This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബീര്‍ (1440-1518)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:55, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കബീര്‍ (1440-1518)

മധ്യയുഗഭക്തിപ്രസ്ഥാന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറ്റവും ശക്തനായ ഹിന്ദി ദാര്‍ശനിക കവി. സാമൂഹ്യപരിഷ്‌കര്‍ത്താവും മതനിരൂപകഌം ദാര്‍ശനികഌമായ ഭക്തകവിയാണ്‌ കബീര്‍. ഇദ്ദേഹം കബീര്‍ദാസ്‌ എന്ന പേരിലും അറിയപ്പെടുന്നു. നിരാകാര നിര്‍ഗുണപരബ്രഹ്മത്തില്‍ വിശ്വസിച്ചിരുന്ന ഈ കവിയെ സംബന്ധിച്ച രേഖകളില്‍ അധികപങ്കും കേട്ടുകേള്‍വി ആധാരമാക്കിയുള്ളതാകയാല്‍ ഇദ്ദേഹത്തിന്‍െറ ജീവചരിത്രത്തെപ്പറ്റി ചരിത്രപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായഭിന്നതകളുണ്ട്‌. കബീറിന്റെ ജനനകാലം തന്നെ തര്‍ക്കവിഷയമാണ്‌. 1440ലാണ്‌ ഇദ്ദേഹം ജനിച്ചതെന്നും (1398 എന്നും അഭിപ്രായമുണ്ട്‌) 1518ലാണ്‌ മരിച്ചതെന്നും അഌമാനിക്കപ്പെടുന്നു.

കബീറിന്റെ ജനനത്തെപ്പറ്റി പല കിംവദന്തികളും ഉണ്ട്‌. തന്റെ പിതാവ്‌ ഒരു നെയ്‌ത്തുകാരനായിരുന്നു എന്ന്‌ കബീര്‍ തന്നെ സ്വകൃതികളില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. കബീര്‍ ഒരു മുസ്‌ലിം നെയ്‌ത്തുകാരനായ നീരുവിന്റെയും ഭാര്യ നീമയുടെയും വളര്‍ത്തുമകനായിരുന്നുവത്ര. വൈഷ്‌ണവമതാചാര്യനായിരുന്ന സ്വാമി രാമാനന്ദജിയുടെ ഭക്തഌം കാശി നിവാസിയുമായ ഒരു സാത്വിക ബ്രാഹ്മണന്‍ ഒരിക്കല്‍ തന്റെ വിധവയായ മകളുമൊത്ത്‌ സ്വാമിജിയെ ദര്‍ശിക്കുവാന്‍ ചെന്നുവെന്നും പുത്രി സ്വാമിജിയെ നമസ്‌കരിച്ചപ്പോള്‍ സത്‌പുത്രന്റെ മാതാവാകാഌള്ള അഌഗ്രഹം നല്‌കിയെന്നും അഌഗ്രഹഫലമായി അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്നും എന്നാല്‍ അപമാനഭയത്താല്‍, ജനിച്ച ഉടനെ തന്നെ ആ ശിശുവിനെ ഒരു കുളിക്കടവില്‍ ഉപേക്ഷിച്ചു എന്നും യാദൃച്ഛികമായി അതുവഴി വന്ന നീരുവും നീമയും ആ പിഞ്ചുകുഞ്ഞിനെ എടുത്തു വളര്‍ത്തി എന്നുമാണ്‌ ഐതിഹ്യം. ഇങ്ങനെ ഹിന്ദുവായി ജനിച്ച്‌ മുസല്‍ മാനായി വളര്‍ത്തപ്പെട്ട ശിശുവാണ്‌ പില്‌ക്കാലത്ത്‌ കബീര്‍ എന്ന പേരില്‍ സുപ്രസിദ്ധനായിത്തീര്‍ന്നത്‌.

കബീര്‍ നിരക്ഷരനായിരുന്നു. നെയ്‌ത്തു ജോലി ചെയ്‌ത്‌ ഉപജീവനമാര്‍ഗം കണ്ടെത്തിയ കബീര്‍ ദേശസഞ്ചാരവും, സജ്ജനസംസര്‍ഗവും മൂലമാണ്‌ ജ്ഞാനം സമ്പാദിച്ചത്‌. കബീര്‍ എന്ന വാക്കിന്റെ അര്‍ഥം ജ്ഞാനി എന്നാണ്‌. ഇദ്ദേഹത്തിന്റെ ജ്ഞാനം ഗുരുവിന്റെ ഉപദേശത്താലോ, ഗ്രന്ഥപാരായണത്താലോ ലഭിച്ചതായിരുന്നില്ല, അഌഭവങ്ങള്‍ പഠിപ്പിച്ച ദിവ്യമായ ജ്ഞാനമായിരുന്നു. കബീര്‍ തന്റെ ആദര്‍ശങ്ങള്‍ ഗീതങ്ങളിലൂടെ പ്രചരിപ്പിച്ചു. മതവിശ്വാസിയാവുന്നത്‌ അലയുവാനല്ലെന്നും ഭക്തന്മാര്‍ അധ്വാനിച്ച്‌ ജീവിക്കണമെന്നും സമ്പത്ത്‌ കൂട്ടിവയ്‌ക്കാതെ അന്യരെ സഹായിക്കാഌപയോഗിക്കണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്‌തു. വീണമീട്ടി മധുരഗീതങ്ങള്‍ ആലപിച്ചുകൊണ്ട്‌ ദേശാടനം ചെയ്‌ത കബീറില്‍ ആകൃഷ്ടരായ അനേകം പേര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീര്‍ന്നു. ഇവരില്‍ അധികപങ്കും കപടവേഷക്കാരായ ഹിന്ദുമുസ്‌ലിം മതാധിപന്മാരുടെ പീഡനത്തില്‍ കഴിഞ്ഞ മര്‍ദിതവര്‍ഗക്കാരായിരുന്നു. കബീറിന്റെ ഗീതങ്ങള്‍ എഴുതി സൂക്ഷിച്ചത്‌ ശിഷ്യന്മാരാണ്‌. ശിഷ്യന്മാരില്‍ പ്രധാനികള്‍ ധരംദാസ്‌, സൂരത്‌ ഗോപാല്‍ എന്നിവരായിരുന്നു. ധരംദാസ്‌ ബിംബാരാധനക്കാരനായ ഒരു പ്രമുഖ വ്യാപാരിയായിരുന്നുവെന്നും, കബീറിന്റെ ഉപദേശപ്രകാരം അദ്ദേഹം തന്റെ ബിംബങ്ങളെല്ലാം യമുനയില്‍ ഒഴുക്കിയശേഷം സ്വത്തുമുഴുവഌം വില്‌ക്കുകയും കബീറിന്റെ ശിഷ്യനായിത്തീരുകയും ചെയ്‌തുവെന്നും പറയപ്പെടുന്നു.

സത്‌സംസര്‍ഗം കൊണ്ടുമാത്രം അദ്‌ഭുതകരമായ അഌഭവജ്ഞാനം നേടിയ കബീര്‍ ഉപദേശവും ഭജനയും ആരംഭിച്ചപ്പോള്‍ ഒരു ഗുരുവിന്റെ അഭാവം ഇദ്ദേഹത്തെ നന്നേ വിഷമിപ്പിച്ചു. ഹിന്ദുക്കളുടെ ഗുരുവും പ്രമുഖ വൈഷ്‌ണവാചാര്യഌമായിരുന്ന സ്വാമി രാമാനന്ദജിയുടെ ശിഷ്യനായിത്തീരണമെന്ന്‌ ഇദ്ദേഹം ആഗ്രഹിച്ചു. അഭീഷ്ടസിദ്ധിക്കായി സ്വാമിജിയെ സമീപിച്ച കബീറിന്റെ അപേക്ഷ മുസല്‍മാന്‍ ആണെന്ന കാരണത്താല്‍ അദ്ദേഹം തിരസ്‌കരിക്കുകയാണുണ്ടായത്‌. എന്നാല്‍ നിരാശനാകാതെ രാമാനന്ദജിയെ കബീര്‍ തന്റെ ഗുരുവാക്കിയ കഥ രസാവഹമാണ്‌. രാമാനന്ദജി നിത്യവും പ്രഭാതസ്‌നാനത്തിനായി പോകുന്ന പഞ്ചഗംഗാക്കടവിലെ ഒരു കല്‌പടവില്‍ കബീര്‍ പുലര്‍ച്ചയ്‌ക്ക്‌ വളരെ നേരത്തെ പോയി മറഞ്ഞു കിടക്കുകയും, സ്വാമിജി സ്‌നാനാനന്തരം പുലര്‍കാലത്തെ അരണ്ട വെളിച്ചത്തില്‍ മടങ്ങി വരുമ്പോള്‍ ആള്‍ കിടക്കുന്നത്‌ അറിയാതെ കബീറിന്റെ ശരീരത്തില്‍ ചവിട്ടുകയും ഭയവിഹ്വലനായി "രാമ രാമ' എന്നു ജപിക്കുകയും തത്‌ക്ഷണം കബീര്‍ ഗുരുപാദ സ്‌പര്‍ശനം നടത്തി ചാടി എഴുന്നേറ്റ്‌, രാമാനന്ദജി നാമജപം നടത്തി തന്നെ ശിഷ്യനാക്കി എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌ ഓടിപ്പോകുകയും ചെയ്‌തു. അന്നു മുതല്‍ രാമാനന്ദജിയെ ഗുരുവായി സങ്കല്‌പിച്ചുവന്ന കബീര്‍ രാമാനന്ദജിയുടെ ശിഷ്യനെന്ന നിലയില്‍ പ്രസിദ്ധനായി. കബീര്‍ സൂഫിപുരോഹിതനായ ഷേഖ്‌തകിയുടെ ശിഷ്യനാണെന്നാണ്‌ ചില മുസല്‍മാന്മാരുടെ പക്ഷം. എന്നാല്‍ അതിഌ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കബീറിന്‌ "ലോയി' എന്നും "ധനിയ' എന്നും പേരോടുകൂടിയ രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നെന്നും "ലോയി'യില്‍ "കമാല്‍' എന്ന പുത്രഌം "കമാലി' എന്നൊരു പുത്രിയും ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ലോദിവംശ ഭരണകര്‍ത്താക്കളില്‍ പ്രധാനിയായിരുന്ന "സിക്കന്ദര്‍ ലോദി'യുടെ കാലഘട്ടത്തിലാണ്‌ കബീര്‍ ജീവിച്ചിരുന്നത്‌. "ഞാന്‍ ഹിന്ദുവല്ല, മുസ്‌ലിമും അല്ല' എന്ന്‌ ഉദ്‌ഘോഷിച്ച കബീര്‍ ഹിന്ദുമുസ്‌ലിം മതങ്ങളിലെ നല്ല അംശങ്ങളെ ആധാരമാക്കി മതസഹിഷ്‌ണുത എന്ന തത്ത്വം പ്രചരിപ്പിക്കുന്നതിനായി ശ്രമിച്ചു. ആന്തരിക ദീപ്‌തിയും ആധ്യാത്മിക പ്രഭാവവും നിറഞ്ഞ ഒരു ചിന്തകനായിരുന്നു കബീര്‍. ഹിന്ദുമതത്തിലെയും ഇസ്‌ലാം മതത്തിലെയും യാഥാസ്ഥിതികങ്ങളായ ബാഹ്യാചാരങ്ങളെ കബീര്‍ അപലപിച്ചു. ഇക്കാരണത്താല്‍ യാഥാസ്ഥിതികരായ ബ്രാഹ്മണരും മുല്ലാമാരും (മുസ്‌ലിം പുരോഹിതന്മാര്‍) ഇദ്ദേഹത്തിന്റെ ശത്രുക്കളായിത്തീര്‍ന്നു. മാത്രമല്ല സിക്കന്ദര്‍ ലോദിയുടെ ശത്രുതയ്‌ക്കും ഇദ്ദേഹം പാത്രമായി. സ്വയം ഈശ്വരനാണെന്ന്‌ പ്രഖ്യാപിച്ചു എന്ന കുറ്റം ആരോപിച്ചുകൊണ്ട്‌ സിക്കന്ദര്‍ ലോദിയുടെ ന്യായാധിപതി കബീറിനെ കൊലയ്‌ക്കു വിധിച്ചു. ചങ്ങലകള്‍കൊണ്ട്‌ ബന്ധിച്ച്‌ കബീറിനെ നദിയിലേക്ക്‌ എറിഞ്ഞു എങ്കിലും ചങ്ങലകള്‍ വിച്ഛേദിച്ച്‌ മറുകരയില്‍ ഇദ്ദേഹം നീന്തി എത്തി. ഇതില്‍ കോപിഷ്‌ഠനായ രാജാവ്‌ കബീറിനെ എരിയുന്ന തീച്ചൂളയില്‍ തള്ളിയപ്പോള്‍ തീ അണഞ്ഞുപോകുകയും കബീര്‍ യാതൊരു പൊള്ളലും കൂടാതെ സുരക്ഷിതനായി പുറത്തുവരുകയും ചെയ്‌തു. അവസാനം മദമിളകിയ ഒരു ആനയുടെ മുമ്പിലേക്ക്‌ കബീര്‍ വലിച്ചെറിയപ്പെട്ടു. ആനയാകട്ടെ കബീറിന്റെ മുമ്പില്‍ മുട്ടുകുത്തി നമസ്‌കരിച്ചശേഷം ദൂരെ മാറിനിന്ന്‌ ശബ്‌ദമുണ്ടാക്കിയതേയുള്ളു എന്നുമാണ്‌ ഐതിഹ്യം. അന്ധവിശ്വാസത്തിനെതിരായി പടവാള്‍ ഉയര്‍ത്തിയ കബീര്‍ തന്റെ അന്ത്യകാലത്ത്‌ പുണ്യസ്ഥലമായ കാശിയില്‍ നിന്നു "മഗ്‌ഹര്‍' എന്ന സ്ഥലത്തേക്കു മാറിത്താമസിച്ചു. (ഉത്തര്‍പ്രദേശിലെ ബസ്‌തി ജില്ലയിലാണ്‌ മഗ്‌ഹര്‍) 1518ല്‍ ഇവിടെ വച്ച്‌ കബീര്‍ അന്തരിച്ചു. കാശിയില്‍ മരിച്ചാല്‍ മോക്ഷം ലഭിക്കുമെന്നും മഗ്‌ഹറിലാണ്‌ മരണമെങ്കില്‍ മുക്തി ലഭിക്കില്ലെന്നുമുള്ള ഹൈന്ദവ വിശ്വാസത്തെ തിരുത്തുവാനായിരുന്നു താമസം മാറ്റിയതെന്ന്‌ പറയപ്പെടുന്നു. മഗ്‌ഹറില്‍ ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും കാണാം. ഹിന്ദുമുസ്‌ലിം ഐക്യത്തിനായി പ്രവര്‍ത്തിച്ച കബീര്‍ മരിച്ചപ്പോള്‍ ശവദാഹം നടത്തണമെന്ന്‌ ഹിന്ദു ശിഷ്യന്മാരും, കബറടക്കണമെന്ന്‌ മുസ്‌ലിം ശിഷ്യന്മാരും ശഠിച്ചു. എന്നാല്‍ ശണ്‌ഠമൂത്ത അവസരത്തില്‍ കേട്ട ഒരു അശരീരി അഌസരിച്ച്‌ ശവപ്പെട്ടി തുറന്നുനോക്കിയപ്പോള്‍ ശവം കിടന്ന സ്ഥാനത്ത്‌ പുഷ്‌പങ്ങള്‍ (അസ്ഥിക്കഷണങ്ങള്‍ എന്നും ഒരു കഥയുണ്ട്‌) മാത്രം കാണപ്പെട്ടു എന്നും, ആ പുഷ്‌പങ്ങള്‍ ഹിന്ദുക്കളും മുസല്‍മാന്മാരും പകുതിവീതം പങ്കിട്ടെടുത്ത്‌ ഹിന്ദുക്കള്‍ കാശിയില്‍ കൊണ്ടുപോയി ദഹിപ്പിച്ച്‌ ഭസ്‌മം ഗംഗയില്‍ ഒഴുക്കിയെന്നും (അവിടെയുള്ള കബീര്‍സമാധി "കബീര്‍ ചൗര' എന്ന പേരില്‍ അറിയപ്പെടുന്നു) മുസല്‍മാന്മാര്‍ മഗ്‌ഹറില്‍ അടക്കി ശവകുടീരം (മഖ്‌ബറ) പണിതുവെന്നും പറയപ്പെടുന്നു. 1567ല്‍ മുഗള്‍ഭരണകാലത്ത്‌ ഈ മഖ്‌ബറ പുതുക്കിപ്പണിതു.

സ്വയം ഒരു പദംപോലും എഴുതുവാന്‍ അക്ഷരജ്ഞാനമില്ലാതിരുന്ന കബീര്‍ അഌഭവജ്ഞാനത്താല്‍ പാടിയ ഗീതങ്ങള്‍ എഴുതി സൂക്ഷിച്ചത്‌ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. കബീറിന്റെ അനേകം ദോഹകളും (ഈരടികള്‍) പദങ്ങളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌. കബീറിന്റെ ദോഹകള്‍ "സാഖി' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇദ്ദേഹത്തിന്റെ കൃതികള്‍ ബീജക്‌, ആദിഗ്രന്ഥം, കബീര്‍ഗ്രന്ഥാവലി, കബീര്‍ വചനാവലി മുതലായ ഗ്രന്ഥങ്ങളില്‍ സമാഹരിച്ചിട്ടുണ്ട്‌. സാധാരണക്കാരുടെ സംസാരഭാഷയായിരുന്ന പ്രാചീന ഹിന്ദിയിലാണ്‌ കബീര്‍ കൃതികള്‍ രചിച്ചത്‌. അത്‌ ഭോജ്‌പുരി, രാജസ്ഥാനി, പഞ്ചാബി, അറബി, പേര്‍ഷ്യന്‍, ഉര്‍ദു, സംസ്‌കൃതം എന്നിവയുടെ ഒരു സങ്കര ഭാഷയാണ്‌. കബീറിന്റെ ഭാഷയെ "സധുക്കടി' ഭാഷ എന്നു പറയുന്നു. വ്യാകരണനിയമങ്ങള്‍ക്ക്‌ ഇദ്ദേഹം പ്രാധാന്യം കല്‌പിച്ചിരുന്നില്ല. വിവിധ ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ച കബീറിനെ വിവിധ മതങ്ങളിലെ ഉത്‌കൃഷ്ടസിദ്ധാന്തങ്ങളും സ്വാധീനിക്കുകയുണ്ടായി. വേദോപനിഷത്തുകളില്‍ നിന്നും, ഇസ്‌ലാംഹിന്ദുബൗദ്ധമതങ്ങളില്‍ നിന്നും, യോഗികള്‍, ഹഠയോഗികള്‍, അവധൂതന്മാര്‍ എന്നിവരില്‍ നിന്നും തത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട കബീര്‍ അവ ഗാനങ്ങളിലൂടെ മറ്റുള്ളവരെ പഠിപ്പിച്ചു. യഥാര്‍ഥ മതാധിഷ്‌ഠിത ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം ആത്മാര്‍ഥതയും ത്യാഗവുമാണെന്നും, "സഹജധര്‍മ'മാണ്‌ തന്റെ മതമെന്നും ഇദ്ദേഹം ഉദ്‌ഘോഷിച്ചു.

കബീര്‍ ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക (mystic) കവിയായി അറിയപ്പെടുന്നു. കബീറിന്റെ ചമത്‌ക്കാരപൂര്‍ണങ്ങളായ "ചൊല്ലുകള്‍' യോഗാത്മകതയുടെ പ്രതീകങ്ങളാണ്‌. ഇദ്ദേഹത്തിന്റെ പ്രതീകപ്രധാനങ്ങളായ വിരഹവര്‍ണനകള്‍ ഹിന്ദി സാഹിത്യത്തിലെ അപൂര്‍വ നിധികളാണ്‌. വിരഹത്തെ അഗ്‌നിയായും സര്‍പ്പമായും അമ്പായും സുല്‍ത്താനായും മറ്റും ചിത്രീകരിച്ചിട്ടുള്ളത്‌ ഭാവസുന്ദരങ്ങളായിട്ടുണ്ട്‌. കബീറിന്റെ സാഹിത്യസംഭാവനകള്‍ ഹിന്ദി സാഹിത്യത്തിലെ വിലപ്പെട്ട നിധികളാണ്‌. ഇദ്ദേഹം സാമൂഹ്യവും ധാര്‍മികവും മതപരവുമായ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവു തന്നെയായിരുന്നു. ഹിന്ദുമതത്തിലെ ബിംബാരാധനയെ നിശിതമായി വിമര്‍ശിച്ചിരുന്ന കബീര്‍ അതിന്റെ നിരര്‍ഥകതയിലേക്കും വിരല്‍ ചൂണ്ടുകയുണ്ടായി:

"പൂജിക്കും ശില ഈശ്വരനെങ്കില്‍,
ശൈലത്തെ പൂജിക്കും ഞാന്‍;
അതിലും ഭേദം തിരികല്ലത്ര,
പൊടിച്ചു ഭക്ഷിക്കാമല്ലോ'.
 

കബീര്‍ ബാഹ്യാചാരങ്ങളെയും അനാചാരങ്ങളെയും ഏറ്റവും വെറുപ്പോടെ വീക്ഷിച്ചിരുന്നു. ജപമാലയുമായി നാമജപം നടത്തുന്നതുകൊണ്ട്‌ ആന്തരികമായി യാതൊരു പരിവര്‍ത്തനവും ഉണ്ടാകുന്നില്ലെന്നും, അത്‌ കേവലം ഒരു ബാഹ്യപ്രകടനമായി തീര്‍ന്നിരിക്കുകയാണെന്നും ഹൃദയ രൂപാന്തരം വരുത്തുകയാണ്‌ ഏറ്റവും വലിയ ആവശ്യമെന്നും കബീര്‍ പറയുന്നു. ജപമാലയുമായി നാമം ചൊല്ലുന്നതിനെക്കാള്‍ മനഃപരിവര്‍ത്തനത്തിന്‌ വില കല്‌പിച്ച ഇദ്ദേഹം നിര്‍ദേശിച്ചു:

"ജപമണിയെണ്ണി യുഗങ്ങള്‍ കടന്നൂ,
മനസ്സിന്‍ മണികള്‍ തിരിഞ്ഞില്ല;
ജപമണി ദൂരത്തിട്ടു കളഞ്ഞീ
മനസ്സിന്‍മണികള്‍ തിരിച്ചോളൂ'.
 

വര്‍ണവര്‍ഗ ഭേദത്താല്‍ ഉത്‌പന്നമായ ഉച്ചനീചഭേദഭാവങ്ങളെ കബീര്‍ അപലപിച്ചു. സ്‌ത്രീകളും പുരുഷന്മാരെപ്പോലെ ഈശ്വരഭക്തിക്ക്‌ അവകാശികളാണെന്ന്‌ ഇദ്ദേഹം പ്രഖ്യാപിച്ചു. ജാതിഭിന്നത, അയിത്തം എന്നിവയെ നിന്ദയോടെ വീക്ഷിച്ചു. ഈശ്വരഭക്തഌം ജ്ഞാനിയുമായ ഒരുവന്‍ ഏതുമതത്തിലും ജാതിയിലും പെട്ടവനാണെങ്കിലും അയാള്‍ ശ്രഷ്‌ഠഌം, പൂജനീയഌമാണെന്ന്‌ കബീര്‍ പറയുന്നു. "വാള്‍ വിലയ്‌ക്കു വാങ്ങുമ്പോള്‍ വാളിന്റെ മൂര്‍ച്ചയും ഗുണവും പരിശോധിക്കുന്നതിഌപകരം വാളുറയുടെ തിളക്കം മാത്രം കണ്ട്‌ ബുദ്ധിമാനായ ഒരുവഌം വ്യാപാരം നടത്തുകയില്ലല്ലോ. അതുപോലെ ഈശ്വരഭക്തനായ ഒരുവന്റെ ജാതിയും മതവും നോക്കാതെ ജ്ഞാനസമ്പത്തുമാത്രം നോക്കി അവനെ സ്വീകരിക്കേണ്ടതാണ്‌' എന്ന്‌ കബീര്‍ ഉപദേശിക്കുന്നു.

കബീര്‍ ഗുരുഭക്തിക്ക്‌ അമിതമായ സ്ഥാനം നല്‌കി. ശ്രഷ്‌ഠനായ ഒരു ഗുരുവിനെ ലഭിക്കുന്നത്‌ വലിയ പുണ്യമായി ഇദ്ദേഹം കരുതിയിരുന്നു. വിജ്ഞാനവിഹീനനായ ഗുരുവിനെ പിന്‍പറ്റുന്ന ശിഷ്യന്റെ നിരാശ്രയാവസ്ഥയെ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ കബീര്‍ പാടി:

"ഗുരു അന്ധതയുള്ളവനാണെങ്കില്‍,
ശിഷ്യന്‍ മഹാന്ധനായ്‌ത്തീരും,
ഒരന്ധന്‍ അന്ധനെ വഴികാണിച്ചാല്‍
കിണറ്റില്‍ വീഴും രണ്ടാളും'.
 

മായയില്‍ മുഴുകിക്കിടക്കുന്ന മഌഷ്യന്‍ എപ്പോഴും തന്റെ കാര്യങ്ങളില്‍ മാത്രം വ്യാപൃതനായി കഴിയുമെന്നും അങ്ങനെയുള്ളവന്‌ പരമാത്‌മദര്‍ശനം സാധ്യമല്ലെന്നും കബീര്‍ സ്‌പഷ്‌ടമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇദ്ദേഹം ഞാനെന്ന ഭാവത്തെ ദൂരീകരിക്കാന്‍ ഉപദേശിക്കുന്നതോടൊപ്പം അഹങ്കാരിയായ ഒരുവന്‌ ഈശ്വരസാക്ഷാത്‌കാരം സാധ്യമല്ലെന്നും പ്രഖ്യാപിച്ചു:

"ഹരി ഞാഌണ്ടെന്നാലവിടില്ല,
ഹരിയുള്ളേടം ഞാനില്ല,
പ്രമത്തിന്‍ തെരുവിടുക്കമത്ര
രണ്ടാള്‍ക്കൊന്നിച്ചിടമില്ല'.
 

പ്രമം ഈശ്വരന്റെ വിലയേറിയ അഌഗ്രഹമാണെന്നും അതു നേടണമെങ്കില്‍ സമ്പൂര്‍ണ സമര്‍പ്പണം ആവശ്യമാണെന്നും കബീര്‍ പ്രസ്‌താവിച്ചു. സ്‌നേഹത്തെ ത്യാഗമായി വീക്ഷിക്കുന്ന കബീര്‍ പാടി:

"പ്രമം പൂന്തോട്ടത്തില്‍ മുളയ്‌ക്കാ,
ചന്തയില്‍ വില്‌ക്കയുമില്ലല്ലോ;
രാജാവാട്ടെ പ്രജയാകട്ടെ
നേടാന്‍ തന്‍തല നല്‌കേണം'.
 

ഗ്രന്ഥപാരായണം കൊണ്ട്‌ യഥാര്‍ഥജ്ഞാനം ആര്‍ക്കും സമ്പാദിക്കുവാന്‍ സാധ്യമല്ലെന്നും, ഈശ്വരപ്രമി സര്‍വജ്ഞാനിയാകുമെന്നുമാണ്‌ കബീറിന്റെ മതം.

എല്ലാ മതങ്ങളുടെയും ഈശ്വരന്‍ ഒന്നാണെന്നും ഒരേ ഒരു ഈശ്വരന്റെ പുത്രന്മാരാണ്‌ എല്ലാ മതക്കാരെന്നുമുള്ള തത്ത്വങ്ങള്‍ കബീര്‍ നാടാകെ പ്രചരിപ്പിച്ചു. ഇദ്ദേഹത്തിന്റെ "രാമന്‍' നിര്‍ഗുണപരബ്രഹ്മമാണ്‌. "ഈശ്വര അല്ലാഹ്‌ തേരേ നാം' എന്ന്‌ മഹാത്മാഗാന്ധി പാടിയതും കബീറിന്റെ സിദ്ധാന്തത്തെ ഉള്‍ക്കൊണ്ടിട്ടായിരുന്നു. കബീറിന്റെ ഗാനങ്ങള്‍ ജനമധ്യത്തില്‍ വലിയ വിപ്ലവം സൃഷ്ടിച്ചു. രബീന്ദ്രനാഥടാഗൂര്‍ കബീറിന്റെഗാനങ്ങള്‍ വണ്‍ ഹണ്‍ഡ്രഡ്‌ പോയംസ്‌ ഒഫ്‌ കബീര്‍ദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കബീറിന്റെ മതസഹിഷ്‌ണുതയും സാമൂഹികവും മതപരവുമായ അനീതിക്കും അന്ധവിശ്വാസത്തിഌം എതിരായ പ്രചാരണവും പിന്‍തലമുറയെ അത്യധികം സ്വാധീനിക്കുകയുണ്ടായി.

(ഡോ. വി.എന്‍. ഫിലിപ്പ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B5%80%E0%B4%B0%E0%B5%8D%E2%80%8D_(1440-1518)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍