This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറാങ്ങുട്ടാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:23, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓറാങ്ങുട്ടാന്‍

Orang-utan

ഓറാങ്ങുട്ടാന്‍

തവിട്ടുനിറമുള്ള തൊലിയും ചെങ്കൽ നിറമുള്ള മുടിയും വളരെ ചെറിയ ചെവികളുമുള്ള വലിയ ഒരിനം മനുഷ്യക്കുരങ്ങ്‌. ഈസ്റ്റിന്‍ഡീസിൽ സുമാട്രാ, ബോർണിയോ എന്നിവിടങ്ങളിലെ ചതുപ്പുകളാണ്‌ ഇവയുടെ വാസസ്ഥലങ്ങള്‍. "കാട്ടിലെ മനുഷ്യന്‍' എന്നർഥം വരുന്ന "ഓറങ്‌ ഊട്ടന്‍' എന്ന മലയന്‍പദം 18-ാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ ഇതിന്റെ പേരായി സ്വീകരിച്ചു. ശാ.നാ. പോങ്‌ഗോ പിഗ്മിയസ്‌. ഇന്ത്യയിലും ദക്ഷിണചൈനയിലും നിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ (10-20 ലക്ഷം വർഷങ്ങള്‍ക്കുമുമ്പുള്ള) ശേഖരങ്ങളിലെ ഫോസിലുകളിൽ ഓറാങ്ങുട്ടാന്റെ പല്ലുകള്‍ ഉണ്ടായിരുന്നു. ഏഷ്യയുടെ തെക്കുഭാഗങ്ങളിൽ ഇവ ധാരാളമായുണ്ടായിരുന്നു എന്നതിന്‌ ഈ പല്ലുകള്‍ തെളിവാണ്‌. ജാവയിലും ഇവ മുമ്പു ജീവിച്ചിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. വളരെക്കാലം സിമിയ സറ്റൈറസ്‌ എന്നായിരുന്നു ഇവ ജന്തുശാസ്‌ത്രത്തിൽ വിവരിക്കപ്പെട്ടു പോ ന്നത്‌. എന്നാൽ "ദ്വിനാമകരണ പദ്ധതി' (Binomial nomenclature) നിയമങ്ങളനുസരിച്ച്‌ പോങ്‌ഗോ പിഗ്മിയസ്‌ ആണ്‌ സ്വീകാര്യമായ പേര്‌. പ്രാദേശികമായി വിവിധയിനങ്ങളുണ്ടെങ്കിലും, ഒരൊറ്റ സ്‌പീഷീസിൽത്തന്നെയാണ്‌ എല്ലാറ്റിനെയും പെടുത്തിയിട്ടുള്ളത്‌.

പൂർണവളർച്ചയെത്തിയ ഒരു ആണ്‍-ഓറാങ്ങിന്‌ ഉദ്ദേശം 1.5 മീറ്ററിലേറെ ഉയരവും 110 കി.ഗ്രാം തൂക്കവും ഉണ്ടായിരിക്കും. ആണിന്‌ പെണ്ണിനെക്കാള്‍ വലുപ്പം കൂടുതലാണ്‌. ത്വക്ക്‌ ചാരംപൂണ്ട തവിട്ടുനിറവും രോമങ്ങള്‍ ഇരുണ്ടുചുവന്ന തവിട്ടു നിറവുമാകുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും അര മീറ്ററോളം നീളമുള്ള രോമം കാണാം. ചെറിയ കപാലം ഉയർന്നതും ഉരുണ്ടതുമാകുന്നു. ഇതിന്റെ തലച്ചോറിന്‌ മനുഷ്യന്റെ തലച്ചോറിന്റെ മൂന്നിലൊന്നോളം വലുപ്പമുണ്ടാകും. വളർച്ചയെത്തിയ ആണ്‍ കുരങ്ങിന്റെ താടിയെല്ലുകള്‍ വളരെ വലുതാണ്‌. തീരെ ചെറിയ കണ്ണുകളും വിസ്‌തൃതവും ഉന്തിനില്‌ക്കുന്നതുമായ വായും ഇതിന്റെ പ്രത്യേകതകളാകുന്നു. കവിളിൽ കാണുന്ന "കുഷന്‍' പോലെയുള്ള വലിയ "പാഡു'കളും (cheek pads), വെലുപ്പമേറിയ ഒരു "കണ്‌ഠസഞ്ചി'യും ആണ്‍-ഓറാങ്ങിന്റെ വിശേഷതകളാണ്‌. മുഖത്തുനിന്ന്‌ താഴേക്ക്‌ തൂങ്ങിക്കിടക്കുന്ന ഈ കണ്‌ഠസഞ്ചി അതിന്റെ കഴുത്തും മാറിടത്തിന്റെ മുകള്‍ഭാഗവും മറയ്‌ക്കുന്നതായി കാണാം. മറ്റിനം കുരങ്ങുകളിൽ ഇവ കാണാനില്ല. ഈ സവിശേഷതകളാൽ ആണിനെയും പെണ്ണിനെയും പ്രഥമവീക്ഷണത്തിൽത്തന്നെ തിരിച്ചറിയാന്‍ സാധിക്കും. മനുഷ്യനെപ്പോലെ ഇവയ്‌ക്കും 32 പല്ലുകളുണ്ട്‌. എന്നാൽ നായ്‌പ്പല്ലുകള്‍ (canines) താരതമ്യേന കൂടുതൽ നീണ്ടു വളഞ്ഞതാണ്‌. കാലുകള്‍ വളരെ ചെറുതും, കൈകള്‍ ഒട്ടും ചേർച്ചയില്ലാത്ത തരത്തിൽ നീളം കൂടിയതുമാകുന്നു. നിവർന്നുനിന്നാൽ കണങ്കാൽ വരെ എത്തുന്നതാണ്‌ ഓറാങ്ങിന്റെ കൈകള്‍. വളരെ നീണ്ട "താടി' (beard) ആണിന്റെ സവിശേഷതയാണ്‌. പെണ്‍-ഓറാങ്ങുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മനുഷ്യനോട്‌ അദ്‌ഭുതകരമായ ആകാരസാദൃശ്യമുണ്ട്‌.

ഈ ഇനം മനുഷ്യക്കുരങ്ങുകള്‍ പൂർണമായും വൃക്ഷവാസികളാണ്‌; വെള്ളത്തിനുവേണ്ടി മാത്രമേ നിലത്തിറങ്ങാറുള്ളൂ. എന്നാൽ മറ്റു കുരങ്ങുകളെപ്പോലെ മരങ്ങളിലൂടെ അതിവേഗം സഞ്ചരിക്കാന്‍ ഇവയ്‌ക്കു കഴിവില്ല. ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്ക്‌ ആടി, കൈയെത്തിപ്പിടിച്ചാണ്‌ ഇവയുടെ യാത്ര. വൃക്ഷക്കൊമ്പുകളിലൂടെ ചാടിപ്പോകുന്ന പതിവ്‌ ഇവയിൽ കാണുന്നില്ല. യാത്രയിൽ കൈയും കാലും ഒരുപോലെ ഉപയോഗിക്കുന്നു. തറയിൽ വന്നു കഴിഞ്ഞാൽ നാലുകാലിൽ, വളരെ സാവധാനത്തിലാണ്‌ നടക്കുന്നത്‌. നേരെ നിവർന്നു നില്‌ക്കുമ്പോള്‍ എന്തിലെങ്കിലും പിടിച്ചിട്ടില്ലെങ്കിൽ താഴെ വീണുപോകുന്നവിധം ദുർബലമാണ്‌ ഇവയുടെ കാലുകള്‍. മരക്കൊമ്പുകള്‍ ഒടിച്ചെടുത്ത്‌ ഇലകള്‍കൊണ്ടു പൊതിഞ്ഞ്‌ "മെത്ത'കളുണ്ടാക്കി, അവയിലാണ്‌ ഉറങ്ങുന്നത്‌. വൃക്ഷങ്ങളിൽ ശിഖരങ്ങള്‍ തുടങ്ങുന്നയിടമാണ്‌ ഇതിലേക്കായി തിരഞ്ഞെടുക്കുക. ഉറക്കത്തിൽ താഴെ വീണുപോകാതിരിക്കാനായി കൈയും കാലുമുപയോഗിച്ച്‌ തൊട്ടുമുകളിലുള്ള കൊമ്പിൽ പിടിമുറുക്കുകയും പതിവാണ്‌.

മറ്റ്‌ ആള്‍ക്കുരങ്ങുകളെപ്പോലെ ഇവ പറ്റമായി കഴിയാറില്ല. തികച്ചും സസ്യഭുക്കുകളായ ഇവയുടെ പ്രിയപ്പെട്ട ഭക്ഷണം തളിരിലകളും പൂമൊട്ടുകളും പഴങ്ങളുമാണ്‌. ഇണചേരലിന്റെ കാലത്തല്ലാതെ മറ്റവസരങ്ങളിൽ ആണ്‍കുരങ്ങുകള്‍ പെണ്‍കുരങ്ങുകളുമായി ഒരുമിച്ചു കഴിയാറില്ല. ഇണചേരലിന്‌ കാലമാകുമ്പോള്‍ വൃക്ഷക്കൊമ്പിൽ ഒരു താത്‌കാലിക വസതിയുണ്ടാക്കി പ്രായമെത്തിയ ഒരു ആണ്‌ തനിച്ചോ, ഒരു പെണ്ണും അതിന്റെ കുഞ്ഞുംകൂടിയോ കഴിയുന്നു. എട്ടു-പത്തു വയസ്സാകുന്നതോടെ ഇവയ്‌ക്ക്‌ ലൈംഗികവളർച്ച എത്തുന്നതായാണ്‌ കാണുന്നത്‌. ഗർഭകാലം എട്ടുമാസത്തോളമാണ്‌. വർഷത്തിൽ ഒരു കുഞ്ഞുവീതമുണ്ടാവുകയാണ്‌ പതിവ്‌. ജനനസമയത്ത്‌ കുഞ്ഞിന്‌ ഉദ്ദേശം ഒരു കിലോഗ്രാം തൂക്കമുണ്ടായിരിക്കും. കുറേ നാളത്തേക്ക്‌ കുഞ്ഞിനെ അമ്മ സംരക്ഷിക്കുന്നു. എന്നാൽ ശിശുപരിപാലനത്തിൽ പിതാവിന്‌ യാതൊരു ശ്രദ്ധയുമില്ല. ഇന്ന്‌ ഈ വിഭാഗം വംശനാശത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍