This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസന്‍സ്റ്റൈന്‍, സെർജി (1898 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:07, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐസന്‍സ്റ്റൈന്‍, സെര്‍ജി (1898 - 1948)

Eisenstein, Sergei

സെർജി ഐസന്‍സ്റ്റൈന്‍

റഷ്യന്‍ ചലച്ചിത്രസംവിധായകന്‍. മിഖൈൽ എന്ന നാവിക എന്‍ജിനീയറുടെ മകനായി റിഗാ എന്ന സ്ഥലത്ത്‌ 1898 ജനു. 23-ന്‌ സെർജി മിഖൈലോവിച്‌ ഐസന്‍സ്റ്റൈന്‍ ജനിച്ചു. 1916-18 വർഷങ്ങളിൽ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ സിവിൽ എന്‍ജിനീയറിങ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിനുശേഷം ശില്‌പ-ചിത്രരചനകള്‍ അഭ്യസിക്കുന്നതിനായി സ്‌കൂള്‍ ഒഫ്‌ ഫൈന്‍ ആർട്‌സിൽ ചേർന്നു. 1917-ൽ റഷ്യന്‍ ചെമ്പടയിൽ ചേരുകയും സൈനികർക്കുവേണ്ടി വിനോദപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിൽ ഏർപ്പെടുകയും ചെയ്‌തു. 1920-ൽ മോസ്‌കോയിലെ പീപ്പിള്‍സ്‌ തിയെറ്ററിൽ രംഗശില്‌പിയുടെ സഹായിയായി സേവനം അനുഷ്‌ഠിച്ച ഐസന്‍സ്റ്റൈന്‍ പിന്നീട്‌ ഇതിന്റെ പ്രധാന രംഗശില്‌പിയും സഹസംവിധായകനുമായി. ജപ്പാനിലെ കബൂകി നാടകവേദിയിൽ ഉണ്ടായ താത്‌പര്യം ഐസന്‍സ്റ്റൈനെ ചലച്ചിത്രരംഗത്തേക്ക്‌ ആകർഷിച്ചു. 1923-ൽ അലക്‌സാണ്ടർ ഓസ്‌ട്രാവിസ്‌കിയുടെ ഒരു നാടകം അവലംബമാക്കിയുള്ള ദ്‌ വൈസ്‌മാന്‍ ഇദ്ദേഹം അവതരിപ്പിച്ചപ്പോള്‍ അതോടൊപ്പം ഗ്‌ളൂമോവ്‌സ്‌ ഡയറി എന്ന ഒരു ഹ്രസ്വചലച്ചിത്രവും നിർമിച്ചു പ്രദർശിപ്പിക്കുകയുണ്ടായി.

ഇദ്ദേഹം നിർമിച്ച ആദ്യത്തെ സമ്പൂർണചലച്ചിത്രം "സ്‌ട്രക്ക്‌' ആണ്‌ (1924). ഏതാണ്ടിക്കാലത്തുതന്നെ ഫിലിം എഡിറ്റിങ്ങിനെ സംബന്ധിച്ച്‌ സൈദ്ധാന്തികമായി പല പുതിയ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ മൊണ്ടാഷ്‌ ഒഫ്‌ അട്രാക്ഷന്‍ എന്ന ലേഖനം പ്രസിദ്ധീകരിച്ചു. 1925-ൽ ഇദ്ദേഹം നിർമിച്ച "ദ്‌ ബാറ്റിൽ ഷിപ്പ്‌ പോടെംകിന്‍' എന്ന ചിത്രം 1958-ൽ നടത്തപ്പെട്ട അന്താരാഷ്‌ട്ര ചലച്ചിത്രനിരൂപകന്മാരുടെ അഭിപ്രായവോട്ടിങ്ങിൽ അന്നുവരെ ലോകത്തുനിർമിക്കപ്പെട്ടിട്ടുള്ള ചലച്ചിത്രങ്ങളിൽവച്ച്‌ ഏറ്റവും മഹത്തായതെന്ന ബഹുമതിക്ക്‌ അർഹമായി.

"ദ്‌ ബാറ്റിൽ ഷിപ്പ്‌ പോടെംകിന്‍' എന്ന ചലച്ചിത്രം - 1925

സോവിയറ്റ്‌ ചലച്ചിത്രരംഗത്തെ പ്രകൃഷ്‌ടപ്രതിഭാധനനെന്ന അംഗീകാരം നേടിയശേഷം ഐസന്‍സ്റ്റൈന്‍ 1928-ൽ "ഒക്‌ടോബർ അഥവാ ടെന്‍ ഡേയ്‌സ്‌ ദാറ്റ്‌ ഷൂക്ക്‌ ദ്‌ വേള്‍ഡ്‌' എന്ന ചിത്രം നിർമിച്ചു. 1917-ലെ റഷ്യന്‍ വിപ്ലവത്തിന്റെ ഫലമായുണ്ടായ അധികാരക്കൈമാറ്റവും ലെനിന്റെ രംഗപ്രവേശവും ബോള്‍ഷെവിക്കുകള്‍ക്ക്‌ രാഷ്‌ട്രീയവും സൈനികവുമായി എതിർശക്തികളുമായുണ്ടായ സംഘട്ടനത്തിന്റെ ഫലമായി നേരിടേണ്ടിവന്ന ക്ലേശകരങ്ങളായ സമരങ്ങളും ആണ്‌ ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്‌. കൂടുതൽ സന്തുലിതമായ ചിത്രം ഓള്‍ഡ്‌ ആന്‍ഡ്‌ ന്യൂ എന്നതാണ്‌. ദ്‌ ജനറൽ ലൈന്‍ എന്ന പേരിലറിയപ്പെടുന്ന ഈ ചിത്രം 1929-ൽ നിർമിക്കപ്പെട്ടതാണ്‌. ഗ്രാമപ്രദേശങ്ങളിൽ കൂട്ടുകൃഷിസമ്പ്രദായം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിശദീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ ചിത്രം ഒരു ഗാനകാവ്യംപോലെ ഹൃദയാകർഷകമാണ്‌. ഈ ചിത്രത്തിന്റെ നിർമാണത്തിലേർപ്പെട്ടുവെങ്കിലും അത്‌ പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ നിർമാതാക്കളുമായി തെറ്റിപ്പിരിഞ്ഞു. 1932-ൽ ഇദ്ദേഹം മെക്‌സിക്കോയിലേക്കു തിരിച്ചു. അവിടെവച്ച്‌ അപ്‌ടണ്‍ സിങ്‌ക്ലയറുമായി ചേർന്ന്‌ ഒരു ചലച്ചിത്രം നിർമിക്കുവാന്‍ ഒരുമ്പെട്ടു. ആ ശ്രമം സഫലമായില്ല. 1933-34-ൽ "തണ്ഡർ ഓവർ മെക്‌സിക്കോ', "ഐസന്‍സ്റ്റൈന്‍ ഇന്‍ മെക്‌സിക്കോ', "ഡത്ത്‌ ഡേ' എന്നീ ചലച്ചിത്രങ്ങള്‍ നിർമിച്ചു. 1939-ൽ "ടൈം ഇന്‍ ദ്‌ സണ്‍' എന്ന ചിത്രം പുറത്തിറങ്ങി. അതിനു മുന്‍പുതന്നെ ഐസന്‍സ്റ്റൈന്‍ മോസ്‌കോയിലേക്ക്‌ തിരിച്ചു. റഷ്യയിലെ വീരപുരുഷന്മാരെ പ്രകീർത്തിക്കുന്നതിന്‌ സ്റ്റാലിന്‍ നല്‌കിയ ആഹ്വാനമനുസരിച്ച്‌ ഒരു മധ്യകാല റഷ്യന്‍ ഇതിഹാസത്തിലെ വീരനായകനായ അലക്‌സാണ്ടർ നെവ്‌സ്‌കിയുടെ കഥ ചലച്ചിത്രമാക്കുന്നതിൽ ഇദ്ദേഹം താത്‌പര്യമെടുത്തു. 1938-ൽ ഈ ചിത്രം പ്രദർശനയോഗ്യമാക്കി.

ഇതിനിടയിൽ റഷ്യന്‍ ഭരണകൂടത്തിന്റെ രാഷ്‌ട്രീയ പ്രരിതങ്ങളായ എതിർപ്പുകളെ ഒരു കലാകാരന്‍ എന്ന നിലയിൽ മറ്റു പല കലാകാരന്മാരോടൊപ്പം ഇദ്ദേഹത്തിനും നേരിടേണ്ടിവന്നു. എന്നാൽ ചെയ്‌ത തെറ്റുകള്‍ക്ക്‌ മാപ്പപേക്ഷിക്കുകയാൽ വീണ്ടും ഇദ്ദേഹത്തിനു ചലച്ചിത്രരംഗത്തു പ്രവർത്തിക്കാന്‍ അവസരം ലഭിച്ചു. നെവ്‌സ്‌കിയുടെ കഥ ചലച്ചിത്രമാക്കിയതിൽ സ്റ്റാലിന്‍ സംപ്രീതനായി. യഥാർഥ ചരിത്രവസ്‌തുതകള്‍ എങ്ങനെയിരുന്നാലും കൂട്ടുകൃഷി സമ്പ്രദായത്തിന്റെ അതിമഹത്തായ വിജയത്തിന്റെ ഒരു ചരിത്രരേഖയായി ഈ ചിത്രം പ്രശസ്‌തിനേടി. സ്റ്റാലിന്റെ ആദരവുനേടിയിരുന്ന 16-ാം നൂറ്റാണ്ടിലെ റഷ്യന്‍ സാർ ഐവാന്‍ കഢ-ാമന്റെ കഥ മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുവാന്‍ ഇദ്ദേഹം തയ്യാറായി. 1943-ൽ യൂറാള്‍ പർവതപ്രദേശത്തുവച്ച്‌ ഇതിന്റെ നിർമാണം ആരംഭിച്ചു. 1944-ൽ ഒന്നാംഭാഗവും; 1946 തുടക്കത്തിൽ രണ്ടാം ഭാഗവും പൂർത്തിയാക്കി. മൂന്നാം ഭാഗത്തിന്റെ നിർമാണം ആലോചനയിലിരിക്കവേ ഐസന്‍സ്റ്റൈന്‍ രോഗബാധിതനായി മാസങ്ങളോളം കിടപ്പിലായി. വീണ്ടും പ്രവർത്തനരംഗത്തേക്കുവരാന്‍ തയ്യാറായപ്പോഴേക്കും രോഗം പെട്ടെന്ന്‌ മൂർച്ഛിക്കുകയും 1948 ഫെ. 10-ന്‌ നിര്യാതനാവുകയും ചെയ്‌തു. ഐസന്‍സ്റ്റൈനിന്റെ പ്രധാന ലേഖന സമാഹാരങ്ങള്‍ താഴെ പറയുന്നവയാണ്‌: ദ്‌ ഫിലിം സെന്‍സ്‌ (1942), ഫിലിം ഫോം (1949), നോട്‌സ്‌ ഒഫ്‌ എ ഫിലിം ഡയറക്‌ടർ (1958), ഫിലിം എസ്സേസ്‌ (1968).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍