This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:03, 14 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന

ISRO

ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് സ്പെയ്സ് സയന്സ് ആന്ഡ് ടെക്നോളജി

ബഹിരാകാശ ഗവേഷണ പര്യവേക്ഷണങ്ങള്‍ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭാരതസർക്കാർ സ്ഥാപനം. ഐ.എസ്‌.ആർ.ഒ. അഥവാ ഇസ്രാ (ഇന്ത്യന്‍ സ്‌പെയ്‌സ്‌ റിസർച്ച്‌ ഓർഗനൈസേഷന്‍-ISRO) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രസ്‌തുത സംഘടന ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്‌. 1969 ആഗ. 15-ന്‌ രൂപീകൃതമായ ഐ.എസ്‌.ആർ.ഒ.യുടെ ആസ്ഥാനം ബംഗളൂരുവാണ്‌. തിരുവനന്തപുരത്തെ വിക്രംസാരാഭായ്‌ സ്‌പെയ്‌സ്‌ സെന്റർ (വി.എസ്‌.എസ്‌.സി.), ബംഗളൂരുവിലെ ഇസ്രാ സാറ്റലൈറ്റ്‌ സെന്റർ (ഐ.എസ്‌.സി), അഹമ്മദാബാദിലെ സ്‌പെയ്‌സ്‌ ആപ്ലിക്കേഷന്‍ സെന്റർ (എസ്‌.എ.സി), ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം തുടങ്ങിയവയാണ്‌ ഐ.എസ്‌.ആർ.ഒയുടെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍. 2012 സെപ്‌. 9-ന്‌ പി.എസ്‌.എൽ.വി.സി.-21 എന്ന വിക്ഷേപണവാഹനം ബഹിരാകാശത്ത്‌ എത്തിച്ചുകൊണ്ട്‌ നൂറാമത്തെ വിക്ഷേപണദൗത്യം ഇസ്രാ വിജയകരമായി പൂർത്തിയാക്കി. ഫ്രാന്‍സിന്റെ "സ്‌പോട്ട്‌ 6' ജപ്പാന്റെ "പ്രായിട്ടേഴ്‌സ്‌' എന്നീ ഉപഗ്രഹങ്ങളെയാണ്‌ ഇസ്രാ അതിന്റെ നൂറാം ദൗത്യത്തിലൂടെ ബഹിരാകാശത്ത്‌ എത്തിച്ചത്‌.

ചരിത്രം

1945-നുശേഷമാണ്‌ ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാരംഭിക്കുന്നത്‌. 1950-ൽ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക്‌ ഇന്ത്യാഗവണ്‍മെന്റ്‌ ഔദ്യോഗിക അംഗീകാരം നല്‌കി. ഇതിന്റെ ഭാഗമായി ഡോ. ഹോമി ജഹാംഗീർ ഭാഭയെ ഇന്ത്യയുടെ ബഹിരാകാശ പരിപാടികളുടെ പ്രഥമരൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തി. തുടർന്ന്‌, ഡോ. വിക്രം എ. സാരാഭായിയുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങള്‍ പുരോഗമിച്ചു.

രാജ്യത്തിന്റെ പുരോഗതിയിൽ ബഹിരാകാശ ഗവേഷണത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിയ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആണവോർജ വകുപ്പ്‌ രൂപീകരിക്കുകയും ബഹിരാകാശ ഗവേഷണപദ്ധതികളെ പ്രസ്‌തുത വകുപ്പിന്റെ കീഴിൽ ഏകോപിപ്പിക്കുകയും ചെയ്‌തു. ഡോ. ഹോമി. ജെ. ഭാഭയായിരുന്നു ആണവോർജവകുപ്പിന്റെ പ്രഥമ ഡയറക്‌ടർ. 1957-ലെ സോവിയറ്റ്‌ യൂണിയന്റെ സ്‌പുട്‌നിക്‌ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക്‌ ആവേഗം കൂട്ടി. തുടർന്ന്‌, 1962-ൽ "ഇന്‍കോസ്‌പാർ' (INCOSPAR - Indian National Committee for Space Research)രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങള്‍ക്ക്‌ സമാരംഭമായി. ഈ കമ്മിറ്റി ബഹിരാകാശ പദ്ധതികള്‍ക്കായി ഒരു പ്രത്യേക സംഘടന എന്ന ആശയം മുന്നോട്ടുവച്ചു. "ഇന്‍സ്‌കോസ്‌പാർ' ഇന്ത്യന്‍ നാഷണൽ സയന്‍സ്‌ അക്കാദമിയുടെ ഭാഗമായി പുനഃസംഘടിപ്പിക്കപ്പെട്ടതോടെയാണ്‌ ഐ.എസ്‌.ആർ.ഒ. രൂപംകൊണ്ടത്‌. ഡോ. വിക്രം സാരാഭായി ആയിരുന്നു ഐ.എസ്‌.ആർ.ഒയുടെ സ്ഥാപക ചെയർമാന്‍. തുടർന്ന്‌, അണുശക്തി കമ്മിഷന്റെ മാതൃകയിൽ 1972-ൽ ഒരു ബഹിരാകാശക്കമ്മിഷന്‍ സ്ഥാപിക്കാനും ഗവണ്‍മെന്റ്‌ തീരുമാനിച്ചു. അയവില്ലാത്ത സർക്കാർ നിയമങ്ങളിൽ കുടുങ്ങി പ്രവർത്തനം സ്‌തംഭിച്ചു പോകരുതെന്ന ഉദ്ദേശ്യത്തോടെ ബഹിരാകാശ ശാസ്‌ത്രസാങ്കേതികരംഗത്ത്‌ പൂർണമായ ഉത്തരവാദിത്തം വഹിക്കുന്ന ഒരു സ്വതന്ത്രസ്ഥാപനമായിട്ടാണ്‌ ഇസ്രാ രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌. 1975 ഏപ്രിൽ 1 മുതൽ ഇതിനെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഒരു പ്രത്യേക വകുപ്പാക്കി മാറ്റി. ബഹിരാകാശ വകുപ്പിന്റെ നയരൂപീകരണം, ബജറ്റ്‌ തയ്യാറാക്കൽ എന്നീ ചുമതലകള്‍ക്കു പുറമേ ബഹിരാകാശഗവേഷണ പര്യവേക്ഷണങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ ഗവണ്‍മെന്റുനയം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തവും ഈ കമ്മിഷനിൽ നിക്ഷിപ്‌തമായിരിക്കുന്നു. കമ്മിഷന്റെയും ബഹിരാകാശ വകുപ്പിന്റെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ട്‌ കൗണ്‍സിലിന്റെ നിർദേശാനുസരണം ഇന്ത്യയുടെ ബഹിരാകാശ പരിപാടികള്‍ പ്രാവർത്തികമാക്കുകയാണ്‌ ഇസ്രായുടെ ചുമതല. വാർത്താവിനിമയം മെച്ചപ്പെടുത്താന്‍ ഉപയുക്തമായ ഉപഗ്രഹങ്ങള്‍ നിർമിച്ചുപയോഗിക്കുക, പ്രകൃതിവിഭവങ്ങള്‍ സർവേചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക തുടങ്ങിയവയായിരുന്നു ഇസ്രായുടെ സ്ഥാപക ലക്ഷ്യങ്ങള്‍.

ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍

1970-കളുടെ ആരംഭത്തോടെ ഐ.എസ്‌.ആർ.ഒ. സ്വന്തമായി ഉപഗ്രഹവിക്ഷേപണവാഹനങ്ങള്‍ നിർമിക്കാനുള്ള പ്രവർത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. എസ്‌.എൽ.വി., എ.എസ്‌.എൽ.വി., പി.എസ്‌.എൽ.വി., ജി.എസ്‌.എൽ.വി. തുടങ്ങിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ ഇതിന്റെ ഫലമാണ്‌.

എസ്‌.എൽ.വി

(Satellite Launch Vehicle, SLV). ഇസ്രാ വികസിപ്പിച്ചെടുത്ത ആദ്യഘട്ട ഉപഗ്രഹവിക്ഷേപണ വാഹനം. 1979-മുതൽ വിക്ഷേപണം ആരംഭിച്ച എസ്‌.എൽ.വി നാല്‌ ഘട്ടങ്ങളുള്ള ഒരു ഖരനോദക (Solid propellant) റോക്കറ്റാണ്‌. 40 കിലോഗ്രാം വരെ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങളെ 400 കി.മീ. ഉയരത്തിലുള്ള "ലോ എർത്ത്‌ ഓർബിറ്റി'ൽ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എസ്‌.എൽ.വി. വികസിപ്പിച്ചത്‌. തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത രോഹിണി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്‌ എസ്‌.എൽ.വി.-3 ആണ്‌. ഇതുവരെ 4 വിക്ഷേപണങ്ങള്‍ എസ്‌.എൽ.വി. വഴി നിർവഹിച്ചിട്ടുണ്ട്‌.

എ.എസ്‌.എൽ.വി

(Augmented Satellite Launch Vehicle, ASLV). എസ്‌.എൽ.വിയുടെ വിജയകരമായ വിക്ഷേപണത്തിനുശേഷം ഇസ്രാ നിർമിച്ച ഉപഗ്രഹവിക്ഷേപണ വാഹനമാണ്‌ എ.എസ്‌.എൽ.വി. 150 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ-എർത്ത്‌ ഓർബിറ്റിൽ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച എ.എസ്‌.എൽ.വി,1987-ലാണ്‌ ആദ്യമായി പരീക്ഷിക്കപ്പെട്ടത്‌. "സ്രാസ്സ്‌' ഉപഗ്രഹത്തെ, 400 കി.മീ. വൃത്താകാര ഭ്രമണപഥത്തിൽ എത്തിച്ച എ.എസ്‌.എൽ.വി.ഡി-3 ആണ്‌ ആദ്യദൗത്യം വിജയകരമായി പൂർത്തിയാക്കിയത്‌.

പി.എസ്‌.എൽ.വി

(Polar Satellite Launch Vehicle, PSLV). വിദൂരസംവേദന ഉപഗ്രഹങ്ങളെ സൗരസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രാ വികസിപ്പിച്ചെടുത്ത ഉപഗ്രഹവിക്ഷേപണ വാഹനമാണ്‌ പി.എസ്‌.എൽ.വി. 1994-ൽ ആദ്യമായി ഈ ഖര-ദ്രവ നോദക റോക്കറ്റിനെ വിജയകരമായി പരീക്ഷിച്ചു. 3500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 400 കി.മീ. ലോ എർത്ത്‌ ഓർബിറ്റിലും, 1600 കിലോഗ്രാം ഭാരമുള്ള വിദൂരസംവേദന ഉപഗ്രഹങ്ങളെ 900 കി.മീ. സൗരസ്ഥിരഭ്രമണ പഥത്തിലും വിക്ഷേപിക്കാന്‍ പി.എസ്‌.എൽ.വിക്കു ശേഷിയുണ്ട്‌. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചാന്ദ്രയാനെ ലക്ഷ്യത്തിൽ എത്തിച്ചതും പി.എസ്‌.എൽ.വി. ആണ്‌. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കാനും ഇപ്പോള്‍ പി.എസ്‌.എൽ.വി. ഉപയോഗിച്ചുവരുന്നു.

ജി.എസ്‌.എൽ.വി

ജി.എസ്.എൽ.വി.

(Geosynchronous Satellite Launch Vehicle, GSLV). ഐ.എസ്‌.ആർ.ഒ. വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ റോക്കറ്റുകളാണ്‌ ജി.എസ്‌.എൽ.വി. ഇവയ്‌ക്ക്‌ ഭൂസ്ഥിര ഉപഗ്രഹങ്ങളെ 36,000 കി.മീ. ഉയരത്തിലുള്ള ഓർബിറ്റിൽ എത്തിക്കാന്‍ കഴിയും. മൂന്ന്‌ ഘട്ടങ്ങളുള്ള ഈ റോക്കറ്റിൽ ഖര-ദ്രവ നോദകങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഈ ശ്രണിയിലെ ആദ്യ റോക്കറ്റ്‌ ജി.എസ്‌.എൽ.വി. (ഡി), 2001 ഏപ്രിൽ 18-നാണ്‌ വിക്ഷേപിക്കപ്പെട്ടത്‌. ഇസ്രായുടെ വിക്ഷേപണ റോക്കറ്റുകളിൽ ഏറ്റവും കൂടുതൽ പേലോഡ്‌ വഹിക്കാനുള്ള ശേഷി ജി.എസ്‌.എൽ.വിക്കാണ്‌. ഇന്‍സാറ്റ്‌ ശ്രണിയിലെ ജിസാറ്റ്‌-1, ജിസാറ്റ്‌-2, ഇന്‍സാറ്റ്‌-4 (സി.ആർ.), എഡ്യുസാറ്റ്‌ എന്നിവ ജി.എസ്‌.എൽ.വി. മുഖേനയാണ്‌ വിക്ഷേപിച്ചത്‌.

കൃത്രിമോപഗ്രഹങ്ങള്‍

വാർത്താവിനിമയം, പ്രക്ഷേപണം, കാലാവസ്ഥാനിർണയം, പ്രകൃതിക്ഷോഭങ്ങളുടെ മുന്നറിയിപ്പ്‌ തുടങ്ങിയ വിവിധലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണ്‌ ഐ.എസ്‌.ആർ.ഒ. കൃത്രിമോപഗ്രഹങ്ങളുടെ നിർമാണവും വിക്ഷേപണവും ആരംഭിച്ചത്‌. എന്നാൽ ചാന്ദ്രയാന്റെ വിജയകരമായ വിക്ഷേപണത്തോടെ ഇസ്രാ ശാസ്‌ത്രഗവേഷണങ്ങളുടെ നൂതനമേഖലകളിലേക്കുകൂടി കടന്നിരിക്കുന്നു.

ആര്യഭട്ട

ആര്യഭട്ട

ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമാണ്‌ ആര്യഭട്ട. 1975 ഏപ്രിൽ 19-ന്‌ ആര്യഭട്ട വിജയകരമായി വിക്ഷേപിച്ചു. സോവിയറ്റ്‌ യൂണിയനിലെ വോള്‍ഗൊഗ്രാഡിനടുത്തുള്ള കപൂസ്‌തിന്‍ യാർ കോസ്‌മോഡ്രാമിൽ നിന്ന്‌ ഇന്റർ കോസ്‌മോസ്‌ റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ ആര്യഭട്ട വിക്ഷേപിക്കപ്പെട്ടത്‌. ഉപഗ്രഹനിർമാണം, സാങ്കേതിക പ്രവർത്തനം എന്നിവയെക്കുറിച്ചു മനസ്സിലാക്കാന്‍ ആര്യഭട്ടയുടെ വിക്ഷേപണം ഏറെ സഹായകമായി. നോ. ആര്യഭട്ട

ഭാസ്‌കര I

ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമോപഗ്രഹമാണ്‌ ഭാസ്‌കര-ക. 1979 ജൂണ്‍ 7-ന്‌ റഷ്യയുടെ ഇന്റർകോസ്‌മോസ്‌ റോക്കറ്റിന്റെ സഹായത്താൽ വിക്ഷേപിക്കപ്പെട്ട ഭാസ്‌കര ക-ന്റെ ലക്ഷ്യം വിദൂരസംവേദനം സാക്ഷാത്‌കരിക്കുകയായിരുന്നു. ഈ അർഥത്തിൽ വിക്ഷേപിക്കപ്പെട്ട ഇന്ത്യയുടെ പ്രഥമപരീക്ഷണ ഉപഗ്രഹം കൂടിയാണ്‌ ഭാസ്‌കര ക. ദൃശ്യപ്രകാശത്തിലും സമീപ ഇന്‍ഫ്രാറെഡിലും പ്രവർത്തിക്കുന്ന രണ്ട്‌ ടെലിവിഷന്‍ ക്യാമറകള്‍, അന്തരീക്ഷത്തിലെ ജലാംശത്തിന്റെ അളവ്‌, സമുദ്രങ്ങളുടെ അവസ്ഥ തുടങ്ങിയവയെ സംബന്ധിച്ചു പഠിക്കാന്‍ സഹായിക്കുന്ന സാറ്റലൈറ്റ്‌ മൈക്രാവേവ്‌ റേഡിയോമീറ്റർ എന്നിവ ഭാസ്‌കര-ക ൽ സജ്ജമാക്കിയിരുന്നു. ഭാസ്‌കര-I നെത്തുടർന്ന്‌, 1981 നവംബറിൽ ഭാസ്‌കര-II ഉം റഷ്യയിൽനിന്നുതന്നെ വിക്ഷേപിച്ചു.

ആപ്പിള്‍

ആപ്പിള്

വാർത്താവിനിമയം ലക്ഷ്യമാക്കി പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച കൃത്രിമോപഗ്രഹമാണിത്‌. 1981 ജൂണ്‍ 19-ന്‌ ഫ്രാന്‍സിലെ കൗറൂ സ്‌പെയ്‌സ്‌ സെന്ററിൽ നിന്നാണ്‌ ആപ്പിള്‍ വിക്ഷേപിക്കപ്പെട്ടത്‌. "അരിയാന്‍ പാസഞ്ചർ പേലോഡ്‌ എക്‌സ്‌പെരിമെന്റ്‌ (Ariane Passenger Payload Experiment)എന്നതിന്റെ ചുരുക്കെഴുത്താണ്‌ ആപ്പിള്‍. ഭൂസ്ഥിര കൃത്രിമോപഗ്രഹങ്ങളുടെ നിർമാണത്തിനു പുറമേ ഉപഗ്രഹ ശൃംഖലകളുടെ രൂപീകരണത്തെ സംബന്ധിച്ച്‌ കൂടുതൽ മനസ്സിലാക്കാനും ആപ്പിള്‍ വിക്ഷേപണം വഴി സാധ്യമായി. ആപ്പിളിന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം, വിവിധോദ്ദേശ്യങ്ങളോടെ നിരവധി ഉപഗ്രഹശ്രണികള്‍ക്ക്‌ ഐ.എസ്‌.ആർ.ഒ. രൂപം നല്‌കുകയും വിക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. രോഹിണി, സ്രാസ്സ്‌ എന്നിവ ഈ ഗണത്തിൽപ്പെട്ട ആദ്യകാല പരീക്ഷണങ്ങളാണ്‌.

ഇന്‍സാറ്റ്‌

ഐ.എസ്‌.ആർ.ഒ. രൂപകല്‌പന ചെയ്‌ത വിവിധോദ്ദേശ്യ ഭൂസ്ഥിര ഉപഗ്രഹ ശ്രണിയാണ്‌ ഇന്ത്യന്‍ നാഷണൽ സാറ്റലൈറ്റ്‌ അഥവാ ഇന്‍സാറ്റ്‌ (INSAT). വാർത്താവിനിമയം, പ്രക്ഷേപണം, കാലാവസ്ഥാപ്രവചനം തുടങ്ങിയ നിരവധി ലക്ഷ്യങ്ങളോടെയാണ്‌ ഇന്‍സാറ്റ്‌ ശ്രണി രൂപപ്പെടുത്തിയത്‌. 1982 ഏപ്രിൽ 10-ന്‌ ഈ ശ്രണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. ഇതിനകം ഈ ശ്രണിയിൽപ്പെട്ട 22 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്‌. ഇവയിൽ 11 എച്ചം ഇപ്പോഴും (2009) സേവനം നല്‌കുന്നുണ്ട്‌. ഏഷ്യ-പസിഫിക്‌ മേഖലയിലെ ഏറ്റവും വലിയ ആഭ്യന്തര വാർത്താവിനിമയ സംവിധാനം എന്ന പ്രത്യേകതയും ഇന്‍സാറ്റിനുണ്ട്‌. ഇന്ത്യയുടെ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹമായ കല്‌പന-1, വിദ്യാഭ്യാസാധിഷ്‌ഠിത ഉപഗ്രഹമായ എഡ്യുസാറ്റ്‌ എന്നിവ ഈ ശ്രണിയിൽ ഉള്‍പ്പെടുന്നവയാണ്‌.

ഐ.ആർ.എസ്‌

ഐ.ആർ.എസ്.

വിദൂരസംവേദനം(Remote sensing) ലക്ഷ്യമാക്കി ഇസ്രാ വിക്ഷേപിച്ച ഉപഗ്രഹ ശ്രണിയാണ്‌ ഐ.ആർ.എസ്‌. അഥവാ ഇന്ത്യന്‍ റിമോട്ട്‌ സെന്‍സിങ്‌ സാറ്റലൈറ്റ്‌സ്‌ (Indian Remote Sensing Satellites-IRS). വിദൂരസംവേദനം ലക്ഷ്യമാക്കി വിക്ഷേപിച്ച ഭാസ്‌കര ക, ഭാസ്‌കര കക എന്നിവയ്‌ക്കുശേഷം, ഇതേ ലക്ഷ്യത്തിനായി ഇസ്രാ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹപരമ്പരയാണ്‌ ഇത്‌. ഈ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ പോളാർ സൗരസ്ഥിര ഭ്രമണപഥത്തിലാണ്‌ സഞ്ചരിക്കുന്നത്‌. കൃഷി, ജലവിഭവങ്ങള്‍, വനം, ജൈവസമ്പത്ത്‌, തീരദേശം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ സഹായകമാകുന്ന വിവരങ്ങളുടെ സമാഹരണമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. കൂടാതെ നഗരാസൂത്രണം, വെള്ളപ്പൊക്കക്കെടുതി നിർണയനം, വനംസർവേ, ധാതുവിഭവനിർണയനം തുടങ്ങിയ മേഖലകളിലും ഐ..ആർ.എസ്‌ ശൃംഖല സുപ്രധാന സേവനം അനുഷ്‌ഠിക്കുന്നുണ്ട്‌.

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ റിമോട്ട്‌ സെന്‍സിങ്‌ സെന്റർ (NRSC) ആണ്‌ ഈ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങളെ അപഗ്രഥനം ചെയ്യുന്നത്‌. ഇന്ത്യയ്‌ക്കു പുറമേ, നിരവധി വിദേശരാജ്യങ്ങളും ഐ.ആർ.എസ്‌ ശ്രണിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

സാങ്കേതികവിദ്യാപരീക്ഷണം

പൊതുജനങ്ങള്ക്കായി പ്രദർശിപ്പിച്ച എസ്.ആർ.ഇ-ക ബഹിരാകാശപേടകം

വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ചു വിക്ഷേപിച്ച വിവിധങ്ങളായ റോക്കറ്റുകള്‍ക്കും കൃത്രിമോപഗ്രഹങ്ങള്‍ക്കും പുറമേ ബഹിരാകാശ പദ്ധതികള്‍ക്കുവേണ്ടി നിരവധി സാങ്കേതിക വിദ്യകളും ഇതിനകം ഇസ്രാ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ്‌ സ്‌പെയ്‌സ്‌ ക്യാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്‌ അഥവാ എസ്‌.ആർ.ഇ-ക. എസ്‌.ആർ.ഇ-ക ബഹിരാകാശപേടകം വിക്ഷേപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ വിജയകരമായി അതിനെ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ പരീക്ഷണത്തിന്റെ നേട്ടം. 550 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശ പേടകത്തെ, പി.എസ്‌.എൽ.വി സി-7 വിക്ഷേപണ വാഹനംമുഖേന ശ്രീഹരിക്കോട്ടയിൽ നിന്നാണ്‌ വിക്ഷേപിച്ചത്‌ (2007 ജനു. 10). 637 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഭൂമിയെ പരിക്രമണം ചെയ്‌ത എസ്‌.ആർ.ഇ. ഗുരുത്വാകർഷണരഹിത അവസ്ഥയിൽ (Zero gravity state)നിരവധി പരീക്ഷണങ്ങള്‍ നിർവഹിക്കുകയുണ്ടായി. പ്രധാനമായും ലോഹങ്ങളുടെ ഉരുകൽ, ക്രിസ്റ്റലീകരണം, നാനോ ക്രിസ്റ്റലുകളുടെ നിർമാണം എന്നിവയിലാണ്‌ പരീക്ഷണങ്ങള്‍ നടത്തിയത്‌. വിക്ഷേപിച്ച്‌ 12 ദിവസം കഴിഞ്ഞ്‌, ജനുവരി 22-ന്‌ ഈ പേടകം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയും, ബംഗാള്‍ ഉള്‍ക്കടലിൽ പതിക്കുകയും ചെയ്‌തു. പിന്നീട്‌ ഈ പേടകത്തെ നാവികസേനയുടെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു. പുനരുപയോഗ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതാപരീക്ഷണത്തിനുപുറമേ, താപകവച സംവിധാനം, സ്ഥാനനിർണയനം, നിയന്ത്രണം, പ്ലവനക്ഷമത എന്നിവയുടെ പ്രവർത്തനം മനസ്സിലാക്കാനും എസ്‌.ആർ.ഇ-ക ശാസ്‌ത്രജ്ഞരെ സഹായിക്കുകയുണ്ടായി.

സംഭാവനകള്‍

വാർത്താവിനിമയം, പ്രക്ഷേപണം, കാലാവസ്ഥാപ്രവചനം, വിദ്യാഭ്യാസം, വിഭവസംരക്ഷണം, പ്രകൃതിക്ഷോഭങ്ങളുടെ മുന്നറിയിപ്പ്‌, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ ഇതിനകം ഐ.എസ്‌.ആർ.ഒ നിരവധി സംഭാവനകള്‍ നൽകിയിട്ടുണ്ട്‌. നാഷണൽ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ (NSE) പോലുള്ള സ്ഥാപനങ്ങള്‍ ഇസ്രായുടെ ഇന്‍സാറ്റ്‌ ഉപഗ്രഹ ശ്രണിയുടെ നേരിട്ടുള്ള ഉപയോക്താക്കളാണ്‌. കൂടാതെ വിവിധ ടെലിവിഷന്‍ ചാനലുകള്‍, മൊബൈൽ സർവീസുകള്‍ എന്നിവയും ഈ ഉപഗ്രഹ ശ്രണിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ജ്യോതിശ്ശാസ്‌ത്ര-ജ്യോതിർഭൗതിക ഗവേഷണ മേഖലകളിലും ഐ.എസ്‌.ആർ.ഒ. നിസ്‌തുലമായ പങ്ക്‌ വഹിക്കുന്നു. ഹൈദരാബാദിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫണ്ടമെന്റൽ റിസർച്ചുമായി (TIFR)ച്ചേർന്ന്‌ ഐ.എസ്‌.ആർ.ഒ. എക്‌സ്‌-റേ ജ്യോതിശ്ശാസ്‌ത്രം, ഗാമാകിരണ ജ്യോതിശ്ശാസ്‌ത്രം, ഇന്‍ഫ്രാറെഡ്‌ ജ്യോതിശ്ശാസ്‌ത്രം, അന്തരീക്ഷത്തിലെ അയണമണ്ഡലം, വൈദ്യുതമണ്ഡലം തുടങ്ങിയവയെപ്പറ്റിയെല്ലാം വിവിധങ്ങളായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരുന്നു. ഇത്തരം പഠനങ്ങളിലൂടെ ഇസ്രായ്‌ക്ക്‌ മൂന്ന്‌ പുതിയ ബാക്‌റ്റീരിയ സ്‌പീഷീസുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌: ബാസിലസ്‌ ഇസ്‌റോനെന്‍സിസ്‌ (Bacillus isronensis), ബൊസിലസ്‌ ആര്യഭട (Bacillus aryabhata), ജാനിബാക്‌ടർ ഹൊയ്‌ലെയ്‌ (Janibacter hoylei) എന്നിവ. സ്‌ട്രാറ്റോസ്‌ഫിയറിന്റെ ഉയർന്നവിതാനങ്ങളിൽ, 20-40 കി.മീ. ഉയരത്തിലാണ്‌ ഈ പ്രത്യേകയിനം ബാക്‌റ്റീരിയകളെ കണ്ടെത്തിയത്‌. അള്‍ട്രാവയലറ്റ്‌ വികിരണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇവയെ ഇതുവരെ ഭൂമിയിൽ മറ്റൊരിടത്തും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഐ.എസ്‌.ആർ.ഒ. ജൈവസാങ്കേതികവകുപ്പുമായി സഹകരിച്ച്‌ ഇതിനകം ഇന്ത്യയുടെ ജൈവവൈവിധ്യഭൂപടം (Biodiversity map)തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്‌. വിദൂര സംവേദന ഉപഗ്രഹങ്ങളുടെ സഹായത്താൽ വടക്കു കിഴക്കന്‍ ഇന്ത്യ, പശ്ചിമഘട്ടം, പടിഞ്ഞാറന്‍ ഹിമാലയ നിരകള്‍, ആന്‍ഡമാന്‍-നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ജൈവസമ്പത്താണ്‌ പ്രധാനമായും ഈ വിധം മാനചിത്രണം നടത്തിയത്‌.

ചാന്ദ്രയാന്‍

ചാന്ദ്രയാന്റെ ഭാഗമായ മൂണ് ഇംപാക്ട് പ്രാബ്

ഐ.എസ്‌.ആർ.ഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന സമീപകാലത്തെ സംഭവം അതിന്റെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ "ചാന്ദ്രയാന്റെ' വിജയകരമായ വിക്ഷേപണമാണ്‌. പുതു നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും, ഈ സ്വപ്‌നപദ്ധതിയുടെ ആദ്യഘട്ടമായ ചാന്ദ്രയാന്‍ ക 2008 ഒക്‌ടോബർ 22-നാണ്‌ യാഥാർഥ്യമായത്‌. നാസയുടെയും യുറോപ്യന്‍ സ്‌പെയ്‌സ്‌ ഏജന്‍സിയുടെയും ബള്‍ഗേറിയന്‍ എയ്‌റോ സ്‌പെയ്‌സ്‌ ഏജന്‍സിയുടെയും സഹായം ഈ പദ്ധതിക്ക്‌ ലഭിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പെയ്‌സ്‌ സെന്ററിൽ നിന്നും പിഎസ്‌എൽവി-സി 11 റോക്കറ്റ്‌ മുഖേനയാണ്‌ ചാന്ദ്രയാന്‍-ക സ്‌പെയ്‌സ്‌ ക്രാഫ്‌റ്റ്‌ വിജയകരമായി വിക്ഷേപിച്ചത്‌. മനുഷ്യന്‍ കയറാത്ത ഈ വാഹനം 2008 ന. 8-ന്‌ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുകയും ചന്ദ്രാപരിതലത്തിന്റെ നിരവധി ചിത്രങ്ങള്‍ പകർത്തി ഭൂമിയിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ ചാന്ദ്രപര്യവേക്ഷണത്തിൽ ഏർപ്പെടുന്ന അഞ്ചാമത്തെ രാഷ്‌ട്രമായി. രണ്ടുവർഷമായിരുന്നു ചാന്ദ്രയാന്റെ പ്രതീക്ഷിത പ്രവർത്തന കാലാവധി. എന്നാൽ 312 ദിവസത്തെ പ്രവർത്തനങ്ങള്‍ക്കുശേഷം വാഹനവുമായുള്ള റേഡിയോബന്ധം അപ്രതീക്ഷിതമായി നിലച്ചു. തുടർന്ന്‌ 2009 ആഗ. 29-ന്‌ ചാന്ദ്രയാന്‍ ക ദൗത്യത്തിന്‌ പരിസമാപ്‌തി കുറിച്ചു. പ്രതീക്ഷിച്ചതിലും നേരത്തേതന്നെ പ്രവർത്തനം നിലച്ചെങ്കിലും ഇതിലെ പേലോഡുകളായ ടെറയ്‌ന്‍ മാപ്പിങ്‌ ക്യാമറ, മീനിസർ, മൂണ്‍മിനറോളജി മാപ്പർ എന്നിവ നൽകിയ വിവരങ്ങള്‍ ശാസ്‌ത്രലോകത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ ഏതാനും ഗർത്തങ്ങളിൽ ജലസാന്നിധ്യം തിരിച്ചറിയാനായത്‌ ഇതിൽ എടുത്തു പറയേണ്ടതാണ്‌.

സതീഷ്ധവാന് സ്പെയ്സ് സെന്ററിൽനിന്ന് ചാന്ദ്രയാന് വിക്ഷേപിക്കുന്നു

രണ്ടു ഘട്ടങ്ങളായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്ന ചാന്ദ്രയാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം-ചാന്ദ്രയാന്‍ കക 2013-ഓടെ വിക്ഷേപിക്കാനാണ്‌ ഇസ്രാ ഉദ്ദേശിക്കുന്നത്‌. ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്നതിനുള്ള പദ്ധതിയും അതിന്റെ ഭാവി പരിപാടികളിലുണ്ട്‌. ഇതിനുവേണ്ടി ഒരു സെന്ററും ഇതിനകം ബംഗളൂരുവിൽ ആരംഭിച്ചു കഴിഞ്ഞു.

അനുബന്ധ സ്ഥാപനങ്ങള്‍

ആന്ധ്രപ്രദേശിലെ സതീഷ്ധവാന് സ്പെയ്സ് സെന്റർ:ഈ നിലയത്തിൽ നിന്നാണ് ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണവാഹനങ്ങളിൽ അധികവും വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.

ഇസ്രായുടെ ആസ്ഥാനമായ ബംഗളൂരുവിനു പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്‌. ഉപഗ്രഹങ്ങള്‍, വിക്ഷേപണവാഹനങ്ങള്‍ എന്നിവയുടെ നിർമാണം, വിക്ഷേപണം, നിയന്ത്രണം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പ്രവർത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ്‌ ഈ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത്‌.

ബംഗളൂരൂവിലുള്ള ഇസ്രാ സാറ്റലൈറ്റ്‌ സെന്റർ, ആന്ധ്രപ്രദേശിലെ സതീഷ്‌ധവാന്‍ സ്‌പെയ്‌സ്‌ സെന്റർ, തിരുവനന്തപുരത്തെ വിക്രം സാരാഭായ്‌ സ്‌പെയ്‌സ്‌ സെന്റർ, തുമ്പയിലെ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ്‌ ലോഞ്ചിങ്‌ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ്‌ പ്രധാന നിർമാണ-വിക്ഷേപണ പ്രവർത്തനങ്ങള്‍ നടക്കുന്നത്‌. ബംഗളൂരുവിൽ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ ഡീപ്പ്‌ സ്‌പെയ്‌സ്‌ നെറ്റ്‌വർക്ക്‌, ഹൈദരാബാദിലെ നാഷണൽ റിമോട്ട്‌ സെന്‍സിങ്‌ ഏജന്‍സി, കർണാടകയിലെ ഹസ്സനിലുള്ള മാസ്റ്റർ കണ്‍ട്രാള്‍ ഫെസിലിറ്റി സെന്റർ എന്നിവിടങ്ങളിൽ ഉപഗ്രഹങ്ങളുടെ നിരീക്ഷണ-നിയന്ത്രണ പ്രവർത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇസ്രായുടെ ടെലിമെട്രി, ട്രാക്കിങ്‌ ആന്‍ഡ്‌ കമാന്‍ഡ്‌ നെറ്റ്‌വർക്ക്‌ സെന്ററുകള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ക്കു പുറമേ മൗറീഷ്യസിലെ പോർട്ട്‌ ലൂയിസ്‌, റഷ്യയിലെ ബിയേർസ്‌ ലേക്ക്‌, ഇന്തോനേഷ്യയിലെ ബയാക്‌, ബ്രൂണെ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്‌.

വിക്രം സാരാഭായ് സ്പെയ്സ് സെന്റർ, തിരുവനന്തപുരം

വിക്ഷേപണവാഹനങ്ങളുടെ എന്‍ജിന്‍ പ്രവർത്തനക്ഷമത പരീക്ഷിക്കുന്നത്‌ ബംഗളൂരു, തിരുവനന്തപുരം, തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരി എന്നിവിടങ്ങളിലുള്ള ലിക്വിഡ്‌ പ്രാപ്പൽഷന്‍ സിസ്റ്റംസ്‌ സെന്ററിലാണ്‌.

അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച്‌ ലബോറട്ടറി സ്‌പെയ്‌സ്‌ ആപ്ലിക്കേഷന്‍ സെന്റർ, ചണ്ഡീഗഡിലെ സെമി കണ്ടക്‌ടർ ലബോറട്ടറി, ചിറ്റൂരിലെ നാഷണൽ അറ്റ്‌മോസ്‌ഫെറിക്‌ റിസർച്ച്‌ ലബോറട്ടറി, ബംഗളൂരുവിലെ രാമന്‍ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയാണ്‌ ഐ.എസ്‌.ആർ.ഒയുടെ ഇതര ഗവേഷണ കേന്ദ്രങ്ങള്‍.

തിരുവനന്തപുരത്തുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സ്‌പെയ്‌സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (IIST), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അസ്‌ട്രാഫിസിക്‌സ്‌ (IIA ബംഗളൂരു), ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ കമ്യൂണിക്കേഷന്‍ യൂണിറ്റ്‌ (അഹമ്മദാബാദ്‌) എന്നിവയാണ്‌ ഐ.എസ്‌.ആർ.ഒയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ഭാവി പരിപാടികള്‍

2015-ഓടുകൂടി ബഹിരാകാശത്ത്‌ സ്വന്തമായി സഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതിക്കാണ്‌ ഐ.എസ്‌.ആർ.ഒയുടെ ഭാവിപരിപാടികളിൽ മുന്‍ഗണന. ഇതിനായി നിരവധി മേഖലകളിൽ പ്രവർത്തനങ്ങള്‍ നടന്നുവരുന്നു. മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്നതിനുള്ള ഒരു പര്യവേക്ഷണ വാഹനത്തിന്റെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. "ഓർബിറ്റൽ വെഹിക്കിള്‍' എന്ന്‌ താത്‌കാലികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വാഹനത്തിൽ മൂന്ന്‌ ശാസ്‌ത്രജ്ഞരെ ബഹിരാകാശത്ത്‌ എത്തിക്കാനാണ്‌ ഐ.എസ്‌.ആർ.ഒ. ലക്ഷ്യമിടുന്നത്‌. കൂടാതെ, ബഹിരാകാശസഞ്ചാരികളെ വഹിക്കുന്ന പര്യവേക്ഷണ വാഹനത്തെ വിക്ഷേപിക്കുന്നതിനായി സതീഷ്‌ധവാന്‍ സ്‌പെയ്‌സ്‌ സെന്ററിൽ പുതിയ ഒരു വിക്ഷേപണത്തറ (Launch Pad) നിർമിക്കാനും ഐ.എസ്‌.ആർ.ഒ. ലക്ഷ്യമിടുന്നു.

സ്വപ്‌നപദ്ധതിയായ ചാന്ദ്രയാന്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ ചാന്ദ്രയാന്‍ കക-ന്റെ വിക്ഷേപണമാണ്‌ ഇസ്രായുടെ മറ്റൊരു ഭാവിപദ്ധതി. ചാന്ദ്രയാന്‍-ക പോലെ മനുഷ്യന്‍ കയറാത്ത ഈ വാഹനത്തെ ചന്ദ്രാപരിതലത്തിൽ ഇറക്കി ചന്ദ്രാപരിതലത്തെ പഠനവിധേയമാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ തുടർച്ചയെന്നോണമായിരിക്കും മനുഷ്യനെ ചന്ദ്രനിലേക്കയയ്‌ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക. ചൊണ്ണാപര്യവേക്ഷണവും ഇസ്രായുടെ പരിപാടികളിൽ ഉള്‍പ്പെടുന്നു. ഇസ്രായുടെ നിർമാണത്തിലിരിക്കുന്ന ഒരു "സോളാർ പ്രാബാണ്‌' ആദിത്യ. സൂര്യനിൽ നടക്കുന്ന പ്രതിഭാസങ്ങള്‍, പ്രത്യേകിച്ച്‌ സൗരവാതം, സൗര ആളൽ ഇവയെക്കുറിച്ച്‌ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ചെറുഉപഗ്രഹം നിർമിക്കുന്നത്‌. രണ്ടു പുതിയ തലമുറ വിക്ഷേപണവാഹനങ്ങളും ഇസ്രാ നിർമിക്കുന്നുണ്ട്‌; ജി.എസ്‌.എൽ.വി എം.കെ. 3-ഉം, അവതാർ ആർ.എൽ.വിയും. പുനർവിക്ഷേപണങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന വാഹന(Reusable Launch Vehicle- RLV)മാണ്‌ അവതാർ.

സ്ഥാനനിർണയത്തിനായി ജി.പി.എസ്‌. (Global Positioning System) പോലുള്ള ഒരു ഉപഗ്രഹശൃംഖല കൂടി വിക്ഷേപിക്കാന്‍ ഐ.എസ്‌.ആർ.ഒ. പദ്ധതിയിടുന്നുണ്ട്‌. ഇന്ത്യന്‍ റീജിയണൽ നാവിഗേഷണൽ സാറ്റലൈറ്റ്‌ സിസ്റ്റം (IRNSS) എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ ഉപഗ്രഹശ്രണി സമീപഭാവിയിൽത്തന്നെ വിക്ഷേപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കൂടാതെ, വിദൂരസംവേദന ഉപഗ്രഹശ്രണിയിലെ റിസോഴ്‌സ്‌സാറ്റ്‌-2, റിസോഴ്‌സ്‌സാറ്റ്‌-3, കാർട്ടോസാറ്റ്‌-3, ഓഷ്യന്‍സാറ്റ്‌-3 എന്നിവയുടെ വിക്ഷേപണവും ഇസ്രായുടെ മറ്റൊരു പദ്ധതിയാണ്‌. ഐ.എസ്‌.ആർ.ഒയുടെ ബഹിരാകാശ സാങ്കേതികവിദ്യാപരീക്ഷണത്തിലെ ശ്രദ്ധേയമായ എസ്‌.ആർ.ഇ-1-ന്റെ വിജയത്തെത്തുടർന്ന്‌, എസ്‌.ആർ.ഇ-2, 3 എന്നിവയുടെ വിക്ഷേപണവും സംഘടന ഉദ്ദേശിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍