This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്രൂസ്‌കന്‍കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എട്രൂസ്‌കന്‍കല

ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്തു കുടിയേറിപ്പാർത്ത എട്രൂസ്‌കന്‍ ജനതയുടെ കല. ക്രി.മു ഒന്നാം സഹസ്രാബ്‌ദത്തിൽ മെഡിറ്ററേനിയന്‍ കടൽ താണ്ടിവന്ന ഈ ജനവർഗം ലോഹപ്പണികളിൽ പ്രാഗല്‌ഭ്യം നേടിയവരായിരുന്നു. ഇവരുടെ കലാസൃഷ്‌ടികള്‍ സാങ്കേതികമായും ശൈലീപരമായും ഗ്രീക്കുകലയോടുകാട്ടുന്ന പ്രകടമായ സാദൃശ്യം നിമിത്തം ഇത്‌ ഗ്രീക്കു കലയുടെ ഒരു ശാഖമാത്രമാണെന്ന ധാരണ പൊതുവേ കലാവിമർശകർക്കിടയിൽ ഉളവാക്കിയിരുന്നു. എട്രൂസ്‌കരുടെ ഉദ്‌ഭവത്തെപ്പറ്റി അന്തിമമായ ഒരു നിഗമനത്തിൽ എത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ലിഡിയയിൽനിന്ന്‌ കടൽമാർഗം എത്തിയവരാണ്‌ എട്രൂസ്‌കർ എന്ന ഹെറഡോട്ടസിന്റെ സിദ്ധാന്തത്തോട്‌ പല ചരിത്രകാരന്മാരും യോജിക്കുന്നുണ്ട്‌. കലയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായോ ശൈലീപരമായോ ഗ്രീക്കുകലയുമായി കാണുന്ന സാദൃശ്യം എങ്ങനെയിരുന്നാലും എട്രൂസ്‌കന്‍ ശൈലിക്കും മതാനുഷ്‌ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള ഒരു പ്രത്യേക സംസ്‌കാരം അവർ വികസിപ്പിച്ചെടുത്തു എന്നതിൽ സംശയമില്ല. ക്രി.മു. ഏഴാം ശതകത്തിൽ പ്രാബല്യത്തിലിരുന്ന വില്ലനോവന്‍ സംസ്‌കാരത്തിൽ നിന്നാണ്‌ എട്രൂസ്‌കന്‍ സംസ്‌കാരം ഉടലെടുത്തത്‌. ക്രി.മു. ആറ്‌-അഞ്ച്‌ ശതകങ്ങളിൽ എട്രൂസ്‌കന്‍ സംസ്‌കാരം ഉന്നതിയിൽ എത്തുകയും ചെയ്‌തു. ഈ ഘട്ടത്തിൽ ഇറ്റലിയെ മുഴുവനായി ഗ്രസിച്ചുകൊണ്ടിരുന്ന റോമന്‍ കലയോടും സംസ്‌കാരത്തോടും എട്രൂസ്‌കന്‍ ജനത സ്വാഭാവികമായും കൂടുതൽ അഭിനിവേശം കാണിച്ചു. അതോടെ അവർ വികസിപ്പിച്ചെടുത്ത സ്വന്തമായ എട്രൂസ്‌കന്‍ കലയ്‌ക്കും സംസ്‌കാരത്തിനും മങ്ങൽ ഏറ്റു.

അപ്പോളോവിന്റെ പ്രതിമ

സ്വർണം, വെള്ളി, ദന്തം, വെങ്കലം എന്നിവയോട്‌ അവർ കൂടുതൽ ആഭിമുഖ്യം പുലർത്തിത്തുടങ്ങിയപ്പോള്‍ അവരുടെ തനതായ കലയുടെ ലാളിത്യം നഷ്‌ടപ്പെട്ടു തുടങ്ങി. സിറിയ, മെസൊപ്പൊട്ടേമിയ, ഏഷ്യാമൈനർ എന്നിവിടങ്ങളിൽ നിലവിലിരുന്ന അലങ്കരണാംശം കൂടുതലുള്ള ഫിലിഗ്രി, ഗ്രാനുലേഷന്‍ എന്നീ ചിത്രപ്പണികള്‍ അനുകരിക്കുകയും അവയുടെ രചനാസങ്കേതങ്ങളും ശൈലീവിശേഷങ്ങളും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതോടെയാണ്‌ ഈ പതനം ആരംഭിച്ചത്‌. വില്ലനോവന്‍ കലാസംസ്‌കാരത്തിൽനിന്നും എട്രൂസ്‌കന്‍ കലയ്‌ക്കു ലഭിച്ച ലളിതമായ ജ്യാമിതീയ രൂപനിർമാണശൈലിയോട്‌ ക്രമേണ അവർ അവഗണന കാട്ടിത്തുടങ്ങിയപ്പോള്‍ ഈ പതനം ശീഘ്രതരമാവാന്‍ തുടങ്ങി. അപ്പോഴേക്കും സങ്കീർണവും സമഗ്രവുമായ അലങ്കരണകല എട്രൂസ്‌കർക്ക്‌ കൂടുതൽ സ്വാധീനമാവുകയും സ്വന്തമായിരുന്ന കലാപൈതൃകം അവർക്കു കൈമോശം വന്നുപോവുകയും ചെയ്‌തു. പുതിയ സാങ്കേതിക ശൈലി വരകളുടെ മേൽ വരകള്‍ വച്ചുള്ള രേഖീയ-അലങ്കരണത്തിന്‌ കൂടുതൽ പ്രാധാന്യം നൽകുന്നതായിരുന്നു. സ്‌ഫിങ്‌ക്‌സ്‌, സിംഹങ്ങള്‍, പക്ഷികള്‍ ഇവയുടെ രൂപങ്ങള്‍ നിരനിരയായി വരച്ചുചേർക്കുന്ന ഒരു രീതി എട്രൂസ്‌കന്‍ ആഭരണങ്ങള്‍, ബ്രാച്ചുകള്‍ എന്നിവയിൽപ്പോലും കാണാന്‍ സാധിക്കും. രേഖീയ-അലങ്കരണത്തിന്‌ കൂടുതൽ പ്രാധാന്യം നൽകിയതോടെ വെങ്കലം മുതലായ ലോഹങ്ങളിൽ കൊത്തുപണികള്‍ ചെയ്യാനും തുടങ്ങി. പ്രാനെസ്റ്റിൽ നിർമിച്ചവയാണ്‌ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്‌തം. ഈ ചിത്രണരീതിയിലെ ഏറ്റവും മികച്ച കലാശില്‌പം ആർഗോനാട്ടുകളുടെ പുരാണത്തിലെ ഒരു രംഗം ആലേഖനം ചെയ്‌തിട്ടുള്ള ഒരു ദർപ്പണമാണ്‌. രൂപകല്‌പന, രചന എന്നിവയുടെ കാര്യത്തിൽ ഇത്‌ മുന്‍പന്തിയിൽ നില്‌ക്കുന്നു.

പ്രാകൃതമതവിശ്വാസങ്ങളിലും മറ്റും എട്രൂസ്‌കർക്കുള്ള താത്‌പര്യത്തിന്റെ ഫലമായി ഭീകരങ്ങളും വികൃതങ്ങളുമായ രൂപങ്ങളും കലയ്‌ക്ക്‌ വിഷയീഭവിച്ചു. പൂർവദേശങ്ങളിൽനിന്ന്‌ പൈതൃകമായി ലഭിച്ച ഈ അറിവിന്റെ അടിസ്ഥാനത്തിലാണ്‌ ഭീകരമൃഗങ്ങളും വികൃതവും സാങ്കല്‌പികവുമായ രൂപങ്ങളും എട്രൂസ്‌കന്‍ ശില്‌പകലയിലും ചിത്രകലയിലും ചെന്നെത്തിയത്‌. ഫ്‌ളോറന്‍സിലെ "മ്യൂസിയോ ആർക്കിയോളജിക്കോ'യിൽ സൂക്ഷിച്ചിട്ടുള്ളതും ക്രി.മു. അഞ്ചാം ശതകത്തിൽ നിർമിച്ചതുമായ വെങ്കലം കൊണ്ടുണ്ടാക്കിയ മേലങ്കിയിൽ കൊത്തിവച്ചിട്ടുള്ള ഒരു ശില്‌പം പ്രസിദ്ധമാണ്‌. ഒരു സിംഹവും അതിന്റെ പിന്‍ഭാഗത്തുനിന്ന്‌ ഉദ്‌ഭവിച്ചു വരുന്ന ഒരു ആടും ആ ആടിനെ ആക്രമിക്കുവാന്‍ സിംഹത്തിന്റെ വാലുതന്നെ പാമ്പിന്റെ രൂപം പ്രാപിക്കുന്നതും ഇതിൽ ആലേഖനം ചെയ്‌തിരിക്കുന്നു. യുക്തിക്കു നിരക്കാത്തതെങ്കിലും വിജയത്തിന്റെ പ്രതീകമായ ഈ ചിത്രീകരണം അക്കാലത്തെ പുഷ്‌പചഷകങ്ങള്‍ മുതൽ ശവകുടീരങ്ങള്‍ വരെ കാണുവാന്‍ കഴിയും. അസാധാരണ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിൽ ഔത്സുക്യം പ്രകടിപ്പിച്ചിരുന്ന എട്രൂസ്‌കർ യഥാതഥ ചിത്രീകരണത്തിലും പ്രാഗല്‌ഭ്യം കാട്ടിയിരുന്നു. മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും മറ്റും ചിത്രീകരിച്ചിരിക്കുന്നതിൽനിന്നും എട്രൂസ്‌കന്‍ കലാകാരന്മാരുടെ സൂക്ഷ്‌മനിരീക്ഷണപാടവം വ്യക്തമാണ്‌. അഞ്ചാം ശതകത്തിൽ വെങ്കലം കൊണ്ടു നിർമിച്ച ഒരു ചെന്നായയുടെ ശില്‌പം ഇതിന്‌ ഉദാഹരണമാണ്‌. ചെന്നായയുടെ അകിട്‌ വ്യക്തമായി കാണത്തക്കവിധത്തിൽ യുക്തിപൂർവം പിന്‍കാലുകളും പക്ഷങ്ങളും കൊത്തിവച്ചിട്ടുണ്ട്‌. അത്യധികം സ്വാഭാവികതയോടെ ചിത്രീകരിച്ചിട്ടുള്ള ഈ ശില്‌പം അഞ്ചാം ശതകത്തിലെ എട്രൂസ്‌കന്‍ കലയുടെ ഉദാത്തതയെ പ്രകടമാക്കുന്നു.

മരണദേവതയും യുവാവും

എട്രൂസ്‌കന്‍ വാസ്‌തുവിദ്യയിലും ശില്‌പകലയിലും അലങ്കാരണാത്മക മോട്ടീഫുകളുടെയും നാച്വറലിസത്തിന്റെയും സംയോജനം ദൃശ്യമാണ്‌. പ്രായോഗികതയ്‌ക്ക്‌ കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്‌ വാസ്‌തുവിദ്യ. ക്രി.മു. നാലാം ശതകത്തിൽ നിർമിച്ചിട്ടുള്ള നഗരഭിത്തികളിലും ക്ഷേത്രങ്ങളിലും ഇത്‌ വളരെ പ്രകടമാണ്‌. തടിയും ഇഷ്‌ടികയും ഉപയോഗിച്ചുകൊണ്ടുള്ള സംരചനകളായിരുന്നു ഏറിയ കൂറും. അതുകൊണ്ട്‌ അക്കാലത്തെ മെച്ചപ്പെട്ട സംരചനകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. ടാർക്വിനിയ, സെർവേറ്റെറി, ചിയുസി എന്നിവിടങ്ങളിലുള്ള എട്രൂസ്‌കന്‍ കലയുടെ പകർപ്പുകളായ ചില കൂടാരങ്ങള്‍ മാത്രമാണ്‌ എട്രൂസ്‌കന്‍ വാസ്‌തുവിദ്യയെ സംബന്ധിച്ചുള്ള പഠനത്തിന്‌ സഹായകമായിട്ടുള്ളത്‌. ക്ഷേത്രങ്ങളിലെ അലങ്കരണത്തിനുപയോഗിച്ചിരുന്ന വസ്‌തുക്കളിൽനിന്ന്‌ എട്രൂസ്‌കന്‍ ശില്‌പകലയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നുണ്ട്‌. മൃഗങ്ങളുടെ രൂപങ്ങള്‍ മിക്ക ക്ഷേത്രങ്ങളിലും കൊത്തിവച്ചിരുന്നു. ദക്ഷിണ എട്രൂറിയയിലെ ക്ഷേത്രങ്ങളിൽ നിരനിരയായി മാർച്ചു ചെയ്‌തുപോകുന്ന യോദ്ധാക്കളുടെയും അശ്വാരൂഢരുടെയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്‌. റോമിലെ എസ്‌ക്വിലൈനിൽ പല്ലക്കിലേറുന്ന വീരപുരുഷന്മാരുടെയും ദേവതകളുടെയും ചിത്രീകരണങ്ങള്‍ കാണാം. ക്ഷേത്രങ്ങളുടെ കോണുകളിലുള്ള ബീമുകളുടെ അഗ്രഭാഗത്ത്‌ ബീഭത്സരൂപത്തിലുള്ള തലകള്‍ നിർമിച്ചു വയ്‌ക്കുന്ന പതിവ്‌ സാധാരണമാണ്‌. എന്നാൽ വെയ്‌, കചുവ എന്നിവിടങ്ങളിൽ മാത്രം പനയോലക്കുട നിവർത്തിനില്‌ക്കുന്ന ദേവതകളുടെ രൂപം കൊത്തിവച്ചിരിക്കുന്നു. കെട്ടിടങ്ങളുടെ മുകളിലും മറ്റും നിർമിച്ചു വച്ചിട്ടുള്ള ചില പ്രതിമകള്‍ അത്യധികം കമനീയമായി കാണപ്പെടുന്നു. 1939-ൽ ടർക്വിനീയയിൽനിന്നും കണ്ടെടുത്തിട്ടുള്ള അശ്വപ്രതിമകള്‍ ഇവയിൽ ഉള്‍പ്പെടുന്നു. ഈ ശില്‌പങ്ങള്‍ക്ക്‌ ക്രി.മു. നാലാം ശതകത്തിലെ ഗ്രീക്കു ശില്‌പകലയുമായി സാദൃശ്യമുണ്ട്‌. പുറപ്പെടാന്‍ തയ്യാറാകുമാറ്‌ കുളമ്പുകൊണ്ട്‌ തറയിൽ ഉരയ്‌ക്കുന്ന രീതിയിലാണ്‌ കുതിരകളെ ചിത്രീകരിച്ചിരിക്കുന്നത്‌. കാലിന്റെ ചലനം, തലയുടെ എടുപ്പ്‌, കഴുത്തിന്റെ ദാർഢ്യം എന്നിവ നിരുദ്ധചലനത്തെ ദ്യോതിപ്പിക്കുന്നു.

ക്രി.മു. ആറാം ശതകത്തിന്റെ മധ്യകാലത്തെ അയോണിയന്‍ ശില്‌പകലയും എട്രൂസ്‌കന്‍ കലയെ സ്വാധീനിച്ചിരുന്നു. എട്രൂസ്‌കന്‍ ശില്‌പിയായ വള്‍ക്കാ അംഗമായിരുന്ന വെയ്‌സ്‌കൂളിലെ ശില്‌പികള്‍ അയോണിയന്‍ കല മാതൃകയായി സ്വീകരിച്ചിരുന്നതായും തദ്വാരാ അവരുടെ ശൈലിക്ക്‌ ജീവനും ചലനവും നല്‌കി മെച്ചപ്പെടുത്തിയിരുന്നതായും രേഖകളുണ്ട്‌. വെയ്‌ദേവാലയത്തിലുള്ള അപ്പോളോയുടെ ഒരു ടെറാക്കോട്ടാ ശില്‌പം ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിശദാംശങ്ങളുടെ സൂക്ഷ്‌മാവിഷ്‌കരണത്തിൽ അയോണിയന്‍ കലാരീതിയോട്‌ നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്‌ ഈ പ്രതിമ.

ജീവന്‍ തുടിച്ചു നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാകത്തക്കവിധത്തിൽ ശില്‌പരചന നടത്തുന്നതിൽ എട്രൂസ്‌കർ അതിസമർഥരായിരുന്നു. നൈസർഗികവാസനയും മതപരമായ എതിർപ്പും മനുഷ്യരൂപങ്ങളെ ആരാധിക്കുന്നതിൽ നിന്ന്‌ എട്രൂസ്‌കരെ പിന്‍തിരിപ്പിക്കുകയുണ്ടായി. ക്ലാസ്സിക്കൽ ഗ്രീക്കുകലയുടെ അതിപ്രസരത്തിൽ നിന്നുരക്ഷനേടാന്‍ ഒരു തരത്തിൽ ഇതു സഹായിക്കുകയും ചെയ്‌തു.

മനുഷ്യക്കുഞ്ഞുങ്ങളെ പാലൂട്ടുന്ന ചെന്നായ - വെങ്കലപ്രതിമ

ശവകുടീരങ്ങളിൽ പ്രതിമകളും മുഖാവരണങ്ങളും വയ്‌ക്കുന്ന ഏർപ്പാട്‌ എട്രൂസ്‌കർക്കുണ്ടായിരുന്നു. മരിച്ച ആളുടെ രൂപം അങ്ങേയറ്റം യഥാതഥമായി ചിത്രീകരിക്കുവാന്‍ അവർ ശ്രദ്ധിച്ചിരുന്നു. ദേവതകള്‍ക്ക്‌ പരേതനെ തിരിച്ചറിയുന്നതിന്‌ തടസ്സം ഉണ്ടാകാതിരിക്കുവാനായിരുന്നു ഇത്രയും ജാഗ്രത പുലർത്തിയിരുന്നത്‌.

ടർക്വീനിയ, സാർദീനിയ എന്നിവിടങ്ങളിലുള്ള ശവകുടീരങ്ങളിൽ സൂക്ഷിച്ചിരുന്ന ഫ്രസ്‌കോകളുടെ രചനയിൽ എട്രൂസ്‌കന്‍ കലയുടെ യാഥാസ്ഥിതികസ്വഭാവം പ്രകടമാണ്‌. പച്ച, നീല, ഇളംമഞ്ഞ, കാവി എന്നീ വർണങ്ങള്‍ ചുവപ്പ്‌, കറുപ്പ്‌, വെള്ള എന്നീ അടിസ്ഥാനവർണങ്ങളോടു ചേർത്ത്‌ വർണപ്പൊലിമയുള്ള ചിത്രങ്ങളാണ്‌ എട്രൂസ്‌കർ വരച്ചിരുന്നത്‌. പുരാണവിഷയങ്ങളോ ദൈനംദിന ജീവിതരംഗങ്ങളോ ആണ്‌ ഇവരുടെ ചിത്രരചനയ്‌ക്ക്‌ വിഷയീഭവിച്ചിട്ടുള്ളത്‌. യുക്തിക്കു നിരക്കാത്ത രീതിയിലുള്ള പല ആശയങ്ങളും കടന്നുകൂടിയിട്ടുള്ളതിനാൽ എട്രൂസ്‌കന്‍ കലാവികാസത്തെ വിലയിരുത്തുന്നതിന്‌ പ്രയാസം നേരിടുന്നുണ്ട്‌. വൈരുധ്യങ്ങളുടെ ബാഹുല്യം എട്രൂസ്‌കന്‍ കലയിൽ അങ്ങോളമിങ്ങോളമുണ്ട്‌. പാരമ്പര്യരീതികളും യാഥാസ്ഥിതിക സ്വഭാവവും മുറുകെ പിടിച്ചിരുന്നുവെങ്കിലും കലാരൂപങ്ങള്‍ക്ക്‌ പ്രത്യേക ചൈതന്യവും വ്യക്തിത്വവും നല്‌കുവാന്‍ അവർക്ക്‌ കഴിഞ്ഞിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍