This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിരാമന്‍, കാനായി (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിരാമന്‍, കാനായി (1937 - )

കാനായി കുഞ്ഞിരാമന്‍

ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ശില്‌പികളില്‍ ഒരാള്‍. കേരളീയശില്‌പകലാരംഗത്തിന്‌ പുതിയ ദിശാബോധവും ജനകീയഭാവവും നല്‌കിയ കലാകാരന്‍. നാടോടിബിംബങ്ങളെയും മിത്തുകളെയും അനുഷ്‌ഠാനകലകളുടെ പ്രതീകങ്ങളെയും മനുഷ്യാവസ്ഥയുമായും സാമൂഹികസങ്കല്‌പങ്ങളുമായും കൂട്ടിയിണക്കി ശില്‌പങ്ങളിലൂടെ വ്യാഖ്യാനിച്ച്‌ ഇദ്ദേഹം മൂര്‍ത്തവത്‌കരിച്ചു.

മുക്കോലപ്പെരുമാള്‍-കൊച്ചി

1937 ജൂല. 25-ന്‌ കാസര്‍കോട്‌ ജില്ലയിലെ ചെറുവത്തൂരിനടുത്തുള്ള കുട്ടമത്ത്‌ ജനിച്ചു. അച്ഛന്‍ പി.വി.രാമന്റെ ജന്മനാടായ പീലിക്കോട്‌ ആണ്‌ വളര്‍ന്നത്‌. അമ്മ കെ. മാധവിയുടെ സ്വദേശമാണ്‌ കുട്ടമത്ത്‌. പയ്യന്നൂരെ കാനായി ഗ്രാമത്തില്‍ നിന്ന്‌ വന്ന അച്ഛന്‍, കാനായി എന്നറിയപ്പെട്ടതിനാല്‍ കുഞ്ഞിരാമനും ചെറുപ്പം മുതല്‍ ക്കേ ആ സ്ഥലനാമം വിളിപ്പേരായി. തെയ്യവും തിറയും പൂരക്കളിയും ഉത്സവങ്ങളും നിറഞ്ഞുനിന്ന ആ ഗ്രാമത്തിലെ നാടോടിപ്രതിരൂപങ്ങളുടെ വന്യലാവണ്യം കുഞ്ഞിരാമന്റെ മനസ്സില്‍ കൗമാരപ്രായത്തില്‍ തന്നെ പതിഞ്ഞുകിടന്നു. മണ്ണില്‍ പണിയെടുക്കുന്നവനെയും അവരുടെ ജീവിതരീതികളെയും അടുത്തുനിരീക്ഷിക്കാനുള്ള അവസരങ്ങള്‍ കാനായിക്ക്‌ അവിടെവച്ചുകിട്ടി. പാടത്തെ ചെളിയെടുത്ത്‌ ചില രൂപങ്ങളുണ്ടാക്കി വരമ്പത്തുവച്ചു. കരിയും കല്ലും ഉപയോഗിച്ച്‌ ചുവരില്‍ രൂപങ്ങള്‍ വരച്ചു. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴും സിലബസിലെ പാഠങ്ങളെക്കാള്‍ ആ കുട്ടിയുടെ ഉള്ളില്‍ മിഴിവ്‌ നേടിയിരുന്നത്‌ പ്രകൃതി രൂപങ്ങളുടെ ഭാവഭേദങ്ങളായിരുന്നു.

എസ്‌.എസ്‌.എല്‍ .സി. പാസ്സായശേഷം ശാന്തിനികേതനില്‍ ചേര്‍ന്ന്‌ പ്രസിദ്ധചിത്രകാരനായ രാംകിങ്കറിന്റെ കീഴില്‍ പഠിക്കണമെന്നാഗ്രഹിച്ചെങ്കിലും സാധിച്ചില്ല. പിന്നീട്‌ മദ്രാസിലെ ഫൈന്‍ആര്‍ട്‌സ്‌ കോളജില്‍ ക്രാഫ്‌റ്റ്‌സ്‌ കോഴ്‌സിന്‌ ചേര്‍ന്ന്‌, കെ.സി.എസ്‌. പണിക്കരുടെ ശിക്ഷണത്തില്‍ ശില്‌പകലയില്‍ പരിശീലനം നേടി. 1960-ല്‍ ഒന്നാം ക്ലാസ്സോടെ ശില്‌പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയശേഷം ഇന്ത്യാഗവണ്‍മെന്റിന്റെ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പോടെ അവിടെ പഠനം തുടര്‍ന്നു. ഇതിനിടെ 1962-ല്‍ ഇദ്ദേഹം ലോഹത്തില്‍ പണിതീര്‍ത്ത "അമ്മ' എന്ന ശില്‌പത്തിന്റെ താന്ത്രിക്‌ ശൈലിയിലുള്ള വിന്യാസഭംഗിയും നാടന്‍ കലാരൂപങ്ങളോടുള്ള ആഭിമുഖ്യവും പരക്കെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട്‌ കോമണ്‍വെല്‍ ത്ത്‌ സ്‌കോളര്‍ഷിപ്പ്‌ കിട്ടിയ കാനായി 1965-ല്‍ ലണ്ടനില്‍ എത്തി വിഖ്യാതശില്‌പിയായ റെജ്‌ ബല്‌ടറുടെ ശിഷ്യനായി ലണ്ടന്‍ സര്‍വകലാശാലയുടെ കലാവിഭാഗമായ സ്ലേഡ്‌ സ്‌കൂള്‍ ഒഫ്‌ ആര്‍ട്ട്‌സില്‍ ശില്‌പവിദ്യയില്‍ ഉപരിപഠനം നടത്തി. ഫ്രാന്‍സ്‌, ജര്‍മനി, നെതര്‍ലാന്‍ഡ്‌, ഇറ്റലി എന്നിവിടങ്ങളില്‍ പഠനപര്യടനം നടത്താനും ഈ രംഗത്തെ വിശ്വപ്രശസ്‌തരുടെ മാതൃകകള്‍ നേരില്‍ കണ്ടു പഠിക്കാനും ആ വിദ്യാര്‍ഥിക്ക്‌ അവസരം കിട്ടി.

പഠനാനന്തരം 1969-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ കാനായി സ്വന്തം നാട്‌ തന്നെ കലാപ്രവര്‍ത്തനത്തിന്റെ കളരിയായി തിരഞ്ഞെടുത്തു. ആ വര്‍ഷം മലമ്പുഴ ഉദ്യാനത്തില്‍ ഇദ്ദേഹം കോണ്‍ക്രീറ്റില്‍ തീര്‍ത്ത "യക്ഷി' എന്ന കൂറ്റന്‍ ശില്‌പം ആധുനിക ഇന്ത്യന്‍ ശില്‌പകലാരംഗത്ത്‌ ഒരു പുത്തന്‍ധാരയ്‌ക്ക്‌ വഴിയൊരുക്കി. മലമ്പുഴയിലെ മലനിരകളുടെ ഉയര്‍ച്ചയും താഴ്‌ചയും ചരിവുകളും മലര്‍ന്നു കിടക്കുന്ന ഒരു സ്‌ത്രീയുടെ കലാപൂര്‍ണമായ "അനാട്ടമി' തന്നിലുണര്‍ത്തിയെന്ന്‌ ഇദ്ദേഹം ഒരിക്കല്‍ പറഞ്ഞു. അവിടത്തെ ഏകാന്തഗംഭീരമായ പ്രകൃതിക്കിണങ്ങിയ ശയ്യയിലാണ്‌ വനദേവതയായ യക്ഷിയെ ഇദ്ദേഹം സങ്കല്‌പിച്ചതും കോണ്‍ക്രീറ്റിലൂടെ വ്യാഖ്യാനിച്ചതും. പില്‌ക്കാലത്ത്‌ ഇദ്ദേഹം ശംഖുംമുഖത്ത്‌ അവതരിപ്പിച്ച "സാഗരകന്യക'യും (1992), വേളിയിലെ പെണ്‍കുന്നും ഇതേഗണത്തില്‍ പെട്ടവയാണ്‌. കൊല്ലത്തെ ഒരു ഹോട്ടലിനുമുന്നില്‍ രചിച്ച "നീരാട്ടുകാരും', മിത്തുകളുടെ അര്‍ഥചാരുതയും നിഗൂഢതയും തുടിച്ചുനില്‍ ക്കുന്ന മറ്റനേകം കോംബസിഷനുകളും ഇന്ത്യന്‍ പ്രതിമാശില്‌പ പാരമ്പര്യവും ആധുനിക പ്രവണതകളും തമ്മില്‍ സമന്വയിപ്പിക്കാനുള്ള പരിശ്രമങ്ങളാണ്‌. 1974-ല്‍ കൊച്ചിയിലെ ഒരു ആഫീസിന്‌ മുന്നില്‍ , അനുഷ്‌ഠാനങ്ങള്‍ക്ക്‌ ചമയ്‌ക്കുന്ന തറ പോലുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച "മുക്കോലപ്പെരുമാള്‍' കാനായിയുടെ ശില്‌പകലാദര്‍ശനത്തിന്റെ ചിട്ടകളും മൂല്യങ്ങളും അഴകും ആവാഹിക്കുന്നുണ്ട്‌. കേരളീയ ക്ഷേത്രശില്‌പകലയുടെ തനിമയും ആധുനികശില്‌പകലയിലെ ജ്യാമിതീയ ഘടനയും ഇതില്‍ മിഴിവോടെ സമന്വയിപ്പിച്ചിരിക്കുന്നു. പയ്യാമ്പലത്തെ ശില്‌പസമുച്ചയവും ഈ കാഴ്‌ചപ്പാടോടെയാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. കൊച്ചിയില്‍ എഫ്‌.എ.സി.റ്റി. ആഫീസ്‌ മുറ്റത്ത്‌ ഒരുക്കിയിരിക്കുന്ന "ഉര്‍വരത'യില്‍ (ഫെര്‍ട്ടിലിറ്റി) സൃഷ്‌ടികാരണങ്ങളായ പ്രകൃതിശക്തിയുടെ അടിസ്ഥാനത്വരകള്‍ കോണ്‍ക്രീറ്റില്‍ ഘനീഭൂതമാക്കി ഒരു ഭാവഗീതത്തിലെന്നോണം ഇദ്ദേഹം അവതരിപ്പിക്കുന്നു. ആലപ്പുഴ മുല്ലയ്‌ക്കല്‍ ക്ഷേത്രവളപ്പില്‍ ചുമര്‍ചിത്രങ്ങളോടെ കാനായി ഒരു ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്‌. അനുഷ്‌ഠാനകലയുടെ പ്രതിരൂപങ്ങളും കേരളീയ ക്ഷേത്രസങ്കല്‌പത്തിന്റെ സരളതയും അപാരതയെ അഭിമുഖീകരിക്കുന്ന വിശ്വാസനിബന്ധമായ മനസ്സിന്റെ സന്ത്രാസങ്ങളും സമ്മേളിക്കുന്ന ഒരു ശില്‌പമാണിത്‌. ഏതൊരു ശില്‌പവും പരിസരത്തിന്റെ ലയത്തിനും തനിമയ്‌ക്കും യോജിച്ചതാവണം എന്നതാണ്‌ ഇദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. പാട്യാല സര്‍വകലാശാല വളപ്പില്‍ , അവിടെ ഒരു ക്യാമ്പില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഇദ്ദേഹം പൂര്‍ത്തിയാക്കിയ ഔട്ട്‌ഡോര്‍ "എന്‍വയോണ്‍മെന്റ്‌ ശില്‌പം' പരിസരവുമായി ഇണങ്ങുന്ന ഒരു തുറന്ന രംഗവേദിയുടെ പ്രതീതി സൃഷ്‌ടിക്കുന്നു.

എണ്ണച്ചായചിത്രം

കാനായി ആകാരവും ജീവനും നല്‌കിയ പ്രതിമകളിലും ശില്‌പം പ്രതിനിധീകരിക്കുന്ന ആളിന്റെ ആന്തരികവ്യക്തിത്വം ആവിഷ്‌കരിക്കാനുള്ള ശ്രമം ദൃശ്യമാണ്‌. നിയമസഭാകോംപ്ലക്‌സിന്റെ മുറ്റത്തുള്ള ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ പ്രതിമ ഈ ശൈലിയുടെ പ്രത്യക്ഷ ഉദാഹരണമാണ്‌. വ്യക്തികളുടെയും സംഭവങ്ങളുടെയും സ്‌മാരകമായി ഇദ്ദേഹം രൂപപ്പെടുത്തിയ അവാര്‍ഡ്‌ ശില്‌പങ്ങളിലും ഒരു ആശയം കലാപരമായി നിവേശിപ്പിക്കുകയാണ്‌ കാനായിയുടെ ലക്ഷ്യം. കാനായിയെ സംബന്ധിച്ചിടത്തോളം ശില്‌പരചന കരകൗശലവിദ്യ മാത്രമല്ല അത്‌ വികാരാര്‍ദ്രവും ഭാവനാജന്യവുമായ ഒരു അനുഭൂതിയുടെ സംക്രമണം കൂടിയാണ്‌. ഏത്‌ കലയും സരളവും സുഗേയവും നിവേദനക്ഷമവും ആയിരിക്കണമെന്ന്‌ ഇദ്ദേഹം വിശ്വസിക്കുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ്‌ കോളജിലെ ശില്‌പവിഭാഗത്തിലെ മുഖ്യ ആചാര്യനായും പിന്നീട്‌ പ്രിന്‍സിപ്പലായും അതിനുശേഷം രണ്ട്‌ തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായും സേവനമനുഷ്‌ഠിച്ചപ്പോഴും തന്റെ കലാദര്‍ശനവും അനുഭവപാഠങ്ങളും ശില്‌പകലയുടെ സാധനാമാര്‍ഗങ്ങളും പുതിയ തലമുറയ്‌ക്ക്‌ വിശദീകരിച്ചുകൊടുക്കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു.

ഇന്ത്യയിലും വിദേശത്തും നടത്തപ്പെട്ട പല ആര്‍ട്ട്‌ ക്യാമ്പുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. കേരള ഗവണ്‍മെന്റിന്റെ ചിത്ര-ശില്‌പകലാരംഗത്തെ പരമോന്നത ബഹുമതിയായ രാജാരവിവര്‍മപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചു. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്‌, മദ്രാസ്‌ പ്രാഗ്രസ്സീവ്‌ പെയിന്റേഴ്‌സ്‌ അസോസ്സിയേഷന്‍ അവാര്‍ഡ്‌, മദ്രാസ്‌ ലളിതകലാ അക്കാദമി അവാര്‍ഡ്‌ (രണ്ടുവട്ടം) എന്നിവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. വിവാഹിതനായ അദ്ദേഹം ഇപ്പോള്‍ (2011) തിരുവനന്തപുരത്ത്‌ താമസിക്കുന്നു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍