This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരപിള്ള, കൈനിക്കര എം.(1900 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരപിള്ള, കൈനിക്കര എം.(1900 - 88)

കൈനിക്കര എം. കുമാരപിള്ള

വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിതത്ത്വപ്രചാരകനും ബഹുമുഖ പ്രതിഭയുമായ ഒരു കലാകാരന്‍. ഇദ്ദേഹം ചങ്ങനാശ്ശേരി കൈനിക്കര എന്‍. കുമാരപിള്ളയുടെയും ഹരിപ്പാട്ട്‌ പൂത്തോട്ടാല്‍ പാര്‍വതിപ്പിള്ളയുടെയും മകനായി 1900 സെപ്‌. 27-നു ജനിച്ചു. പ്രശസ്‌ത നാടകകൃത്തും നടനും നോവലിസ്റ്റും ആയിരുന്ന കൈനിക്കര പദ്‌മനാഭപിള്ള മൂത്ത സഹോദരനാണ്‌. പണ്ഡിതനും കവിയും സംഗീതജ്ഞനും നടനും ആയിരുന്നു അച്ഛന്‍. 1885-നടുത്ത്‌ അദ്ദേഹം ചങ്ങനാശ്ശേരിയില്‍ ഒരൊന്നാംകിട അമേച്വര്‍ നാടകസംഘം രൂപവത്‌കരിക്കുകയും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു.

കുമാരപിള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്ന്‌ ശാസ്‌ത്രം ഐച്ഛികമായെടുത്ത്‌ ഇന്റര്‍മീഡിയറ്റും കുംഭകോണം ഗവണ്‍മെന്റ്‌ കോളജില്‍ നിന്ന്‌ തത്ത്വശാസ്‌ത്രം ഐച്ഛികമായെടുത്ത്‌ ബി.എ.യും ജയിച്ച്‌ (1922) ഫിലോസഫിക്കുള്ള സ്വര്‍ണമെഡല്‍ നേടി. 1926-ല്‍ എല്‍.ടി.യും 1937-ല്‍ ഇംഗ്ലീഷ്‌ എം.എ.യും ജയിച്ചു.

1922-ല്‍ പെരുന്ന നായര്‍ സര്‍വീസ്‌ സൊസൈറ്റി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 1924-ല്‍ 24 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ കരുവാറ്റാ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി. 19 വര്‍ഷം ആ നിലയില്‍ തുടര്‍ന്നു. കുട്ടികളുടെ അധ്യാപനത്തിലെന്നപോലെ സ്വഭാവസംസ്‌കരണത്തിലും കായികവിനോദങ്ങളിലും കലാപ്രവര്‍ത്തനങ്ങളിലും നിസ്‌തന്ദ്രമായി ശ്രദ്ധിക്കുന്ന ഒരു മാതൃകാധ്യാപകന്‍ എന്ന പ്രശസ്‌തി ഇദ്ദേഹം നേടി. ഹെഡ്‌മാസ്റ്ററിലൂടെ കരുവാറ്റാ സ്‌കൂളും അതിവേഗം പ്രശസ്‌തിയിലേക്കുയര്‍ന്നു. 1944-ല്‍ എന്‍.എസ്‌.എസ്സില്‍ നിന്നു പിരിഞ്ഞ്‌ ഗവണ്‍മെന്റ്‌ സര്‍വീസില്‍ പ്രവേശിച്ചു. 1944 മുതല്‍ ഏഴുവര്‍ഷം തിരുവനന്തപുരം ട്രയിനിങ്‌ കോളജില്‍ ഇംഗ്ലീഷ്‌ ലക്‌ചററായിരുന്നു. 1951 മുതല്‍ 55 വരെ വിദ്യാഭ്യാസ ഡയറക്‌ടറാഫീസില്‍ പേഴ്‌സണല്‍ അസിസ്‌റ്റന്റായും പ്ലാനിങ്‌ സ്‌പെഷ്യല്‍ ആഫീസര്‍ (ഡെപ്യൂട്ടി ഡയറക്‌ടര്‍) ആയും ജോലി നോക്കിയശേഷം പെന്‍ഷന്‍ പറ്റി. പിന്നീട്‌ അല്‌പകാലം മഹാത്മാഗാന്ധി കോളജിലും മധുര ഗാന്ധിഗ്രാമിലും പ്രിന്‍സിപ്പലായിരുന്നു. 1957 മുതല്‍ 64 വരെ തിരുവനന്തപുരം ആകാശവാണിയില്‍ വിദ്യാഭ്യാസപരിപാടികളുടെ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു. "അധ്യാപകമഹര്‍ഷി' എന്നറിയപ്പെട്ടിരുന്ന ആര്‍. ഈശ്വരപിള്ളയുടെ (ചിന്താസന്താനകര്‍ത്താവ്‌) മകള്‍ എല്‍. ഭാരതിയമ്മയാണ്‌ പത്‌നി.

സാഹിത്യം മുതല്‍ പ്രകൃതിചികിത്സവരെ വ്യാപിച്ചുകിടക്കുന്ന വിസ്‌തൃതമായ ഒരു കര്‍മമണ്ഡലം കൈനിക്കരയ്‌ക്കുണ്ട്‌. സ്വദേശി പ്രചാരണം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജന പ്രസ്ഥാനം മുതലായ രചനാത്മക പ്രവര്‍ത്തനങ്ങളില്‍ ദൃഢനിഷ്‌ഠയോടെ പ്രവര്‍ത്തിച്ച ഇദ്ദേഹം അടിയുറച്ച ഒരു ഗാന്ധിയന്‍ ആദര്‍ശവാദിയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഇദ്ദേഹം ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

സാഹിത്യജീവിതം. നാടകമാണ്‌ കൈനിക്കരയുടെ അഭീഷ്‌ട സാഹിത്യശാഖയെങ്കിലും സാഹിത്യവിമര്‍ശനം, പ്രബന്ധരചന, വിവര്‍ത്തനം എന്നീ ശാഖകളില്‍ സുസമ്മതമായ സ്ഥാനവും ഇദ്ദേഹത്തിനുണ്ട്‌. ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും മലയാളത്തില്‍നിന്ന്‌ ഇംഗ്ലീഷിലേക്കും ചില കൃതികള്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കൈനിക്കരയെ പ്രശസ്‌തനാക്കിയ ആദ്യത്തെ നാടകം "ഹരിശ്ചന്ദ്രന്‍' ആണ്‌ (1934). "മോഹവും മുക്തി'യും എന്ന നാടകം രുക്‌മാംഗദ കഥയുടെ ദാര്‍ശനികമായ ഒരു വ്യാഖ്യാനമാണ്‌. സാമുദായിക നാടകങ്ങളില്‍ "വേഷങ്ങള്‍' (1946), "അഗ്നിപരീക്ഷ' (1954), "മാതൃകാമനുഷ്യന്‍' (1969) എന്നിവയാണ്‌ മുഖ്യം. നാടകങ്ങളെല്ലാം ദാര്‍ശനികമായ അന്തര്‍ധാരയോടു കൂടിയ കോമഡികളാണ്‌. ""പരവഞ്ചനയേക്കാള്‍ ആപത്താണ്‌ ആത്മവഞ്ചന... ആത്മവഞ്ചനയില്‍ നിന്നുള്ള മോചനം എളുപ്പമല്ല.... കഠിനമായ ഒരു പ്രഹരം, നിര്‍ദാക്ഷിണ്യമായ ഒരഗ്നിപരീക്ഷ അതു മാത്രമാണ്‌ അതിനു പ്രതിവിധി ഇതാണ്‌ "അഗ്നിപരീക്ഷ'യിലെ പ്രമേയം.

കൈനിക്കരയുടെ നാടകപ്രമം ഒഥല്ലോയുടെ ആഖ്യാനരൂപത്തിലുള്ള ദുരന്തദുശ്ശങ്ക എന്ന നോവലിലാണ്‌ പ്രഫുല്ലമായത്‌. അതൊരു നൂതന പരീക്ഷണമായിരുന്നു. ചെറുകഥാരചനയില്‍ അപസാമാന്യ മനഃശാസ്‌ത്ര(Abnormal Psychology)ത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു കാണിക്കുന്ന ഒരു കഥയാണ്‌ അച്ഛനെ കൊന്ന മകന്‍. ബാലമനശ്ശാസ്‌ത്രത്തെ പരാമര്‍ശിക്കുന്ന കഥയാണ്‌ ബാലഹൃദയം. കെടാവിളക്കുകള്‍ മഹാന്മാരുടെ അന്തര്‍മണ്ഡലത്തിലേക്കു വെളിച്ചം വീശുന്ന ലഘുജീവചരിത്രങ്ങളാണ്‌. നാടകീയം (1978) നാടക വിമര്‍ശങ്ങളാണ്‌. ഈ ഗ്രന്ഥത്തിന്‌ പുത്തേഴന്‍ സമ്മാനം, ഓടക്കുഴല്‍ സമ്മാനം, ഫാദര്‍ എബ്രഹാം വടക്കേടന്‍ സമ്മാനം, എസ്‌.പി.സി.എസ്‌. സമ്മാനം ഇങ്ങനെ നാലു സമ്മാനങ്ങള്‍ തുടരെത്തുടരെ ലഭിച്ചു. രമ്യോപന്യാസങ്ങള്‍, ആത്മനിവേദനങ്ങള്‍, ഗദ്യകവിതകള്‍ ഇവയിലും കൈനിക്കര തന്റെ പ്രാഗല്‌ഭ്യം കാണിച്ചിട്ടുണ്ട്‌. പതിനെട്ടാമത്തെ വയസ്സുമുതല്‍ അമേച്വര്‍ നാടകവേദിയോടു ഇദ്ദേഹം ബന്ധപ്പെട്ടുതുടങ്ങി. "വേലുത്തമ്പിദളവ', "രാജാകേശവദാസന്‍', "ഒഥല്ലോ', "മാര്‍ത്താണ്ഡവര്‍മ', "ധര്‍മരാജാ', "രാമരാജാബഹദൂര്‍', "ഹരിശ്ചന്ദ്രന്‍', "വില്വമംഗല്‍' എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. "കാല്‍വരിയിലെ കല്‌പപാദ'ത്തിലെ ജൂഡാസ്‌ കുമാരപിള്ളയുടെ ഏറ്റവും പ്രസിദ്ധമായ വേഷമായിരുന്നു. സുനിയന്ത്രിതമായ ശബ്‌ദവിന്യാസവും സംവശ്യമായ സ്‌തോഭപ്രകടനവും ഇദ്ദേഹത്തിന്റെ അഭിനയത്തിന്റെ മുഖ്യമുദ്രകളാണ്‌. 1976-ല്‍ കേരളസംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌ കൊണ്ട്‌ കൈനിക്കരയെ ബഹുമാനിച്ചു. യോഗാഭ്യാസം, പ്രകൃതിചികിത്സ എന്നിവയില്‍ നിഷ്‌ഠയുള്ള കൈനിക്കര, ചെറുപ്പത്തില്‍ നല്ലൊരു സ്‌പോര്‍ട്‌സ്‌മാനായിരുന്നു. 1988-ല്‍ ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. എസ്‌. ഗുപ്‌തന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍