകാന്‍ വിഷമമായിരിക്കും. പ്രതിരോധശക്തി കുറവായ രോഗിയിലുണ്ടാകുന്ന ലെപ്രാമാറ്റസ്‌ കുഷ്‌ഠരോഗത്തിൽ രോഗാണുക്കള്‍ വളരെവേഗം നിർബാധം വർധിക്കുന്നതുമൂലം ശരീരം മുഴുവന്‍ രോഗം വ്യാപിക്കുന്നു. ഇത്തരം രോഗത്തിലും പ്രാരംഭലക്ഷണങ്ങള്‍ പ്രായേണ തൊലിപ്പുറത്തു തന്നെയാണു കാണുന്നത്‌. ചിലപ്പോള്‍ ശരീരത്തിലെ തൊലിയെ ആകമാനം ഒന്നുപോലെ ബാധിക്കുന്നതുകാരണം പ്രത്യേകമായ പാടുകള്‍ ഒന്നുംതന്നെ തെളിഞ്ഞു കണ്ടില്ല എന്നുവരാം. അല്ലെങ്കിൽ അവ്യക്തമായ അനേകം മങ്ങിയ പാടുകള്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലും കണ്ടേക്കാം. ഈ പാടുകള്‍ ശരീരത്തിന്റെ രണ്ടു വശങ്ങളിലും പ്രതിസമമായി കാണുന്നത്‌ ഇത്തരം രോഗത്തിന്റെ പ്രത്യേകലക്ഷണമാണ്‌. രോഗം പുരോഗമിക്കുമ്പോള്‍ ശരീരത്തിലെ പാടുകള്‍ തടിച്ചുപൊങ്ങുന്നു. തടിപ്പു പൊതുവായോ, ചില ഭാഗങ്ങളിൽ മാത്രമായോ കാണുന്നു. മുഖത്തും ചെവിയിലും ഇവ പ്രത്യേകം വ്യക്തമായി കാണുന്നു. ഈ ഭാഗങ്ങളിൽ തടിപ്പുകള്‍ ക്രമേണ പൊങ്ങിയ മുഴകളാകുന്നു. തൊലിക്കുള്ളിൽ രോഗാണുക്കള്‍ പെരുകുന്നതുകാരണം തൊലി വലിഞ്ഞുവരികയും, തൊലിപ്പുറം ചുവന്ന്‌ എണ്ണതേച്ചു മിനുക്കിയതുപോലെ രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പാടുകളിൽ ധാരാളം അണുക്കള്‍ ഉള്ളതുകൊണ്ട്‌ തൊലി പരിശോധിച്ച്‌ അണുക്കളെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌. രോഗികളുടെ മൂക്കിലെയും വായിലെയും മൃദുചർമത്തിൽ വളരെയധികം രോഗാണുക്കള്‍ ഉണ്ട്‌. അതിനാൽ ഇത്തരം രോഗികളിൽനിന്നു രോഗസംക്രമണസാധ്യത വളരെ കൂടുതലാണ്‌.

ടൂബർക്കുലോയ്‌ഡ്‌ കുഷ്‌ഠരോഗത്തെ അപേക്ഷിച്ച്‌ ലെപ്രാമാറ്റസ്‌ രോഗം ഞരമ്പുകളെ ആദ്യകാലങ്ങളിൽ വലുതായി ബാധിക്കുന്നില്ല. അതുകൊണ്ട്‌ തൊലിയിലെ പാടുകളിലും തടിപ്പുകളിലും സ്‌പർശനശക്തിക്കുറവ്‌ ആദ്യകാലങ്ങളിൽ വ്യക്തമാകുന്നില്ല. രോഗം വർധിക്കുന്നതോടുകൂടി കൈകാലുകളിലുള്ള സ്‌പർശനശക്തി ക്രമേണ കുറഞ്ഞുവരുന്നു. ഇത്തരം രോഗത്തിനു ഞരമ്പിനെ ബാധിച്ചുണ്ടാകുന്ന വൈകല്യങ്ങളെക്കാളേറെ തൊലിയിലുണ്ടാകുന്ന തടിപ്പും മുഴകളും കൊണ്ടുള്ള വൈകൃതങ്ങളാണ്‌ കൂടുതലായിക്കാണുന്നത്‌.

ലെപ്രാമാറ്റസ്‌ രോഗം തൊലിയെയും ഞരമ്പുകളെയും മൂക്കിലും വായിലും തൊണ്ടയിലുമുള്ള മൃദുചർമത്തെയും ബാധിക്കുകയും ഈ ഭാഗങ്ങളിൽ പലതരം തകരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മൂക്കടപ്പും മൂക്കിൽനിന്നു രക്തസ്രാവവും ഉണ്ടാകാം. തൊണ്ടയെ ബാധിക്കുന്നതുകൊണ്ട്‌ ഒച്ചയടപ്പും ചിലപ്പോള്‍ തൊണ്ടയടപ്പും ശ്വാസോച്ഛ്വാസത്തിനു പ്രയാസവും നേരിടാം. മൃദുചർമത്തിനടിയിലുള്ള അസ്ഥിയെയും മജ്ജയെയും ബാധിക്കുന്നതുകാരണം മൂക്കിൽ വ്രണങ്ങളും സുഷിരങ്ങളും ഉണ്ടാകുന്നു. മൂക്കിന്റെ പാലം നശിച്ചു മൂക്കിൽ പല വൈകൃതങ്ങളും ഉണ്ടാകുന്നു. കൈകാലുകളിലെ അസ്ഥികളെയും ഈ രോഗം ബാധിച്ചു വികൃതങ്ങളാക്കുന്നു. രോഗാണുക്കള്‍ കണ്ണിലേക്കു സംക്രമിച്ചു പലതരം നേത്രരോഗങ്ങള്‍ക്കും അന്ധതയ്‌ക്കും കാരണമാകാറുണ്ട്‌. ശരീരം മുഴുവന്‍ പടർന്നു പിടിക്കുന്ന ഈ രോഗം പല ആന്തരാവയവങ്ങളെയും ബാധിക്കുന്നു. വൃഷണങ്ങളെ ബാധിച്ചു ലൈംഗികശക്തിയെ ക്ഷയിപ്പിക്കുന്നു. കരളിനെയും വൃക്കകളെയും ബാധിക്കുകയും തകരാറുണ്ടാക്കുകയും ചെയ്യാറുണ്ട്‌.

കുഷ്‌ഠരോഗത്തിന്റെ ആക്രമണാരംഭദശ രോഗിയുടെ സ്വയം പ്രതിരോധശക്തികൊണ്ടു ചികിത്സയില്ലാതെ നിശ്ശേഷം മാറിയെന്നുവരാം. സാധാരണഗതിയിൽ രോഗം വളരെ സാവധാനമായേ പുരോഗമിക്കുന്നുള്ളൂ. എന്നാൽ ചില പ്രത്യേക പരിതഃസ്ഥിതികളിൽ രോഗം പെട്ടെന്നു തീവ്രമാകുന്നു. ഇതിനെ കുഷ്‌ഠരോഗത്തിലെ പ്രതിപ്രവർത്തനം (reaction in leprosy) എന്നു പറയുന്നു. ഈ പ്രതിപ്രവർത്തന ഘട്ടത്തിൽ തൊലിപ്പുറത്തുള്ള പാടുകള്‍ ചുവക്കുകയും തടിക്കുകയും അവയിൽ വേദനയും സ്‌പർശാസഹ്യതയും ഉണ്ടാകുകയും ചെയ്യുന്നു; വേദനയുള്ള, ചുവന്ന മുഴകള്‍ പുതുതായി പൊന്തിവരുകയും ചെയ്യും. ഞരമ്പുകള്‍ പെട്ടെന്നു വീങ്ങുകയും വേദനാജനകമാകുകയും ചെയ്യാം. ചിലപ്പോള്‍ ഞരമ്പുകള്‍ പഴുത്തുപൊട്ടുന്നു. പ്രതിപ്രവർത്തനം കണ്ണിനെയും വൃഷണങ്ങളെയും സാരമായി ബാധിച്ചേക്കാം. അസ്ഥികളിലും സന്ധികളിലും ഉണ്ടാകുന്ന വീങ്ങൽ വേദന ഉണ്ടാക്കുന്നതാണ്‌. രോഗിക്ക്‌ പനിയും തലവേദനയും വലിയ ക്ഷീണവും ഉണ്ടാകുന്നു. ഈ പ്രതിപ്രവർത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ പ്രധാനം ഞരമ്പ്‌, കണ്ണ്‌, വൃഷണം എന്നിവയ്‌ക്ക്‌ ഉണ്ടാകുന്ന തകരാറുകളാണ്‌. പ്രതിരോധശക്തി കൂടിയതോ തീരെ ഇല്ലാത്തതോ ആയ ലെപ്രാമാറ്റസ്‌ രോഗം ചികിത്സിക്കാതെ ഭേദമാകുന്നതല്ല. അതു വളരെ സാവധാനത്തിൽ ശരീരം മുഴുവന്‍ പടർന്നു വൈകല്യങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും സ്ഥായിയായ വ്രണങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാകുന്നു. പഴക്കംചെന്ന രോഗങ്ങളിൽ ആന്തരികാവയവങ്ങളായ കരളിനെയും വൃക്കകളെയും ബാധിച്ചു മരണത്തിനു തന്നെയും കാരണമാകുന്നു.

കുഷ്‌ഠരോഗത്തിന്റെ രോഗനിർണയത്തിനു സഹായകമായ പ്രധാനലക്ഷണങ്ങള്‍ സ്‌പർശനശക്തി കുറഞ്ഞതോ ഇല്ലാത്തതോ ആയ തൊലിപ്പുറത്തെ പാടുകളും തടിച്ചതും വേദനയുള്ളതുമായ ഞരമ്പുകളുമാണ്‌. തൊലികീറി ഉള്ളിൽനിന്നുള്ള വസ്‌തുക്കളെ സൂക്ഷ്‌മദർശിനിയിൽക്കൂടി പരിശോധിച്ചും കുഷ്‌ഠരോഗാണുക്കളെ കണ്ടുപിടിച്ചും രോഗം നിർണയിക്കാം. എല്ലാ രോഗലക്ഷണങ്ങളും എപ്പോഴും എല്ലാ രോഗികളിലും കാണണമെന്നില്ല. ഉദാ. ലെപ്രാമാറ്റസ്‌ രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്‌പർശനശക്തിക്കുറവോ ഞരമ്പുകളുടെ തകരാറോ കാണുന്നില്ല. രോഗാണുക്കളെ കണ്ടുപിടിക്കുകയാണ്‌ ഇവിടെ കരണീയം. ടൂബർക്കുലോയ്‌ഡ്‌ രോഗത്തിൽ തൊലിയിൽ രോഗാണുക്കളെ കണ്ടുപിടിക്കുക സാധാരണഗതിയിൽ സാധ്യമല്ല. രോഗംബാധിച്ച തൊലി വെട്ടിയെടുത്ത്‌ സൂക്ഷ്‌മദർശിനി വഴി പരിശോധിക്കുകയാണ്‌ രോഗനിർണയത്തിനുള്ള മാർഗം. ഞരമ്പിന്റെയോ മറ്റവയവങ്ങളുടെയോ ചെറിയൊരു ഭാഗം എടുത്തു പരിശോധിച്ചും രോഗം നിർണയിക്കാറുണ്ട്‌.

ചികിത്സ. കുഷ്‌ഠരോഗ ചികിത്സ വൈദ്യസംബന്ധമായ പ്രശ്‌നങ്ങളെക്കാളേറെ ഒരു സാമൂഹ്യപ്രശ്‌നമാണ്‌. ഈ രോഗത്തെപ്പറ്റി നിലനില്‌ക്കുന്ന തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നിരവധിയാണ്‌. തനിക്കു കുഷ്‌ഠരോഗമുണ്ടെന്നറിയുന്ന രോഗിയും അയാളുടെ കുടുംബാംഗങ്ങളും പലപ്പോഴും ഞെട്ടലോടുകൂടിയാണ്‌ ഈ വാർത്ത സ്വീകരിക്കുന്നത്‌; അതൊരു മാനസിക പ്രശ്‌നമായിത്തീരുന്നു. രോഗത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരികവൈകല്യങ്ങളും വൈകൃതങ്ങളും പലപ്പോഴും അയാളുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതുകൊണ്ട്‌ അത്‌ ഒരു സാമ്പത്തിക പ്രശ്‌നമായും തീരാറുണ്ട്‌. ഇതെല്ലാം കണക്കിലെടുത്ത്‌ അതിനുള്ള പരിഹാരം കണ്ടെത്താന്‍ മാർഗം സ്വീകരിച്ചുകൊണ്ടാവണം ഓരോ രോഗിക്കും ആവശ്യമായ ചികിത്സാപദ്ധതി ആവിഷ്‌കരിക്കേണ്ടത്‌.

കുഷ്‌ഠരോഗത്തിന്റെ ഔഷധ ചികിത്സയിൽ ഏറ്റവും പ്രധാനമായത്‌ "സൽഫോണ്‍' ഇനത്തിൽപ്പെട്ട "ഡാപ്‌സോണ്‍' എന്ന മരുന്നാണ്‌. അനേകലക്ഷം രോഗികളിൽ ഈ മരുന്നു ഫലപ്രദമായി ഉപയോഗിച്ചു കണ്ടിട്ടുണ്ട്‌. ഈ മരുന്നിന്റെ വില തുച്ഛമാണെന്നതിനു പുറമേ താരതമ്യേന നിരപായവുമാണ്‌. ചുരുക്കം ചില ആളുകളിൽ മാത്രമേ ഇത്‌ ആശാസ്യമല്ലാത്ത അനുബന്ധ ഫലങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ. മിക്കതരം കുഷ്‌ഠരോഗങ്ങളും ചികിത്സിച്ചു നിശ്ശേഷം ഭേദമാക്കാന്‍ കഴിയുമെങ്കിലും ചില രോഗികളിലുള്ള എല്ലാ കുഷ്‌ഠരോഗാണുക്കളെയും നിശ്ശേഷം നിർമാർജനം ചെയ്യാന്‍ പര്യാപ്‌തമല്ല എന്നുള്ളതാണ്‌ ഈ ഔഷധത്തിന്റെ ന്യൂനത. കൂടാതെ ഈ മരുന്നു വളരെ അധികകാലം കഴിക്കേണ്ടതായുമിരിക്കുന്നു. പ്രതിരോധശക്തി കുറവായ ലെപ്രാമാറ്റസ്‌ രോഗമുള്ളവർ ഇത്‌ ആജീവനാന്തം കഴിക്കേണ്ടതുണ്ട്‌.

കുഷ്‌ഠരോഗാണുക്കളിൽ ഈ ഔഷധത്തിനെതിരായ പ്രതിരോധശക്തി ഉണ്ടായിവരുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഡാപ്‌സോണ്‍ വേണ്ട മാത്രയിൽ തുടർച്ചയായി കഴിക്കാതിരിക്കുന്നതാണ്‌ ഇതിനു കാരണം. എന്തെങ്കിലും പ്രത്യേകകാരണങ്ങളില്ലാതെ ഒരു രോഗി അധികകാലം "ഡാപ്‌സോണ്‍' കഴിക്കുന്നതു നിർത്താതിരിക്കാനും ശരിയായ മാത്രയിൽ വേണ്ടകാലം മുഴുവന്‍ കഴിച്ചുകൊണ്ടിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഡാപ്‌സോണിനു പുറമേ മറ്റു ചില മരുന്നുകളും കുഷ്‌ഠരോഗചികിത്സയിൽ ഫലവത്തായിക്കണ്ടിട്ടുണ്ട്‌. ഈ രോഗം ഭേദമാക്കാന്‍ ഫലവത്തായ ഒരു മരുന്നാണ്‌ ക്ലോഫാസിമീന്‍ (clofazimine)എന്ന ചായവസ്‌തു. രോഗാണുക്കളെ നശിപ്പിക്കുന്നതു കൂടാതെ, കുഷ്‌ഠരോഗികളിൽ ചിലപ്പോഴുണ്ടാകുന്നതായ പ്രതിപ്രവർത്തനത്തെ നിയന്ത്രിക്കുന്നതിനും ഇതിനു കഴിവുണ്ട്‌. ഡാപ്‌സോണിനെ അപേക്ഷിച്ച്‌ താരതമ്യേന ഇതിന്റെ വില വളരെ കൂടുതലാണ്‌. ഒരു ചായവസ്‌തു ആയതുകാരണം ഇതു കഴിക്കുന്നവരുടെ നിറം ചുവന്നോ കറുത്തോ വരുന്നു; തൊലിവരള്‍ച്ച ഉണ്ടാകുകയും ചെയ്യും. മരുന്നു നിർത്തുമ്പോള്‍ തൊലിയിലെ നിറവ്യത്യാസം കുറഞ്ഞുവരും. ക്ഷയരോഗ ചികിത്സയ്‌ക്കും കുഷ്‌ഠരോഗത്തിനും വളരെ ഫലവത്തായ ഒരു മരുന്നാണ്‌ റിഫാംപിസിന്‍ (Rifampicin) എന്ന ആന്റിബയോട്ടിക്‌. ഇത്‌ കുഷ്‌ഠരോഗാണുക്കളെ വളരെവേഗം നശിപ്പിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവിൽ ഈ മരുന്ന്‌ ഒട്ടുമുക്കാൽ രോഗാണുക്കളെയും നശിപ്പിക്കുന്നതുകൊണ്ട്‌ രോഗത്തിന്റെ സാംക്രമിക ശക്തി വളരെവേഗം ഇല്ലാതെയാക്കുന്നു. രോഗിക്കും സമൂഹത്തിനും ഇതു വളരെ ആശ്വാസം നല്‌കുന്നു. ക്ലോസാഫിമിനേക്കാളും വളരെ വില കൂടുതലാണെന്നുള്ളതാണ്‌ ഇതിന്റെ ന്യൂനത. ഇതു ചില ആശാസ്യമല്ലാത്ത അനുബന്ധഫലങ്ങളുണ്ടാക്കുകയും ചെയ്യും.

കുഷ്‌ഠരോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരായ പ്രതിരോധശക്തിയുണ്ടാക്കാനുള്ള പ്രവണതയെ തടയാനായി ഒന്നിൽക്കൂടുതൽ മരുന്നുകള്‍ ഒരുമിച്ച്‌ ഉപയോഗിക്കുന്നത്‌ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. രോഗാണുക്കള്‍ അധികമുള്ളതും പ്രതിരോധശക്തി കുറഞ്ഞതുമായ ലെപ്രാമാറ്റസ്‌ രോഗത്തിലാണ്‌ ബഹു ഔഷധ ചികിത്സ (multi drug therapy) ആവശ്യമായിരിക്കുന്നത്‌. ബഹു ഔഷധ ചികിത്സകൊണ്ട്‌ ചികിത്സാകാലം കുറയ്‌ക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്‌. കുഷ്‌ഠരോഗത്തിൽ നിന്നുണ്ടാകുന്ന പരിണതഫലങ്ങള്‍ക്ക്‌ പ്രത്യേകമായ വിദഗ്‌ധ ചികിത്സകള്‍ ആവശ്യമാണ്‌. കുഷ്‌ഠരോഗത്തിൽ ചിലപ്പോഴുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങള്‍ക്ക്‌ വളരെ നിഷ്‌കൃഷ്‌ടമായ ചികിത്സ ആവശ്യമായി വരുന്നു; ഞരമ്പുവീക്കമുണ്ടാകുമ്പോഴും ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴും ശരിയായ ചികിത്സ ചെയ്‌തില്ലെങ്കിൽ സ്ഥായിയായ തകരാറുകള്‍ ഉണ്ടായെന്നുവരും. ഇവിടെ പ്രതിരോധ ചികിത്സകള്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്‌. കുഷ്‌ഠരോഗത്തിന്റെ പരിണതഫലമായി പാദത്തിലുണ്ടാകുന്ന വ്രണങ്ങള്‍ക്ക്‌ പ്രത്യേക ചികിത്സയും പ്രത്യേക പാദരക്ഷകളും ആവശ്യമാണ്‌. ശസ്‌ത്രക്രിയകൊണ്ടും ഫിസിയോതെറാപ്പികൊണ്ടും അംഗവൈകല്യങ്ങളും വൈകൃതങ്ങളും ശരിയാക്കാവുന്നതാണ്‌. ഈ രോഗികളെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേകം സംവിധാനങ്ങള്‍ ആവശ്യമാണ്‌.

മറ്റു സാംക്രമിക രോഗങ്ങള്‍ക്കുള്ളതുപോലെ കുഷ്‌ഠരോഗത്തിനെതിരായി പ്രതിരോധ കുത്തിവയ്‌പുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ വളറെ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ക്ഷയരോഗത്തിനെതിരായ ബി.സി.ജി. കുത്തിവയ്‌പ്‌ ഒരു പരിധിവരെ കുഷ്‌ഠരോഗത്തെ തടയുന്നതിന്‌ സഹായിക്കുന്നുണ്ട്‌. പൊതുജനാരോഗ്യ പ്രശ്‌നമെന്ന നിലയിൽ കുഷ്‌ഠരോഗനിവാരണം ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ജനസംഖ്യയിൽ പതിനായിരത്തിൽ ഒരാള്‍ക്കെങ്കിലും കുഷ്‌ഠരോഗമുണ്ടെങ്കിലും അത്‌ ഒരു പൊതുജനാരോഗ്യപ്രശ്‌നമാണെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ നിർവചനം. രോഗവ്യാപനം 1/10000-ൽ താഴെ ആയാൽ മാത്രമേ രോഗം നിർമാർജനം ചെയ്‌തതായി കണക്കാക്കാനാവൂ. ഇതനുസരിച്ച്‌ 2000-ൽ ലോകവ്യാപകമായി കുഷ്‌ഠരോഗ നിവാരണം സാധ്യമായിട്ടുണ്ട്‌. എന്നാൽ ഇന്ത്യയിൽ 2005-ലാണ്‌ നിവാരണം പൂർണമായത്‌. (ഡോ. ബി. കെ. ഹരീന്ദ്രന്‍ നായർ)

ആയുർവേദത്തിൽ. "കുത്സിതം തിഷ്‌ഠതി ഇതി കുഷ്‌ഠം' കുത്സിതമായി സ്ഥിതി ചെയ്യുന്ന രോഗം എന്ന അർഥത്തിലും "കുഷ്‌ണാതി ഇതി കുഷ്‌ഠം' ചുരുങ്ങിച്ചുരുങ്ങി (കുറുകി) പോകുന്നത്‌ എന്ന അർഥത്തിലും കുഷ്‌ഠം എന്ന വാക്ക്‌ ആയുർവേദത്തിൽ ഉപയോഗിച്ചിരിക്കുന്നു. കുഷ്‌ഠം എന്ന വാക്കിന്‌ "യാപ്യം, ദീർഘനാള്‍ തുടർന്നുനില്‌ക്കുന്നത്‌' എന്ന അർഥവുമുണ്ട്‌. കുഷ്‌ഠരോഗത്തിന്റെ വിവിധ സ്വഭാവങ്ങളെയും രൂപലക്ഷണങ്ങളെയും ആശ്രയിച്ച്‌ വിശകലനപഠനം നടത്തി ആയുർവേദത്തിൽ മഹാകുഷ്‌ഠങ്ങള്‍ എന്ന പേരിൽ ഏഴും ക്ഷുദ്രകുഷ്‌ഠങ്ങള്‍ എന്ന പേരിൽ പതിനൊന്നും രോഗവിഭാഗങ്ങളെ വിവരിക്കുന്നു. ഇവ എല്ലാം തന്നെ ത്വക്കിൽ പ്രധാനലക്ഷണങ്ങളെ രൂപപ്പെടുത്തുന്നതുകൊണ്ട്‌ ഒരു പരിധിവരെ കുഷ്‌ഠത്തെ ത്വഗ്രാഗമായി പരിഗണിക്കാവുന്നതാണ്‌. ചരകസംഹിതയിൽ ഇതിനെ രക്താശ്രയരോഗമായിട്ടും രക്തജന്യരോഗമായിട്ടും വ്യവഹരിക്കുന്നു.

വിരുദ്ധങ്ങളായ ആഹാരവിഹാരങ്ങള്‍, സാധുനിന്ദ, ഹിംസ, അന്യസ്വഹരണം മുതലായ പാപകർമങ്ങള്‍ തുടങ്ങിയവ കുഷ്‌ഠരോഗനിദാനങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നു.

വിരുദ്ധാഹാരവിഹാരാദികള്‍ ത്വക്ക്‌, ലസിക, രക്തം, മാംസം ഇവകളെ ദുഷിപ്പിച്ചു ശിഥിലമാക്കിത്തീർത്ത്‌ ത്വക്കിലും രസരക്തമാംസങ്ങളിലും കാലക്രമത്തിൽ വൈവർണ്യാദി വൈരൂപ്യത്തെ ഉണ്ടാക്കുന്നു. ഈ രോഗത്തിന്റെ വ്യക്തീഭാവം ത്വക്കിലെ വൈവർണ്യത്തോടുകൂടിയാണ്‌ സംഭവിക്കുന്നത്‌. ഒരു ഭ്രൂണോത്‌പത്തിയിലെ സ്‌ത്രീപുരുഷ ബീജങ്ങളുടെ സങ്കലന പാകപ്രക്രിയകളിൽക്കൂടി ത്വക്ക്‌, കാച്ചിയപാലിലെ പാൽപ്പാട പോലെ സംഭവിക്കുന്നു എന്നാണ്‌ ത്വക്കിനെ സംബന്ധിച്ച ആയുർവേദവിവക്ഷ. ധർമം, കർമം, സ്വഭാവം ഇവയെ മുന്‍നിർത്തി, ഇതിനെ ഏഴായി വേർതിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങളെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്‌.

ത്വക്‌പടലനാമം	ആശ്രയരോഗനാമം
1. അവഭാസിനി	സിധ്‌മം, പദ്‌മകണ്ടകം
2. ലോഹിത	തിലകാളകം, ന്യഛം, വ്യംഗം
3. ശ്വേത	ചർമദലം, അജഗല്ലിക, മരേകം
4. താമ്ര	വിവിധ കിസാലകുഷ്‌ഠം
5. വേദിനി	കുഷ്‌ഠം, വിസർപ്പം
6. രോഹിണി	ഗ്രന്ഥി, അർബുദം, ശ്ലിപദം, ഗളഗണ്ഡം
7. മാംസധര	വിദ്രധി, ഭഗന്ദരം, അർശസ്സ്‌
 

ത്രിദോഷാടിസ്ഥാനത്തിലാണ്‌ ആയുർവേദം, ശരീരത്തെയും രോഗത്തെയും വിശകലനചിന്തയ്‌ക്കു വിധേയമാക്കുന്നത്‌. കുഷ്‌ഠരോഗത്തെ ദോഷാടിസ്ഥാനത്തിൽ താഴെപ്പറയുംപ്രകാരം വേർതിരിച്ച്‌ പ്രത്യേക പേരുകള്‍കൊണ്ടു പറഞ്ഞിരിക്കുന്നു.

ദോഷം	മഹാകുഷ്‌ഠം	ക്ഷുദ്രകുഷ്‌ഠം
വാതപ്രധാനം	കാപാലം	-
പിത്തപ്രധാനം	ഉദുംബരം	-
കഫപ്രധാനം	മണ്ഡലം	വിചർച്ചിക
വാതപിത്തപ്രധാനം	ഋക്ഷജിഹ്വം	-
വാതകഫപ്രധാനം	- ചർമകുഷ്‌ഠം,
ഏകകുഷ്‌ഠം,കിടിതം, സിധ്‌മം, 
അലസം, വിപാദിക കഫപിത്തപ്രധാനം	
ദത്രു	വിസ്‌പോടം പുണ്ഡരീകം
പാമം ശതാരുസ്സ്‌, ചർമദലം
ത്രിദോഷ പ്രധാനം	കാകണം	-
 

ആയുർവേദ രീത്യാ സർവദോഷജന്യമാണ്‌ കുഷ്‌ഠം. വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ്‌ വിവിധാനുബന്ധസ്വഭാവത്തിൽ വിവരിക്കുന്നത്‌. ഈ മഹാകുഷ്‌ഠക്ഷുദ്രകുഷ്‌ഠങ്ങളുടെ ഭൂരിഭാഗം ലക്ഷണങ്ങളും ത്വക്കിൽ രൂപം പ്രാപിക്കുന്നതായി കാണാം. കുഷ്‌ഠരോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളായി ചരകസംഹിതയിൽ പറഞ്ഞിരിക്കുന്നത്‌ സ്‌പർശജ്ഞാനം ഇല്ലാതാകുക, അധികമായ വിയർപ്പ്‌, വിയർപ്പ്‌ ഒട്ടും ഇല്ലാതിരിക്കുക, നിറവ്യത്യാസം, വട്ടത്തിലുള്ള തടിപ്പ്‌, രോമാഞ്ചം, ചൊറിച്ചിൽ, ശരീരവേദന, ക്ഷീണം, ആയാസം, വ്രണങ്ങള്‍ക്ക്‌ അധികവേദന, വ്രണങ്ങള്‍ പെട്ടെന്നുണ്ടായി ദീർഘനാള്‍ ഉണങ്ങാതിരിക്കുക, പുകച്ചിൽ, അംഗങ്ങള്‍ പ്രവർത്ത്യുന്മുഖമാകുവാനുള്ള താമസം, ത്വക്ക്‌ ഏറ്റവും മിനുസമായും നേർത്തും ഇരിക്കുക അഥവാ വരണ്ടിരിക്കുക (രൂക്ഷം), തട്ടുക, മുട്ടുക മുതലായവയിൽ വളരെക്കൂടുതൽ വേദന അനുഭവപ്പെടുക മുതലായവയാണ്‌.

ത്രിദോഷപ്രധാനമായ കുഷ്‌ഠരോഗത്തിൽ വാതദോഷാധിക്യമുള്ള വിഭാഗം കാപാലം എന്ന പേരിൽ അറിയപ്പെടുന്നു. കൃഷ്‌ണാരുണനിറം ഉള്ളതും രൂക്ഷവും തൊട്ടാൽ അറിയാത്തതും നേർത്തിരിക്കുന്നതും സമമല്ലാത്ത പരിധിയോടുകൂടിയതും രോമാഞ്ചത്തോടുകൂടിയതും അല്‌പമായ ചൊറിച്ചിലും കുത്തിനോവുള്ളതും എളുപ്പം വ്യാപിച്ച്‌ വർധിക്കുന്നതുമായ കുഷ്‌ഠവിഭാഗമാണിത്‌.

പിത്താധിക്യമുള്ള കുഷ്‌ഠവിഭാഗമാണ്‌ ഉദുംബരം. ത്വക്കും രോമങ്ങളും അത്തിപ്പഴത്തിന്റേതുപോലെ താമ്രവർണമുള്ളതായിത്തീരുക, മഞ്ഞനിറത്തിലുള്ള സിരകള്‍ വ്യാപിച്ചിരിക്കുക, തടിച്ച്‌ അതിയായ നുലവോടും രക്തവർണത്തോടുംകൂടി ഇരിക്കുക, ചുടിച്ചിലും വേദനയും അധികമായിരിക്കുക, അതിവേഗത്തിലുണ്ടാകുകയും വ്രണമായിത്തീരുകയും കൃമി ഉണ്ടാകുകയും ചെയ്യുക എന്നിവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. മേല്‌പറഞ്ഞ രണ്ടിന്റെയും ലക്ഷണങ്ങള്‍, ആധുനിക വൈദ്യശാസ്‌ത്രത്തിലെ ടൂബർക്കുലോയ്‌ഡ്‌ ലെപ്രസിയുടെയും ലെപ്രാമാറ്റസ്‌ ലെപ്രസിയുടെയും ലക്ഷണങ്ങള്‍ തന്നെയാണെന്നു കാണാം. കുഷ്‌ഠരോഗം ഉണ്ടാകുവാനുള്ള കാരണങ്ങളെക്കൊണ്ടു തന്നെ ചെറുതും സൂക്ഷ്‌മങ്ങളും അതിസൂക്ഷ്‌മങ്ങളും ആയ കൃമികള്‍ ഉണ്ടാകുന്നു എന്നും അക്കാരണങ്ങള്‍കൊണ്ടുതന്നെ രക്തവഹസ്രാതസ്സിനെ ആശ്രയിച്ച്‌, രക്തത്തിൽ അതിസൂക്ഷ്‌മങ്ങളായ, ആറു വിധത്തിൽ നാമകരണം ചെയ്‌തിട്ടുള്ള (കേശാദ, ലോമാദ, ലോമദീപ, സൗരസ, ഔദുംബര, ജന്തുമാര) അണുകൃമികള്‍ ഉണ്ടാകുന്നു എന്നും കുഷ്‌ഠരോഗ പ്രകരണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌. അവ വിവിധ തരത്തിൽ ശരീരത്തിൽ വികാരത്തെ ഉണ്ടാക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്‌. ചരകാചാര്യന്റെ അഭിപ്രായപ്രകാരം മഹാകുഷ്‌ഠങ്ങളിലെ ആറെണ്ണത്തിൽ കൃമി സംഭവം ഉണ്ടാകും. കൃമികള്‍ വർധിച്ചാൽ, ത്വക്‌-സിരാ-സ്‌നായു-മാംസ-തരുണാസ്ഥികളെ ഭക്ഷിക്കുന്നു എന്നും ഇതിന്റെ ചികിത്സ കുഷ്‌ഠത്തിന്റേതുപോലെ തന്നെയാണെന്നും പറഞ്ഞിരിക്കുന്നതിൽ നിന്ന്‌ ഈ ശോണിതജ കൃമികള്‍ കുഷ്‌ഠഹേതുകങ്ങളാണെന്ന്‌ അനുമാനിച്ചിരുന്നുവെന്നും കരുതാം. ഔദുംബര കൃമിയും ഔദുംബരകുഷ്‌ഠവും തമ്മിലുള്ള ശബ്‌ദസാദൃശ്യംതന്നെ ഇതിന്‌ ഉപോദ്‌ബലകമാണ്‌.

കുഷ്‌ഠരോഗം ഓരോ ധാതുവിനെ ആശ്രയിച്ച്‌ തദനുസൃതമായ വികാരമുളവാക്കുന്ന സ്വഭാവത്തോടുകൂടിയതാണ്‌. ത്വക്കിനെ ആശ്രയിച്ചിരിക്കുമ്പോള്‍ കുത്തിനോവ്‌, നിറവ്യത്യാസം, രൂക്ഷത ഇവയും; രക്തത്തെ ആശ്രയിച്ചിരിക്കുമ്പോള്‍ വിയർപ്പ്‌, തരിപ്പ്‌, നീര്‌ ഇവയും മാംസത്തെ ആശ്രയിച്ചിരിക്കുമ്പോള്‍ കൈകാലുകളിൽ പൊള്ളലുകളും സന്ധികളിൽ നുലവും; മേദസ്സിനെ ആശ്രയിച്ചിരിക്കുമ്പോള്‍ കൈമടങ്ങുക, നടക്കാന്‍ പാടില്ലാതാകുക, കാൽവെടിച്ചുകീറുക എന്നിവയും; അസ്ഥിമജ്ജകളെ ആശ്രയിച്ചിരിക്കുമ്പോള്‍ മൂക്കു പതിഞ്ഞുപോവുക, കണ്ണുചുവക്കുക, ഒച്ച അടയ്‌ക്കുക ഇവയും; ശുക്ലധാതുവിനെ ആശ്രയിച്ചിരിക്കുമ്പോള്‍ ഭാര്യയ്‌ക്കും സന്താനങ്ങള്‍ക്കും രോഗം ബാധിക്കുക തുടങ്ങിയവയും സംഭവിക്കുന്നു. ഇതു പാരമ്പര്യ സ്വഭാവവും വ്യക്തമാക്കുന്നുണ്ട്‌.

വ്യക്തിയെ ആശ്രയിച്ച കാരണങ്ങളാൽ ഉണ്ടായതും ത്വക്ക്‌, രക്തം, മാംസം ഇവയെ മാത്രം ബാധിച്ചതും ആയ രോഗം ചികിത്സിച്ചാൽ ഭേദപ്പെടുന്നതാണ്‌. അതിനെ "സാധ്യം' എന്നു പറയുന്നു. മേദസ്സിനെ ബാധിച്ചവയെ സംബന്ധിച്ചിടത്തോളം യുക്തമായ ചികിത്സകൊണ്ടു രോഗവർധനവിനെ ഇല്ലായ്‌മ ചെയ്യാന്‍ കഴിയുന്നതാണ്‌. ഇതിനെ "യാപ്യം' എന്നു പറയുന്നു. അസ്ഥിമജ്ജകളെയും ശുക്ലത്തെയും ബാധിച്ചവ ചികിത്സിച്ചാലും ഭേദപ്പെടാത്തവ ആയതിനാൽ അവയെ "അസാധ്യം' എന്നും പറയുന്നു.

""സ്‌പർശൈകാഹാര ശയ്യാദി
	സേവനാത്‌ പ്രായശോഗദാഃ
	സർവേ സഞ്ചാരിണോ നേത്ര
	ത്വഗ്രികാരാവിശേഷതഃ''
എന്നു അഷ്‌ടാംഗഹൃദയ (നിദാനസ്ഥാനം)വും
 

""പ്രസംഗാദ്‌ ഗാത്രസംസ്‌പർശാ
	ന്നിശ്വാസാത്‌ സഹഭോജനാത്‌
	സഹശയ്യാസനാച്ചാപി
	വസ്‌ത്രമാല്യാനുലേപനാത്‌
	കുഷ്‌ഠം ജ്വരശ്ചശോഷശ്ച
	നേത്രാഭീഷ്യന്ദ ഏവച
	ഔപസർഗിക രോഗാശ്ച
	സംക്രമന്തി നരാന്തരം''
 

എന്നു സുശ്രുതവും രോഗസംക്രമണത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു.

അടുത്തിരുന്നു സംസാരിക്കുക, ശരീരം പരസ്‌പരം സ്‌പർശിക്കുക, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക, നിശ്വാസവായു ശ്വസിക്കുക, ഒരുമിച്ചു കിടക്കുക, ഇരിക്കുക, മറ്റൊരാളുടെ ആടയാഭരണങ്ങള്‍ ഉപയോഗിക്കുക ഈവക കാരണങ്ങളാൽ എല്ലാ രോഗങ്ങളും ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നു എന്നും കുഷ്‌ഠം, ജ്വരം, ശോഷം, നേത്രരോഗങ്ങള്‍, മറ്റു പകർച്ചവ്യാധികള്‍ ഇവ വിശേഷിച്ചും പകരുന്നു എന്നും ഈ പ്രകരണത്തിൽത്തന്നെ വിവരിച്ചിട്ടുണ്ട്‌.

ഓരോ 15 ദിവസം കൂടുന്തോറും ഛർദിപ്പിക്കുക, മാസം തോറും വയറിളക്കുക, മൂന്നുദിവസത്തിലൊരിക്കൽ നസ്യം എന്ന ശിരഃശോധനയും ആറുമാസംകൂടുമ്പോള്‍ രക്തമോക്ഷവും ചെയ്‌തു രോഗ-രോഗികളുടെ അവസ്ഥ അനുസരിച്ച്‌ ഔഷധങ്ങളെക്കൊണ്ട്‌ ചികിത്സിക്കുക എന്നിപ്രകാരമാണ്‌ ചികിത്സ വിധിച്ചിട്ടുള്ളത്‌. കൂടാതെ അനേകവിധത്തിലുള്ള ഔഷധപ്രയോഗങ്ങളും പ്രതിവിധികളും പറയുന്നുമുണ്ട്‌. ആയുർവേദത്തിൽ ശുദ്ധമായ ചികിത്സയുടെ സ്വഭാവം ഔഷധോപയോഗം മാത്രമല്ല; ഇവിടെ പാപപരിഹാരങ്ങളും വ്രതനിയമാദികളും മാനസിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍വേണ്ടി നിർദേശിച്ചിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ശോധനചികിത്സകൊണ്ട്‌ ശരീരത്തെ ശുദ്ധമാക്കി ശമനചികിത്സ എന്നവിധത്തിൽ ഔഷധ പഥ്യാഹാരവിഹാരങ്ങളെയാണ്‌ നിർദേശിച്ചിട്ടുള്ളത്‌. കൃമിഹരൗഷധങ്ങള്‍ അടങ്ങുന്നതാണ്‌ എല്ലാ ശമനൗഷധങ്ങളും എന്നുള്ളതും ശ്രദ്ധേയമാണ്‌.

(ഡോ. ആർ. രവീന്ദ്രനാഥന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍