This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐതരേയോപനിഷത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:30, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐതരേയോപനിഷത്ത്‌

ഋഗ്വേദത്തോടു ബന്ധപ്പെട്ട ഒരു ഉപനിഷത്ത്‌. ഈ ഉപനിഷത്ത്‌ ഗദ്യത്തിലാണു രചിക്കപ്പെട്ടിരിക്കുന്നത്‌. അഞ്ചു ഭാഗങ്ങളുള്ള ഐതരേയാരണ്യകത്തിന്റെ രണ്ടാംഭാഗത്തിന്റെ അവസാനത്തെ നാല്‌ അധ്യായങ്ങളും മൂന്നാം ഭാഗത്തിന്റെ ആദ്യത്തെ കുറച്ചുഭാഗവും ചേർന്നതാണ്‌ ഐതരേയോപനിഷത്ത്‌. ഐതരേയന്‍ എന്ന മുനിയാണ്‌ ഇതിന്റെ രചയിതാവ്‌. ഉപനിഷത്തുകളിൽ ഏറ്റവും പഴയത്‌ ഇതാണെന്നും ക്രി. മു. 600-നും 700-നും ഇടയ്‌ക്കാണ്‌ ഇതിന്റെ കാലമെന്നും എ.ബി. കീത്ത്‌ അഭിപ്രായപ്പെടുന്നു. എന്നാൽ ബൃഹദാരണ്യകോപനിഷത്താണ്‌ ഉപനിഷത്തുകളിൽ ഏറ്റവും പഴയത്‌ എന്ന്‌ അഭിപ്രായമുള്ള പണ്ഡിതന്മാരുണ്ട്‌. പ്രപഞ്ചോത്‌പത്തി, പുനർജന്മം, ജീവന്‍മുക്തി എന്നിവയെക്കുറിച്ചു പ്രതിപാദിച്ചിട്ട്‌ എല്ലാത്തിന്റെയും ആധാരമാണ്‌ ബ്രഹ്മം എന്ന്‌ ഇതിൽ സ്ഥാപിക്കുന്നു.

"ഓം വാങ്‌മേ മനസി പ്രതിഷ്‌ഠിതാ,
	മനോമേ വാചി പ്രതിഷ്‌ഠിതമാവിരാവിർമ ഏധി
	വേദസ്യമ ആണിസ്ഥഃ ശ്രുതം മേമാ പ്രഹാസീഃ.
 

.......(ഹേ സച്ചിതാനന്ദസ്വരൂപനായ പരമാത്മന്‍, എന്റെ വാക്ക്‌ മനസ്സിൽ സ്ഥിതിചെയ്യട്ടെ; എന്റെ മനസ്‌ വാക്കിൽ സ്ഥിതിചെയ്യട്ടെ; ഹേ പ്രകാശസ്വരൂപനായ പരമാത്മാവേ! അങ്ങ്‌ എനിക്കുവേണ്ടി പ്രത്യക്ഷമാകണേ; ഹേ മനോവാണികളേ! നിങ്ങള്‍ എനിക്ക്‌ വേദവിഷയകമായ ജ്ഞാനത്തെ ആനയിക്കുന്നവരായിത്തീരുവിന്‍. ഞാന്‍ ശ്രവിച്ച ജ്ഞാനം എന്നെ ഉപേക്ഷിക്കാതിരിക്കട്ടെ...) എന്നു തുടങ്ങുന്ന ശാന്തിമന്ത്രം ഇതിന്റെ തുടക്കത്തിൽ കൊടുത്തിരിക്കുന്നു. അതിനുശേഷം "ഓം ആത്മാവാ ഇദമേക ഏവാഗ്ര ആസീത്‌' നാന്യാത്‌കിംചനമിഷത്‌ സ ഈ ക്ഷത ലോകാന്നുസൃജാഇതി' (ഈ ലോകം പ്രത്യക്ഷമാകുന്നതിനു മുമ്പ്‌ ഏകമാത്രനായ പരമാത്മാവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു ചേഷ്‌ടയോടു കൂടിയവയായിട്ടൊന്നും തന്നെയില്ലായിരുന്നു. ആ പരമാത്മാവാകട്ടെ, ആ സമയത്ത്‌ പ്രാണികളുടെ കർമഫലഭോഗാർഥം വിഭിന്ന ലോകങ്ങളെ സൃഷ്‌ടിക്കണമെന്നു വിചാരിച്ചു) എന്നിങ്ങനെ പരമാത്മസ്വരൂപത്തെയും പരമാത്മാവിന്റെ ആഗ്രഹപ്രകാരം ലോകോത്‌പത്തിയുണ്ടായി എന്ന തത്ത്വത്തെയും വിശദമാക്കുന്നു. തുടർന്ന്‌, ലോകത്തിന്റെ സൃഷ്‌ടിക്രമത്തെയും ജീവാത്മാവിന്റെ സ്വരൂപത്തെയും വിശദമായി പ്രതിപാദിച്ചിട്ട്‌ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഓർമിപ്പിക്കുന്നു. പരമാത്മാവാണു സർവത്തിനും ആധാരമെന്നും പ്രജ്ഞാനസ്വരൂപനായ ഈ പരമാത്മാവു തന്നെയാണ്‌ ബ്രഹ്മമെന്നും ഇതിൽ സ്ഥാപിക്കുന്നു. പ്രജ്ഞാനസ്വരൂപനായ ഈ പരമാത്മാവിനെ അറിയുന്നയാള്‍ ഈ ലോകത്തുനിന്നും ഉയർന്ന്‌ പരമാനന്ദമയമായ ആ പരമധാമത്തിൽ ചെന്ന്‌ ആ പ്രജ്ഞാനഘനസ്വരൂപനായ ബ്രാഹ്മത്തോടു ചേർന്ന്‌ ആപ്‌തകാമനായി അമരനായിത്തീരുന്നു എന്ന്‌ ആത്മജ്ഞാനലബ്‌ധിയുടെ മഹത്ത്വം ഇതിൽ വിശദീകരിക്കുന്നു. ഐതരേയോപനിഷത്തിന്‌ ശങ്കരാചാര്യർ രചിച്ച ഭാഷ്യം പ്രസിദ്ധമാണ്‌. ഈ ഭാഷ്യത്തോടുകൂടി 1850-ൽ ഇ. റോവെർ ഈ ഉപനിഷത്ത്‌ പ്രസിദ്ധീകരിച്ചു. ശങ്കരാചാര്യരുടെ ഭാഷ്യത്തോടും എച്ച്‌.എം. ഭദ്രങ്കറുടെ ഇംഗ്ലീഷ്‌ പരിഭാഷയോടും പഠനത്തോടുമൊപ്പം ഇത്‌ 1922-ൽ ധർവാറിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍