This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓലപ്പാവക്കൂത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:51, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓലപ്പാവക്കൂത്ത്‌

കേരളത്തിലെ ഒരു പ്രാചീന നാടന്‍കല. തോൽപ്പാവക്കൂത്ത്‌ എന്നും ഇതിനു പേരുണ്ട്‌. സംഘംകൃതികളിൽ "തോൽപ്പാവൈ' എന്ന പേരിൽ പരാമൃഷ്‌ടമായിട്ടുള്ള കലാരൂപത്തിന്‌ ഇതുമായി പല അംശത്തിലും സാമ്യമുണ്ട്‌. പക്ഷേ ആ തോൽപ്പാവൈക്കൂത്തുതന്നെയാണ്‌ ഓലപ്പാവക്കൂത്ത്‌ എന്ന്‌ തീർത്തുപറയുവാന്‍ വേണ്ടുന്ന തെളിവുകള്‍ ലഭ്യമല്ല. ഓലപ്പാവക്കൂത്ത്‌ എന്ന പദം ലോപിച്ച്‌ ഓലപ്പാക്കൂത്ത്‌ എന്നും നാടോടിഭാഷയിൽ പറയപ്പെടുന്നു. തെക്കന്‍ കർണാടകത്തിലെ ബൊമ്മയാട്ടം, ബൈലാട്ട്‌ (വയലാട്ടം) എന്നിവയ്‌ക്കും ഈ നിഴലാട്ടത്തിനും തമ്മിൽ പല സാദൃശ്യങ്ങളുമുണ്ട്‌.

ദ്രാവിഡനാട്ടിൽ ജനിച്ചുവളർച്ച പ്രാപിച്ചതെന്നു കരുതപ്പെടുന്ന ഈ കലാവിനോദത്തിന്റെ ഉദ്‌ഭവസ്ഥാനം പാലക്കാട്ടു ജില്ലയെന്നാണ്‌ ചിലർ അഭ്യൂഹിക്കുന്നത്‌. മലബാർ പ്രദേശത്തെ പണ്ടത്തെ വള്ളുവനാട്‌, പൊന്നാനി താലൂക്കുകളിലെയും പാലക്കാട്ടു ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലെയും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെയും ചില ദേവീക്ഷേത്രങ്ങളിൽ ഓലപ്പാവക്കൂത്ത്‌ ഇന്നും നടത്തിവരുന്നുണ്ട്‌. മാന്‍തോലുകൊണ്ടുണ്ടാക്കിയ പാവകളായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ തത്‌സ്ഥാനത്ത്‌ കാർഡ്‌ബോർഡ്‌ (കട്ടിക്കടലാസ്‌) കൊണ്ടുണ്ടാക്കിയ പാവകളാണ്‌ ഉപയോഗിക്കുന്നത്‌. കഥയ്‌ക്കാവശ്യമായ കഥാപാത്രങ്ങളുടെ രൂപം കടലാസ്സിൽ വെട്ടിയെടുത്ത്‌ അതിൽ ഉചിതമായ വർണങ്ങള്‍ തേച്ചുപിടിപ്പിക്കുന്നു. ഇതിന്റെ തലയും കൈകാലുകളും വെട്ടിയെടുത്ത്‌ അംഗചലനങ്ങള്‍ക്കു സഹായകമാംവിധത്തിൽ ഉടലിനോട്‌ ചേർത്ത്‌ നൂലുകൊണ്ടു ബന്ധിക്കുന്നു. കൈകാലുകളുമായും തലയുമായും ബന്ധിച്ചിട്ടുള്ള ചരടുകള്‍ പിന്നിലിരിക്കുന്ന പാവകളിക്കാർ യഥോചിതം ചലിപ്പിച്ച്‌ പാവകളുടെ ആട്ടം നടത്തുന്നു.

അവതരണം. ഏതാണ്ട്‌ 13 മീ. നീളത്തിൽ കെട്ടിയുണ്ടാക്കിയ കൂത്തുമാടത്തിനു മുമ്പിൽ മുകളിൽ പത്തും ചുവട്ടിൽ പതിനാറുമായി ഇരുപത്തിയാറ്‌ തോർത്തുമുണ്ടുകള്‍ ചേർത്തുണ്ടാക്കുന്ന "ആയപ്പുടവ'യിൽ അകത്തു കൊളുത്തിവച്ചിട്ടുള്ള 21 നിലവിളക്കുകളുടെ സഹായത്തോടുകൂടി പാവകളുടെ നിഴൽ സദസ്യർക്കു കാണത്തക്കവിധം പതിപ്പിച്ചും ആ നിഴലുകളെ യഥോചിതം ചലിപ്പിക്കുമാറ്‌ പാവകളെ നിയന്ത്രിച്ചുമാണ്‌ ഈ കൂത്ത്‌ അവതരിപ്പിക്കുന്നത്‌. രാമായണകഥയാണ്‌ ഇതിവൃത്തം. കഥാഖ്യാനം ചെയ്യുന്ന പുലവർ സന്ദർഭോചിതമായി പല ഉപകഥകളും പറയാറുണ്ട്‌. ഓരോ പാവയും പ്രതിനിധാനം ചെയ്യുന്ന കഥാപാത്രത്തിന്റെ സംഭാഷണഭാഗങ്ങള്‍ അകത്തുനിന്ന്‌ പാവയെ ആടിക്കുന്ന പാവകളിക്കാർ തന്നെയാണ്‌ പറയുന്നത്‌.

സുപ്രസിദ്ധമായ കമ്പരാമായണമാണ്‌ കഥയ്‌ക്കാധാരം. അതിൽനിന്ന്‌ തെരഞ്ഞെടുത്ത കാവ്യഭാഗങ്ങളുടെ ഗദ്യരൂപത്തിലുള്ള വ്യാഖ്യാനമാണ്‌ കഥാഖ്യാനത്തിനുപയോഗിക്കുന്നത്‌. പാലക്കാട്ട്‌ ശിങ്കപ്പുലവർ (13-ാം നൂറ്റാണ്ട്‌) എന്നയാളാണ്‌ ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്ന്‌ പഴമക്കാർ പറഞ്ഞുവരുന്നു. ഇഷ്‌ടിരംഗപ്പുലവർ എന്ന പേരിലറിയപ്പെട്ടിരുന്ന മറ്റൊരു കലാകാരന്‍ അഭിനയത്തിലും ആഖ്യാനത്തിലും പല പരിഷ്‌കാരങ്ങളും പില്‌ക്കാലത്ത്‌ വരുത്തിയിട്ടുണ്ട്‌.

ഭദ്രകാളിക്ഷേത്രങ്ങള്‍ക്ക്‌ സമീപമുള്ള പറമ്പുകളിലാണ്‌ സാധാരണയായി ഓലപ്പാവക്കൂത്ത്‌ നടത്തുന്നത്‌. കൂത്തുമാടം ദക്ഷിണാഭിമുഖമായിരിക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നു എന്നാണ്‌ സങ്കല്‌പം. രാമാദി കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാവകള്‍ വലതുവശത്തും രാവണാദികളുടേത്‌ ഇടതുവശത്തും ആയിട്ടാണ്‌ ക്രമീകരിക്കുക. കഥ തുടങ്ങുംമുമ്പ്‌ മാടം കയറിയശേഷം കേളി, കളരിച്ചിന്ത്‌, വന്ദന എന്നിവയ്‌ക്കു പുറമേ സംസ്‌കൃത നാടകങ്ങളിലെ പ്രസ്‌താവനപോലെ "പട്ടപ്പാവ' പ്രയോഗവുമുണ്ട്‌.

ശ്രീരാമാവതാരം മുതൽക്കുള്ള സമ്പൂർണരാമായണകഥ കവളപ്പാറ ആര്യങ്കാവിലേ നടത്തുവാന്‍ പാടുള്ളൂ എന്നു പറയപ്പെടുന്നു. ആരംഭം മുതൽ കളിക്കുന്നതിന്‌ 41 ദിവസം വേണം. പഞ്ചവടീപ്രവേശം മുതല്‌ക്കാണെങ്കിൽ 21 ദിവസവും സേതുബന്ധനം മുതല്‌ക്കാണെങ്കിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും. കഥ എവിടെ ആരംഭിച്ചാലും പട്ടാഭിഷേകം വരെ ആടിത്തീർക്കണമെന്നു നിർബന്ധമുണ്ട്‌. കമ്പരാമായണത്തെ അടിസ്ഥാനമാക്കി പഞ്ചവടീപ്രവേശം മുതൽ പട്ടാഭിഷേകം വരെയുള്ള കഥ 14 രാത്രികളായിട്ടാണ്‌ പുലവന്മാർ പറഞ്ഞുതീർക്കുന്നത്‌. ഒരു ദിവസത്തെ പ്രകടനത്തിന്റെ ദൈർഘ്യം മൂന്നു മണിക്കൂർവരെയാകാം. ബാലിമോക്ഷം. അംഗദദൂത്‌, മരുന്നുപടലം, ഗരുഡപ്പത്ത്‌, അതികായപ്പെരുമ, കുംഭകർണപ്പെരുമ, ഇന്ദ്രജിത്ത്‌ പെരുമ എന്നീ ഭാഗങ്ങളാണ്‌ ഓലപ്പാവക്കൂത്തിൽ പൊതുവേ ആകർഷകങ്ങളായിട്ടുള്ളവ.

ഓരോ രംഗവും അവതരിപ്പിക്കുന്നതിനുമുമ്പ്‌ കഥാഭാഗം ഗദ്യരൂപത്തിൽ പുലവർ ആഖ്യാനം ചെയ്യുന്നു. പിന്നീട്‌ പാവയുടെ കളിയോടൊപ്പം കഥയിലെ പദ്യഭാഗങ്ങള്‍ വേണ്ട മേളക്കൊഴുപ്പോടുകൂടി പാടുന്നു. വില്‌പാട്ടിന്റെ രീതിയിലുള്ള ഗാനങ്ങളാണ്‌ മുഖ്യമായും ആലപിക്കുന്നത്‌. ഇതിനുള്ള കവിത തമിഴിലും മലയാളത്തിലുമുണ്ടെങ്കിലും തമിഴിലുള്ളവയ്‌ക്കാണ്‌ കൂടുതൽ പ്രചാരം.

ഓലപ്പാവക്കൂത്തിൽ കഥാഖ്യാനസമ്പ്രദായത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. കഥ പറയുന്ന പുലവർ പണ്ഡിതനും വാഗ്മിയുമായിരിക്കണം. പഴയ ചിട്ടകള്‍ക്ക്‌ വലിയ മാറ്റമൊന്നും കൂടാതെതന്നെയാണ്‌ ഇന്നും ഓലപ്പാവക്കൂത്ത്‌ നടത്തിവരുന്നത്‌. മാത്തൂർ, കുത്തനൂർ, പൊന്നാനി, കവളപ്പാറ എന്നീ സ്ഥലങ്ങളിൽ ഈ കലാപ്രകടനം നടത്തുന്ന വിദഗ്‌ധന്മാരായ പുലവന്മാർ ഇന്നുമുണ്ട്‌. മാത്തൂർ കുറുപ്പത്ത്‌ മാനവിക്രമപ്പുലവർ ഈ പ്രസ്ഥാനത്തിൽ ഏറ്റവുമധികം പ്രശസ്‌തിയാർജിച്ച ഒരു കലാകാരനാണ്‌.

ഒരു കേരളീയകലാരൂപമായിട്ടാണ്‌ ഓലപ്പാവക്കൂത്ത്‌ ഇന്നും പരിഗണിച്ചുപോരുന്നതെങ്കിലും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദേശീയസംസ്‌കാരങ്ങള്‍ സമഞ്‌ജസമായി ചേർന്നുരുത്തിരിഞ്ഞ ഒന്നാണ്‌ ഇതെന്നതിൽ സംശയമില്ല. നോ. പാവക്കൂത്ത്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍