This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബാദി, ഷിറിന്‍ (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇബാദി, ഷിറിന്‍ (1947 - )

Ebadi, Shirin

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച (2003) ആദ്യത്തെ ഇറാനിയന്‍ വനിത. നോബൽ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ മുസ്‌ലിം വനിതയുമാണ്‌ ഇബാദി. ഇറാനിലെ അറിയപ്പെടുന്ന അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇബാദി 1947-ൽ ഹമദാനിൽ ജനിച്ചു. ഇറാനിലെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ്‌ ഇവരെ നോബൽ സമ്മാനത്തിന്‌ അർഹയാക്കിയത്‌. ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ നിയമബിരുദം നേടിയ ഇബാദി 1969-ൽ ന്യായാധിപയായി നിയമിക്കപ്പെട്ടു. 1975-ൽ നിയമ നിർമാണ കോടതിയിലെ ആദ്യവനിതയായി മാറി. 1974-ലെ വിപ്ലവത്തെ തുടർന്ന്‌ സ്‌ത്രീകള്‍ ന്യായാധിപരാവുന്നത്‌ ഇസ്‌ലാമിക വിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ അധികാരികള്‍ ഇവരെ സെക്രേട്ടറിയൽ പദവിയിലേക്ക്‌ തരംതാഴ്‌ത്തി എന്നു മാത്രമല്ല അഭിഭാഷകയായി പ്രവർത്തിക്കാനുള്ള അനുമതിയും നിഷേധിച്ചു. 1993-ൽ അനുമതി പുനഃസ്ഥാപിച്ചു കിട്ടിയ ഇവർ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇറാനിയന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശധ്വംസനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറി. കുട്ടികളെ പീഡിപ്പിക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ ഇറാനിയന്‍ പാർലമെന്റ്‌ പാസ്സാക്കിയ 2002-ലെ നിയമത്തിന്റെ പ്രധാന ശില്‌പിയായിരുന്നു ഇബാദി. സ്‌ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷയുമായി ബന്ധപ്പെട്ട്‌ സ്‌തുത്യർഹമായ പ്രവർത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുണ്ട്‌. "സൊസൈറ്റി ഫോർ പ്രാട്ടക്‌റ്റിങ്‌ ദ്‌ റൈറ്റ്‌സ്‌ ഒഫ്‌ ദ്‌ ചൈൽഡ്‌ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്‌ ഇവർ. മനുഷ്യാവകാശ പ്രവർത്തനത്തിന്റെ പേരിൽ പല തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. മാറുന്ന ലോകത്തിനനുസൃതമായി ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിക്കപ്പെടണമെന്ന പക്ഷക്കാരിയാണ്‌ ഇബാദി. ഇറാനിലെ ന്യൂനപക്ഷമായ ബഹായികള്‍, സ്വവർഗപ്രമികള്‍ എന്നിവരുടെ അവകാശം ഒരു പ്രധാന വിഷയമാക്കി മാറ്റാന്‍ ഇവർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇറാന്‍ എവേകനിങ്‌ എന്ന കൃതി ഇവരുടെ രാഷ്‌ട്രീയ മതനിലപാടുകള്‍ വ്യക്തമാക്കുന്നു. ലിംഗനീതിക്കും ജനാധിപത്യത്തിനുമായുള്ള ഇവരുടെ ത്വര ഈ കൃതിയിൽ വ്യക്തമാണ്‌. ഇറാനിയന്‍ ഭരണകൂടത്തിന്റെ പല നയങ്ങളെ എതിർക്കുമ്പോഴും, ഇറാന്‍ ആക്രമിക്കുവാനുള്ള യു.എസ്സിന്റെ നീക്കങ്ങളെ നിശിതമായി വിമർശിക്കുന്ന ദേശീയവാദികൂടിയാണ്‌ ഇബാദി. അതേസമയം തന്റെ അന്താരാഷ്‌ട്ര സ്വാധീനത്തിന്റെയും പ്രശസ്‌തിയുടെയും പിന്‍ബലത്തിൽ ഇറാനിൽ മൗലികമായ മാറ്റങ്ങള്‍ വരുത്താന്‍ ഇവർക്ക്‌ സാധിച്ചിട്ടില്ല എന്ന്‌ ഒരു വിഭാഗം ചിന്തകർ വിലയിരുത്തുന്നു.

ഇബാദിയുടെ ഡിഫെന്‍ഡേഴ്‌സ്‌ ഒഫ്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ സെന്റർ എന്ന സംഘടന പുറപ്പെടുവിച്ച ഒരു റിപ്പോർട്ടിനെ അധികരിച്ച്‌ 2009-ൽ യു.എന്‍. ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയം അഹമ്മദിനെജാദ്‌ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ ഇവർ ഭരണകൂടത്തിന്റെ രോഷത്തിനു പാത്രമായി.

2009 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ അഹമ്മദിനെജാദ്‌ അധികാരത്തിൽ വരുമ്പോള്‍ ഇബാദി വിദേശപര്യടനത്തിലായിരുന്നു. രാജ്യത്ത്‌ തിരിച്ചുവരുന്നത്‌ ജീവന്‌ ഭീഷണിയാകുമെന്ന സുഹൃത്തുക്കളുടെ മുന്നറിയിപ്പ്‌ മാനിച്ച്‌ ഇവർ ബ്രിട്ടനിൽ അഭയം തേടി. ബ്രിട്ടനിൽ പ്രവാസിയായി കഴിയുകയാണ്‌ ഇബാദി. നിരവധി പുരസ്‌കാരങ്ങള്‍ ഇബാദിയെ തേടിയെത്തിയിട്ടുണ്ട്‌. ഹ്യൂമന്‍ റൈറ്റ്‌സ്‌ വാച്ച്‌ അവാർഡ്‌ (1996), റാഫ്‌റ്റോ പ്രസ്‌ നോർവെ (2001), 2004 ഇന്റർനാഷണൽ ഡെമോക്രസി അവാർഡ്‌ തുടങ്ങിയവ അവയിൽ ചിലതാണ്‌. മണിപ്പൂരിലെ "ഉരുക്കു വനിത' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇറോം ഷർമിളയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി 2001-ൽ ഇവർ ഇന്ത്യ സന്ദർശിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍