This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒരുപ്പൂ കൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:54, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒരുപ്പൂ കൃഷി

കുട്ടനാടന്‍ പാടശേഖരം

സീസണ്‍ അടിസ്ഥാനമാക്കിയുള്ള ഒരു നെൽകൃഷി രീതി. കേരളത്തിൽ നെല്ല്‌ കൃഷിചെയ്യുന്ന സീസണുകളെ മൂന്നായി തിരിക്കാം. ഇടവപ്പാതിയെ ആശ്രയിച്ചു ചെയ്യുന്ന വിരിപ്പ്‌, തുലാവർഷത്തെ ആശ്രയിച്ചുള്ള മുണ്ടകന്‍, വേനൽക്കാലത്തെ പുഞ്ച. വിരിപ്പ്‌ ഏപ്രിൽ-മേയിൽ തുടങ്ങി ആഗസ്റ്റ്‌-സെപ്‌തംബറിൽ അവസാനിക്കുമ്പോള്‍ മുണ്ടകന്‍ സെപ്‌തംബർ-ഒക്‌ടോബറിൽ തുടങ്ങി ഡിസംബർ-ജനുവരിയിൽ അവസാനിക്കുന്നു. പുഞ്ച ഡിസംബർ-ജനുവരിയിൽ തുടങ്ങി മാർച്ച്‌-ഏപ്രിലോടെയാണു വിളവെടുക്കുക.

ഈ മൂന്നു സീസണുകളിലും നെല്ലു കൃഷിചെയ്യുന്ന നിലങ്ങള്‍ കേരളത്തിൽ കുറവാണ്‌. ഇങ്ങനെ ചെയ്യുന്നവ മുപ്പൂ നിലങ്ങളെന്നറിയപ്പെടുന്നു. രണ്ടു സീസണുകള്‍ കൃഷിചെയ്യുന്ന ഇരുപ്പൂ നിലങ്ങളും ഒരു സീസണ്‍ മാത്രം ചെയ്യുന്ന ഒരുപ്പൂ നിലങ്ങളുമാണ്‌ സാധാരണയായി കാണപ്പെടുന്നത്‌. ഒരുപ്പൂ നിലങ്ങള്‍ അഥവാ ഒരുപ്പൂ നെൽകൃഷി പൊതുവേ രണ്ടു രീതിയിലാണുള്ളത്‌. വിരിപ്പോ മുണ്ടകനോ മാത്രം കൃഷിചെയ്യുന്ന നിലങ്ങളും പുഞ്ച മാത്രം കൃഷിചെയ്യുന്ന നിലങ്ങളും. പുഞ്ചനെൽപ്പാടങ്ങളിൽ ഏറ്റവും മുഖ്യം ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ നിലങ്ങളാണ്‌. സമുദ്രനിരപ്പിൽ നിന്ന്‌ താഴെയുള്ള കായൽ നിലങ്ങളാണിവ. ഒക്‌ടോബർ-നവംബർ മാസത്തിൽ തുടങ്ങി ഫെബ്രുവരി-മാർച്ച്‌ മാസത്തിലാണ്‌ കുട്ടനാട്ടിലെ ഒരുപ്പൂനിലങ്ങളിൽ പുഞ്ച കൃഷിചെയ്യുന്നത്‌. കുട്ടനാട്ടിൽത്തന്നെ പുഞ്ചയ്‌ക്കു പുറമേ മേയ്‌-ജൂണ്‍ മുതൽ ആഗസ്റ്റ്‌-സെപ്‌തംബർവരെ ഒരു സീസണിൽക്കൂടി നെൽകൃഷി ചെയ്യുന്ന ഇരുപ്പൂ നിലങ്ങളുമുണ്ട്‌. രണ്ടാമത്തെ കൃഷി കുളപ്പാല എന്നാണറിയപ്പെടുക.

കുട്ടനാട്ടിലെ ഒരുപ്പൂ നിലങ്ങളിൽ മൈല, ചെമ്പാട്‌ കുറുക, വെണ്ണൽ, കുരിവെണ്ണൽ, കൊച്ചുവിത്ത്‌ തുടങ്ങിയ നാടന്‍ നെല്ലിനങ്ങളാണ്‌ പണ്ടുകാലത്തു കൃഷിചെയ്‌തിരുന്നത്‌. ഇന്ന്‌ ജ്യോതി, ഉമ, പവിഴം, ഭാരതി, കാർത്തിക തുടങ്ങിയവ കൃഷിചെയ്യുന്നു. പെട്ടിയും പറയുമുപയോഗിച്ച്‌ കായൽനിലങ്ങളിലെ അധിക വെള്ളം വറ്റിച്ചു മാറ്റിയശേഷമാണു പുഞ്ചകൃഷി തുടങ്ങുക. പണ്ടൊക്കെ താറാവിനെ വിട്ടും ചൂലും പുഴുക്കുട്ടയും ഉപയോഗിച്ചും ചീഞ്ഞ മത്സ്യമെറിഞ്ഞും പന്തം കത്തിച്ചുവച്ചുമൊക്കെയാണ്‌ പുഞ്ചനിലങ്ങളിലെ കീടങ്ങളെ അകറ്റിയിരുന്നത്‌, തികച്ചും ജൈവകൃഷി. പിന്നീട്‌ രാസവളങ്ങളുടെ ഉപയോഗവും രാസകീടനാശിനികളുടെ ഉപയോഗവും വ്യാപകമായി. ഇതിന്റെ പാരിസ്ഥിതികമായ ആഘാതങ്ങള്‍ വെളിപ്പെട്ടതിനെത്തുടർന്ന്‌ ജൈവകീടനിയന്ത്രണത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള "സംയോജിത കീടരോഗനിയന്ത്രണത്തിലേക്കു' കർഷകന്‍ തിരിഞ്ഞിട്ടുണ്ട്‌. ഈ രീതിയിൽ ഏറ്റവും അവശ്യഘട്ടത്തിൽ മാത്രമേ രാസകീടനാശിനി പ്രയോഗിക്കുകയുള്ളൂ. ഒരു സീസണിൽ നെല്ലും അതു കഴിഞ്ഞ്‌ നിലങ്ങളിൽ വെള്ളം കയറ്റി മത്സ്യകൃഷിയും ചെയ്യുന്ന രീതി ഇന്നു കുട്ടനാടന്‍ ഒരുപ്പൂ നിലങ്ങളിൽ വ്യാപകമായിക്കഴിഞ്ഞു. കേരളത്തിലെ ഒരുപ്പൂ നിലങ്ങളിൽ പ്രധാനമായ മറ്റൊന്നു കോള്‍നിലങ്ങളാണ്‌. തൃശൂർ, മലപ്പുറം ജില്ലകളിലാണു കോള്‍നിലങ്ങള്‍ കാണപ്പെടുന്നത്‌. കായലിനോടു ചേർന്നുള്ളതാണു കോള്‍ നിലങ്ങള്‍. തുലാവർഷത്തിന്റെ അവസാനത്തോടെ, നവംബർ-ഡിസംബർ മാസത്തിൽ പാടശേഖരങ്ങളുടെ പുറംബണ്ട്‌ ബലപ്പെടുത്തി വെള്ളം വറ്റിച്ചാണ്‌ മുളപ്പിച്ച വിത്തു വിതയ്‌ക്കുക. കോള്‍നിലങ്ങളിൽ ദേശാടനപക്ഷികളുമെത്താറുണ്ട്‌. ഒരുപ്പൂകൃഷി ചെയ്യുന്ന മറ്റു പ്രദേശങ്ങളിൽ പ്രതേ്യകതയുള്ളതാണ്‌ കൂട്ടുമുണ്ടകന്‍. വിരിപ്പിനും മുണ്ടകനും യോജിച്ച വിത്തിനങ്ങള്‍ മൂന്നിനൊന്ന്‌ എന്ന അനുപാതത്തിൽ കലർത്തി വിതയ്‌ക്കുന്ന രീതിയാണിത്‌. ഏപ്രിൽ-മേയ്‌ മുതൽ ആഗസ്റ്റ്‌-സെപ്‌തംബർ വരെ ഇതുനീളുന്നു.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ കാണപ്പെടുന്ന പൊക്കാളിനിലങ്ങളും ഒരുപ്പൂ നിലങ്ങളാണ്‌. ഇടവപ്പാതിയെ ആശ്രയിച്ച്‌ വർഷത്തിൽ ഒരു തവണത്തെ നെൽകൃഷി മാത്രമാണ്‌ ഇവിടെ ചെയ്യുക. തികച്ചും ജൈവ രീതിയിലാണ്‌ പൊക്കാളികൃഷി നടത്തുന്നത്‌. പൊക്കാളികൃഷിക്കു യോജിച്ച പ്രതേ്യക ഇനങ്ങള്‍ തന്നെയുണ്ട്‌. പൊക്കാളിപ്പാടങ്ങളിൽ നെല്ലിനൊപ്പം മത്സ്യവും വളരുന്നു. പൊക്കാളിക്കു സമാനമായ ഒരുപ്പൂകൃഷിയാണു കണ്ണൂരെ കൈപ്പാട്‌ നിലങ്ങള്‍. ഇവിടെ നെൽകൃഷിക്കു ശേഷം ചെമ്മീന്‍ വളർത്തുന്നു.

വയനാട്ടിലെ ഒരുപ്പൂകൃഷി ചെയ്യുന്ന കരനിലങ്ങളാണു പള്ള്യാലുകള്‍. പരമ്പരാഗതമായി കരനെല്ലിനങ്ങള്‍ വർഷത്തിൽ ഒരുതവണ ഇവിടെ കൃഷിചെയ്യുന്നു. കേരളത്തിൽ നെൽകൃഷിയിലുണ്ടായ ഗണ്യമായ ശോഷണത്തിന്റെ ഫലമായി നിലങ്ങള്‍ തരിശിടുന്ന പ്രവണതയേറിവരുകയാണ്‌. ഇരുപ്പൂനിലങ്ങളും മുപ്പൂനിലങ്ങളും ഒരുപ്പൂ നിലങ്ങളായി മാറുന്നുമുണ്ട്‌.

(ഉണ്ണിക്കൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍