This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുലേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:23, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്ദുലേഖ

ഒയ്യാരത്ത്‌ ചന്തുമേനോന്‍

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവൽ. ഒയ്യാരത്ത്‌ ചന്തുമേനോന്‍ (1847-1900) ആണ്‌ ഇതിന്റെ കർത്താവ്‌. ആർച്ച്‌ഡീക്കന്‍ കോശിയുടെ (1826-1900) പുല്ലേലിക്കുഞ്ചു (1872), ഉമ്മന്‍ പിലിപ്പോസിന്റെ (1838-80) ആള്‍മാറാട്ടം (1866), പി. വേലായുധന്റെ (1857-1901) പരിക്ലേശരാജാവിന്റെ കഥ (1885), റ്റി.എം. അപ്പു നെടുങ്ങാടി(1863-1934)യുടെ കുന്ദലത (1888) തുടങ്ങി മൗലികങ്ങളായും അനുകരണങ്ങളായും ആഖ്യാനരൂപത്തിലുള്ള ഏതാനും ഗദ്യനിബന്ധങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും, 1889-ൽ പുറത്തുവന്ന ഇന്ദുലേഖയാണ്‌ സാഹിത്യചരിത്രകാരന്മാരുടെ ദൃഷ്‌ടിയിൽ ആധുനിക നിർവചനങ്ങളും സങ്കല്‌പങ്ങളും അനുസരിച്ചു രചിക്കപ്പെട്ട ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവൽ.

വായനയിൽ തനിക്ക്‌ രസപ്രദമായി തോന്നിയ ഏതാനും ഇംഗ്ലീഷ്‌ നോവലുകളിലെ കഥകള്‍ പത്‌നിക്കു പറഞ്ഞുകൊടുത്തപ്പോള്‍, അത്തരം ആഖ്യാനങ്ങളിൽ താത്‌പര്യം തോന്നിയ അവർ ആ രീതിയിൽ മലയാളത്തിൽ പുസ്‌തകമെഴുതണമെന്ന്‌ അപേക്ഷിച്ചതിന്റെ ഫലമായാണ്‌ ചന്തുമേനോന്‍ അക്കാലത്തെ കേരളീയ സവർണജീവിതത്തിലെ ന്യൂനതകള്‍ ചമത്‌കാരപൂർവം പ്രതിപാദിച്ചുകൊണ്ട്‌ ഇന്ദുലേഖ രചിച്ചത്‌. നമ്പൂതിരി-നായർ സമുദായങ്ങളിലെ നാശോന്മുഖമായിത്തുടങ്ങിയ ജാതി-ജന്മിമേധാവിത്വത്തിന്റെ പല കെടുതികളും പാശ്ചാത്യവിദ്യാഭ്യാസത്തിനുവേണ്ടി ദാഹിക്കുന്ന യുവതലമുറയുടെ അദമ്യത്വരയും പ്രതിഫലിക്കുമാറ്‌ തികച്ചും ഗൗരവബുദ്ധിയോടും ചിലപ്പോള്‍ അതിരുകടന്ന നർമബോധത്തോടും കൂടി രചിക്കപ്പെട്ടിട്ടുള്ള ഒരു കൃതിയാണ്‌ ഇന്ദുലേഖ. സ്വതന്ത്രപ്രമം, ഈശ്വരാസ്‌തിത്വം, ഇന്ത്യന്‍ ദേശീയബോധം തുടങ്ങിയ സമകാലിക പ്രശ്‌നങ്ങളും ഇതിൽ ഊഷ്‌മളമായ ചർച്ചയ്‌ക്ക്‌ വിഷയമാകുന്നുണ്ട്‌. രൂപംകൊണ്ട്‌ നാലു സംവത്സരംപോലും പൂർത്തിയാകാത്ത ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും ഭാവിയെയും കുറിച്ചുള്ള ഒരു നീണ്ട ചർച്ചയായ പതിനെട്ടാം അധ്യായം, കഥയുടെ മുഖ്യധാരയുമായി ബന്ധമില്ലാത്തതിനാൽ ഇടയ്‌ക്കു മുഴച്ചുനില്‌ക്കുന്നതായി തോന്നാമെങ്കിലും, തന്റെ കാലത്തെ ഏറ്റവും വലിയ ദേശീയപ്രശ്‌നത്തെ സ്വന്തം വീക്ഷണകോണിൽ കൂടി സമഗ്രമായി അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ വീക്ഷണം അതിൽ പ്രതിഫലിച്ചു കാണാം.

അലസനും വിനോദലോലുപനും സ്‌ത്രീലമ്പടനും സുഭഗമ്മന്യനും ആയ സൂരിനമ്പൂതിരിപ്പാട്‌ അക്കാലത്തെ മലയാളബ്രാഹ്മണസമുദായത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുമെന്നുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട്‌ നിശിതബുദ്ധിയായ ചന്തുമേനോന്‍ "മലയാളത്തിൽ അത്യുത്‌കൃഷ്‌ടസ്ഥിതിയിൽപ്പെട്ടിട്ടുള്ളവരായ നമ്പൂതിരിപ്പാടന്മാരെയും നമ്പൂതിരിമാരെയും പരിഹസിക്കണമെന്നുള്ള ദുഷ്‌ടവിചാരം എനിക്ക്‌ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന്‌' ക്ഷമാപണസ്വരത്തിൽ ഏറ്റുപറയുകയും, ചെറുശ്ശേരി എന്ന പരമരസികനും പണ്ഡിതനുമായ ഒരു നമ്പൂതിരിയെ കഥയിൽ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുപോലെ ജന്മിത്തത്തിന്റെ സകല ദുർമുഖതയും കാട്ടുന്ന പഞ്ചുമേനോന്‍, വ്യവഹാര കാര്യസ്ഥതയുടെ യഥാർഥ നിദർശനംമാതിരി നിലകൊള്ളുന്ന താശ്ശന്‍മേനോന്‍, ഇവർക്കെതിരായി വർത്തിക്കുന്ന ഗോവിന്ദപ്പണിക്കർ, മാധവന്‍ തുടങ്ങിയ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ച്‌ ഇതിവൃത്തഗതിയുടെ നിമ്‌നോന്നതപ്രവണതകള്‍ക്കിടയിൽ ഭദ്രമായ സമതുലനാവസ്ഥ നിലനിർത്തുവാന്‍ ഗ്രന്ഥകാരന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം. പാത്രങ്ങള്‍ക്കിണങ്ങുന്ന സംഭാഷണശൈലിയും ആഖ്യാനത്തിലെ വർണനാപരമായ ഭാഗങ്ങളും ചന്തുമേനോന്റെ രചനയിലെ തന്മയത്വത്തികവിന്‌ ഉത്തമദൃഷ്‌ടാന്തങ്ങളാണ്‌. ലളിതസുന്ദരമായ പ്രകൃതിവർണനയ്‌ക്ക്‌ ബോംബെ (മുംബൈ) തുറമുഖത്തിന്റെ വിവരണം ഉദാഹരണമായെടുക്കാം. കേസില്ലാവക്കീലന്മാർ, ജ്യോത്സ്യന്മാർ, നാട്ടുകാര്യസ്ഥന്മാർ, നിസ്സാരന്മാരായ എഴുത്തുകാർ തുടങ്ങിയ സമൂഹത്തിലെ പല "ടൈപ്പു'(Type)കളും ചന്തുമേനോന്റെ നിശിത പരിഹാസത്തിന്‌ പാത്രമായിട്ടുണ്ട്‌.

ഇന്ദുലേഖയ്‌ക്ക്‌ നിരവധി പതിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്‌. ഈ കൃതി പ്രസിദ്ധീകരിച്ചു രണ്ടുവർഷം കഴിയുന്നതിനുമുമ്പുതന്നെ (1891) ഇതിന്റെ ഇംഗ്ലീഷ്‌ വിവർത്തനവും പ്രസിദ്ധീകൃതമായി. അക്കാലത്ത്‌ മലബാർ ജില്ലാകളക്‌ടറായിരുന്ന ഡബ്ല്യു.ഡൂമെർഗ്‌ ആയിരുന്നു വിവർത്തകന്‍. ഈ പരിഭാഷയ്‌ക്കും പല പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്‌. നോ. ചന്തുമേനോന്‍, ഒയ്യാരത്ത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍