This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌ളെക്‌റ്റിസിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:53, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എക്‌ളെക്‌റ്റിസിസം

Eclecticism

വിവിധ ദർശനപദ്ധതികളിൽ നിന്ന്‌ ആശയങ്ങളും സിദ്ധാന്തങ്ങളും സമാഹരിച്ചു സമന്വയിക്കുന്ന സമ്മിശ്രവാദം. വരണാത്മകം എന്നർഥമുള്ള എക്‌ളെക്‌റ്റിക്കോസ്‌ (Eklektikos) എന്ന ഗ്രീക്കുപദത്തിൽനിന്നാണ്‌ എക്‌ളെക്‌റ്റിസിസത്തിന്റെ നിഷ്‌പത്തി. എല്ലാ ദർശനപദ്ധതികള്‍ക്കും ഗുണവും ദോഷവുമുണ്ടെന്നും അവയിലെ ദോഷങ്ങളെ മാറ്റി നല്ല ഭാവങ്ങളെമാത്രം സംയോജിപ്പിച്ചാൽ അതു ഏറ്റവും നല്ല ദർശനപദ്ധതിയായിരിക്കുമെന്നുള്ള ചിന്താഗതിയുടെ ഫലമായാണ്‌ എക്‌ളെക്‌റ്റിസിസം രൂപംകൊണ്ടത്‌.

വിൽബർ മാർഷൽ അർബന്‍

പല ദർശനപദ്ധതികളെയും ഉദ്‌ഗ്രഥിച്ച്‌ സമഗ്രമായ ഒരു ദർശനം കെട്ടിപ്പടുക്കുക അസാധ്യമാണ്‌; കാരണം, വിവിധ ദർശനങ്ങളിലെ സിദ്ധാന്തങ്ങള്‍ പലതും പരസ്‌പരവിരുദ്ധങ്ങളാകുന്നു. എക്‌ളെക്‌റ്റിസിസത്തിലാകട്ടെ, അന്യോന്യവൈരുധ്യങ്ങളെ പൊരുത്തപ്പെടുത്താതെതന്നെ അവയുടെ ഘടകങ്ങളെ നിലനിർത്തുകയാണ്‌ പതിവ്‌. ഇതുതന്നെയാണ്‌ ഉദ്‌ഗ്രഥനവും സങ്കലനവും തമ്മിലുള്ള വ്യത്യാസവും.

താത്ത്വികമായി ഉദ്‌ഗ്രഥനം അസാധ്യമാണെങ്കിലും പ്രായോഗികമായി സങ്കലനം ആവശ്യമായിവരുന്നു. ഭൗതികവാദം(materialism), മാനവപ്രകൃതിവാദം (humanistic naturalism), ആശയവാദം (idealism), യാഥാർഥ്യവാദം (realism), പ്രായോഗികതാവാദം (pragmatism), അനുഭവവാദം (empiricism), അസ്‌തിത്വവാദം (existentialism) തുടങ്ങിയ ദർശനപദ്ധതികള്‍ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച അടിസ്ഥാന സങ്കല്‌പങ്ങളിൽ വ്യത്യസ്‌തങ്ങളായ വീക്ഷണഗതികള്‍ പുലർത്തുന്നു. ഭൗതികപദാർഥമാണ്‌ ആത്യന്തികസത്യമെന്നും ഇന്ദ്രിയങ്ങളിലൂടെ മാത്രമേ യാഥാർഥ്യത്തെ അറിയാന്‍ കഴിയൂ എന്നുമാണ്‌ ഭൗതികവാദത്തിന്റെ നിലപാട്‌. മാനവപ്രകൃതിവാദം സാമൂഹികപഠനങ്ങള്‍ക്കും മനഃശാസ്‌ത്രത്തിനുമാണ്‌ പ്രാധാന്യം നൽകുന്നത്‌. ആശയവാദികള്‍ മനസ്സ്‌, ആത്മാവ്‌, സത്യം, നന്മ, സൗന്ദര്യം തുടങ്ങിയവയെ പരമപ്രധാനമായി കരുതുന്നു. യാഥാർഥ്യവാദികളുടെ അഭിപ്രായത്തിൽ പ്രപഞ്ചം "ബാഹ്യ'മാണ്‌; യുക്തിയാണ്‌ സത്യാന്വേഷണമാർഗം. അപഗ്രഥനവും വിമർശനവുമാണ്‌ അനുഭവവാദികള്‍ക്കു പ്രധാനം. പ്രായോഗികതാവാദികള്‍ പ്രായോഗികപരിഗണനകള്‍ക്ക്‌ പ്രാമുഖ്യം നൽകുന്നു. അസ്‌തിത്വവാദികളാകട്ടെ മനുഷ്യന്റെ അസ്‌തിത്വത്തിലും സന്ദിഗ്‌ധാവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പലകാര്യങ്ങളിലും സമാനങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രപഞ്ചവീക്ഷണം, പ്രകൃതിയിലെ മനുഷ്യന്റെ സ്ഥാനം ജ്ഞാനസമ്പാദനമാർഗങ്ങള്‍ എന്നീ അടിസ്ഥാനവിഷയങ്ങളിൽ വ്യത്യസ്‌തങ്ങളായ നിലപാടുകളാണ്‌ ഈ ദർശനപദ്ധതികള്‍ പുലർത്തിപ്പോരുന്നത്‌. ഈ നിലപാടുകളെല്ലാംതന്നെ ഭാഗികമായി ശരിയുമാണ്‌. സത്യത്തിന്റെ അംശം എല്ലാറ്റിലുമുണ്ട്‌; എന്നാൽ ഇവയെ ഏകോപിപ്പിച്ച്‌ സമഗ്രവും സമ്പൂർണവുമായ ഒരു ദർശനം കെട്ടിപ്പടുക്കുക താത്ത്വികമായും പ്രായോഗികമായും സാധ്യമല്ല; കാരണം, ഓരോ പദ്ധതിയും സുഘടിതവും സ്വയം പൂർണവുമാകുന്നു.

സി.ഐ. ലെവിസ്‌

ദാർശനികർ യഥാർഥവാദികളോ ആശയവാദികളോ പ്രായോഗികതാവാദികളോ ആവാം. വിൽബർ മാർഷൽ അർബന്‍, ബിയോണ്‍ഡ്‌ റിയലിസം ആന്‍ഡ്‌ ഐഡിയലിസം (1949) എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നതുപോലെ സാധാരണ മനുഷ്യന്‍ ഒരേസമയംതന്നെ ഇതെല്ലാമാണ്‌. ഓരോ വാദത്തിന്റെയും തത്ത്വങ്ങള്‍ സാധാരണ മനുഷ്യന്‍ ഓരോ സമയത്ത്‌ അംഗീകരിക്കാറുണ്ട്‌. അവരെ സംബന്ധിച്ചിടത്തോളം പരസ്‌പരവിരുദ്ധങ്ങളല്ലാത്ത, ശാസ്‌ത്രീയമായി സുസംയോജിതങ്ങളായ, തത്ത്വസംഹിതകളല്ല പ്രധാനം. ഈ നിലപാടിന്റെ വ്യവസ്ഥാപിതരൂപമാണ്‌ എക്‌ളെക്‌റ്റിസിസം.

താത്ത്വികമേഖലയിൽ. തത്ത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ഉപബോധതലത്തിലുമൊക്കെ എക്‌ളെക്‌റ്റിക്‌ രീതി സ്വീകരിക്കുമ്പോള്‍ താത്ത്വികമായി ഒരു കെട്ടുറപ്പില്ലായ്‌മ അനുഭവപ്പെടുമെന്നും ഇത്‌ പ്രസക്തശാസ്‌ത്രങ്ങള്‍ക്കുതന്നെ ഹാനികരമാണെന്നും ഓരോ ചിന്താപദ്ധതിയുടെയും വക്താക്കള്‍ പ്രസ്‌താവിക്കാറുണ്ട്‌; എന്നാൽ ഇതു ശരിയല്ല. മാറിവരുന്ന പരിതഃസ്ഥിതികള്‍ക്കനുഗുണമായി തത്ത്വശാസ്‌ത്രമായാലും ദൈവശാസ്‌ത്രമായാലും മാറിയേ പറ്റൂ. ഈ വിജ്ഞാനശാഖകള്‍ കൂടുതൽ ശാസ്‌ത്രീയമാകുന്നത്‌ മറ്റു പദ്ധതികളിൽനിന്ന്‌ വസ്‌തുതകള്‍ സ്വീകരിച്ച്‌ സ്വാംശീകരിക്കുമ്പോഴാണ്‌. ഏതൊരു വിജ്ഞാനശാഖയും അങ്ങനെ മാത്രമേ വളർച്ച പ്രാപിച്ചിട്ടുള്ളൂ. അതുകൊണ്ട്‌ എക്‌ളെക്‌റ്റിസിസം വളർച്ചയ്‌ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണെന്നു സിദ്ധിക്കുന്നു. പൗരാണിക ഗ്രീക്ക്‌ ചിന്തകരും റോമന്‍ തത്ത്വശാസ്‌ത്രജ്ഞന്മാരും മധ്യകാല ദാർശനികരുമൊക്കെ തങ്ങളുടേതല്ലാത്ത ചിന്താപദ്ധതികളിൽ നിന്ന്‌ ആശയങ്ങള്‍ സ്വീകരിച്ചാണ്‌ സ്വയം വളർന്നിട്ടുള്ളത്‌; തത്ത്വശാസ്‌ത്രത്തിന്റെ പുരോഗതിയും അങ്ങനെ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആധുനിക കാലത്തിലെ തത്ത്വചിന്ത അപഗ്രഥിച്ചാലും ഓരോ പ്രത്യേകപദ്ധതിയിലും ഇതരപദ്ധതികളുടെ സ്വാധീനം കുറെയൊക്കെയുണ്ടെന്ന്‌ മനസ്സിലാകും. ഇന്നത്തെ ആശയവാദം സർവാത്മവാദമല്ല; യാഥാർഥ്യവാദത്തിന്റെ ഒട്ടേറെ ഘടകങ്ങള്‍ അതിൽ അലിഞ്ഞുചേർന്നിട്ടുണ്ട്‌. യാഥാർഥ്യവാദത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്‌. ആശയാത്മകയാഥാർഥ്യവാദമെന്ന്‌ ആധുനിക യാഥാർഥ്യവാദത്തെ വിശേഷിപ്പിക്കാം. മറ്റു ചിന്താരൂപങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. താത്ത്വികമണ്ഡലത്തിൽ എക്‌ളെക്‌റ്റിസിസം അനുപേക്ഷണീയമാണെന്ന വസ്‌തുതയാണ്‌ ആധുനികതത്ത്വശാസ്‌ത്രം ഊന്നിപ്പറയുന്നത്‌.

പ്രായോഗികതലത്തിൽ. സിദ്ധാന്തമേഖലയിൽ തീവ്രവാദികളായിട്ടുള്ളവർപോലും പ്രായോഗികമണ്ഡലങ്ങളിൽ എക്‌ളെക്‌റ്റിസിസ്റ്റുകളാണെന്നു കാണാവുന്നതാണ്‌. താത്ത്വികമായി യാഥാർഥ്യവാദത്തിൽ വിശ്വസിക്കുന്നവരും പ്രായോഗികമണ്ഡലത്തിൽ പലപ്പോഴും ആശയവാദികളായി പരിണമിക്കുന്നു; മറിച്ചും സംഭവിക്കാറുണ്ട്‌. ജ്ഞാനസിദ്ധാന്തംതന്നെ പരിശോധിക്കാം. യാഥാർഥ്യവാദികള്‍ അനുരൂപതാസിദ്ധാന്തത്തിൽ (correspo-ndence theory) വിശ്വസിക്കുന്നു; ആശയവാദികള്‍ സംസക്തി സിദ്ധാന്തത്തിലും (coherence theory) പ്രായോ ഗികവാദികള്‍ പ്രായോഗികതാസിദ്ധാന്തത്തിലും (prag-matic theory) വിശ്വസിക്കുന്നു. എന്നാൽ പ്രായോഗികജീവിതത്തിൽ ഇവർക്കാർക്കും തന്നെ തങ്ങളുടെ പ്രത്യേക സിദ്ധാന്തത്തിലൊതുങ്ങിനിന്ന്‌ പ്രവർത്തിക്കാന്‍ സാധിക്കുന്നില്ല. എക്‌ളെക്‌റ്റിസിസം പ്രായോഗിക ജീവിതത്തിൽ എത്രമാത്രമാവശ്യമാണെന്ന്‌ ഇതു വ്യക്തമാക്കുന്നു. ഉപബോധനത്തിലും (counselling) ഇതുതന്നെ കാണാന്‍ കഴിയും. താത്ത്വികമായി പറഞ്ഞാൽ നിർദേശാത്മകോപബോധനവും (directive councelling) അനിർദേശാത്മക ഉപബോധനവും (Non directive councelling) നിലവിലുണ്ട്‌. എന്നാൽ ഒരു വ്യക്തിക്ക്‌ ഉപബോധനം നൽകുന്ന അവസരത്തിൽ നിർദേശാത്മകസങ്കേതങ്ങള്‍ മാത്രമായോ അനിർദേശാത്മക സങ്കേതങ്ങളെ തനിച്ചോ ആരും പ്രയോഗിക്കാറില്ല. ഉപബോധകർ സങ്കലന സങ്കേതങ്ങള്‍ തന്നെയാണ്‌ പ്രയോഗതലത്തിൽ അംഗീകരിക്കുന്നത്‌.

വിമർശനാത്മക ആശയവാദവും വിമർശനാത്മക യാഥാർഥ്യവാദവും തമ്മിൽ പറയത്തക്ക അന്തരമൊന്നുമുണ്ടാകാനിടയില്ലെന്ന്‌ മൈന്‍ഡ്‌ ആന്‍ഡ്‌ വേള്‍ഡ്‌ ഓർഡർ (1929) എന്ന ഗ്രന്ഥത്തിൽ സി.ഐ. ലെവിസ്‌ പ്രസ്‌താവിക്കുമ്പോള്‍ എക്‌ളെക്‌റ്റിസിസത്തിന്റെ അഥവാ സങ്കലന വിദ്യയുടെ പ്രാധാന്യത്തെത്തന്നെയാണ്‌ ഊന്നിപ്പറയുന്നത്‌.

(ഡോ. കെ. വേലായുധന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍