This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉജ്ജയിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:51, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉജ്ജയിനി

മധ്യപ്രദേശിൽ ഭോപാലിൽനിന്ന്‌ 128 കി.മീ. ദൂരെ ക്ഷിപ്രാനദിയുടെ കരയിലായി സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ നഗരം. സമുദ്രനിരപ്പിൽനിന്ന്‌ 506 മീ. ഉയരത്തിലാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. ഒരു പുണ്യതീർഥാടന കേന്ദ്രമായ ഉജ്ജയിനി ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായി കരുതപ്പെടുന്നു. കാളിദാസന്റെ മേഘസന്ദേശം ഉജ്ജയിനിയിലെ ജനജീവിതത്തെയും സാംസ്‌കാരികനിലവാരത്തെയും സംബന്ധിച്ച വിശദമായ പ്രതിപാദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വർഷന്തോറും ഉജ്ജയിനിയിൽ നടന്നുപോരുന്ന "കാളിദാസസമാരോഹ്‌' എന്ന ശിശിരകാല സാഹിത്യസദസ്‌ വിശ്വപ്രസിദ്ധമായിത്തീർന്നിട്ടുണ്ട്‌. ഉജ്ജയിനിയിൽ 12 വർഷത്തിലൊരിക്കൽ ആഘോഷിക്കപ്പെടുന്ന കുംഭമേള ലക്ഷക്കണക്കിന്‌ തീർഥാടകരെ ആകർഷിക്കുന്നു. പുണ്യനദിയായ ക്ഷിപ്രയിൽ സ്‌നാനം ചെയ്യുകയാണ്‌ കുംഭമേളയിലെ പ്രധാന ചടങ്ങ്‌. കുംഭമേളയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഐതിഹ്യം പാലാഴിമഥനവുമായി ബന്ധപ്പെട്ടതാണ്‌. നോ. കുംഭമേള

മഹാകാലേശ്വരക്ഷേത്രം: ഉജ്ജയിനി

2016-ലാണ്‌ അടുത്ത കുംഭമേള നടക്കുന്നത്‌. വർഷന്തോറും പതിനായിരക്കണക്കിനു തീർഥാടകർ ഇവിടെ കുളിച്ചു തൊഴാനായി എത്തുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും സ്‌ത്രീകളാണ്‌. സ്‌നാനഘട്ടം പോലെതന്നെ പരമപാവനമായി കരുതപ്പെടുന്ന ഒന്നാണ്‌ ഇവിടെയുള്ള മഹാകാലേശ്വരക്ഷേത്രം. ത്രിപുരദാഹകനായ ശിവനാണ്‌ അതിപ്രാചീനമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാമൂർത്തി. ഈ ക്ഷേത്രത്തിൽത്തന്നെയുള്ള ജ്യോതിർലിംഗപ്രതിഷ്‌ഠ പരിപാവനമായി കരുതപ്പെടുന്നു. 13-ാം ശതകത്തിൽ നശിപ്പിക്കപ്പട്ട ഈ ക്ഷേത്രം 18-ാം ശതകത്തിൽ ജീർണോദ്ധാരണത്തിനും പുനഃപ്രതിഷ്‌ഠയ്‌ക്കും വിധേയമായി. ഉജ്ജയിനിയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ ഗോപാൽമന്ദിർ. ഇവിടത്തെ അതിസുന്ദരമായ കൃഷ്‌ണവിഗ്രഹവും ശ്രീകോവിൽ കവാടങ്ങളും വെള്ളികൊണ്ടു നിർമിക്കപ്പെട്ടവയാണ്‌.

നഗരത്തിന്റെ തെക്കരികിലായി ജന്തർമഹൽ എന്ന പുരാതന വാനനിരീക്ഷണാലയം കാണാം. ജയ്‌പൂരിലെ രാജാവായിരുന്ന ജയസിംഹന്‍-II 1733-ൽ സ്ഥാപിച്ച ഈ നിരീക്ഷണാലയം ജ്യോതിശ്ശാസ്‌ത്രപഠനത്തിനുള്ള സുസജ്ജവും ഭീമാകാരവുമായ സംവിധാനം ഉള്‍ക്കൊള്ളുന്നു. ഉജ്ജയിനിക്ക്‌ 10 കി.മീ. വടക്കുവച്ച്‌ ക്ഷിപ്രാനദി രണ്ടായി പിരിയുന്നു. ഈ ശാഖകള്‍ക്കിടയ്‌ക്കുള്ള തുരുത്തിൽ സ്ഥിതിചെയ്യുന്ന കലിയാദേ കൊട്ടാരം അതിമനോഹരവും ഉദാത്തവുമായ വാസ്‌തുശില്‌പ മാതൃകയാണ്‌. മാള്‍വാസുൽത്താന്മാരുടെ ഉല്ലാസഗൃഹമാക്കി മാറ്റിയ ഈ കൊട്ടാരം മുന്‍കാലത്ത്‌ ഒരു ഹൈന്ദവ വാസ്‌തുശില്‌പമായിരുന്നു. നദിയിലെ ജലം നാളികളിലും ഓവുകളിലും കൂടി കടത്തിവിട്ട്‌ നീന്തൽക്കുളങ്ങളും കൃത്രിമ പ്രപാതങ്ങളും ഒരുക്കിയിരിക്കുന്നതിലെ സാങ്കേതിക വൈഭവം അത്യന്തം പ്രശംസാർഹമാണ്‌. നീന്തൽക്കുളങ്ങളുടെയും സ്‌നാനഘട്ടങ്ങളുടെയും കന്മതിലുകളും പടവുകളും ശില്‌പവൈഭവത്തിന്റെ പ്രതീകങ്ങളാണ്‌. നഗരത്തിന്‌ 6 കി.മീ. ദൂരെ കലിയാദേ കൊട്ടാരത്തിലേക്കുള്ള മാർഗമധ്യേതന്നെ സ്ഥിതിചെയ്യുന്ന ഭർത്താരിഗുഹയും അതിനുള്ളിൽ ഭഗ്‌നാവശിഷ്‌ടങ്ങളായി കിടക്കുന്ന ശിവക്ഷേത്രവും 11-ാം ശതകത്തിൽ നിർമിക്കപ്പെട്ടവയാണെന്ന്‌ അനുമാനിക്കപ്പെടുന്നു.

ഉജ്ജയിനിക്ക്‌ 6 കി.മീ. അകലത്തായുള്ള ഗുഹാക്ഷേത്രം ശ്രീകൃഷ്‌ണന്‍, ബലരാമന്‍, കുചേലബ്രാഹ്മണന്‍ എന്നിവർ ഒരുമിച്ചു ഗുരുകുലവിദ്യാഭ്യാസം നിർവഹിച്ചുപോന്ന സാന്ദീപന്യാശ്രമത്തിന്റെ സ്ഥാനമായി വിശ്വസിക്കപ്പെടുന്നു. ഇതിനും 2 കി.മീ. അകലെയുള്ള മംഗലനാഥക്ഷേത്രം ഹിന്ദു ഭൂമിശാസ്‌ത്രജ്ഞന്മാർ പ്രാമാണികരേഖാംശമായി മാനിച്ചുപോന്ന സ്ഥാനമാണ്‌.

ചരിത്രം. ഉജ്ജയിനിയെ സംബന്ധിച്ച ആദ്യകാലപരാമർശങ്ങള്‍ പാലിഭാഷയിലുള്ള ബൗദ്ധസാഹിത്യഗ്രന്ഥങ്ങളിലാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ബുദ്ധന്റെ ജനനത്തിനു തൊട്ടുമുമ്പും അതിനു പിമ്പുമുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ നിലവിലുണ്ടായിരുന്ന 16 ജനപഥങ്ങളിൽ അഗ്രിമസ്ഥാനം വഹിച്ചിരുന്നത്‌ അവന്തി ആണെന്നും ഉജ്ജയിനി അവന്തിയുടെ തലസ്ഥാനമായിരുന്നുവെന്നും ഈ പ്രതിപാദ്യങ്ങള്‍ സൂചിപ്പിക്കുന്നു. ബി.സി. 6-ാം ശ. മഗധയും അവന്തിയും തമ്മിലുള്ള അധികാരമത്സരം കൊടുമ്പിരികൊണ്ട കാലഘട്ടമായിരുന്നു. ഉജ്ജയിനിയിലെ പല രാജാക്കന്മാരും മഗധയെ ആക്രമിച്ചിട്ടുണ്ട്‌. എന്നാൽ മഗധയുടെ ക്രമപ്രവൃദ്ധമായ ശക്തിക്കുമുന്നിൽ ഒടുവിൽ അവന്തി കീഴ്‌പ്പെടുകയാണുണ്ടായത്‌. മഗധസാമ്രാജ്യത്തിന്റെ ഭാഗമായ ശേഷവും, ദക്ഷിണപശ്ചിമമേഖലകളുമായുള്ള വ്യാപാര സമ്പർക്കങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ഉജ്ജയിനിയുടെ പ്രാധാന്യം മങ്ങാതെതന്നെ നിലകൊണ്ടു. ഭരണകേന്ദ്രമെന്ന നിലയിലും ഉജ്ജയിനിക്ക്‌ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. മൗര്യസാമ്രാജ്യകാലത്തും ഈ നഗരം മേഖലാതലസ്ഥാനമായി തുടർന്നു; മാത്രവുമല്ല ഇവിടത്തെ പ്രതിപുരുഷന്മാരായി നിയോഗിക്കപ്പെട്ടിരുന്നത്‌ അതതുകാലത്തെ യുവരാജാക്കന്മാർ തന്നെ ആയിരുന്നു. ചക്രവർത്തിപദം എറ്റെടുക്കുന്നതിനു മുമ്പ്‌ അശോകന്‍ ഉജ്ജയിനിയിലെ ഭരണകർത്താവായിരുന്നു. ബി.സി. ഒന്നാം ശതകത്തോടെ ഉജ്ജയിനി മാള്‍വയുടെ തലസ്ഥാനമായി. ബി.സി. 57-ൽ ശകന്മാരെ കീഴടക്കിയ ശേഷം ഗംഗാമുഖവിക്രമാദിത്യന്‍ ഉജ്ജയിനിയിൽ തങ്ങുകയും ഇവിടെവച്ച്‌ ഒരു പുതിയ കാലഗണനാസമ്പ്രദായം (വിക്രമവർഷം) ആവിഷ്‌കരിക്കുകയും ചെയ്‌തു. ഇന്തോ-ഗ്രീക്‌ കാലഘട്ടത്തിൽ പശ്ചിമമേഖലാ സത്രപന്മാരുടെ ആസ്ഥാനം ഉജ്ജയിനിയിൽ ആയിരുന്നുവെന്ന്‌ ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഗുപ്‌തസാമ്രാജ്യകാലത്ത്‌ ഉജ്ജയിനി വാണിജ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മുഖ്യകേന്ദ്രമായി പരിലസിച്ചു. ചന്ദ്രഗുപ്‌തവിക്രമാദിത്യന്‍ ഉജ്ജയിനിയെ രണ്ടാം രാജധാനി എന്ന നിലയിൽ വികസിപ്പിക്കുകയുണ്ടായി. 9, 10 ശതകങ്ങളിൽ പരമാര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഉജ്ജയിനി. ഈ വംശത്തിൽപ്പെട്ട ഭോജരാജാവിന്റെ കാലത്താണ്‌ ഉജ്ജയിനി ഏറ്റവും ഐശ്വര്യസമൃദ്ധമായിത്തീർന്നത്‌. കലാവിദ്യാസാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ഈ നഗരം പ്രശസ്‌തമായി. 1235-ൽ ദില്ലിസുൽത്താനായ ഇൽത്തുമിഷ്‌ ഉജ്ജയിനി ആക്രമിച്ചു കീഴടക്കി. തുടർന്നുള്ള 500 വർഷത്തോളം മുസ്‌ലിം ഭരണത്തിന്‍ കീഴിലായിരുന്നുവെങ്കിലും നഗരത്തിന്റെ വാണിജ്യപരവും മതപരവുമായ പ്രഭാവത്തിനു മങ്ങലേറ്റില്ല. 1750-ൽ മഹാരാഷ്‌ട്രരുടെ അധീനതയിൽ ആവുകയും 1880 വരെ സിന്‍ഡ്യാമാരുടെ തലസ്ഥാനം ആയി തുടരുകയും ചെയ്‌തു. പിന്നീട്‌, ബ്രിട്ടീഷ്‌ അധീനതയിലായതോടെ ഈ നഗരം പാടേ അവഗണിക്കപ്പെടുകയും അതിന്റെ പുരോഗതിക്കു വിഘാതം സംഭവിക്കുകയുമുണ്ടായി. സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം, പ്രാചീന സംസ്‌കാരകേദാരമായ ഈ നഗരം യഥാർഹമായ രീതിയിൽ പരിരക്ഷിക്കപ്പെട്ടുപോന്നു.

ഉജ്ജയിനി കാർഷിക വിഭവങ്ങള്‍, പരുത്തിത്തുണി എന്നിവയുടെ വിപണനകേന്ദ്രം കൂടിയാണ്‌. ലോഹോപകരണങ്ങള്‍, ഓട്‌, മിഠായികള്‍, ബാറ്ററി എന്നിവയുടെ നിർമാണം, പരുത്തികടച്ചിൽ, നൂൽനൂല്‌പ്‌, എച്ചയാട്ട്‌, കൈത്തറിനെയ്‌ത്ത്‌ തുടങ്ങിയ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്രാപിച്ചിട്ടുണ്ട്‌. മധ്യപ്രദേശിലെ ഇന്‍ഡോർ ഡിവിഷനിൽപ്പെട്ട ഉജ്ജയിന്‍ ജില്ലയുടെ തലസ്ഥാനമാണ്‌ ഉജ്ജയിനി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍