This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞന്‍പിള്ള, ശൂരനാട്ടു പി.എന്‍.(1911 - 95)

ശൂരനാട്ടു പി.എന്‍. കുഞ്ഞന്‍പിള്ള

പണ്ഡിതനും ഗവേഷകനും സാഹിത്യകാരനും. കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാട്ടു ഗ്രാമത്തിലെ പായിക്കാട്ട്‌ കുടുംബത്തില്‍ നീലകണ്‌ഠപ്പിള്ള-കാര്‍ത്ത്യായനിയമ്മ ദമ്പതിമാരുടെ അഞ്ചാമത്തെ സന്താനമായി 1911 ജൂണ്‍ 24-ന്‌ ജനിച്ചു. അധ്യാപകവൃത്തി ഉപേക്ഷിച്ച്‌ നാട്ടുകാര്യപ്രസക്തനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പിതാവിന്റെയും പുരാണസാഹിത്യനിഷ്‌ണാതയും സംഗീത തത്‌പരയുമായ മാതാവിന്റെയും ശിക്ഷണത്തില്‍ സഹോദരങ്ങളോടൊപ്പം വളര്‍ന്നുവന്നു. തേവലക്കര മലയാളം സ്‌കൂളിലായിരുന്നു കുഞ്ഞന്‍പിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം. ചവറ ഹൈസ്‌കൂളിലെ ഒന്നാംസ്ഥാനം കരസ്ഥമാക്കിക്കൊണ്ട്‌ ഇ.എസ്സ്‌.എല്‍.സി. പരീക്ഷ ജയിച്ചു. സംസ്‌കൃതവും പ്രാചീന ചരിത്രവും ഐച്ഛികവിഷയമായെടുത്ത്‌ 1931-ല്‍ തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജില്‍നിന്ന്‌ ബിരുദം നേടി. 1933-ല്‍ ഇംഗ്ലീഷിലും തുടര്‍ന്ന്‌ സ്വകാര്യമായി പഠിച്ച്‌ 1934-ല്‍ സംസ്‌കൃതത്തിലും 1935-ല്‍ മലയാളത്തിലും എം.എ. ബിരുദം നേടി. പിന്നീട്‌ ഔദ്യോഗികാവശ്യങ്ങള്‍ക്കും അല്ലാതെയും തനിയെ പഠിച്ചും ആചാര്യന്മാരെ സമീപിച്ചും ഹിന്ദി, തമിഴ്‌, വേദാന്തം, പ്രാചീന ലിപികള്‍, പുരാവസ്‌തുവിജ്ഞാനീയം ഇവയില്‍ അവഗാഹം നേടി.

തിരുവനന്തപുരത്തെ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂളില്‍ അധ്യാപകനായിട്ടാണ്‌ കുഞ്ഞന്‍പിള്ള ഉദ്യോഗജീവിതം ആരംഭിച്ചത്‌. പിന്നീട്‌ സംസ്‌കൃതഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി ഗവണ്‍മെന്റ്‌ സര്‍വീസില്‍ പ്രവേശിച്ചു. 1935 ജൂല. 5-ന്‌ ആര്‍ട്‌സ്‌ കോളജില്‍ ലക്‌ചററായി ഉദ്യോഗം സ്വീകരിച്ചു. ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ മാനുവലിന്റെ എഡിറ്റര്‍ സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ളയുടെ അസിസ്റ്റന്റായും തുടര്‍ന്ന്‌ ഗവണ്‍മെന്റ്‌ സെക്രട്ടേറിയറ്റ്‌ സൂപ്രണ്ടായും നിയമിതനായി. സൂപ്രണ്ടായിരിക്കെത്തന്നെ രേഖാപഠനം, ചരിത്രഗവേഷണം തുടങ്ങിയവയിലൂടെ മാനുവല്‍ നിര്‍മാണത്തില്‍ സദസ്യതിലകനെ നാലുവര്‍ഷത്തോളം സഹായിച്ചശേഷം രണ്ടുവര്‍ഷം വിദ്യാഭ്യാസവകുപ്പില്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ സെക്രട്ടറിയായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്‌തു. സെക്രട്ടേറിയറ്റിലേക്കു മടങ്ങിയത്‌ അസിസ്റ്റന്റ്‌ സെക്രട്ടറിയായിട്ടാണ്‌. 1953 ജൂലായില്‍ ഇദ്ദേഹം മലയാളമഹാനിഘണ്ടുവിന്റെ എഡിറ്ററായി നിയമിക്കപ്പെട്ടു. 60 വയസ്സു തികഞ്ഞപ്പോള്‍ ഉദ്യോഗത്തില്‍നിന്നു വിരമിക്കുന്നതുവരെ ഇദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.

ചെറുപ്പം മുതല്‌ക്കുതന്നെ കുഞ്ഞന്‍പിള്ളയ്‌ക്കു സാഹിത്യത്തില്‍ താത്‌പര്യം ഉണ്ടായിരുന്നു. ഗുരുഭൂതന്മാരായ അഴകത്തു പദ്‌മനാഭക്കുറുപ്പ്‌, മഠത്തില്‍ ശങ്കുപ്പിള്ള, നന്ത്യാര്‍വീട്ടില്‍ പരമേശ്വരന്‍പിള്ള തുടങ്ങിയവരുടെ ശിക്ഷണത്തില്‍ അതു ക്രമാനുഗതമായി പുഷ്‌ടിപ്പെട്ടു. ശ്‌മശാനദീപം എന്ന ഗാനകാവ്യമാണ്‌ ആദ്യകൃതി ആയിടയ്‌ക്കുതന്നെ എഴുതിയ ആഖ്യായികകളാണ്‌ അംബാദേവിയും കല്യാണസൗധവും. ഇദ്ദേഹം ഉപന്യാസശാഖയ്‌ക്കു നല്‌കിയ സംഭാവനകളാണ്‌ സാഹിത്യഭൂഷണം (1934), തിരുമുല്‍ക്കാഴ്‌ച (1938), പുഷ്‌പാഞ്‌ജലി (1945), മാതൃപൂജ (1957), കൈരളീപൂജ (1962), ഹൃദയാരാമം (1966) എന്നീ പ്രബന്ധസമാഹാരങ്ങള്‍. ഇവയിലെ ഭാഷ ചിലപ്പോള്‍ ലളിതവും ചിലപ്പോള്‍ പ്രൗഢവും കാവ്യാത്മകവുമാണ്‌. വൃത്തനിബദ്ധവും ഹൃദ്യവുമായ വരികള്‍ എഴുതാന്‍ ഇദ്ദേഹത്തിന്‌ കഴിവുണ്ടെന്ന്‌ ഹൃദയാര്‍പ്പണം (1971), ഭാരതപൂജ (1982) എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ തെളിയിക്കുന്നു.

ലീലാതിലകം, ഉണ്ണുനീലിസന്ദേശം, രാമായണം ചമ്പു തുടങ്ങിയവയുടെ പ്രസാധനങ്ങളും അഗ്രപൂജ അഥവാ കൈരളീസമക്ഷം എന്ന പ്രബന്ധസമാഹാരവും വിമര്‍ശകന്‍, വ്യാഖ്യാതാവ്‌ എന്നീ നിലകളിലുള്ള കുഞ്ഞന്‍പിള്ളയുടെ പ്രാഗല്‌ഭ്യത്തിനു തെളിവാണ്‌. ലീലാതിലകത്തിലെ ദീര്‍ഘമായ ആമുഖം ഇദ്ദേഹത്തിന്റെ ഭാഷാശാസ്‌ത്ര പാണ്ഡിത്യം, വിവേചനശക്തി, ഗവേഷണപാടവം, യുക്തിവാദ നൈപുണ്യം എന്നിവയുടെ നിദര്‍ശനമാണ്‌. ഉണ്ണുനീലി സന്ദേശത്തിന്റെ കാര്യത്തിലും സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും യുക്തിയുക്തമായി ഇദ്ദേഹം പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്‌. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ പുനംനമ്പൂതിരിയുടെ ഭാഷാ രാമായണം ചമ്പുവിന്‌ ഇദ്ദേഹം എഴുതിയ അവതാരികയും അതിലുമുപരിയായി പ്രക്ഷിപ്‌തപദ്യങ്ങളുടെ മൂലഗ്രന്ഥങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയും അദ്‌ഭുതകരമായ സാഹിത്യപരിചയത്തിന്റെയും ഓര്‍മശക്തിയുടെയും അപൂര്‍വഫലമാണ്‌. ഇരവിക്കുട്ടിപ്പിള്ളപ്പാട്ട്‌, ഇരുപത്തിനാലു വൃത്തം, ഹസ്‌തലിഖിത ഗ്രന്ഥശാലാ പ്രസിദ്ധീകരണങ്ങളായി സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള പലതരം കൃതികള്‍, വിദ്യാഭ്യാസവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധപ്പെടുത്തിയ നൂറിലേറെ പാഠ്യപുസ്‌തകങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രസാധന കൗശലം വെളിവാക്കുന്നു.

പ്രാചീനകേരളം (1931) ഇദ്ദേഹത്തിന്റെ ചരിത്രാവബോധത്തിനു നിദര്‍ശനമാണ്‌. 1936-37 കളില്‍ പ്രസിദ്ധപ്പെടുത്തിയ "വീരരാഘവശാസനം' തുടങ്ങിയ ലേഖനങ്ങളും, സ്റ്റേറ്റ്‌ മാനുവലിനുവേണ്ടി നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ചരിത്രസംഭവങ്ങളെ തിരുത്തിക്കുറിച്ചതും പൂര്‍വകാലത്തെ രേഖകളുടെ വെളിച്ചത്തില്‍ ചരിത്രവസ്‌തുക്കളെ വ്യാഖ്യാനിച്ച്‌ പുനര്‍നിര്‍ണയം ചെയ്യുന്നതില്‍ ഇദ്ദേഹത്തിനുള്ള ഉള്‍ക്കാഴ്‌ചയെ വിളംബരം ചെയ്യുന്നു. കളിപ്പാന്‍കുളം സംഭവം കെട്ടുകഥയാണെന്നു സ്ഥാപിച്ച കാര്യം സുവിദിതമാണ്‌. ഇതിന്റെയെല്ലാം അംഗീകാരമായി സ്റ്റേറ്റ്‌ മാനുവലിന്റെ എഡിറ്റര്‍ സദസ്യതിലകന്‍ വേലുപ്പിള്ളയും ചരിത്രപണ്ഡിതന്‍ കൂടിയായ മഹാകവി ഉള്ളൂരും ഇദ്ദേഹത്തിനു പ്രശംസാപത്രങ്ങള്‍ നല്‌കിയിട്ടുണ്ട്‌. 1942 മുതല്‍ കുറേക്കാലത്തേക്ക്‌ ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിക്കോഡ്‌സ്‌ കമ്മിഷനിലെ അംഗവുമായിരുന്ന ഇദ്ദേഹം ചരിത്രപരമായ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തി.

ശൂരനാടന്റെ ഏറ്റവും മഹത്തായ സംഭാവന ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കി കേരളസര്‍വകലാശാല പ്രസിദ്ധീകരിച്ച മലയാള മഹാനിഘണ്ടുവിന്റെ ഒന്നും രണ്ടും വാല്യങ്ങളാണ്‌. അതിന്റെ സംവിധാനം തന്നെ മറ്റു ഭാഷക്കാര്‍ക്ക്‌ മാതൃകയായിത്തീര്‍ന്നിട്ടുണ്ട്‌. വിദേശീയ ഭാഷാശാസ്‌ത്രജ്ഞന്മാരെപ്പോലും അത്‌ അദ്‌ഭുതപരതന്ത്രരാക്കി.

എഡിന്‍ബറോസര്‍വകലാശാലയിലെ ഭാഷാശാസ്‌ത്ര വിഭാഗാധ്യക്ഷനായ ആര്‍.ഇ.ആഷര്‍ ലോകത്തിലെ മഹത്തായ നിഘണ്ടുക്കളില്‍ ഒന്നായി ഈ ഗ്രന്ഥത്തെ വിലയിരുത്തി.

ഒന്നാം വാല്യത്തില്‍ ആദ്യഭാഗത്തു കൊടുത്തിരിക്കുന്ന പുരുഷസര്‍വനാമങ്ങളുടെയും മൂന്നു ലിംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാമങ്ങളുടെയും ക്രിയാഗണങ്ങളുടെയും പട്ടികകളും ഉപയോഗിച്ച പുസ്‌തകങ്ങളുടെ സംക്ഷിപ്‌ത നാമസൂചിയും അത്യന്തം പ്രയോജനപ്രദങ്ങളാണ്‌. ക്രിയാഗണവിഭജനം വ്യാകരണപരമായ ഒരു പുതിയ സംഭാവന ആയിത്തന്നെ കരുതാം. നിഘണ്ടുവിലെ ഓരോ ലേഖനവും അതിന്റെ കര്‍ത്താവിന്‌ ഭാഷകള്‍, ഭാഷാശാസ്‌ത്രം, വ്യാകരണം, സാഹിത്യം, ചരിത്രം മുതലായവയിലുള്ള അത്യഗാധമായ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌. അവതാരിക, പദനിര്‍വചനങ്ങള്‍, വ്യാകരണനിയമങ്ങള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലീഷിലും (ഇംഗ്ലീഷ്‌ ലിപിയിലും) മലയാളത്തിലും കൊടുത്തിട്ടുള്ളതിനാല്‍ ഇംഗ്ലീഷുമാത്രം അറിയുന്ന ആളുകള്‍ക്കും നിഘണ്ടു ഉപയോഗിക്കാവുന്നതാണ്‌.

ഭാഷാസാഹിത്യശാസ്‌ത്ര വിഷയമായി സാഹിത്യപ്രവേശിക എന്നും വ്യാകരണവിഷയകമായി ശ്രീചിത്രാവ്യാകരണമഞ്‌ജരി (ഒന്നാം ഭാഗം) എന്നും രണ്ടു പുസ്‌തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. അവതാരികകളായും ലേഖനങ്ങളായും പഠനങ്ങളായും ഇംഗ്ലീഷിലുള്ള സംഭാവനകള്‍ അന്‍പതോളം വരും. ഇവയ്‌ക്കു പുറമേ Malabar in the Eyes of Travellers എന്ന പുസ്‌തകത്തിന്റെ പ്രസാധകനും ഇദ്ദേഹമാണ്‌.

കേരളാഗവണ്‍മെന്റിന്റെ നിയോഗമനുസരിച്ച്‌ സങ്കീര്‍ണമായ മലയാള ലിപിസംവിധാനം പരിഷ്‌കരിച്ച്‌ ലളിതമാക്കിയ ഈ ഭാഷാപണ്ഡിതന്റെ സേവനം കൈരളി എക്കാലവും നന്ദിപൂര്‍വം സ്‌മരിക്കും.

1984-ല്‍ രാഷ്‌ട്രം പദ്‌മശ്രീ ബഹുമതി നല്‌കി ആദരിച്ച ഈ സാഹിത്യനായകന്‌ കേരള ഗവണ്‍മെന്റ്‌ ആദ്യത്തെ എഴുത്തച്ഛന്‍ അവാര്‍ഡ്‌ സമ്മാനിച്ചു. കേരള യൂണിവേഴ്‌സിറ്റിയും മീററ്റ്‌ യൂണിവേഴ്‌സിറ്റിയും ഇദ്ദേഹത്തിനു ഡി. ലിറ്റ്‌ നല്‌കുകയുണ്ടായി. കേരളാ സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യ പരിഷത്തിന്റെയും കേരള ഹിസ്റ്ററി അസോസിയേഷന്റെയും ഫെല്ലോഷിപ്പും ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ തുടക്കംമുതല്‍ 12 വര്‍ഷം ശൂരനാട്‌ അതിലെ അംഗമായിരുന്നു. അക്കാദമികരംഗങ്ങളിലും ഭാഷാസാഹിത്യമണ്ഡലങ്ങളിലും വിശിഷ്‌ടസാന്നിധ്യമായിരുന്ന ഇദ്ദേഹം 1995 മാ. 8-ന്‌ അന്തരിച്ചു.

(പ്രാഫ. കെ. ശങ്കരന്‍ നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍