This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓംകാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:46, 16 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓംകാരം

ഓം എന്ന അക്ഷരമെന്നു ശബ്‌ദാർഥം. "അ', "ഉ', "മ്‌' എന്നീ മൂന്നു ശബ്‌ദങ്ങളും കൂടി ദ്വന്ദ്വസമാസം ചെയ്‌തു സന്ധിവരുത്തിയ രൂപം. ഭാഷാശാസ്‌ത്രമനുസരിച്ച്‌ ജിഹ്വാമൂലം, ആസ്യമധ്യം, ഓഷ്‌ഠം എന്നീ മൂന്നുഭാഗങ്ങളിൽ നിന്നുണ്ടാകുന്ന ശബ്‌ദങ്ങളുടെ സമന്വയം. "അവ രക്ഷണേ' എന്ന ധാതുവിൽ നിന്ന്‌ നിഷ്‌പന്നമായതിനാൽ രക്ഷിക്കുന്നത്‌ എന്നർഥം കല്‌പിക്കാം. "ഓംകാര പ്രണവൗസമൗ' എന്ന അമരകോശവചനാനുസാരം ഓംകാരം പ്രണവ പര്യായമാണ്‌; പ്രണവം എന്നാൽ സ്‌തുതിക്കപ്പെടുന്നത്‌ എന്നർഥം (പ്രകർഷേണ നൂയതേ സ്‌തൂയതേ അനേന ഇതി).

ഓംകാരത്തിന്റെ ഉദ്‌ഭവം തികച്ചും അനിശ്ചിതമാണ്‌. ഇത്‌ ഋഗ്വേദത്തിലും അഥർവവേദത്തിലും കാണുന്നില്ല. ആകയാൽ "ഓം' എന്ന ശബ്‌ദം സാഹിത്യത്തിൽ വളരെ വൈകിയാണ്‌ വന്നതെന്ന്‌ അനുമാനിക്കാം. ഗോപഥ ബ്രാഹ്മണത്തിൽ ഓംകാരത്തെ പരാമർശിച്ചുകാണുന്നു. ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്‌ടിച്ചുവെന്നും ബ്രഹ്മാവ്‌ ഓംകാരത്തെ സൃഷ്‌ടിച്ചുവെന്നും ഓംകാരം ഒടുവിൽ പ്രപഞ്ചകാരണമായിത്തീർന്നുവെന്നുമാണ്‌ ഈ ബ്രാഹ്മണം പ്രതിപാദിക്കുന്നത്‌. യാഗങ്ങളിലെ ന്യൂനതകളെ പരിഹരിക്കുവാന്‍ ബ്രാഹ്മണപുരോഹിതന്മാർക്ക്‌ "ഓം' ഉപകരിക്കുന്നുവെന്നും ആയിരംപ്രാവശ്യം ഓംകാരത്തെ ഉച്ചരിച്ചാൽ വിചാരിച്ചകാര്യം സിദ്ധിക്കുമെന്നും ഇതിൽ പറയുന്നുണ്ട്‌.

ഓം എന്നുള്ള അക്ഷരം പരമാത്മാവിന്റെ ഏറ്റവും അടുത്ത അഭിധാനമാകുന്നു. അതു പ്രയോഗിക്കുമ്പോള്‍, പ്രിയമായ പേരു പറയുമ്പോള്‍ ലോകർ എങ്ങനെയോ അതുപോലെ പരമാത്മാവ്‌ പ്രസാദിക്കുന്നു. ഓംകാരംകൊണ്ട്‌ നിർദേശിക്കപ്പെടുന്ന ശുദ്ധബുദ്ധമുക്ത സ്വഭാവമായ പരബ്രഹ്മം ഏകവും അദ്വിതീയവുമാണ്‌. "സോയമാത്മാധ്യക്ഷരമോങ്കാരഃ' എന്ന്‌ മാണ്ഡൂക്യം (1.8). ഏകനായ ദേവന്‍-ബ്രഹ്മം-എല്ലാത്തിലും മറഞ്ഞിരിക്കുന്നവനും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നവനും കർമങ്ങളെ വെറുതെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനും എല്ലാത്തിലും വസിക്കുന്നവനും സാക്ഷിയും കേവലം ചൈതന്യസ്വരൂപനും നിർഗുണനുമാകുന്നു. ഈ വസ്‌തുസ്ഥിതി ശ്വേതാശ്വതരോപനിഷത്തിൽ (VI-II) ഇങ്ങനെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു:

""ഏകോദേവഃ സർവഭൂതേഷുഗൂഢഃ
	സർവവ്യാപീ സർവഭൂതാന്തരാത്മാ
	കർമാധ്യക്ഷഃ സർവഭൂതാധിവാസഃ
	സാക്ഷീചേതാഃ കേവലോ നിർഗുണശ്ച'' 
 

ഓംകാരസ്വരൂപമായ ബ്രഹ്മം മായാവിലാസം നിമിത്തം മൂന്നായി ഭാവം പകരുന്നുവെങ്കിലും അത്‌ അഹങ്കാരത്തിന്റെ സാക്ഷി മാത്രമാണ്‌. സാക്ഷിയായി വർത്തിക്കുന്ന ശുദ്ധചൈതന്യമാണ്‌ ബ്രഹ്മം. ബ്രഹ്മത്തിനു മായാകാര്യമായ ഈ പ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ലെന്നുള്ള പരമാർഥം അനുഭവവിഷയമാകുന്നതുതന്നെയാണ്‌ മോക്ഷം. ഇതാണ്‌ ഹരിനാമകീർത്തനത്തിന്റെ ആരംഭത്തിൽ തുഞ്ചത്താചാര്യന്‍ ഇങ്ങനെ സ്‌പഷ്‌ടമാക്കുന്നത്‌:

""ഓംകാരമായ പൊരുള്‍ മൂന്നായ്‌ പിരിഞ്ഞുടനെ-
	യാങ്കാരമായതിനു താന്‍തന്നെ സാക്ഷിയിതു
	ബോധം വരുത്തുവതിനാളായി നിന്നപര-
	മാചാര്യരൂപ ഹരി നാരായണായ നമഃ''
 

പ്രപഞ്ചസൃഷ്‌ടിയുടെ ആരംഭത്തിൽ ഓംകാരമാണ്‌ ആദ്യമായി ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. അതിനുശേഷമാണ്‌ മന്ത്രങ്ങളുടെ ആവിർഭാവം. മന്ത്രങ്ങളിൽ പ്രഥമവും ഓംകാരം തന്നെ. ആകെ ഏഴുകോടി മന്ത്രങ്ങള്‍ ഉള്ളതായി പറയാറുണ്ട്‌. ഇവയെല്ലാം ഓംകാരപൂർവകമായിവേണം ഉച്ചരിക്കുവാന്‍-"ഓം മഹാലക്ഷ്‌മ്യൈ നമഃ', ഓം നമോ വാസുദേവായ', "ഓം ധർമശാസ്‌ത്ര നമഃ' എന്നിങ്ങനെ. "പ്രാണായാമൈസ്‌ത്രിഭിഃ പൂതസ്‌തത ഓങ്കാരമർഹതി' എന്നു മനുസ്‌മൃതിയിൽ പറഞ്ഞതനുസരിച്ച്‌ മൂന്നു പ്രാണായാമത്തിനുശേഷമായിരിക്കണം ഓംകാരത്തോടു കൂടി മന്ത്രങ്ങള്‍ ഉച്ചരിക്കേണ്ടത്‌.

"ഓം' "ഹ്രീം' ഇത്യാദി ഏകാക്ഷരശബ്‌ദങ്ങള്‍ ബീജമന്ത്രങ്ങളാണ്‌. വേദപഠനത്തിനുമുമ്പ്‌ ഓംകാരം ഉച്ചരിക്കേണ്ടതാണെന്നു നിയമമുണ്ട്‌. "ഓംകാരഃ പൂർവ മുത്താര്യസ്‌തതോ വേദമധിയതേ' എന്നു പ്രമാണം. പ്രണവത്തോടുകൂടിയ കർമമേ പരിപൂർണമാവുകയുള്ളു. ശാസ്‌ത്രഗ്രന്ഥങ്ങള്‍ ആരംഭിക്കുമ്പോഴും ഓംകാരത്തോടെ തുടങ്ങണമെന്നാണ്‌ സങ്കല്‌പം. അത്‌ ശുഭസൂചകമത്ര. എല്ലാ ദാർശനികന്മാരും ഇതിനോടു യോജിപ്പുള്ളവരാണ്‌. ഗീതയിലും ഈ ആശയം വെളിവാക്കിയിട്ടുണ്ട്‌.

""തസ്‌മാദോമിത്യുദാഹൃത്യ
	ജ്ഞാനദാനതപഃ ക്രിയാഃ
	പ്രവർത്തന്തേ വിധാനോക്താഃ
	സതതം ബ്രഹ്മവാദിനാം''
(XVII.24)
 

"ഓംകാരശ്ചാഥ ശബ്‌ദശ്ച ദ്വാവേതൗ ബ്രഹ്മണഃപുരാ കണ്‌ഠം ഭിത്വാ വിനിര്യാതൗ തസ്‌മാന്‍മാംഗലികാവുഭൗ' എന്നു പ്രമാണമുണ്ട്‌. ഇതിന്‍പ്രകാരം ഓംകാരവും "അഥ' ശബ്‌ദവും ബ്രഹ്മാവിന്റെ കണ്‌ഠത്തിൽനിന്നു പുറപ്പെട്ടതാകയാൽ അവ മംഗളവാചകമായിത്തീരുന്നു.

ഭാരതീയമതങ്ങളിലെ സകലമന്ത്രങ്ങളോടും (വേദമായതും അല്ലാത്തതും) ബന്ധമുള്ള ശബ്‌ദമാണ്‌ "ഓം'. താന്ത്രികരുടെ മന്ത്രങ്ങളിൽ ഇത്‌ വളരെയധികം ഉപയോഗിച്ചിരുന്നതായി കാണാം. ഓംകാരത്തിന്റെ പരിപാവനത പുരാണങ്ങളും പ്രകീർത്തിക്കുന്നുണ്ട്‌. ഓംകാരത്തിലെ "അ', "ഉ', "മ്‌' എന്നീ മൂന്നു ശബ്‌ദങ്ങള്‍ "വിഷ്‌ണു', "ശ്രീ', "ആരാധകന്‍' എന്നിവരെയും, ഓംകാരം മൂന്നു വേദങ്ങള്‍, മൂന്നൂലോകങ്ങള്‍, മൂന്നു ദിവ്യ-അഗ്നികള്‍, വിഷ്‌ണുവിന്റെ മൂന്ന്‌ കാലടികള്‍ എന്നിവയെയും പ്രതിനിധീകരിക്കുന്നുവെന്ന്‌ ലിംഗപുരാണത്തിൽ പരാമർശമുണ്ട്‌. വായുപുരാണമനുസരിച്ച്‌ ഓംകാരത്തിലെ "അ' വിഷ്‌ണുവിനെയും, "ഉ' ശിവനെയും "മ്‌' ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു:

""അകാരോവിഷ്‌ണുരുദ്ദിഷ്‌ടഃ ഉകാരസ്‌തുമഹേശ്വരഃ
	മകാരസ്‌തു സ്‌മൃതോ ബ്രഹ്മാ പ്രണവസ്‌തു ത്രയാത്മകഃ''
 

ഗരുഡപുരാണത്തിലും ഓംകാരത്തിന്റെ മഹത്ത്വത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. "ഓം' എന്നുള്ള ഏകാക്ഷരം ബ്രഹ്മസ്വരൂപമായിട്ടുള്ളതും മഹാപുണ്യവുമാകുന്നു. യോഗി ഓംകാരത്തെ ജപിക്കേണ്ടതാണ്‌. ഓംകാരത്തിലെ "അ', "ഉ', "മ്‌' എന്നീ മൂന്നും സത്വരജസ്‌തമോമാത്രകളാകുന്നു. ആദ്യത്തേത്‌ നിർഗുണവും യോഗികള്‍ക്കുമാത്രം കൈവരാവുന്നതുമായ അർധമാത്രയത്ര. രണ്ടാമത്തേത്‌ സ്ഥിരമാത്രയാകുന്നു. ഒടുവിലത്തേത്‌ ഗാന്ധാരമെന്ന സ്വരത്തെ ആശ്രയിച്ചതാകയാൽ ഗാന്ധാരി എന്നു പേരായ മാത്രയാകുന്നു. ഇപ്രകാരം മാത്രാത്രയസംയുക്തമായ അക്ഷരമാണ്‌ ഓംകാരം എന്നാണ്‌ ഗരുഡപുരാണപക്ഷം. അതിനാൽ ഓംകാരത്തെ ആര്‌ അറിയുന്നുവോ അവന്‍ യോഗിയാകുന്നു.

അഥർവവേദ സംബന്ധിയായ ഉപനിഷത്തുകള്‍ ഓംകാരശബ്‌ദത്തെ നല്ലപോലെ പഠനം നടത്തിയശേഷം ബ്രഹ്മജ്ഞാനമാർജിക്കുന്നതിന്‌ വേദങ്ങളെക്കാള്‍ ഓംകാരത്തിനാണ്‌ പ്രാധാന്യം നല്‌കിയിരിക്കുന്നത്‌. രൂപക അലങ്കാരരീതിയിൽ ഓംകാരത്തെ ഈ ഉപനിഷത്തുക്കളിൽ വർണിച്ചുകാണുന്നു. ഉദാഹരണമായി മുണ്ഡകോപനിഷത്തിലെ പദ്യം ഉദ്ധരിക്കാം:

""പ്രണവോധനുശ്ശരോഹ്യാത്മാ
	ബ്രഹ്മ തല്ലക്ഷ്യമുച്യതേ
	അപ്രമത്തേനവേദ്ധവ്യം
	ശരവത്തന്‍മയോ ഭവേത്‌''
 

(പ്രണവം വില്ലാണ്‌. ആത്മാവ്‌ ശരമാണ്‌. ബ്രഹ്മം ലക്ഷ്യമാണ്‌. പ്രമാദമില്ലാതെ അമ്പു പ്രയോഗിക്കണം. ശരംപോലെ തന്മയനായിത്തീരണം.) എന്നാലും ആത്മീയ അഭ്യാസത്തിൽ ഓംകാരധ്യാനം പ്രഥമസ്ഥാനം അർഹിക്കുന്നില്ലെന്നും ഒരു പരിധിവരെ മാത്രമേ അതു പ്രയോജനപ്പെടുകയുള്ളുവെന്നും, വെറും ശബ്‌ദമാകുന്ന ഓംകാരം ഒടുവിൽ പരമപദമാകുന്ന നിശ്ശബ്‌ദതയിലേക്കു നയിക്കുവാന്‍ സഹായകമാകുന്നുവെന്നതാണ്‌ വസ്‌തുതയെന്നും ഇവ കരുതുന്നു.

മുണ്ഡകോപനിഷത്തനുസരിച്ച്‌ ബ്രഹ്മപ്രാപ്‌തിക്കുള്ള വിവിധോപാസനകളിൽ പ്രണവോപാസന മുഖ്യതമമത്ര. മാണ്ഡൂക്യോപനിഷത്തിൽ ആത്മസ്വരൂപമായ ഓംകാരത്തെപ്പറ്റി വർണിച്ചിട്ടുണ്ട്‌. ഭൂതം, വർത്തമാനം, ഭാവി എന്നീ ത്രികാലങ്ങള്‍ ഓംകാരാത്മകമാണ്‌. ത്രികാലാതീതമായിട്ടുള്ളതെന്തോ അതും ഓംകാരം തന്നെ. ബ്രഹ്മസ്വരൂപമായ ആത്മാവിന്‌ നാലുപാദങ്ങളുണ്ട്‌. ജാഗ്രദാവസ്ഥയിൽ സ്ഥൂലഭുക്കായിരിക്കുന്ന വൈശ്വാനരനാണ്‌ ആദ്യത്തെ പാദം. സ്വപ്‌നാവസ്ഥയിൽ പ്രവിവിക്തഭുക്കായിരിക്കുന്ന തൈജസനാണ്‌ രണ്ടാമത്തെ പാദം. സുഷുപ്‌ത്യവസ്ഥയിൽ പ്രജ്ഞാനഘനനും ആനന്ദഭുക്കുമായിരിക്കുന്ന പ്രാജ്ഞനാണ്‌ മൂന്നാമത്തെ പാദം. ഈ പ്രാജ്ഞനാണ്‌ സർവജ്ഞനും സർവേശ്വരനും സൃഷ്‌ടിസ്ഥിതി പ്രളയകർത്താവുമാകുന്നത്‌. ഇതിനെല്ലാം ഉപരിയായി തുരീയാവസ്ഥയിൽ (നാലാമത്തെ അവസ്ഥയിൽ) ആത്മാവ്‌ സ്വയം ജ്യോതിസ്സായിത്തീരുന്നു. ഈ ആത്മാവാണ്‌ അറിയപ്പെടേണ്ടവന്‍. ഇതാകുന്നു നാലംപാദം. ജാഗ്രദാവസ്ഥയിൽ വൈശ്വാനരന്‍ അകാരവും (ഒന്നാംമാത്ര) സ്വപ്‌നാവസ്ഥയിൽ തൈജസന്‍ ഉകാരവും (രണ്ടാം മാത്ര) സുഷുപ്‌തിയിൽ പ്രാജ്ഞന്‍ മകാരവും (മൂന്നാംമാത്ര) തുരീയാവസ്ഥയിൽ (മാത്ര ഒന്നുമില്ല) അദ്വൈതമായ ആത്മസ്വരൂപവും വ്യഞ്‌ജിക്കുന്നു.

ത്രിസന്ധ്യകളിലും പ്രണവം ഉച്ചരിക്കേണ്ടതാണെന്നാണ്‌ ആസ്‌തികമതം. പ്രണവമാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന പല കൃതികളും ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടുണ്ട്‌. പ്രണവോപനിഷത്ത്‌ എന്ന ഒരു ഉപനിഷത്തുതന്നെ ഉള്ളതായി അറിയുന്നു. വിജ്ഞാനാത്മയതി വിരചിച്ച പ്രണവമഹാവാക്യാർഥ പ്രകാശിക എന്ന സംസ്‌കൃതകൃതി ഓംകാരത്തിന്റെ പൊരുള്‍ സമഗ്രമായി പ്രതിപാദിക്കുന്നു. പ്രണവത്തെപ്പറ്റിയുള്ള ശരിയായ അറിവിന്‌ അതിന്റെ വിശ്ലേഷണം ആവശ്യമാകുന്നു. ആഗമനാനുസാരം അതിനുള്ള മാർഗങ്ങള്‍ നിർദേശിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ താഴെ പറയുന്നവയാണ്‌ ഓംകാരത്തിന്റെ അവയവങ്ങള്‍: അ, ഉ, മ്‌, ബിന്ദു, അർധചന്ദ്രക്കല, രോധിനി, നാദം, നാദാന്തം, ശക്തി, മഹാശൂന്യം, സമന, ഉന്മന ഇവയിൽ ആദ്യത്തെ മൂന്നും സൃഷ്‌ടിസ്ഥിതിസംഹാരങ്ങളുടെ നിയന്താക്കളായ ബ്രഹ്മാവിഷ്‌ണുമഹേശ്വരന്മാരുടെ പര്യായങ്ങളാകുന്നു. ഇവ തന്നെ ജാഗ്രത്ത്‌, സ്വപ്‌നം, സുഷുപ്‌തി, സ്ഥൂലം, സൂക്ഷ്‌മം, കാരണം എന്നീ അവസ്ഥാവിശേഷങ്ങളുടെയും പര്യായങ്ങളാകുന്നു. ജൈന-ബൗദ്ധമതങ്ങളിലും "ഓംകാരം' പ്രതിപാദിച്ചുകാണുന്നു. "ഓം മണി പദ്‌മേഹും' എന്ന മന്ത്രം ബുദ്ധമതത്തിൽ പ്രധാനപ്പെട്ടതാണ്‌. ബൗദ്ധചിന്തയുടെ ഒരു ശാഖയായ ശൂന്യവാദസിദ്ധാന്തം ഓംകാരത്തെ ശൂന്യവാദചിന്താഗതിക്ക്‌ യോജിച്ചതാണെന്ന്‌ സമർഥിക്കുന്നത്‌ രസാവഹമാണ്‌. "പ്രണവം' ശൂന്യതയിൽനിന്ന്‌ ഉദ്‌ഭവിച്ചതാണെന്നും അക്കാരണത്താൽ ശൂന്യതയുമായി ഓംകാരത്തിന്‌ ബന്ധമുണ്ടെന്നുമാണ്‌ വാദം. പരബ്രഹ്മത്തെ പ്രാപിക്കുവാന്‍ ഉതകുന്ന ഒരു ഉപാധിയായിട്ടാണ്‌ ഓംകാരത്തെ തത്ത്വശാസ്‌ത്രം വീക്ഷിക്കുന്നത്‌. ഭഗവദ്‌ഗീതയിൽ ഇതിനെ ശ്രീകൃഷ്‌ണനോട്‌ സാദൃശ്യപ്പെടുത്തുന്നു. "ഓം തത്‌ സത്‌' എന്നീ മൂന്നു ശബ്‌ദങ്ങള്‍ ബ്രഹ്മത്തെ അറിയുവാനുള്ള മാർഗമായിട്ടാണ്‌ കരുതുന്നത്‌.

""ഓം തത്സവിതി നിർദേശോ
	ബ്രഹ്മണസ്‌ത്രിവിധിഃസ്‌മൃതഃ''
(ഗീത  XVII. 23)
 

പതഞ്‌ജലിയോഗം ഓംകാരത്തെ ഈശ്വരനുമായി അഥവാ ദൈവവുമായി ബന്ധിച്ചിരിക്കുകയാണ്‌. ഓംകാരത്തെ ഇതിൽ "പ്രണവ'മെന്നാണ്‌ പറയുന്നത്‌. പ്രണവം ദൈവത്തെ അറിയുവാന്‍ സഹായിക്കുന്നുവെന്ന്‌ യോഗസൂത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌. പ്രണവത്തിന്റെ അർഥം മനസ്സിലാക്കി പല പ്രാവശ്യം ഉച്ചരിക്കുന്നത്‌ യോഗാഭ്യാസത്തിന്റെ ഒരു മുഖ്യഭാഗമായി ഈ ദർശനം കരുതുന്നു. "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു.' എന്നീ ബൈബിള്‍ വാക്യങ്ങള്‍ വചനത്തിനും ദൈവത്തിനുമുള്ള ഉറ്റ ബന്ധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഓംകാരം കൊണ്ടു ഭാരതീയർ വിവക്ഷിക്കുന്നതും ഇതുതന്നെ.

ഓംകാരത്തിന്റെ ശരിയായ പൊരുള്‍ ഇന്നും തർക്കവിഷയമാണ്‌; ബ്രഹ്മാവിനുപോലും ഓംകാരത്തിന്റെ അർഥം അറിയാത്തതിനാൽ സുബ്രഹ്മണ്യന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി എന്നൊരു കഥയുണ്ട്‌. പരമശിവനും പ്രണവത്തിന്റെ ആശയം അറിഞ്ഞിരുന്നില്ലെന്നും, സുബ്രഹ്മണ്യന്‍ അത്‌ രഹസ്യമായി പറഞ്ഞുകൊടുത്തു എന്നുമാണ്‌ ഐതിഹ്യം. ഗീതയിൽ ഓംകാരത്തെ പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്‌:

""ഓമിത്യേകാക്ഷരം ബ്രഹ്മ,
	വ്യാഹരന്‍ മാമനുസ്‌മരന്‍
	യഃ പ്രയാതി ത്യജന്‍ ദേഹം
	സ യാതി പരമാം ഗതിം'' 	(ഗീത X VIII. 13)
""മഹർഷീണാം ഭൃഗുരഹം
	ഗിരാമസ്‌മ്യേകമക്ഷരം''
				(ഗീത X. 25)
 

സാഹിത്യത്തിലും ഓംകാരം ഉത്തമ വസ്‌തുവിനുപമാനമായും മറ്റും കാളിദാസാദികള്‍ സ്വീകരിച്ചിട്ടുണ്ട്‌.

""വൈവസ്വതോ മനുർനാമാ
	മാനനീയോ മനീഷിണാം
	ആസീന്‍മഹീക്ഷിതാമാദ്യഃ
	പ്രണവച്ഛന്ദസാമിവ.'' 		(രഘുവംശം  II. 11)
	""പൂതമോംകാരം പോലെ ത്യ്രക്ഷരാത്മകമാമീ
	സ്വാതന്ത്യ്രം ...''
(പുരാണങ്ങള്‍: വള്ളത്തോള്‍)
""പ്രണവത്താലേ ലോകം വെല്ലുമീയോദ്ധാവിന്നോ,
	പ്രണവം ധനുസ്സാ, ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
	ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
	താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്‌മമാമംശം
	മാത്രം!''	(എന്റെ ഗുരുനാഥന്‍: വള്ളത്തോള്‍)
 

(ഡോ. എന്‍. പരമേശ്വരന്‍ ഉണ്ണി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%82%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍