This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ജിനീയറിങ്‌ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:55, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്‍ജിനീയറിങ്‌ വ്യവസായം

Engineering Industry

ഇരുമ്പ്‌, ഉരുക്ക്‌, ചെമ്പ്‌, അലൂമിനിയം തുടങ്ങിയ വിവിധ ലോഹങ്ങളും അവയുടെ സങ്കരങ്ങളും അസംസ്‌കൃതവിഭവങ്ങളായുപയോഗിച്ച്‌ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, സ്റ്റ്രക്‌ചറല്‍, മറൈന്‍, റയില്‍വേ തുടങ്ങിയ വര്‍ക്ക്‌ഷോപ്പുകളില്‍ വിവിധ യന്ത്രസാമഗ്രികള്‍കൊണ്ട്‌ വന്‍തോതില്‍ നടത്തുന്ന ഉത്‌പാദനപ്രക്രിയകളെ പൊതുവേ എന്‍ജിനീയറിങ്‌ വ്യവസായം എന്ന ശാഖയില്‍ ഉള്‍പ്പെടുത്താം. ലഘു എന്‍ജിനീയറിങ്‌ വ്യവസായം, ഘന എന്‍ജിനീയറിങ്‌ വ്യവസായം എന്നിങ്ങനെ രണ്ടായി ഇതിനെ തരംതിരിക്കാം. സൈക്കിള്‍, ഇലക്‌ട്രിക്‌ഫാന്‍, തയ്യല്‍യന്ത്രം, മെഷീന്‍പാര്‍ട്ടുകള്‍, കാര്‍ഷിക പണിയായുധങ്ങള്‍, പമ്പുസെറ്റുകള്‍, ഇലക്‌ട്രിക്‌ മോട്ടോര്‍ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ ആദ്യവിഭാഗത്തിലും ഭാരിച്ച വാര്‍ക്കല്‍ വേണ്ടിവരുന്ന ഫൗണ്‍ഡ്രികള്‍, മോട്ടോര്‍കാറുകള്‍, റയില്‍വേ എന്‍ജിനുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന വമ്പിച്ച യന്ത്രശാലകള്‍, കപ്പല്‍നിര്‍മാണ കേന്ദ്രങ്ങള്‍, ഘനവൈദ്യുതോപകരണ നിര്‍മാണശാലകള്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. രാഷ്‌ട്രത്തിന്റെ സാമ്പത്തികഭദ്രതയ്‌ക്ക്‌ എന്‍ജിനീയറിങ്‌ വ്യവസായം കൂടിയേതീരൂ. യുദ്ധകാലത്ത്‌ ഒരു രാജ്യത്തിനു നിര്‍മിക്കാന്‍ കഴിയുന്ന പടക്കോപ്പുകള്‍ ആ രാജ്യത്തിലെ എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ ഉത്‌പാദനശക്തിയെ ആശ്രയിച്ചാണ്‌ നിലനില്‌ക്കുന്നത്‌. രാഷ്‌ട്രത്തിന്റെ സാമ്പത്തികനിലയുടെയും സൈനികശക്തിയുടെയും കെട്ടുറപ്പിന്റെയും സൂചനയായി എന്‍ജിനീയറിങ്‌ വ്യവസായപുരോഗതിയെ കണക്കാക്കാം.ആധുനിക എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ അടിത്തറ പാകിയത്‌ 18-ാം നൂറ്റാണ്ടില്‍ ഗ്രറ്റ്‌ ബ്രിട്ടനില്‍ നടന്ന ചരിത്രപ്രസിദ്ധമായ വ്യാവസായിക വിപ്ലവമാണ്‌. 1776-ല്‍ ജെയിംസ്‌ വാട്ട്‌ ആവിയന്ത്രം കണ്ടുപിടിച്ചതോടുകൂടിയാണ്‌ എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ സുവര്‍ണകാലം ആരംഭിക്കുന്നത്‌. 1698-ല്‍ തോമസ്‌ സേവിയറും 1705-ല്‍ തോമസ്‌ ന്യൂകോമനും നിര്‍മിച്ച യന്ത്രങ്ങള്‍ ജെയിംസ്‌ വാട്ട്‌ ആവിയന്ത്രത്തിന്റെ മുന്നോടിയായിരുന്നു. ആവിശക്തികൊണ്ട്‌ വെള്ളം പമ്പുചെയ്യുക, യന്ത്രങ്ങള്‍ ചലിപ്പിക്കുക തുടങ്ങിയവ ചെയ്യാമെന്നു വന്നപ്പോള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കായികാധ്വാനശ്രമങ്ങളെ ഒരു പരിധിവരെ യന്ത്രങ്ങള്‍ ഏറ്റെടുത്തുവെന്നു പറയാം.

ആവിയന്ത്രം ആദ്യമായി ഉപയോഗപ്പെടുത്തിയതു കല്‍ക്കരിഖനനം, ഇരുമ്പുത്‌പാദനം എന്നീ വ്യവസായമേഖലകളിലാണ്‌. ഇവ രണ്ടും വ്യവസായവിപ്ലവത്തിന്‌ ആവേഗം നല്‌കിയ അടിസ്ഥാനഘടകങ്ങളായിരുന്നു. 1855-56-ല്‍ ഹെന്‌റി ബെസ്സിമര്‍ ചരിത്രപ്രസിദ്ധമായ ബെസ്സിമര്‍ കണ്‍വെര്‍ട്ടര്‍ ആവിഷ്‌കരിച്ചതോടെ ഇരുമ്പുരുക്ക്‌ വ്യവസായത്തിന്റെ നാന്ദികുറിച്ചു. ഗില്‍ക്രിസ്റ്റ്‌ തോമസ്‌, സീമെന്‍സ്‌, മാര്‍ട്ടിന്‍ എന്നിവര്‍ ഈ രംഗത്തു വരുത്തിയ പരിഷ്‌കാരങ്ങള്‍ ഇരുമ്പുരുക്കു വ്യവസായപുരോഗതിയുടെ നാഴികക്കല്ലുകള്‍ ആയിരുന്നു.

ആവിയന്ത്രത്തിന്റെയും ഹംഫ്രി ഡേവിയുടെ രക്ഷാദീപ(safety lamp)ത്തിന്റെയും കണ്ടുപിടിത്തങ്ങള്‍ കല്‍ക്കരി വ്യവസായരംഗത്ത്‌ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്‌ടിച്ചു. കല്‍ക്കരിയില്‍നിന്നു ചായങ്ങള്‍, രാസവളങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ വിവിധ യന്ത്രാപകരണങ്ങളുടെ നിര്‍മാണവും പുരോഗമിച്ചു.

ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം ഗതാഗത സൗകര്യങ്ങളെ പൂര്‍വാധികം വര്‍ധിപ്പിച്ചു. റെയില്‍വേ എന്‍ജിനുകളും കപ്പല്‍യന്ത്രങ്ങളും ആവിശക്തിയും കല്‍ക്കരിയും ഉപയോഗിച്ച്‌ ഓടിക്കാന്‍ തുടങ്ങിയതോടുകൂടി മനുഷ്യരുടെയും ചരക്കുകളുടെയും ഗതാഗതനിരക്കില്‍ വമ്പിച്ച പുരോഗതിയുണ്ടായി. ആവിയന്ത്രങ്ങള്‍ ഘടിപ്പിച്ച വമ്പിച്ച ഇരുമ്പുകപ്പലുകളുടെ നിര്‍മാണം, കാറ്റിന്റെ ഗതിയെ ആശ്രയിക്കാതെ ഏതുകാലത്തും യാത്ര നടത്തുന്നതിനു വഴിതെളിച്ചു. വ്യവസായോത്‌പന്നങ്ങള്‍ വന്‍തോതില്‍ വിദേശങ്ങളിലേക്കു കയറ്റുമതി നടത്തുന്നതിനും തദ്വാര കൂടുതല്‍ ഉത്‌പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വര്‍ധിച്ച കടല്‍ഗതാഗതസൗകര്യങ്ങള്‍ സഹായിച്ചു.

യന്ത്രനിര്‍മാണം ഒരു അടിസ്ഥാനവ്യവസായമാണ്‌. ഈ രംഗത്ത്‌ ആവശ്യമായ ഒരു ഘടകമാണ്‌ കൃത്യത അഥവാ അതിസൂക്ഷ്‌മത (precision), ജോണ്‍ വിക്കിന്‍സണ്‍, ജോസഫ്‌ വിറ്റ്‌ വര്‍ത്‌ എന്നിവര്‍ ഈ രംഗത്തു നല്‌കിയ സംഭാവനകള്‍ ശ്രദ്ധേയങ്ങളാണ്‌. ഒരു സെന്റിമീറ്ററിന്റെ അയ്യായിരത്തിലൊരംശം വരെ കൃത്യമായി അളക്കാവുന്ന സംവിധാനം വിറ്റ്‌വര്‍ത്‌ ആദ്യം കണ്ടുപിടിച്ചു; തുടര്‍ന്ന്‌ 1805-ല്‍ ഒരു സെന്റീമീറ്ററിന്റെ അഞ്ചുലക്ഷത്തിലൊരംശംവരെ കൃത്യമായി അളക്കാവുന്ന ഉപകരണവും ആവിഷ്‌കൃതമായി. ഈ കണ്ടുപിടിത്തങ്ങള്‍ കൃത്യമായ അളവുകളില്‍ യന്ത്രഭാഗങ്ങള്‍ നിര്‍മിക്കുന്ന ലേഥ്‌, ഷേപ്പിങ്‌മെഷീന്‍ എന്നിവയുടെ നിര്‍മാണ പ്രക്രിയകള്‍ സുഗമമാക്കി. 1776-ല്‍ ജെസ്സേ റാംസ്‌ഡന്‍ എന്ന ഉപകരണനിര്‍മാതാവ്‌ അതിസൂക്ഷ്‌മത നല്‌കുന്ന ഒരു സ്‌ക്രൂകട്ടിങ്‌ യന്ത്രം നിര്‍മിക്കുകയുണ്ടായി. 1850-ല്‍ വിറ്റ്‌വര്‍ത്‌ ഈ യന്ത്രത്തിന്റെ കൃത്യത വര്‍ധിപ്പിച്ചു. 1851-നോടടുത്ത്‌ കൃത്യതകൂടിയ പ്ലേനിങ്‌മെഷീന്‍, സ്ലോട്ടിങ്‌മെഷീന്‍, ഷേപ്പിങ്‌ മെഷീന്‍, പഞ്ചിങ്‌മെഷീന്‍, ഷിയറിങ്‌ മെഷീന്‍ എന്നിവ വിറ്റ്‌വര്‍ത്‌ നിര്‍മിച്ചിരുന്നു.

യന്ത്രനിര്‍മാണത്തിന്റെയും മെഷീന്‍ ടൂളുകളുടെയും വികാസപരിണാമങ്ങള്‍ക്ക്‌ 19-ാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ വേണ്ടത്ര സംഭാവനകള്‍ നല്‌കിയത്‌ ബ്രിട്ടനിലെ സാങ്കേതികവിദഗ്‌ധരാണ്‌; ഉത്തരാര്‍ധത്തില്‍ യു.എസ്‌. സാങ്കേതികവിദഗ്‌ധരും. ആയുധസാമഗ്രികള്‍, തയ്യല്‍മെഷീനുകള്‍, വൈദ്യുതസാമഗ്രികള്‍, മോട്ടോര്‍ കാര്‍ എന്നിവയുടെ വ്യവസായികോത്‌പാദനത്തിനു മുന്‍കൈ എടുത്തത്‌ യു.എസ്സുകാരാണ്‌. 1861-ല്‍ യു.എസ്സില്‍ ഒരു ഓട്ടോമാറ്റിക്‌ ലേഥ്‌ നിര്‍മിച്ചു. 1855-ല്‍ ലിങ്കണ്‍, "മില്ലര്‍' എന്ന പേരില്‍ മെച്ചപ്പെട്ട ഒരു മില്ലിങ്‌ യന്ത്രം നിര്‍മിച്ചു. 1861-ല്‍ ജോസഫ്‌ ബ്രൗണ്‍, സുപ്രസിദ്ധമായ യൂണിവേഴ്‌സല്‍ മില്ലിങ്‌ മെഷീന്‍ ഡിസൈന്‍ ചെയ്‌തു നിര്‍മിച്ചു. 1874-ല്‍ ബ്രൗണ്‍, യൂണിവേഴ്‌സല്‍ ഗ്രന്‍ഡിങ്‌ മെഷീനും നിര്‍മിച്ചു. കാര്‍ബോറണ്ടം അപഘര്‍ഷകങ്ങളുടെ (abrasives) കണ്ടുപിടിത്തം ഗ്രന്‍ഡിങ്‌ യന്ത്രങ്ങളുടെ നിര്‍മാണത്തെ സുഗമമാക്കി.

1840-50 കാലയളവില്‍ മെഷീന്‍ ടൂളുകളായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടു. ടങ്‌സ്റ്റണ്‍, വനേഡിയം എന്നീ ലോഹങ്ങള്‍ ഉരുക്കില്‍ ചേര്‍ത്ത്‌ ഹൈസ്‌പീഡ്‌ സ്റ്റീല്‍ എന്ന ലോഹസങ്കരം ഉണ്ടാക്കാമെന്നു ആസ്റ്റ്രിയയിലെ കോയ്‌ളറും ബ്രിട്ടനിലെ മാര്‍ഷലും തെളിയിച്ചു. ഇത്തരം ടൂളുകള്‍ ഉപയോഗിച്ച്‌ കട്ടിയുള്ള ലോഹങ്ങളെ കടഞ്ഞും പൊടിച്ചും രൂപഭേദം ചെയ്യാമെന്നുവന്നു. ഇതോടൊപ്പം സ്‌നേഹലേപന(lubrication) പ്രവിധിയിലും പരിഷ്‌കാരങ്ങളും കണ്ടുപിടിത്തങ്ങളുമുണ്ടായി. ഈ ഘടകങ്ങളെല്ലാം മെഷീന്‍ടൂള്‍ നിര്‍മാണത്തിന്റെയോ തദ്വാരാ യന്ത്രനിര്‍മാണവ്യവസായത്തിന്റെയോ അഭൂതപൂര്‍വമായ പുരോഗതിക്കു വഴിതെളിച്ചു.

1913-ല്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ (sheffield) ഹാരി ബേര്‍ലി സ്റ്റെന്‍ലസ്‌ സ്റ്റീലിന്റെ (stainless steel) പ്രാധാന്യം ലോകത്തിന്‌ ബോധ്യമാക്കിക്കൊടുത്തതുമുതല്‍ വൈവിധ്യമാര്‍ന്ന പല ആവശ്യങ്ങള്‍ക്കും ഈ അഭൂതവസ്‌തു ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങി. വലിയ പാലങ്ങളുടെ സ്‌ട്രക്‌ചറല്‍ ഫ്രയിം (structural frame)നും അംബരചുംബികളായ കെട്ടിടങ്ങളുടെ നിര്‍മാണത്തിനും, നീണ്ടുനീണ്ടുപോകുന്ന റെയില്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും ആവിക്കപ്പലുകളുടെ പള്ളകള്‍ (hull)തീര്‍ക്കാനുള്ള മണിക്കാലുകള്‍ക്കും ലോഹത്തകിടുകള്‍ക്കും എന്നുവേണ്ട ആഹാരസാധനങ്ങള്‍ പൊതിയുവാനുള്ള ടിന്നുകള്‍ മുതല്‍ പാതയോരങ്ങളിലെ റോഡ്‌ സൈനുകള്‍വരെ ഒരായിരം ആവശ്യങ്ങള്‍ക്ക്‌ ഈ ലോഹത്തെ ഇന്നും ഉപയോഗിച്ചുപോരുന്നു.

യുദ്ധവിമാന നിര്‍മാണഫാക്‌ടറി

20-ാം നൂറ്റാണ്ടില്‍ നടന്ന രണ്ട്‌ ലോകയുദ്ധങ്ങള്‍ എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ പുരോഗതിക്ക്‌ ആക്കംകൂട്ടി. ഒന്നാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയും എതിരാളികളായ സഖ്യകക്ഷികളും തമ്മില്‍ ആയുധനിര്‍മാണത്തില്‍ മത്സരമായിരുന്നു. ജര്‍മനിയിലെ "ക്രുപ്പ്‌' എന്ന വ്യവസായ പ്രഭുകുടുംബം എന്‍ജിനീയറിങ്‌ വ്യവസായപുരോഗതിക്കു വമ്പിച്ച സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. 1926-ല്‍ ക്രുപ്പ്‌ കമ്പനി നിര്‍മിച്ച സിമന്റഡ്‌ കാര്‍ബൈഡ്‌ ടൂള്‍ ആയുധനിര്‍മാണരംഗത്തും യന്ത്രനിര്‍മാണരംഗത്തും ദൂരവ്യാപകമായ പരിവര്‍ത്തനം സൃഷ്‌ടിച്ചു. മെഷിന്‍ടൂള്‍ ഇനത്തിലുള്ള മാതൃയന്ത്രങ്ങളുടെ വേഗത്തിലും ഊട്ടിലും (speeds and feeds) ഉണ്ടായ പുരോഗതി എന്‍ജിനീയറിങ്‌ വ്യവസായാഭിവൃദ്ധിയെ വളരെ സഹായിക്കുകയുണ്ടായി; ഗിയറുകളും ലിവറുകളും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ സംവിധാനത്തിലും വികാസത്തിലും ഉണ്ടായ പുരോഗതിയാണ്‌ മറ്റൊരു ഘടകം. ഫ്‌ളെക്‌സിബിള്‍ ഹൈഡ്രാളിക്‌ യന്ത്രങ്ങളുടെ ആവിര്‍ഭാവം ഈ രംഗത്തെ മറ്റൊരു പ്രധാനനാഴികക്കല്ലാണ്‌.

20-ാം നൂറ്റാണ്ടിലെ നേട്ടങ്ങളില്‍ വളരെ പ്രധാനമായ മറ്റൊന്ന്‌ വൈദ്യുതമേഖലയുടെ വളര്‍ച്ചയാണ്‌. നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ പട്ടണങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്ന സ്വകാര്യസംരംഭകര്‍ വികസിതവും സങ്കീര്‍ണവുമായ വൈദ്യുതശൃംഖലകള്‍ സൃഷ്‌ടിച്ച്‌ വളര്‍ച്ചയുടെ പാതയില്‍ മുന്നേറി. പിന്നീടുള്ള നാളുകളില്‍ ഉത്‌പാദനശേഷി വളരെ വേഗത്തില്‍ വര്‍ധിച്ചു.

ഒന്നാം ലോകയുദ്ധസമയത്താണ്‌ ധാരാളം കമ്പനികള്‍ രംഗത്തുവരികയും വളരെയധികം യുദ്ധവിമാനങ്ങള്‍ നിര്‍മിക്കപ്പെടുകയും ചെയ്‌തത്‌. യുദ്ധാനന്തരം ഉപയോഗം കഴിഞ്ഞ ഈ വിമാനങ്ങള്‍ പലതും സൈനികേതര ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തനം ചെയ്‌തു. 1917 ആയപ്പോഴേക്കും യൂറോപ്പ്‌, ആഫ്രിക്ക, ആസ്റ്റ്രലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായി പതിവായി 17-ഓളം വിമാനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 20-കളില്‍ വളരെ സാവകാശമായിരുന്നു അമേരിക്കയിലെ ഏവിയേഷന്‍ മേഖലയുടെ വളര്‍ച്ച. ചില ചെറിയ വിമാനക്കമ്പനികള്‍ മാത്രം പ്രവര്‍ത്തിച്ചുപോന്നു. 20-കളില്‍ പല രാജ്യങ്ങളും ചെറിയ വിമാനക്കമ്പനികളെ കൂട്ടിയിണക്കി അവരുടേതായ വിമാനസര്‍വീസുകള്‍ തുടങ്ങി. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ "ഇംപീരിയല്‍ എയര്‍വേസ്‌' ഇതിനുദാഹരണമാണ്‌.

രണ്ടാംലോകയുദ്ധം വിമാനനിര്‍മാണത്തിലും വിമാനങ്ങള്‍ മഹായുദ്ധത്തിലും വലിയ സ്വാധീനമാണ്‌ ചെലുത്തിയിട്ടുള്ളത്‌. 1938-ല്‍ ഹിറ്റ്‌ലര്‍ പോളണ്ടിലേക്ക്‌ കടക്കുമ്പോള്‍ അമേരിക്കയില്‍ 300-ന്‌ താഴെ മാത്രമേ വിമാനങ്ങള്‍ ഉണ്ടായിരുന്നുള്ളു. മഹായുദ്ധം അവസാനിക്കുമ്പോള്‍ അമേരിക്കയില്‍മാത്രം 40-ല്‍പ്പരം നിര്‍മാതാക്കള്‍ 50,000 വിമാനങ്ങള്‍ വാര്‍ഷികമായി നിര്‍മിച്ചുനല്‌കുന്ന സ്ഥിതിയായി. യുദ്ധാവസാനം വരെ അമേരിക്കന്‍ ഐക്യനാടുകള്‍ 300,000 വിമാനങ്ങള്‍ നിര്‍മിച്ചതായി കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത്‌ വിമാനനിര്‍മാണം ലോകത്തെ ഏറ്റവും വലിയ നിര്‍മാണമേഖലയായി മാറി.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എന്‍ജിനാല്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്തില്‍ ആരുംതന്നെ പറന്നിരുന്നില്ല. എന്നാല്‍ ആ നൂറ്റാണ്ടിന്റെ അന്ത്യമാകുന്നതോടെ ലക്ഷക്കണക്കിന്‌ ആളുകള്‍ ദിവസേന യന്ത്രവത്‌കൃത വിമാനങ്ങളില്‍ യാത്രചെയ്യുന്നു. ആദ്യത്തെ യന്ത്രവത്‌കൃതവിമാനം 10 അടി ഉയരത്തില്‍ ഒരാളുമായി 10 സെക്കന്‍ഡില്‍ 120 അടിയാണ്‌ പറന്നത്‌. ഇന്ന്‌ യാത്രാവിമാനങ്ങള്‍ നൂറുകണക്കിന്‌ ആളുകളെ വഹിച്ചുകൊണ്ട്‌ ഭൂമിയുടെ പകുതിയോളം ദൂരം 15 മണിക്കൂര്‍വരെ തുടര്‍ച്ചയായി പറക്കുന്നു.

പ്രിന്റഡ്‌ സര്‍ക്യൂട്ട്‌ ബോര്‍ഡ്‌ (പി.സി.ബി) നിര്‍മാണ ഫാക്‌ടറി

ഇലക്‌ട്രാണിക്‌ വ്യവസായം എന്‍ജിനീയറിങ്‌ വ്യവസായ പുരോഗതിക്കു വഴിതെളിച്ചു. സ്വയം പ്രവര്‍ത്തക സ്വയംപ്രരിത സമ്പ്രദായങ്ങള്‍ ആധുനികയന്ത്രങ്ങളുടെ സവിശേഷതയാണ്‌. കൂടാതെ ആധുനിക യന്ത്രങ്ങള്‍ക്ക്‌ പ്രവര്‍ത്തന സുനിശ്ചിതത്വവും എളുപ്പം പരിശോധിച്ച്‌ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള സൗകര്യം അവശ്യംവേണ്ട ഗുണങ്ങളാണ്‌. ഈ ചുറ്റുപാടുകള്‍ എന്‍ജിനീയറിങ്‌ വ്യവസായോത്‌പന്നങ്ങളുടെ ഡിസൈനിലും ഗുണനിയന്ത്രണത്തിലും വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ചു. ലോകവ്യാപകമായ വിപണിമാത്സര്യവും യുദ്ധാനന്തര പുനരുദ്ധാരണ പരിപാടികളും എന്‍ജിനീയറിങ്‌ ഉത്‌പന്നങ്ങളുടെ മൂല്യഗുണനിയന്ത്രണത്തിന്റെ അത്യാവശ്യം സ്‌പഷ്‌ടമാക്കി. ഗവേഷണവും വികസനവും സുപ്രധാനഘടകങ്ങളായി. ആധുനികവ്യവസായോത്‌പന്നങ്ങളുടെ ആകര്‍ഷണീയതയുടെയും ഗുണഗണങ്ങളുടെയും പുറകില്‍ വളരെയേറെ പണവും സമയവും വൈദഗ്‌ധ്യവും ഗവേഷണത്തിനും വികസനത്തിനുംവേണ്ടി ചെലവാക്കപ്പെട്ടിട്ടുണ്ട്‌. ശാസ്‌ത്രീയ മാനേജ്‌മെന്റ്‌ വിഭാഗത്തിലെ ആധുനിക ഉപാധികളും എന്‍ജിനീയറിങ്‌ വ്യവസായോത്‌പന്നങ്ങളുടെ മൂല്യഗുണവര്‍ധനവിനു സഹായകമായിത്തീര്‍ന്നു. മാനകങ്ങളും വിനിര്‍ദേശങ്ങളും (standards and specifications) വ്യവസായോത്‌പന്നങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധിതമായിത്തീര്‍ന്നു. യു.എസ്‌., ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്‌, ജപ്പാന്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, സ്വീഡന്‍ മുതലായവ എന്‍ജിനീയറിങ്‌ വ്യവസായരംഗത്ത്‌ ആധിപത്യംനേടി. അടുത്തകാലത്ത്‌ ഇന്ത്യയിലും ഈ രംഗത്ത്‌ പറയത്തക്ക പുരോഗതിയുണ്ടായിട്ടുണ്ട്‌.

19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ തുടങ്ങി ഇന്നോളം സമര്‍ഥരായ കണ്ടുപിടിത്തക്കാര്‍ (inventors)ഒന്നിനുപുറകേ ഒന്നായി ഇലക്‌ട്രാണിക്‌ മേഖലയില്‍ ഒരു വിപ്ലവംതന്നെ സൃഷ്‌ടിച്ചിരിക്കുകയാണ്‌. 1947-ല്‍ ബ്രഡീവ്‌ (Brdeew), ബ്രട്ടൈന്‍ (Brattain), ഷോക്‌ലെ (Shockley) എന്നിവരുടെ കൂട്ടായ്‌മയില്‍ ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ചതിനുശേഷമുള്ള ഇലക്‌ട്രാണിക്‌സിന്റെ വളര്‍ച്ച അദ്‌ഭുതാവഹമാണ്‌. 1954-ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ (texas instruments) ട്രാന്‍സിസ്റ്റര്‍ റേഡിയോ അവതരിപ്പിച്ചതോടെ കണ്‍സ്യൂമര്‍ ഇലക്‌ട്രാണിക്‌സിന്റെ വരവായി. റേഡിയോ, ടെലിവിഷന്‍, സ്റ്റീരിയോ, കംപ്യൂട്ടര്‍, സെമികണ്ടക്‌ടറുകള്‍, ട്രാന്‍സിസ്റ്ററുകള്‍, ഐ.സി.കള്‍ (integrated circuits) തുടങ്ങിയ ഉപയുക്തികള്‍ (devices) ഡിസൈന്‍ ചെയ്‌ത്‌ ഉത്‌പാദിപ്പിക്കുന്ന ബൃഹത്തായ ഒരു വ്യവസായമാണ്‌ ഇലക്‌ട്രാണിക്‌സ്‌ വ്യവസായം. 1927-ല്‍ 200 മില്യന്റെ വില്‌പന ഉണ്ടായിരുന്ന അമേരിക്കന്‍ ഇലക്‌ട്രാണിക്‌ ഉത്‌പന്നങ്ങള്‍ 1990 ആയപ്പോഴേക്കും 266 ബില്ല്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇലക്‌ട്രാണിക്‌ വ്യവസായം ഫാക്‌ടറികളെ, ഓഫീസുകളെ എന്നുവേണ്ട വീടുകളെപ്പോലും വല്ലാതെ പരിവര്‍ത്തനവിധേയമാക്കി.

ജപ്പാനിലെ ഇലക്‌ട്രാണിക്‌ വ്യവസായം ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഇലക്‌ട്രാണിക്‌ വ്യവസായങ്ങളില്‍ ഒന്നാണ്‌. ഇലക്‌ട്രാണിക്‌ ഉത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രബലരായ നിര്‍മാതാക്കളില്‍ പലരും ജപ്പാന്‍കാരാണ്‌.

ഇന്ത്യാഗവണ്‍മെന്റിന്റെ വ്യവസായവികസന നയം അനുസരിച്ച്‌ അടിസ്ഥാനവ്യവസായങ്ങള്‍ ഗവണ്‍മെന്റു നിയന്ത്രണത്തിലുള്ള പൊതുമേഖലയാണ്‌ പ്രധാനമായും കൈകാര്യംചെയ്യുന്നത്‌. ഇരുമ്പുരുക്കുനിര്‍മാണം, വൈദ്യുതോത്‌പാദനം, കല്‍ക്കരിഖനനം, കപ്പല്‍നിര്‍മാണം, വിമാനനിര്‍മാണം, റയില്‍വേ, പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം തുടങ്ങിയ വ്യവസായ സംരംഭങ്ങള്‍ ഈ ഇനത്തില്‍പ്പെടുന്നു. സൈക്കിള്‍, മോട്ടോര്‍കാര്‍, കടലാസ്‌, തുണിത്തരങ്ങള്‍, സിമന്റ്‌, രാസവ്യവസായങ്ങള്‍ എന്നിവയ്‌ക്കാവശ്യമായ യന്ത്രങ്ങളുടെ നിര്‍മാണം, കാര്‍ഷികോപകരണങ്ങളുടെ നിര്‍മാണം, ഫാബ്രിക്കേഷന്‍ വ്യവസായം തുടങ്ങിയവയില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ സ്വകാര്യമേഖല കൈകാര്യം ചെയ്യുന്നു. ഇന്ത്യയിലെ എന്‍ജിനീയറിങ്‌ വ്യവസായ പുരോഗതിക്കു പ്രധാനതടസ്സം വരുത്തുന്നത്‌ അലോയ്‌ ഉരുക്കുവ്യവസായത്തിന്റെ മന്ദഗതിയിലുള്ള പുരോഗതിയാണ്‌. മെച്ചപ്പെട്ടയിനം അലോയ്‌ ഉരുക്കുകള്‍ ഇപ്പോഴും വലിയ വിലകൊടുത്തു വിദേശങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഉയര്‍ന്ന ഊഷ്‌മാവില്‍ യന്ത്രഭാഗങ്ങളുടെ ഉറപ്പു കുറയാതിരിക്കുവാനും കാഠിന്യം കൂട്ടാനും തരികളുടെ വലുപ്പം ക്രമീകരിക്കാനും കാന്തികഗുണം വര്‍ധിപ്പിക്കാനും തേയ്‌മാനം കുറയ്‌ക്കാനും അലോയ്‌ ഉരുക്കുകള്‍ സഹായിക്കുന്നു. അലോയ്‌ ഉരുക്കുനിര്‍മാണത്തില്‍ ഇരുമ്പ്‌, കാര്‍ബണ്‍ എന്നിവയോടു ക്ലിപ്‌ത അളവില്‍ ചേര്‍ക്കുന്ന മറ്റു പ്രധാനമൂലകങ്ങള്‍ നിക്കല്‍, ക്രാമിയം, വനേഡിയം, മാങ്‌ഗനീസ്‌, ടങ്‌സ്റ്റണ്‍, മോളിബ്‌ഡനം, സിലിക്കണ്‍, കോബാള്‍ട്ട്‌ എന്നിവയാണ്‌. റോക്കറ്റുകള്‍, വിമാനങ്ങള്‍, ശൂന്യാകാശയാനപാത്രങ്ങള്‍, റയില്‍വേയന്ത്രസാമഗ്രികള്‍, കപ്പല്‍, ഓട്ടോമൊബൈല്‍, വിവിധതരം യന്ത്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ അലോയ്‌ ഉരുക്കു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പൗഡര്‍, മെറ്റലര്‍ജി, വെല്‍ഡിങ്‌, ഫോര്‍ജിങ്‌, അച്ചുവാര്‍ക്കല്‍ എന്നിവയിലുള്ള പുരോഗതിയും എന്‍ജിനീയറിങ്‌ വ്യവസായവികസനത്തിനു സഹായകമായിത്തീര്‍ന്നിട്ടുണ്ട്‌.

സാര്‍വലൗകികമായുണ്ടായ ഊര്‍ജദാരിദ്യ്രം എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ കാലാനുസൃതമായ വികസനത്തിനു ചില്ലറ തടസ്സങ്ങള്‍ സൃഷ്‌ടിച്ചു. പ്രകൃതിയില്‍നിന്നും നേരിട്ടു ലഭിക്കുന്ന ഊര്‍ജത്തെ യാന്ത്രികശക്തിയായി മാറ്റാന്‍ വേണ്ടിവരുന്ന യന്ത്രസമുച്ചയം സംഭാവനചെയ്യുന്നത്‌ എന്‍ജിനീയറിങ്‌ വ്യവസായമാണ്‌. ഇന്ധന ജ്വലനത്തില്‍നിന്നുള്ള തപോര്‍ജം, ഉയരത്തില്‍ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ സ്ഥാനികോര്‍ജം, സൗരോര്‍ജം, തിരമാലകളില്‍നിന്നുള്ള ഊര്‍ജം, അണുകേന്ദ്രീയോര്‍ജം, കൊടുങ്കാറ്റില്‍ നിന്നുള്ള ഊര്‍ജം എന്നിവയെല്ലാം കാര്യക്ഷമമായി പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആരായേണ്ടിയിരിക്കുന്നു. എന്‍ജിനീയറിങ്‌ വ്യവസായത്തിന്റെ ഭാവി ഇവയെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇന്ത്യയിലെ പ്രധാന എന്‍ജിനീയറിങ്‌ വ്യവസായങ്ങള്‍ കൊല്‍ക്കത്ത, ബോംബെ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമാണ്‌ സ്ഥിതിചെയ്യുന്നത്‌. അഹമ്മദാബാദ്‌, കോയമ്പത്തൂര്‍, പൂന, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലും ചില എന്‍ജിനീയറിങ്‌ വ്യവസായങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്‌. നാടിന്റെ നാനാഭാഗങ്ങളിലും, പ്രത്യേകിച്ച്‌ അവികസിതമായി നില്‌ക്കുന്ന കേന്ദ്രങ്ങളിലും മറ്റു വ്യവസായങ്ങളോടൊപ്പം എന്‍ജിനീയറിങ്‌ വ്യവസായങ്ങളും സ്ഥാപിക്കാന്‍ കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും ശ്രമിച്ചുവരുന്നു. ചെറുകിട എന്‍ജിനീയറിങ്‌ വ്യവസായങ്ങള്‍ വിപുലമായി സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതികളും ഗവണ്‍മെന്റ്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിലെ സാമ്പത്തിക പുരോഗതിയുടെയും സൈനികശക്തിയുടെയും കെട്ടുറപ്പിന്റെയും അടിസ്ഥാനം എന്‍ജിനീയറിങ്‌ വ്യവസായമാണ്‌.

1960-കളില്‍ ബഹിരാകാശഗവേഷണത്തിലും സൈനിക സാങ്കേതികവിദ്യയിലും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ ഇന്ത്യയില്‍ ഇലക്‌ട്രാണിക്‌ വ്യവസായം വളര്‍ച്ചപ്രാപിക്കാന്‍ തുടങ്ങിയത്‌. ഇതിനോടനുബന്ധിച്ച്‌ ട്രാന്‍സ്‌സിസ്റ്റര്‍ റേഡിയോയും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടെലിവിഷനും പ്രയോഗത്തില്‍വന്നു. ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രത്തില്‍ 1982 സുപ്രധാനമായ വര്‍ഷമാണ്‌. ഡല്‍ഹിയില്‍ അരങ്ങേറിയ ഏഷ്യന്‍ഗെയിംസിന്റെ പ്രക്ഷേപണം കാണാന്‍ സാധാരണക്കാര്‍ക്ക്‌ അവസരമൊരുക്കാന്‍ ഇന്ത്യാഗവണ്‍മെന്റ്‌ ആയിരക്കണക്കിന്‌ കളര്‍ ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതിചെയ്യാന്‍ അനുവാദം നല്‌കി. 1985-ല്‍ കംപ്യൂട്ടറിന്റെ രംഗപ്രവേശവും പിന്നെ 1988-ല്‍ ഡിജിറ്റല്‍ എക്‌സ്‌ചേഞ്ച്‌ (digital exchange) കളുടെ വരവുമായി. 1984 മുതല്‍ 90 വരെയുള്ള കാലഘട്ടം ഇലക്‌ട്രാണിക്‌ വ്യവസായത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലമായിരുന്നു എന്നുതന്നെ പറയാം. ഈ കാലയളവില്‍ ഇന്ത്യന്‍ ഇലക്‌ട്രാണിക്‌ വ്യവസായം തുടര്‍ച്ചയായും വേഗത്തിലുമുള്ള പുരോഗതിയാണ്‌ പ്രാപിച്ചത്‌.

അപ്പോളോ മെഡിക്കല്‍ ടെക്‌നോളജി കമ്പനി, ഷാങ്‌ഹായ്‌

2006-ല്‍ 3.89 ബില്യണ്‍ ഡോളറിന്റെ കണ്‍സ്യൂമര്‍ ഇലക്‌ട്രാണിക്‌ വ്യാപാരം ഇന്ത്യയില്‍ നടന്നു. ഒരു ബില്യണില്‍ കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഗാര്‍ഹിക ഇലക്‌ട്രാണിക്‌ മേഖല ഇനിയും വളരെയധികം വളര്‍ച്ച പ്രാപിക്കുമെന്നുള്ളത്‌ തര്‍ക്കമില്ലാത്തവസ്‌തുതയാണ്‌.

പാശ്ചാത്യരാജ്യങ്ങളില്‍ വിശേഷിച്ചും അമേരിക്കയില്‍ കംപ്യൂട്ടര്‍ ശൃംഖലകള്‍ വ്യാപകമായതോടെ എല്ലാമേഖലകളിലേക്കും അവയുടെ ഉപയോഗം ഫലപ്രദമായി വ്യാപിപ്പിക്കാന്‍വേണ്ടി സോഫ്‌റ്റ്‌വെയറുകളുടെ ആവശ്യം ഉടലെടുത്തു. ബഹുരാഷ്‌ട്രക്കമ്പനി(മള്‍ട്ടിനാഷണല്‍ കമ്പനി-MNC)കളും മറ്റു വ്യവസായ സംരംഭകരും സര്‍വീസ്‌ സംഘടനകളും കുറഞ്ഞ ചെലവില്‍ അവര്‍ക്കുവേണ്ട സോഫ്‌റ്റുവെയറുകള്‍ ഉണ്ടാക്കിയെടുക്കുന്നതിന്‌ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്കുതിരിഞ്ഞു. ഇന്ത്യയിലെ യുവതലമുറയ്‌ക്ക്‌ വിദ്യാഭ്യാസയോഗ്യതയും ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയും ഉണ്ടെന്നതായിരുന്നു ഈ വ്യവസായികളെ ഇന്ത്യയിലേക്കു തിരിയാന്‍ പ്രരിപ്പിച്ചത്‌. അങ്ങനെ ഒരു വേറിട്ട വിപ്ലവംതന്നെയാണ്‌ വിവരസാങ്കേതികവിദ്യ (Information Technology) മേഖലയിലുണ്ടായത്‌. ഈ വേറിട്ട വിപ്ലവത്തിന്റെ 70 ശതമാനവും കൈക്കലാക്കാന്‍ ഇന്ത്യയ്‌ക്കു സാധിച്ചു. ചൈനയെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച്‌ വളരെക്കൂടുതല്‍ സോഫ്‌റ്റുവെയര്‍ കയറ്റുമതി ഇന്ത്യയില്‍നിന്നുണ്ടായി. 2002 മധ്യത്തോടെയുള്ള കണക്കനുസരിച്ച്‌ സോഫ്‌റ്റുവെയര്‍ കയറ്റുമതിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അനുപാതം 13:1 ആണ്‌. 1980-ല്‍ സോഫ്‌റ്റുവെയര്‍ കയറ്റുമതിയില്‍ ഇന്ത്യ നേടിയത്‌ 4 ദശലക്ഷം ഡോളറാണ്‌. എന്നാല്‍ 1995-ഓടെ ഇത്‌ 480.9 ദശലക്ഷം ഡോളറായി വര്‍ധിച്ചു. ഈ കയറ്റുമതി 8.5 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഇന്ത്യന്‍ ഐ.ടി. മേഖല 22 ശതമാനം വളര്‍ച്ചാനിരക്ക്‌ കൈവരിച്ചു. 2002-03-ല്‍ ഇന്ത്യന്‍ ജി.ഡി.പി.യുടെ 2.4 ശതമാനവും വിദേശകയറ്റുമതിയില്‍ 20.4 ശതമാനവും സോഫ്‌റ്റുവെയര്‍ വ്യവസായത്തിന്റെ സംഭാവനയാണ്‌.

വസ്‌തുവിനെ അതിന്റെ അറ്റോമിക്‌ അല്ലെങ്കില്‍ ന്യൂക്ലിയര്‍തലത്തില്‍ (സാധാരണ 100 നാനോമീറ്ററോ അതിലും താഴെയോ) നിയന്ത്രിക്കുകയെന്ന പ്രമേയമാണ്‌ പ്രയുക്ത ശാസ്‌ത്രസാങ്കേതിക മേഖലയിലെ നാനോടെക്‌നോളജി എന്ന പ്രവര്‍ത്തനമണ്ഡലംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതുപോലെ ഇത്രതന്നെ ചെറുതായ സാമഗ്രികളുടെയും പദാര്‍ഥങ്ങളുടെയും നിര്‍മാണവും നാനോടെക്‌നോളജിയുടെ പരിധിയില്‍വരും. ശാസ്‌ത്രലോകത്തും വ്യവസായിക രംഗത്തും വളരെവലിയ മാറ്റങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍പോകുന്ന ഒരു വിഭാഗമാണ്‌ നാനാടെക്‌നോളജി.

മുപ്പതില്‍പ്പരം വര്‍ഷങ്ങളായി ശാസ്‌ത്രലോകം ആറ്റ(atom)ത്തിന്റെ ശക്തി പ്രയോജനപ്പെടുത്തി ഇപ്പോഴത്തെ സിലിക്കന്‍ (silicon) മൈക്രാചിപ്പുകളേക്കാള്‍ വളരെയേറെ കഴിവുകളോടെയുള്ള കംപ്യൂട്ടറുകളെ സൃഷ്‌ടിക്കുന്നതിനെക്കുറിച്ച്‌ സ്വപ്‌നംകാണുന്നു. സാധാരണ കംപ്യൂട്ടറുകള്‍ക്ക്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ടു ചെയ്‌തുതീര്‍ക്കാന്‍ കഴിയുന്ന ജോലികള്‍ ഞൊടിയിടയില്‍ ചെയ്‌തുതീര്‍ക്കാനും, ഒരേ സമയം നൂറുകണക്കിന്‌ പ്രവൃത്തികള്‍ ചെയ്യാനും കഴിവുള്ള കംപ്യൂട്ടറുകളുടെ ആവിര്‍ഭാവമായിരിക്കും ഇതിന്റെ പരിണിതഫലം. നാനോടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ശാസ്‌ത്രലോകത്തിന്റെ ആഗ്രഹങ്ങള്‍ക്ക്‌ നിറംപകരുമെന്ന്‌ നമുക്ക്‌ ആശിക്കാം.

(എം.ഐ. ഉമ്മര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍