This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:03, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ

Egyptian Architecture

ബി.സി. 5,000 മുതൽ എ.ഡി. 642 വരെയുള്ള കാലഘട്ടത്തിൽ ഈജിപ്‌തിൽ നിലവിലിരുന്ന വാസ്‌തുവിദ്യയുടെ സവിശേഷതകളെയും പരിണാമദശകളെയുംകുറിച്ചാണ്‌ ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്‌. ഓരോ കാലഘട്ടത്തിലും നിലവിലിരുന്ന സാമൂഹികവും മതപരവുമായ സങ്കല്‌പങ്ങളുടെയും വിശ്വാസാനുഷ്‌ഠാനങ്ങളുടെയും പ്രതിഫലനങ്ങള്‍ അതതുകാലത്തെ വാസ്‌തുവിദ്യയിലും പ്രതിഫലിക്കാറുണ്ട്‌ എന്ന സാമാന്യസിദ്ധാന്തം ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയെ സംബന്ധിച്ചും ശരിയാണെന്നു കാണാം. പുരാതന ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ പ്രധാനമായും ശവകുടീരങ്ങളുടെയും ക്ഷേത്രങ്ങളുടെയും പിരമിഡുകളുടെയും നിർമിതിയിലൂടെയാണ്‌ വികാസം പ്രാപിച്ചത്‌.

നിർമാണപദാർഥങ്ങളും മതവും

വാസ്‌തുവിദ്യയുടെ പ്രഭവസ്ഥാനം ഈജിപ്‌താണെന്നു കരുതപ്പെടുന്നു. നൈൽതടത്തിൽ പുരാതന ഈജിപ്‌തുകാർ പടുത്തുയർത്തിയ പല കീർത്തിസ്‌തംഭങ്ങളും അവരുടെ വാസ്‌തുവിദ്യാവൈദഗ്‌ധ്യത്തിന്‌ ഉത്തമദൃഷ്‌ടാന്തങ്ങളാണ്‌. ഈജിപ്‌തിന്റെ ഭൂപ്രകൃതിയും അവിടത്തെ പ്രകൃതിവിഭവങ്ങളും ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയ്‌ക്ക്‌ സ്വതന്ത്രമായൊരു സ്വഭാവവും സ്വരൂപവും നല്‌കി. ഇവിടെ സുലഭമായിരുന്ന കരിങ്കല്ല്‌, മണൽക്കല്ല്‌, വെച്ചക്കല്ല്‌ മുതലായവ നിർമാണപ്രവർത്തനങ്ങള്‍ക്ക്‌ ധാരാളമായി ഉപയോഗിച്ചിരുന്നു. കടുപ്പമേറിയ കരിങ്കല്ലുകൊണ്ട്‌ നിർമിച്ച പല സ്‌തംഭങ്ങളും കാലത്തിന്റെ വെല്ലുവിളിയെ നേരിട്ടുകൊണ്ട്‌ ഇന്നും നിലനില്‌ക്കുന്നു. വളരെ വലുപ്പവും ഭാരവുമുള്ള കല്ലുകള്‍ വെട്ടിയെടുത്ത്‌ യഥാസ്ഥാനങ്ങളിൽ ഉറപ്പിക്കുന്നതിനാവശ്യമായ വൈദഗ്‌ധ്യം ഈജിപ്‌തുകാർ സ്വായത്തമാക്കിയിരുന്നു. തന്മൂലം ഭീമാകാരമായ പിരമിഡുകളും ക്ഷേത്രങ്ങളും കല്ലുകള്‍ കെട്ടി നിർമിക്കുവാന്‍ അവർക്കു കഴിഞ്ഞിരുന്നു. ഇക്കാലത്ത്‌ വീടുകളും കൊട്ടാരങ്ങളും നിർമിച്ചിരുന്നത്‌ വെയിലത്ത്‌ ഉണക്കിയെടുത്തതോ തീയിൽ ചുട്ടെടുത്തതോ ആയ ഇഷ്‌ടികകള്‍ കൊണ്ടായിരുന്നു. വലിയ വൃക്ഷങ്ങളുടെ അഭാവം തടികൊണ്ടുള്ള വാസ്‌തുവിദ്യാവികസനത്തിന്‌ അവസരം നല്‌കിയിരുന്നില്ല.

ഈജിപ്‌തുകാരുടെ മതവിശ്വാസങ്ങളും അനുഷ്‌ഠാനക്രമങ്ങളും അവരുടെ വാസ്‌തുവിദ്യയെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. മതവിശ്വാസങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ്‌ ക്ഷേത്രങ്ങളും ശവകുടീരങ്ങളും ഭവനങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നത്‌. മരണാനന്തരജീവിതത്തെപ്പറ്റി അവർക്കു ചില സങ്കല്‌പങ്ങളുണ്ടായിരുന്നു. ശരീരവും ആത്മാവും അഭേദ്യമാണെന്നും ശവശരീരം കേടുകൂടാതെ കഴിയുന്ന കാലത്തോളം ആത്മാവ്‌ സുരക്ഷിതമായിരിക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. ശവശരീരങ്ങളെ ഭദ്രമായി സൂക്ഷിക്കുന്നതിനുവേണ്ടി നിർമിച്ചിട്ടുള്ള പിരമിഡ്‌ ഈ വിശ്വാസത്തെയാണ്‌ ഉദ്‌ഘോഷിക്കുന്നത്‌. പ്രസിദ്ധ സഞ്ചാരിയും ചരിത്രകാരനും ആയ ഹിരാഡട്ടസിന്റെ അഭിപ്രായത്തിൽ ഈജിപ്‌തുകാരെ സംബന്ധിച്ചിടത്തോളം ശവകുടീരങ്ങള്‍ ശാശ്വതഗേഹങ്ങളും വീടുകള്‍ താത്‌കാലികവസതികളും ആയിരുന്നു.

ചരിത്രം

ഫറോവമാരുടെ ഭരണകാല(ബി.സി. 5000 മുതൽ 332 വരെ)ത്താണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ വികാസം പ്രാപിച്ചത്‌. വാസ്‌തുവിദ്യയിൽ ഉണ്ടായ പരിവർത്തനങ്ങള്‍ക്ക്‌ ഇടയാക്കിയ രാജവംശങ്ങളെ അടിസ്ഥാനമാക്കി പ്രധാനമായും ഈ കാലഘട്ടത്തെ മൂന്നായി തിരിക്കാം.

മെംഫൈറ്റ്‌ കാലഘട്ടം

ബി.സി. 4,400 മുതൽ 2,466 വരെയുള്ള ഈ കാലഘട്ടത്തെ പുരാതന സാമ്രാജ്യത്വ (Old kingdom) കാലമെന്നു വിളിക്കുന്നു. ആദ്യത്തെ പത്തു രാജവംശങ്ങളാണ്‌ ഈ കാലത്ത്‌ ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌.

ആധുനിക കെയ്‌റോയ്‌ക്ക്‌ അല്‌പം തെക്കു മാറിയുള്ള മെംഫിസ്‌ എന്ന സ്ഥലത്താണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ സവിശേഷസ്വഭാവങ്ങള്‍ പ്രകടമാകാനാരംഭിച്ചത്‌. ഈ കാലത്ത്‌ രാജകീയ ശവകുടീരങ്ങള്‍ പിരമിഡ്‌ ആകൃതിയിൽ പണിയാന്‍ തുടങ്ങി. 4-ാം രാജവംശത്തിലെ ആദ്യത്തെ രാജാവായ കുഫു (Khufu), ഗിസായിലെ ഉത്തുംഗമായ പിരമിഡ്‌ പണിയിച്ചതോടെ ഇത്തരം വാസ്‌തുവിദ്യയുടെ വളർച്ച അതിന്റെ ഉച്ചകോടിയിലേക്കു നീങ്ങുവാന്‍ തുടങ്ങി. ഈ കാലഘട്ടത്തിൽ പുരാതന സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ വസതികള്‍ മാതൃകകളായി അംഗീകരിക്കുകയും മികച്ച നിർമാണചാതുര്യത്തിന്റെ പ്രതീകങ്ങളായി അവയെ കരുതുകയും ചെയ്‌തു. അന്നത്തെ വാസ്‌തുവിദ്യ പൊതുവേ ലളിതമായിരുന്നെങ്കിലും ഉന്നതനിലവാരം പുലർത്തിയിരുന്നു. ദേവാലയങ്ങളുടെ നിർമാണത്തിൽ സ്‌തംഭങ്ങള്‍ ഉപയോഗിച്ചുള്ള പണിയുടെ തുടക്കം കുറിച്ചത്‌ ഈ കാലത്താണ്‌. താമരയുടെയും പാപ്പിറസിന്റെയും രൂപഭംഗി ഒരു സവിശേഷതയായി ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിൽ പ്രത്യക്ഷപ്പെടുന്നതും ഈ കാലഘട്ടത്തിലാണ്‌. 6-ാം രാജവംശത്തിന്റെ അവസാനമായപ്പോഴേക്ക്‌ മെംഫിസ്‌ നഗരത്തിന്റെയും അവിടത്തെ വാസ്‌തുവിദ്യയുടെയും പ്രാധാന്യം കുറഞ്ഞുകഴിഞ്ഞിരുന്നു. ബി.സി. 2466-ഓടു കൂടി മധ്യകാല സാമ്രാജ്യം രൂപംകൊള്ളുകയും വീണ്ടും വാസ്‌തുവിദ്യാരംഗത്ത്‌ പുതിയൊരു ചലനം ഉളവാകുകയും ചെയ്‌തു.

തീബന്‍ കാലഘട്ടം

11 മുതൽ 17 വരെയുള്ള രാജവംശങ്ങള്‍ ഭരിച്ചിരുന്നത്‌ ഈ കാലഘട്ടത്തിലാണ്‌ (ബി.സി. 2466-1500). ഇതിനെ ചരിത്രകാരന്മാർ മധ്യസാമ്രാജ്യ (middle kingdom) കാലഘട്ടം എന്നു വിളിക്കുന്നു. ഈ വംശത്തിലെ രാജാക്കന്മാരുടെ ആസ്ഥാനം മെംഫിസ്‌ നഗരത്തിന്‌ അല്‌പം തെക്കുള്ള തീബ്‌സ്‌ ആയിരുന്നു. ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിൽ തീബിയന്‍കലയുടെ ആധിപത്യം തുടങ്ങുന്നത്‌ ഈ കാലം മുതലാണ്‌. മധ്യസാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫറോവ ആയ അമെന്‍ ഹോടെപ്പ്‌ കഢ ആണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന കാർണക്കിലെ അമെന്‍ദേവാലയത്തിന്റെ പണി ആരംഭിച്ചത്‌. (നോ. അഖ്‌നാതെന്‍) അന്നത്തെ ചില നിർമാണതത്ത്വങ്ങള്‍ പിന്നീടുള്ള ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിലുടനീളം പ്രതിഫലിച്ചിട്ടുള്ളതായി കാണാം. ബി.സി.1675-നും 1575-നും ഇടയ്‌ക്ക്‌ ഏഷ്യന്‍ ഭാഗത്തുനിന്നുണ്ടായ ആക്രമണം ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ കാലാനുക്രമമായ പുരോഗതിക്ക്‌ വിഘ്‌നമുണ്ടാക്കി.

പുതിയ സാമ്രാജ്യകാലഘട്ടം

ബി.സി. 1500 മുതൽ 332 വരെയുള്ള ഈ കാലഘട്ടത്തിൽ 18 മുതൽ 30 വരെയുള്ള രാജവംശങ്ങളാണ്‌ ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌. ഇക്കാലത്ത്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ പൂർവാധികമായ വളർച്ച പ്രാപിച്ചു. ബി.സി. 1500-നു ശേഷമുള്ള 350 വർഷങ്ങള്‍ക്കിടയ്‌ക്ക്‌ ദാർ അൽ ബാഹരി, അബുസിംബൽ, മെഡിനൈറ്റ്‌ ഹാബു എന്നീ പ്രശസ്‌തദേവാലയങ്ങളും കാർണക്കിലെയും ലക്‌സോറിലെയും ദേവാലയങ്ങളിലുള്ള പകിട്ടേറിയ ഹൈപോസ്റ്റൈൽ ഹാളുകളും (Hypostyle halls) നിർമിക്കപ്പെട്ടു. സ്‌തംഭങ്ങളുടെ വിന്യാസക്രമം ആധാരമാക്കിയുള്ള വാസ്‌തുവിദ്യ ഏറ്റവും അധികം അഭിവൃദ്ധിപ്പെട്ടതും പരിപൂർണതയിലെത്തിയതും ഇക്കാലത്താണ്‌. റമിസസ്‌ III എന്ന ഫറോവയുടെ കാലം വാസ്‌തുവിദ്യയോടുള്ള അവഗണനയുടെ തുടക്കം കുറിക്കുന്നു. അതിനുശേഷം മാറിമാറി വന്ന ടാനൈറ്റ്‌, ലിബിയന്‍, നൂബിയന്‍ എന്നീ രാജവംശങ്ങളുടെ കാലത്ത്‌ വാസ്‌തുവിദ്യാപുനരുദ്ധാരണശ്രമങ്ങള്‍ അപൂർവം ചില രാജാക്കന്മാർ മാത്രം നടത്തിയതായി കാണാം.

ദീർഘകാലത്തെ അവഗണനയിലൂടെ വളർച്ച മുരടിച്ചിരുന്ന വാസ്‌തുവിദ്യയുടെ നവോത്ഥാനത്തിനു ഫലപ്രദമായ പരിശ്രമങ്ങള്‍ പിന്നീടുണ്ടായത്‌ ബി.സി. 660-നു ശേഷം മാത്രമാണ്‌. തുടർന്ന്‌ അലക്‌സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലം വരെ (ബി.സി. 332) ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ വളർച്ച അഭംഗുരം തുടർന്നുപോന്നു.

ഗ്രീക്ക്‌-റോമന്‍ ആധിപത്യകാലം

ഗ്രീക്കുകാരും റോമാക്കാരും അവരുടെ വാസ്‌തുവിദ്യകളുടെ ചില അംശങ്ങള്‍ ഈജിപ്‌തിൽ പകർത്താന്‍ ശ്രമിക്കുകയുണ്ടായെങ്കിലും പരമ്പരാഗതമായി ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയ്‌ക്കുണ്ടായിരുന്ന അടിസ്ഥാനസ്വഭാവങ്ങളിൽ കാര്യമായ വ്യതിയാനം വരുത്താന്‍ അവർക്കു സാധിച്ചില്ല. മാത്രവുമല്ല, കാലക്രമത്തിൽ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയെ അവരും അനുകരിക്കുകയാണുണ്ടായത്‌. ഇക്കാലത്താണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യ ചില സവിശേഷരൂപാവിഷ്‌കരണങ്ങളോടുകൂടി അയൽരാജ്യങ്ങളിലേക്കു വ്യാപിച്ചത്‌. അതിന്റെ ചില സുപ്രധാനഘടകങ്ങളായ ഹൈപ്പോസ്റ്റൈൽ ഹാള്‍, പ്രകാശജനൽ, സ്‌തംഭസംവിധാനം മുതലായവ സാർവത്രികമായി അംഗീകരിക്കപ്പെട്ടു. എന്നാൽ എ.ഡി. 642-ൽ അറബികള്‍ ഈജിപ്‌ത്‌ പിടിച്ചടക്കി ഇസ്‌ലാംസംസ്‌കാരം സുസ്ഥിരമാക്കാന്‍ ശ്രമിച്ചതോടുകൂടി ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ മൗലികഭാവങ്ങളിൽ സാരമായ വ്യതിയാനങ്ങളുണ്ടായി.

നിർമാണരീതിയും വളർച്ചയും

ഭവനങ്ങള്‍

പരമ്പരാഗതമായി സ്വീകരിച്ചുപോന്നിരുന്ന ചില പ്രത്യേക രൂപവും പ്ലാനും അനുസരിച്ചായിരുന്നു ഈജിപ്‌തിലെ ഭവനങ്ങള്‍ അധികവും നിർമിക്കപ്പെട്ടിരുന്നത്‌. ആരംഭകാലത്ത്‌ കെട്ടിടനിർമിതിക്ക്‌ ചുടുകട്ടകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും പില്‌ക്കാലത്ത്‌ അവയുടെ സ്ഥാനം വെട്ടുകല്ലുകള്‍ക്കു ലഭിച്ചു. ഇഷ്‌ടികകൊണ്ടു കെട്ടിയ ചുവരുകള്‍ പ്ലാസ്റ്റർ ചെയ്‌ത്‌ ചായംപൂശി മനോഹരമാക്കുക പതിവായിരുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങള്‍ ചുവർച്ചിത്രങ്ങളും പൂന്തോട്ടങ്ങളും കൊണ്ട്‌ അലങ്കരിച്ചിരുന്നുവെങ്കിലും സാധാരണക്കാരുടെ വസതികളാകട്ടെ വളരെ ഇടുങ്ങിയതും അനാകർഷകവും ആയിരുന്നു. ഭിത്തികളുടെ ഉള്‍വശം തൂക്കായും പുറം അല്‌പം ചരിച്ചും ആണ്‌ പണിതിരുന്നത്‌. കെട്ടിടങ്ങളിലും ശവകുടീരങ്ങളിലും ദേവാലയങ്ങളിലും ഉള്ള ചുവരുകളുടെ പുറഞ്ചരിവ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ ഒരു പ്രത്യേകതയാണ്‌.

ഭൂകമ്പവിപത്തുകളെ നേരിടുന്നതിനുവേണ്ടിയാണ്‌ ഭിത്തിക്ക്‌ ഈ ചരിവ്‌ നല്‌കിയിരുന്നത്‌. ഭവനങ്ങളുടെ വിസ്‌തൃതമായ ചുവരുകള്‍ ചിത്രരചനയ്‌ക്ക്‌ സഹായകമായിരുന്നു.

പെരിസ്റ്റൈൽ

ഈജിപ്‌തിന്റെ സ്‌മാരകചൈതന്യസംബന്ധിയായ വാസ്‌തുവിദ്യ പ്രധാനമായും തൂണുകളും തുലാങ്ങളും ചേർത്തുള്ള രീതിയിൽ ഉള്ളതായിരുന്നു. നിരനിരയായി നിർത്തിയ തൂണുകള്‍ക്കു മുകളിൽ പരന്ന മേല്‌ക്കൂര ഘടിപ്പിച്ച്‌ ചുവരുകളില്ലാത്ത ഭവനനിർമാണം നടത്തുന്ന ഒരു സവിശേഷരീതിയായിരുന്നു ഇത്‌. ദീർഘചതുരാകൃതിയിൽ വിസ്‌തൃതമായ മുറിയും അതിന്റെ ദീർഘപാർശ്വത്തിൽ ഉറപ്പിച്ചിട്ടുള്ള വാതിലുകളും ചുറ്റും തൂണുകളും അവയ്‌ക്കു മുകളിലെ പരന്ന തട്ടും ഇതിന്റെ പ്രത്യേകതകളാണ്‌. ഈ വിധത്തിലുള്ള പരന്ന മേല്‌ക്കൂര ഈജിപ്‌തിലെ മഴ കുറഞ്ഞ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യവുമായിരുന്നു.

തൂണുകള്‍

സ്‌ഫിങ്‌ക്‌സും പിരമിഡും

പ്രകൃതിയിലുള്ള സുന്ദരവസ്‌തുക്കളുടെ രൂപവും ഭാവവും അനുകരിക്കാനുള്ള മനുഷ്യന്റെ നൈസർഗികവാസനയാണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിൽ സ്‌തൂപങ്ങളുടെയും മറ്റും നിർമിതിയിൽ ദൃശ്യമാകുന്നത്‌. തൂണുകളുപയോഗിച്ചുള്ള വാസ്‌തുവിദ്യയ്‌ക്ക്‌ ആരംഭം കുറിച്ചത്‌ ഈജിപ്‌തുകാരാണ്‌. ഇവയുടെ നിർമിതിയിൽ അവരുടെ ചാതുര്യവും കലാവാസനയും ഏറ്റവും അധികം പ്രതിഫലിച്ചുകാണാം. പുരാതന സാമ്രാജ്യകാലത്ത്‌ നിർമിച്ച തൂണുകള്‍ ചതുരാകൃതിയിൽ അലങ്കാരങ്ങളില്ലാതെ ഒറ്റക്കല്ലിൽ കൊത്തിയെടുത്തവയായിരുന്നു. ഇത്തരത്തിൽ നിർമിച്ച സ്‌ഫിങ്‌ക്‌സ്‌ ദേവാലയവും (Temple of Sphinx), കാഫ്ര (Khafre)യുടെ ശവകുടീരത്തിലേക്കുള്ള പ്രവേശനദ്വാരവും ഈജിപ്‌തുകാരുടെ നിർമാണവൈദഗ്‌ധ്യത്തിന്റെ ഉദാത്ത മാതൃകകളായി നിലകൊള്ളുന്നു.

ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിലെ, ഉരുണ്ട തൂണുകളുപയോഗിച്ചുള്ള നിർമാണരീതി തുടങ്ങുന്നത്‌ 5-ാം രാജവംശകാലത്താണ്‌. ഈ തൂണുകള്‍ക്ക്‌ മാതൃകയായി അവർ സ്വീകരിച്ചത്‌ പനവർഗത്തിൽപ്പെട്ട വൃക്ഷങ്ങളും പാപ്പിറസ്‌, താമര എന്നിവയുമാണ്‌. ചില തൂണുകള്‍ നിർമിച്ചിരിക്കുന്നത്‌ താമരമൊട്ടുകള്‍ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ച രീതിയിലാണ്‌. ഈ സംവിധാനക്രമത്തിൽ അല്‌പം വിടർന്ന താമരമൊട്ട്‌ തൂണിന്റെ ശീർഷമായി പരിണമിക്കുന്ന മാതിരിയുള്ള പണി സാധാരണമായിരുന്നു.

മധ്യസാമ്രാജ്യകാലമായപ്പോള്‍ തൂണുകളുടെ ആകൃതി വീണ്ടും രൂപാന്തരപ്പെട്ടു. ഇക്കാലത്തു നിർമിച്ച തൂണുകള്‍ ബഹുഭുജാകാരത്തിൽ വശങ്ങളിൽ ഉള്ളിലേക്കു കുഴിഞ്ഞ ചാലുകള്‍ ഉള്ളവയാണ്‌. ഇവയ്‌ക്കു മുകളിലുള്ള അബാക്കസ്‌ (abacus)എന്ന ഭാഗം ചതുരാകൃതിയിലാണ്‌. ബെനിഹസന്‍, ദാർ അൽ ബാഹരി എന്നിവയിൽ കാണുന്ന ഈ വിധത്തിലുള്ള തൂണുകള്‍ക്ക്‌ ഗ്രീസിലെ ഡോറിക്‌ (doric) തൂണുകളുമായി വളരെ സാമ്യമുള്ളതിൽനിന്ന്‌, ഈ മാതൃക നിർദേശിച്ചത്‌ ഗ്രീക്കുകാരായിരിക്കുമെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. മലർത്തിവച്ച മണിയുടെ ആകൃതിയിലുള്ള സ്‌തംഭശീർഷത്തിന്റെ ആവിർഭാവവും ഈ കാലത്തുതന്നെയാണുണ്ടായത്‌. ഇതേ മാതൃകതന്നെ കൊത്തുപണികളാൽ അലങ്കരിച്ചുകൊണ്ട്‌ പുതിയ സാമ്രാജ്യകാലത്തും ഉപയോഗിച്ചിരുന്നതായി കാണാം.

പ്രകാശകജനൽ

വാസ്‌തുകലാ ചരിത്രത്തിൽ പ്രകാശജനലിന്റെ തത്ത്വം ആദ്യമായി അവതരിപ്പിച്ചത്‌ ഈജിപ്‌തുകാരാണ്‌. ഹൈപ്പോസ്റ്റൈൽ മാതൃകയിലുള്ള മുറിയുടെ പരന്ന മേല്‌ക്കൂരയുടെ മധ്യഭാഗം മറ്റു രണ്ടു ഭാഗങ്ങളെക്കാള്‍ അല്‌പം ഉയർത്തിവച്ചുകൊണ്ടുള്ള ഒരു നിർമാണരീതിയാണ്‌ ഇത്‌. വാതായനങ്ങളില്ലാത്ത ഇത്തരം മുറികളിൽ പ്രകാശം ലഭിക്കുന്നതിനുവേണ്ടിയാണ്‌ ഈ ഉപായം അവർ സ്വീകരിച്ചിരുന്നത്‌.

ഉദാഹരണങ്ങള്‍

സ്‌ഫിങ്‌ക്‌സ്‌

ഈജിപ്‌തിന്റെ തലസ്ഥാനമായ കെയ്‌റോയ്‌ക്കു സമീപമുള്ള ഗീസയിലാണ്‌ ഈ ശില്‌പം സ്ഥിതിചെയ്യുന്നത്‌. നൈൽ നദീതടത്തിന്റെ രക്ഷിതാവായി കരുതപ്പെടുന്ന സ്‌ഫിങ്‌ക്‌സ്‌ എന്ന ശില്‌പം ഈജിപ്‌തുകാരുടെ ഉദാത്തമായ കലാവൈദഗ്‌ധ്യം വെളിപ്പെടുത്തുന്നു. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഭീമാകാരമായ ഒരു പ്രതിമയാണ്‌ ഇത്‌. ഇതിന്റെ നീട്ടിവച്ചിരിക്കുന്ന മുന്‍പാദങ്ങളുടെ നടുവിലായി ആരാധനയ്‌ക്കുള്ള ഒരു ബലിപീഠം റോമന്‍ഭരണകാലത്തു സ്ഥാപിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം ഈ ശില്‌പം മരുഭൂമിയിൽ മറഞ്ഞുകിടക്കുകയായിരുന്നു. 1816-ലാണ്‌ ഇതു വീണ്ടുകിട്ടിയത്‌. ഈ ശില്‌പത്തിന്റെ നിർമാതാവിനെയോ നിർമാണോദ്ദേശ്യത്തെയോ കുറിച്ച്‌ വിശ്വസനീയമായ യാതൊരു പരാമർശവും കണ്ടെത്തിയിട്ടില്ല. നോ. സ്‌ഫിങ്‌ക്‌സ്‌

ശവകുടീരങ്ങള്‍

ഓരോ ഫറോവയും ഭരണമേറ്റശേഷം തന്റെ ശാശ്വതഗേഹമായിരിക്കേണ്ട ശവകുടീരത്തിനുവേണ്ടി ഒരു പ്രത്യേകസ്ഥലം തെരഞ്ഞെടുക്കുകയും അവിടെ ശവകുടീരം പണിയുകയും ചെയ്‌തിരുന്നു. രാജാക്കന്മാരുടെ അനുമതിയോടുകൂടി പ്രഭുക്കന്മാരും ശവകുടീരങ്ങള്‍ നിർമിച്ചിരുന്നു. പക്ഷേ, ഇവ രാജകീയ ശവകുടീരങ്ങളെക്കാള്‍ തുലോം ചെറുതാണ്‌. ഈജിപ്‌ഷ്യന്‍ ശവകുടീരങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം: രാജകീയ പിരമിഡുകള്‍, മസ്‌തബാകള്‍, കല്ലിൽ കൊത്തിയെടുത്ത ശവകുടീരങ്ങള്‍.

രാജകീയ പിരമിഡുകള്‍

ഈജിപ്‌തിലെ അതിപുരാതനമായ സ്‌മാരകശില്‌പങ്ങളിൽ ഏററവും പ്രധാനമാണിവ. മരണത്തിനുശേഷം ആത്മാവിന്റെ തിരിച്ചുവരവുവരെ മൃതശരീരം ഭദ്രമായി സൂക്ഷിക്കുന്നതിനുവേണ്ടിയാണ്‌ പിരമിഡുകള്‍ നിർമിച്ചിരിക്കുന്നത്‌. കരിങ്കല്ലും മണ്‍കട്ടകളുംകൊണ്ട്‌ നിർമിച്ചിരിക്കുന്ന എല്ലാ പിരമിഡുകളുടെയും പ്ലാന്‍ ചതുരാകൃതിയിലാണ്‌. ഇവയുടെ ത്രികോണാകൃതിയിലുള്ള ചരിഞ്ഞവശങ്ങള്‍ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുകയും പ്രധാനദിശകളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈജിപ്‌തുകാർ നല്ല വലുപ്പമുള്ള 80 പിരമിഡുകളോളം നിർമിച്ചിരുന്നു. എങ്കിലും ഇവയിൽ പകുതിയിലധികവും ജീർണിച്ച്‌ ഇപ്പോള്‍ വെറും മണ്‍കൂനകളായി മാറിയിരിക്കുന്നു.

ലോകത്തിലെ ഏഴതിശയങ്ങളിലൊന്നായി ഗീസയിലെ മൂന്നുപിരമിഡുകളെ ഗ്രീക്കുകാർ ചിത്രീകരിച്ചപ്പോള്‍ തന്നെ അവയ്‌ക്ക്‌ ഏകദേശം 2000 വർഷത്തെ പഴക്കമുണ്ടായിരുന്നു. അവയിൽ ഏറ്റവും പ്രധാനമാണ്‌ കിയോപ്‌സ്‌ (കുഫു) രാജാവിനുവേണ്ടി നിർമിച്ച പിരമിഡ്‌. 5.8 ഹെക്‌ടർ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്നതും ഏകദേശം 5,55,000 ഘ.മീ. വ്യാപ്‌തവുമുള്ള ഭീമാകാരമായ ഈ ശവകുടീരത്തിന്റെ ഉയരം 147 മീറ്ററും ചുറ്റളവ്‌ 230 മീ. ചതുരവുമാണ്‌. ഓരോ വശവും സമഭുജത്രികോണാകൃതിയിൽ ഭൂമിക്കു 51o52' ചരിവോടുകൂടിയാണ്‌ നിർമിച്ചിരിക്കുന്നത്‌. 2.5 ടണ്‍ ശരാശരി ഭാരമുള്ള 23,00,000-ത്തോളം ചുച്ചാമ്പുകല്ലുകളാണ്‌ ഇതിന്റെ നിർമാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. കല്ലുകള്‍ തമ്മിൽ ചേർക്കുന്നതിലും വിദഗ്‌ധമായി ശില്‌പപൂർത്തിവരുത്തുന്നതിലും പ്രദർശിപ്പിച്ചിരിക്കുന്ന കരവിരുത്‌ ഈജിപ്‌തുകാരുടെ കൽപ്പണിയിലുള്ള പ്രാവീണ്യത്തെ വിളിച്ചോതുന്നു. പിരമിഡിലേക്കുള്ള പ്രവേശനദ്വാരം അതിന്റെ വടക്കുവശത്താണ്‌ ഘടിപ്പിച്ചിട്ടുള്ളത്‌. തറനിരപ്പിൽനിന്ന്‌ 16 മീ. ഉയരത്തിൽ ഉള്ളിലേക്കുള്ള പാത ആദ്യം താഴേക്കും പിന്നീട്‌ മുകളിലേക്കും തുടർന്ന്‌ പിരമിഡിന്റെ ഹൃദയഭാഗത്ത്‌ ഫറോവയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അറയിലേക്കും നയിക്കുന്നു. ഈ അറയ്‌ക്കുള്ളിൽ ശിലാനിർമിതമായ പേടകത്തിൽ മൃതദേഹം (മമ്മി) കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. ഇതിനു താഴെയായി രാജ്ഞിയുടെ ശവശരീരം സൂക്ഷിക്കുന്നതിനുവേണ്ടി ഒരു ചെറിയ അറയും ഉണ്ട്‌. ആഹാരപദാർഥങ്ങള്‍, ആടയാഭരണങ്ങള്‍, സ്വർണം, മൃതിയടഞ്ഞ വ്യക്തിയുടെ ഗ്രന്ഥശേഖരം എന്നിവയും മമ്മിയോടൊപ്പം അടക്കം ചെയ്‌തിരുന്നതായി കാണാം. മരിച്ചുപോയവരുടെ സ്വർഗാരോഹണത്തെ സഹായിക്കുന്നതിനുവേണ്ടി ജീവനുള്ള അടിമകളെക്കൂടി ശവശരീരങ്ങളോടൊപ്പം സംസ്‌കരിച്ചിരുന്നതിന്‌ ചരിത്രരേഖകളുണ്ട്‌.

വായുപ്രവാഹത്തിനുവേണ്ടി മുകളിലത്തെ അറയിൽനിന്ന്‌ രണ്ടു കുഴലുകള്‍ (20 x 15 സെ.മീ.) പിരമിഡിന്റെ ഉപരിതലവുമായി ബന്ധിപ്പിച്ചിരുന്നു. ഈ പിരമിഡിന്റെ അഗ്രം ഏകദേശം 10 മീറ്ററോളം ഇന്ന്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. ഗീസയിലുള്ള മറ്റു രണ്ടു പിരമിഡുകള്‍ ചെഫേണ്‍ രാജാവിന്റേതും മൈസേറിയനസ്‌ രാജാവിന്റേതുമാണ്‌. ഇതിൽ ആദ്യത്തേതിന്‌ 143 മീ. ഉയരമുണ്ട്‌. ചുവട്‌ 215 മീ. ചതുരവുമാണ്‌. മൈസേറിയനസ്‌ രാജാവിനുവേണ്ടി നിർമിച്ച പിരമിഡ്‌ വലുപ്പത്തിൽ മറ്റു രണ്ടുപിരമിഡുകളെക്കാളും ചെറുതാണെങ്കിലും ശില്‌പസൗന്ദര്യത്തിൽ മുന്നിട്ടു നില്‌ക്കുന്നു. ഇതിന്റെ ഉപരിതലത്തിൽ ഇളംചുവപ്പുനിറത്തിലുള്ള കല്ലുകള്‍ പാകിയിരിക്കുന്നു. ഇതിന്‌ 73 മീ. ഉയരമുണ്ട്‌; ചുവട്‌ 81 മീ. ചതുരമാണ്‌. ഈജിപ്‌തിലെ മറ്റു പിരമിഡുകളുടെ നിർമാണരീതി മുകളിൽ പറഞ്ഞവയുടേതിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌. സ്വഖാറയിൽ സോസർ എന്ന ഫറോവയുടെ സ്‌മരണയ്‌ക്കുവേണ്ടി പടുത്തുയർത്തിയ പിരമിഡിന്‌ 57 മീ. പൊക്കമുണ്ട്‌. അടിഭാഗത്തിന്‌ 120 മീ. നീളവും 107 മീ. വീതിയുമുണ്ട്‌. വ്യത്യസ്‌ത ഉയരങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ആറു തട്ടുകളുമുണ്ട്‌. ഈ മാതിരി തട്ടുകളുള്ള പിരമിഡുകള്‍ അബുസെയറിലും മെഡോമിലും കാണാം. ഡാഷൂറിലുള്ള പിരമിഡിന്റെ ആകൃതി മറ്റുള്ള പിരമിഡുകളുടേതിൽനിന്ന്‌ ഭിന്നമാണ്‌. ഇവയുടെ ചരിഞ്ഞ വശങ്ങള്‍ തുല്യമായിരുന്നു. ഓരോ വശത്തിനും ഈരണ്ടു ചരിവുകളാണ്‌ നല്‌കിയിരുന്നത്‌. നോ. പിരമിഡുകള്‍

മസ്‌തബാകള്‍

പുരാതന സാമ്രാജ്യകാലത്ത്‌ പ്രഭുക്കന്മാരുടെ ശവകുടീരമായി നിർമിക്കപ്പെട്ടവയാണ്‌ മസ്‌തബാകള്‍.

സംസ്‌കരിക്കപ്പെട്ടിരുന്നവരുടെ പ്രാധാന്യമനുസരിച്ച്‌ അവയുടെ വലുപ്പത്തിലും ഏറ്റക്കുറച്ചിലുകള്‍ കാണാം. ദീർഘചതുരാകൃതിയിൽ പരന്ന മേല്‌ക്കൂരയോടുകൂടി നിർമിക്കപ്പെട്ട ഇവയുടെ ചുവരുകള്‍ക്ക്‌ ഏകദേശം 75മീ. ചരിവുണ്ട്‌. ഇതിന്റെ ഉള്‍ഭാഗം പ്രധാനമായും മൂന്നായി വേർതിരിച്ചിരിക്കുന്നു. മുന്‍വശത്തെ അറയാണ്‌ ദൈവകൃപയ്‌ക്കുവേണ്ടിയുള്ള പൂജാകർമങ്ങള്‍ക്കുപയോഗിച്ചിരുന്നത്‌. സർദാബ്‌ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രണ്ടാമത്തെ അറയിൽ മണ്‍മറഞ്ഞ പ്രഭുക്കന്മാരുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. വൈദികകർമങ്ങള്‍ നടത്തുന്നതിനും ഗൃഹോപകരണങ്ങള്‍, ആഹാരപദാർഥങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിനും ഈ അറ ഉപയോഗിച്ചിരുന്നു. ഏറ്റവും ഉള്ളിലെ അറയിലാണ്‌ ശവശരീരങ്ങള്‍ സംരക്ഷിച്ചിരുന്നത്‌. ഇതിലേക്കുള്ള പ്രവേശനം ഭൂമിക്കടിയിലെ ഒരു കുഴലിൽക്കൂടിയായിരുന്നു. മസ്‌തബാകളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ സ്വഖാറയിൽ "തി' എന്ന വാസ്‌തുവിദ്യാവിദഗ്‌ധന്റെ സ്‌മരണയ്‌ക്കുവേണ്ടി നിർമിക്കപ്പെട്ടതാണ്‌. ഇതിനുള്ളിലെ കല്ലറയ്‌ക്ക്‌ 8 മീ. നീളവും 7.5 മീ. വീതിയും 4.5 മീ. ഉയരവുമുണ്ട്‌. ഇതിന്റെ ചുവരുകളിൽ ഈജിപ്‌തിലെ പുരാതന കരകൗശലവിദ്യകളുടെ മനോഹര മാതൃകകള്‍ കാണാന്‍ കഴിയും.

കല്ലിൽകൊത്തിയെടുത്ത ശവകുടീരങ്ങള്‍

മധ്യസാമ്രാജ്യത്തിലെ തീബിയന്‍ രാജാക്കന്മാരുടെ കാലത്താണ്‌ കല്ലിൽ കൊത്തിയെടുത്ത മസ്‌തബാ പിരമിഡുകള്‍ നിർമിതമായത്‌. ഈ രീതി പുതിയ സാമ്രാജ്യകാലത്തെ ശവകുടീരനിർമാണത്തിലും അനുകരിച്ചു കാണുന്നു. ഇവയിൽ പ്രധാനപ്പെട്ടവ ബനിഹസനിലും ബർഷായിലും ആണ്‌ സ്ഥിതിചെയ്യുന്നത്‌. ശില്‌പകലാവൈദഗ്‌ധ്യത്തിൽ ഈ ശവകുടീരങ്ങള്‍ മികവുറ്റവയല്ല.

ദേവാലയങ്ങള്‍

ഈജിപ്‌തിലെ ദേവാലയങ്ങള്‍ മറ്റു സ്ഥലങ്ങളിലെ ആരാധനാ മന്ദിരങ്ങളിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു. സാധാരണ ജനങ്ങള്‍ക്ക്‌ ദേവാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്നു. ഓരോ ദേവാലയവും ഫറോവമാരുടെ ഇഷ്‌ടദേവതമാരുടെ പ്രീതിക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരുന്നു. ദേവീവിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിച്ചിരുന്ന ശ്രീകോവിലുകളാണ്‌ ഓരോ ക്ഷേത്രത്തിന്റെയും പ്രധാനഭാഗം. ഇതിനു സമീപത്തായി പുരോഹിതന്മാർക്കുവേണ്ടിയുള്ള മുറികളും ഉണ്ട്‌. ഇവ പൊതുവേ പൊക്കംകുറഞ്ഞവയും കവാടങ്ങള്‍ കുറവായതുനിമിത്തം ഇരുട്ടുനിറഞ്ഞവയും ആണ്‌. ചില ക്ഷേത്രങ്ങളിൽ ശ്രീകോവിലുകള്‍ തറനിരപ്പിൽനിന്നു വളരെ ഉയർത്തിയാണ്‌ നിർമിച്ചിട്ടുള്ളത്‌. ഇതിന്റെ ചുവരുകള്‍ ഈജിപ്‌ഷ്യന്‍ ചിത്രങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചുപോന്നു. പ്രതിഷ്‌ഠാസ്ഥാനത്തിനു മുമ്പിലായി തൂണുകള്‍കൊണ്ടു നിർമിച്ചിട്ടുള്ള ഹാളുകള്‍ (Hypostyle halls) ഉണ്ട്‌. തൂണുകളാണ്‌ പരന്ന മേല്‌ക്കൂരയെ താങ്ങിനിർത്തുന്നത്‌. ഈ ഹാളുകളുടെയും പ്രതിഷ്‌ഠാസ്ഥാനത്തിന്റെയും മുകള്‍ഭാഗം പല നിരപ്പിലുള്ളതായതിനാൽ നിരപ്പുവ്യത്യാസത്തിനിടയിൽ നിർമിച്ചിട്ടുള്ള ജനാലകളിൽക്കൂടി ഉള്‍ഭാഗത്ത്‌ വെളിച്ചം കിട്ടിയിരുന്നു. ഈജിപ്‌തിലെ ദേവാലയനിർമിതി പുരാതന സാമ്രാജ്യകാലത്തുതന്നെ തുടങ്ങിയിരുന്നു. എങ്കിലും പുതിയ സാമ്രാജ്യകാലത്തു നിർമിച്ചവ മാത്രമേ ഇന്ന്‌ അവശേഷിക്കുന്നുള്ളൂ. ഇവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവ കാർണക്കിലുള്ള അമെന്‍ദേവാലയവും അബിഡോസിലുള്ള സേത്തിദേവാലയവും ആണ്‌.

കാർണക്കിലെ അമെന്‍ദേവാലയം

ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ നിസ്‌തുലനിദർശനമാണ്‌ ഈ ദേവാലയം. ഏകദേശം 300 മീ. നീളവും 120 മീ. വീതിയുമുള്ള ദീർഘചതുരസ്ഥലത്ത്‌ ഭീമാകാരമായ മതിലുകളാൽ ചുറ്റപ്പെട്ട്‌ സ്ഥിതിചെയ്യുന്നു. ഈ ദേവാലയത്തിന്റെ പ്രതിഷ്‌ഠാഗൃഹം തുത്മോസ്‌ ക എന്ന ഫറോവയാണ്‌ നിർമിച്ചത്‌. 152 മീ. നീളവും 97 മീ. വീതിയും ഉള്ള ഈ ഗർഭഗൃഹത്തിലേക്കുള്ള പ്രവേശനം 110 മീ. നീളവും 92 മീ. വീതിയും ഉള്ള ഒരു ഹൈപ്പോസ്‌ റ്റൈൽ ഹാളിൽ കൂടിയാണ്‌. ഈ ഹാളാണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയുടെ ഏറ്റവും വിലയേറിയ സംഭാവനയെന്നു പറയാം. ഇതിന്റെ മേല്‌ക്കൂര 134 തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്നു. മനോഹരമായ കൊത്തുപണികളാലും ചിത്രരചനയാലും അലങ്കൃതമായ ഈ തൂണുകള്‍ 16 നിരയായിട്ടാണ്‌ സ്ഥിതിചെയ്യുന്നത്‌. മധ്യഭാഗത്തെ രണ്ടു നിര തൂണുകള്‍ക്ക്‌ 23 മീ. പൊക്കവും 3 മീ. വ്യാസവും ഉണ്ട്‌. വശങ്ങളിലുള്ള തൂണുകള്‍ താരതമ്യേന ചെറിയവയാണ്‌. ഈ നിരപ്പുവ്യത്യാസത്തിനിടയ്‌ക്കു നിർമിച്ചിട്ടുള്ള ജനാലകളിൽക്കൂടി വെളിച്ചം അകത്തു പ്രവേശിക്കുന്നു.

അബിഡോസിലെ സേത്തിദേവാലയം

ബി.സി. 1330-ൽ ആണ്‌ ഈ ദേവാലയം പൂർത്തിയായത്‌. ഇതിന്റെ പ്രവേശനകവാടത്തിൽ മനോഹരങ്ങളായ രണ്ടു ഗോപുരങ്ങള്‍ (pylons) ഉണ്ട്‌. ഈ ദേവാലയത്തിന്‌ ഏഴു ശ്രീകോവിലുകള്‍ ഉണ്ടെന്നുള്ളത്‌ ഒരു പ്രത്യേകതയാണ്‌. ഇവയിൽ ആറെച്ചത്തിൽ ദേവപ്രതിഷ്‌ഠകളും ഒന്നിൽ ഒരു രാജാവിന്റെ പ്രതിമയുമാണുള്ളത്‌. പരന്ന മേല്‌ക്കൂരയോടുകൂടിയതും ചുച്ചാമ്പുകല്ലിൽ നിർമിച്ചിട്ടുള്ളതും ആയ ഈ ദേവാലയത്തിന്റെ ചുവരുകളിൽ ധാരാളം കൊത്തുപണികള്‍ കാണാം. മറ്റു പ്രധാന ദേവാലയങ്ങള്‍ ദാർ അൽബാഹരിയിലുള്ള അമെന്‍ ദേവാലയവും (ബി.സി. 1550) അബുസിംബലിലെ കല്ലിൽ കൊത്തിയെടുത്ത ദേവാലയങ്ങളും ആണ്‌.

സ്‌മാരക സ്‌തംഭങ്ങള്‍

മിക്ക ദേവാലയങ്ങളുടെയും പ്രവേശനകവാടങ്ങള്‍ക്കു സമീപം സ്‌മാരകസ്‌തംഭങ്ങള്‍ സ്ഥാപിച്ചിരുന്നു. സമചതുരാകൃതിയിലുള്ള ചുവടോടുകൂടിയ ഈ തൂണുകള്‍ മുകളിലേക്കു പോകുന്തോറും വച്ചം കുറഞ്ഞ്‌ ലോഹനിർമിതമായ ശീർഷത്തിൽ അവസാനിക്കുന്നു. ഇവയുടെ ഉയരം ചുവട്ടിലെ വ്യാസത്തിന്റെ പത്തുമടങ്ങാണ്‌. ഒറ്റക്കല്ലിൽ കൊത്തിയെടുത്തിരിക്കുന്നുവെന്നുള്ളതാണ്‌ ഈ തൂണുകളുടെ പ്രത്യേകത. ഇവയിൽ പലതും പില്‌ക്കാലത്ത്‌ റോമാക്കാർ തങ്ങളുടെ നാട്ടിലേക്കു കടത്തിക്കൊണ്ടുപോയി. റോമിലെ സെന്റ്‌ ജോണ്‍ ദേവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന സ്‌മാരകസ്‌തംഭമാണ്‌ ഇവയിൽ ഏറ്റവും വലുത്‌. ഹീലിയോപൊലിസിലെ സൂര്യദേവാലയത്തിൽ തുത്മോസ്‌ കകക എന്ന ഫറോവ സ്ഥാപിച്ചിരുന്ന സ്‌തംഭമാണ്‌ ഇത്‌. സമീപമുള്ള സൈനിൽനിന്ന്‌ കൊണ്ടുവന്ന ചുവന്ന നിറമുള്ള കല്ലിൽ ആണ്‌ ഇതു കൊത്തിയെടുത്തിട്ടുള്ളത്‌. 35 മീ. ഉയരമുള്ള ഈ തൂണിന്റെ ചുവട്‌ 3 മീറ്ററും, അഗ്രം 2 മീറ്ററും ചതുരമാണ്‌. ഇതിന്‌ ഏകദേശം 450 ടണ്‍ ഭാരമുണ്ട്‌. "ക്ലിയോപാട്രാസ്‌ നീഡിൽ' (Cleopatra's Needle) എന്നറിയപ്പെടുന്ന സ്‌മാരകസ്‌തംഭം ഇംഗ്ലണ്ടിലെ തേംസ്‌ നദീതീരത്ത്‌ ഇന്നും കാണാം; ബി.സി. 1500-ൽ ഹീലിയോപൊലിസിൽ നിന്നാണ്‌ ഇതു കടത്തിക്കൊണ്ടുപോയത്‌. 23 മീ. ഉയരവും ചുവട്ടിൽ 2.25 മീ. ചതുരവുമുള്ള ഈ സ്‌തംഭത്തിന്റെ ഭാരം ഏകദേശം 180 ടണ്‍ ആണ്‌. അനുപമമായ നിർമാണവൈഭവത്തിന്റെയും ശില്‌പപരമായ ഔത്‌കൃഷ്‌ട്യത്തിന്റെയും നിസ്‌തുലമായ സൗന്ദര്യബോധത്തിന്റെയും സമന്വയ പ്രക്രിയയാണ്‌ ഈജിപ്‌ഷ്യന്‍ വാസ്‌തുവിദ്യയിൽ നാം കണ്ടെത്തുന്നത്‌. വിശ്വവാസ്‌തുവിദ്യയിൽ ഇത്‌ ഏറ്റവും ശ്രഷ്‌ഠമായ ഒരു സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

(എം.എ. അബ്രഹാം, കെ.പി. നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍