This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറണാകുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടൂറിസം)
(ടൂറിസം)
വരി 69: വരി 69:
===ടൂറിസം===
===ടൂറിസം===
-
 
+
[[ചിത്രം:Vol5p218_SRI RAMAKRISHNA ADVAITA ASHRAMA , Ernakulam.jpg|thumb|]]
വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധികേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്‌. ആലുവയിൽ നിന്ന്‌ 12 കി.മീ. ദൂരെ പെരിയാർ (പൂർണ) നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മദേശമായ കാലടി അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു സ്ഥലമാണ്‌. ശാരദാദേവിയുടെയും ദക്ഷിണാമൂർത്തിയുടെയും ക്ഷേത്രങ്ങള്‍ക്കു പുറമേ 1936-ൽ സ്ഥാപിതമായ ശ്രീരാമകൃഷ്‌ണാശ്രമവും 1978-ൽ സ്ഥാപിച്ച ശ്രീശങ്കരസ്‌തൂപവും ഈ സ്ഥലത്തേക്ക്‌ നിരവധി ആരാധകരെ ആകർഷിക്കുന്നുണ്ട്‌. നോ. കാലടി
വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധികേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്‌. ആലുവയിൽ നിന്ന്‌ 12 കി.മീ. ദൂരെ പെരിയാർ (പൂർണ) നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മദേശമായ കാലടി അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു സ്ഥലമാണ്‌. ശാരദാദേവിയുടെയും ദക്ഷിണാമൂർത്തിയുടെയും ക്ഷേത്രങ്ങള്‍ക്കു പുറമേ 1936-ൽ സ്ഥാപിതമായ ശ്രീരാമകൃഷ്‌ണാശ്രമവും 1978-ൽ സ്ഥാപിച്ച ശ്രീശങ്കരസ്‌തൂപവും ഈ സ്ഥലത്തേക്ക്‌ നിരവധി ആരാധകരെ ആകർഷിക്കുന്നുണ്ട്‌. നോ. കാലടി
[[ചിത്രം:Vol5p218_santa cruz basilica fort kochi.jpg|thumb|]]
[[ചിത്രം:Vol5p218_santa cruz basilica fort kochi.jpg|thumb|]]
ശ്രീനാരായണഗുരു ആലുവയിൽ സ്ഥാപിച്ചിരിക്കുന്ന അദ്വൈതാശ്രമം മതപഠിതാക്കളെയും ടൂറിസ്റ്റുകളെയും വളരെ ആകർഷിക്കുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സൂക്തം അദ്ദേഹം ലോകത്തിനു നല്‌കിയത്‌ ഇവിടെവച്ചായിരുന്നു.
ശ്രീനാരായണഗുരു ആലുവയിൽ സ്ഥാപിച്ചിരിക്കുന്ന അദ്വൈതാശ്രമം മതപഠിതാക്കളെയും ടൂറിസ്റ്റുകളെയും വളരെ ആകർഷിക്കുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സൂക്തം അദ്ദേഹം ലോകത്തിനു നല്‌കിയത്‌ ഇവിടെവച്ചായിരുന്നു.
-
 
+
[[ചിത്രം:Vol5p218_River Periyar at Malayattoor,Near St.Thomas Church,Malayattoor.jpg|thumb|]]
ആലുവയിൽനിന്ന്‌ 28 കി.മീ. അകലെയുളള മലയാറ്റൂർ, തോമാശ്ലീഹയുടെ പാദമുദ്രകളാൽ ധന്യമെന്ന്‌ വിശ്വസിക്കപ്പെടുന്നു. അവിടത്തെ പള്ളിയും കുരിശുമുടിയുടെ സാനുക്കളിൽക്കൂടി ഒഴുകുന്ന പെരിയാറും അതിനുപരി പ്രകൃതിഭംഗിനിറഞ്ഞ സഹ്യാദ്രിയും സന്ദർശകരെയും മതവിശ്വാസികളെയും ആകർഷിക്കുന്നു.
ആലുവയിൽനിന്ന്‌ 28 കി.മീ. അകലെയുളള മലയാറ്റൂർ, തോമാശ്ലീഹയുടെ പാദമുദ്രകളാൽ ധന്യമെന്ന്‌ വിശ്വസിക്കപ്പെടുന്നു. അവിടത്തെ പള്ളിയും കുരിശുമുടിയുടെ സാനുക്കളിൽക്കൂടി ഒഴുകുന്ന പെരിയാറും അതിനുപരി പ്രകൃതിഭംഗിനിറഞ്ഞ സഹ്യാദ്രിയും സന്ദർശകരെയും മതവിശ്വാസികളെയും ആകർഷിക്കുന്നു.
-
 
+
[[ചിത്രം:Vol5p218_Hill_Palace_by_GV-1.jpg|thumb|]]
 +
[[ചിത്രം:Vol5p218_bolgatty palace 1.jpg|thumb|]]
കൊച്ചീപ്പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിദ്വീപ്‌ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌. അറബിക്കടലിലെ സൂര്യാസ്‌തമയവും കായലിലെ ബോട്ടുയാത്രയും സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഡച്ച്‌പാലസ്‌, ഹിൽപാലസ്‌, പരീഷത്ത്‌ തമ്പുരാന്‍ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ചിൽഡ്രന്‍സ്‌ പാർക്ക്‌, വെല്ലിങ്‌ടണ്‍ ഐലന്റ്‌, മറൈന്‍ഡ്രവ്‌, പള്ളിപ്പുറം ഫോർട്ട്‌, സാന്താക്രൂസ്‌ ബസലിക്ക, സെന്റ്‌ ഫ്രാന്‍സിസ്‌ ചർച്ച്‌, ചീനവല മുതലായവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റുകേന്ദ്രങ്ങളാണ്‌.
കൊച്ചീപ്പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിദ്വീപ്‌ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌. അറബിക്കടലിലെ സൂര്യാസ്‌തമയവും കായലിലെ ബോട്ടുയാത്രയും സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഡച്ച്‌പാലസ്‌, ഹിൽപാലസ്‌, പരീഷത്ത്‌ തമ്പുരാന്‍ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ചിൽഡ്രന്‍സ്‌ പാർക്ക്‌, വെല്ലിങ്‌ടണ്‍ ഐലന്റ്‌, മറൈന്‍ഡ്രവ്‌, പള്ളിപ്പുറം ഫോർട്ട്‌, സാന്താക്രൂസ്‌ ബസലിക്ക, സെന്റ്‌ ഫ്രാന്‍സിസ്‌ ചർച്ച്‌, ചീനവല മുതലായവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റുകേന്ദ്രങ്ങളാണ്‌.

18:09, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

എറണാകുളം

കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്‌. വിസ്‌തീർണത്തിൽ (3068 ച.കി.മീ.) എട്ടാംസ്ഥാനമാണിതിനുള്ളത്‌. ജനസംഖ്യ: 32,79,860 (2011); ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 1069; തലസ്ഥാനം എറണാകുളം.

തൃശൂർ ജില്ലയിലെ ആലുവ, പറവൂർ, കുന്നത്തുനാട്‌, കൊച്ചി, കണയന്നൂർ എന്നീ താലൂക്കുകളും; കോട്ടയം ജില്ലയിലെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകളും ഉള്‍പ്പെടുത്തി 1958 ഏ. 1-ന്‌ ഈ ജില്ല രൂപവത്‌കരിക്കപ്പെട്ടു. വൈക്കം താലൂക്കിലുള്ള വെള്ളൂർ വില്ലേജിലെ കലമ്പൂർകരയും മുളക്കുളം വില്ലേജിലെ മുളക്കുളം വടക്കേക്കരയും മൂവാറ്റുപുഴ താലൂക്കിലെ പിറവം വില്ലേജിനോട്‌ 1968 നവംബറിൽ ചേർത്തു. ഇടുക്കി ജില്ല രൂപവത്‌കൃതമായപ്പോള്‍ (ജനു. 26, 1972) തൊടുപുഴ താലൂക്ക്‌ (കല്ലൂർക്കാട്‌ വില്ലേജ്‌, മഞ്ഞള്ളൂർ വില്ലേജിലെ മഞ്ഞള്ളൂർ, കല്ലൂർക്കാട്‌ പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങള്‍ ഒഴിച്ച്‌) ആ ജില്ലയുടെ ഭാഗമായി. അതോടുകൂടി മൂവാറ്റുപുഴ താലൂക്കിലെ പിണ്ടിമന, കോട്ടപ്പടി, കീരമ്പാറ, കുട്ടമംഗലം, കടവൂർ, പോത്താനിക്കാട്‌, വാരപ്പെട്ടി, കോതമംഗലം, എരമല്ലൂർ എന്നീ വില്ലേജുകള്‍ ചേർത്ത്‌ കോതമംഗലം എന്നപേരിൽ ഒരു പുതിയ താലൂക്ക്‌ രൂപവത്‌കരിച്ചു. ഇപ്പോഴത്തെ എറണാകുളം ജില്ലയിൽ ഏഴു താലൂക്കുകള്‍ (ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ, കുന്നത്തുനാട്‌, കോതമംഗലം, മൂവാറ്റുപുഴ) ആണുള്ളത്‌.

എറണാകുളം ജില്ലയുടെ വടക്കേ അതിരുകളായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളും കിഴക്ക്‌ ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ താലൂക്കുകളും തെക്ക്‌ കോട്ടയം ജില്ലയിലെ മീനച്ചിൽ, വൈക്കം താലൂക്കുകളും പടിഞ്ഞാറ്‌ ആലപ്പുഴ ജില്ലയിലെ ചേർത്തലത്താലൂക്കും അറബിക്കടലും സ്ഥിതിചെയ്യുന്നു. ഈ ജില്ലയുടെ തടരേഖ 46 കി.മീ.വരും. ഇത്‌ മുഴുവന്‍ കൊച്ചിതാലൂക്കിന്റെ പടിഞ്ഞാറെ അതിരുമാണ്‌. എറണാകുളം ജില്ല വടക്ക്‌ അക്ഷാംശം 9º42' മുതൽ 10º18' വരെയും കിഴക്ക്‌ രേഖാംശം 76º9' മുതൽ 77º2' വരെയും വ്യാപിച്ചിരിക്കുന്നു.

ഭൂപ്രകൃതി

വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം: (1) സഹ്യപർവതനിരയോട്‌ ചേർന്ന്‌ സമുദ്രനിരപ്പിൽനിന്ന്‌ 75 മീറ്ററിലധികം ഉയരമുള്ള മലനാട്‌; (2) 7.5 മീറ്ററിനും 75 മീറ്ററിനും മധ്യേ ഉയരമുള്ള ഇടനാട്‌; (3) 7.5 മീറ്ററിൽ താഴെ ഉയരമുള്ള തീരപ്രദേശങ്ങള്‍. പെരിയാറിന്റെ വലത്തേക്കരയിലുള്ള വനപ്രദേശങ്ങള്‍ മാത്രമേ മലനാടിൽ ഉള്‍പ്പെടുന്നുള്ളൂ. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട്‌ താലൂക്ക്‌, മൂവാറ്റുപുഴ താലൂക്ക്‌, കണയന്നൂർ താലൂക്കിന്റെ കിഴക്കന്‍ ഭാഗം എന്നിവ ഉള്‍പ്പെട്ട ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ ഈ നാടിൽപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന്‌ അധികം ഉയരമില്ലാത്ത തീരപ്രദേശങ്ങളിൽ പറവൂർ, കൊച്ചി താലൂക്കുകള്‍, കണയന്നൂർ താലൂക്കിന്റെ പശ്ചിമഭാഗം എന്നിവ ഉള്‍പ്പെടുന്നു.

കാലാവസ്ഥ

കേരളത്തിന്റെ ഇതരഭാഗങ്ങളിൽ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാലാവസ്ഥ തന്നെയാണ്‌ ഈ ജില്ലയിലുള്ളത്‌. ഡിസംബർ മുതൽ ഫെബ്രുവരി വരെയും വേനൽക്കാലം മാർച്ച്‌ മുതൽ മേയ്‌ വരെയും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതൽ സെപ്‌തംബർ വരെയും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഒക്‌ടോബർ-നവംബർ മാസങ്ങളിലുമാണ്‌. മഞ്ഞുകാലം വളരെ സുഖകരമാണ്‌. സമശീതോഷ്‌ണമായ പകലുകളും ചെറിയ തണുപ്പോടുകൂടിയ രാത്രികളുമുള്ള ഈ കാലത്ത്‌ മഴ വളരെ കുറവാണ്‌. വേനൽക്കാലത്ത്‌ താപനില 25ബ്ബഇ-നും 32ബ്ബഇ-നും മധ്യേയായിരിക്കും. പൊതുവേ അസഹ്യമായ ചൂട്‌ അനുഭവപ്പെടുന്നില്ല. മേയ്‌ മാസാവസാനത്തോടെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നു. ഈ ജില്ലയിൽ ഏറ്റവുമധികം മഴ കിട്ടുന്നത്‌ അപ്പോഴാണ്‌. വടക്കു പടിഞ്ഞാറ്‌ ഭാഗത്തുള്ള ആലങ്ങാട്‌ പ്രദേശത്ത്‌ 248 സെ.മീ. മഴ ലഭിക്കുമ്പോള്‍ സഹ്യാദ്രിയുടെ അടിവാരങ്ങളിൽ 588 സെ.മീ. ലഭ്യമാകുന്നു. പലപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവപ്പെടാറുണ്ട്‌. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത്‌ ശ. ശ. 55 സെ.മീ. മഴയേ കിട്ടാറുള്ളൂ. പൊതുവേ നല്ല കാലാവസ്ഥയാണ്‌ ഈ ജില്ലയിലുള്ളത്‌.

അപവാഹം

ഈ ജില്ലയിൽ രണ്ട്‌ (പെരിയാറ്‌, മൂവാറ്റുപുഴയാറ്‌) നദികളാണുള്ളത്‌. ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഈ ജില്ലയിലെ നദികള്‍ പടിഞ്ഞാറോട്ടാണ്‌ ഒഴുകുന്നത്‌. 227 കി.മീ. നീളമുള്ള പെരിയാറിന്റെ ഉദ്‌ഭവം ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കിലാണെങ്കിലും എറണാകുളം ജില്ലയുടെ വ്യാവസായിക വികസനത്തിലും ഗതാഗതസൗകര്യങ്ങളിലും ഗണ്യമായ പങ്ക്‌ ഇതിനുണ്ട്‌. മൂവാറ്റുപുഴ താലൂക്കിന്റെയും ദേവികുളം താലൂക്കിന്റെയും അതിരിലൂടെ ഒഴുകുന്ന പെരിയാറിന്‌ ഈ ജില്ലയിൽ പ്രവേശിക്കുമ്പോള്‍ 300 മീ. വീതിയുണ്ട്‌. മലയാറ്റൂരിൽ എത്തുമ്പോഴേക്കും നദിയുടെ ഗതിയിൽ ചെറിയ വ്യതിയാനം ഉണ്ടാകുന്നു. ആലുവായിൽ വച്ച്‌ രണ്ടായി തിരിഞ്ഞ്‌, വലത്തേശാഖ പുത്തന്‍വേലിക്കരയിൽ വച്ച്‌ ചാലക്കുടിനദിയോടും ഇടത്തേശാഖ ചെറിയ ശാഖകളായി പിരിഞ്ഞ്‌ വരാപ്പുഴവച്ച്‌ വേമ്പനാട്ട്‌ കായലിനോടും ചേരുന്നു. ചരിത്രപ്രസിദ്ധമായ മലയാറ്റൂർ, കാലടി, ആലുവ എന്നീ സ്ഥലങ്ങള്‍ പെരിയാറിന്റെ തീരപ്രദേശത്താണ്‌. കാളിയാർ, തൊടുപുഴയാറ്‌, നേര്യമംഗലം ആറ്‌ എന്നിവ ചേർന്നതാണ്‌ മൂവാറ്റുപുഴയാറ്‌. ഈ മൂന്ന്‌ പോഷകനദികളും തൊടുപുഴ താലൂക്കിൽ നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. നഗരംപാറ വനങ്ങളിൽ നിന്നുദ്‌ഭവിക്കുന്ന കാളിയാർ, നേര്യമംഗലം ആറുമായി മൂവാറ്റുപുഴയിൽ നിന്ന്‌ അഞ്ച്‌ കി.മീ. മുകളിലായി സന്ധിക്കുന്നു. തൊടുപുഴയാറ്‌ മൂവാറ്റുപുഴയിൽവച്ച്‌ ഇതിനോടുചേരുകയും ഇത്‌ മൂവാറ്റുപുഴയാറ്‌ ആകുകയും ചെയ്യുന്നു. പിന്നീട്‌ രാമമംഗലം, പിറവം എന്നീ സ്ഥലങ്ങളിൽക്കൂടി ഒഴുകി വെട്ടിക്കാട്ടുമുക്കിൽ എത്തി, രണ്ടായി പിരിഞ്ഞ്‌, മൂവാറ്റുപുഴയാറ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്നു. ജലഗതാഗതസൗകര്യത്തിന്‌ ഈ പുഴകളും വേമ്പനാട്ടുകായലും വടക്കേ അതിർത്തിയിലുള്ള കൊടുങ്ങല്ലൂർ കായലും വളരെ ഉപകരിക്കുന്നു.

സസ്യജാലം

കാലടി, കോടനാട്‌, തുണ്ടത്തിൽ, കോതമംഗലം, അടിമാലി എന്നീ റേഞ്ചുകളിൽ ഉള്‍പ്പെട്ടവയാണ്‌ ഈ ജില്ലയിലെ വനങ്ങള്‍. നിത്യഹരിത മഴക്കാടുകളും പത്രപാതിവനങ്ങളും അർധപത്രപാതിവനങ്ങളും ഇവയിലുണ്ട്‌. 1,200 മീ. വരെ ഉയരവും 250 സെന്റീമീറ്ററിൽ കുറയാതെ മഴയും ലഭ്യമാകുന്ന പ്രദേശങ്ങളിലാണ്‌ നിത്യഹരിതമായ മഴക്കാടുകള്‍ കണ്ടുവരുന്നത്‌. പലതരം വൃക്ഷലതാദികള്‍ ഈ വനങ്ങളിലുണ്ട്‌. അവയിൽ പ്രധാനമായവ തേക്ക്‌, ഈട്ടി, ചന്ദനം, തമ്പകം, കരിഞ്ഞാലി, ആഞ്ഞിലി, വേങ്ങ, തേമ്പാവ്‌ എന്നിവയാണ്‌. മറ്റു വനവിഭവങ്ങളിൽ മരോട്ടി, ഓടൽ, പുന്ന, പൂണ്ണം, ഇലുപ്പ, വെള്ളപ്പയിന്‍, നാങ്ക്‌ എന്നിവയുടെ കുരുക്കളും ഉള്‍പ്പെടുന്നു. കടലാസ്‌, തീപ്പെട്ടി വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ കടുപ്പം കുറഞ്ഞ മരങ്ങളും ഈറ, മുള എന്നിവയും ധാരാളമായി ഈ വനങ്ങളിൽനിന്ന്‌ ലഭ്യമാകുന്നുണ്ട്‌.

ജന്തുവർഗങ്ങള്‍

മലഞ്ചരിവുകളും കാടുകളും കൂടുതൽ കൂടുതൽ കൃഷിക്കുപയുക്തമാക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്‌. പലതരം വാനരവർഗങ്ങളും കാട്ടുപോത്ത്‌, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്‌, കാട്ടുപന്നി, വെരുക്‌, കീരി, നീർനായ്‌, വണ്ണാൽ, മുയൽ, മരപ്പട്ടി, അളുങ്ക്‌, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്‌.

മണ്ണും ധാതുദ്രവ്യങ്ങളും

മലഞ്ചരിവുകളും കാടുകളും കൂടുതൽ കൂടുതൽ കൃഷിക്കുപയുക്തമാക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്‌. പലതരം വാനരവർഗങ്ങളും കാട്ടുപോത്ത്‌, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്‌, കാട്ടുപന്നി, വെരുക്‌, കീരി, നീർനായ്‌, വണ്ണാൽ, മുയൽ, മരപ്പട്ടി, അളുങ്ക്‌, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്‌.

ജനങ്ങള്‍

2011-ലെ സെന്‍സസ്‌ അനുസരിച്ച്‌ 32,79,860 പേരിൽ 16,17,602 പുരുഷന്മാരും 16,62,258 സ്‌ത്രീകളുമാണ്‌ (സ്‌ത്രീ പുരുഷാനുപാതം 1000-1028) പറവൂർ താലൂക്കിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണ്‌ കൂടുതൽ. 2001-11-ലെ ജനസംഖ്യാവർധനവ്‌ 5.6 ശതമാനമാണ്‌. ജില്ലയിലെ ഏഴു താലൂക്കുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ കണയന്നൂർ താലൂക്കിലാണ്‌ 7,90,212 (2001). ഏറ്റവും കുറവ്‌ കോതമംഗലത്തും 2,25,551 (2001). ജനസംഖ്യയുടെ 68.7 ശതമാനം പട്ടണപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ കഴിഞ്ഞാൽ ഏറ്റവും കൂടിയ ജനസാന്ദ്രത എറണാകുളം ജില്ലയിലാണ്‌. വിശേഷിച്ച്‌ കൊച്ചി താലൂക്കിൽ; ഏറ്റവും കുറവ്‌ കുന്നത്തുനാട്‌ താലൂക്കിലാണ്‌. മലനാടിനെയും ഇടനാടിനെയും അപേക്ഷിച്ച്‌ ജനസാന്ദ്രത തീരപ്രദേശത്താണ്‌ അധികം. നഗരങ്ങളിൽ വച്ച്‌ ഏറ്റവും ഉയർന്ന ജനസാന്ദ്രത രേഖപ്പെടുത്തുന്നത്‌ കൊച്ചിയാണ്‌. ആലുവ, പറവൂർ എന്നീ പട്ടണങ്ങള്‍ തൊട്ടുപിന്നിൽ നില്‌ക്കുന്നു. ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കാണുന്നത്‌ കോതമംഗലം പട്ടണത്തിലാണ്‌.

ജനസംഖ്യയിൽ 14,44,994 ഹിന്ദുക്കളും 12,04,471 ക്രിസ്‌ത്യാനികളും 4,51,764 മുസ്‌ലിങ്ങളും ആണ്‌. മറ്റു സമുദായക്കാർ തുലോം കുറവാണ്‌. 2001-ലെ സെന്‍സസ്‌ അനുസരിച്ച്‌ 2,63,518 പട്ടികജാതിക്കാരും (8.48 ശ.മാ.) 1,046 (0.32 ശ.മാ.) പട്ടികവർഗക്കാരുമാണ്‌. പട്ടികജാതിക്കാരിൽ അയ്യനവർ, ഭരതർ, ബോയന്‍, പറയർ, ചക്കിലിയർ, കാക്കാലന്‍, കണക്കന്‍, കാവര, കുറവർ, മണ്ണാന്‍, നായാടി, പടന്നന്‍, പല്ലന്‍, വള്ളുവന്‍, പാണർ, പരവർ, പതിയർ, പെരുവണ്ണാന്‍, പുലയർ, തണ്ടാന്‍ ഉള്ളാടർ എന്നിവരാണുള്ളത്‌. ഇവരിൽ എണ്ണത്തിൽ കൂടുതൽ പുലയർ (1,99,732), പറയർ (19,233), ഉള്ളാടർ (4006), വേലന്‍ (14,545) എന്നീ വിഭാഗങ്ങളിൽപ്പെട്ടവരാണ്‌. പട്ടികജാതിക്കാർ കൂടുതൽ താമസിക്കുന്നത്‌ കണയന്നൂർ താലൂക്കിലും കുറവ്‌ കോതമംഗലം താലൂക്കിലുമാണ്‌. മലയരയർ, ഉള്ളാടർ എന്നിവരാണ്‌ പട്ടികവർഗത്തിലെ പ്രധാനവിഭാഗങ്ങള്‍. മലമ്പുലയർ, കാടർ, കാണിക്കാർ, മലമ്പണ്ടാരം, മലവേടന്‍, മലക്കുറവർ, മലയന്‍, മന്നാന്‍, മുതുവന്‍, പല്ലേയന്‍, ഊരാളി എന്നീ സമുദായങ്ങളിൽപ്പെട്ടവരും ഈ ജില്ലയിലുണ്ട്‌. പട്ടികവർഗത്തിൽപ്പെട്ടവർ ഏറ്റവും കൂടുതൽ കൊച്ചിതാലൂക്കിലും ഏറ്റവും കുറവ്‌ കോതമംഗലം താലൂക്കിലുമാണ്‌. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി 42 കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ലക്ഷംവീട്‌ പദ്ധതി അനുസരിച്ച്‌ നിർമിച്ച വീടുകള്‍ ഇതിൽ ഉള്‍പ്പെടുന്നില്ല.

വ്യത്യസ്‌ത മതാനുയായികളുടെ നിരവധി ദേവാലയങ്ങള്‍ ഈ ജില്ലയിലുണ്ട്‌. വൈഷ്‌ണവ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ. തൃപ്പൂണിത്തുറയിലെ ശ്രീ പൂർണത്രയീശക്ഷേത്രം, രവിപുരം ശ്രീകൃഷ്‌ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, ചേന്ദമംഗലത്തെ കോട്ടക്കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരപ്പള്ളി ശ്രീകൃഷ്‌ണക്ഷേത്രം, കണ്ണന്‍ കുളങ്ങര ശ്രീകൃഷ്‌ണക്ഷേത്രം എന്നിവ എടുത്തുപറയേണ്ടവയാണ്‌. ശിവക്ഷേത്രങ്ങളിൽ പ്രധാനമായത്‌ എറണാകുളം, ആലുവ, തിരുവാളൂർ, ഉളിയന്നൂർ, ഉദയംപേരൂർ, പാഴൂർ, തൃക്കാരിയൂർ, തിരുമാറാടി, ചേന്ദമംഗലം എന്നിവിടങ്ങളിലുള്ളവയാണ്‌. ചോറ്റാനിക്കര, വെള്ളാരപ്പിള്ളി, ഓണക്കൂർ, മട്ടാഞ്ചേരി, നായരമ്പലം, പുത്തന്‍കാവ്‌ എന്നീ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളും, ഇളങ്കുന്നപ്പുഴ, വൈറ്റില, പൊന്നുരുത്തി എന്നിവിടങ്ങളിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളും പെരുമ്പാവൂർ, അമ്പലമുകള്‍ എന്നിവിടങ്ങളിലെ ശാസ്‌താക്ഷേത്രങ്ങളും എറണാകുളത്തെ ഹനുമാന്‍ ക്ഷേത്രവും പറവൂരിലെ മൂകാംബിക ക്ഷേത്രവും മൂഴിക്കുളത്തെ ലക്ഷ്‌മണ പ്രതിഷ്‌ഠയും കുന്നത്താലി, ചാക്കന്‍കുളങ്ങര ക്ഷേത്രങ്ങളിലെ നവഗ്രഹപ്രതിഷ്‌ഠകളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ജില്ലയിലെ ഏക ജൈനക്ഷേത്രം പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ സ്ഥിതിചെയ്യുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്‌. നോ. കല്ലിൽ മലയാറ്റൂർ (കിരിശുമുടി), ഞാറയ്‌ക്കൽ, ചേന്ദമംഗലം, ഉദയംപേരൂർ, വല്ലാർപാടം, കാഞ്ഞൂർ, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലെ ക്രസ്‌തവപ്പള്ളികള്‍ വളരെയധികം ആരാധകരെ ആകർഷിച്ചുവരുന്നു.

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും കാഞ്ഞിരമിറ്റം, കരിക്കോട്‌ എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും പ്രധാന ആരാധനാകേന്ദ്രങ്ങളാണ്‌.

സമ്പദ്‌ഘടന

വ്യാവസായികമായി വികസ്വരമായ ഒരു ജില്ലയാണെങ്കിലും കാർഷികവൃത്തിയിൽ കഴിയുന്നവർ ഒട്ടും കുറവല്ല. പെരിയാർ, ചാലക്കുടി നദീതടപദ്ധതികള്‍ ഈ ജില്ലയുടെ കാർഷികവികസനത്തെ സഹായിക്കുന്നു. നെല്ല്‌, കരിമ്പ്‌, ഇഞ്ചി, കുരുമുളക്‌, മഞ്ഞള്‍, അടയ്‌ക്ക, വാഴ, കശുവണ്ടി, നാളികേരം, മരിച്ചീനി എന്നിവയാണ്‌ പ്രധാന കാർഷികവിളകള്‍. കായൽത്തീരങ്ങളിൽ ബണ്ടുകള്‍ നിലനിർത്തിയും ഉപ്പുവെള്ളം വറ്റിച്ചും കൃഷിചെയ്യുന്നുണ്ട്‌. ഇത്‌ പൊക്കാളികൃഷി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ചേറ്‌, കുറക, ചോറ്റുപൊക്കാലി, ചെട്ടിവിരിപ്പ്‌, ആര്യന്‍, കുതിരവാലി, തവളക്കണ്ണന്‍, ഓണവാട്ടന്‍, ചീര, ഇട്ടിക്കണ്ടലന്‍, ചിറ്റേനി, അധികാരി, ചമ്പാവ്‌ എന്നീയിനങ്ങളിലെ നെൽവിത്തുകളാണ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. ജാതി, സർപ്പഗന്ധി എന്നിവയും ധാരാളമായി കൃഷി ചെയ്‌തു വരുന്നു.

വനസമ്പത്ത്‌

തേക്ക്‌, ഈട്ടി, കരിന്താളി, കാഞ്ഞിരം, ചന്ദനം, ആഞ്ഞിലി, വേങ്ങ, മുള, ചൂരൽ, കടുക്ക, താന്നിക്ക, നെല്ലിക്ക, ആനക്കൊമ്പ്‌, തേന്‍, അരക്ക്‌ മുതലായവയാണ്‌ പ്രധാനപ്പെട്ട വനവിഭവങ്ങള്‍. കടലാസ്‌, തീപ്പെട്ടി, പ്ലൈവുഡ്‌ തുടങ്ങിയ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ ഈറ, മുള, യൂക്കാലിപ്‌റ്റ്‌സ്‌, പാഴ്‌മരങ്ങള്‍ എന്നിവ മലയാറ്റൂർ വനങ്ങളിൽനിന്ന്‌ ധാരാളമായി ലഭ്യമാണ്‌.

വ്യവസായങ്ങള്‍

കേരളത്തിലെ പ്രധാന വന്‍കിടവ്യവസായങ്ങള്‍ മിക്കതും ഈ ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എറണാകുളം മുതൽ അങ്കമാലിവരെ, നാഷണൽ ഹൈവേയുടെ ഇരുപാർശ്വങ്ങളിലും പുതിയ പുതിയ വ്യവസായങ്ങള്‍ വളർന്നുകൊണ്ടിരിക്കുകയാണ്‌. വന്‍കിടവ്യവസായങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവ കൊച്ചി കപ്പൽനിർമാണകേന്ദ്രം, കൊച്ചി എണ്ണ ശുദ്ധീകരണശാല, ബ്രഹ്മപുരം ഡീസൽപ്ലാന്റ്‌, നാപ്‌താപ്ലാന്റ്‌, ഹിന്ദുസ്ഥാന്‍ യന്ത്രാപകരണശാല, ഏലൂരിലെ വളനിർമാണശാല (എഫ്‌.എ.സി.ടി.), ട്രാവന്‍കൂർ കൊച്ചിന്‍ കെമിക്കൽസ്‌, ട്രാന്‍സ്‌ഫോർമേഴ്‌സ്‌ ആന്‍ഡ്‌ ഇലക്‌ട്രിക്കൽസ്‌, ഇന്ത്യന്‍ അലുമിനിയം കമ്പനി, ഇന്ത്യന്‍ റെയർ എർത്‌സ്‌, പ്രീമിയർ ടയേഴ്‌സ്‌, ട്രാവന്‍കൂർ റയോണ്‍സ്‌, ചക്കോള സ്‌പിന്നിങ്‌ ആന്‍ഡ്‌ വീവിങ്‌ മിൽസ്‌, ടാറ്റാ ഓയിൽമിൽസ്‌, ടാറ്റാ ഫീസണ്‍, ട്രാക്കോ കേബിള്‍സ്‌, ട്രാവന്‍കൂർ ഒഗേൽ ഗ്ലാസ്‌ കമ്പനി, ചാലക്കുടി പോട്ടറീസ്‌, ഫോറസ്റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌, ശ്രീചിത്രാ മിൽസ്‌, ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ എന്നിവയാണ്‌. സമീപകാലത്ത്‌ ഇന്‍ഫർമേഷന്‍ ടെക്‌നോളജി മേഖലയിൽ പ്രവർത്തനമാരംഭിച്ച ഇന്‍ഫോപാർക്കിൽ അനേകം ദേശീയ-ദേശാന്തരീയകമ്പനികള്‍ പ്രവർത്തിക്കുന്നു. സ്‌മാർട്ട്‌സിറ്റി എന്നപേരിൽ പുതിയൊരു സംരംഭവും ഇവിടെ ആരംഭിച്ചിട്ടുണ്ട്‌. ആയിരക്കണക്കിന്‌ കംപ്യൂട്ടർ വിദഗ്‌ധർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. എറണാകുളം ജില്ലയുടെ വികസനപാതയിൽ ഒരു നാഴികക്കല്ലാണ്‌ ഈ വ്യവസായസംരംഭങ്ങള്‍.

എറണാകുളം ജില്ലയിൽ 2,93,037 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉണ്ട്‌. അങ്കമാലി, പള്ളുരുത്തി, വാഴക്കുളം എന്നിവിടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകള്‍ ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നു. അശോകാ ടിന്‍ ഫാക്‌ടറി (എറണാകുളം), ആലുവ തീപ്പെട്ടിക്കമ്പനി, ഇന്‍ഡോ മറൈന്‍ ഏജന്‍സീസ്‌ (കൊച്ചി), ഇന്ത്യന്‍ ട്രാന്‍സ്‌ഫോർമേഴ്‌സ്‌ (ആലുവ), കേരള ഫുഡ്‌ പാക്കേഴ്‌സ്‌ (കൊച്ചി), കൊച്ചിന്‍ ഹാർബർ വർക്ക്‌ഷോപ്‌സ്‌ (പിറവം) എന്നിവയാണ്‌ ഇതിൽ പ്രധാനം. മോഡേണ്‍ ബേക്കറിയുടെ ഇടപ്പള്ളിയിലെ ഉത്‌പാദനകേന്ദ്രം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്‌. വളരെയധികം ഓടുക്കമ്പനികള്‍ ഈ ജില്ലയിലുണ്ട്‌. കയർ വ്യവസായം തീരപ്രദേശങ്ങളിൽ ധാരാളം തൊഴിൽ സാധ്യതയുണ്ടാക്കിയിട്ടുണ്ട്‌. ചേന്ദമംഗലം, പറവൂർ, തൃപ്പൂണിത്തുറ, മുളന്തുരുത്തി, വരാപ്പുഴ എന്നിവിടങ്ങളിലെ കൈത്തറി വ്യവസായകേന്ദ്രങ്ങള്‍ പ്രത്യേകപ്രാധാന്യം അർഹിക്കുന്നു. എറണാകുളം, പള്ളുരുത്തി, പിറവം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ തടിഅറുപ്പു കേന്ദ്രങ്ങള്‍ എടുത്തുപറയേണ്ടവയാണ്‌. ഇതിനുപുറമേ വൈവിധ്യമുള്ള കരകൗശല കേന്ദ്രങ്ങള്‍ ധാരാളമുണ്ട്‌. കയർബോർഡിന്റെയും സുഗന്ധദ്രവ്യ ബോർഡിന്റെയും ആസ്ഥാനം ജില്ലാതലസ്ഥാനത്താണ്‌.

മത്സ്യബന്ധനം

മത്സ്യബന്ധനത്തിന്‌ പണ്ടുമുതല്‌ക്കേ ഈ ജില്ല പ്രസിദ്ധമാണ്‌. നീണ്ട കടലോരവും കായൽപ്പരപ്പും വിവിധതരം മത്സ്യങ്ങളാൽ സമ്പന്നമാണ്‌. ചെല്ലാനം, ഫോർട്ട്‌ കൊച്ചി, കണ്ണമാലി, മരുവക്കാട്‌, മാലിപ്പുറം, ഞാറയ്‌ക്കൽ, നായരമ്പലം, പള്ളിപ്പുറം, മുനമ്പം എന്നിവയാണ്‌ പ്രമുഖ മത്സ്യബന്ധനകേന്ദ്രങ്ങള്‍. വള്ളം, കട്ടമരം എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിക്കു പുറമേ മോട്ടോർ ബോട്ടുകളും ഈ രംഗത്ത്‌ സാധാരണയായിക്കഴിഞ്ഞിട്ടുണ്ട്‌.

കണ്ണമാലി, ചെല്ലാനം, മാലിപ്പുറം, നായരമ്പലം, ഞാറയ്‌ക്കൽ എന്നീ കേന്ദ്രങ്ങളിൽ മത്സ്യസംസ്‌കരണസൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്‌. മാലിപ്പുറവും ഞാറയ്‌ക്കലും മത്സ്യം വളർത്തൽ കേന്ദ്രങ്ങളെന്ന നിലയിലും പ്രസിദ്ധങ്ങളാണ്‌.

ഗതാഗതം

മറ്റു ജില്ലകളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ ഈ ജില്ലയ്‌ക്കുണ്ട്‌. കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരമ്പാവൂർ, കാലടി വഴി അങ്കമാലിവരെ എത്തുന്ന എം.സി. റോഡ്‌ 1877-78-ലാണ്‌ പൂർത്തിയായത്‌. ഇടക്കൊച്ചി-എറണാകുളം-കറുകുറ്റി റോഡ്‌ നാഷണൽ ഹൈവേ 47-ന്റെ ഭാഗമാണ്‌. ഇതിനുപുറമേ പെരുമ്പാവൂർ-ആലുവ-വൈപ്പിന്‍-പള്ളിപ്പുറം, ആലുവ, പറവൂർ, എറണാകുളം-വൈക്കം, ഇടപ്പള്ളി-ചേർത്തല ബൈപ്പാസ്‌ എന്നീ റോഡുകളും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. അരൂർ, മംഗലപ്പുഴ, ചേരാനല്ലൂർ, ചുണ്ടന്‍ തുരുത്ത്‌, പനംകുറ്റി, പരമ്പായം ചെറായ്‌, കാലടി, കുഴിക്കണ്ടം എന്നിവയാണ്‌ പ്രധാനപാലങ്ങള്‍. ബോള്‍ഗാട്ടി, വല്ലാർപാടം, വൈപ്പിന്‍ ദ്വീപുകളെ റോഡുമാർഗം ബന്ധിപ്പിക്കുന്ന ഗോശ്രീപാലം എടുത്തുപറയേണ്ട ഒന്നാണ്‌. കേരള ഗവണ്‍മെന്റിന്റെ ഗോശ്രീ ഐലന്റ്‌അതോറിറ്റിയാണ്‌ പാലം നിർമിച്ചിരിക്കുന്നത്‌. ഇതിന്റെ ഒന്നാംഘട്ടമായ എറണാകുളം ബോള്‍ഗാട്ടി പാലം 2003 ഡിസംബറിലും രണ്ടാംഘട്ടമായ ബോർഗാട്ടി വല്ലാർപാടം പാലം 2004 ഫെബ്രുവരിയിലും അവസാനഘട്ടം 2004 മാർച്ചിലും പൂർത്തിയാക്കി. മൂന്ന്‌ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലം എന്ന പ്രത്യേകത ഇതിനുണ്ട്‌.

1898-1902 കാലഘട്ടത്തിൽ നിർമിച്ച ഷൊർണൂർ-എറണാകുളം മീറ്റർഗേജ്‌ തീവണ്ടിപ്പാത ജില്ലയിലെ വ്യവസായ വികസനത്തിനു വളരെ സഹായകമായിരുന്നു. 1940-ൽ ഈ പാത കൊച്ചി തുറമുഖം വരെ നീട്ടി. കോട്ടയം വഴി കൊല്ലത്തേക്കും തുടർന്ന്‌ തിരുവനന്തപുരത്തേക്കും ഉണ്ടായിരുന്ന മീറ്റർഗേജ്‌ പാത ഇപ്പോള്‍ ബ്രാഡ്‌ഗേജാക്കി മാറ്റിയിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികള്‍ ഈ ജില്ലയിലൂടെ എറണാകുളം സ്‌പർശിച്ച്‌ കടന്നുപോകന്നു. 15 പ്രധാന റയിൽവേ സ്റ്റേഷനുകള്‍ ഈ ജില്ലയിലുണ്ട്‌. ഡൽഹി, ബോംബെ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഉള്ളതുപോലെ ആധുനികരീതിയിലുള്ള മെട്രാ തീവണ്ടിപ്പാതയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്‌.

"അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചിതുറമുഖം ഈ ജില്ലയുടെ വ്യവസായവികസനത്തിൽ നിർണായകമായ പങ്കു നിർവഹിക്കുന്നു. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണിത്‌. ഇന്ത്യയിലെതന്നെ ആദ്യത്തെ കണ്ടെയ്‌നർ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെർമിനലാണ്‌ 3200 കോടി രൂപ നിർമാണച്ചെലവുള്ള വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെർമിനൽ. വല്ലാർപാടത്തോടു ചേർന്നുളള രാമന്‍തുരുത്ത്‌, ഡയമണ്ട്‌കട്ട്‌ തുടങ്ങിയ പല ദ്വീപുകളും ചേർത്ത്‌ 115 ഹെക്‌ടർ സ്ഥലത്താണ്‌ ടെർമിനലിന്റെ വികസനം. 49 ഹെക്‌ടറിലാണ്‌ ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്‌. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്‌. 605 മീ. നീളമുള്ള വാർഫ്‌ ആണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. 8.86 കി.മീ. ആണ്‌ ടെർമിനൽ പ്രദേശത്തുള്ള റെയിൽപ്പാതയുടെ നീളം. ഇതിൽ 4.62 കിലോമീറ്ററും വേമ്പനാട്‌ കായലിലാണ്‌ എന്നതാണ്‌ സവിശേഷത.

നാവികത്താവളത്തിന്റെ അധികാര പരിധിയിൽ സ്ഥിതിചെയ്യുന്ന കൊച്ചി വിമാനത്താവളത്തിനു പുറമേ നെടുമ്പാശ്ശേരിയിൽ ഒരു അന്താരാഷ്‌ട്രവിമാനത്താവളവുമുണ്ട്‌. ഇവിടെനിന്ന്‌ ഇന്ത്യയിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലേക്കും അമേരിക്ക, കാനഡ ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ വിദേശരാജ്യങ്ങളിലേക്കും വിമാനസർവീസുകള്‍ ഉണ്ട്‌.

ഇതിനെല്ലാം പുറമേ എറണാകുളം ജലഗതാഗതത്തിന്റെ സിരാകേന്ദ്രമാണ്‌. ആലപ്പുഴ, കോട്ടയം, വേമ്പനാട്‌ കായലിന്റെ പ്രധാനതീരപ്രദേശങ്ങള്‍ എന്നിവയുമായി ബോട്ട്‌ മാർഗമുള്ള യാത്ര ചെലവ്‌ ചുരുങ്ങിയതും വിനോദകരവുമാണ്‌.

ടൂറിസം

വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധികേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്‌. ആലുവയിൽ നിന്ന്‌ 12 കി.മീ. ദൂരെ പെരിയാർ (പൂർണ) നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മദേശമായ കാലടി അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു സ്ഥലമാണ്‌. ശാരദാദേവിയുടെയും ദക്ഷിണാമൂർത്തിയുടെയും ക്ഷേത്രങ്ങള്‍ക്കു പുറമേ 1936-ൽ സ്ഥാപിതമായ ശ്രീരാമകൃഷ്‌ണാശ്രമവും 1978-ൽ സ്ഥാപിച്ച ശ്രീശങ്കരസ്‌തൂപവും ഈ സ്ഥലത്തേക്ക്‌ നിരവധി ആരാധകരെ ആകർഷിക്കുന്നുണ്ട്‌. നോ. കാലടി

ശ്രീനാരായണഗുരു ആലുവയിൽ സ്ഥാപിച്ചിരിക്കുന്ന അദ്വൈതാശ്രമം മതപഠിതാക്കളെയും ടൂറിസ്റ്റുകളെയും വളരെ ആകർഷിക്കുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സൂക്തം അദ്ദേഹം ലോകത്തിനു നല്‌കിയത്‌ ഇവിടെവച്ചായിരുന്നു.

ആലുവയിൽനിന്ന്‌ 28 കി.മീ. അകലെയുളള മലയാറ്റൂർ, തോമാശ്ലീഹയുടെ പാദമുദ്രകളാൽ ധന്യമെന്ന്‌ വിശ്വസിക്കപ്പെടുന്നു. അവിടത്തെ പള്ളിയും കുരിശുമുടിയുടെ സാനുക്കളിൽക്കൂടി ഒഴുകുന്ന പെരിയാറും അതിനുപരി പ്രകൃതിഭംഗിനിറഞ്ഞ സഹ്യാദ്രിയും സന്ദർശകരെയും മതവിശ്വാസികളെയും ആകർഷിക്കുന്നു.

കൊച്ചീപ്പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിദ്വീപ്‌ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌. അറബിക്കടലിലെ സൂര്യാസ്‌തമയവും കായലിലെ ബോട്ടുയാത്രയും സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഡച്ച്‌പാലസ്‌, ഹിൽപാലസ്‌, പരീഷത്ത്‌ തമ്പുരാന്‍ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ചിൽഡ്രന്‍സ്‌ പാർക്ക്‌, വെല്ലിങ്‌ടണ്‍ ഐലന്റ്‌, മറൈന്‍ഡ്രവ്‌, പള്ളിപ്പുറം ഫോർട്ട്‌, സാന്താക്രൂസ്‌ ബസലിക്ക, സെന്റ്‌ ഫ്രാന്‍സിസ്‌ ചർച്ച്‌, ചീനവല മുതലായവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റുകേന്ദ്രങ്ങളാണ്‌.

ചരിത്രം

എറണാകുളം നഗരത്തെ ആസ്‌പദമാക്കി രൂപവത്‌കരിച്ച ഈ ജില്ലയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ പല ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും വളരെ പ്രചാരം നേടിയിട്ടുള്ള ഒരു കഥ ഇതാണ്‌. പണ്ട്‌ കുളുമുനിയുടെ മുഖ്യശിഷ്യനായിരുന്ന ദേവാലന്‍, ഗുരുശാപം നിമിത്തം സർപ്പ-മനുഷ്യനായിത്തീരുകയും അയാളുടെ പത്തിവളർന്നു വരികയും ചെയ്‌തു. "നാഗർഷി' എന്നു പിന്നീട്‌ വിളിക്കപ്പെട്ട അയാള്‍ ശിവനെ തപസ്സുചെയ്‌ത്‌ മോക്ഷം സമ്പാദിച്ചു. തപസ്സനുഷ്‌ഠിച്ച സ്ഥലത്തുള്ള കുളം "ഋഷിനാഗക്കുളം' എന്നും അതിനുചുറ്റുമായി വളർന്നുവന്ന സ്ഥലം പിന്നീട്‌ ആ പേരിൽത്തന്നെയും അറിയപ്പെടാന്‍ തുടങ്ങി എന്നുമാണ്‌ കഥ. എന്നാൽ ഉച്ചാരണശാസ്‌ത്രമനുസരിച്ച്‌ അത്‌ ശരിയല്ലെന്നാണ്‌ പണ്ഡിതമതം. "ഇറെയ്‌നാർകലം' (ശിവന്റെ സ്ഥലം) എന്നതിൽ നിന്നായിരിക്കണം ഈ നാമം നിഷ്‌പന്നമായത്‌ എന്നും ചിലർ അഭ്യൂഹിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽനിന്ന്‌ കണ്ടുകിട്ടിയിട്ടുള്ള ചില ലോഹപ്പാത്രങ്ങളിലും ദീപസ്‌തംഭലിഖിതങ്ങളിലും "പഞ്ചബ്‌ജപുരം' എന്ന പേരിലാണ്‌ ഈ സ്ഥലത്തെ സൂചിപ്പിച്ചിട്ടുള്ളത്‌.

പ്രാചീനചരിത്രം

പോർച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള ഈ ജില്ലയുടെ ചരിത്രത്തെക്കുറിച്ച്‌ അറിയാന്‍ പര്യാപ്‌തമായ ലിഖിതങ്ങളോ ആധികാരികസ്വഭാവമുള്ള സാഹിത്യകൃതികളോ ലഭ്യമല്ല.

എറണാകുളം ജില്ലയുടെ പ്രാചീനരാഷ്‌ട്രീയചരിത്രം സംഘകാലത്തെ ചേരരാജക്കന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വഞ്ചി അഥവാ കരൂർ കേന്ദ്രമാക്കി കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്നവരായിരുന്നു ചേരന്മാർ. അന്ന്‌ തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം പൂഴിനാട്‌, കുടനാട്‌, കുട്ടനാട്‌, വേണാട്‌ എന്നീ നാലു രാഷ്‌ട്രീയവിഭാഗങ്ങളായിട്ടായിരുന്നു വർത്തിച്ചിരുന്നത്‌. ഇതിൽ കുട്ടനാട്ടിലായിരുന്നു എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നത്‌. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആദ്യത്തെ യഥാർഥ തലസ്ഥാനനഗരിയായിരുന്ന വഞ്ചി (കരൂർ) ഈ ജില്ലയിലുള്ള തിരുവഞ്ചിക്കുളമോ തൃക്കാരിയൂരോ ആണെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യം എ.ഡി. 12-ാം ശതകംവരെ നിലനിന്നു. അക്കാലത്ത്‌ എറണാകുളവും അതിലുള്‍പ്പെട്ടിരുന്നുവെന്ന്‌ മൂഴിക്കുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നു കിട്ടിയ ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്ത്‌ (800-1102) എറണാകുളം ജില്ലയിൽപ്പെട്ട തൊടുപുഴയും മൂവാറ്റുപുഴയും കീഴ്‌മലൈനാടിന്റെ ഭാഗമായിരുന്നു. എന്നാൽ തൃക്കാക്കരയും അതിനടുത്ത പ്രദേശങ്ങളും കാൽക്കരൈ നാട്ടിൽ ഉള്‍പ്പെട്ടിരുന്നു. ഈ നാടുകള്‍ കുലശേഖര ചക്രവർത്തി നിയമിച്ചിരുന്ന നാടുവാഴികളായിരുന്നു ഭരിച്ചിരുന്നത്‌. മഹോദയപുരത്തിലെ ചേരചക്രവർത്തി കാൽക്കരൈ നാട്ടിൽ നിയമിച്ചിരുന്ന "യാക്കന്‍ കുന്റപ്പോളന്‍' കണ്ണന്‍ പുറൈയന്‍, പോളന്‍ രവി തുടങ്ങിയ നാടുവാഴികളെക്കുറിച്ച്‌ തൃക്കാക്കര ലിഖിതങ്ങള്‍ പരാമർശിക്കുന്നുണ്ട്‌. നാടുവാഴികളെ നിയന്ത്രിക്കുവാന്‍ ചക്രവർത്തിയുടെ പ്രതിപുരുഷനായി "കോയിലധികാരികളും' ജനകീയ സമിതികളായ മുന്നൂറ്റുവർ, അറുന്നൂറ്റുവർ (നോ. അറുന്നൂറ്റുവർ) എന്നിവരും ഉണ്ടായിരുന്നു. 9 മുതൽ 12 വരെ ശതകങ്ങളിലെ മഹോദയപുരത്തെ കുലശേഖര ചരിത്രവുമായി എറണാകുളത്തിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. നോ. കുലശേഖരസാമ്രജ്യം

മധ്യകാലചരിത്രം

പെരുമ്പടപ്പുസ്വരൂപം

12-ാം ശ. മുതൽ എറണാകുളം ജില്ലയുടെ ചരിത്രത്തിന്‌ പെരുമ്പടപ്പുസ്വരൂപ(കൊച്ചി രാജ്യം)വുമായി അടുത്ത ബന്ധമുള്ളതായി കാണാം. പെരുമ്പടപ്പു മൂപ്പിലിന്റെ പഴയ ആസ്ഥാനം പഴയന്നൂരി (തലപ്പിള്ളി താലൂക്ക്‌)ലായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വന്നേരി (പൊന്നാനി താലൂക്ക്‌)യിലെ പെരുമ്പടപ്പു ഗ്രാമത്തിലേക്കു മാറ്റപ്പെട്ടു. മഹോദയപുരത്തുള്ള കൊട്ടാരത്തിലും ഇടയ്‌ക്കിടെ ഇദ്ദേഹം താമസിച്ചിരുന്നു. 15-ാം ശ. വരെ ഇവിടം ആസ്ഥാനമാക്കിയാണ്‌ ഈ സ്വരൂപക്കാർ ഭരണം നടത്തിയിരുന്നത്‌. പിന്നീട്‌ ആസ്ഥാനം കൊച്ചിയിലേക്കുമാറ്റി. ഇത്‌ 1405-ൽ ആയിരിക്കാമെന്ന്‌ കരുതുന്നു.

കൊച്ചിയും കോഴിക്കോടും തമ്മിലുള്ള സംഘർഷം

13-ഉം 14-ഉം ശതകങ്ങളിൽ അറബിവ്യാപാരികള്‍ ആളും അർഥവും നല്‌കി കോഴിക്കോട്‌ സാമൂതിരിയെ സഹായിച്ചതിനാൽ, സാമൂതിരിക്ക്‌ മറ്റു രാജ്യങ്ങളെ ആക്രമിക്കാനും ശക്തനാകാനും കഴിഞ്ഞു. സാമൂതിരിയുടെ വളർച്ച കൊച്ചിക്കു ഭീഷണിയായിത്തീർന്നു. 15-ാം ശതകത്തിന്റെ അന്ത്യത്തിൽ പെരമ്പടപ്പുസ്വരൂപത്തിലുണ്ടായ ആഭ്യന്തരക്കുഴപ്പം മുതലെടുക്കാന്‍ സാമൂതിരിക്കു കഴിഞ്ഞു. ഭരണം നടത്തിയിരുന്ന ഇളയ തായ്‌വഴിക്കെതിരായി സഹായാഭ്യർഥന നടത്തിയ മൂത്ത തായ്‌വഴിക്കാരെ സാമൂതിരി സഹായിച്ചു. ഇളയ തായ്‌വഴി രാജാവിനെ പരാജയപ്പെടുത്തി, മൂത്ത തായ്‌വഴിയെ അധികാരത്തിലേറ്റി. അതോടെ കൊച്ചിയുടെ മേലുള്ള കോഴിക്കോടിന്റെ സ്വാധീനത ദൃഢമായി. എറണാകുളവും പ്രാന്തപ്രദേശങ്ങളും കൈയടക്കി വാണിരുന്ന അഞ്ചിക്കൈമള്‍മാരും കൊച്ചീരാജാവിനെ ധിക്കരിച്ച്‌, സാമൂതിരിയുടെ ചൊല്‌പടിയിലായിരുന്നു. ഈ അപമാനകരമായ ചുറ്റുപാടിലായിരുന്നു പോർച്ചുഗീസ്‌ അഡ്‌മിറലായ കബ്രാള്‍ 1500 ഡി. 24-ന്‌ കൊച്ചിയിലെത്തിയത്‌. പോർച്ചുഗീസുകാരുമായി വാണിജ്യ-രാഷ്‌ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട്‌ സാമൂതിരിയിൽനിന്നും സ്വാതന്ത്യ്രം നേടുവാന്‍ കൊച്ചീരാജാവു തീരുമാനിച്ചു.

സാമൂതിരിയുടെ കൊച്ചി ആക്രമണം

പോർച്ചുഗീസുകാർ കൊച്ചിയിൽ ശക്തി പ്രാപിക്കുന്നതിൽ ആശങ്കാകുലനായ സാമൂതിരി ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാജാവിന്റെ സംരക്ഷണയിലുള്ള എല്ലാ പോർച്ചുഗീസ്‌ സ്ഥാപനങ്ങളും അടിയറവയ്‌ക്കാന്‍ 1503-ൽ സാമൂതിരി കൊച്ചീരാജാവിന്‌ അന്ത്യശാസനം നല്‌കി. ഈ ശാസനം കൊച്ചി തള്ളിക്കളഞ്ഞതിനെത്തുടർന്ന്‌ സാമൂതിരി വമ്പിച്ച ഒരു സേനയുമായി കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയും കോഴിക്കോടും തമ്മിൽ 1503 മാ. 1-ന്‌ യുദ്ധം തുടങ്ങി. സംഘട്ടനത്തിൽ കൊച്ചിസൈന്യം പരാജയപ്പെട്ടു. രാജാവും ഏതാനും സഹായികളും വൈപ്പിന്‍ ദ്വീപിലെ ഇളങ്കുന്നപ്പുഴക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. കാലവർഷത്തിന്റെ കാഠിന്യംമൂലം സാമൂതിരി നാട്ടിലേക്ക്‌ തിരിച്ചു; അതിനിടയ്‌ക്ക്‌ ഫ്രാന്‍സിസ്‌കൊ ആൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സേന 1503 സെപ്‌. 2-ന്‌ കൊച്ചിയിലെത്തി. അവർ വൈപ്പിന്‍കരയിലെത്തി കൊച്ചിയുടെ സഹായത്തിനണിനിരന്നു. കൊച്ചി തിരിച്ചുപിടിച്ച പോർച്ചുഗീസ്‌ സൈന്യം ഇടപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളും കീഴടക്കി. യുദ്ധത്തിൽ വിജയിച്ച പോർച്ചുഗീസുകാർ പല സൗജന്യങ്ങളും രാജാവിനെ നിർബന്ധിച്ച്‌ അനുവദിപ്പിച്ചു; ഒരു കോട്ട - മാനുവൽക്കോട്ട - നിർമിക്കാനുള്ള അനുവാദവും ഇക്കൂട്ടത്തിൽ നേടി. കോട്ടയുടെ ശിലാസ്ഥാപനം 1503 സെപ്‌. 27-ന്‌ നിർവഹിക്കപ്പെട്ടു. പോർച്ചുഗൽ രാജാവായ മാനുവലിന്റെ പേരിലാണ്‌ ഈ കോട്ട നിർമിക്കപ്പെട്ടത്‌. ഇതായിരുന്നു യൂറോപ്യന്മാർ ഇന്ത്യയിൽ ആദ്യമായി നിർമിച്ച കോട്ട. ആദ്യത്തെ പോർച്ചുഗീസ്‌ വൈസ്രായി അൽമേഡ (1505-09) 1505 നവംബറിൽ കൊച്ചിയിലെത്തി.

1509-ൽ അൽഫോന്‍സോ-ഡ ആൽബുക്കർക്ക്‌ വൈസ്രായിയായി കൊച്ചിയിലെത്തി. അധികം കഴിയുന്നതിന്‌ മുമ്പ്‌ കൊച്ചി സിംഹാസനത്തിനുവേണ്ടി, മൂത്ത തായ്‌വഴിയും ഇളയ തായ്‌വഴിയും തമ്മിൽ തർക്കമുണ്ടായി. പോർച്ചുഗീസ്‌ പക്ഷക്കാരനായിരുന്ന കൊച്ചീരാജാവ്‌ ഉണ്ണിരാമകോയിൽ ക, 1503-ൽ സ്ഥാനമൊഴിഞ്ഞു. തുടർന്ന്‌ ഭരിച്ചിരുന്ന ഇളയ തായ്‌വഴിയിലെ ഉണ്ണിരാമകോയിൽ കക, പാരമ്പര്യാചാരമനുസരിച്ച്‌, മൂത്ത തായ്‌വഴിക്കാർക്ക്‌ സ്ഥാനമൊഴിഞ്ഞ്‌ കൊടുക്കേണ്ടതായിരുന്നു. പക്ഷേ മൂത്ത തായ്‌വഴിക്കാർ സാമൂതിരിയുടെ പക്ഷക്കാരായിരുന്നതിനാൽ പോർച്ചുഗീസുകാർ അതനുവദിച്ചില്ല. തുടർന്ന്‌ സാമൂതിരി പക്ഷക്കാരനായ മൂത്ത തായ്‌വഴിയിലെ രാജകുമാരനും ആൽബുക്കർക്കും തമ്മിലുണ്ടായ സംഘട്ടനത്തിൽ, രാജകുമാരന്‍ പരാജയപ്പെട്ടു. അന്നുതൊട്ട്‌ 150 വർഷത്തോളം ഇളയ തായ്‌വഴിയിൽപ്പെട്ടവരായിരുന്നു കൊച്ചി ഭരിച്ചിരുന്നത്‌.

ആൽബുക്കർക്ക്‌ (1509-15) പോർച്ചുഗീസ്‌ നയത്തിൽ ചില മാറ്റങ്ങള്‍ വരുത്തി. കൊച്ചിയുടെ പ്രതീക്ഷയ്‌ക്കു വിരുദ്ധമായി ഇദ്ദേഹം കോഴിക്കോട്‌ സാമൂതിരിയുമായി ഒരു സന്ധിയിൽ (1513) ഒപ്പുവച്ചു. കൊച്ചി രാജാവ്‌ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ആൽബുക്കർക്കിനെ പിന്തുടർന്നുവന്ന പോർച്ചുഗീസ്‌ വൈസ്രായിമാരായ ലോപൊ സോറസ്‌ (Lopo Soares, 1515-18)ഡിസെക്വിറ (Duarte D'Menezes, 1522-24)ദുവാർത്തെ ഡിമെനെസസ്‌ (Duarte D'Menezes, 1522-24) എന്നിവർ ദുർബലരും സത്യനിഷ്‌ഠയില്ലാത്തവരുമായിരുന്നതിനാൽ പോർച്ചുഗീസ്‌ ഭരണത്തിന്റെ അന്തസ്സ്‌ ഇടിഞ്ഞു.

തൃപ്പൂണിത്തുറയ്‌ക്കടുത്തു ഉദയംപേരൂരിൽ 1599 ജൂണ്‍ 20-ന്‌ നടന്ന സൂനഹദോസ്‌ ചരിത്രപ്രസിദ്ധമാണ്‌. ആർച്ച്‌ഡീക്കന്‍ തോമസിന്റെ അഭ്യർഥന പ്രകാരം അന്ത്യോഖ്യയിലെ ജാക്കോബ്‌ പാത്രിയാർക്കീസ്‌ അയച്ച "അഹത്തുള്ള'യോട്‌ പോർച്ചുഗീസുകാർ കാണിച്ച ക്രൂരതയ്‌ക്കെതിരെ സിറിയന്‍ ക്രിസ്‌ത്യാനികള്‍ 1653-ൽ മട്ടാഞ്ചേരിയിൽ നടത്തിയ "കൂനന്‍ കുരിശുസത്യ'വും കേരളത്തിൽ ഇക്കാലത്തുനടന്ന ഒരു പ്രധാനചരിത്രസംഭവമാണ്‌ (നോ. കൂനന്‍കുരിശുസത്യം). പറങ്കിമാവ്‌, പുകയില എന്നിവയുടെ കൃഷി കൊച്ചിയിൽ ആരംഭിച്ചത്‌ പോർച്ചുഗീസുകാരായിരുന്നു.

ഡച്ചുകാർ കൊച്ചിയിൽ

കൊച്ചിയിലെ മൂത്ത തായ്‌വഴിയിലെ വീരകേരളവർമ, സിലോണിൽ വ്യാപാരം നടത്തിയിരുന്ന ഡച്ചുകാരോട്‌ പോർച്ചുഗീസ്‌ പക്ഷപാതിയും ഇളയതായ്‌വഴിക്കാരനുമായ രാജാവിനെതിരായിതന്നെ സഹായിക്കണമെന്ന്‌ അഭ്യർഥിച്ചു. വാന്‍ഡർ മെയ്‌ഡന്റെ നേതൃത്വത്തിലെത്തിയ ഡച്ച്‌ കപ്പൽപ്പടയെ സാമൂതിരി മൂത്ത തായ്‌വഴി രാജകുമാരന്‍, കൊടുങ്ങല്ലൂർ രാജാവ്‌ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. ഡച്ചുസൈന്യം പള്ളിപ്പുറംകോട്ട ആക്രമിച്ച്‌ സാമൂതിരിക്ക്‌ നല്‌കിയശേഷം കൊളംബിലേക്കു തിരിച്ചു. പാലിയത്ത്‌ അച്ചനുമായും ഡച്ചുകാർ ഒരു രഹസ്യക്കരാറുണ്ടാക്കി.

1662 ജനുവരിയിൽ ഡച്ചുകാർ വീണ്ടും മലബാർ തീരത്ത്‌ ശ്രദ്ധകേന്ദ്രീകരിച്ചു. കൊടുങ്ങല്ലൂർ കീഴടക്കിയ ഡച്ചുകാർ വൈപ്പിന്‍ ദ്വീപിലെത്തി. അവിടെ "ന്യൂ ഓറഞ്ച്‌' എന്ന പേരിൽ ഒരു കോട്ടകെട്ടി. പിന്നീട്‌ മട്ടാഞ്ചേരിയിൽ വച്ച്‌ കൊച്ചിയും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ രാജാവ്‌ ചരമമടഞ്ഞു. 1663 ജനു. 6-ന്‌ കൊച്ചിക്കോട്ട കീഴടക്കിയ ഡച്ചുകാർ, കൊച്ചിയുടെമേൽ പൂർണനിയന്ത്രണം നേടി.

വീരകേരളവർമ

ചാഴൂർ തായ്‌വഴിയിൽ നിന്നും മൂത്ത തായ്‌വഴിയിലേക്ക്‌ ദത്തെടുക്കപ്പെട്ട വീരകേരളവർമയെ ഡച്ചുകാർ കൊച്ചീരാജാവാക്കി. 1663 മാ. 20-ന്‌ കൊച്ചീരാജാവും ഡച്ച്‌ ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്‍പ്രകാരം, പണ്ട്‌ പോർഗീസുകാരുടേതായി ത്തീർന്ന എല്ലാ പ്രദേശങ്ങളുടെ മേലും ഡച്ചുകാർ അധീശത്വം നേടി. 1674 സെപ്‌. 2-ലെ കരാറോടെ ഡച്ചുകാരുടെ മേൽക്കോയ്‌മ കൊച്ചിയുടെ മേൽ പൂർണമായി. വീരകേരളവർമ 1687-ൽ തൃശൂരിൽ വച്ച്‌ നിര്യാതനായതോടെ അദ്ദേഹത്തിന്റെ സഹോദരനായ രാമവർമ (1687-93) രാജാവായി. ഇദ്ദേഹത്തോടുകൂടി മൂത്ത തായ്‌വഴി അന്യംനിന്നു. പക്ഷേ അടുത്ത രാജാവ്‌ ചാഴൂർ തായ്‌വഴിയിലേതായിരിക്കണമെന്ന്‌ 1681 മേയിൽ ചേന്ദമംഗലത്ത്‌ ചേർന്ന സമ്മേളനത്തിൽ ഡച്ചുകാർ വാദിച്ചു. ഡച്ചുകാരുടെ പാവകളെ വാഴിക്കുന്നതിൽ ജനങ്ങള്‍ എതിരായിരുന്നു. എന്നാൽ രാമവർമയുടെ മരണാനന്തരം ചാഴൂർ തായ്‌വഴിയിലെ പ്രഥമ ദത്താവകാശിയായ രവിവർമ (ഭ. കാ. 1693-97) രാജാവായി. അതിനുശേഷം രാമവർമ (ഭ.കാല. 1697-1701)യും തുടർന്ന്‌ മറ്റൊരു രാമവർമ (ഭ. കാ. 1701-21)യും അധികാരത്തിലെത്തി. രാജ്യത്തുടനീളം ആഭ്യന്തര കലാപങ്ങള്‍ ഉടലെടുത്തു. 1795-ൽ ബ്രിട്ടീഷ്‌ മേധാവിത്വം കൊച്ചിയിൽ ഉറയ്‌ക്കുന്നതുവരെ ആ രാജ്യം ഡച്ചുകാരുടെ അധീശത്വത്തിലും സ്വാധീനതയിലും അമർന്നിരുന്നു.

കൊച്ചിയിലെ മൈസൂർ മേധാവിത്വം

കൊച്ചിയിലെ മൈസൂർ മേധാവിത്വം. 18-ാം ശതകത്തിന്റെ ഉത്തരാർധത്തിലെ മൈസൂർ ആക്രമണം എറണാകുളം ജില്ലയെ സാരമായി ബാധിച്ചു. 1773-ൽ ഹൈദരലി കൊച്ചി കീഴടക്കി; ഒരു ലക്ഷം ഇക്കേരിപഗോഡ (നാല്‌ ലക്ഷത്തോളം രൂപ) സബ്‌സിഡിയായി കൊച്ചി മൈസൂറിന്‌ നല്‌കേണ്ടതായും വന്നു. 1776 സെപ്‌തംബറിൽ മൈസൂർ സൈന്യം സർദാർഖാന്റെ നേതൃത്വത്തിൽ പാലക്കാടുവഴി കൊച്ചിയിൽ പ്രവേശിക്കുകയും തൃശൂർ കൈവശപ്പെടുത്തുകയും ചെയ്‌തു. യുദ്ധം കൂടാതെതന്നെ കൊച്ചി മൈസൂറിന്‌ കീഴടങ്ങി. മൈസൂറിന്റെ കീഴിൽ ആ രാജ്യത്തിന്‌ ഒരു പ്രത്യേകപദവി നല്‌കപ്പെട്ടു.

1782 ഡിസംബറിൽ ഹൈദരലിയുടെ നിര്യാണത്തെത്തുടർന്ന്‌ മൈസൂർ സുൽത്താനായ ടിപ്പു പ്രാരംഭത്തിൽ കൊച്ചിയെ ശല്യപ്പെടുത്തിയിരുന്നില്ല. കാരണം കൊച്ചിയെ ഉപകരണമാക്കി തിരുവിതാംകൂർ ആക്രമിക്കുക എന്നതായിരുന്നു ടിപ്പുവിന്റെ പദ്ധതി. കൊച്ചിയെ ഉപകരണമാക്കിക്കൊണ്ട്‌ കാര്യങ്ങള്‍ നടക്കുകയില്ലെന്ന്‌ ബോധ്യമായതോടെ, ടിപ്പു തിരുവിതാംകൂറുമായി നേരിട്ട്‌ സംഘട്ടനത്തിനൊരുങ്ങി. 1789 ഡി. 29-ന്‌ ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂർ ആക്രമിച്ചു; ആലുവവരെ എത്തി. കാലവർഷവും നൈസാം-മഹാരാഷ്‌ട്ര സൈന്യത്തിന്റെ ശ്രീരംഗപട്ടണം ആക്രമണഭീഷണിയുംനിമിത്തം ഉടനെ ടിപ്പുവിന്‌ തിരിച്ചുപോകേണ്ടിവന്നു.

ടിപ്പുസുൽത്താന്‍ തിരിച്ചുപോയ ഉടന്‍ കൊച്ചി മൈസൂറിൽനിന്ന്‌ മോചനം നേടി; തുടർന്ന്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെസംരക്ഷിതരാജ്യമായി (1791 ജനു. 6). കൊച്ചി അങ്ങനെ ബ്രിട്ടീഷ്‌ നിയന്ത്രണത്തിന്‍കീഴിലായി.

ആധുനികകാലം

ശക്തന്‍തമ്പുരാന്റെ (ഭ.കാ. 1790-1805) ഭരണാരംഭത്തോടെയാണ്‌ കൊച്ചിയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്‌. ശക്തന്‍തമ്പുരാനുശേഷം കൊച്ചി ഭരിച്ച രാമവർമ (1805-09), കേരളവർമ (1809-28), രാമവർമ (1828-37) എന്നിവർ മതതത്ത്വചിന്താമേഖലകളിൽ അമിതമായ താത്‌പര്യം പ്രകടിപ്പിക്കുകയും ഭരണകാര്യങ്ങള്‍ മന്ത്രിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്‌തു. പാലിയത്ത്‌അച്ചന്റെ ബ്രിട്ടീഷ്‌-വിരുദ്ധ കലാപം (1808-09) ഇക്കാലത്തായിരുന്നു.

പാലിയത്ത്‌അച്ചന്റെ പരാജയത്തോടെ കൊച്ചിയിൽ "സർവാധികാര്യക്കാർ' ആയിരുന്ന നടവരമ്പ്‌ കുഞ്ഞിക്കൃഷ്‌ണമേനോന്റെ ഭരണം രാജ്യത്തെ ദരിദ്രമാക്കി. 1812 ജൂണിൽ ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന കേണൽ മണ്‍റോ കൊച്ചി ദിവാനായി ഭരണം ഏറ്റെടുത്തു. പിന്നീട്‌ കൊച്ചി ദിവാനായിരുന്ന നഞ്ചപ്പയ്യ (1818-25) സൃഷ്‌ടിച്ച "പുത്തന്‍' എന്ന പുതിയ നാണയം പി. രാജഗോപാലാചാരിയുടെ (1896-1901) കാലംവരെ നിലനിന്നു. ശേഷഗിരിറാവു (1825-30) എടമന ശങ്കരമേനോന്‍ (1830-35), വെങ്കടസുബ്ബയ്യ (1835-40), ശങ്കരവാരിയർ (1840-56), വെങ്കടറാവു (1956-60), ശങ്കുണ്ണിമേനോന്‍ (1860-79), ഗോവിന്ദമേനോന്‍ (1879-89), സി. തിരുവെങ്കടാചാര്യ (1889-92), വി. സുബ്രഹ്മണ്യപിള്ള (1892-96) തുടങ്ങി നിരവധി ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. കൊച്ചിയിൽ അടിമത്തം നിരോധിച്ചതും എറണാകുളത്ത്‌ ഒരു ഇംഗ്ലീഷ്‌ സ്‌കൂള്‍, ആതുരാലയം എന്നിവ സ്ഥാപിച്ചതും ദിവാന്‍ ശങ്കരവാരിയരായിരുന്നു. അടുത്ത രാജാവായ രാജരാമവർമ (1895-1914)യുടെ കീഴിലും ഒട്ടേറെ പ്രഗല്‌ഭരായ ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. പി. രാജഗോപാലാചാരി (1896-1901), എസ്‌. ലോക്ക്‌ (1901-02), എന്‍. പട്ടാഭിരാമറാവു (1902-07), എ.ആർ. ബാനർജി (1907-14), ജെ. ഡബ്ല്യൂ. ഭോർ (1914-19) എന്നിവരായിരുന്നു ഈ കാലയളവിൽ കൊച്ചി ഭരിച്ച ദിവാന്മാർ. ഷൊർണൂർ-എറണാകുളം റയിൽവേ നിർമാണം ആരംഭിച്ചതും പൂർത്തിയാക്കിയതും പി. രാജഗോപാലാചാരി ദിവാനായിരുന്ന കാലത്തായിരുന്നു.

രാമവർമ (1914-32)യുടെ കാലത്തെ ദിവാന്മാരായിരുന്നു ടി. വിജയരാഘവാചാരി (1919-22), ടി.എസ്‌. നാരായണ അയ്യർ (1925-30), സി.ജി. ഹെർബർട്ട്‌ (1930-35) എന്നിവർ. കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിൽ 1925-ൽ സമുദ്‌ഘാടനം ചെയ്യപ്പെട്ടത്‌ പി. നാരായണമേനോന്‍ ദിവാനായിരിക്കുമ്പോഴാണ്‌. എറണാകുളത്തിന്റെ ചരിത്രത്തിൽ വളരെയേറെ പരിവർത്തനങ്ങള്‍ സൃഷ്‌ടിച്ച ദിവാനായിരുന്നു ആർ.കെ. ഷണ്‍മുഖംചെട്ടി (1935-41); രാമവർമ (1932-41)യായിരുന്നു ആ കാലത്തെ കൊച്ചീരാജാവ്‌. കൊച്ചീതുറമുഖത്തിന്റെ പണിപൂർത്തിയാക്കിയതും ആനമലറോഡ്‌ നിർമിച്ചതും വെണ്ടുരുത്തി വിമാനത്താവളം നിർമിക്കാന്‍ മുന്‍കൈയെടുത്തതും എറണാകുളം നഗരത്തെ മോടിപിടിപ്പിച്ചതും വൈദ്യുതവത്‌കരണം നടത്തിയതും റാംമോഹന്‍ പാലസ്‌ (ഇപ്പോള്‍ ഹൈക്കോടതിയുടെ ആസ്ഥാനം) നിർമിച്ചതും കൊച്ചി പബ്ലിക്‌ സർവീസ്‌ കമ്മിഷന്‍ ഏർപ്പെടുത്തിയതും പഴയ കൊച്ചിന്‍ ചീഫ്‌കോർട്ട്‌ ഹൈക്കോടതിയാക്കി മാറ്റിയതും (1938 ജൂണ്‍ 18-ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.) ദ്വിഭരണസമ്പ്രദായം ഉണ്ടാക്കി ആദ്യമായി ഒരു ജനകീയ മന്ത്രിയെ നിയമിച്ചതും ഷണ്‍മുഖം ചെട്ടിയുടെ ഭരണകാലത്തായിരുന്നു. കോമാട്ടിൽ അച്യുതമേനോന്‍ (1941 ജൂണ്‍-ഒക്‌ടോബർ) എ.എഫ്‌. ഡബ്യൂ. ഡിക്‌സണ്‍ (1941-43), ജോർജ്‌ബോഗ്‌ (1943-44), സി.പി. കരുണാകരമേനോന്‍ എന്നിവരായിരുന്നു അദ്ദേഹത്തെ പിന്തുടർന്ന്‌ ദിവാന്മാരായത്‌. കേരളവർമ (1941-43), രവിവർമ (1943-46), കേരളവർമ (1946-48) എന്നിവർ കൊച്ചിയിലെ അവസാനകാലരാജാക്കന്മാരായിരുന്നു. കേരളവർമയുടെ കാലത്തെ സി.പി. കരുണാകരമേനോനായിരുന്നു അവസാനത്തെ ദിവാന്‍. രാമവർമ പരീഷത്ത്‌ തമ്പുരാന്റെ ഭരണകാലത്ത്‌, 1949 ജൂലായിൽ തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. പിന്നീട്‌ 1956-ൽ കൊച്ചി ഐക്യകേരളത്തിന്റെ ഭാഗവുമായി.

ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റി

1958 ഏ. 1-ന്‌ നിലവിൽവന്ന എറണാകുളം ജില്ലയിൽ കൊച്ചികേന്ദ്രമാക്കി വികസനത്തിനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടു. 1965 ന. 19-ന്‌ കൊച്ചിന്‍ കോർപ്പറേഷന്‍, ആലുവ മുനിസിപ്പാലിറ്റി എന്നിവയ്‌ക്കു പുറമേ 14 പഞ്ചായത്തുകളുംകൂടി ചേർന്ന പ്രദേശങ്ങളുടെ വികസനത്തിനായി ഗവണ്‍മെന്റ്‌ ഒരു ജോയിന്റ്‌ ടൗണ്‍പ്ലാനിങ്‌ കമ്മിറ്റി രൂപവത്‌കരിച്ചു. 1968 സെപ്‌. 26-ന്‌ മറ്റൊരുത്തരവിലൂടെ ഈ പദ്ധതി കൊച്ചിന്‍ ടൗണ്‍പ്ലാനിങ്‌ ട്രസ്റ്റിനെ ഏല്‌പിച്ചു. 1976 ജനു. 24-ന്‌ ഇതിന്റെ സ്ഥാനത്ത്‌ ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റിക്കു ഗവണ്‍മെന്റ്‌ രൂപംനല്‌കി. കൂടുതൽ പ്രദേശങ്ങള്‍ വികസനമേഖലയിൽ ഉള്‍പ്പെടുത്തപ്പെട്ടു. കൊച്ചിന്‍ കോർപ്പറേഷനുപുറമേ പെരുമ്പാവൂർ, വടക്കന്‍ പറവൂർ, ആലുവ എന്നീ മുനിസിപ്പാലിറ്റികളും ജില്ലയിലെ 35 പഞ്ചായത്തുകളും ഇതിന്റെ പരിധിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നവസംവിധാനം നടത്തിയത്‌.

വിദ്യാഭ്യാസം

ആധുനികവിദ്യാഭ്യാസത്തിന്റെ പ്രാരംഭം കുറിച്ചത്‌ 16-ാം ശതകത്തിൽ വൈപ്പിന്‍കരയിലും കൊച്ചിയിലും ജസ്യൂട്ട്‌ കോളജുകളും ചേന്ദമംഗലത്തെ സെമിനാരിയും സ്ഥാപിക്കപ്പെട്ടതോടെയാണ്‌. 19-ാം ശ. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ സാക്ഷ്യം വഹിച്ചു; ആധുനിക സമ്പ്രദായത്തിലുള്ള പല വിദ്യാലയങ്ങളും ഈ കാലത്ത്‌ സ്ഥാപിതമായി. എറണാകുളം ജില്ലയിൽ 2001-ലെ കണക്കനുസരിച്ച്‌ 487 പ്രമറി സ്‌കൂളുകളും 220 മിഡിൽസ്‌കൂളുകളും 169 ഹൈസ്‌കൂളുകളും 141 ഹയർസെക്കന്‍ഡറി സ്‌കൂളുകളും 14 ടീച്ചേഴ്‌സ്‌ ട്രയിനിങ്‌ സ്‌കൂളുകളും നിലവിലുണ്ട്‌. 26 ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളും 11 പ്രാഫഷണൽ കോളജുകളും 19 ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നു. കൊച്ചിന്‍ സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സർവകലാശാലയുടെ പ്രാദേശികകേന്ദ്രം എന്നിവയും ഇവിടെയുണ്ട്‌.

1845-ൽ ആരംഭിച്ച ഒരു ഇംഗ്ലീഷ്‌ സ്‌കൂളാണ്‌ 1875-ൽ കോളജായിത്തീർന്നതും 1925-ൽ മഹാരാജാസ്‌ കോളജ്‌ എന്ന പേര്‌ സ്വീകരിച്ചതും, ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍, തേവര സേക്രഡ്‌ ഹാർട്ട്‌, സെന്റ്‌ ആൽബെർട്ട്‌സ്‌, മൂവാറ്റുപുഴ നിർമല, കാലടി ശ്രീശങ്കരാ, കോതമംഗലം മാർ അത്തനേഷ്യസ്‌, എറണാകുളം സെന്റ്‌ തെരേസാസ്‌ എന്നിവയാണ്‌ മറ്റ്‌ ഒന്നാം ഗ്രഡ്‌ കോളജുകള്‍, പ്രാഫഷണൽ കോളജുകളിൽ എറണാകുളം ലാ കോളജാണ്‌ ഏറ്റവും പഴക്കമുള്ള സ്ഥാപനം. സെന്റ്‌ ജോസഫ്‌സ്‌ ട്രയിനിങ്‌ കോളജ്‌, മൂത്തകുന്നം എസ്‌.എന്‍.എം. ട്രയിനിങ്‌ കോളജ്‌, കോതമംഗലം മാർ അത്തനേഷ്യസ്‌ എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവയാണ്‌ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. തൃപ്പൂണിത്തുറയിലെ ശ്രീരാമവർമ സംസ്‌കൃതകോളജാണ്‌ ഈ ജില്ലയിലെ ഏക പൗരസ്‌ത്യഭാഷാവിദ്യാകേന്ദ്രം. തൃപ്പൂണിത്തുറയിലെ സംഗീത അക്കാദമിയും പ്രസ്‌താവ്യമാണ്‌. മത്സ്യബന്ധന പരിശീലനകേന്ദ്രവും സാങ്കേതിക സ്ഥാപനങ്ങളുടെ ഭാഗങ്ങളായി ഈ ജില്ലയിലുണ്ട്‌. സമസ്‌ത കേരള സാഹിത്യപരിഷത്ത്‌, കേരള ഫൈന്‍ ആർട്‌സ്‌ സൊസൈറ്റി, ദക്ഷിണ ഭാരത്‌ ഹിന്ദി പ്രചാരസഭയുടെ കേരളശാഖ, കേരള ഹിസ്റ്ററി അസോസിയേഷന്‍ എന്നിവയുടെ ആസ്ഥാനവും എറണാകുളമാണ്‌. സർവോപരി കൊച്ചി സർവകലാശാലയുടെ കീഴിലുള്ള വിദ്യാകേന്ദ്രങ്ങളും ഈ ജില്ലയിലാണ്‌. പബ്ലിക്‌ ലൈബ്രറി, കൊച്ചിന്‍ സർവകലാശാലാ ലൈബ്രറി, ചങ്ങമ്പുഴ സ്‌മാരക ലൈബ്രറി എന്നിങ്ങനെ ഒമ്പതു ലൈബ്രറികളും രാമവർമ ക്ലബ്‌, ലയണ്‍സ്‌ ക്ലബ്‌ എന്നിങ്ങനെ നാലു പ്രമുഖ ക്ലബ്ബുകളും രാജീവ്‌ഗാന്ധി ഇന്‍ഡോർ സ്റ്റേഡിയം, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെ എട്ടു സ്റ്റേഡിയവും, കാശി ആർട്ട്‌ ഗാലറി, മരീചിക ആർട്ട്‌ ഗാലറി, ദ്രാവിഡ ആർട്ട്‌ ഗാലറി എന്നിങ്ങനെ 11 ആർട്ട്‌ ഗാലറികളുമുണ്ട്‌.

പൊതുജനാരോഗ്യം

പൊതുജനാരോഗ്യം. പൊതുജനാരോഗ്യത്തിന്‌ പ്രാധാന്യം നല്‌കിത്തുടങ്ങിയത്‌ 19-ാം ശതകത്തിന്റെ അവസാനവർഷങ്ങളിലാണ്‌. 1848-ൽ സ്ഥാപിതമായ എറണാകുളം ആശുപത്രിയാണ്‌ ഏറ്റവും പഴക്കംചെന്ന ആതുരാലയം. 1872-ൽ ഫോർട്ട്‌ കൊച്ചിയിൽ സ്ഥാപിതമായ ഡിസ്‌പെന്‍സറി പിന്നീട്‌ സർക്കാർ ആശുപത്രിയായി വളർന്നു. പില്‌ക്കാലത്ത്‌ തൃപ്പൂണിത്തുറയിലും (1888) ഞാറയ്‌ക്കലും (1907) മട്ടാഞ്ചേരിയിലും (1909) ആതുരാലയങ്ങള്‍ സ്ഥാപിതമായി. ഇപ്പോള്‍ സർക്കാർ അധീനതയിൽ 22 അലോപ്പതി ആശുപത്രികളും 10 കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകളും 65 മിനി പബ്ലിക്‌ ഹെൽത്ത്‌ സെന്ററുകളും നാല്‌ ഡിസ്‌പെന്‍സറികളും ഒരു ടി.ബി. സെന്ററുമുണ്ട്‌ (2001). മൂന്ന്‌ ഹോമിയോ ആശുപത്രിയും 51 ഹോമിയോ ഡിസ്‌പെന്‍സറികളുമുണ്ട്‌. അലോപ്പതി സ്ഥാപനങ്ങളിൽ 5278 കിടക്കകളും ആയുർവേദ സ്ഥാപനങ്ങളിൽ 419 കിടക്കകളും ആണുള്ളത്‌. ഇതിനുപുറമേ നല്ല നിലയിൽ പ്രവർത്തിക്കുന്ന മൂന്നു മെഡിക്കൽ കോളജുകളും ഈ ജില്ലയിലുണ്ട്‌.

1914-ൽ ചൊണ്ണരയിൽ നിർമിച്ച വാട്ടർവർക്‌സ്‌ ആണ്‌ കൊച്ചിനഗരത്തിലെ ജലവിതരണം നിർവഹിക്കുന്നത്‌. മൃഗചികിത്സയ്‌ക്കായി 28 ആശുപത്രികളും 74 ഡിസ്‌പെന്‍സറികളുമുണ്ട്‌.

ഭരണവ്യവസ്ഥ

ഭരണവ്യവസ്ഥ. എറണാകുളം ജില്ലയിൽ രണ്ടു പാർലമെന്റ്‌ മണ്ഡലങ്ങളിലായി പതിനാല്‌ നിയോജകമണ്ഡലങ്ങളുണ്ട്‌. ഏഴു താലൂക്കുകളിലായി 124 വില്ലേജുകളും പതിമൂന്ന്‌ ബ്ലോക്കുകളിലായി 81 പഞ്ചായത്തുകളുമുണ്ട്‌. ഒരു കോർപ്പറേഷനും 11 മുനിസിപ്പാലിറ്റികളുമാണ്‌ നഗരത്തിലുള്ളത്‌.

(എസ്‌. ജയശങ്കർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍