This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഡിസ്‌ ഈജിപ്‌റ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:35, 7 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഡിസ്‌ ഈജിപ്‌റ്റി

Aedes aegypti

മഞ്ഞപ്പനി, ഡെങ്കിപ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ പ്രചരിപ്പിക്കുന്ന കൊതുകാണ്‌ ഏഡിസ്‌ ഈജിപ്‌റ്റി. മഞ്ഞപ്പനിക്കൊതുക്‌ എന്നും ഇതിനു പേരുണ്ട്‌. ചിക്കുന്‍ഗുനിയയും സംക്രമിപ്പിക്കുന്നത്‌ ഏഡിസ്‌ ഈജിപ്‌റ്റി തന്നെ. കാലിലെ വെളുത്ത അടയാളങ്ങളും ഉരസ്സിലുള്ള പാടുകളുമാണ്‌ ഏഡിസ്‌ ഈജിപ്‌റ്റിയെ തിരിച്ചറിയാനുള്ള മാർഗങ്ങള്‍. ഈ കൊതുകിന്റെ ജന്മദേശം ആഫ്രിക്കയാണെങ്കിലും ഇന്ന്‌ മിക്ക ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും മിതോഷ്‌ണമേഖലാ പ്രദേശങ്ങളിലും കണ്ടുവരുന്നു.

മാരകരോഗങ്ങള്‍ പരത്തുന്ന ഈ കൊതുക്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ അമേരിക്കയിലെ ഫിലാഡെൽഫിയ നഗരത്തെ വിറപ്പിച്ച ചരിത്രമുണ്ട്‌. ഈ കൊതുക്‌ പരത്തിയ മഞ്ഞപ്പനിമൂലം അന്ന്‌ ആയിരക്കണക്കിന്‌ ജനങ്ങള്‍ മരിച്ചു. പകർച്ചവ്യാധിയുടെ കാരണം അജ്ഞാതമായിരുന്നതിനാൽ ജനങ്ങള്‍ ഭീതിയിലായി. മാലിന്യങ്ങള്‍, ചൂടുകാറ്റ്‌, തെക്കന്‍ കടലിൽനിന്നും വരുന്ന കപ്പലുകള്‍, രോഗമുള്ളവരുമായുള്ള ഇടപഴകൽ എന്നിവയൊക്കെ രോഗം പകരുന്നതിനുള്ള കാരണമായി വ്യാഖ്യാനിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തു തീകൂട്ടുകയും വെടിമരുന്നു പൊട്ടിക്കുകയുമൊക്കെ അവർ ചെയ്‌തു.

ഏഡിസ്‌ ഈജിപ്‌റ്റി

പ്രതങ്ങളുടെ നഗരം എന്ന വിളിപ്പേരുമായി അടഞ്ഞുകിടന്ന സർക്കാർ ഓഫീസുകളും കടകളുമായി സെമിത്തേരിയിൽമാത്രം തിരക്കുണ്ടായിരുന്ന ഫിലാഡെൽഫിയ ദുരന്തഭൂമിയായി മാറിയപ്പോള്‍, ഈ ചെറുപ്രാണിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. മനുഷ്യരെ രക്തം കുടിക്കാനായി കടിക്കുന്നത്‌ പെണ്‍കൊതുകുകളാണ്‌. അതിന്റെ മുട്ടകള്‍ പക്വമാകണമെങ്കിൽ രക്തം കൂടിയേ തീരൂ. സസ്‌തനികളിൽ കാണുന്ന പ്രത്യേകതരം രാസവസ്‌തുക്കളിലേക്ക്‌ ഏഡിസ്‌ ഈജിപ്‌റ്റി ആകർഷിക്കപ്പെടുന്നു. ഈ രാസവസ്‌തുക്കളിൽ അമോണിയ, ലാക്‌ടിക്‌ ആസിഡ്‌ കാർബണ്‍ ഡയോക്‌സൈഡ്‌, ഒക്‌ടിനോള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്‌. അതിൽ ഏറ്റവും കൂടുതൽ ആകർഷണശക്തിയുള്ളത്‌ ഒക്‌ടിനോള്‍ ആണത്ര. രാവിലെയും വൈകിട്ടുമാണ്‌ സാധാരണഗതിയിൽ ഈ കൊതുക്‌ കടിക്കുന്നതെങ്കിലും, പകൽസമയത്ത്‌ എപ്പോള്‍ വേണമെങ്കിലും കടിക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്‌ ഇവ മുട്ടയിടുന്നത്‌. ഫ്‌ളവർ വേസ്‌, പിഞ്ഞാണങ്ങള്‍, ചിരട്ടകള്‍, പൊട്ടിയ ബക്കറ്റ്‌, ടയർ, ടോയ്‌ലറ്റ്‌ ടാങ്ക്‌ തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കെട്ടിനില്‌ക്കാന്‍ ഇടയായാൽ ഈ കൊതുക്‌ മുട്ടയിടാന്‍ സാധ്യതയുണ്ട്‌. കെട്ടിക്കിടക്കുന്ന മലിനജലത്തിലെ ചില പ്രത്യേകയിനം ബാക്‌റ്റീരിയകള്‍ ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തുക്കള്‍ കൊതുകിനെ ആകർഷിക്കുന്നുവെന്നും പഠനങ്ങളുണ്ട്‌. കൊതുകിനെ നശിപ്പിക്കാനുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നതോടൊപ്പം കൊതുകുകടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കുക എന്നതാണ്‌ ഏഡീസ്‌ ഈജിപ്‌റ്റി പരത്തുന്ന മാരകരോഗങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള വഴി.

രണ്ടുമുതൽ നാല്‌ ആഴ്‌ചകള്‍ വരെയാണ്‌ ഏഡിസ്‌ ഈജിപ്‌റ്റിയുടെ ആയുസ്‌. എന്നാൽ കൊതുകുമുട്ടയ്‌ക്ക്‌ ഒരു വർഷംവരെ ജീവനോടെയിരിക്കാന്‍ സാധിക്കും. അനുകൂല കാലാവസ്ഥ വരുമ്പോള്‍ ഇതു വിരിഞ്ഞ്‌ കൊതുകുകള്‍ പുറത്തുവരും. ഏഡിസ്‌ ഈജിപ്‌റ്റി പരത്തുന്ന രോഗങ്ങളിൽ ഏറ്റവും മാരകമാണ്‌ മഞ്ഞപ്പനി. പനി, രക്തസ്രാവം, ബോധക്ഷയം എന്നീ രോഗലക്ഷണങ്ങളാണ്‌ ഈ രോഗത്തിനുള്ളത്‌. രോഗം മൂർച്ഛിക്കുന്നതോടെ കൈകാലുകളുടെ വേദനയ്‌ക്കൊപ്പം കണ്ണുവേദനയും തലവേദനയും അസഹ്യമാകുന്നു. കരളിലേക്കു രോഗം ബാധിക്കുമ്പോള്‍ ത്വക്കിൽ മഞ്ഞനിറം വ്യാപിക്കും. മഞ്ഞപ്പിത്തമായി ഇത്‌ തെറ്റിദ്ധരിക്കപ്പെടാം. തുടർന്ന്‌ കണ്ണു ചുവക്കുകയും വായിൽനിന്നും മൂക്കിൽനിന്നും രക്തം സ്രവിക്കുകയും ചെയ്യുന്നു. വയറിനുള്ളിൽ രക്തസ്രവമുണ്ടാകുമ്പോള്‍ രോഗി കറുത്തനിറത്തിലുള്ള രക്തം ഛർദിക്കും. ഇത്‌ അത്യന്തം അപകടകരമായ അവസ്ഥയാണ്‌. വൈറസാണ്‌ രോഗകാരി.

ചിക്കുന്‍ഗുനിയയുടെ രോഗവാഹകന്‍ ഏഡിസ്‌ ഈജിപ്‌റ്റിതന്നെ. 2006 സെപ്‌തംബറിൽ കേരളത്തിലും ഈ രോഗം പ്രത്യക്ഷപ്പെട്ടു. വളഞ്ഞുപോകുന്ന നട്ടെല്ല്‌ എന്നാണ്‌ ചിക്കുന്‍ ഗുനിയയുടെ അർഥം. ആഫ്രിക്കയിൽ പിറവിയെടുത്ത ഈ വൈറസ്‌ രോഗത്തെ ലോകമെങ്ങും എത്തിച്ചത്‌ ഏഡിസ്‌ ഈജിപ്‌റ്റിയാണ്‌.

സന്ധിവേദന, പനി, വിറയൽ, തലവേദന, ശരീരത്തിൽ ചുവന്നപാടുകള്‍ എന്നിവയാണ്‌ ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍. രോഗവിമുക്തിക്കുശേഷവും സന്ധിവേദനയും മറ്റ്‌ അസ്വസ്ഥതകളും മാസങ്ങളോളം നീണ്ടുനില്‌ക്കും. ഏഡിസ്‌ ഈജിപ്‌റ്റി പരത്തുന്ന മറ്റൊരു രോഗമാണ്‌ ഡെങ്കിപ്പനി. ബ്രക്ക്‌ബോണ്‍ ഫീവർ എന്നും ഇതറിയപ്പെടുന്നു. പ്രതിവർഷം 10 കോടിയിൽപ്പരം ജനങ്ങളെയാണ്‌ ഈ രോഗം ആക്രമിക്കുന്നത്‌. പേശിവേദന, സന്ധിവേദന, പൊള്ളുന്ന പനി, തലവേദന, ശരീരത്തിൽ ചുവന്ന പാടുകള്‍ എന്നിവയാണു രോഗലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ അമിതമായി കുറഞ്ഞുപോകുന്നതാണ്‌ ഈ രോഗത്തിന്റെ അപകടം. മോണയിൽനിന്നും മൂക്കിൽനിന്നുമൊക്കെ രക്തസ്രാവമുണ്ടാകാം മസ്‌തിഷ്‌കത്തെ രോഗം ബാധിക്കുമ്പോള്‍ മസ്‌തിഷ്‌ക രക്തസ്രാവമുണ്ടാകാന്‍ ഇടയുണ്ട്‌.

1820-ൽ കരീബിയയിൽ ഈ പനി പടർന്നുപിടിച്ചതിനെത്തുടർന്ന്‌ നടന്ന ഗവേഷണത്തിലാണ്‌ വൈറസാണ്‌ ഈ രോഗത്തിനു കാരണമെന്നു മനസ്സിലാക്കിയത്‌. എന്നാൽ ഏഡിസ്‌ ഈജിപ്‌റ്റിയാണ്‌ ഈ രോഗം പരത്തുന്നത്‌ എന്ന്‌ കണ്ടെത്തിയത്‌ 1906-ൽ മാത്രമാണ്‌. കുരങ്ങുകളിൽനിന്ന്‌ ഏഡിസ്‌ ഈജിപ്‌റ്റിയിലൂടെ മനുഷ്യനിലേക്കു പകർന്ന രോഗമാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍