This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറ്റുമാനൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:21, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏറ്റുമാനൂർ

കോട്ടയം ജില്ലയിൽ കോട്ടയം നഗരത്തിന്‌ 13 കി.മീ. വടക്കായി സ്ഥിതിചെയ്യുന്ന പട്ടണം. ഏറ്റുമാനൂർ, ഹൈന്ദവ തീർഥാടകകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാർജിച്ചിരിക്കുന്നു. കേരളീയ ക്ഷേത്രനിർമാണ ചാതുരിയുടെ ഉത്തമനിദർശനമാണ്‌ ഇവിടത്തെ മഹാദേവക്ഷേത്രം. തീർഥാടനകേന്ദ്രമെന്ന നിലയിൽ വളർന്നു വികസിച്ച ഏറ്റുമാനൂർ വ്യാപാര വ്യവസായ രംഗങ്ങളിലും പുരോഗതി പ്രാപിച്ചുവരുന്നു. എം.സി. റോഡിലെ ഒരു പ്രധാന കവലയായ ഈ പട്ടണം ഒരു ഗതാഗതകേന്ദ്രവുമാണ്‌. എറണാകുളം തിരുവനന്തപുരം റെയിൽപ്പാതയിലെ ഒരു പ്രമുഖ സ്റ്റേഷന്‍ കൂടിയാണിത്‌. ഏറ്റുമാനൂർ പഞ്ചായത്തിന്റെ വിസ്‌തൃതി 27.81 ച.കി.മീ. ആണ്‌. ജനസംഖ്യ 41216 (2001). പഞ്ചായത്തിന്റെ കിഴക്ക്‌ കിടങ്ങൂർ, അയർകുന്നം പഞ്ചായത്തുകളും വടക്ക്‌ കാണിക്കാരി, കിടങ്ങൂർ പഞ്ചായത്തുകളും പടിഞ്ഞാറ്‌ അതിരമ്പുഴ കുമാരനെല്ലൂർ പഞ്ചായത്തുകളും തെക്ക്‌ കുമാരനെല്ലൂർ അയർകുന്നം പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. അനവധി കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം പ്രകൃതി രമണീയമാണ്‌. ഏറ്റുമാനൂർ പഞ്ചായത്തിന്റെ തെക്കരികിലൂടെ 7മ്മ കി.മീ. നീളത്തിൽ ഒഴുകുന്ന മീനച്ചിൽ ആറ്റിൽ രണ്ടു ചെറുകിട ജലസേചന പദ്ധതികളുണ്ട്‌. ഏറ്റുമാനൂർ സാമൂഹിക വികസന ബ്ലോക്കിൽപ്പെട്ട അർപ്പൂക്കര, അതിരമ്പുഴ, അയ്‌മനം, ഏറ്റുമാനൂർ, കുമാരനല്ലൂർ, നീണ്ടൂർ എന്നീ പഞ്ചായത്തുകളെയൊക്കെത്തന്നെ ജലസിക്തമാക്കാന്‍ ഈ പദ്ധതികള്‍ സഹായകമാവുന്നു. ജനങ്ങളിൽ 80 ശതമാനവും കൃഷിക്കാരാണ്‌. ഫലഭൂയിഷ്‌ടമായ ഈ പ്രദേശത്ത്‌ റബ്ബർ, നെല്ല്‌, നാളികേരം, അടയ്‌ക്ക, മരച്ചീനി, ചേന, കാച്ചിൽ, ഫലവർഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കാർഷികോത്‌പന്നങ്ങള്‍ സമൃദ്ധമാണ്‌. സാമൂഹിക വികസന ബ്ലോക്കിന്റെ ആസ്ഥാനം കൂടിയായ ഏറ്റുമാനൂർ പട്ടണം ഒരു കാർഷികോത്‌പന്ന വിപണന കേന്ദ്രമായി മാറിയിരിക്കുന്നു. ജനങ്ങളിൽ 80 ശതമാനവും കാർഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്നു. ഇഷ്‌ടിക, മണ്‍പാത്രം എന്നിവയുടെ നിർമാണമാണ്‌ ചെറുകിട വ്യവസായങ്ങളായി ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ഒരു ഇന്‍ഡസ്റ്റ്രിയൽ എസ്റ്റേറ്റും കേന്ദ്രസർക്കാർ വക ഒരു ഉത്‌പാദന പരിശീലനകേന്ദ്രവും ഇവിടെ പ്രവർത്തിച്ചുവരുന്നു. റബ്ബർ അധിഷ്‌ഠിത ചെറുകിടവ്യവസായ യൂണിറ്റുകളും ഏറ്റുമാനൂരിൽ ധാരാളമുണ്ട്‌. പട്ടികജാതി ഹരിജനക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രണ്ടുകോളനികളിലും കൈത്തൊഴിലുകള്‍ പരിശീലിപ്പിച്ചു വരുന്നു. കട്ടച്ചിറയിലെ "വിറയാറന്‍' കലങ്ങളും ചട്ടികളും ഈടുറ്റവയാണ്‌.

ഹിന്ദു-മുസ്‌ലിം-ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളിലെ നിരവധി ആരാധനാലയങ്ങള്‍ മതസൗഹാർദത്തിന്റെ ഭാഗമായി ഇവിടെ നിലകൊള്ളുന്നു. ആരോഗ്യപരിപാലന രംഗത്ത്‌ കോട്ടയം മെഡിക്കൽ കോളജ്‌, മാതാ ഹോസ്‌പിറ്റൽ, വിമല ഹോസ്‌പിറ്റൽ, കാരിത്താന്‍ ഹോസ്‌പിറ്റൽ, ഗവ. ആയുർവേദ ഹോസ്‌പിറ്റൽ എന്നീ ആശുപത്രികളും, വിദ്യാഭ്യാസമേഖലയിൽ ഏറ്റുമാനൂർ കോളജ്‌, ടെക്‌നോ ഐ.റ്റി.സി. എന്നിവയും പ്രവർത്തിക്കുന്നുണ്ട്‌.

ഏറ്റുമാനൂർക്ഷേത്രം. ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിലുള്ള ശിവക്ഷേത്രങ്ങള്‍ ഖരപ്രകാശമഹർഷി സ്ഥാപിച്ചതാണെന്ന്‌ കരുതപ്പെടുന്നു. ഏറ്റുമാനൂരപ്പന്റെ ദർശനം പടിഞ്ഞാറോട്ടാണ്‌. ബാധോപദ്രവ നിവാരണിയായ ഏറ്റുമാനൂർ അഘോരമൂർത്തിക്ക്‌ ധനമാണ്‌ പ്രീതികരം. ക്ഷേത്രത്തിലെ പ്രതിഷ്‌ഠ, പരമശിവന്‍ സൃഷ്‌ടിച്ച ഒരു ദിവ്യമൂർത്തിയുടേതാണെന്നും വീരശരഭേശ്വരമൂർത്തിയായ സാക്ഷാൽ പരമശിവന്റേതു തന്നെയാണെന്നും ഐതിഹ്യങ്ങളുണ്ട്‌. ഐതിഹ്യപ്രകാരം ശിവസൃഷ്‌ടിയായ ഒരു ദിവ്യഹരിണ(മാന്‍)ത്തിന്റെ വിഹാരഭൂമിയായി ഒരു ദ്വീപുണ്ടായിരുന്നു (ഹരിണദ്വീപ്‌). പരശുരാമന്‍ മഴുവെറിഞ്ഞ്‌ കേരളം സൃഷ്‌ടിച്ചപ്പോള്‍ ഈ ദ്വീപ്‌ കേരളത്തിൽപ്പെട്ടു. "പുരുഹരിണപുരം' ഏറ്റുമാനൂർ എന്ന പദത്തിന്റെ സംസ്‌കൃത രൂപമാണെന്നും അഭിപ്രായമുണ്ട്‌. ഹരിണപുരത്ത്‌ കൊടും തപസ്സനുഷ്‌ഠിച്ച ഖരന്‌ പരമശിവന്‍ അനുഗ്രഹിച്ച്‌ നല്‌കിയ ദിവ്യമായ ശിവലിംഗമാണ്‌ ഏറ്റുമാനൂരിലേത്‌. പില്‌ക്കാലത്ത്‌ വ്യാസശിഷ്യനായ ലോമഹർഷണന്‍ സ്ഥലവാസികള്‍ തന്നെ അപഹസിച്ചതിൽ കുപിതനാകുകയും ഈ ഭൂപ്രദേശത്തെ ശപിച്ച്‌ സഹസ്രാബ്‌ദക്കാലത്തേക്ക്‌ വനമാക്കിത്തീർക്കുകയുമുണ്ടായി. പിന്നീട്‌ ഈ പ്രദേശത്തിന്‌ ശാപമോക്ഷം നേടിക്കൊടുത്തത്‌ വില്വമംഗലത്ത്‌ സ്വാമിയാരാണ്‌. കാനനം ശിവന്റെ ജടയാണെന്നു മനസ്സിലാക്കിയ സ്വാമിയാർ ക്ഷേത്രക്കുള(ചാപസരസ്സ്‌)ത്തിൽ കണ്ട ശിവലിംഗ സന്നിധിയിലേക്ക്‌ ഇഴഞ്ഞുചെന്ന്‌ ഒടുവിൽ "ഹാവൂ, ഏറ്റു (എഴുന്നേറ്റു) മാനൂരപ്പാ' എന്നു പറഞ്ഞ്‌ സമാശ്വസിച്ചു. അദ്ദേഹം ക്ഷേത്രപുനഃസ്ഥാപനത്തിന്‌ തുടക്കം കുറിക്കുകയും ഏറ്റുമാനൂർ എന്ന പേർ സ്ഥിരീകൃതമാക്കുകയും ചെയ്‌തു. പ്രതിഷ്‌ഠാമൂർത്തി ഏറ്റുമാനൂരപ്പന്‍ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി. ചാപസരസ്സിന്റെ സ്ഥാനത്തുള്ള നീർച്ചാലിനെ തെറ്റിത്തോട്‌ എന്നുവിളിച്ചുവരുന്നു.

1542-ൽ തുടങ്ങി മൂന്നാണ്ടുകള്‍കൊണ്ട്‌ പുതുക്കിപ്പണിത അമ്പലത്തിന്റെ ഗർഭഗൃഹം വർത്തുളാകൃതിയിൽ സ്‌തൂപാകാരമേൽക്കൂരയോടുകൂടിയതാണ്‌. ഇതിന്റെ മേൽക്കൂരയിലും ചുവരുകളിലും ചെമ്പുതകിടുകള്‍ പതിച്ചിട്ടുണ്ട്‌. ഇവ രണ്ടിനെയും ചൂഴ്‌ന്ന്‌ വിശാലമായ, ദീർഘചതുരാകൃതിയിലുള്ള മുഖമണ്ഡപത്തിലാണ്‌ നന്ദികേശ്വര പ്രതിഷ്‌ഠ. ദീർഘചതുരാകൃതിയിലുള്ള അങ്കണങ്ങള്‍ക്ക്‌ കൽത്തൂണുകളിലുറപ്പിച്ച മേൽപ്പുരകളുമുണ്ട്‌. അങ്കണത്തിന്റെ നേർമുന്നിലാണ്‌ ഉത്തുംഗമായ പൊന്നിന്‍ കൊടിമരം. ഇതിന്റെ ഇരുവശത്തേക്കും കമ്പിയഴിയടിച്ച്‌ സുരക്ഷിതമാക്കിയിട്ടുള്ള വിളക്കുമാടങ്ങള്‍ക്ക്‌ രണ്ടുമീറ്ററോളം അകലത്തിൽ, പ്രദക്ഷിണപഥവുമുണ്ട്‌. അമ്പലമതിൽക്കെട്ടിലെമ്പാടും അതിവിശേഷമായ ദാരുശില്‌പങ്ങള്‍ കാണാം. തനിക്കേരളീയമായ ദാരുശില്‌പകലയുടെ ഏറ്റവും ഉത്തമമായ മാതൃകകളായ ഇവ സന്താനഗോപാലം, കൃഷ്‌ണലീല തുടങ്ങിയ പുണ്യപുരാണ കഥോപാഖ്യാനങ്ങളെ പ്രതിപാദിക്കുന്നു. കൂടാതെ ക്ഷേത്രഗോപുരത്തിൽ ധാരാളം ചുവർചിത്രങ്ങളുമുണ്ട്‌; ഡോ. കുമാരസ്വാമിയുടെ അഭിപ്രായത്തിൽ ഇവ പ്രാക്കാലദ്രാവിഡ ചിത്രകലയുടെ അവശേഷിക്കുന്ന ഏക സ്‌മാരകമാണ്‌.

അമ്പലത്തിൽ ഭക്തന്മാരുടെ വകയായുള്ള വിശേഷാൽ പൂജകളും ധാരാളം നേർച്ചദ്രവ്യങ്ങളുമുണ്ട്‌. ഇവയിൽ മാധവിപ്പിള്ളപൂജ എന്നറിയപ്പെടുന്ന ഉഷഃപൂജ വിശേഷമാണ്‌. ഏറ്റുമാനൂരപ്പന്റെ കൃപകൊണ്ട്‌ തന്റെ ശിരസ്സിലെ വ്രണം സുഖപ്പെട്ടതിന്റെ പേരിൽ കോഴിക്കോടു സാമൂതിരിപ്പാട്ടിലെ ഭാഗിനേയിയായ മാധവിത്തമ്പാട്ടിയുടെ വകയായി, ദശകങ്ങളായി മഹാദേവർക്ക്‌ അഭിഷേകം കഴിഞ്ഞയുടനെ നടത്തിവരുന്ന പൂജയാണിത്‌. കൊ.വ. 929-ൽ തിരുവിതാംകൂർ പടനീക്കത്തിന്റെ ഫലമായി, വടക്കുംകൂറിൽ, സാമൂതിരി ഏറ്റുമാനൂരപ്പന്‌ ദാനം ചെയ്‌തിരുന്ന വസ്‌തുവകകള്‍ക്ക്‌ ഗണ്യമായ നാശനഷ്‌ടമുണ്ടായി. ഇതിന്റെ പരിഹാരാർഥം മാർത്താണ്ഡവർമ അഷ്‌ടദിഗ്ഗജങ്ങളെ അനുസ്‌മരിച്ച്‌ എട്ടു പൊന്നാനകളെ നടയ്‌ക്കുവയ്‌ക്കാമെന്ന്‌ നേർന്നിരുന്നു. ഏറ്റുമാനൂർ ദേവസ്വത്തിലെ വഴിപാടുകള്‍ തുല്യമായി വീതിച്ചെടുക്കുന്ന പതിവ്‌ ഊരാണ്മക്കാരായ എട്ടു മനകള്‍ക്കുണ്ടായിരുന്നു. പൊന്നാനകളെ ഇങ്ങനെ തുല്യമായി വീതിക്കുന്നതു തടയാന്‍ ഒരാനയുടെ വലുപ്പം കുറച്ച്‌ എണ്ണം ഏഴരയാക്കി. വരിക്കപ്ലാവിന്റെ കാതലിൽകടഞ്ഞെടുത്ത 2' ഉയരമുള്ള ഏഴാനകളും 1' ഉയരമുള്ള ഒരാനയും പൊന്നിൽ പൊതിഞ്ഞെടുക്കാന്‍ എട്ടുമാറ്റിന്റെ 7143.125 കഴഞ്ച്‌ സ്വർണവും ഓരോ ആനയോടും ചേർന്ന്‌ തോട്ടിയും വളറും ഉണ്ടാക്കാന്‍ അതേ മാറ്റുള്ള ഏഴുകഴഞ്ച്‌ സ്വർണം വേറെയും ഉപയോഗിച്ചു. മാർത്താണ്ഡവർമയുടെ മരണശേഷം കാർത്തികതിരുനാള്‍ ധർമരാജാവാണ്‌ ഇവ നടയ്‌ക്കുവച്ചത്‌. ഇദ്ദേഹം 8 മാറ്റുള്ള 96.5 കഴഞ്ച്‌ സ്വർണത്തിൽ ഒരു ചെമ്പഴുക്കാക്കുലകൂടി ഏറ്റുമാനൂരപ്പന്‌ അർപ്പിക്കുകയുണ്ടായി; കൂടാതെ മാണിക്കമംഗലം ദേശം മുഴുവനും ക്ഷേത്രം വകയായി വിട്ടുകൊടുത്തു. ഉത്സവത്തിന്‌ എഴുന്നള്ളിക്കാറുള്ള ഏഴരപ്പൊന്നാനകളും കൂടാതെ ദേശം മുതൽ ചേർത്ത ചാർത്തും ക്ഷേത്രഭണ്ഡാഗാരത്തിൽ സുരക്ഷിതമാണ്‌. മകരമാസത്തിൽ ചതയം നാളിൽ ആരംഭിച്ച്‌ പത്തുദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവക്കാലത്ത്‌ എട്ടാമത്തെ ദിവസം മുതൽ മൂന്നുനാള്‍ ദേവവിഗ്രഹത്തിന്‌ അകമ്പടിയായി ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ട്‌. തന്റെ ബ്രഹ്മഹത്യാപാപത്തിനു പരിഹാരമായി പൂഞ്ഞാർ രാജാവ്‌, അമ്പലത്തിൽ ദിവസേന 36 ബ്രാഹ്മണർക്ക്‌ "നമസ്‌കാരം' നല്‌കുന്ന പതിവ്‌ ഏർപ്പെടുത്തിയിരുന്നു. ചെമ്പകശ്ശേരി രാജാവിന്‌ ഏറ്റുമാനൂരപ്പന്റെ കൃപയാൽ ഉദരരോഗം ശമിച്ചതിന്‌ വഴിപാടായി നല്‌കിയ "ഓടിൽ വാർത്ത്‌ ചെന്നെല്ല്‌ നിറച്ച ഒരു വൃഷഭവിഗ്രഹം', പൂജാമണ്ഡപത്തിൽ ഇന്നും കാണാം. ഇതിൽനിന്ന്‌ ഒരു നെൽമണി കഴിച്ചാൽ എല്ലാതരം വയറുവേദനയ്‌ക്കും ശമനമുണ്ടാകുമെന്നും വിഗ്രഹത്തിനുള്ളിലെ നെല്ല്‌ ഒരിക്കലും തീർന്നുപോകുകയില്ലെന്നും ഭക്തന്മാർ വിശ്വസിക്കുന്നു. മറ്റൊരു നേർച്ച ദ്രവ്യമാണ്‌ ബലിക്കൽപുരയിലെ വാടാവിളക്ക്‌ (വലിയവിളക്ക്‌). കെടാവിളക്കായി സൂക്ഷിച്ചുപോരുന്ന ഇതിന്റെ കരി ചാലിച്ച്‌ കണ്ണെഴുതുന്നത്‌ നേത്രരോഗങ്ങള്‍ക്കെല്ലാം നന്നാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. വലംപിരി ശംഖ്‌, നെന്മാണിക്കം, പൊന്നിലുള്ള കദളിക്കുല, ചേന തുടങ്ങി നേർച്ചവസ്‌തുക്കള്‍ വേറെയുമുണ്ട്‌.

മഹാദേവക്ഷേത്രത്തിന്‌ തൊട്ടടുത്തായി ഒരു ശ്രീകൃഷ്‌ണ ക്ഷേത്രമുണ്ട്‌. ഭഗവതി, ശാസ്‌താവ്‌, ഗണപതി, ദക്ഷിണാമൂർത്തി എന്നീ പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌. മകരമാസത്തിലെ ചതയംനാള്‍മുതൽ തിരുവാതിരവരെ പത്തു ദിവസം കൊണ്ടാടുന്ന ഉത്സവമാണ്‌ അമ്പലത്തിലെ ഏറ്റവും വലിയ ആഘോഷം. എട്ടാം ദിനത്തിനാണ്‌ മതപരമായി ഏറ്റവും കൂടുതൽ പ്രാധാന്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍