This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരപിള്ള വിചാരിപ്പുകാർ (1815 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:44, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈശ്വരപിള്ള വിചാരിപ്പുകാർ (1815 - 74)

ദക്ഷിണ കേരളീയനായ ഒരു കഥകളി നടന്‍. ഇദ്ദേഹത്തിന്റെ ജനനകാലത്തെയും കുടുംബത്തെയും പറ്റി വിശ്വസനീയമായ വിവരങ്ങള്‍ അധികമൊന്നും ലഭ്യമല്ല. കൊ.വ. 1049-ൽ (1874) മരിക്കുമ്പോള്‍ ഇദ്ദേഹത്തിന്‌ 59 വയസ്‌ കഴിഞ്ഞിരുന്നതായി ചില പരാമർശങ്ങള്‍ കാണാനുണ്ട്‌. കഥകളിരസികനായിരുന്ന തിരുവിതാംകൂറിലെ ഉത്രംതിരുനാള്‍ മാർത്താണ്ഡവർമയുടെ കാലത്ത്‌ (1815-61) കൊട്ടാരത്തിലെ ഒരു ജീവനക്കാരിയുടെ മകനായിട്ടാണ്‌ ഈശ്വരപിള്ള ജനിച്ചതെന്ന്‌ ഐതിഹ്യങ്ങളിൽ കാണുന്നു. രാജാവിന്റെ കളിയോഗം മാനേജരായിരുന്ന വിളായിക്കോട്ടു നമ്പൂതിരി എന്ന ഒരു നാട്യശാസ്‌ത്രജ്ഞന്‍ ബാലനായിരുന്ന ഈശ്വരപിള്ളയെ ഒരു പ്രഭാതത്തിൽ കാണുകയും ആ കുട്ടിയുടെ മുഖശ്രീയും ശരീരഭംഗിയും കണ്ട്‌ ആകൃഷ്‌ടനായി അവനെക്കൂടി കൊട്ടാരം നടന്മാരുടെ കൂട്ടത്തിൽ ചേർത്ത്‌ വിദഗ്‌ധാഭ്യസനം നല്‌കുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. അക്കാലത്തെ പ്രസിദ്ധ കളിയാശാന്മാരായിരുന്ന വലിയ കൊച്ചയ്യപ്പപ്പണിക്കർ, കൊച്ചുകുഞ്ഞുപിള്ള, പൊയിലത്ത്‌ ശേഖരവാര്യർ തുടങ്ങിയവരുടെയും കൂടിയാട്ടകലാകാരനായ അമ്മന്നൂർ പരമേശ്വരച്ചാക്യാരുടെയും ഭാഷാസാഹിത്യ പണ്ഡിതന്മാരുടെയും വിദഗ്‌ധശിക്ഷണത്തിൽ ഈശ്വരപിള്ള വളരെവേഗം അക്കാലത്തെ അതുല്യ കഥകളിനടനെന്ന പദവിയിലേക്ക്‌ ഉയർന്നു. കഥകളിരംഗത്ത്‌ കരി, താടി എന്നിവ ഒഴികെയുള്ള എല്ലാ വേഷങ്ങളിലും ഇദ്ദേഹം സമകാലീനന്മാരെയെല്ലാം അതിശയിച്ച്‌ ആ ദൃശ്യകലയ്‌ക്ക്‌ പുതിയ രൂപഭാവഭംഗികള്‍ നല്‌കി. ഈശ്വരപിള്ളയുടെ ജാമാതാവായ പഴവങ്ങാടി നാണുപിള്ളയും അക്കാലത്തെ ഒരു പ്രസിദ്ധ കഥകളിനടനായിരുന്നു.

തന്റെ രക്ഷാധികാരിയായ ഉത്രം തിരുനാള്‍ മാർത്താണ്ഡവർമ മഹാരാജാവിന്റെ പ്രീതിക്ക്‌ ഈശ്വരപിള്ള സവിശേഷപാത്രമായി. തനിത്തങ്കത്തിൽ നവരത്‌നങ്ങള്‍ പതിച്ച ആഹാര്യ സാമഗ്രികള്‍ രാജാവ്‌ ഈശ്വപിള്ളയ്‌ക്കുവേണ്ടി പ്രത്യേകം നിർമിച്ചുകൊടുത്തിരുന്നു. കൂടാതെ രാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ഈശ്വരപിള്ള നിയമിതനാകുകയും ചെയ്‌തു. ഇങ്ങനെ രാജപ്രീതിയും ജനാദരവും കൊണ്ട്‌ ജീവിതസൗകര്യങ്ങള്‍ വികസിച്ച ഈശ്വരപിള്ള തിരുവനന്തപുരത്ത്‌ കേരളവിലാസം എന്ന ഒരച്ചുകൂടം (മുദ്രണാലയം) സ്ഥാപിക്കുന്നത്‌ 1853-ലാണ്‌. അതിൽ നിന്നാണ്‌ ആദ്യമായി സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടെയും കീർത്തനങ്ങള്‍ മുദ്രിതമായത്‌. അവയ്‌ക്കു പുറമേ അക്കാലത്ത്‌ പ്രചാരത്തിലിരുന്ന ആട്ടക്കഥകളെല്ലാം സമാഹരിച്ച്‌ അദ്ദേഹം അമ്പത്തിനാലുദിവസത്തെ ആട്ടക്കഥകള്‍ എന്ന പേരിൽ ഒരു പുസ്‌തകസഞ്ചികയും പ്രകാശിപ്പിച്ചു. രാമായണം, നളചരിതം തുടങ്ങിയ കിളിപ്പാട്ടുകളും ഈ മുദ്രണാലയത്തിൽ നിന്നു പുറത്തുവന്നിട്ടുണ്ട്‌. സർക്കാരിന്റേതും ക്രസ്‌തവ മിഷനറിമാരുടേതും ഒഴിവാക്കിയാൽ കേരളത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ പേരിൽ സ്ഥാപിതമായ ആദ്യത്തെ അച്ചടിശാല കേരളവിലാസമാണ്‌. ഈശ്വരപിള്ള 1874 ഏപ്രിലിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍