This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു തൈമീയ (1263 - 1328)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:57, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബ്‌നു തൈമീയ (1263 - 1328)

Ibn Taymiyyah

ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച പ്രമുഖ ദൈവജ്ഞന്മാരിൽ ഒരാള്‍. ഹംബലി മതവിഭാഗക്കാരനും അതിന്റെ പ്രമുഖ പ്രചാരകനുമായ ഇദ്ദേഹത്തിന്റെ യഥാർഥനാമം താഖിഅൽദിന്‍ അബൂൽ അബ്ബാസ്‌ അഹമ്മദ്‌ ഇബ്‌നു അബ്‌ദുല്ലാഹിം എന്നാണ്‌. ബാഗ്‌ദാദിനു സമീപം ഹംബലികള്‍ക്കു പ്രാധാന്യമുള്ള ഹറാനിൽ എ.ഡി. 1263-ൽ തൈമീയ ജനിച്ചു. അബ്ബാസിദ്‌ സാമ്രാജ്യം മംഗോളിയരുടെ ആക്രമണത്തിന്‌ വിധേയമായ ഒരു കാലഘട്ടത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ വീക്ഷണത്തെ അക്കാലത്തെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ ഏറെ സ്വാധീനിച്ചിരുന്നു. മംഗോളിയരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജന്മസ്ഥലമായ ബാഗ്‌ദാദ്‌ വിട്ട തൈമീയ ദമാസ്‌കസ്സിലാണ്‌ കഴിഞ്ഞത്‌.

ഇസ്‌ലാമിക സിദ്ധാന്ത സംഹിതകളുടെ ഉറവിടമായ ഖുറാനിലും നബിചര്യയുടെ ലിഖിത രൂപമായ ഹദ്ദീസിലും തൈമീയ്‌ക്ക്‌ അതീവ പാണ്ഡിത്യമുണ്ടായിരുന്നു. നബിയുടെ കാലഘട്ടത്തിലെ മെക്കയിലെ സമൂഹമാണ്‌ യഥാർഥ ഇസ്‌ലാമിക സമൂഹമെന്നും അതിനുശേഷം മുസ്‌ലിങ്ങള്‍ക്ക്‌ മൂല്യച്യുതി സംഭവിച്ചതായും ഇദ്ദേഹം വിശ്വസിച്ചു. മുസ്‌ലിങ്ങളെ നേർവഴിക്ക്‌ നയിക്കുന്നതിൽ രാഷ്‌ട്രീയ നേതൃത്വം പരാജയപ്പെട്ടതായി തൈമീയ വിലയിരുത്തി. തൈമീയയുടെ രോഷത്തിന്‌ ഏറ്റവുമധികം പാത്രമായത്‌ മംഗോളിയരായിരുന്നു. ഇസ്‌ലാമിലേക്കു പരിവർത്തനം ചെയ്‌തു എന്നതുകൊണ്ട്‌ മാത്രം അവരെ യഥാർഥ മുസ്‌ലിമായി കരുതാന്‍ ഇദ്ദേഹം വിസമ്മതിച്ചു. ശരീയത്തിനുപകരം ചെങ്കിസ്‌ഖാന്റെ യാസ നിയമാവലി സ്വീകരിച്ച മംഗോളിയർക്കെതിരെ ഫത്ത്‌വ ഉയർത്താനും ഇദ്ദേഹം മടിച്ചില്ല. ഒരു തികഞ്ഞ ഇസ്‌ലാമിക രാഷ്‌ട്രം സ്ഥാപിക്കുന്നതിൽ വീഴ്‌ച വരുത്തുന്ന നേതാക്കള്‍ക്കെതിരെ കലാപം നടത്തുക എന്നത്‌ ഒരു യഥാർഥ മുസ്‌ലിമിന്റെ കടമയാണെന്ന സന്ദേശമാണ്‌ തൈമീയ നൽകിയത്‌.

ഇസ്‌ലാമിക വിശ്വാസങ്ങളെ വിമർശിച്ചുകൊണ്ടുള്ള തൈമീയയുടെ പ്രസംഗങ്ങള്‍ വലിയ കോളിളക്കവും എതിർപ്പും അക്കാലത്തു സൃഷ്‌ടിച്ചിരുന്നു. യാഥാസ്ഥിതികരെ പ്രകോപിപ്പിച്ച നടപടികളുടെ പേരിൽ 1305 മുതൽ മരണംവരെ (1328) പല പ്രാവശ്യം തൈമീയ കാരാഗൃഹവാസം അനുഭവിക്കുകയുണ്ടായി. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ തത്ത്വങ്ങളോടുള്ള അന്ധമായ വിശ്വാസത്തെ ഈ പണ്ഡിതന്‍ ചോദ്യംചെയ്‌തു. സൂഫികളുടെ ഗൂഢതത്ത്വവാദത്തെയും അഷ്‌അരിയാക്കളുടെ ഉപദേശസംഹിതകളെയും (Dogmatics) അല്ലാഹുവിൽ മാനുഷികഭാവങ്ങള്‍ ആരോപിക്കുന്ന ഖുർ ആനിലെ പ്രസ്‌താവനകളുടെ വ്യാഖ്യാനങ്ങളെയും ശക്തിയായി എതിർത്ത ഇദ്ദേഹം സന്ന്യാസികളെയും ശവകുടീരങ്ങളെയും ആരാധിക്കുന്ന പതിവിനെയും നിശിതമായി വിമർശിച്ചു. നബിയെ ആരാധിക്കുന്നതിലും അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കുന്നതിലും തൈമീയയ്‌ക്കു വിശ്വാസമുണ്ടായിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ച്‌ അന്നു നിലവിലുണ്ടായിരുന്ന നിയമങ്ങളെയും തൈമീയ ചോദ്യംചെയ്‌തു. സാഹിറൈറ്റുകളുമായി ഇദ്ദേഹത്തിന്‌ അഭിപ്രായൈക്യമുണ്ടായിരുന്നു. ഗ്രീക്ക്‌ തത്ത്വചിന്തയുടെയും ജൂത-ക്രസ്‌തവ മതങ്ങളുടെയും വിരോധിയായിരുന്ന ഇബ്‌നു തൈമീയ കെയ്‌റോവിലെ ജൂതപ്പള്ളികളും ഇതരമതങ്ങളുടെ ആരാധനാകേന്ദ്രങ്ങളും നശിപ്പിക്കുന്നതിന്‌ ജനങ്ങള്‍ക്ക്‌ പ്രരണ നൽകി. ഇദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനായ ഷംസുദ്ദീന്‍ ഇബ്‌നു ഖായിം അൽജാസിയ ഒരു പ്രത്യേക സംഘടന രൂപീകരിച്ച്‌ തൈമീയയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. മധ്യഅറേബ്യയിലെ വഹാബി പ്രസ്ഥാനത്തിനു പ്രചോദനം ലഭിച്ചതും മുഹമ്മദ്‌ റഷീദ്‌ റിജായുടെ നേതൃത്വത്തിലുള്ള സംഘടന ഉടലെടുത്തതും ഇബ്‌നു തൈമീയയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ്‌. തൈമീയയുടെ ശവക്കല്ലറ ദമാസ്‌കസ്സിലെ പ്രധാന തീർഥാടനകേന്ദ്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍