This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:52, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

മലയാള അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം; സംസ്‌കൃതം, പാലി, പ്രാകൃതം, അപഭ്രംശം തുടങ്ങിയ പ്രാചീനഭാഷകളുടെയും എല്ലാ ആധുനികഭാരതീയആര്യ-ദ്രാവിഡഭാഷകളുടെയും അക്ഷരമാലകളിലും അഞ്ചാമത്തേതാണ്‌ ഈ ഹ്രസ്വ-ഓഷ്‌ഠ്യ സ്വരം. വിവൃതവും സംവൃതവും. മലയാളത്തിലും മറ്റു ചില ദ്രാവിഡഭാഷകളിലും ഉകാരത്തിന്‌ രണ്ടു രൂപങ്ങള്‍ ഉണ്ട്‌: വിവൃതവും സംവൃതവും. വിവൃതോകാരം സംസ്‌കൃതത്തിലേതുപോലെ തന്നെയാണ്‌. വ്യഞ്‌ജനത്തോടുചേർന്നു വിവൃതോകാരത്തോടുകൂടിയ ഗുരു, മുമുക്ഷു തുടങ്ങിയ ശബ്‌ദങ്ങള്‍ മലയാളത്തിലും അതേപോലെതന്നെ ഉച്ചരിക്കുന്നു. തനി മലയാള വാക്കുകളിൽ ഇവ ഉറി, ഉമി, കുരു, വന്നു, കൊന്നു എന്ന ഉദാഹരണങ്ങളിലുള്ളതുപോലെ വിവൃതമായിത്തന്നെ നിലകൊള്ളുന്നു.

തമിഴിൽ കുറ്റിയല്‌ ഉകരം എന്നു പറയുന്ന അർധസ്വരം തന്നെയാണ്‌ മലയാളത്തിലെ സംവൃതോകാരം. സാധാരണഗതിയിൽ തമിഴിൽ ഇതിന്‌ പ്രത്യേകചിഹ്നമില്ലെങ്കിലും മുകളിൽ ഒരു ബിന്ദു (കുത്ത്‌) ചിലപ്പോള്‍ കൊടുത്തുകാണാറുണ്ട്‌. പദാന്തത്തിൽ വ്യഞ്‌ജനത്തിനു പിമ്പിൽ വരുമ്പോള്‍ ഇതിനെ "അരയുകാരം' എന്ന്‌ കേരളപാണിനീയത്തിൽ പറഞ്ഞിരിക്കുന്നു. "വന്നു', "കൊന്നു' തുടങ്ങിയ പദങ്ങളെ "വന്ന്‌', "കൊന്ന്‌' എന്നീ രീതിയിൽ പറ്റുവിന(കുർവൽകൃതി)കളാക്കുമ്പോള്‍ വിവൃതോകാരത്തിലവസാനിക്കുന്ന ക്രിയാപദങ്ങള്‍ക്കു മുകളിൽ ഒരു അർധചന്ദ്രചിഹ്നം കൊടുത്താണ്‌ ഇവയെ സംവൃതോകാരങ്ങളായി മാറ്റുന്നത്‌. സാധാരണ സംവൃതോകാരങ്ങള്‍ പദാദിയിലും പദമധ്യത്തിലും വരികയില്ല (പുതിയ ലിപിരീതിയനുസരിച്ച്‌ സംവൃതോകാരം ഉകാരചിഹ്നം കൂടാതെയാണ്‌ വ്യവഹരിക്കാറുള്ളത്‌). ക്രിയാപദങ്ങള്‍ക്കു പുറമേ നാമപദങ്ങളും സംവൃതോകാരത്തിൽ അവസാനിക്കുന്നുണ്ട്‌. ഉദാ. അത്‌, കാട്‌, നാല്‌, തീവയ്‌പ്‌ എന്നിങ്ങനെ; എന്നാൽ വളരെ അടുത്തകാലം വരെ സംവൃതോകാരത്തിന്‌ മലയാളത്തിൽ പ്രത്യേക ചിഹ്നമുണ്ടായിരുന്നില്ല. കാട്‌ു, വീടു്‌ എന്നൊക്കെ ആധുനികകാലത്ത്‌ എഴുതുന്നതിന്റെ സ്ഥാനത്ത്‌ അവ അകാരാന്തമായോ ഉകാരാന്തമായോ ആണ്‌ വൈക്കത്ത്‌ പാച്ചുമൂത്തതിന്റെ കേരളവിശേഷനിയമം (1878), ഒ. ചന്തുമേനോന്റെ ഇന്ദുലേഖ (1889) തുടങ്ങിയ പുസ്‌തകങ്ങളിൽ പോലും ഉണ്ടായിരുന്നത്‌ (കാട, കാടു; വീട, വീടു). ഉത്തരകേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളിൽ അടുത്തകാലം വരെ ഈ രീതിയിൽ (കാട, കാടു) എഴുതുകയും മുദ്രണം ചെയ്യുകയും ചെയ്‌തിരുന്നു. "റവറന്റ്‌' മാത്തന്‍ ഗീവറുഗീസിന്റെ മലയാഴ്‌മയുടെ വ്യാകരണത്തിൽ (1863) ""മലയാഴ്‌മയിൽ അർദ്ധാച്ചു എന്ന പേരായിട്ട്‌ ഒരു ശബ്‌ദം ഉണ്ട്‌. അത്‌ അകാരത്തിനും എകാരത്തിനും മധ്യേ ഒരു ശബ്‌ദമാകുന്നു. അത്‌ മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്‌കകൊണ്ട്‌ അതിന്‌ വിശേഷാൽ എഴുത്തില്ലാതെയും മൊഴികളുടെ അന്ത്യത്തിൽ വരുന്നതാകകൊണ്ട്‌ അപ്പോള്‍ ചിലരാൽ അകാരത്തെക്കൊണ്ടും ചിലരാൽ ഉകാരത്തെക്കൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ംരം (ഈ) ശബ്‌ദത്തെ പ്രത്യേകം അടയാളപ്പെടുത്തുവാന്‍ ഉള്ളതാകുന്നു എങ്കിലും ആയത്‌ അച്ചടിയിൽ സാധിക്കുന്നതിന്‌ പ്രയാസമാകയാൽ ംരം പുസ്‌തകത്തിൽ തമിഴ്‌രീതിപ്രകാരം ഉകാരാന്തംകൊണ്ടു കുറിക്കപ്പെട്ടിരിക്കുന്നു-എന്ന്‌ ദീർഘമായി വിവരിച്ചിട്ടുണ്ട്‌. ഉദാഹരണങ്ങള്‍ പറയുന്നകൂട്ടത്തിൽ "ണ, ന, മ, ര, ല, ള, ഹ എന്നിവ ചിലപ്പോള്‍ അർദ്ധാച്ചോടു കൂടാതെ അന്ത്യരൂപങ്ങളായും വരും. ദൃഷ്‌ടാന്തം, മീനു-മീന്‍, കാലു-കാൽ, ആണു-ആണ്‍'.

ഈ സ്വരത്തിന്‌ അർധചന്ദ്രചിഹ്നം ആദ്യം ഏർപ്പെടുത്തിയത്‌ കേരളപാണിനീയത്തിലാണ്‌ (1895). "ഹ്രസ്വതരമായ ഉകാരത്തിന്‌ സംവൃതം എന്നു പേരും "ഉ്‌' എന്ന്‌ ഉപരി അർധചന്ദ്രചിഹ്നം അടയാളവും ചെയ്‌തിരിക്കുന്നു. "ഗുണ്ടർട്ട്‌ സായ്‌പ്‌ ഇതിന്‌ കൊടുത്തിട്ടുള്ള പേര്‌ അരയുകാരം എന്നാണ്‌' എന്ന്‌ തത്‌കർത്താവായ ഏ.ആർ. രാജരാജവർമ പറഞ്ഞിരിക്കുന്നു. ലീലാതിലകം എന്ന പ്രാചീന ഭാഷാശാസ്‌ത്രഗ്രന്ഥത്തിലും (സൂത്രം 41) ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണം (1868), എം. ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം (1904) തുടങ്ങിയ അർവാചീനകൃതികളിലും വിവൃത സംവൃതോകാരങ്ങളെക്കുറിച്ചുള്ള വിശദപഠനങ്ങള്‍ കാണാനുണ്ട്‌.

ഉച്ചാരണഭേദങ്ങള്‍. തനിമലയാളപദങ്ങളിൽ "ഉ' ചിലപ്പോള്‍ "ഒ' ആയി മാറുന്നു. ഉദാ. ഉണ്ട്‌-ഒണ്ട്‌, കുടം-കൊടം, പുക-പൊക. "യമനെന്റൊള്ള ഭയമൊണ്ടായി' എന്ന്‌ എ.ഡി. 13-ാം ശതകത്തിലുണ്ടായതായി കരുതപ്പെടുന്ന കൗടലീയം അർഥശാസ്‌ത്രം ഭാഷ എന്ന പ്രാചീനഗദ്യഗ്രന്ഥത്തിൽ പ്രയോഗമുണ്ട്‌. എന്നാൽ "ഒ' കാരം "ഉ'കാരമായി മാറുന്നത്‌ ഒരു വ്യാകരണനിയമവും അനുസരിച്ചല്ല. കൊല (വധം) എന്നു വേണ്ടതിനെ തെറ്റിച്ച്‌ കുല എന്നാക്കാറുള്ളത്‌ അബദ്ധമാണെന്ന്‌ കേരളപാണിനീയം നിർദേശിച്ചിട്ടുണ്ട്‌. ഉകാരം ചിലപ്പോള്‍ ഇകാരമായി മാറാറുണ്ടെന്നുള്ളതിന്‌ മുറ്റം-മിറ്റം, പുരാന്‍-പിരാന്‍ തുടങ്ങിയ ദൃഷ്‌ടാന്തങ്ങള്‍ ചില വൈയാകരണന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഈ നിയമത്തിന്‌ ഒരു നിയതത്വം വന്നിട്ടില്ല. വിവൃതോകാരന്ത്യമായ പുഴു, മഴു തുടങ്ങിയ പദങ്ങള്‍ക്ക്‌ പുഴുവ്‌, മഴുവ്‌ തുടങ്ങിയ രൂപഭേദങ്ങള്‍ വരാറുണ്ട്‌. പദാന്തത്തിലെ യ, ര, ല, വ എന്നിവയോട്‌ സംവൃതം ചേരുമ്പോള്‍ വരുന്ന രൂപഭേദങ്ങള്‍ക്ക്‌ മെയ്യു്‌ (മെയ്‌), മോരു്‌ (മോർ), പാലു്‌ (പാൽ), വാലു്‌ (വാൽ), പൂവു്‌ (പൂ) എന്നിവ ഉദാഹരണങ്ങളായെടുക്കാം.

വ്യാകരണപരമായ സവിശേഷതകള്‍ (1) സംസ്‌കൃതത്തിലുള്ള ഊകാരാന്തശബ്‌ദങ്ങള്‍ മലയാളത്തിൽ ഹ്രസ്വമാകുന്നു. ഉദാ. ചമ്പൂ-ചമ്പു; വധൂ-വധു. എന്നാൽ സമസ്‌തപദങ്ങളിൽ ദീർഘസ്വരം തന്നെ നിലനിർത്തിയിരിക്കുന്നു; ചമ്പൂകാവ്യം, വധൂഗുണങ്ങള്‍ എന്നിവയിലെപ്പോലെ.

(2) പിന്നിൽ ഓഷ്‌ഠ്യസ്വരം ചേർന്ന രേഫ, ലകാരങ്ങളിൽ ആരംഭിക്കുന്ന സംസ്‌കൃതശബ്‌ദങ്ങളുടെ മലയാള തദ്‌ഭവങ്ങളിൽ ഉകാരം തുടക്കത്തിൽ ചേർക്കുന്ന പതിവ്‌ പ്രാചീനമലയാളത്തിലുണ്ടായിരുന്നു. ഉദാ. രൂപം-ഉരുവം; ലോകം-ഉലകം. ഇത്‌ ചിലപ്പോള്‍ പേഴ്‌സ്യന്‍-അറബിവാക്കുകളുടെ തദ്‌ഭവങ്ങളിലും വരാറുണ്ടെന്ന്‌ "റൂമാൽ' (പേഴ്‌സ്യന്‍) ഉറുമാലും, "രൂമി' (അറബി) ഉറുമിയും ആയിത്തീരുന്ന പ്രക്രിയ തെളിയിക്കുന്നു.

(3) വ്യഞ്‌ജനാന്തങ്ങളായ സംസ്‌കൃതപദങ്ങളുടെ മലയാളതദ്‌ഭവങ്ങള്‍ സംവൃതോകാരത്തിൽ അവസാനിക്കുന്നു. ഉദാ. വാക്‌-വാക്കു്‌, ശരത്‌-ശരത്തു്‌; ഇവിടെ അന്ത്യവ്യഞ്‌ജനം ഇരട്ടിക്കുകയും ചെയ്യുന്നു. ഋകാരാന്തമായ സംസ്‌കൃതശബ്‌ദങ്ങളുടെ തദ്‌ഭവങ്ങളിൽ. "വ'കാരത്തോടുചേർന്ന്‌ സംവൃതോകാരം വരും. ഉദാ. കർതൃ-കർത്താവു്‌, ദ്രഷ്‌ട്‌-ദ്രഷ്‌ടാവു്‌. നകാരാന്ത സംസ്‌കൃതശബ്‌ദങ്ങള്‍ തദ്‌ഭവങ്ങള്‍ ആകുമ്പോള്‍, വകാരത്തോടുകൂടി സംവൃതോകാരവും അന്ത്യത്തിൽ ചേർക്കുന്നു. ഉദാ. രാജാ-രാജാവു്‌. ഇതുപോലെ "കന്യാവു്‌', "ശർമാവു്‌' തുടങ്ങിയ പദനിഷ്‌പാദനങ്ങള്‍ പ്രാചീനമലയാളത്തിലുണ്ടായിരുന്നു. ഉദാ. ഭാര്യാവു്‌ തനുക്കു്‌ സ്‌നേഹമില്ലായ്‌കിൽ ഭർത്താവിനെ വിട്ടുപോകവല്ല (കൗടലീയാർഥശാസ്‌ത്രം ഭാഷ).

(4) സംസ്‌കൃതത്തിലെ ചില കൂട്ടക്ഷരങ്ങള്‍ മലയാള തദ്‌ഭവങ്ങളാകുമ്പോള്‍ വേർപിരിയുന്ന രീതി പ്രാചീന മലയാളത്തിൽ നിലവിലിരുന്നു. അവിടെ ഉകാരം വരാറുണ്ട്‌. ഉദാ. പക്വം-പക്കുവം; ശ്രുതി-ചുരുതി.

(5) അനുസ്വാരമില്ലാത്ത ഉ എന്ന ഭാവിപ്രത്യയം പുരുഷഭേദം കൂടാതെ അവധാരകഭാവിയിലും ശീലഭാവിയിലും രൂപംകൊള്ളുമെന്നതിന്‌ കേരളപാണിനീയത്തിലെ ഉദാഹരണങ്ങളാണ്‌ 'ചെയ്‌വൂ' തുടങ്ങിയ പദങ്ങള്‍.

(6) ഉദ്ദേശികാവിഭക്തിയിൽ വരുന്ന ഉകാരം സംവൃതമാണ്‌. ഉദാ. കൃഷ്‌ണനു്‌, രാജാവിനു്‌.

(7) ഒരു നിയോജകപ്രത്യയം, ഇത്‌ ചിലപ്പോള്‍ ദീർഘവുമാകാറുണ്ട്‌. ഉദാ. വരു (വരൂ), പോകു (പോകൂ).

അർഥവിശേഷങ്ങള്‍. ശിവന്‍, ബ്രഹ്മാവ്‌ എന്നിവർക്കുള്ള പര്യായമായും "ഉ'കാരത്തിന്‌ സംസ്‌കൃതത്തിൽ പ്രചാരമുണ്ട്‌. "ഉ' ശബ്‌ദത്തിന്‌ ചന്ദ്രനെന്നും തപസ്സെന്നും വേറെയും ചില അർഥങ്ങള്‍ പറഞ്ഞുകാണുന്നു. കോപം, അനുകമ്പ തുടങ്ങിയവയെ പ്രകാശിപ്പിക്കുന്ന വ്യാക്ഷേപകമായും, നടക്കുക, ശബ്‌ദിക്കുക, മുക്രയിടുക എന്നീ അർഥങ്ങളിലും ഉകാരം പ്രയോഗിക്കാറുണ്ട്‌ (ശബ്‌ദതാരാവലി).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍